23 Apr 2014

കുലപതികൾ-20


സണ്ണി തായങ്കരി 
            
     ആ വർഷം ഗരാറിൽനിന്ന്‌ ലഭിച്ചതിന്റെ ഇരട്ടി വിളവ്‌ അയാൾക്ക്‌ താഴ്‌വാരഭൂമിയിൽനിന്ന്‌ കിട്ടി. ഇസഹാക്കിന്റെ സമ്പത്ത്‌ നാൾക്കുനാൾ വർധിച്ചുകൊണ്ടിരുന്നു.
     വർഷങ്ങൾ കടന്നുപോയി. ഫിലിസ്ത്യദേശത്ത്‌ ഇസഹാക്കിന്റെ ഖ്യാതിവർധിച്ചു. അവിടുത്തെ ചില കുബുദ്ധികൾ ഗരാറിന്റെ താഴ്‌വാരത്തെ ശക്തരായ ആട്ടിടയന്മാരെ സ്വാധീനിച്ച്‌ ഇസഹാക്കിനെതിരായി കുതന്ത്രങ്ങൾ മെനഞ്ഞു. ഇസഹാക്കിന്റെ ഭൃത്യന്മാർ കുഴിച്ച ഏതാനും കിണറുകൾ അവർ കൗശലപൂർവം കൈവശപ്പെടുത്തി. കൃഷിയിടങ്ങളിൽ നാശനഷ്ടങ്ങൾ വരുത്തി. കൊയ്ത്തിന്‌ പാകമായ ഗോതമ്പുവയലുകളിൽ തീയിട്ടു.
     ഏസാവ്‌ നിലാവില്ലാത്ത ഇരുണ്ട രാത്രികളിൽ പതിയിരുന്ന്‌ അക്രമികളുമായി മൽപിടുത്തം നടത്തി. അക്രമികളെ കൈയിൽ കിട്ടിയാൽ കഴുത്തൊടിക്കുകയായിരുന്നു അവന്റെ ആക്രമണ രീതി. തന്മൂലം
ഫിലിസ്ത്യദേശത്ത്‌ ആരുടെ കഴുത്തൊടിഞ്ഞാലും ഏസാവിന്റെ ചുമലിലാണ്‌ അതിന്റെ ഉത്തരവാദി ത്വം വന്നുവീഴുക എന്ന നിലവന്നു.
     ഇസഹാക്കിനെയും മക്കളെയും ഗരാറിന്റെ താഴ്‌വാരത്തിൽനിന്നും കെട്ടുകെട്ടിക്കാൻ അബിമലെ
ക്കിനുമേൽ സമ്മർദമേറുന്നതായും തനിക്കെതിരായി രഹസ്യത്തിൽ പടയൊരുക്കം നടക്കുന്നതായും
ഇസഹാക്ക്‌ അറിഞ്ഞു. മറ്റൊരു പലായനം വേദനാജനകമായിരുന്നു. സമ്പത്ത്‌ വർധിച്ചെങ്കിലും നാൾ  ക്കുനാൾ വേണ്ടിവരുന്ന ഈ കൂടുമാറ്റം... ഒരു സ്ത്രീയെന്നനിലയിൽ റെബേക്കയ്ക്കാണ്‌ ഏറെ വേദന.
അറുതിയില്ലാത്ത യാത്രകളുടെ കൂടാരം പേറുന്ന കടങ്കഥയിലെ നായകനായി അയാൾ സ്വയം കരുതി. എവിടെയെങ്കിലും ഒന്നുറയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന ചിന്ത മനസ്സിനെ ഭ്രമിപ്പിച്ചുകൊണ്ടിരുന്നു. അസ്വസ്ഥനായി ഇരിക്കുന്ന പിതാവിനെക്കണ്ട്‌ ഏസാവ്‌ അടുത്തെത്തി.
   "പിതാവേ, അങ്ങെന്താണ്‌ വിഷാദിച്ചിരിക്കുന്നത്‌?"
