24 Aug 2013

മരണംവരെ തടവറ


അമ്പാട്ട്‌ സുകുമാരൻനായർ
    ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപെടരുതെന്നാണ്‌ നമ്മുടെ നിയമവ്യവസ്ഥ. മനുഷ്യരാശിമുഴുവൻ ആഗ്രഹിക്കുന്നതും അങ്ങനെതന്നെയാണ്‌. ഇതിപ്പോൾ പറയാൻ കാരണം നൂറുശതമാനവും നിരപരാധികൾ മാത്രം ശിക്ഷിക്കപ്പെടുന്ന ഒരു തടങ്കൽപാളയം അടുത്തകാലത്ത്‌ സന്ദർശിക്കാൻ ഇടയായതിന്റെ പശ്ചാത്തലത്തിലാണ്‌.
    ഞാൻ എന്റെ കൊച്ചുമക്കളോടൊപ്പം തിരുവനന്തപുരം കാഴ്ചബംഗ്ലാവ്‌ സന്ദർശിക്കാനിടയായി. ഇതിനുമുമ്പും പലതവണ ഈ കാഴ്ചബംഗ്ലാവ്‌ കണ്ടിട്ടുണ്ട്‌. അന്നൊന്നും ഇങ്ങനെയൊരു ചിന്ത മനസ്സിൽ ഉയർന്നുവന്നില്ല. അനേകം മണിക്കൂറുകൾകൊണ്ട്‌ ഞങ്ങൾ മൃഗശാലമുഴുവൻ ചുറ്റിനടന്നുകണ്ടു. സന്ദർശനം കഴിഞ്ഞ്‌ പുറത്തേക്കു വന്നപ്പോൾ എനിക്കൊരുത്സാഹവും തോന്നിയില്ല. മനസ്സിൽ എന്തൊക്കെയോ സംഘർഷം. വല്ലാത്തൊരസ്വസ്ഥത.
    ധാരാളം പക്ഷികളും മൃഗങ്ങളും ഉരഗങ്ങളും മൃഗശാലയിലുണ്ട്‌. മണിക്കൂറുകൾ അവിടം മുഴുവൻ ചുറ്റിനടന്നുകണ്ടിട്ടും ഒരു ജീവിയുടെയും ശബ്ദം ഉയർന്നുകേട്ടില്ല. വല്ലാത്തൊരു നിശ്ശബ്ദത! ഞങ്ങൾ നിൽക്കുന്നത്‌ ഒരു തടവറയിലാണെന്ന തോന്നൽ. സാധാരണ, തടവറകളിൽ കുറ്റം ചെയ്തവരെയാണ്‌ പാർപ്പിക്കുന്നത്‌. ജയിൽവാസത്തിന്‌ കോടതി അവരെ ശിക്ഷിക്കും. പക്ഷേ, ഇവിടെ കഴിയുന്ന തടവുകാർ അത്തരക്കാരല്ല. അവർ ഒരു കുറ്റവും ചെയ്യാത്തവരാണ്‌. നൂറുശതമാനവും നിരപരാധികൾ. കൊടുംകാടുകളിൽ സർവ്വസ്വാതന്ത്ര്യത്തോടെയും സോല്ലാസം കഴിഞ്ഞിരുന്നവരാണ്‌. പക്ഷികൾ തുറന്ന ആകാശത്തിൽ ഇണക്കിളികളുമായി ചേർന്ന്‌ പാടിപ്പാറി പറന്നിരുന്നവരാണ്‌. സിംഹവും കടുവയും പുലിയും കരടിയും മാനും കാട്ടുപോത്തുമൊക്കെ കാടിനുള്ളിൽ എത്ര ഉത്സാഹത്തോടെ ഇണചേർന്നും ഇരകളെ വേട്ടയാടി ഭക്ഷിച്ചും ഇളം പുല്ലുതിന്നും കാട്ടിലെ തെളിനീരുകുടിച്ചുമൊക്കെ ആരോഗ്യത്തോടെ കഴിഞ്ഞിരുന്നവരാണ്‌. അവരെയാണ്‌ കെണിയിൽപെടുത്തി തടവുകാരായി ഇവിടെകൊണ്ടുവന്നിട്ടുള്ളത്‌. ഒരു കുറ്റവും അവർ ചെയ്തിട്ടില്ലല്ലോ. വലിയ ജീവികൾ ചെറു ജീവികളെകൊന്ന്‌ ഭക്ഷണമാക്കിയിട്ടുണ്ട്‌. അത്‌ പ്രകൃതി അനുവദിച്ചുകൊടുത്തിട്ടുള്ളതാണ്‌

. പരസ്പരം കൊന്നു തിന്നുമെങ്കിലും പരസ്പരം പോരടിച്ചിട്ടില്ല. വല്ലാത്തൊരു കൂട്ടായ്മയും പരസ്പര ധാരണയും അവ തമ്മിലുണ്ടായിരുന്നു.
