25 May 2013

പവർ ഓഫ്‌ ലേഡി


സുകുമാർ അരിക്കുഴ

    എത്ര സ്നേഹമായിട്ടാണ്‌ തനിക്കാരുമല്ലാത്ത ആ സ്ത്രീ തന്നോടു പെരുമാറുകയും ഇടപെടുകയും ചെയ്യുന്നത്‌. ആത്മാർത്ഥയും ആർജ്ജവവും നിറച്ച ഒരു വന്യമായ ആത്മീയതപോലും അവരുടെ പെരുമാറ്റത്തിൽ ഉണ്ടെന്നു പത്മന്‌ തോന്നിയിട്ടുണ്ട്‌ പലപ്പോഴും. താനാ വീട്ടിൽ ചെന്നാൽ എന്തെങ്കിലും ഭക്ഷണം ഇഷ്ടത്തോടെ ചേർന്നു നിന്നു നിർബന്ധിച്ചുകഴിപ്പിക്കാതെ അവർ വിടാറില്ല. ഓരോ വിഷയങ്ങളിലുമുള്ള അഗാധമായ അറിവും തത്വശാസ്ത്രവും എന്തിന്‌ ആണുങ്ങളുടേയും പെണ്ണുങ്ങളുടേയും മനഃശാസ്ത്രവും അവർക്ക്‌ നല്ല തിട്ടമാണ്‌. പരമാർത്ഥമല്ല പറയുന്നതെന്ന്‌ എതിർവാദമുന്നിയിച്ച്‌ സ്ഥാപിക്കാൻ വളരെ ബുദ്ധിമുട്ടാണ്‌. ഒരു വീട്ടമ്മമാത്രമായിരുന്ന ഇവരെങ്ങനെയാ ഇത്രയും അറിവും വിവേകവും സ്വത്വബോധവും ഒക്കെയുള്ള ആളായിത്തീർന്നത്തെന്ന്‌ പത്മൻ പലപ്പോഴും ചിന്തിച്ച്‌ അതിശയപ്പെട്ടിട്ടുംപോലുമുണ്ട്‌. ആദ്യം പരിചയപ്പെട്ടപ്പോൾ തന്നെ അവരുടെ ഒരു ക്വാളിറ്റിയും ധീഷണയും നിലവാരവും സാംസ്കാരികബോധവും ഒക്കെ ഏകദേശം മനസ്സിലായതാണ്‌ പിന്നീട്‌ പല കാര്യങ്ങൾക്കായി പുസ്തകങ്ങൾ വായിക്കാനെടുക്കൽ ഉൾപ്പെടെ അവിടേക്കുള്ള സന്ദർശനം ഒരു ആത്മാനുഭൂതി നൽകുന്ന ഇടവേളകളായി രൂപാന്തരപ്പെടുകയായിരുന്നു.
    മക്കളെല്ലാം പലപട്ടണങ്ങളിൽ ജോലിയും കുടുംബവുമായി പാർക്കുന്നു. ആരുടേയും കൂടെ പോയി താമസിക്കുന്നതിൽ താത്പര്യമില്ലാത്ത ഒരമ്മയായി ഈ പ്രായത്തിലും സ്വന്തമായി ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്ത്‌; അത്യാവശ്യം വേണ്ട പച്ചക്കറികൾപോലും സ്വന്തം കൈകൊണ്ട്‌ കൃഷി ചെയ്ത്‌; ഇടപെടാവുന്ന എല്ലാ കലാ-സാമൂഹ്യ സാംസ്കാരിക മേഖലകളിലും ഇടപെട്ട്‌ ജീവിക്കുന്നതിൽ അഭിമാനവും ഒരുതരം ഉദാത്തമായ സുഖവും കണ്ടെത്തുന്ന ഒരു സ്ത്രീ. ആവറേജ്‌ സ്ത്രീകളിൽ നിന്ന്‌ വീട്ടമ്മമാരിൽ നിന്ന്‌ എത്രയോ വേറിട്ട വ്യക്തിത്വമുള്ള ഒരു വ്യക്തിയായിട്ടാണ്‌ അവർ ജീവിക്കുന്നത്‌! അതിശയമാണ്‌ പലപ്പോഴും അവരെക്കുറിച്ച്‌ പത്മനു തോന്നിയിട്ടുള്ളത്‌.