    "മകനെ, ഫിലിസ്ത്യർ നമുക്കെതിരായി പല ഗോ‍ൂഢാലോചനകളും നടത്തുന്നുണ്ട്‌. നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കിയതൊക്കെ കൈക്കലാക്കാനുള്ള തന്ത്രമാണ്‌. ഹാരാറിൽനിന്ന്‌ പോരുംമുമ്പ്‌ അവരതിന്‌ ശ്രമിച്ചതാണ്‌. അന്ന്‌ കർത്താവ്‌ കാത്തു."
    "ഇല്ല പിതാവേ, നമ്മോടൊന്നും ചെയ്യാൻ അവറ്റകൾക്ക്‌ ധൈര്യമുണ്ടാവില്ല. ഓരോന്നിന്റെയും കഴുത്ത്‌ ഞാനൊടിക്കും." ഏസാവ്‌ കോപംകൊണ്ട്‌ ജ്വലിച്ചു. അവൻ രോമം നിറഞ്ഞ ബലിഷ്ഠമായ കൈകൾ കൂട്ടിത്തിരുമ്മി.
   "വേണ്ട മകനെ, ഒന്നും വേണ്ടാ. ഇപ്പോൾതന്നെ നിനക്കെതിരായി അനേകം പരാതികൾ രാജാവിന്റെ പക്കലുണ്ട്‌. നീ അവരുടെ കണ്ണിലെ കരടാണ്‌. അവസരം കിട്ടിയാൽ അവർ നിന്നെ കൊല്ലും. അല്ലെങ്കിൽ അബിമലേക്ക്‌ കഴുമരത്തിൽ കയറ്റും. വേണ്ട... ഒന്നും വേണ്ട. നമുക്കിവിടെനിന്നും പോകാം..."
    "എവിടേയ്ക്ക്‌ പിതാവേ...?"
    ആ ചോദ്യം സ്വയം ചോദിക്കാൻ തുടങ്ങിയിട്ട്‌ നാളുകളായി. ഉറക്കമില്ലാത്ത രാത്രികളിലെ അന്വേഷണം പുതിയ ലാവണത്തെപ്പറ്റിതന്നെയായിരുന്നു

.
    ഗരാറിന്റെ താഴ്‌വാരം ഉപേക്ഷിച്ച്‌ ഇസഹാക്ക്‌ വീണ്ടും യാത്രയായി. സ്വർണവും വെള്ളിയും ധാന്യവും എണ്ണമറ്റ കാലികളുമായി ഭൃത്യന്മാർ അനുഗമിച്ചു. യാത്രാമധ്യേ, കർത്താവിന്റെ സാന്നിധ്യം പ്രകാശമായി അവന്റെമേൽ ചൊരിഞ്ഞു. അവിടുത്തെ നിർദേശപ്രകാരം ബേർഷബായിൽ അവർ യാത്ര അവസാനിപ്പിച്ചു. ഭൃത്യന്മാർ അവിടെ കൂടാരനിർമാണം ആരംഭിച്ചു. സമ്പത്ത്‌ വളരെയധികം വർധിച്ചിരുന്നതിനാൽ ഗരാറിനെ അപേക്ഷിച്ച്‌ വിസ്തൃതമായ കൂടാരങ്ങൾ അനേകം വേണ്ടിയിരുന്നു. ഏസാവ്‌ നിർദ്ദേശങ്ങളുമായി ഓടിനടന്നു.
  ഗരാറിന്റെ ആകാശം വർഷിച്ചതിനേക്കാൾ ഇരട്ടി ചൂടാണ്‌ ബേർഷബായിലെന്ന്‌ ഇസഹാക്കിന്‌
തോന്നി. പച്ചപ്പിന്റേതായ ഒന്നും അവിടെ ദൃശ്യമായിരുന്നില്ല. വൃക്ഷങ്ങൾ ഇലപൊഴിഞ്ഞ്‌ അസ്ഥിപഞ്ജരങ്ങൾപോലെ കാണപ്പെട്ടു. വരണ്ടുണങ്ങിയതായിരുന്നു ബേർഷബായിലെ മണ്ണ്‌. ജലദൗർലഭ്യമുള്ള ഭൂപ്രദേശം! മനുഷ്യരും മൃഗങ്ങളും നീറിപ്പുകഞ്ഞു. ഒരുതുള്ളി വെള്ളമില്ലാതെ വലഞ്ഞു. 
