21 Jan 2014

തെങ്ങിന്റെ ചങ്ങാതിമാർ; കേരകർഷകരുടേയും കേരളത്തിന്റേയും


ടി.കെ.ജോസ് ഐ.എ എസ്
ചെയർമാൻ, നാളികേര വികസന ബോർഡ്

തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലനം പൂർത്തിയാക്കിയവരുടെ എണ്ണം ഏകദേശം 20,000 ആയി. കേരളത്തിലും മറ്റ്‌ എട്ട്‌ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലുമാണ്‌ ഇതിനോടകം തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലനം നടത്തിയിട്ടുള്ളത്‌. ഇരുപതിനായിരം ചങ്ങാതിമാരിൽ പതിനാറായിരത്തോളം പേരും കേരളത്തിലാണ്‌. രണ്ടരവർഷം മുമ്പ്‌ ചങ്ങാതിക്കൂട്ടം പരിശീലനം എന്ന ആശയം നാളികേര വികസന ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ അവതരിപ്പിച്ചപ്പോൾ ഉണ്ടായ പ്രതികരണം ഇപ്പോഴും ഓർമ്മയിലുണ്ട്‌. നാളികേരത്തിന്‌ വിലയുണ്ടെങ്കിലും വിളവെടുക്കുന്നതിനുള്ള തെങ്ങുകയറ്റക്കാരുടെ അഭാവം  നേരിട്ടുകൊണ്ടിരിക്കുന്ന സമയം.  ചുരുങ്ങിയത്‌ 5,000 പേരെയെങ്കിലും ആ വർഷം യന്ത്രമുപയോഗിച്ചുകൊണ്ടുള്ള തെങ്ങുകയറ്റം പരിശീലിപ്പിച്ചെടുക്കണം എന്ന ആശയം സംസാരിച്ചപ്പോൾ നിരുത്സാഹപ്പെടുത്തുന്നതിനും തടസ്സവാദങ്ങൾ ഉന്നയിക്കുന്നതിനും ആളുകൾ ധാരാളമുണ്ടായിരുന്നു. 5000 പോയിട്ട്‌ കേരളത്തിൽ 100 പേരെപ്പോലും ഇത്തരം തൊഴിലിന്‌ കിട്ടില്ല എന്ന്‌  ചില സഹപ്രവർത്തകർ മീറ്റിംഗ്‌ ഹാളിന്‌ പുറത്തിറങ്ങി പറയുന്നത്‌ സർക്കാർ ഓഫീസ്‌ വാതിലിന്റെ വിടവിലൂടെ കേൾക്കാൻ കഴിഞ്ഞു. എങ്കിലും, തെങ്ങിന്റെ ചങ്ങാതിക്കൂട്ടം എന്ന ആശയവുമായി മുന്നോട്ട്‌ പോകുന്നതിന്‌ അശ്ശേഷം ഭയം തോന്നിയില്ല. 

