27 Jun 2014

സുരക്ഷിത ഭക്ഷ്യോത്പാദനത്തിനും വിപണനത്തിനും പുതിയ മാതൃകകൾ


ടി.കെ.ജോസ്  ഐ എ എസ്
ചെയർമാൻ, നാളികേര വികസന ബോർഡ്


ആലപ്പുഴ ജില്ലയിലെ പെരുമ്പളം നാളികേരോത്പാദക ഫെഡറേഷന്റെ സെക്രട്ടറിയും പ്രസിഡന്റും അവർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതും, ആ ദ്വീപ്‌ മുഴുവൻ വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതുമായൊരു പദ്ധതിയുടെ ആശയം പങ്കുവെയ്ക്കുന്നതിനായി കഴിഞ്ഞദിവസം നാളികേര വികസന ബോർഡ്‌ ഓഫീസിൽ എത്തുകയുണ്ടായി. പത്തൊൻപത്‌ സിപിഎസുകൾ അടങ്ങിയ പെരുമ്പളം ഫെഡറേഷനിൽ,  കുറെ കർഷകർ രാസകീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കാതെ ഇപ്പോൾ തന്നെ തെങ്ങിൻതോപ്പുകളിൽ പച്ചക്കറികളും പഴവർഗ്ഗങ്ങളും കൃഷിചെയ്യുന്നുണ്ട്‌. ഫെഡറേഷന്റെ നേതൃത്വത്തിൽ അവരുടെ 19 നാളികേരോത്പാദക സംഘങ്ങളിലെ 15 വീതമെങ്കിലും കർഷകരെ ഉൾപ്പെടുത്തി പച്ചക്കറികളും പഴവർഗ്ഗങ്ങളും ജൈവരീതിയിൽ കൃഷി ചെയ്ത്‌ മെച്ചപ്പെട്ട വില നേടുന്നതിനെക്കുറിച്ച്‌ ചർച്ച ചെയ്യുന്നതിനാണ്‌ അവർ എത്തിയത്‌. നാളികേരോത്പാദക സംഘങ്ങളും ഫെഡറേഷനുകളും പരമ്പരാഗതമായി ചിന്തിക്കുന്നതിൽ നിന്നും വ്യത്യസ്തമായി തങ്ങളുടെ കൂട്ടായ്മയുടെ ശക്തി എപ്രകാരം കർഷകർക്ക്‌ പ്രയോജനകരമായും സമൂഹത്തിന്‌ ഗുണപ്രദമായും ഉപയോഗിക്കാം എന്നുചർച്ച ചെയ്യുന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണിത്‌. ആലപ്പുഴ ജില്ലയിൽ  വേമ്പനാട്ടുകായലിനാൽ ചുറ്റപ്പെട്ട ഏകദേശം 16 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്താണ്‌ പെരുമ്പളം. തെങ്ങും പച്ചക്കറികളുമാണ്‌ മുഖ്യകൃഷി. നാളികേരോത്പാദനം സാമാന്യം നല്ല നിലയിൽ നടക്കുന്നുണ്ട്‌. ഉത്പാദക സംഘങ്ങൾ രൂപീകൃതമാകും മുൻപ്‌ ഉൽപന്നത്തിന്റെ വിൽപ്പനയ്ക്ക്‌ കർഷകർ വളരെയധികം ബുദ്ധിമുട്ടിയിരുന്ന പ്രദേശമാണിത്‌. വിപണിയിലേക്ക്‌ പോകണമെങ്കിൽ വാഹനത്തിൽ കയറ്റി ജങ്കാർ മാർഗ്ഗം വേമ്പനാട്ട്‌ കായൽ മുറിച്ചുകടക്കണം. അല്ലെങ്കിൽ വള്ളത്തിൽ കയറ്റി കരയിൽ എത്തിച്ച്‌ അവിടെ നിന്നും വാഹനത്തിൽ കയറ്റി വിൽപ്പന കേന്ദ്രങ്ങളിലെത്തിക്കണം. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം കൊണ്ട്‌ നട്ടം തിരിയുന്ന ഈ ദ്വീപിൽ കർഷക കൂട്ടായ്മകളുടെ രൂപീകരണത്തോടെ കേരളത്തിലെ ഇതര പ്രദേശങ്ങളിലെ ഉത്പാദക സംഘങ്ങൾക്കും ഫെഡറേഷനുകൾക്കും ലഭിക്കുന്ന വരുമാനമോ അതിൽ കൂടുതലോ നാളികേരത്തിന്‌ ലഭിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്‌. ഈ സമയത്താണ്‌ തെങ്ങിൻ തോപ്പുകളിലെ ജൈവ ഇടവിളക്കൃഷിയെക്കുറിച്ച്‌ അവർ ഗൗരവമായി ചിന്തിച്ചതു. മറ്റ്‌ പല പ്രദേശങ്ങളിൽ നിന്നും കർഷകർ, 'ഞങ്ങളിതാ നാളികേരോത്പാദക സംഘങ്ങൾ രൂപീകരിച്ച്‌ കാത്തിരിക്കുകയാണ്‌. ഇനി നിർബാധം ആനൂകൂല്യങ്ങളും സബ്സിഡികളും ഇങ്ങോട്ട്‌ ഒഴുകിപ്പോന്നോട്ടെ'യെന്ന്‌ ചിന്തിച്ച്‌ മടിച്ചിരിക്കുന്ന അവസ്ഥയാണ്‌. അഥവാ എന്തെങ്കിലും 'അൽപ്പം കൂടുതൽ ആനുകൂല്യങ്ങൾ ഗവണ്‍മന്റിൽ നിന്നും വാങ്ങിയെടുക്കുന്നതിനുവേണ്ടി' ഉണ്ടാക്കിയ  കൂട്ടായ്മയാണ്‌ ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും എന്ന്‌ കരുതുന്ന ബഹുഭൂരിപക്ഷം കർഷകരുടെ ഇടയിലാണ്‌, ഇത്തരത്തിൽ നൂതനവും വ്യത്യസ്തവുമായ ആശയങ്ങൾ പെരുമ്പളം ഫെഡറേഷൻ പ്രാവർത്തികമാക്കുവാൻ ശ്രമിക്കുന്നത്‌. ആലപ്പുഴ, കോട്ടയം, വൈക്കം, എറണാകുളം എന്നീ പട്ടണ വിപണികളിൽ നിന്നും വളരെ അകലെയല്ല പെരുമ്പളം ദ്വീപ്‌. ജൈവകൃഷിക്ക്‌ ഏറ്റവും അനുകൂലമായ ഈ പ്രദേശത്ത്‌  കർഷകർ ഒന്നാകെ ജൈവകൃഷിയിലേക്ക്‌ മാറുന്നതിന്‌ സ്വയം തീരുമാനിക്കുകയായിരുന്നു. ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും തങ്ങളുടെ കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ഏറ്റെടുക്കാൻ നിർദ്ദേശിച്ചിരുന്ന ഒരു കാര്യമാണ്‌ എങ്കിലും, പലരും ഇതിനെ ഗൗരവമായി കാണുന്നില്ല.