    ഇസഹാക്കിന്റെ ഭൃത്യന്മാർ പ്രാർഥനയോടെ കിണർകുത്തി. ആദ്യത്തെ കിണറ്റിൽനിന്ന്‌ നീരുറവ ഒഴുകി... ആ ജലം തണുപ്പുള്ളതായിരുന്നു. അത്‌ മണ്ണിനും മനുഷ്യനും മൃഗങ്ങൾക്കും പുതുജീവൻ പകർന്നു. പിന്നീട്‌ കുഴിച്ച കിണറുകളിൽനിന്നെല്ലാം കർത്താവിന്റെ അനുഗ്രഹംപോലെ ജലമൊഴുകി.
  ഇസഹാക്കിന്റെ പുതിയ കൃഷിയിടങ്ങൾ വിളവിന്റെ അക്ഷയഖനിയായി. കാലികളൊന്നുംതന്നെ ഒറ്റപ്രസവത്തിൽ രണ്ടിൽ കുറഞ്ഞ കിടാവുകളെ കൊടുത്തില്ല. പാലും ചെമ്മരിയാടിന്റെ രോമവും അവന്റെ സമ്പത്തിനുമേൽ ഉയരങ്ങൾ തീർത്തു.
   ഏറെ നാളുകൾക്കുശേഷം ഫിലിസ്ത്യരാജാവ്‌ അബിമലേക്ക്‌ തന്റെ സൈന്യാധിപനോടൊപ്പം ഇസഹാക്കിനെ തേടിയെത്തി. ഇസഹാക്കിന്‌ സമ്മാനമായി മുന്തിയ ഫലങ്ങൾ നിറച്ച കൂടകളും കരുതിയിരുന്നു. അബിമലേക്കിന്റെ സന്ദർശനോദ്ദേശ്യം മനസ്സിലാക്കാൻ കഴിയാതിരുന്ന ഇസഹാക്ക്‌ അവരെ ആദരവോടെ സ്വീകരിച്ചിരുത്തിയെങ്കിലും തന്റെ അനിഷ്ടം മറച്ചുവച്ചില്ല. ഏസാവ്‌ കോപത്താൽ ജ്വലിച്ച്‌ കൂടാരത്തിന്റെ അറയിൽ ഏതു നിമിഷവും ആക്രമിക്കാനുള്ള തയ്യാറെടുപ്പോടെനിന്നു. ഇവിടെവച്ച്‌ രാജാവിന്റെയും സേനാനായകന്റെയും കഴുത്തൊടിച്ചേ വിടുകയുള്ളുവേന്ന്‌ അയാൾ മനസ്സിലുറപ്പിച്ചു.
   "യാതൊരു കാരണവുമില്ലാതെ എന്നെ ദ്രോഹിച്ചവരല്ലേ ഫിലിസ്ത്യർ? പാഴ്ച്ചെടിപോലും കിളിർ ക്കാത്ത മണ്ണിൽ ഞാനും എന്റെ ഭൃത്യന്മാരും കഠിനാദ്ധ്വാനംചെയ്ത്‌ പൊന്നുവിളയിച്ചു. രാജഭണ്ഡാരം ഞാൻ നൽകിയ ചുങ്കംകൊണ്ട്‌ നിറച്ചു. അതിന്‌ പ്രത്യുപകാരമായി എന്നെ നിങ്ങളുടെ നാട്ടിൽനിന്ന്‌ പുറത്താക്കി. ഇപ്പോൾ എന്തിനാണീ പുറപ്പാട്‌?" ഇസഹാക്ക്‌ തന്റെ അനിഷ്ടം മറച്ചുവച്ചില്ല.
