21 Jun 2013

എന്റെ ഹിമാലയ യാത്ര/14


പ്രഫുല്ലൻ  തൃപ്പൂണിത്തുറ
  


ഒടുവിൽ ഹിമാലയത്തിൽ നിന്നും കന്യാകുമാരിയിലെത്തി
അർദ്ധരാത്രിയോടെയാണു ഒരു പ്രത്യേക ടൂറിസ്റ്റുബസിൽ രാമേശ്വരത്തുനിന്നും ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ക്ഷേത്രനഗരിയിൽ ഞങ്ങളെത്തിച്ചേർന്നത്‌. ട്രാവൽ ഏജൻസി നേരത്തെതന്നെ ഏർപ്പാടു ചെയ്തുവച്ചിരുന്ന ഒരു ലോഡ്ജിൽ ഞങ്ങൾ ഉറങ്ങാൻ കിടന്നു. തലേന്നു തന്നെ പ്ലാൻ ചെയ്തിരുന്നതുപോലെ പിറ്റേന്നു പുലർച്ചേ സ്നാനാദികൾ കഴിഞ്ഞു ഞങ്ങൾ കന്യാകുമാരിയുടെ കിഴക്കേതീരത്തെത്തി. ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ഉദയത്തിനു മുമ്പുള്ള പ്രകാശവിസ്മയങ്ങൾ കണ്ടു. വർണ്ണരാജികളുടെ നടുവിൽനിന്നും ചുമന്നവൃത്താകൃതിയിലുള്ള സൂര്യൻ കുറേശ്ശെക്കുറേശ്ശയായി പുറത്തുവന്നു. കടപ്പുറത്തുതിങ്ങി നിറഞ്ഞുനിന്നിരുന്ന തീർത്ഥാടകരെല്ലാം ഒരുമിച്ച്‌ ഉറക്കെ പ്രാർത്ഥിച്ചു. പുതിയ ഉദയം പൂർണ്ണമായും കണ്ടാസ്വദിയ്ക്കാനുള്ള സൗഭാഗ്യമുണ്ടായതിന്റെ സന്തോഷമാണെല്ലാവർക്കും. കാർമേഘാവൃതമായ ചില ചീത്ത പുലർവേളകളിൽ ഇവിടെയെത്തുന്നവരെ ഈ ഭാഗ്യം കടാക്ഷിയ്ക്കാറില്ല.
    ഉദയത്തിന്റെ ദർശനശേഷം കന്യാകുമാരി ക്ഷേത്രദർശനത്തിനാണു പോയത്‌. നേരത്തെതന്നെ ട്രാവൽ ഏജന്റ്‌ ദാമോദരസ്വാമിയും ഞങ്ങളുടെ ലീഡർ പി.എൻ.ജോബുസാറും നിർദ്ദേശിച്ചതനുസരിച്ച്‌ ആരും തന്നെ മൊബെയിൽഫോൺ കയ്യിലെടുത്തില്ല. - ക്ഷേത്രത്തിൽ ഫോണും ചെരിപ്പുമൊക്കെ നിഷിദ്ധമാണല്ലോ! അവയൊക്കെ മുറിയിൽ സൂക്ഷിച്ചിട്ടാണ്‌ ഞങ്ങൾ അത്യാവശ്യം ചില്ലറമാത്രം കയ്യിലെടുത്തു ക്ഷേത്രദർശനത്തിനിറങ്ങിയത്‌.