    ഒരിക്കൽ ഞാൻ ഒരു സംഘത്തോടൊപ്പം കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. ആ കാട്ടിൽ പക്ഷികളുടെ കലപില ശബ്ദം കേൾക്കാമായിരുന്നു. ആനയുടെ ചിന്നം വിളിയും മറ്റു മൃഗങ്ങളുടെ ശബ്ദവുമൊക്കെ ഉയർന്നുകൊണ്ടിരുന്നു. ഞങ്ങൾവളരെ നിശ്ശബ്ദരായി അവയ്ക്കൊരു ശല്യവുമുണ്ടാക്കാതെയാണ്‌ കാട്ടിലൂടെ നടന്നത്‌. അപ്പോൾ ഒരു വലിയ മരത്തിനു മുകളിലിരുന്ന്‌ ഒരു മലമുഴക്കിപ്പക്ഷി ഒരു ശബ്ദം പുറപ്പെടുവിച്ചു. ആ ശബ്ദം കാടുമുഴുവൻ മുഴങ്ങി അതൊരു സൊ‍ാചനയായിരുന്നു. കാട്ടിൽ ശത്രുക്കൾ കയറിയിരിക്കുന്നു എന്ന സൊ‍ാചന. അത്‌ കേട്ടമാത്രയിൽ കാട്‌ നിശ്ശബ്ദമായി. അരുവികളുടെ ആരവവും ഇലകളുടെ മർമ്മരവുമല്ലാതെ മറ്റൊന്നും കേൾക്കാനില്ല. കാട്ടിലെ മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെക്കൂട്ടായ്
മയെക്കുറിച്ച്‌ ഞാൻ സൂചിപ്പിക്കുകയായിരുന്നു. ആ സാധുമൃഗങ്ങളെയും മറ്റു ജീവികളെയുമാണ്‌ നാമിവിടെ കൊണ്ടുവന്ന്‌ കഷ്ടപ്പെടുത്തുന്നത്‌. പട്ടിണിക്കിടുന്നത്‌. നമ്മുടെ സ്വന്തം സഹോദരങ്ങളായ ആദിവാസികളോടും നാമിങ്ങനെയല്ലേ ചെയ്തത്‌? അവരെയും കാട്ടിലെ മൃഗങ്ങളെപ്പോലെ തന്നെയാണ്‌ കണക്കാക്കുന്നത്‌. അവ പട്ടിണി കിടന്നുമരിക്കുന്നു! എന്തിനാണാവോ കാട്ടിൽ സുഖമായികഴിഞ്ഞ അവരെ നാട്ടിൽകൊണ്ടുവന്ന്‌ ദുരിതത്തിലാഴ്ത്തിയത്‌!
    മൃഗശാലയിലെ പക്ഷികളെ കണ്ടപ്പോൾ എന്റെ കൊച്ചുമകൾ എന്നോടു ചോദിച്ചു.
    'മുത്തച്ഛാ, ഈ പക്ഷികൾ ശരിക്കുള്ള പക്ഷികളാണോ അതോ പ്ലാസ്റ്റിക്‌ പക്ഷികളാണോ?'
    'അതെന്താ അങ്ങിനെ ചോദിച്ചതു? അവ ശരിക്കുമുള്ള പക്ഷികൾ തന്നെയാണ്‌.'