   "ഫിലിസ്ത്യരുടെ രാജാവേന്നനിലയിൽ അവരുടെ വാക്കുകൾ നാം കേട്ടിട്ടുണ്ടാവണം. അത്‌ ന്യായവുമാണ്‌. എന്നുകരുതി നിന്നെ നാം മനഃപൂർവം ദ്രോഹിച്ചിട്ടില്ല. നിന്നോട്‌ അവർക്ക്‌ അസൂയയുണ്ടായിരുന്നുവേന്ന്‌ സമ്മതിക്കുന്നു. എന്നാലും ഗരാറിൽ നീ നേടിയ സമ്പത്തിൽനിന്ന്‌ ഒന്നും നാമോ നമ്മുടെ പ്രജകളോ കൈവശപ്പെടുത്തിയില്ല."
   അത്‌ ശരിയാണെന്ന്‌ ഇസഹാക്ക്‌ സമ്മതിച്ചു. ഏസാവ്‌ വില്ലിൽനിന്ന്‌ കൈയെടുത്തു. ദ്രോഹിക്കാനല്ല ഫിലിസ്ത്യരാജാവിന്റെ വരവേന്ന്‌ തോന്നുന്നു. 
   "കർത്താവ്‌ നിന്നോടൊപ്പമുണ്ടെന്ന്‌ നമുക്കറിയാം. നീയിപ്പോൾ നമ്മെക്കാൾ ശക്തനാണ്‌. അതുകൊണ്ട്‌ നാം തമ്മിലൊരു ഉടമ്പടി ഉണ്ടാക്കണം."
   "ഉടമ്പടിയോ? എന്ത്‌ ഉടമ്പടി...?"
   "നമ്മൾ പരസ്പരം ആക്രമിക്കില്ലെന്ന്‌."
   "ഞാൻ നിങ്ങളെ ആക്രമിക്കുകയോ...?" ഇസഹാക്ക്‌ തമാശ കേട്ടമട്ടിൽ ചിരിച്ചു.
   "ഫിലിസ്ത്യദേശത്ത്‌ അങ്ങനെയൊരു ശ്രുതി പരന്നിട്ടുണ്ട്‌. ഞങ്ങളെക്കാൾ ശക്തനായതുകൊണ്ട്‌ പഴയ വൈരാഗ്യം തീർക്കാൻ നീ നമ്മെ ആക്രമിക്കാൻ തീരുമാനിച്ചെന്ന്‌."
   ഇസഹാക്ക്‌ പൊട്ടിച്ചിരിച്ചു. അബിമലേക്ക്‌ അമ്പരന്നു.
   "വിഡ്ഢിത്വം പറയാതിരിക്കു. അകാരണമായി ആരേയും ആക്രമിക്കാനോ ദ്രോഹിക്കാനോ എന്റെ ദൈവം എന്നോട്‌ പറഞ്ഞിട്ടില്ല."
   അബിമലേക്കിന്‌ വിശ്വാസമായി.
   ഇസഹാക്ക്‌ അവർക്കൊരു വിരുന്നൊരുക്കി. വീഞ്ഞുകുടിച്ച്‌ ലഹരിയിലായ അബിമലേക്ക്‌ ചോദിച്ചു-
   "എവിടെ ഫിലിസ്ത്യരുടെ പേടിസ്വപ്നമായ നിന്റെ മൂത്തപുത്രൻ?"