ശരിയാണ്,കേരളത്തിൽ കാർഷിക മേഖലയിലും മറ്റും തൊഴിലാളികളെ കിട്ടാനില്ല  ഇപ്പോഴും. 20 ലക്ഷത്തിലേറെ അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ജോലിചെയ്യുന്നുണ്ട്‌ എന്നാണ്‌  കണക്ക്‌.  കേരകൃഷി സുഗമമായി മുന്നോട്ടുപോകണമെങ്കിൽ, കർഷകർക്ക്‌ ഈ കൃഷിയിൽ താൽപര്യവും കൃഷിയിൽ നിന്ന്‌ വരുമാനവും ഉണ്ടാകണമെങ്കിൽ തെങ്ങിന്റെ പരിചരണം, വിളവെടുപ്പ്‌, രോഗ, കീടനിയന്ത്രണം തുടങ്ങിയ കാര്യങ്ങളിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ച ടീം അത്യാവശ്യമുണ്ട്‌.   കൃഷിവിജ്ഞാനകേന്ദ്ര(ഗഢഗ)ങ്ങളുടെ  സഹകരണത്തോടെയാണ്‌  പദ്ധതിക്ക്‌ തുടക്കം കുറിച്ചതു. കേരളത്തിലെ ഏതാണ്ട്‌ എല്ലാ കൃഷി വിജ്ഞാനകേന്ദ്രങ്ങളും പദ്ധതിയുമായി സർവ്വാത്മനാ സഹകരിക്കുകയും ഈ ആശയത്തോട്‌ ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ  രണ്ടുമൂന്ന്‌ കൃഷിവിജ്ഞാനകേന്ദ്രങ്ങൾ പരിഹാസപൂർവ്വം ഒഴിഞ്ഞുമാറിയതും അവരുടെ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരം നിഷേധിച്ചതും മറക്കുന്നില്ല. മാറ്റങ്ങൾക്കുവേണ്ടി  എന്തുചെയ്താലും അതിനെ എതിർക്കാനും, ഒഴിവാക്കാനും, ഒന്നും നടക്കില്ലായെന്ന്‌ സ്വയം വിശ്വസിപ്പിക്കാനും  ധാരാളം പേരുണ്ട്‌.  എത്ര പ്രതിബന്ധങ്ങളും പ്രതിസന്ധികളും ഉണ്ടായാലും നിർബന്ധപൂർവ്വം ഇതു ചെയ്തിരിക്കും എന്ന ദൃഢനിശ്ചയമുള്ള ടീം ഉണ്ടെങ്കിൽ പ്രശ്നങ്ങൾക്ക്‌ ഉത്തരമുണ്ട്‌ എന്ന്‌ തന്നെയാണ്‌ തെങ്ങിന്റെ ചങ്ങാതിമാർ 20000 പേർ പരിശീലനം പൂർത്തിയാക്കിക്കഴിയുമ്പോൾ വ്യക്തമാകുന്നത്‌.

തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടി ആരംഭിക്കുമ്പോൾ  പ്രത്യേക ബഡ്ജറ്റോ ഫണ്ടോ ഒന്നും ഉണ്ടായിരുന്നില്ല. എക്സ്റ്റൻഷൻ, പബ്ലിസിറ്റി തുടങ്ങിയ വിഭാഗങ്ങൾക്ക്‌ ലഭിച്ചിരുന്ന ഫണ്ടിൽ നിന്ന്‌ ചെറിയ തുക മാറ്റി വെച്ചാണ്‌ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടി ആരംഭിച്ചതു.  12-​‍ാം പഞ്ചവത്സരക്കാലത്തെങ്കിലും ഇത്‌ ഒരു പ്ലാൻ പ്രോഗ്രാം ആക്കി മാറ്റുവാൻ ശ്രമിച്ചുവേങ്കിലും അംഗീകരിക്കപ്പെടുകയുണ്ടായില്ല.  എന്നാൽ, 2013 ഓക്ടോബർ  30 ന്‌ ബാങ്കോക്കിൽ ഇരുപത്തിയഞ്ചോളം നാളികേരോത്പാദക രാജ്യങ്ങൾ പങ്കെടുത്ത ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഫുഡ്‌ ആൻഡ്‌ അഗ്രിക്കൾച്ചർ ഓർഗനൈസേഷന്റെ (എഅഛ) ഏഷ്യ-പസഫിക്‌ സമ്മേളനത്തിൽ തെങ്ങിന്റെ ചങ്ങാതിക്കൂട്ടവും തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതിയും നാളികേരോത്പാദക സംഘം തുടങ്ങി ഉത്പാദക കമ്പനി വരെയുള്ള കർഷക കൂട്ടായ്മകളും "മികച്ച ഇന്ത്യൻ മാതൃകകൾ" എന്ന നിലയിൽ മറ്റ്‌ രാജ്യങ്ങൾ പിൻതുടരണമെന്ന്‌ ഫുഡ്‌ ആൻഡ്‌ അഗ്രികൾച്ചർ ഓർഗനൈസേഷൻ അഭിപ്രായപ്പെടുകയുണ്ടായി.

