21 Jan 2014

സാഹിതീയ ഭംഗിയും ദാർശനികദീപ്തിയും ഗുരുദേവ കൃതികളിൽ ഒത്തിണങ്ങി


ഒ.എൻ.വി.കുറുപ്പ്‌ 

സാഹിത്യത്തിൽ എന്താണ്‌ ശ്രീനാരായണഗുരുവിന്റെ പ്രാധാന്യം എന്ന്‌ ചിലരെങ്കിലും ചോദിക്കാം അല്ലെങ്കിൽ സംശയിക്കാം. ശ്രീനാരായണഗുരു ഭാഷയെ സ്നേഹിച്ച ആളാണ്‌. ശരിയാണ്‌. അദ്ദേഹം ഒരു ഭാഷയെ അല്ല, സംസ്കൃതത്തെയും മലയാളത്തെയും തമിഴിനേയും വളരെയധികം സ്നേഹിച്ച ഒരു യോഗിയായിരുന്നു. ഈ ഭാഷകളിൽ മൂന്നിലും ഗുരുവിന്‌ വളരെയധികം സ്വാധീനവുമുണ്ടായിരുന്നു. പക്ഷേ ഈ മൂന്ന്‌ ഭാഷകളിലും അദ്ദേഹത്തിന്റെ പാണ്ഡിത്യ അവഗാഹം, തന്റെ തന്റെ ആത്മാവിഷ്ക്കാരത്തിനുള്ള മാധ്യമം എന്ന നിലയ്ക്ക്‌ ഈ ഭാഷകൾ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവീണ്യം തുടങ്ങിയവ സ്വന്തം കൃതികളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്‌. അതിൽ ചിലകൃതികളെങ്കിലും, ഒരു ഉദാഹരണം പറഞ്ഞാൽ 'ദൈവദശകം' തന്നെ എടുക്കാം. എഴുത്തച്ഛനായാലും മേൽപ്പത്തൂരായാലും പൂന്താനമായാലും അവരോടൊപ്പം നിൽക്കുന്ന സാഹിതീയ ഭംഗിയും ദാർശനിക ദീപ്തിയും ഒത്തിണങ്ങിയ കൃതികൾ രചിച്ചിട്ടുള്ള ഒരു വലിയ യോഗിയാണ്‌ ശ്രീനാരായണഗുരു.
ശ്രീനാരായണഗുരുവിനെ നാം എങ്ങനെ കാണുന്നു, വിലയിരുത്തുന്നു?
ഞാൻ കാണുന്നത്‌ ഇന്ത്യയിൽ സ്വാതന്ത്ര്യം കൈമോശം വന്ന 'പാരതന്ത്ര്യം' നിനക്ക്‌ വിധികൾപിതമാണ്‌ തായേ' എന്ന്‌ സ്വാതന്ത്ര്യസ്നേഹിയായ ഒരു കവിയെക്കൊണ്ട്‌ നെഞ്ചുരുകി വിലപിപ്പിക്കത്തക്ക തരത്തിൽ, നാം സ്വാതന്ത്ര്യത്തിന്‌ അർഹത ഇനിയും നേടേണ്ടിയിരിക്കുന്നു എന്നൊരവസ്ഥയിൽ സ്വാതന്ത്ര്യപൂർവ്വമായിരിക്കുന്ന ആവശ്യം ആവശ്യമായ സാമൂഹികമായ ഒരുക്കങ്ങൾ ചെയ്ത ഒരു വലിയ മഹാനായിരുന്നു ശ്രീനാരായണഗുരു. മഹാത്മാഗാന്ധി എന്നു പറയുമ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യം എന്നു പറയുമ്പോൾ രണ്ടും നാം ചേർത്തു വായിക്കുന്നു. അദ്ദേഹത്തെ രാഷ്ട്രപിതാവായി നാം ആദരിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യം എന്നു പറഞ്ഞാൽ തൊട്ടടുത്ത്‌ ഒരു വ്യക്തിയുടെ പേര്‌ പറയൂ എന്നു പറഞ്ഞാൽ മഹാത്മാഗാന്ധി എന്നു നമ്മൾ പറയും. ആ മഹാത്മാഗാന്ധി വന്നു ശ്രീനാരായണഗുരുവിനെ കണ്ടതുപോലെ തന്നെ മഹാകവി രവീന്ദ്രനാഥ ടാഗോറും വന്നു കണ്ടിട്ടുണ്ട്‌.
