24 Aug 2013

അപൂർവ്വാനുഭവത്തിന്റെ പ്രതിമാനലാവണ്യം


ഇന്ദിരാ ബാലൻ


ആരാണ്‌ കവി? ഋഷിയല്ലാത്തവൻ കവിയല്ല.കവി അന്തരാ ദർശിക്കുന്നവൻ,ക്രാന്തദർശി. അറിയുകയും,വർണ്ണിക്കുകയും,ശബ്ദിക്കുകയും ചെയ്യുന്നവനാണ്‌ കവി. ഓരോ കവിയും തന്റേതായ ലോകത്തെയാണല്ലൊ സങ്കല്പ്പിക്കുകയും, സൃഷ്ടിക്കുകയും ചെയ്യുന്നത്‌. സങ്കൽപ്പനത്തിനും, സംരചനക്കും ഒരു തൃതീയചക്ഷുസ്സ് കവിക്കുണ്ടായിരിക്കണം എന്ന് കാവ്യശാസ്ത്രമതം. പക്ഷേ ഈ ലക്ഷണ ശാസ്ത്രങ്ങൾ പഠിച്ചല്ല കവികൾ ജനിക്കുന്നത്‌.യഥാർത്ഥകവിയുടെ സ്വഭാവവിശേഷങ്ങൾ ഇത്തരം ഗുണഗണങ്ങളുമായി സാത്മീഭവിക്കുന്നു. കവികളിലേറെപ്പേരും  അവധൂത തുല്യരായിരിക്കും. എല്ലാറ്റിൽ നിന്നുമകന്ന് ഉയർന്ന ധ്രുവദീപ്തിയിലിരുന്ന്‌ സർവ്വസാക്ഷിയായി,നിസ്സംഗനായി ലോകനിരീക്ഷണം ചെയ്യാൻ അവർ പ്രാപ്തരാണ്‌. ആ ഗണത്തിൽ പെട്ടയാളായിരുന്നു മഹാകവി.പി.കുഞ്ഞിരാമൻ നായർ.


