19 Oct 2014

കൽപവൃക്ഷത്തിന്റെ യഥാർത്ഥമൂല്യം പ്രയോജനപ്പെടുത്താം


ടി. കെ. ജോസ് .ഐ എ എസ്


ചെയർമാൻ,നാളികേര വികസന ബോർഡ്

കൽപവൃക്ഷ ഫലമായ നാളികേരം മനുഷ്യന്റെ ഭക്ഷ്യാവശ്യങ്ങൾക്കു മാത്രമല്ല ഔഷധ ആവശ്യങ്ങൾക്കും പുരാതന കാലം മുതൽ ഉപയോഗിക്കുന്നുണ്ട്‌. ഭാരതത്തിന്റെ തനത്‌ ചികിത്സാരീതിയായ ആയുർവേദത്തിൽ നാളികേരത്തിന്റേയും നാളികേര ഉൽപന്നങ്ങളുടേയും നിരവധി ഔഷധമൂല്യങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌. നാളികേരത്തിൽ നിന്നു നിർമ്മിക്കുന്ന പല ഔഷധങ്ങളുടേയും  ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്‌. നാളികേര കൃഷിയെ കേവലമൊരു നാണ്യവിളയായിട്ടോ, തോട്ട വിളയായിട്ടോ , എണ്ണക്കുരുവായിട്ടോ മാത്രമാണോ കാണേണ്ടത്‌? അലോപ്പതി, ആയുർവേദം, സിദ്ധ, യുനാനി തുടങ്ങിയ  ചികിത്സാരീതികളിലെല്ലാം നാളികേര ഉൽപന്നങ്ങളോ, നാളികേര ഉൽപന്നങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന സംയുക്തങ്ങളോ നിലവിൽ ഉപയോഗിക്കുന്നു. അതിനാൽ നാളികേര കൃഷിയെ വ്യത്യസ്തമായൊരു കാഴ്ച്ചപ്പാടിലൂടെ, ചികിത്സാ രംഗത്ത്‌ ആവശ്യമായ നിരവധി ഉൽപന്നങ്ങളുടെ സ്രോതസ്‌, അസംസ്കൃത വസ്തു എന്നീ നിലകളിൽ കൂടി കാണുന്നതിനുള്ള പരിശ്രമമാണ്‌ ഈ ലക്കം ഇന്ത്യൻ നാളികേര ജേണലിലൂടെ നടത്തുന്നത്‌.
നാളികേര കൃഷിയിൽ കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ആളുകൾക്ക്‌ താൽപര്യം കുറഞ്ഞുവരുന്നു. 'കൊപ്രമരം', 'വെളിച്ചെണ്ണ മരം' എന്നൊക്കെ പേരിട്ട്‌ തെങ്ങിനെ മാറ്റിനിറുത്തുകയും നാളികേരത്തേക്കാൾ ആകർഷകമായ വരുമാനം നേടിത്തരുന്ന മറ്റു നാണ്യവിളകളെ ആദരിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിൽ, തെങ്ങുകൃഷിയിൽ ആളുകളുടെ താൽപര്യം കുറഞ്ഞത്‌ സ്വാഭാവികം മാത്രം. ഇടയ്ക്കിടെ ഉണ്ടാകുന്ന വിലത്തകർച്ചയും രോഗ, കീട ബാധകളും, ഉത്പാദനച്ചെലവിലെ വർദ്ധനയുമെല്ലാം നാളികേര കൃഷിയിൽ ആളുകൾക്ക്‌ പ്രതിപത്തി കുറയുന്നതിന്‌ ആക്കം കൂട്ടി. എന്നാൽ ഈയടുത്ത കാലത്ത്‌ കേരളത്തിൽ നാളികേര കൃഷിയോട്‌ താൽപര്യം വർദ്ധിക്കുന്ന കാഴ്ചയാണ്‌ കാണുന്നത്‌. നാളികേരവിലയിലെ ഉയർച്ചയും, റബ്ബർ വിലയിലെ താഴ്ച്ചയും കർഷകരെ നാളികേരത്തിലേക്ക്‌ ആകൃഷ്ടരാക്കുന്നു. അതോടൊപ്പം തന്നെ കേരളത്തിലുടനീളം രൂപീകരിക്കപ്പെട്ട നാളികേര കർഷകരുടെ തൃത്താല ഉത്പാദക കൂട്ടായ്മകൾ - ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും കമ്പനികളും - നാളികേരകൃഷിയോട്‌ കർഷകർക്ക്‌ ആവേശം ഉണർത്തുന്നതിന്‌ നല്ല പങ്ക്‌ വഹിക്കുന്നുണ്ട്‌. കേരകർഷകരുടെ ഉത്പാദക കൂട്ടായ്മകൾ  അവർ ഏറ്റെടുത്തിരിക്കുന്ന ഈ ദൗത്യവുമായി മുന്നോട്ട്‌ പോകുന്നതിന്‌ പാരമ്പര്യേതരങ്ങളായ നാളികേര ഉൽപന്നങ്ങളും അവയുടെ ഉപയോഗരീതികളും വിപണി സാദ്ധ്യതകളും കണ്ടെത്തി അവയുടെ ഉത്പാദന രംഗത്തേക്ക്‌ കടന്നു വരേണ്ടിയിരിക്കുന്നു. ഈ ലക്ഷ്യം മുൻനിർത്തിയാണ്‌ ഈ ലക്കം നാളികേര ജേണൽ ഔഷധരംഗവും നാളികേരവുമെന്ന പ്രത്യേക പതിപ്പായി പ്രസിദ്ധീകരിക്കുന്നത്‌.