പെരുമ്പളം ഫെഡറേഷന്റെ പുതിയ പ്രവർത്തനങ്ങളെക്കുറിച്ച്‌ നിങ്ങളുമായി പങ്കുവെയ്ക്കുന്നത്‌, ഫാം ടൂറിസം മുഖ്യവിഷയമാക്കി ഇന്ത്യൻ നാളികേര ജേണൽ പ്രസിദ്ധീകരിക്കുന്ന ഈ ലക്കത്തിന്റെ പ്രസക്തിയെക്കുറിച്ച്‌ ചിന്തിക്കാനാണ്‌. മണ്ണ്‌, ജലം , അന്തരീക്ഷം, മനുഷ്യർ എന്നിവയെ കീടനാശിനികൾ കൊണ്ടും രാസവസ്തുക്കൾ കൊണ്ടും മലിനപ്പെടുത്താത്ത  കൃഷിരീതി, നമ്മുടെ നാട്ടിൻപുറങ്ങളിൽ തിരിച്ചുവരേണ്ടത്‌ മനുഷ്യരാശിയുടെ വളർച്ചയ്ക്കും, ആരോഗ്യകരമായ നിലനിൽപ്പിനും അത്യന്താപേക്ഷിതമായിരിക്കുന്നു. കാർഷിക ടൂറിസം എന്നാൽ ജൈവവൈവിദ്ധ്യം  പ്രദർശിപ്പിക്കുക  മാത്രമല്ല,  കാർഷിക വിളകളുടെ നടീൽ രീതികളും,  കൃഷിരീതികളും  വിളവെടുപ്പ്‌,സംസ്ക്കരണം, മൂല്യവർദ്ധനവ്‌, ഉൽപന്നങ്ങൾ ഇവയുടെ പരിചയപ്പെടുത്തലും, ആ ഉൽപന്നങ്ങൾ രുചിച്ചുനോക്കുന്നതിനും ഭക്ഷിക്കുന്നതിനും വാങ്ങുന്നതിനും മറ്റുമുള്ള വലിയ ക്രമീകരണമാണ്‌. നാഗരികതയുടെ മടുപ്പിൽ നിന്നും തിരക്കിൽ നിന്നും പ്രകൃതിയിലേക്ക്‌ ഇറങ്ങുന്ന സന്ദർശകർ കേവലം പട്ടണങ്ങളും ചരിത്രസ്മാരകങ്ങളും സന്ദർശിക്കാൻ മാത്രമല്ല, ജീവൻതുടിക്കുന്ന ഗ്രാമങ്ങളിലേക്ക്‌ കടന്നുചെല്ലാനും ഗ്രാമീണരുമായി അടുത്തിടപഴകാനും കൃഷി, ഭക്ഷ്യവസ്തുക്കൾ, കല, സംസ്ക്കാരം, തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാനും കൂടി താൽപര്യം കാണിക്കുന്നവരാണ്‌. എറണാകുളം ജില്ലയിലെ കുമ്പളങ്ങിയിൽ വർഷങ്ങളായി ഇക്കോ ടൂറിസം പദ്ധതി വിജയകരമായി നടപ്പാക്കുന്നു. മണ്ണും, സൂര്യപ്രകാശവും, ജലവും എങ്ങനെ സമഞ്ജസമായി ഉപയോഗിക്കാം എന്നതിനുള്ള ഉത്തമ മാതൃകയാണ്‌,  നാളികേരാധിഷ്ഠിത സംയോജിക കൃഷിരീതി. ജലസംരക്ഷണം, മണ്ണ്‌ സംരക്ഷണം തുടങ്ങിയ കാര്യങ്ങളെല്ലാം ഇവിടെയുണ്ട്‌. ഇതുതന്നെയായിരിക്കട്ടെ നമ്മുടെ ഫാം ടൂറിസത്തിന്റെ മുഖ്യആകർഷണീയതയും.