    പലേ സംഘടനകളിലും സാമൂഹ്യരംഗത്തും സാംസ്കാരികക്കൂട്ടായ്മകളിലും താനും പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതുപോലൊരു ആർജ്ജവവും അറിവും ഒരുമിച്ച്‌ സമ്മേളിക്കുന്ന വ്യക്തിയെ ആണുങ്ങളിലും പെണ്ണുങ്ങളിലും കണ്ടുമുട്ടാൻ പത്മനു കഴിഞ്ഞിട്ടില്ല.
    ഒരു വല്ലാത്ത ബഹുമാനമാണ്‌ അവരോട്‌ ആദ്യം ഉള്ളിൽ ജനിച്ചതു. അതുപിന്നെപ്പോഴാണ്‌ തന്റെയുള്ളിൽ അവരോട്‌ ഒരു ആരാധനയുടെ ചെറുമുകുളം പൊടിച്ചുവന്നത്‌? അജ്ഞാതകാരണങ്ങളാൽ ഒത്തിരികാര്യങ്ങൾ മനുഷ്യമനസ്സുകളിൽ സംഭവിക്കുന്നുണ്ടല്ലോ? പിടികിട്ടാത്ത പലതുംപോലെ ഇതും പിടികിട്ടുന്നില്ല. ഭോഗേച്ഛയോടെയുള്ള താത്പര്യങ്ങളൊന്നും ഇതുവരെ പത്മന്റെയുള്ളിൽ ഉണർന്നുവന്നിട്ടില്ല.
    ജോലിത്തിരക്കില്ലാത്ത അപൂർവ്വം ദിവസങ്ങളിൽ അവർ തന്നെ ഫോണിൽ വിളിക്കാറുണ്ട്‌. ഫോണെടുക്കുമ്പോൾ അവർ പതിവു ചിരിയോടെ പറയും: "എവിടെയാ...ഇവിടടുത്തെങ്ങാനും ഉണ്ടെങ്കിൽ ഇതിലെവാ...പുതിയൊരു ക്ലാസിക്കു പുസ്തകം വാങ്ങീട്ടുണ്ട്‌..."
പത്മൻ പറയും: 'നോക്കട്ടെ നേരം കിട്ടുവാണേൽ വരാം..."
പറയുന്നത്‌ 'നേരം കിട്ടുവാണേൽ' എന്നാണെങ്കിലും ഒരിക്കൽ പോലും വിളിച്ചിട്ട്‌ അതിലെ ചെല്ലാതിരുന്നിട്ടില്ല.
    താൻ ചെല്ലുമ്പോഴേക്കും എന്തെങ്കിലും സ്പേഷ്യൽ ആ കൈപ്പുണ്യത്തിൽ ഉണ്ടാക്കിയിരിക്കും. കപ്പ വറുത്തതോ നെയ്യപ്പമോ ഉണ്ണിയപ്പമോ ഉഴുന്നുവടയോ ബോളിയോ എന്തെങ്കിലും...
    അന്നു തിരക്കൊഴിഞ്ഞപ്പോൾ നേരം തീരെപോയി. ടൗണിൽ ഓരോ കാര്യങ്ങളുണ്ടായിരുന്നു. എങ്കിലും പോകാതിരിക്കാൻ അന്നും തോന്നിയില്ല.
    ചെന്നപ്പോൾ തേച്ചുമെഴുക്കിയ വിശുദ്ധിയാർന്ന നിലവിളക്കിൻ തിരികത്തിക്കയായിരുന്നു അവർ.