ശ്രീനാരായണഗുരു മഹാത്മജിയുടെ മുന്നിൽ ഇരുന്നത്‌ വളരെ ആത്മവിശ്വാസത്തോടും ഉറച്ച നിയുക്തത്താബോധത്തോടും കൂടിയായിരുന്നു. ഗുരുവിന്‌ പൂർണ്ണമായി വിശ്വാസവും ഉണ്ടായിരുന്നു. ഗാന്ധിജി ബ്രിട്ടീഷുകാരിൽ നിന്ന്‌ ഇന്ത്യക്ക്‌ അധികാരം പിടിച്ചു വാങ്ങിക്കുന്നതിനു വേണ്ടി ശ്രമിക്കുന്ന ആളാണ്‌ എന്ന്‌ ആദരവോടു കൂടിയാണ്‌ മഹാത്മജി ശ്രീനാരായണഗുരുവിനെ സന്ദർശിച്ചതു. പക്ഷേ ഇതിന്‌ പൂരകവും സഹായകവുമായി മറ്റു ചില നിയോഗങ്ങൾ കൂടിയുണ്ട്‌ എന്ന പൂർണ്ണമായ ബോധ്യമാണ്‌ ശ്രീനാരായണഗുരുവിന്‌ ഉണ്ടായിരുന്നത്‌. ഈ വിപ്ലവത്തിന്റെ പരിവർത്തനത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ രഥം ഓടണമെന്നുണ്ടെങ്കിൽ സാമൂഹികമായി, സമൂഹത്തിൽ ചില സമീകരണങ്ങൾ ആവശ്യമാണ്‌. ചിലമാറ്റങ്ങൾ ആവശ്യമാണ്‌. 
പഠിക്കുവാനും പഠിച്ചു വളരുവാനും അകക്കണ്ണു തുറക്കുവാനും ഇന്ത്യൻ സമൂഹത്തിൽ സ്വാതന്ത്ര്യത്തിന്‌ അർഹതപ്പെടാൻ തക്കതരത്തിൽ ഒരു തറയൊരുക്കം ഉണ്ടാക്കാനും വേണ്ടി ശ്രമിച്ചു എന്നുള്ളതാണ്‌ ശ്രീനാരായണഗുരുവിന്റെ ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ പ്രസക്തി. ഗാന്ധിജി വേറൊരു തരത്തിൽ പ്രവർത്തിച്ചു. ശ്രീനാരായണഗുരു ഈ പറഞ്ഞ നിയുക്താബോധത്തോടു കൂടി പ്രവർത്തിച്ചു. ഗാർഹസ്ഥ്യവാദിയായി മാറിയെങ്കിലും കുമാരനാശാൻ ഈ നിയുക്തത്താബോധം അന്ത്യം വരെയും ചെറുകവിതകളിലൂടെ പാലിച്ചു എന്നത്‌ നമുക്ക്‌ കാണുവാൻ കഴിയും.