നാളികേരം അടിസ്ഥാന വിളയായി സംയോജിത കൃഷി നടത്തുമ്പോൾ കർഷകർക്ക്‌ കൂടുതൽ വരുമാനവും സ്ഥിരതയുള്ള വിലയും വിപണിയും ലഭ്യമാക്കുന്നതോടൊപ്പം, ആശങ്കകളും ഭയവും ഇല്ലാതെ ഉപഭോക്താക്കൾക്ക്‌ കാർഷികോൽപന്നങ്ങൾ വാങ്ങാൻ സാധിക്കുന്ന പശ്ചാത്തലമൊരുക്കുക എന്ന ഉത്തരവാദിത്വവും കൂടി നിറവേറ്റപ്പെടുന്നു.  നമ്മുടെ മണ്ണും ജലവും അന്തരീക്ഷവും വേഗത്തിൽ വിഷലിപ്തമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ആ പ്രക്രിയയ്ക്ക്‌ വിരാമമിടുന്നതിനും ഇതിനോടകം തന്നെ മലിനമായ അന്തരീക്ഷത്തെ മാലിന്യമുക്തമാക്കുന്നതിനുമുള്ള വലിയൊരു മാർഗ്ഗം ജൈവകൃഷിയാണ്‌. മണ്ണിലടിഞ്ഞുകൂടിയ കീടനാശിനികളുടേയും രാസവസ്തുക്കളുടേയും അവശിഷ്ടങ്ങൾ ദീർഘകാലമെടുത്ത്‌ മാത്രമേ നമുക്ക്‌ പുറന്തള്ളാനാകൂ. കൂടാതെ നമ്മുടെ ജലസ്രോതസ്സുകൾ എല്ലാം തന്നെ മലിനപ്പെട്ടുകിടക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ മലിനീകരണം മൂലം ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വേമ്പനാട്ട്‌ കായലിന്റെയുള്ളിൽ കിടക്കുന്ന പെരുമ്പളം ദ്വീപിലെ കേരകർഷകരുടെ കൂട്ടായ്മകൾ കേവലം കടപ്പാടുകൾക്കപ്പുറത്ത്‌ സമൂഹ്യ ഉത്തരവാദിത്വങ്ങളും പ്രതിബദ്ധതകളും ഏറ്റെടുത്ത്‌ നടപ്പിലാക്കുന്നതിന്‌ തീരുമാനിച്ചിരിക്കുന്നത്‌. കേരളത്തിലെ ഇരുന്നൂറിലേറെ വരുന്ന ഉത്പാദക ഫെഡറേഷനുകൾ ഈ മാതൃക മനസ്സിലാക്കുകയും അനുകരിക്കുകയും ചെയ്യണമെന്ന്‌ അഭ്യർത്ഥിക്കുന്നു.
കോഴിക്കോട്ടുള്ള 'ഇലമന്റസ്‌' എന്ന സ്ഥാപനം ഓർഗാനിക്‌ വെളിച്ചെണ്ണയും ഓർഗാനിക്‌ വെർജിൻ വെളിച്ചെണ്ണയും കാപ്പി, കുരുമുളക്‌, കശുവണ്ടി തുടങ്ങിയ ഉൽപന്നങ്ങളുമായി കൊച്ചിയിലേയ്ക്കും എത്തിയിരിക്കുന്നു. ഏതാനും വർഷങ്ങളായി കോഴിക്കോട്‌, കണ്ണൂർ, വയനാട്‌, കാസർഗോഡ്‌ ജില്ലകളിലെ ചെറുകിട നാമമാത്ര ജൈവ കർഷകരിൽ നിന്നും അവർ ഉത്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾ ശേഖരിച്ച്‌ സംസ്ക്കരിച്ച്‌ ഫെയർട്രെയ്ഡ്‌ എക്സ്പോർട്ട്‌ സംവിധാനമുപയോഗിച്ച്‌  വിദേശ വിപണികളിൽ എത്തിക്കുന്ന സ്ഥാപനമാണിത്‌. തുടർച്ചയായുള്ള ഇത്തരം പ്രവർത്തനങ്ങൾകൊണ്ട്‌ അന്താരാഷ്ട്രതലത്തിൽ പേരും പ്രശസ്തിയും നേടാൻ അവർക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഈ മാതൃകയും നമ്മുടെ നാളികേര ഉത്പാദക കമ്പനികൾക്ക്‌ അനുകരിക്കാവുന്നതല്ലേ?