    "വാ...കേറിവാ...നാലുമണിക്കുവിളി
ച്ചിട്ട്‌ ഇപ്പഴാണോ വരുന്നത്‌. ഞാനന്നേരം മുതൽ നോക്കിയിരിക്കുവാ. ഇരുന്നിരുന്നു മടുത്തു..."
    താനും അവർക്കൊപ്പം ഏതാനും നിമിഷം പ്രാർത്ഥിച്ചു.
    "വാ. ഈ മേശക്കടുത്തിരിക്ക്‌. ഞാനിന്നൊരു പലഹാരം ഉണ്ടാക്കി. അത്‌ തിന്നിട്ട്‌ എന്താണെന്നുപറഞ്ഞാൽ...ഉത്തരം ശരിയാണെങ്കിൽ ഞാനൊരു സമ്മാനം തരാം..."
താൻ കസേരയിലിരുന്ന്‌ പലഹാരം കഴിച്ചു. ഇടനയിലയിൽ പൊതിഞ്ഞ അടയാണ്‌. സംഭവം പക്ഷേ ഇടനയിലയുടെ രുചി മണത്തിനപ്പുറമുള്ള പരിചിതമല്ലാത്ത ഒരു കൊതിപ്പിക്കുന്ന ഗന്ധമാണ്‌. രുചി ഗോതമ്പിന്റേതല്ല. അരിയുമല്ല. കുറുമ്പുല്ലിന്റേതാണോ എന്ന്‌ സൂക്ഷ്മതയിൽ ചിന്തിച്ചു. അതുമല്ല, മൈടയുടേതാണോ? അതുമല്ല. പിടികിട്ടുന്നില്ല. എന്താണെന്നു വ്യക്തമാകുന്നില്ല. എന്നാൽ പലതിന്റേയും സാദൃശ്യരുചികൾ കേറിവരുന്നുമുണ്ട്‌.
അവസാനം രണ്ടുംകൽപിച്ചു ഞാൻ പറഞ്ഞു.
'കുറുമ്പുല്ല്‌'
'കുറുമ്പുല്ലു മാത്രം'
'പിന്നെന്താ...?
പിന്നെയുമുണ്ട്‌. അതിൽ പല സാധനങ്ങൾ.
എനിക്കു കുറുമ്പുല്ലേ പിടികിട്ടുന്നുള്ളൂ.
അപ്പൊ തോറ്റല്ലോ.
തോറ്റിരിക്കുന്നു.
അവർ കസേരയോടു ചേർന്നു പുറകിലൂടെ വന്ന്‌ രണ്ടു കൈയും തന്റെ ചെവിയോടു ചേർത്തുപിടിച്ച്‌ വലത്തേ കവിളിൽ ഒരു മുത്തം...
'ഇതാ സമ്മാനം'
യാതൊന്നും സംഭവിക്കാത്തപോലെ ഒരടയെടുത്ത്‌ എന്റെ കയ്യിൽ തന്ന ലാഘവത്തിൽ ചിരിച്ചുകൊണ്ട്‌ എനിക്കെതിർവശമുള്ള കസേരയിൽപോയിരുന്നു.
മുത്തമിട്ട നേരത്ത്‌ എന്റെ മനസ്സ്‌ ഏതൊക്കെരാസപ്രപഞ്ചത്തിലൂടെ ഒരു നിമിഷം കടന്നുപോയെന്ന്‌ അറിയില്ല...സത്യം!
    പുസ്തകം എടുത്ത്‌ എന്റെ കയ്യിൽ തന്ന്‌ മറിച്ചു നോക്കാൻ പറഞ്ഞു.
ഞാൻ വിടർത്തിനോക്കി. ലോകപ്രശസ്ത ക്ലാസ്സിക്കാണ്‌.