ആത്മനിഷ്ഠമായ സ്വച്ഛന്ദവികാരധാരയുടെ അനിയന്ത്രിത പ്രവാഹം മലയാളത്തിലെ ആധുനിക കാല്പ്പനിക കാവ്യശാഖയിൽ പരമാവധി ശുഭ്രതയോടേയും, തെളിമയോടേയും ഭാരതീയ സംസ്കൃതിയുടെ ഹിമവവത് ശ്രേണിയിൽ ഉറവയെടുത്തത് പി.കവിതകളിലൂടെയാണെന്ന് കണ്ടെത്താം.വിചാരധാരാരൂപത്തിൽ രാഷ്ട്രജീവിതത്തേയും,സാമൂഹ്യസമസ്യയേയും,വ്യക്ത്യനുഭവത്തേയും  കോർത്തിണക്കി മൂന്നിന്റേയും അന്തർധാരയായ ആധുനിക ജീവിതത്തിന്റെ സംഘർഷം പ്രകടമാക്കുന്ന നിരവധി കാവ്യങ്ങൾ അദ്ദേഹം മലയാള സാഹിത്യത്തിന്‌ നൽകിയിട്ടുണ്ട്‌.എന്നിട്ടും,ചിലരെല്ലാം പി.യെ കേവലം ഭക്തകവിയാക്കി മുദ്ര കുത്തി. പി.യുടെ ഭക്തി ലോകത്തോടാണ്‌.വിഗ്രഹത്തിലധിഷ്ഠിതമായ സാധാരണ ഭക്തിയോടല്ല.
പരിസ്ഥിതി വിജ്ഞാനം, സ്ത്രീവാദ ചിന്ത,അധിനിവേശ വിരുദ്ധമനോഭാവം, ഇങ്ങിനെ പോകുന്നു  പ്രതിപാദ്യവിഷയങ്ങൾ..ചിരന്തനമായ ഒരന്വേഷണത്തിന്റെ സഞ്ചാരപഥങ്ങളിലൂടെ  നിത്യത തേടിയുള്ള  അനുസ്യൂതമായ യാത്ര,.അതായിരുന്നു പി.ക്ക് കവിത. പ്രകൃതി സ്നേഹിയായ അദ്ദേഹം ധാരാളം ഓണക്കവിതകളും എഴുതി. “നിങ്ങളുടെ കവിതയിൽ പ്രകൃതിയുണ്ട്‌,മനുഷ്യനില്ല എന്ന വിമർശനത്തിന്  അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു,”പ്രകൃതിയിൽ അവൻ അടങ്ങുന്നു,“ബുദ്ധിജീവി”യെന്ന്‌ സ്വയം വാഴ്ത്തി ഒറ്റപ്പെട്ടു കഴിയുന്ന മനുഷ്യൻ,മനുഷ്യൻ, പ്രകൃതി അത്‌ വിശ്വപ്രകൃതിയിലൊതുങ്ങുന്നു“. മനുഷ്യനെ സ്നേഹിക്കുന്ന കവിക്കു മാത്രമേ പ്രകൃതിയെ സ്നേഹിക്കാൻ കഴിയു. വ്യക്തിപരതയെ സാമൂഹ്യപരതയായി കണ്ടറിവാനും, മാതൃഭൂമിയെ തന്റെഅമ്മയായികാണാനും,തെരുവുകുഞ്ഞുങ്ങളി ൽ സ്വന്തം മക്കളെ ദർശിക്കാനുമുള്ള ആന്തരിക വിശുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു.അതാണ്‌ ശരിയായ കവിതയും, സാമൂഹികപ്രവർത്തനവും.
സാമൂഹികജീവിതത്തിന്റെ തകർച്ചയേയും,മനുഷ്യന്റെ വികലവും,നിർദ്ദയവുമായ പ്രവർത്തനങ്ങളേയും വിട്ടുവീഴ്ച്ചയില്ലാതെ ഭർത്സിക്കാൻ അദ്ദേഹം തയ്യാറായി. .കപടഭക്തികൾ കൂർക്കം വലിച്ചുറങ്ങുന്ന കാഴ്ച്ചകളും, വേലി തന്നെ വിളവു തിന്നുന്ന അവസ്ഥകളും, സാമൂഹ്യരാഷ്ട്രീയ അപചയങ്ങളും,ആത്മനൊമ്പരങ്ങളുടെ വ്യഥകളും വരച്ചുകാണിക്കുന്ന പ്രമുഖകാവ്യങ്ങളാണ്‌ കളിയച്ഛനും,നരബലിയും .പിയുടെ ജീവിത വീക്ഷണം ഏറ്റവും കൂടുതൽ നിഴലിക്കുന്നത്‌“മൺകുടത്തിന്റെ വില” എന്ന കവിതയിലാണെന്ന് പ്രശസ്ത നിരൂപക ഡോ;എം.ലീലാവതി അഭിപ്രായപ്പെടുന്നു.ഭീമമായ അപരാധം ഏതോ അവ്യാകൃതമായ അന്തഃശ്ചോദനയാൽ ചെയ്യുകയും, പിന്നീടതിന്റെ കാഠിന്യമോർത്ത് അതികഠിനമായി പശ്ച്ചാത്തപിക്കുകയും ചെയ്യുന്ന ഒരു പ്രകൃതം അദ്ദേഹത്തിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പാപം/ പുണ്യം  ഈ ദ്വന്ദ്വത്തെക്കുറിച്ചുള്ള സംഘർഷം പല കവിതകളിലും ദർശിക്കാം.കേരളീയന്റെ സ്വത്വബോധവും പി.കവിതകളിൽ  കടന്നുവരുന്നുണ്ട് .ദേശീയ പ്രസ്ഥാനത്തിന്  ഊർജ്ജം പകരുന്ന ഈ വരികൾ ശ്രദ്ധിക്കുക,
"വിസ്മരിച്ചാർ തീരെയിവർ

