27 Jun 2014

മരമണ്ടന്മാർ നമ്മൾ!


സി.രാധാകൃഷ്ണൻ

വെറുതെ ഇരിക്കെ ഈയിടെ ഒരിക്കൽ ഓർമ്മവന്നത്‌ പണ്ടെന്നോ കണ്ട ഒരു ലോറൽ-ഹാർഡി സിനിമയാണ്‌. വെറുതെ എന്നു പറയാൻ വയ്യ. ഒരു ചെറിയ കാരണം ഇല്ലാതില്ല. അതിന്‌ ഈ സിനിമയുമായുള്ള ബന്ധം കണ്ടുപിടിക്കാൻ അൽപ്പം ആലോചനകൂടി വേണ്ടിവന്നു. ആ വിചാരത്തിന്റെ തുടക്കവും ഒടുക്കവുമാണ്‌ ഈ കുറിപ്പിനാധാരം.
    ആ ഹ്രസ്വചിത്രത്തിന്റെ കഥ ഇങ്ങനെ. ലോറലും ഹാർഡിയും കൂടി ഒരു പിക്നിക്കിനു പോകുന്നു. സുന്ദരമായ ഒരു വനപ്രദേശത്ത്‌ ടെന്റടിച്ച്‌ രാപ്പാർക്കുന്നു. കളിയും ചിരിയുമായി ബഹുരസം. പിറ്റേന്നു രാവിലെ ഇരുവരും ഉത്സാഹവാന്മാരായി ഉണരുന്നു. ലോറൽ പല്ലു തേയ്ക്കുകയും ഹാർഡി ഷേവു ചെയ്യാൻ ഒരുങ്ങുകയും ചെയ്യുമ്പോഴാണ്‌ അടുക്കളയുടെ ഭാഗത്തുനിന്ന്‌ പുക ഉയരുന്നത്‌. പെട്ടെന്നുതന്നെ തീ ആളിക്കത്തി ടെന്റും അതിലെ സ്ഥാവരജംഗമങ്ങളുമെല്ലാം എരിയാൻ തുടങ്ങി.
    തീ കെടുത്താൻ എന്തു ചെയ്യണമെന്നറിയാതെ ഹാർഡി തന്റെ കയ്യിലെ കൊച്ചു ഷേവിങ്ങ്‌ കപ്പുമായി പുറത്തിറങ്ങി ഓടി ഒരു അരുവി ഇറങ്ങിക്കടന്ന്‌ മറുകരയിലെ ടാപ്പിൽനിന്നു നൂൽപോലെ വരുന്ന വെള്ളംകൊണ്ടു കപ്പു നിറച്ച്‌ തിരികെ അരുവി കടന്നുവന്ന്‌ ടെന്റിന്റെ നേർക്കൊഴിച്ച്‌ കൃതക്യത്യനായി. ലോറലാകട്ടെ, തീ കെടുത്താൻ ചെയ്തത്‌ തുടർച്ചയായി ഊതുകയാണ്‌. അങ്ങനെയാണല്ലോ വിളക്കും മറ്റും കെടുത്താറ്‌. ഏതായാലും ടെന്റ്‌, അവരുടെ ഉടുപ്പുകളടക്കം അതിലുണ്ടായിരുന്ന എല്ലാതും ഉൾപ്പെടെ, ചാരമായി മാറിയപ്പോഴേ അവർ ഓർക്കുന്നുള്ളൂ, വെള്ളം വേണ്ടത്ര ആ അരുവിയിൽ ഉണ്ടായിരുന്നുവല്ലോ എന്ന്‌.
    സുഖിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ്‌ ഈ ജീവിതം എന്ന്‌ ഏതോ ഒരു ടെലിവിഷൻ സീരിയലിലെ മദ്യപനായ കഥാപാത്രം, ഈ ദുർഗതി ഓർത്തു കരയുന്ന ഭാര്യയോടു പറയുന്നതു കേട്ടപ്പോഴാണ്‌ എന്റെ ആലോചന തുടങ്ങുന്നത്‌. സുഖം തിരക്കിയുള്ള നമ്മുടെ യാത്രകൾ മനസ്സിൽ തെളിഞ്ഞതോടെ ഹാർഡിയുടെ സിനിമ ഓർമ്മ വന്നു. തൊട്ടരികിൽ സമൃദ്ധമായ കിട്ടാനുള്ളതന്വേഷിച്ചാണ്‌ അപായകരങ്ങളായ പുറപ്പാടുകൾ നടത്തുന്നത്‌.