    'ശരിക്കുമുള്ള പക്ഷികളാണെങ്കിൽ അവയെന്താ അനങ്ങാതിരിക്കുന്നത്‌? ഞാനെത്ര നേരമായി നോക്കുന്നു. ഒരു പക്ഷിപോലും അനങ്ങുന്നില്ല.
    അവൾ പറഞ്ഞത്‌ ശരിയാണ്‌. ഒന്നിനുമില്ല ഒരു നേരിയ ചലനംപോലും. അവ പ്ലാസ്റ്റിക്‌ പക്ഷികൾ തന്നെയാണോ? ഞാനും ഒരു നിമിഷം സംശയിച്ചു. കൂട്ടിൽ കിടക്കുന്ന കടുവ. ഉഴറി നടക്കുന്നുണ്ട്‌. ഒരു പക്ഷേ, വിശപ്പുസഹിക്കവയ്യാഞ്ഞിട്ടാകും.
    അകലെ ഒരു ചെറുകുന്നിൽ ഒരു സിംഹത്തെ തുറന്നു വിട്ടിട്ടുണ്ട്‌. ആളുകൾ പറയുന്നുണ്ട്‌ ദാ സിംഹം കിടക്കുന്നുവേന്ന്‌...ഞാൻ നോക്കിയിട്ടു കണ്ടില്ല. അവർ ചൂണ്ടിക്കാണിച്ചിടത്തേക്കു സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടു. ഒരു മരത്തിനു ചുവട്ടിൽ സിംഹം അവശനായി തളർന്നു കിടപ്പുണ്ട്‌. അതിനുമില്ല ഒരനക്കംപോലും. ഏകനായതിന്റെ ദുഃഖമായിരിക്കും. അതിനൊരിണയുമില്ല, തുണയുമില്ല. എല്ലാ മൃഗങ്ങളുടെയും അവസ്ഥ ഇതൊക്കെത്തന്നെ. ഒന്നിനുമില്ലൊരു ചുണ. കൂട്ടിലടച്ചതുകൊണ്ട്‌ ചുണകെട്ടുപോയതായിരിക്കാം. അങ്ങനെയാണെങ്കിൽ മറ്റെല്ലാ മൃഗശാലകളിലേയും അവസ്ഥ ഇങ്ങനെ ആയിരിക്കേണ്ടതല്ലേ? ഇവിടെ മാത്രമെന്താണിങ്ങനെ.
    പലപല മൃഗങ്ങളെയും കണ്ടു കണ്ട്‌ പാമ്പുകളുടെ വാസസ്ഥാനത്തെത്തി. അവിടെ അണലിയും ചേനത്തണ്ടനും കരിമൂർഖനും രാജവെമ്പാലയും മലമ്പാമ്പും പെരുമ്പാമ്പുമെല്ലാം ഉണ്ടായിരിക്കുമെന്നാണ്‌  കരുത്തിയത്‌. ഉണ്ടായിരിക്കാം ഒരു പക്ഷേ. ചൊവ്വേ നേരെ ഒന്നുകണ്ടിട്ടുവേണ്ടെ? ഓരോ അറകളിലും ശിഖിരങ്ങളുള്ള കമ്പുകൾ നാട്ടിയിട്ടുണ്ട്‌. പാമ്പുകൾ ഏതോ മൂലയിൽ ചുരുണ്ടുകൂടി കിടപ്പുണ്ട്‌. സൂക്ഷിച്ചുനോക്കിയാൽ ചുരുണ്ടുകൂടികിടക്കുന്ന പാമ്പുകളെകാണാം.