ഇത്തരുണത്തിലാണ്‌ കേരളത്തിൽ നാളികേര മേഖലയിൽ രൂപീകൃതമായ ആദ്യത്തെ ഉത്പാദക കമ്പനിയായ തേജസ്വിനി, എറണാകുളവും കോഴിക്കോടും തൃശ്ശൂരും ഉൾപ്പെടെയുള്ള ഉപഭോക്തൃവിപണിയിലേക്ക്‌ തങ്ങളുടെ കാർഷികഉൽപന്നങ്ങൾ - നാളികേരം മാത്രമല്ല പച്ചക്കറിയും പഴവർഗ്ഗങ്ങളും വെളിച്ചെണ്ണയുമെല്ലാം - ജൈവരീതിയിൽ ഉത്പാദിപ്പിച്ച്‌ എത്തിക്കുവാനുള്ള പദ്ധതിയുമായി മുന്നോട്ട്‌ വരുന്നത്‌. (അതിനെക്കുറിച്ച്‌ അവരുടെതന്നെ വാക്കുകൾ നമുക്ക്‌ ഈ ലക്കത്തിൽ ശ്രദ്ധിക്കാം.) തേജസ്വിനി കമ്പനിയിൽ ഇപ്പോൾ തന്നെ  'ജൈവസാക്ഷ്യപത്രം' നേടിയ ആയിരത്തഞ്ഞൂറിലേറെ കർഷകരുണ്ട്‌.
കഴിഞ്ഞ ആറേഴു മാസങ്ങളിലായി കണ്ട ഒരു പ്രവണത നാളികേര മേഖലയിൽ വില ഉയർന്നു വന്നപ്പോൾ അതിനേക്കാൾ വർദ്ധിച്ച വേഗതയിലാണ്‌ ഉപഭോക്താക്കൾക്ക്‌ നാളികേരവും നാളികേര ഉൽപന്നങ്ങളും ലഭിച്ചിരുന്ന വിലയുടെ കുതിപ്പ്‌ എന്നതാണ്‌.അതായത്‌, കർഷകർക്ക്‌ ലഭിക്കുന്ന വിലയേക്കാൾ പല മടങ്ങ്‌ വില കൊടുത്താണ്‌ ഉപഭോക്താക്കൾ ഇതേ ഉൽപന്നങ്ങൾ വാങ്ങുന്നത്‌ എന്ന്‌ അർത്ഥം.  ഏറ്റവും ലളിതമായ ഉദാഹരണം പച്ചത്തേങ്ങ തന്നെ.  കർഷകർക്ക്‌ പതിനഞ്ച്‌ രൂപ ഒരു തേങ്ങയ്ക്ക്‌ ലഭിക്കുമ്പോൾ അതേജില്ലയിൽ തന്നെയുള്ള പട്ടണത്തിലെ വിപണിയിൽ മുപ്പതും മുപ്പത്തഞ്ചും രൂപ ഉപഭോക്താവ്‌ ഒരു നാളികേരത്തിന്‌ കൊടുക്കേണ്ടി വരുന്നു.  സ്വാഭാവികമായി ഉപഭോക്താക്കൾ നാളികേരം ഉൾപ്പെടെയുള്ള കേര ഉൽപന്നങ്ങളുടെ ഉപയോഗം ചെറിയതോതിൽ കുറച്ചുവേന്നു വരാം. ഇതിനോട്‌ പ്രതികരിച്ചുകൊണ്ട്‌ ഇതിനെ പ്രതിരോധിക്കാൻ നമ്മുടെ കൂട്ടായ്മകൾക്ക്‌ കഴിയും. വ്യക്തിഗതമായി കർഷകർക്ക്‌ കഴിയാത്ത കാര്യങ്ങൾ ഉത്പാദക സംഘങ്ങൾക്കും ഫെഡറേഷനുകൾക്കും ചെയ്യാനാവും. കർഷകർക്ക്‌ ലഭിക്കുന്ന വിലയും കടത്തു ചെലവും, കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ചെറിയ ഇടലാഭവും കഴിഞ്ഞ്‌ ഏറ്റവും മിതമായ വിലക്ക്‌ ഉപഭോക്താക്കളിലേക്ക്‌ നാളികേരവും വെളിച്ചെണ്ണയും മറ്റ്‌ ഉൽപന്നങ്ങളും എത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ എല്ലാ ഫെഡറേഷനുകളും ഈ രംഗത്തേക്ക്‌ കടന്നുവരണമെന്ന്‌ അഭ്യർത്ഥിക്കുന്നു. ഉപഭോക്താക്കളെ മറന്നുകൊണ്ട്‌ നമുക്ക്‌ ഒരു കാർഷിക ഉൽപന്നത്തിനും വില സ്ഥിരത നേടാനാവില്ല. അതുകൊണ്ടുതന്നെ ഉപഭോക്താക്കളുമായി നേരിട്ടു ബന്ധപ്പെടുന്ന വിപണന സംവിധാനങ്ങളെക്കുറിച്ച്‌ നാം ആലോചിക്കേണ്ടിയിരിക്കുന്നു.

