24 May 2013

നീര്‍ത്തടം തേടി

രമേശ്‌ കുടമാളൂര്‍

ഓര്‍മ്മയുടെ ഞരമ്പു പിടയ്ക്കുമൊരുന്മാദ
ഭ്രാന്തജ്ജ്വര ദിവാസ്വപ്ന മൂര്‍ച്ഛയില്‍
കാത്തിരിപ്പിന്റെ കരിമ്പടം തട്ടിനീക്കി
ഉണ്ണിയുണര്‍ന്നെണീറ്റു നടന്നു പോകുന്നു-
നീര്‍ത്തടം തേടി...

ഉച്ചിയില്‍ക്കുത്തുന്ന സൂര്യന്റെ സൂചിമഴ
വേര്‍പ്പുകുട കൊണ്ട് തടുത്തും കുടഞ്ഞും
തേകിത്തെറിക്കുന്ന നഗരഭ്രാന്തിന്‍ പേച്ചു
കാതിനാല്‍ ചുട്ടും കണ്ണാലെരിച്ചും
ഉണ്ണി നടന്നുപോകുന്നു -നീര്‍ത്തടം തേടി,
നീര്‍മരുതിന്‍ തണല്‍ തേടി...

കുണ്ടും കുഴിയുമായ്‌ നീളെ കിടക്കുന്നു
വെയില്‍ ചൂടില്‍ ചുട്ടുപൊള്ളുന്ന
ടാറിട്ട ഭൂതകാലം.
ഓരോരോ കാലടിയാലതു വകഞ്ഞും ചികഞ്ഞും
പാദങ്ങളില്‍ ചുറ്റിപ്പുകഞ്ഞു പിടിക്കുന്ന
അസ്വസ്ഥതയുടെ ധൂളിപടലം കുടഞ്ഞും
ഉണ്ണി നടന്നുപോകുന്നു -നീര്‍ത്തടം തേടി,
നീര്‍മരുതിന്‍ തണല്‍ തേടി,
നീര്‍ക്കിളിപ്പാട്ട് തേടി...

എന്നോ കൈവിട്ടു പോന്ന ഗ്രാമത്തിന്റെ
സങ്കട ഗൃഹാതുരത കണ്ടു തിരിച്ചറിയാതെ
ഉണ്ണി നില്‍ക്കുന്നു ആല്‍മരം പോലെ
പടര്‍ന്നൊരു ഫ്ലാറ്റിന്റെ ചോട്ടില്‍.
മുന്നില്‍ പനിനീര്‍പ്പൂ വിടരുമുദ്യാനം, പാര്‍ക്ക്,
പിന്നാമ്പുറങ്ങളില്‍ ചീഞ്ഞു നാറും
വിഴുപ്പുകൂന, അതിന്‍ നടുവില്‍
പഴയൊരാ നീര്‍ത്തടം.

മറവിയുടെ കുളവാഴപ്പായല്‍പ്പരപ്പു വകഞ്ഞ്,
വിടവിലൂടെത്തി നോക്കുന്നു ഉണ്ണി
കരിമ്പാട കെട്ടിക്കിടക്കുന്ന വെള്ളം
നിറംകെട്ട പ്ലാസ്റ്റിക് പൂച്ചിന്റെ തുണ്ടുകള്‍
എച്ചില്‍, ച്ഛര്‍ദ്ദില്‍
കുപ്പിച്ചില്ലുകള്‍,
സോപ്പുവെള്ളം,
നാപ്കിന്‍,
പിറവിയുടെ പ്രതിരോധ ഉറകള്‍,
സെപ്ടിക് ടാങ്കിന്റെ ജാരകവാടം.

ഭൂതകാലത്തിന്റെ ബോധം മൂര്‍ച്ഛച്ചു
നിനവിനുള്‍ക്കണ്ണിലിരുട്ടുകേറി
മുന്നിലേക്ക്‌ കൂപ്പുകുത്തുന്നു ഉണ്ണി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...