തെങ്ങിനെ ബാധിക്കുന്ന രോഗ, കീടങ്ങൾ എന്താണെന്ന്‌ പഠിച്ച്‌ അതിനുള്ള നിയന്ത്രണ മാർഗ്ഗങ്ങൾ അവലംബിക്കുന്നതിനും, തെങ്ങിന്റെ ശാസ്ത്രീയമായ വളപ്രയോഗത്തിനും, വിളഞ്ഞ തേങ്ങയും വിത്തുതേങ്ങയും കരിക്കുമെല്ലാം  തിരിച്ചറിഞ്ഞ്‌ വിളവെടുക്കുന്നതിനും കൃത്യമായ പരിശീലനം ആവശ്യമുണ്ട്‌ എന്ന യാഥാർത്ഥ്യം അംഗീകരിച്ചുകൊണ്ടാണ്‌ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടി ആരംഭിക്കുന്നത്‌.  പാഠ്യപദ്ധതി കണ്ടപ്പോഴും പരിഹസിക്കാതെയും പുച്ഛിക്കാതെയുമിരുന്നില്ല, ദോഷൈകദൃക്കുകൾ പലരും. പക്ഷേ, ഇന്ന്‌ പരിശീലനം പൂർത്തിയാക്കിയ എല്ലാവരും പറയുന്നു,  ഈ പരിശീലന പരിപാടി  അവരുടെ വ്യക്തിത്വ വികസനം, കായിക, മാനസികശേഷി വികസനം, ആശയവിനിമയ പാടവം വർദ്ധിപ്പിക്കൽ, സമ്പാദ്യശീലം വളർത്തൽ, ആത്മവിശ്വാസം വർദ്ധിപ്പിക്കൽ എന്നിവയ്ക്കെല്ലാം  ഉതകുന്ന സമഗ്ര പരിശീലനമായി എന്ന്‌. 

ഈ ആശയം മുന്നോട്ടുവെച്ച നാളികേര വികസനബോർഡിനൊപ്പം ധാരാളം കാർഷിക മാധ്യമസുഹൃത്തുക്കളും നിർലോഭമായ പൈന്തുണ നൽകുകയുണ്ടായി.  ചങ്ങാതിമാരെ പ്രോത്സാഹിപ്പിക്കുകയും  പ്രചോദിപ്പിക്കുകയും  ചെയ്തതിന്‌ അവർക്കെല്ലാം ഹൃദ്യമായ നന്ദി പറയുന്നതിനുകൂടി ഈ അവസരം ഉപയോഗിക്കുന്നു. ആറ്‌ ദിവസം താമസിച്ചുള്ള പരിശീലനത്തിന്റെ ആവശ്യം എന്ത്‌? കൃഷി വകുപ്പ്‌ നേരത്തെ തന്നെ രണ്ട്‌ ദിവസം കൊണ്ട്‌ പരിശീലനം നൽകി യന്ത്രവും കൊടുത്ത്‌ വിട്ടിട്ടുണ്ടല്ലോ?  തുടങ്ങിയ നിരവധി ആശങ്കകൾ ഉയർന്നു വരാതിരുന്നില്ല. എന്നാൽ, പരിശീലനം പൂർത്തിയാക്കിയ എല്ലാ ചങ്ങാതിമാരും  പരിശീലനകേന്ദ്രങ്ങളും അവിടുത്തെ മാസ്റ്റർ ട്രെയിനർമാരുമെല്ലാം ഒരേപോലെ പറയുന്നു,  ആറുദിവസമെങ്കിലുമില്ലാതെ ഈ പരിശീലന പരിപാടി പൂർണ്ണമാകില്ലയെന്ന്‌. ഇത്തരത്തിൽ തെങ്ങിന്റെ ചങ്ങാതിമാർ എന്ന  പുതിയ "ഗ്രീൻകോളർ ജോലി"ക്കാരുടെ  സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നതിൽ നിരവധി നല്ല മനുഷ്യരുടേയും സ്ഥാപനങ്ങളുടേയും  സഹായസഹകരണങ്ങളും ലഭിച്ചിട്ടുണ്ട്‌. അവർക്കും ഈ അവസരത്തിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. 