   ഇസഹാക്ക്‌ ഏസാവിനെ അബിമലേക്കിന്റെ മുമ്പിലേക്ക്‌ കൂട്ടിക്കൊണ്ടുവന്നു. അവൻ അവരെ തുറി ച്ചുനോക്കി. കൂടാരം നിറഞ്ഞുനിൽക്കുന്ന ഏസാവിനെക്കണ്ട്‌ അബിമലേക്കും സേനാധിപനും അമ്പരന്നു. ഗരാറിൽനിന്ന്‌ പോരുമ്പോൾ ഇയാളിത്രയും ഭീകരരൂപിയായിരുന്നില്ലെന്ന്‌ അബിമലേക്കിനുതോന്നി. കണ്ണുകളിലെ ചുവപ്പും അതിൽനിന്ന്‌ ഏതു നിമിഷവും ഉത്ഭവിച്ചേക്കാവുന്ന അഗ്നിയും അവരിൽ ഭീതിയുണർത്തി. ഗരാറിൽനിന്ന്‌ ഇവരെ കെട്ടുകെട്ടിച്ചതു നന്നായെന്ന്‌ മനസ്സിൽ വിചാരിക്കുകയും ചെയ്തു. എത്ര ഫിലിസ്ത്യ യുവാക്കളുടെ കഴുത്താണ്‌ ഇവൻ ഒടിച്ചതെന്ന്‌ ഓർത്ത നിമിഷം സേനാധിപൻ വലതുകൈകൊണ്ട്‌ സ്വന്തം കഴുത്ത്‌ തടവി.
   ഏസാവിന്റെ പ്രീതി നേടാനായാൽ നന്നായിരിക്കുമെന്ന്‌ കുശാഗ്രബുദ്ധിയായ അബിമലേക്കിന്‌ തോ
ന്നി. അപ്പോൾതന്നെ മറ്റൊരു ചിന്തയുടെ വെളിച്ചവും അയാളുടെ ബുദ്ധിയിൽമിന്നി. ഒരു വെടിക്ക്‌ രണ്ടു പക്ഷിയെന്ന നിലയിലേക്ക്‌ അതിനെ വളർത്താനുള്ള മാർഗം തലച്ചോറിൽ തൽക്ഷണം രൂപപ്പെട്ടു.
   "ഏസാവിന്‌ നല്ല തണ്ടും തടിയുമൊക്കെയായല്ലോ. ഇനിയൊരു വിവാഹമാകാമല്ലേ?"
   അബിമെലക്കിന്റെ ചോദ്യം ഇസഹാക്കിൽ താത്പര്യം ജനിപ്പിച്ചു. ഏസാവിനും അത്‌ ഇഷ്ടപ്പെട്ടു.  വലിഞ്ഞുമുറുകിയിരുന്ന അവന്റെ മുഖത്തെ മാംസപേശികൾ അയഞ്ഞ്‌ പൂർവസ്ഥിതിയിലായി.
   പിറ്റേന്ന്‌ പ്രഭാതത്തിൽ ഏസാവിന്റെ വിവാഹത്തെപ്പറ്റി ചർച്ച ചെയ്ത്‌ അബിമലേക്കും സൈന്യാധിപനും മടങ്ങിപ്പോയി. അതൊരു കെണിയാണെന്ന കാര്യം ഇസഹാക്ക്‌ അറിഞ്ഞില്ല.
    അബിമലേക്ക്‌ ഏസാവിനുവേണ്ടി ആലോചിച്ചതു കാനാന്യക്കാരികളെയാണെന്നറിഞ്ഞപ്
പോൾ ഇസഹാക്കിനത്‌ ഇഷ്ടമായില്ല. പിതാവായ അബ്രാഹം തനിക്കായി റെബേക്കയെ കണ്ടെത്തിയതുപോലെ തന്റെ മക്കൾക്കും ഹാരാനിൽനിന്നും വധുക്കളെ തെരഞ്ഞെടുക്കണമെന്നായിരുന്നു മോഹം. എന്നാൽ പിതാവിന്റെ അനിഷ്ടം ഏസാവിനെ പൈന്തിരിപ്പിച്ചില്ല.
    താമസിയാതെ ഹിത്യനായ ബേരിയുടെ പുത്രി യൂടിത്തിനെയും പിന്നീട്‌ ഏലോണിന്റെ പുത്രി ബാസ്മത്തിനെയും ഏസാവ്‌ വിവാഹംചെയ്തു.