വഴി കാട്ടിയ ദേവനെ
കണ്ണിനു കണ്ണായ്പ്പൊരുളു
 നൽകിപ്പോറ്റിയ സൂര്യനെ "(വെളിച്ചമേ നയിച്ചാലും)
ആദർശമണ്ഡലത്തിലെ ജ്യോതിർമ്മയനായ  ഗാന്ധിജിയെ വിസ്മരിച്ച ജനതയെ കുറ്റപ്പെടുത്തുകയാണ്  കവി ഇവിടെ.  


ആധുനികമനുഷ്യൻ നിർമ്മിച്ച ദേശാതിർത്തികൾ തകർത്ത് വിശ്വപ്രകൃതിയിലെ സകലചരാചരങ്ങളും ഒരുമിച്ചുകഴിയുന്ന ഒരു ലോകത്തെ തന്നെയാണ്‌ കുഞ്ഞിരാമൻ നായരും വിഭാവന ചെയ്തത്‌. ഇടുങ്ങിയതും, വിഭാഗീയവുമായ ചിന്താഗതികളോ,ആശയസംഘട്ടനമോ,പക്ഷപാതിത്വമോ അവിടെയില്ല. “അചേതനങ്ങളെ മാനവീകരിക്കുകയത്രേ കവികർമ്മം”.പുൽക്കൊടിയിൽ പ്രപഞ്ചം ദർശിക്കുന്ന മിസ്റ്റിക് ദർശനം തന്നെയാണിത്‌. തനതംശങ്ങൾ കാലഹരണപ്പെടുമ്പോഴും ലോകത്ത് മാറി വരുന്ന ശാസ്ത്രാഭിമുഖ്യത്തേയും,പുരോഗമനേച്ഛയേയും പി.എതിർത്തിരുന്നില്ല. സ്വാതന്ത്ര്യ ദാഹം, ദേശാഭിമാനം, അധിനിവേശത്തിന്നെതിരേയുള്ള  രോഷം,ഭാഷാപ്രേമം, സംസ്ക്കാരലോപത്തെക്കുറിച്ചുള്ള ആശങ്ക, സ്ത്രീവാദചിന്ത,മാറലകൾ കൊണ്ടു മൂടിയ മാമൂലുകളോടുള്ള  എതിർപ്പ്,സമത്വദർശനം,മാതൃഭക്തി...ഇങ്ങിനെ വൈവിദ്ധ്യപൂർണ്ണമായ സഞ്ചാര പഥങ്ങളിലൂടെയായിരുന്നു പി.യുടെ കാവ്യയാത്ര.മലയാള ഭാഷയുടെ ആർജ്ജവവും, തനിമയും,സമസ്തചൈതന്യത്തോടെ കവിതയിലേക്കാവാഹിച്ച ഈ മഹാപ്രതിഭയെ എങ്ങിനെയാണ്‌ ചില കള്ളികൾക്കുള്ളിൽ ഒതുക്കി നിർത്താൻ കഴിയുക?ലൌകികമായ മമതാബന്ധങ്ങളെ അവക്ക് വരപ്രദമായ സ്നേഹസൌഭാഗ്യം ഉണ്ടെന്നറിഞ്ഞിട്ടുകൂടി,നിരാകരിക്കുന്ന മനുഷ്യസാധാരണമല്ലാത്ത ചിത്തവൃത്തിക്ക് ഉടമയായിരുന്നുപി. ആന്തരികഘട നയുടെ പ്രത്യേകതയാൽ വിശുദ്ധാശയങ്ങളുടെ സമ്മേളനം കൊണ്ട് അപൂർവ്വാനുഭവമായിരുന്നു ഈ പ്രതിമാനലാവണ്യം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...