24 May 2014

താളപ്പിഴ




ടി.കെ. ഉണ്ണി
======
ഓളപ്പരപ്പിലെ താളമേളങ്ങൾ
ഓർമ്മകളായത് താളപ്പിഴയോ
മേളക്കൊഴുപ്പിന്റെ അപതാളങ്ങളിൽ
പതഞ്ഞുപൊങ്ങിയത് വെൺമുകിലുകളോ

ശമനതാളത്തിന്റെ മൃദുലരാഗങ്ങളിൽ
വിണ്ണേറിയകന്നത് കിന്നര ഹംസങ്ങളോ
മുത്തണിമൊഴിമുത്തിൻ മഞ്ചലേറിപ്പോയത്
കളവാണിയാം മധുകോകിലയോ

ഉഷസ്സിൻ കതിരിൽ മണിമുത്ത് കോർത്തത്
ഹേമന്തരാവിൻ നൊമ്പരങ്ങളോ
നിറവാർന്നൊരുള്ളിന്റെ കടലാഴങ്ങളിൽ
നിനവായ്ത്തെളിഞ്ഞത് ഇന്ദ്രജാലങ്ങളോ

പൂക്കാമരത്തിലെ പഴുത്ത പൂങ്കനികളോ
വായ്പുണ്ണാലുരുകുന്ന കാകപരിദേവനം
മറഞ്ഞ സൂര്യന്റെ തെളിഞ്ഞ വിണ്ണളവോ
മുങ്ങിയെടുത്തണയുന്നതീ തിരമാലകൾ

മത്തേഭനാശയാൽ മാതംഗലീലയും
മർത്ത്യനു വിത്തമായ് ത്തീരുമെന്നോ
മൃത്യുവെതീർത്തവർ ഉൽകൃഷ്ഠരാവുന്നോ
തപ്തരാം ദൈവങ്ങളംബരത്തിൽ.!

അഗ്നിഫണീന്ദ്രന്റെ കുണ്ഠിതമേറ്റല്ലോ
എരിഞ്ഞൊടുങ്ങിയതിന്നീ കാനനപ്പട്ടട.
താളപ്പിഴയല്ലിതോളപ്പരപ്പിലെ
ഓർമ്മകളായുള്ള താളമേളങ്ങൾ.! 
=========
ടി.കെ. ഉണ്ണി

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...