21 Aug 2014

ഓണം..പൊന്നോണം..

 അന്‍വര്‍ ഷാ ഉമയനല്ലൂര്‍

 ഫോണ്‍- 9846703746




സപ്‌തവര്‍ണ്ണങ്ങളാലവനിതന്‍ കനവുകള്‍

നൃത്തമാടിക്കുമെന്‍ ശാലീനചിങ്ങമേ,

സ്മരണീയ സുകൃതമലയാളപൊന്നോണമേ,

അമൃതേകിടാനരികിലണയുന്ന പുണ്യമേ

മഞ്ജുശലഭങ്ങളീ മമ സൗമ്യകൈരളി-

ക്കതിരറ്റയാനന്ദമേകുമീ വേളയില്‍

പാരിലിന്നെളിമതന്‍ നയനങ്ങളെന്നപോ-

ലുയരുന്നു തെളിമതന്‍ തുമ്പമലരുകള്‍

വിസ്മയംപൂണ്ടെന്നെ നോക്കുന്നു നാമ്പുകള്‍

സുസ്മിതംതൂകിനില്‍ക്കുന്നേറെ; നോവുകള്‍

നിന്നോര്‍മ്മകള്‍ക്കുമേല്‍ കൂടൊരുക്കീടുന്നു

ചിത്രവര്‍ണ്ണച്ചിറകുളളയെന്‍ ചിന്തകള്‍.

രമ്യഭാവങ്ങളാലരുണനീ, പടവുകള്‍

നന്മയുള്ളോര്‍ക്കായലങ്കരിച്ചേകവേ,

ഒച്ചയുണ്ടാക്കാതിളംകാറ്റുവന്നിതെന്‍

കൊച്ചോമനതന്‍ മിഴിപൊത്തിനില്‍ക്കയാല്‍

ലതികകള്‍തോറുംനിറയുന്ന പുഞ്ചിരി

ചെഞ്ചുണ്ടിലേയ്‌ക്കു പകര്‍ത്തുന്നമാതിരി

തളിരിളംകൈകളാലരുമതന്‍ ചൊടികളി-

ലതിലോലസ്മേരമൊന്നെഴുതുന്നു കൈരളി

ശ്രുതിമധുരമായ്‌പ്പാടിടുന്നാത്മനിര്‍വൃതി

ശ്രീലകമായിതെന്‍ മാതൃമനോഗതി

ശ്രാവണമാസമേ, നിന്‍ഹൃദ്യപൂവിളി

ശ്രവണസുഖമേകിടുന്നേറെയി;ന്നെന്‍സ്‌തുതി.

വര്‍ഷങ്ങളെണ്ണിമാറ്റീടവേ, കാലമെന്‍

പുലരിക്കു പുതുവര്‍ണ്ണമേകുമീയവനിയില്‍

പിടിതരാതകലേയ്ക്കുപോയയുത്സാഹമെന്‍

കാല്പാടുകള്‍നോക്കിയെത്തുന്നു ഝടിതിയില്‍

നിസ്‌തുലസ്നേഹം പരക്കുമീവേളയില്‍

സ്വസ്ഥതയൊന്നായ് നുകരുന്നു സോദരര്‍

വിസ്‌തൃതഭൂവിതിലില്ലസ്‌തയമൊ-

ന്നെന്നുണര്‍ത്തീടുന്നതിമോദരാവുകള്‍

ബന്ധംപുതുക്കിനീങ്ങുന്നു; പരസ്‌പരം

കയ്‌പ്പുനീരേകിയിരുന്ന മനസ്സുകള്‍

കന്മഷമാകെയകറ്റി, നവോന്മേഷ-

നിമിഷങ്ങളേകുന്നു-പൊന്നോണനാളുകള്‍.

(..................2)



 -2-

ഹരിതമീ മലയാളഭൂമിതന്‍ നല്‌പ്പുതു-

വര്‍ഷോത്സവം ഹര്‍ഷമായിടാന്‍ സാദരം

തുളസികളെന്നാര്‍ദ്രചിന്തപോല്‍ സന്തതം

പ്രാര്‍ത്ഥനാനിരതമാക്കീടുന്നു സന്ധ്യകള്‍

അര്‍പ്പിപ്പു കൈരളീദേവിതന്‍മുമ്പിലായ്

നാളീകേരങ്ങളീ കല്‌പവൃക്ഷങ്ങളും

കളിചിരി,കുസൃതിക,ളതിമോദപുലരൊളി-

യെങ്ങുംപരക്കുകയാണെന്നുലകിതില്‍

ഈഹര്‍ഷമീവര്‍ഷമിതുപോലെതുടരുകി-

ലതിലേറെയില്ലൊന്നുമെന്നറിഞ്ഞീടുകില്‍

സ്‌തുത്യര്‍ഹസേവകരാകനാം; നന്മതന്‍

നിത്യവസന്തംവരുത്തുവാനവനിയില്‍.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...