  ഈ രംഗത്താണ്‌ പാലക്കാടു കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനി ലിമിറ്റഡ്‌  പുതിയ ഒരു ആശയവുമായി വന്നിരിക്കുന്നത്‌ - 'ഗോ ടു മാർക്കറ്റ്‌'. അതായത്‌ സംസ്കരണ യൂണിറ്റുകളിൽ നിന്ന്‌ നേരിട്ട്‌ മാർക്കറ്റിലേയ്ക്ക്‌ പോവുക എന്നുള്ള ഒരു കാഴ്ചപ്പാട്‌. കണ്ണൂരിൽ നിന്നുള്ള തേജസ്വിനി കമ്പനിയാകട്ടെ, 'കമ്പനി ടു കൺസ്യൂമർ' എന്നുള്ള ആശയമാണ്‌ മുമ്പോട്ടു വയ്ക്കുന്നത്‌.  ഉത്പാദക കേന്ദ്രങ്ങളിൽ നിന്ന്‌ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ശേഖരിച്ച്‌  തരം തിരിച്ച്‌ വിപണന കേന്ദ്രങ്ങളിലേയ്ക്ക്‌ നേരിട്ട്‌ എത്തിക്കുകയും അവരുടെ സാക്ഷ്യപത്രത്തോടെ ഉപഭോക്താക്കൾക്ക്‌ വാങ്ങുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്യുക. നിലവിലുള്ള പന്ത്രണ്ട്‌ നാളികേര ഉത്പാദക കമ്പനികളിൽ രണ്ടെണ്ണം മാത്രമാണ്‌ ഇത്തരത്തിലുള്ള സംവിധാനത്തെക്കുറിച്ച്‌ ചിന്തിച്ചിട്ടുള്ളത്‌.  മറ്റുള്ള കമ്പനികളും ഇത്തരത്തിൽ നൂതനമായ മാർഗ്ഗങ്ങൾ ആലോചിക്കുകയും ചർച്ച ചെയ്ത്‌ തീരുമാനമെടുക്കുകയും ചെയ്യണമെന്ന്‌ അഭ്യർത്ഥിക്കുന്നു.
തൃശ്ശൂർ ജില്ല ആസ്ഥാനമായിട്ടുള്ള കൊടുങ്ങല്ലൂർ നാളികേര ഉത്പാദക കമ്പനി  തങ്ങളുടേതായ ബ്രാൻഡിൽ വെളിച്ചെണ്ണയും മറ്റ്‌ നാളികേര ഉൽപന്നങ്ങളുമായി വിപണിയിൽ എത്താനുള്ള ഒരുക്കങ്ങൾ നടത്തുന്നു. അവരുടെ ആശയങ്ങളും മാർഗ്ഗങ്ങളും മറ്റ്‌ ഉത്പാദക കമ്പനികൾക്കും മാതൃകയാകട്ടെ എന്ന്‌ ആശംസിക്കുന്നു.