    എന്നിട്ടോ, കിട്ടാവുന്ന സുഖങ്ങളത്രയും അൽപ്പങ്ങളും അൽപ്പായുസ്സുകളും! അവ ക്ഷയിച്ചവസാനിക്കുമ്പോൾ ദുഃഖസമുദ്രം വീണ്ടും. ഒരിക്കലും അവസാനിക്കാത്ത,അളവില്ലാത്ത ഒരു സുഖമുണ്ട്‌ എന്ന കഥ നാം ഓർക്കാറേ ഇല്ല! സ്വർണ്ണം കൈയിൽ വെച്ചിട്ടെന്തിനാ ഈയത്തിനു കൊതിക്കുന്നത്‌ എന്നു പാട്ടുപാടി യഥാർത്ഥ സുഖം പരസ്യപ്പെടുത്താൻ പലിശയ്ക്ക്‌ സുഖം കടം കൊടുക്കുന്ന ഒരു കമ്പനിയും മുതിരുന്നില്ല.
    സുഖമെന്നാൽ ഒരു രസാനുഭൂതിയാണ്‌. രസമുണ്ടാകുന്നത്‌ നല്ല ചേർച്ചയിൽനിന്നാണ്‌. ചേരുവകൾ പാകമായാൽ ചേർച്ച ശരിയായി. രസകരമായ ഒരു അനുഭവം ബാക്കിയെല്ലാം മറക്കാൻ നമ്മെ സഹായിക്കുന്നു. അതുതന്നെയാണ്‌ അതിലെ സുഖം. മറക്കുക എന്നാൽ അഹം എന്ന ബോധം-അഹങ്കാരം-ഇല്ലാതാവുകതന്നെ.
    അപ്പോൾ, സുഖമുണ്ടാക്കാനുള്ള വഴി തെളിഞ്ഞുകിട്ടി. ഇനി അതിനുള്ള ഉപാധികളെപ്പറ്റി ചിന്തിച്ചാലോ? ജീവനാണ്‌ അഹങ്കാരത്തിന്റെ ആവരണത്തിനകത്ത്‌ ഇരിക്കുന്നത്‌. അതിന്റെ ഭാവമാണ്‌ സുഖം. ആ ഭാവം ജീവന്റെ കാതലായ പരാത്മസ്വരൂപത്തിന്റെ ചിരന്തനസ്വഭാവവുമാണ്‌.
    അതായത്‌, അഹങ്കാരം മറന്ന്‌ ജീവനെ അതിന്റെ ഭാവം പ്രകടിപ്പിക്കാൻ അനുവദിച്ചാൽ സുഖാനുഭൂതിയായി. നൈമിഷികമായാൽ അത്രമാത്രം, സ്ഥിരമായാൽ ഏറ്റവും നന്നായി. ഒരു സംശയവും വേണ്ട. എല്ലാ ഭൗതികസുഖങ്ങളും പരമാത്മ പ്രഭാവപ്രകടനങ്ങൾതന്നെയാണ്‌. അവ അഹങ്കാരത്തിലൂടെ ഉളവാകുന്നതും ക്ഷണികവും ആയിപ്പോകുന്നു എന്നു മാത്രമല്ല ജീവനിലെ വാസനകളെ സംസ്കരിക്കുന്നതിനു പകരം മോശമാക്കുകയും ചെയ്യുന്നു.
    ആർക്കും കൊടുക്കാതെ ഞാൻ തിന്നുന്ന മിഠായി എനിക്കൽപ്പം സുഖം തരുന്നുണ്ട്‌. പക്ഷെ, ആ സുഖവും ആ മിഠായി ഞാൻ എന്റെ കൂട്ടുകാരനു കൊടുത്ത്‌ അവൻ കഴിക്കുമ്പോൾ ആ കാഴ്ച എനിക്കു തരുന്ന സുഖവും വെവ്വേറെ ജാനസുകളാണ്‌. എന്റെ ആർത്തിയെ അടക്കിയാണ്‌ ഞാൻ ആ മിഠായി അവനു കൊടുക്കുന്നത്‌. അതിനാലത്ത്‌, ആത്മഭാവത്തിന്റെ നേരിട്ടുള്ള പ്രകടനമാവുകയും അതിന്റെ സംസ്കാരം എന്റെ ജീവന്റെ ഭാഗമായി അതിന്റെ വാസനാസഞ്ചയത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. അതിനാൽ, അതിന്റെ സുഖം ആജീവനാന്തം നിലനിൽക്കുമ്പോൾ മറ്റേത്‌ അടുത്ത നിമിഷത്തിൽ വിസ്മൃതമായിപ്പോകുന്നു.