    വർഷങ്ങൾക്കുമുമ്പ്‌ പാപ്പിനിശ്ശേരി പാമ്പുവളർത്തൽ കേന്ദ്രത്തിൽ പോകാനിടയായി. അവിടെ പാമ്പുകളെയും മറ്റു മൃഗങ്ങളെയും സൂക്ഷിച്ചിരിക്കുന്ന രീതി കണ്ടു. കൊടും വിഷമുള്ള പാമ്പുകളെ കണ്ണാടിക്കൂടുകളിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. സന്ദർശകർക്ക്‌ കണ്ണാടിമറയിലൂടെ പാമ്പുകളെതൊട്ടടുത്തു കാണാം. നല്ല ഉശിരുള്ള പാമ്പുകൾ. ഒരു കണ്ണാടിക്കൂട്ടിൽ പത്തിവിടർത്തി ഉഗ്രഭാവത്തിൽ നിൽക്കുന്ന ഒരു പാമ്പിനെകണ്ടു. രാജവെമ്പാല! അവന്റെ നിൽപ്പുകണ്ടാൽ ഭയം തോന്നും. ഞാൻ ആ കണ്ണാടിയിൽ എന്റെ കൈപ്പത്തി വച്ചു. ശൗര്യം പൂണ്ട രാജവെമ്പാല ആഞ്ഞൊരു കൊത്ത്‌! ഞാൻ കിടുകിടാ വിറച്ചുപോയി. ഏതാനും നിമിഷം മരവിച്ചുനിന്നു.
    ആ കൂട്ടിൽ അതിന്റെ ഭക്ഷണത്തിനു വേണ്ടി ജീവനുള്ള രണ്ടുകോഴികളെ ഇട്ടുകൊടുത്തിട്ടുണ്ട്‌. അത്‌ തന്റെ ഭക്ഷണമാണെന്നറിയാം. അതുകൊണ്ടാവാം ആ കോഴികളെ ഉപദ്രവിക്കാത്തത്‌. വിശക്കുമ്പോൾ അതിൽ ഒരെണ്ണത്തിനെ ഓടിച്ചിട്ട്‌ പിടിച്ചു വിഴുങ്ങും. ആ കോഴികളും അതിനുള്ളിൽ ഭയലേശമെന്യേ ആ മണലിലിട്ടിരിക്കുന്ന ധാന്യങ്ങൾ കൊത്തിതിന്നുന്നുണ്ട്‌. ഇത്‌ സന്ദർശകർക്ക്‌ വെളിയിൽ നിന്നു കാണാം. മറ്റു പാമ്പുകളുടെ കൂടുകളിൽ ജീവനുള്ള എലികളെയാണ്‌ ഭക്ഷണമായി കൊടുത്തിരിക്കുന്നത്‌. ആ എലികളും ഈ പാമ്പുകളുടെ ഇടയിൽഓടിച്ചാടി കളിക്കുന്നുണ്ട്‌. വിശക്കുമ്പോൾ ആ പാമ്പുകളും എലികളെ ഓടിച്ചിട്ടു പിടിച്ചു ഭക്ഷിക്കും. തൊട്ടടുത്ത്‌ കുറച്ചുസ്ഥലം പൊക്കം കുറഞ്ഞ മതിൽ കെട്ടിയടച്ച്‌ കുറ്റിക്കാട്‌ വളർത്തിയിരിക്കുന്നു. മൃഗപരിപാലകരിലൊരാൾ ആ കുറ്റിക്കാട്ടിലേക്കു ചാടി. അപ്പോൾ നിരവധി മൂർഖൻപാമ്പുകൾ പത്തിവിടർത്തി തലപൊക്കി നോക്കുന്നതു കണ്ടു. സന്ദർശകരുടെ ഉള്ളിൽ ഭയം ഇരച്ചുകയറി. ആ പാമ്പുകളിൽ നിന്ന്‌ ഒരെണ്ണത്തിനെ പിടിച്ച്‌ ആ പരിപാലകൻ പുറത്തുകൊണ്ടുവന്നു. ഇതൊക്കെ സന്ദർശകരിൽ വളരെയധികം കൗതുകം ജനിപ്പിക്കും.
    ഈ പാമ്പുകളെയും കുരങ്ങുകളെയും മുതലയെയുമൊക്കെയാണ്‌ ഏതോ പകപോക്കലിന്റെ പേരിൽ ചിലർ ചുട്ടുകൊന്നത്‌. അന്ന്‌ പത്രങ്ങളിൽ ആ വാർത്ത വായിച്ചപ്പോൾ കൂട്ടിലടച്ചമൃഗങ്ങളോട്‌ കൊടും ക്രൂരത കാണിച്ച ആ നരാധമന്മാരെ അറിയാതെ ഉള്ളുരുകി ശപിച്ചു.