ഇനി  എപ്രകാരമാണ്‌ പരിശീലനത്തിൽ മുന്നോട്ടുപോകേണ്ടതെന്ന ചിന്തയ്ക്കുകൂടി ഈ അവസരം ഉപയോഗിക്കുകയാണ്‌.  കേരളത്തിലും തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്രാപ്രദേശ്‌, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്‌, ഒഡീഷ, ഗോവ, അസ്സാം, ലക്ഷദ്വീപ്‌ തുടങ്ങിയ പ്രദേശങ്ങളിലും ചങ്ങാതിക്കൂട്ടം പരിശീലനത്തിന്‌ ഇനിയും യുവതീയുവാക്കൾ രജിസ്റ്റർ ചെയ്ത്‌ കാത്തുനിൽക്കുന്നുണ്ട്‌.  പക്ഷേ, നാളികേര വികസന ബോർഡിന്‌ ചെയ്യാവുന്ന കാര്യങ്ങൾക്ക്‌ പരിമിതികളുമുണ്ട്‌. സ്വഭാവികമായും ഈ പരിശീലന പരിപാടി  ഇങ്ങനെ തുടർന്നുകൊണ്ടുപോകുന്നതിന്‌ നാം നൂതനമായ ആശയങ്ങളും മാർഗ്ഗങ്ങളും ആരായേണ്ടതുണ്ട്‌. പരിശീലനം നേടിയവരുടേയും പരിശീലനകേന്ദ്രങ്ങളുടേയും അനുഭവങ്ങൾ പങ്കുവെയ്ക്കൽ മാത്രമല്ല ഈ ലക്കം മാസികയുടെ ഉദ്ദേശ്യം. അതിനുമപ്പുറം തെങ്ങിന്റെ ചങ്ങാതിമാർ എന്നൊരുവിഭാഗത്തിന്റെ ആവശ്യവും സാദ്ധ്യതകളും കണ്ടുമനസ്സിലാക്കി ഗവണ്‍മന്റുകളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും  കേന്ദ്ര - സംസ്ഥാന ഗവണ്‍മന്റുകളുടെ വിവിധ പദ്ധതികളും ചങ്ങാതിക്കൂട്ടം പരിശീലനം സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുമോ എന്ന ചിന്തയ്ക്കുള്ള ചാലുകീറലാണ്‌.

ഒരു കേന്ദ്രത്തിൽ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടി ഉദ്ഘാടനത്തിനായി എത്തിയ ബഹുമാനപ്പെട്ട സംസ്ഥാന തൊഴിൽ വകുപ്പ്‌ മന്ത്രി, എംപ്ലോയ്‌മന്റ്‌ എക്സ്ചേഞ്ച്‌ വഴി തെങ്ങുകയറ്റത്തിന്‌ പരിശീലനം കൊടുക്കുമെന്ന്‌ ഒരു വർഷം മുമ്പ്‌ പ്രഖ്യാപനം നടത്തിയിരുന്നു. പക്ഷേ, അതിനിയും ആരംഭിച്ചതായി ഒരിടത്തുനിന്നും അറിഞ്ഞിട്ടില്ല. സംസ്ഥാനങ്ങളിൽ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ നടത്തുമ്പോൾ തെങ്ങിന്റെ വികസന പ്രവർത്തനങ്ങൾക്കായി മാറ്റിവെയ്ക്കുന്ന തുകയുടെ ഒരു പങ്ക്‌ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിക്ക്‌ മാറ്റിവെയ്ക്കാൻ കഴിയുമോ? തൃത്താല പഞ്ചായത്തുകൾക്ക്‌ ഓരോ ജില്ലയിലും തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലനത്തിനുവേണ്ടി വിഭവങ്ങൾ വകയിരുത്താൻ കഴിയുമോ?  18 കോടിയോളം തെങ്ങുകൾ ഉള്ള കേരളത്തിൽ 45 ദിവസത്തിലൊരിക്കൽ തെങ്ങിന്റെ വിളവെടുപ്പ്‌ നടത്തണമെങ്കിൽ ഏകദേശം 60,000  ചങ്ങാതിമാരുടെ ആവശ്യമുണ്ട്‌. നാമിപ്പോഴും ഇരുപതിനായിരത്തിലേ എത്തിയിട്ടുള്ളൂ. കേവലം മൂന്നിലൊന്ന്‌. ഇനിയും മൂന്നിൽ രണ്ട്‌ ഭാഗം ബാക്കിയാണ്‌. ഇവിടെയാണ്‌ ആശയ - അഭിപ്രായ - പ്രവർത്തന - വിഭവ - സമന്വയത്തിന്റെ ആവശ്യകത. കേരളത്തിലെ കാർഷികസമൂഹം തിരിച്ചറിഞ്ഞ, ആവേശപൂർവ്വം സ്വാഗതം ചെയ്ത  ഈ പദ്ധതി ഏറ്റെടുക്കുന്നതിന്‌ തൃത്താല പഞ്ചായത്ത്‌ സ്ഥാപനങ്ങളും സംസ്ഥാന ഗവണ്‍മന്റും കൂടുതലായി മുമ്പോട്ടു വരേണ്ടിയിരിക്കുന്നു.