    ഒരു ആർത്തി, അതു നാം തന്നെ മനഃപൂർവം തോന്നിച്ചതായാൽപ്പോലും നമുക്കുണ്ടാകയും അതിനെ മറികടന്നതായി നാം സങ്കൽപ്പിക്കുകയും ചെയ്താൽപ്പോലും ഈ സുഖം അൽപ്പം തോന്നും. കൊടൈക്കണാൽ നിരീക്ഷണലായത്തിൽ എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. അദ്ദേഹം ഒരിക്കൽ, അവിടത്തെ ടൗൺഷിപ്പിൽനിന്ന്‌ പച്ചക്കറിയും മറ്റും വാങ്ങി ചുമന്ന്‌ മൂന്നു കിലോമീറ്ററും ആയിരം അടി ഉയരവും താണ്ടി കിതച്ച്‌ കയറി വന്നു സന്തോഷവാനായി ചിരിച്ചു-ഞ്ഞാൻ അഞ്ചുറുപ്പിക ലാഭിച്ചാണ്‌ വരുന്നത്‌. നല്ല സുഖം തോന്നുന്നു!
    അതായത്‌, അദ്ദേഹം ടൗണിൽനിന്ന്‌ ഒരു ടാക്സി പിടിച്ച്‌ പോരാൻ തീരുമാനിച്ചു. പിന്നെ, ഓർത്തു, ആ കാശ്‌ എന്തിനു ചെലവാക്കണം! അതിനാൽ നടന്നിങ്ങു പോന്നു. അപ്പോൾ ടാക്സിക്കൂലി അഞ്ചുറുപ്പിക- 1960-കളിൽ അത്‌ ഒരു വലിയ സംഖ്യയായിരുന്നു -ലാഭിച്ചു. ഒരു ലോട്ടറി കിട്ടിയ സുഖം!
    ണല്ലോരു പുസ്തകം വായിക്കുമ്പോൾ മനോഹരമായ ഒരു ചിത്രം കാണുമ്പോൾ, പാട്ടു കേൾക്കുമ്പോൾ, എല്ലാം മറന്ന്‌ ചിരിക്കുമ്പോൾ, ഒന്നും ഓർമ്മയില്ലാതെ സ്വപ്നംപോലും കാണാതെ, ഉറങ്ങുമ്പോൾ എല്ലാം നാം താൽക്കാലിക സുഖം അനുഭവിക്കുന്നു. അഹത്തെ മറികടന്നാണ്‌ അപ്പോഴൊക്കെ നമ്മുടെ നില എന്നതാണ്‌ ഈ സുഖത്തിന്റെ അടിസ്ഥാനം. അങ്ങനെ മറികടക്കുമ്പോൾ നാം നമ്മുടെ അകത്ത്‌ ആയിരം തിര തിരിച്ച്‌ മറഞ്ഞിരിക്കുന്ന സത്തയോട്‌ അൽപ്പം അടുക്കുന്നു. അനുഭവപ്പെടുന്ന സുഖം ആ സത്തയുടെ പ്രഭാവമാണ്‌.
    അങ്ങനെയെങ്കിൽ, ഈ പണ്ടാരംപിടിച്ച അഹം വഴിമാറി ആ അകത്തുള്ള ആളെ ഒരു നോക്കു കാണുകയോ അദ്ദേഹത്തിനരികിലേക്ക്‌ ഒരടികൂടി വയ്ക്കുകയോ ഒരു വിരൽത്തുമ്പുകൊണ്ടെങ്കിലും അദ്ദേഹത്തെ ഒന്നു തൊടുകയോ ഒക്കെ ചെയ്യാൻ സാധിച്ചാലോ? അതാണ്‌ പരമസുഖം! അമൃതായ അക്ഷയ സുഖം!!
    ഈ സുഖം ആർക്കും നേടാവുന്നതാണ്‌ എന്ന സത്യവും അതിനുള്ള ഉപായവുമാണ്‌ ഗീതയിലെ ആറാമധ്യായമായ ധ്യാനയോഗം പറഞ്ഞുതരുന്നത്‌. ഈ പ്രപഞ്ചത്തെ ഉപേക്ഷിക്കാതെ മരണത്തിനിപ്പുറത്തുതന്നെ, അതു നേടാമെന്നുകൂടി ഉറപ്പു തരികയും ചെയ്യുന്നു.
    ഈ സൗഭാഗ്യം കൈവന്നാൽ, പ്രപഞ്ചത്തിന്റെ സത്തയെ നാം തിരിച്ചറിയുന്നു. അത്‌ പൂർണ്ണമായ അറിവുകൂടിയാണ്‌. പിന്നെ സംശയങ്ങളുണ്ടാവില്ല. ആർത്തിയോ അക്രമാസക്തിയോ ഉണ്ടാവില്ല. മാത്രമല്ല, സമസ്ഥലോകത്തിനും ഈ സുഖമുണ്ടാവുകയാണ്‌ എനിക്കത്‌ ഉണ്ടായി നിലനിന്നുകിട്ടാൻ ഏറ്റവും നല്ലത്‌ എന്ന്‌ നിസ്സംശയം ബോധ്യപ്പെടുകകൂടി ചെയ്യുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...