    തിരുവനന്തപുരത്തെ മൃഗശാലയിൽ തളർന്നുമയങ്ങിക്കിടക്കുന്ന കുറെ മൃഗങ്ങളെയും പക്ഷികളെയും അനക്കമില്ലാതെ ചുരുണ്ടുകൂടിക്കിടക്കുന്ന പാമ്പുകളെയും കണ്ടപ്പോൾ പാപ്പിനിശ്ശേരിയിലെ ആ സർപ്പസത്രത്തെക്കുറിച്ചോർത്തുപോ
യി. ഇവയെയും നല്ല ജീവതസാഹചര്യത്തിൽ നല്ല ഭക്ഷണം കൊടുത്ത്‌ വളർത്തിക്കൂടെ? ഇവിടെ പാമ്പുകൾക്കും മറ്റും എന്തു ഭക്ഷണമാണ്‌ കൊടുക്കുന്നതെന്നറിഞ്ഞുകൂടാ. പരിശീലനം സിദ്ധിച്ച നല്ല മൃഗപരിപാലകരെ ജോലിക്കെടുത്ത്‌ ഈ മൃഗങ്ങളെയും പാമ്പുകളെയുമൊക്കെ വേണ്ടരീതിയിൽ സന്ദർശകർക്കുകാണിച്ചു കൊടുക്കുകയും അവയ്ക്ക്‌ നല്ല ഭക്ഷണവും നല്ല പരിചരണവും കൊടുക്കുകയും ചെയ്താൽ എത്ര നന്നായിരുന്നു. പക്ഷേ ഇവിടെ കഴിയുന്ന ഈ പാവം ജന്തുക്കൾ മരണംവരെ ഈ കൂടുകളിൽക്കിടന്ന്‌ നരകയാതന അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണ്‌.
    അനന്തവിഹായസിൽ യഥേഷ്ടം പാറിപ്പറന്നു നടന്നിരുന്ന ഈ പക്ഷികളെയും കാട്ടിൽ സർവ്വ സ്വാതന്ത്ര്യത്തോടും കൂടി ഉല്ലാസത്തോടെ കഴിഞ്ഞിരുന്ന ഈ മൃഗങ്ങളെയും നരകതുല്യമായ ഈ തടങ്കൽ പാളയത്തിലടച്ച്‌ എന്തിനാണിങ്ങനെ കഷ്ടപ്പെടുത്തുന്നത്‌? മനുഷ്യർക്ക്‌ അവയെ നേരിൽ കാണാനും അവയെപ്പറ്റി പഠിക്കാനും ആനന്ദിക്കാനുമാണെങ്കിൽ തീർച്ചയായും അവയെ വേണ്ടരീതിയിൽ പരിപാലിക്കാൻ കൂടി തയ്യാറാകണം.
    ഈ കാഴ്ച ബംഗ്ലാവിലെ ഒരു പ്രത്യേകത എടുത്തു പറയാതിരിക്കാനാവില്ല. വളരെ പഴക്കമുള്ള ധാരാളം വൃക്ഷങ്ങൾ ഇവിടെ പടർന്നുപന്തലിച്ചു നിൽപ്പുണ്ട്‌. ആ വൃക്ഷങ്ങൾ കാഴ്ചബംഗ്ലാവിന്‌ തണൽ വിരിച്ച്‌ കുടചൂടിക്കൊടുക്കുന്ന കാഴ്ച നയനാനന്ദകരമാണ്‌. ഇത്രയധികം വൃക്ഷങ്ങൾ വളർന്നു നിൽപ്പുണ്ടെങ്കിലും ഒരു പക്ഷിയുടെയോ മൃഗത്തിന്റെയോ ശബ്ദത്തിനുവേണ്ടി കാതോർത്തിട്ട്‌ ഒരു പ്രയോജനവുമില്ല. ഒരു പരാതിയുമില്ലാതെ എല്ലാം നിശ്ശബ്ദം സഹിക്കുന്നതുകൊണ്ട്‌ ആരുംതന്നെ ഇവരുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നുമില്ല.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...