നീര ലൈസൻസ്‌ പതിനേഴ്‌ ഉത്പാദക ഫെഡറേഷനുകൾക്ക്‌ കിട്ടി.  ബാക്കി നൂറ്റി അൻപത്തിയാറ്‌ ഫെഡറേഷനുകൾക്ക്‌ നീര ഉത്പാദിപ്പിക്കുന്നതിന്‌ പെയിലറ്റ്‌ ലൈസൻസ്‌ നൽകുന്നതിനുള്ള ഗവണ്‍മന്റ്‌ ഉത്തരവ്‌ ഇറങ്ങിയെങ്കിലും, ചില സാങ്കേതിക പദപ്രയോഗങ്ങളിലെ തെറ്റുകൾ കാരണം ലൈസൻസ്‌ ഇതുവരെ വിതരണം ചെയ്തു തുടങ്ങിയിട്ടില്ല.  ഈ പിഴവ്‌ തിരുത്തുന്നതിനു സംസ്ഥാന ഗവണ്‍മന്റിനോട്‌ അഭ്യർത്ഥിച്ചിട്ടുണ്ട്‌.അനുകൂ

ലമായ  നടപടി ഉടൻ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാം. പക്ഷേ, നീര ടെക്നീഷ്യന്മാരെ കണ്ടെത്തലും അവരുടെ പരിശീലനവും നീരയുത്പാദനത്തിനുവേണ്ടി 1500 തെങ്ങുകൾ അടയാളപ്പെടുത്തുന്നതും ഒട്ടും വൈകിക്കേണ്ടതില്ല. ലൈസൻസിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ തന്നെ ഇത്തരം പശ്ചാത്തല നടപടികൾ പൂർത്തിയാക്കിയാൽ, ലൈസൻസ്‌ ലഭിച്ചാലുടൻ പ്രവർത്തനം അതിവേഗത്തിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന്‌ സഹായകമായിരിക്കും.  കണ്ണൂർ തേജസ്വിനി കമ്പനിയിൽ നിന്നും പാലക്കാട്‌ കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനിയിൽ നിന്നും ചെറിയതോതിൽ നീര ഉത്പാദനം  ആരംഭിച്ചിട്ടുണ്ട്‌. സംസ്ഥാന ഗവണ്‍മന്റിന്റെ മൂല്യവർദ്ധിത നികുതിയിലെ അനുകൂലമായ ഉത്തരവ്‌ കൂടി ലഭിച്ചുകഴിഞ്ഞാൽ മാർക്കറ്റിലേക്ക്‌ അവരുടെ ഉൽപന്നങ്ങൾ എത്താൻ കാലതാമസം ഉണ്ടാകില്ല.
ഉത്പാദകരിൽ നിന്ന്‌ നേരിട്ട്‌ മാർക്കറ്റിലേയ്ക്ക്‌ പോകുന്ന  'കമ്പനി ടു കൺസ്യൂമർ' അഥവാ 'ഗോ ടു മാർക്കറ്റ്‌' തുടങ്ങിയ ആശയങ്ങൾ കൂടുതൽ വിപുലപ്പെടുത്തിയെടുക്കേണ്ടതുണ്
ട്‌.  ഇത്തരം കാര്യങ്ങൾക്കുവേണ്ടി നമ്മുടെ നാട്ടിൽ തന്നെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നല്ല മാനേജ്‌മന്റ്‌ സ്ഥാപനങ്ങളുടെ മാനേജ്‌മന്റ,​‍്‌ മാർക്കറ്റിംങ്ങ്‌,ഡിപ്പാർട്ട്‌മന്റുകളുമായും  കമ്പനികൾ തങ്ങളുടെ തലത്തിൽ തന്നെ ബന്ധപ്പെടുകയും അവരുടെ അഭിപ്രായങ്ങളും ആശയങ്ങളും ആരായുകയും അവ സ്വാംശീകരിക്കുകയും ചെയ്യേണ്ടതുണ്ട്‌. ബിൽഡേഴ്സ്‌ അസോസിയേഷൻ ഓഫ്‌ ഇൻഡ്യ, റസിഡന്റ്സ്‌ വെൽഫെയർ അസ്സോസിയേഷൻ തുടങ്ങിയവയ്ക്ക്‌ നഗരങ്ങളിലെ ഫ്ലാറ്റുകളിലും വില്ലകളിലുമൊക്കെ   താമസിക്കുന്നവരുടെ കൂട്ടായ്മകളുമായി ബന്ധമുണ്ട്‌. ഇവരിലേയ്ക്ക്‌ എത്താൻ, നമ്മുടെ ഉത്പാദക കമ്പനികൾ സാമ്പിൾ ഉൽപന്നങ്ങളുമായി അവരോട്‌ നേരിട്ട്‌ സംവദിക്കുന്ന കാര്യം കൂടി ചിന്തിക്കാൻ കഴിയുമോ?   