എന്നും ഒരു സമകാലിക പ്രസക്തിയുള്ളവരാണ്‌ ഗുരുദേവനെപ്പോലുള്ള മഹാന്മാർ എന്നു മനസ്സിലാക്കണം. അതു കണ്ടെത്തുവാൻ നമുക്കു കഴിയണം. ഇല്ലെങ്കിൽ നാം പരാജയപ്പെടുമെന്നർത്ഥം. അങ്ങനെ പരാജയപ്പെടുന്ന ചരിത്രസന്ദർഭങ്ങളിലാണ്‌ പുറമേ നിന്ന്‌ ചിലർ ഇങ്ങോട്ടു കയറി വരുന്നത്‌. അപ്പോഴാണ്‌ ചങ്ങമ്പുഴ പണ്ട്‌ ഒരു നർമ്മത്തോടു കൂടി പാടിയതുപോലെ, 'തെങ്ങുകൾ തലയാട്ടുന്നതു കണ്ടാൽ വലിയ കപ്പലുകളിൽ പോകുന്നവർക്കെല്ലാം ഇങ്ങോട്ടൊന്ന്‌ കേറിയാലോ എന്നു തോന്നും. അവിടെ നിന്നു കൊച്ചി രാജാവിനെ പറ്റി അൽപം മോശമായി പറഞ്ഞാൽ സാമൂതിരിക്കു സന്തോഷം.' എല്ലാവരും കൂടിചേർന്ന്‌, പുറമേ നിന്നു പോയവരെയെല്ലാം തെങ്ങ്‌ കൈകാട്ടി വരൂ, വരൂ എന്ന്‌ വിളിച്ച മാതിരി ഇവിടെ വന്നു കയറിയാൽ നമ്മുടെ സമസ്തവും നമുക്ക്‌ നഷ്ടപ്പെടേണ്ടതായിട്ട്‌ വരും. അതിന്‌ സമ്മതിക്കരുത്‌, അതിന്‌ സമ്മതിക്കുമെങ്കിൽ ഈ തറയൊരുക്കം നടത്തിയ ഗുരുവിന്റെ ആ നിയുക്തത്താബോധം എന്തായിരുന്നു എന്ന്‌ മനസ്സിലാക്കാനാവാതെ വരും.
നമ്മുടെ ഈ രാജ്യത്ത്‌ ശ്രീനാരായണഗുരുവും കുമാരനാശാനും വള്ളത്തോളും ഉള്ളൂരും എല്ലാവരും ഉൾപ്പെട്ട കവികളെല്ലാം ചേർന്ന്‌ നമുക്കുണ്ടാക്കിത്തന്നിട്ടുള്ള ഒരു വലിയ പൈതൃകമുണ്ട്‌. അതു നാം അറിഞ്ഞിരിക്കണം. അതറിയാതെ മുന്നോട്ട്‌ പോയാൽ തീർച്ചയായും വഴി തെറ്റിക്കപ്പെട്ടുവേന്നു വരാം. 
പണ്ട്‌ വൈലോപ്പിള്ളി പറഞ്ഞതു പോലെ നമ്മുടെ കാലിൽ ചെരിപ്പിടുകയല്ലാതെ നാം നടക്കുന്ന വഴി മുഴുവൻ തോലുപാകിയിട്ടു നടക്കാൻ പറ്റുകയില്ല എന്നതുകൊണ്ട്‌ ഇതു ഓരോ എഴുത്തുകാരനും ഓരോ വായനക്കാരനും മനസ്സിലാക്കിയിരിക്കേണ്ടതാണ്‌. വായനക്കാരൻ, അവന്റെ ഏകാന്തദീപ്തമായ വായനയുടെ മുഹൂർത്തത്തിൽ ഇത്‌ വിലയിരുത്താൻ കഴിയുന്നവനായിരിക്കണം. ശ്രീനാരായണഗുരുവിനെ, ഗുരുവിന്റെ പ്രസക്തിയെ, കുമാരനാശാന്റെ പ്രസക്തിയെ, ഒരു മഹത്തായ വലിയ പ്രസ്ഥാനത്തെ മനസ്സിലാക്കി, പഠിച്ച്‌ ഉൾക്കൊണ്ട്‌ വിലയിരുത്തി, സ്വന്തം സഞ്ചിതസംസ്കാരത്തിൽ സമന്വയിപ്പിക്കാനുള്ള ഒരു സന്ദർഭമാകട്ടെ ശിവഗിരി തീർത്ഥാടനം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...