കേരളത്തിൽ ഇതുവരെ രൂപീകൃതമായിരിക്കുന്ന നാലായിരത്തോളം നാളികേര ഉത്പാദക സംഘങ്ങൾക്കും നൂറ്റിനാൽപതോളം ഉത്പാദക ഫെഡറേഷനുകൾക്കും പതിനൊന്ന്‌ ഉത്പാദക കമ്പനികൾക്കും തങ്ങളുടെ ആവശ്യാനുസരണം  ചങ്ങാതിക്കൂട്ടം പരിശീലന പരിപാടി നടത്തുന്നതിന്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയും  കൃഷിവകുപ്പിന്റെ മറ്റ്‌ പദ്ധതികൾ വഴിയും വിവിധ കേന്ദ്രാവിഷ്കൃത കാർഷിക പദ്ധതികൾ വഴിയും പ്രോജക്ടുകൾ തയ്യാറാക്കി കൂടുതൽ പണം കണ്ടെത്തുവാൻ കഴിയുമോ? ഉദാഹരണമായി, ഓരോ നാളികേര ഉത്പാദക സംഘത്തിലും പുതുതായി ചുരുങ്ങിയത്‌ പത്തുപേരെങ്കിലും തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലനം പൂർത്തിയാക്കി പ്രവർത്തിയെടുക്കുന്നുണ്ട്‌ എന്ന്‌ ഉറപ്പു വരുത്താൻ കഴിയണം. അതുപോലെ തന്നെ, ഓരോ ഉത്പാദക ഫെഡറേഷനുകളിലും പുതുതായി ചുരുങ്ങിയത്‌ നൂറു ചങ്ങാതിമാരെങ്കിലും പരിശീലനം പൂർത്തിയാക്കി പ്രവർത്തിയ്ക്കുന്നുവേന്ന്‌ ഉറപ്പുവരുത്താൻ കഴിയണം. ഓരോ ഉത്പാദക കമ്പനിയുടെ കീഴിലും ചുരുങ്ങിയത്‌  ആയിരം പേരെക്കൂടി   ഓരോ വർഷവും  നമുക്ക്‌ പരിശീലിപ്പിക്കാൻ കഴിഞ്ഞാൽ കേരളത്തിലൊരിടത്തും തെങ്ങിന്റെ ചങ്ങാതിമാരുടെ ദൗർലഭ്യം ഉണ്ടാവില്ല. ഉത്പാദക സംഘങ്ങളുടേയും ഫെഡറേഷനുകളുടേയും ഉത്പാദക കമ്പനികളുടേയും ഏറ്റവും പ്രാഥമികമായ ഉത്തരവാദിത്വങ്ങളിലൊന്നായി ഇതിനെ കാണാൻ തീർച്ചയായും പരിശ്രമിക്കണം. പരിശീലനം ലഭിച്ച  ചങ്ങാതിമാരിൽ നിന്ന്‌ ഭാവിയിൽ നീര ടെക്നീഷ്യന്മാരെ പരിശീലിപ്പിക്കുന്നതിനും നമുക്ക്‌ തീർച്ചയായും കഴിയും.