      റെബേക്കയ്ക്ക്‌ ഏസാവിനെ സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിലും ആ കുറവ്‌ പരിഹരിക്കാൻ യൂടിത്തിനെയും ബാസ്മത്തിനെയും സ്വന്തം മക്കളെപ്പോലെ സ്നേഹിക്കാൻ അവൾ ശ്രമിച്ചു. ഏസാവിനോടുള്ള സ്നേഹവും സഹതാപവും മരുമക്കളോടുള്ള ഇസഹാക്കിന്റെ പെരുമാറ്റത്തിലും പ്രതിഫലിച്ചു.
    എന്നാൽ യൂടിത്തും ബാസ്മത്തും അവരെ അകാരണമായി വെറുക്കുകയാണ്‌ ഉണ്ടായത്‌. ഭാര്യമാരുടെ കുതന്ത്രങ്ങൾമൂലം ഏസാവ്‌ ഭവനത്തിൽ അശാന്തിയുടെ വിത്തുവിതയ്ക്കാൻ കോപ്പുകൂട്ടി തുടങ്ങി. യാക്കോബ്‌ അക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ അലസനായി കൂടാരത്തിൽ കഴിഞ്ഞുകൂടി.
    യാക്കോബിനുവേണ്ടി നിത്യവും നായാട്ടിനുപോകുമായിരുന്ന ഏസാവ്‌ ഭാര്യമാരുടെ കുതന്ത്രംമൂലം
അത്‌ വല്ലപ്പോഴുമാക്കി. യാക്കോബിന്റെ ഇഷ്ടമാംസമായ മ്ലാവിറച്ചികൊണ്ടുവന്നാൽപോലും അത്‌
അവന്‌ കൊടുത്തില്ല. മ്ലാവിനെ കിട്ടിയില്ലേയെന്ന്‌ ചോദിച്ചാൽ 'കാട്ടിലെ മ്ലാവുകളെല്ലാം ചത്തുപോയെ'ന്നുപറഞ്ഞ്‌ അവനെ പരിഹസിക്കും. നിശബ്ദനായി യാക്കോബ്‌ നടന്നുപോകുമ്പോൾ റെബേക്കാ കോപംകൊണ്ട്‌ ജ്വലിക്കും. കർത്താവ്‌ തെരഞ്ഞെടുത്തവനെ പരിഹസിക്കുന്ന സ്ത്രീകളെ അവൾ വെറുത്തു. യാക്കോബിന്റെ നിസ്സഹായവസ്ഥ പലപ്പോഴും അവളുടെ നിയന്ത്രണങ്ങളുടെ ചരടുപൊട്ടിച്ചു.
   ഒരുനാൾ മ്ലാവിറച്ചി പാചകം ചെയ്ത്‌ ഏസാവും ഭാര്യമാരും കഴിക്കുന്നത്‌ റെബേക്കാ കണ്ടുപിടിച്ചു. അവൾ കയറിച്ചെന്നത്‌ അവർ കണ്ടതായി നടിച്ചില്ല. കോപം കണ്ണുകളെ മറച്ചപ്പോൾ അവർ ഭക്ഷിച്ചുകൊണ്ടിരുന്നപാത്രം അവൾ തട്ടിത്തെറിപ്പിച്ചു. ഏസാവ്‌ നിഷ്ക്രിയനായി ഇരിക്കെ, യൂടിത്ത്‌ ആക്രോശത്തോടെ റെബേക്കയുടെ കൈയിൽ കടന്നുപിടിച്ചു. അത്‌ കാണാത്തമട്ടിൽ ഏസാവ്‌ പുറത്തേയ്ക്ക്‌ നടന്നു. അവന്റെ ചുണ്ടിൽ അർഥഗർഭമായ ഒരുമന്ദഹാസം പൂത്തുലയുന്നത്‌ റെബേക്കാ തിരിച്ചറിഞ്ഞു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...