    'ലവർ ഓഫ്‌ ലേഡി ചാറ്റർലി'
    വളരെനാളായി വായിക്കണമെന്ന്‌ വിചാരിച്ചിട്ട്‌ കിട്ടാതിരുന്ന പുസ്തകമാണ്‌.
എനിക്കു സത്യംപറഞ്ഞാൽ തുള്ളിച്ചാടാൻ തോന്നിപ്പോയി.
പുസ്തകത്തിന്റെ വളരെ ബ്രീഫായ ഒരു ഇതിവൃത്തം എന്നോടു പറഞ്ഞു.
എന്നിട്ട്‌...ഇഞ്ഞി വായിച്ചു നോക്ക്‌... എന്നാലേ ശരിയാവുള്ളൂ. ബാക്കി പറഞ്ഞാൽ അതിന്റെ രസംപോകും.
    വർത്തമാനം പറഞ്ഞിരുന്ന്‌ നേരം കുറേപോയി.
    നേരം പോയി. ഞാൻ പോട്ടേ.
    പോണ്ടാന്നു പറഞ്ഞാൽ കേക്കുവോ... കേക്കൂങ്കി ഇന്നു പോണ്ടാന്നുവെക്ക്‌. നാലു മണിക്കേറ്റു പോകാം...ഇത്തിരി നിർത്തി എന്തോ വിചാരിച്ചിട്ടെന്നപോലെ തുടർന്നു. എനിക്കൊരു പനിമാതിരീണ്ട്‌. തണുക്കുന്നുമുണ്ട്‌. അവർ തന്റെ കൈപിടിച്ച്‌ അവരുടെ നെഞ്ചിൽ വച്ചു ചൂടെടുപ്പിച്ചു.
ശരിയാണ്‌ ലേശം ചൂടുണ്ട്‌.
പിന്നെയും ഓരോ കാര്യങ്ങൾ പറഞ്ഞ്‌ ആ രുചിയുടെ പുണ്യം വിളമ്പിയ അത്താഴം കഴിച്ച്‌ ഞങ്ങൾ രണ്ടുമുറിയിൽ കിടന്നു.
ഒന്നുറങ്ങിക്കാണും.
തന്റെ ചെവിക്കടുത്ത്‌ അടുക്കിപ്പിടിച്ച ഒരു ശബ്ദം കട്ടിലിൽ ചേർന്നിരുന്നു കുനിഞ്ഞ്‌ ചെവിയോടു ചേർന്നു അവർ മന്ത്രിച്ചു. "പത്മാ...എനിക്കു പനികൂടിയപോലെ...ഭയങ്കരമായി തണുക്കുന്നു. ശരീരം കിടുകിടുക്കുന്നു. ഞാനിവിടെ കിടക്കാം. എന്നെ ചേർത്ത്‌ കെട്ടിപ്പിടിക്കൂ...
    അനുസരിക്കാനല്ലാതെ മറ്റൊന്നിനും യാതൊരു പ്രസക്തിയുമില്ലവിടെ... എങ്കിലും ചരടു മുറിഞ്ഞുപോയ ഒരു പട്ടമാകാതിരിക്കാൻ എന്നാലാവുന്ന ശക്തി സംഭരിച്ച്‌ അവരെ ചേർത്തു പിടിച്ചു വരിഞ്ഞുമുറുക്കി. ഭോഗാസക്തിയുടെ വാഞ്ചനയുണരാതെ അവരുടെ നെറ്റിയും മുഖവും പുറവും തലോടി. സമയം ഒരു മഞ്ഞുതോണി പോലെ ഒഴുകി. ദിവ്യമായ ഒരു പരസ്പര സാന്ത്വനത്തിൽ ഞങ്ങൾ വിലയം പ്രാപിച്ചു...കാമത്തിനപ്പുറമുള്ള ഈ സുഷുപ്തിയിൽ രണ്ടാത്മാവുകൾ 'പൂന്താന'മാകാൻ കൊതിച്ചു....?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...