"സേഫ്‌ ടു ഈറ്റ്‌" പച്ചക്കറികളും പഴവർഗ്ഗങ്ങളും അരിയും നാളികേരവും വെളിച്ചെണ്ണയുമെല്ലാം ഉത്പാദിപ്പിക്കുന്ന ഒരു പ്രക്രിയയിലേയ്ക്ക്‌ നമ്മുടെ നാളികേരകൂട്ടായ്മകൾ കടന്നുവരണം. ഇത്തരം ഭക്ഷ്യ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള "സേഫ്‌ ടു ഈറ്റ്‌" ഫുഡ്‌ ജോയിന്റുകൾ നമുക്ക്‌ കേരളത്തിൽ ആരംഭിക്കുവാൻ കഴിയില്ലേ? അല്ലെങ്കിൽ അത്തരം പ്രവർത്തനങ്ങളുമായി മുമ്പോട്ടു വരുന്ന സംരംഭകർക്ക്‌ ഉൽപന്നങ്ങൾ എത്തിച്ചു കൊടുക്കുവാൻ കഴിയുമോ എന്ന്‌ ആലോചിക്കണം.  വീടുകളിലേയ്ക്കു മാത്രമല്ല കൂടുതൽ പൊതുജനങ്ങൾ വന്ന്‌ ഭക്ഷണം കഴിക്കുന്ന കേന്ദ്രങ്ങളിലും ഇവ ലഭ്യമാക്കണം. ഇപ്പോൾ നമുക്ക്‌ ഫാസ്റ്റ്‌ ഫുഡും, പോഷ്‌ ഫുഡും, ഡിലീഷ്യസ്‌ ഫുഡും, കോസ്റ്റിലി ഫുഡുമൊക്കെ മാത്രമേ ഉള്ളൂ.  സേഫ്‌ ഫുഡ്‌ (സുരക്ഷിത ആഹാരം) അഥവാ ഹെൽത്തി ഫുഡ്‌ (ആരോഗ്യകരമായ ആഹാരം) തുടങ്ങിയവ വിളമ്പുന്ന സ്ഥാപനങ്ങളുടെ എണ്ണം കേരളത്തിൽ തുലോം പരിമിതമാണ്‌.  ഒരു പക്ഷെ വരും കാലങ്ങളിലെ ഏറ്റവും വലിയ ബിസിനസ്സ്‌ സാധ്യതയും ഇതായിരിക്കും. സുരക്ഷിതമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്ന, അതുപയോഗിച്ച്‌ പാകപ്പെടുത്തുന്ന ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കുന്ന ഹോട്ടലുകളും റെസ്റ്റോറന്റുകളും അവയുടെ  ശൃംഖലയും നമ്മുടെ നാളികേര ഉത്പാദക കൂട്ടായ്മകളുടെ അടിത്തറയിൽ നിന്നുകൊണ്ട്‌ രൂപീകരിക്കുന്നതിനെപ്പറ്റി ചിന്തിക്കേണ്ടതില്ലേ?. പടിപടിയായി ഏറ്റവും അവസാന തലത്തിൽ, യഥാകാലം നൂറുശതമാനവും ജൈവ സാക്ഷ്യപത്രം എന്ന ലക്ഷ്യം മനസ്സിൽ കണ്ടുകൊണ്ട്‌ അങ്ങോട്ടുള്ള ദീർഘയാത്രയ്ക്ക്‌ ആരംഭം കുറിയ്ക്കുവാനുള്ള പ്രവർത്തനങ്ങൾ ഉത്പാദക കമ്പനികൾ ആവിഷ്ക്കരിക്കാൻ സമയമായിരിക്കുന്നു.  

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...