കന്യാകുമാരിക്ഷേത്രം
    ഭാരതത്തിന്റെ ഏറ്റവും തെക്കെഅറ്റത്തു സ്ഥിതിചെയ്യുന്ന ക്ഷേത്രമാണിത്‌. 108 ദുർഗ്ഗാലയങ്ങളിൽ ഉന്നതസ്ഥാനമുള്ള കന്യാകുമാരിക്ഷേത്രം! പഴയത്തിരുവിതാംകൂർ മഹാരാജ്യത്തു സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ശ്രീ പരശുരാമനാൽ സൃഷ്ടിക്കപ്പെട്ടതായിട്ടാണു വിശ്വസിച്ചുപോരുന്നത്‌. ക്ഷേത്ര സ്ഥാപകൻ അഗസ്ത്യമുനിയാണെന്നു വിശ്വസിയ്ക്കുന്നവരുമുണ്ട്‌. ഭാരതത്തിലെ പ്രധാനപ്പെട്ട ഏഴു പുണ്യസ്ഥലങ്ങളിൽ ഒന്നായി ആരാധിയ്ക്കപ്പെടുന്ന ഈ ഭഗവതിക്ഷേത്രം മൂന്നു സമുദ്രങ്ങൾ സംഗമിയ്ക്കുന്ന മനോഹരതീരത്താണു സ്ഥിതിചെയ്യുന്നത്‌. മഹാഭാരതത്തിലും ആദിമ തമിഴ്ഗ്രന്ഥങ്ങളിലും ഈക്ഷേത്രം പരാമർശിയ്ക്കപ്പെടുന്നുണ്ട്‌. കന്യകയായ ദേവി തന്റെ ജീവനാഥനേയും കാത്ത്‌ ഇവിടെ കഴിയുന്നതായി അവയിൽ വിവരിയ്ക്കുന്നുണ്ട്‌. നിത്യകന്യകയായ ഭഗവതിയാണു ഇവിടത്തെ പ്രതിഷ്ഠ. പരാശക്തിയായ ദേവീ കന്യാകാ രൂപത്തിൽ തപസ്സുചെയ്ത സ്ഥലമായതുകൊണ്ട്‌ ഇവിടം കന്യാകുമാരി എന്ന പേരിൽ പ്രസിദ്ധമായി തീർന്നു. കാശി ഉത്തര ഭാരതത്തിലെ പുണ്യകേന്ദ്രമാണെങ്കിൽ കന്യാകുമാരി ദക്ഷിണേന്ത്യയിലെ പുണ്യകേന്ദ്രമാണ്‌. കന്യാകുമാരിയെ കേരളത്തിന്റെ സംരക്ഷകയായും കരുതുന്നവരുണ്ട്‌. തമിഴർക്കും മലയാളികൾക്കും ഒരേപോലെ ആരാധ്യ ദേവതയാണ്‌ കന്യാകുമാരി. കുരുക്ഷേത്ര യുദ്ധത്തിൽ പങ്കെടുക്കാതെ ബലരാമൻ ഇവിടെ എത്തി ദേവിയെ ആരാധിച്ചതായും പുരാണേതിഹാസങ്ങളിലുണ്ട്‌.
    നൂറ്റാണ്ടുകൾക്കു മുൻപ്‌ രാജ്യം ഭരിച്ചിരുന്ന ഭരതൻ എന്ന മഹാരാജാവിനു കുമാരി എന്ന ഒരു പുത്രിയുണ്ടായിരുന്നുവത്രെ. എട്ടു സഹോദരങ്ങളുണ്ടായിരുന്ന ഇവൾക്കു രാജ്യത്തിന്റെ തെക്കേ അറ്റമാണു മഹാരാജാവ്‌ ഭാഗിച്ചു കൊടുത്തത്‌. വിവാഹ പ്രായമായപ്പോൾ കന്യകയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. കന്യാകുമാരിയിൽ നിന്നും എട്ടു മെയിൽ അകലെയുള്ള ശുചീന്ദ്രത്തെ പരമശിവന്‌ ഈ കന്യകയിൽ അനുരാഗമുണ്ടായിരുന്നുവത്രെ, തിരിച്ചിങ്ങോട്ടും! വിവാഹനിശ്ചയത്തോടടുത്തുവേങ്കിലും എന്തുകൊണ്ടോ ഈ വിവാഹം നടന്നില്ല. കന്യക ഇപ്പോഴും അവിവാഹിതയായി തുടരുന്നു.


    അന്നു വിവാഹത്തിനായി ഒരുക്കിയിരുന്ന നാനാവിധമായ വിഭവങ്ങൾ നിരാശരായ രക്ഷാകർത്താക്കൾ കടലിലേയ്ക്കു എറിഞ്ഞുകളഞ്ഞുവത്രെ! അതു വിവിധഇനം മണലായി മാറി കടലോരത്ത്‌ ഇന്നും കാണുന്ന അരിയുടെയും മറ്റും രൂപത്തിലുള്ള പലനിറത്തിലുള്ള മണൽത്തരികൾ കല്ലുകൾ തുടങ്ങിയവ ഇങ്ങിനെ രൂപാന്തരംപ്രാപിച്ചതാണെന്നും വിശ്വസിച്ചു പോരുന്നു.
    ദർശനം കഴിഞ്ഞ്‌ ഏകദേശം എട്ടരമണിയോടെ ഞങ്ങൾ ക്ഷേത്രത്തിനു പുറത്തെത്തി.