കാർഷിക കൂട്ടായ്മകളും തെങ്ങിന്റെ ചങ്ങാതിക്കൂട്ടവും ഒറ്റക്കെട്ടായി നീങ്ങിയാൽ നാളികേര ഉത്പാദനം ക്രമമായി വർദ്ധിപ്പിക്കുന്നതിനാവശ്യമായ കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നതിനും കൂടി  സാധിക്കുമെന്നതിൽ സംശയമില്ല. മെച്ചപ്പെട്ട തെങ്ങുകൃഷിയും സ്ഥിരതയുള്ള വിലയും  തെങ്ങിന്റെ ചങ്ങാതിമാർക്കും മികച്ച ഭാവിയോടൊപ്പം  ജീവിത മാർഗ്ഗവും ഉറപ്പ്‌ വരുത്തും. എല്ലാ പരിശീലന കേന്ദ്രങ്ങളും മാസ്റ്റർ ട്രെയിനർമാരും ചാർജ്ജ്‌ ഓഫീസർമാരും ചേർന്ന്‌ ഇടയ്ക്കിടെയുളള മീറ്റിംഗുകളും വിലയിരുത്തൽ യോഗങ്ങളും നടത്തേണ്ടതാവശ്യമാണ്‌. ഒരു ജില്ലയിൽ  കർഷക കൂട്ടായ്മയിലൂടെ രണ്ടോ മൂന്നോ ചങ്ങാതിക്കൂട്ടം പരിശീലന കേന്ദ്രങ്ങൾ ആഴ്ചതോറും പരിശീലനം നൽകുന്ന  സംവിധാനം നമുക്ക്‌ രൂപപ്പെടുത്തിയെടുക്കേണ്ടതായിരിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്‌, മലപ്പുറം, കണ്ണൂർ ജില്ലകൾ ഈ രംഗത്ത്‌ നല്ല മാതൃകകൾ കാഴ്ച വെച്ചിട്ടുണ്ട്‌. ഇത്തരം നല്ല മാതൃകകൾ മറ്റ്‌ ജില്ലകളിലേയും ഉത്പാദക കമ്പനികളും ഫെഡറേഷനുകളും പിൻതുടരണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

തെങ്ങിന്റെ ചങ്ങാതിക്കൂട്ടം ശ്രദ്ധിക്കേണ്ട ചില പ്രധാന  മേഖലകൾ ഇവയൊക്കെയാണ്‌ - നാളികേര വിളവെടുപ്പ്‌, തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, രോഗങ്ങളുടേയും കീടങ്ങളുടേയും പ്രാരംഭ സൊ‍ാചനകൾ കാണുമ്പോൾ തന്നെ കർഷകരെയും കൃഷി ഉദ്യോഗസ്ഥരേയും അറിയിക്കൽ, രോഗ, കീട നിയന്ത്രണ പ്രവർത്തനങ്ങൾക്ക്‌  കൂട്ടായ്മ രൂപപ്പെടുത്തിയെടുക്കൽ തുടങ്ങിയവ. രണ്ടാമത്തെ നടപടി കരിക്കിന്റെ ഉത്പാദനം വർദ്ധിപ്പിക്കുക എന്നതാണ്‌. തെങ്ങിന്റെ ചങ്ങാതിമാർക്കാണ്‌ കേരളത്തിൽ എവിടെ, ഏതു കർഷകന്റെ പുരയിടത്തിൽ കരിക്കിനു പറ്റിയ എത്ര ഇനങ്ങൾ ഉണ്ടെന്നും അവയുടെ ഉത്പാദനം, ഉത്പാദന ക്ഷമത തുടങ്ങിയ കാര്യങ്ങളും കൃത്യമായി അറിയാൻ കഴിയുക. ഇത്‌ കരിക്ക്‌ വിപണിയിൽ പ്രയോജനപ്പെടുത്തുക. നല്ല വിത്തു തേങ്ങ സംഭരിക്കാൻ കഴിയുന്ന മാതൃവൃക്ഷങ്ങളെക്കുറിച്ചുളള വിവരങ്ങളും  ചങ്ങാതിമാർ വഴി ശേഖരിക്കാം. ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന അറിവുകൾ പ്രയോജനപ്പെടുത്തികൊണ്ട്‌ ഉത്പാദനക സംഘങ്ങളും ഫെഡറേഷനുകളും നല്ല തെങ്ങിൻതൈകൾക്കായി ചെറിയ നേഴ്സറികൾ സ്ഥാപിക്കുക എന്നതാണ്‌ അടുത്ത നടപടി. തങ്ങളുടെ ജോലിയുടെ ഭാഗമായി വിവിധ  കൃഷിയിടങ്ങളിലൂടെ കടന്നുപോകുമ്പോൾ  ഇടവിളകൃഷി ചെയ്യാത്ത, എന്നാൽ അതിന്‌ സാധ്യതയുളള പ്രദേശങ്ങളുടെ വിവര ശേഖരണവും ചങ്ങാതിമാർക്കു തീർച്ചയായും നടത്താൻ കഴിയും. അത്തരത്തിലുളള വിവര ശേഖരണം വഴി സാധ്യമാക്കാവുന്ന ഇടവിള കൃഷികൾ തെങ്ങിന്റെ ഉത്പാദകസംഘങ്ങളും ഫെഡറേഷനുകളും ഏറ്റെടുത്ത്‌ നടത്തുന്ന  സാഹചര്യം കൂടി ഒന്നു ചിന്തിച്ചു നോക്കൂ. അടിസ്ഥാനപരമായി തെങ്ങിന്റെ ചങ്ങാതിക്കൂട്ടമെന്നത്‌ കേര കർഷകരുടെ മേഖലയിലുണ്ടായിരുന്ന  ഒരു പ്രശ്നത്തിന്‌ പരിഹാരം കാണുന്നതിനുളള  വിടവുനികത്തൽ () സമീപനമാണ്‌.  തെങ്ങിന്റെ ചങ്ങാതിക്കൂട്ടമെന്ന ഒരു പറ്റം വിദഗ്ദ്ധരായ "ഗ്രീൻ കോളർ ജോലി"ക്കാരെ സൃഷ്ടിച്ചതു വഴി തുടക്കത്തിൽ ലക്ഷ്യമിട്ടതിനേക്കാൾ നിരവധി പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നു എന്നുളളതാണ്‌ യാഥാർത്ഥ്യം. 

കേരമേഖലയിലെ എല്ലാ പ്രശ്നങ്ങൾക്കുമുളള ഉത്തരമല്ല തെങ്ങിന്റെ ചങ്ങാതിക്കൂട്ടം. എങ്കിലും ചില പ്രശ്നങ്ങൾക്കുള്ള ഉത്തരം നൽകാൻ കഴിയുന്ന ഒരു മാർഗ്ഗമാണിത്‌.  തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടി പൂർത്തിയാക്കിയവർക്ക്‌ എല്ലാവിധ ആശംസകളും വിജയവും നേരുന്നു. പരിശീലന പരിപാടികൾ തുറന്ന മനസ്സോടെ ഏറ്റെടുത്തു നടത്തിയ കൃഷി വിജ്ഞാന കേന്ദ്രങ്ങൾക്കും മികച്ച സന്നദ്ധ സംഘടനകൾക്കും ഉത്പാദക ഫെഡറേഷനുകൾക്കും  ഉത്പാദക കമ്പനികൾക്കും നന്ദി. അതോടൊപ്പം ഭാവിയിലും ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ കൂട്ടായ്മയോടെ ഏറ്റെടുക്കണമെന്ന്‌ അഭ്യർത്ഥിച്ചുകൊണ്ട്‌ 

നവവത്സരാശംസകളോടെ,


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...