    കന്യാകുമാരി ക്ഷേത്രത്തിനു ചുറ്റുമുള്ള ചെറു വ്യാപാരപ്രദർശന കേന്ദ്രങ്ങളിൽ ആരെയും ആകർഷിക്കുന്ന നിരവധി വസ്തുക്കളാണു ആവശ്യക്കാരെ കാത്തിരിയ്ക്കുന്നത്‌. വള മുതൽ ശംഖുവരെ അത്യപൂർവ്വമായ ഇനങ്ങൾ ഇക്കൂട്ടത്തിലുണ്ട്‌. അഞ്ഞൂറുരൂപ വിലപറഞ്ഞ സ്ഫടികമാലകൾ വിലപേശി അൻപതുരൂപയ്ക്കു വരെ ചിലർ വാങ്ങുന്നതു കണ്ടു.
    ലോഡ്ജിൽ പോയിരുന്നു ഫ്രഷായി ഷർട്ടൊക്കെ ധരിച്ച്‌ പ്രഭാതഭക്ഷണം കഴിഞ്ഞവാം ഇനിയുള്ള കാഴ്ചകളും കച്ചവടവുമൊക്കെ എന്നു നിശ്ചയിയ്ക്കപ്പെട്ടു. എല്ലാവരും ക്ഷേത്രപരിസരത്തുനിന്നും ലോഡ്ജിലേയ്ക്കു മടങ്ങി. അപ്പോൾ കാസർഗോഡുകാരനായ സ്വാമിയും സഹോദരിമാരും കൂട്ടത്തിലേയ്ക്കു എത്തിയിരുന്നില്ല. ഉടനെ അടുത്തടുത്ത കടകളിൽ നിന്നും അവരെയും കൂട്ടി ലോഡ്ജിലേയ്ക്കെത്താമെന്നു പറഞ്ഞു ഞാൻ അവരെ തിരക്കി ഇറങ്ങി. മുട്ടിമുട്ടിയുള്ള കടകളിലൊന്നും അവരെ കണ്ടില്ല. ഒടുവിൽ ആ തെരുവിലെ കടകളിലൊന്നും അവരില്ലെന്നു മനസ്സിലാക്കി. ഒടുവിൽ ഞാനും മടങ്ങി. അപ്പോൾ അവിടെ ഞാൻ തനിച്ചായി. ക്ഷേത്രത്തിലേയ്ക്കു എത്തിച്ചേർന്ന വഴികളിലൂടെ പുറപ്പെട്ട ലോഡ്ജിനെ ലക്ഷ്യമാക്കി ഞാൻ നടന്നു. എല്ലാവഴികളും ഏതാണ്ടൊരുപോലെ സമാന്തരമായി കിടക്കുന്നു. വാസ്തവത്തിൽ എനിക്കുവഴിയറിയാതെയായി. (മൊബെയിൽ ഫോൺ മുറിയിൽ വച്ചിട്ടാണല്ലോ പുലർച്ചേ ഞങ്ങളെല്ലാവരും ക്ഷേത്രദർശനത്തിനായി പുറപ്പെട്ടത്‌. പലപ്പോഴും നടന്നവഴികളിലൂടെ പുറപ്പെട്ട കവലയിൽത്തന്നെ ഞാനെത്തിച്ചേർന്നു. കുറേശ്ശെ വിശപ്പും ദാഹവും തോന്നിത്തുടങ്ങുകയും ചെയ്തു. തലേന്നു രാത്രി താമസിച്ച ലോഡ്ജിന്റെ പേരും ശ്രദ്ധിച്ചിരുന്നില്ല. ഏതാണ്ടൊരു പോലെ തോന്നിയ്ക്കുന്ന നിരവധി ലോഡ്ജുകൾ. ഞാനന്തിച്ചുപോയി. ഇനി എങ്ങോട്ടാണു പോകുക. എങ്ങിനെ സംഘത്തോട്‌ ചേരും. ഞാൻ മനമുരുകി പ്രാർത്ഥിച്ചു. അപ്പോഴതാ തമിഴ്‌ ചുവയോടെ ഒരുവിളി;- "സാറെങ്ങോട്ടാ..." കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഞങ്ങളുടെ ടൂറിസ്റ്റു ബസ്സിൽ ഡ്രൈവറുടെ സഹായിയും ക്ലീനറുമൊക്കെയായി നടന്ന ചെറുപ്പക്കാരൻ! തലേന്നു രാത്രി രാമേശ്വരത്തു നിന്നും ഞങ്ങളെ കന്യാകുമാരിയിലെത്തിച്ചയാൾ. അയാളുടെ ബസ്സുകന്യാകുമാരിയിൽ നിന്നും മടങ്ങിയിരുന്നില്ല. മടക്കട്രിപ്പിനു ആളെ കിട്ടുമോ എന്നു തിരക്കി കവലയിൽ നിൽക്കുകയാവും. അയാളെന്നെ ആദ്യം തിരിച്ചറിഞ്ഞു; പിന്നെ ഞാനയാളെയും ഒടുവിൽ അയാളോടു ലോഡ്ജിന്റെയും അവിടേയ്ക്കുള്ള തെരുവിന്റെയും പേർ ചോദിച്ചു മനസ്സിലാക്കി. ആ ദൈവദൂതൻ" പറഞ്ഞു തന്ന വഴിയിലൂടെ ഞാൻ തിരിച്ചുനടന്നു. അപ്പോഴതാ 'ഗംഗാലോഡ്ജിന്റെ' മുമ്പിൽ പ്രഭാതഭക്ഷണത്തിനൊരുങ്ങി ഞങ്ങളുടെ സംഘം കൂട്ടമായി നിൽക്കുന്നു. നേരത്തെ ഞാനന്വേഷിച്ചുപോയ സ്വാമിയും സഹോദരിമാരും മറ്റെല്ലാവരുമുണ്ടവിടെ. ഒടുവിൽ, കൂടുതൽ വിവരങ്ങളൊന്നും പറയാതെ ഞാനും അവരോടു ചേർന്നു. പ്രഭാതഭക്ഷണത്തിനായി റോഡിന്റെ എതിർവശത്തുള്ള റസ്റ്റോറന്റിലേയ്ക്കു ഞങ്ങൾ കയറി.
    വീണ്ടും മുറിയിൽ വന്നു ഒന്നു വിശ്രമിച്ചശേഷം വിവേകാനന്ദൻ പാറയും, ഗാന്ധിസ്മാരക മണ്ഡപവുമൊക്കെ കാണാൻ പോയി. നട്ടുച്ച നേരത്താണ്‌ വിവേകനാന്ദപാറയിൽ എത്തിയതെങ്കിലും ചെരുപ്പു ധരിയ്ക്കാത്ത പാദങ്ങൾക്കു പൊള്ളലേറ്റില്ല - നല്ല വെയിലും ചൂടും ഉണ്ടായിരുന്നുവേങ്കിലും! ചവിട്ടുമ്പോൾ പാദങ്ങൾക്കു ഒട്ടും തന്നെ ചൂട്‌ അനുഭവപ്പെടാത്ത ഒരു പ്രത്യേകതരം വെളുത്ത പെയിന്റ്‌ അവിടെ മിനുസമായ തറയിൽ കനത്തിൽ പൂശിയിരിയ്ക്കുന്നു!
    അവിടെ മെഡിറ്റേഷൻ കേന്ദ്രത്തിൽ എല്ലാവരും ഏറെ നേരം ഇരുന്നു ധ്യാനിച്ച്‌ ഏകാന്തത്തയും ഏകാഗ്രതയും ആസ്വദിച്ചു. തുടർന്ന്‌ 'ചിലപ്പതികാരത്തിന്റെയും' തിരുക്കുറളിന്റെയും 'സൃഷ്ടാവായ' തിരുവള്ളുവരുടെ പ്രതിമയും കണ്ടു.
    കഴിഞ്ഞ സുനാമിക്കാലത്തെ നാശനഷ്ടങ്ങളുടെ നേർക്കാഴ്ചകളുടെ അവശിഷ്ടങ്ങളും തീരഭൂമിയിൽ കണ്ടു. നേരത്തെ പറഞ്ഞതുപോലെ കന്യാകുമാരിയിലെ കടൽതീരത്തെ ചെറിയ ചെറിയ പ്രദർശന-വിൽപനസ്റ്റാളുകളിൽ, ഫോട്ടോകൾ, പുസ്തകങ്ങൾ, ടൂറിസ്റ്റു മാപ്പുകൾ മുതൽ കളിക്കോപ്പുകളും കവടികളും വലംപിരിശംഖുമൊക്കെ വാങ്ങാൻ കിട്ടും. അവിടെ വിലയ്ക്കുവാങ്ങാൻ കിട്ടാത്തത്തായി എന്തുണ്ട്‌ എന്നായി എന്റെ ചിന്ത!
    കന്യാകുമാരിയിൽ നിന്നും തീവണ്ടിമാർഗ്ഗം വൈകിട്ട്‌ എറണാകുളം ടൗൺ റയിൽവേസ്റ്റേഷനിൽ ഞങ്ങൾ സുഖമായി എത്തിച്ചേർന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...