നാളികേരത്തെ കേരളത്തിൽ എണ്ണക്കുരുവായിട്ടും മലയാളികളുടെ പാചകാവശ്യത്തിലെ ഒഴിവാക്കാനാവാത്ത വിഭവമായിട്ടും പൊതുവേ കരുതുന്നുണ്ട്‌. വെളിച്ചെണ്ണയും അത്‌ ചേർത്തുണ്ടാക്കുന്ന നിരവധി ഔഷധങ്ങളും പുരാതന കാലം മുതലേ നമുക്ക്‌ പരിചിതമാണ്‌. ആരോഗ്യപരിപാലന രംഗത്ത്‌ തെങ്ങിൻ പൂക്കുലാദി രസായനം പോലുള്ള നിരവധി ഔഷധക്കൂട്ടുകളിൽ തെങ്ങിന്റെ വിവിധ ഉൽപന്നങ്ങൾ ഉപയോഗിച്ചിരുന്നു. നാളികേരത്തെ ഭക്ഷ്യഉൽപന്നവും, വ്യാവസായിക ആവശ്യത്തിനുള്ള അസംസ്കൃത വസ്തുവും, ഔഷധനിർമ്മാണത്തിനുള്ള വസ്തുവായും മറ്റുമാണ്‌ ഇന്ന്‌ കാണുന്നത്‌.  തെങ്ങിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിൽ നിന്നും ഇത്തരത്തിൽ ഔഷധമൂല്യങ്ങളുള്ള ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനും ഔഷധ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും കൂടുതൽ ഗവേഷണവും പഠനവും ഉണ്ടാകേണ്ടതുണ്ട്‌.അവയിലൂടെ ലഭിക്കുന്ന അറിവുകൾ ചേർത്ത്‌ പുതിയ ഉൽപന്നങ്ങൾ നിർമ്മിക്കേണ്ടതുമുണ്ട്‌.

നമ്മുടെ നാട്ടറിവുകൾ ശാസ്ത്രീയ പരീക്ഷണ നിരീക്ഷണങ്ങൾക്ക്‌ വിധേയമാക്കി പ്രസിദ്ധപ്പെടുത്തിക്കഴിയുമ്പോഴാണ്‌  ചികിത്സാ രംഗത്തെ അവയുടെ മൂല്യം അംഗീകരിക്കപ്പെടുന്നത്‌. കരിക്കിൻ വെള്ളത്തിന്റേയും, തെങ്ങിൻ പൂക്കുലാദി ലേഹ്യത്തിന്റേയും,  നീരയിൽ നിന്ന്‌ നിർമ്മിക്കുന്ന നിരവധി ഉൽപന്നങ്ങളുടേയുമൊക്കെ ഔഷധസാദ്ധ്യതകൾ ശാസ്ത്രീയമായി തെളിയിച്ചാൽ നാളികേരഉൽപന്നങ്ങളുടെ വിപണി ഇന്നുള്ളതിന്റെ എത്രയോ മടങ്ങ്‌ വിശാലമാക്കാൻ സാധിക്കും. നാട്ടറിവുകളെകുറിച്ച്‌ ആധുനിക ശാസ്ത്രത്തിന്റെ പിൻബലത്തോടെ ഗവേഷണം നടത്തി, ഔഷധാവശ്യങ്ങൾക്കുള്ള പ്രത്യേകസംയുക്തങ്ങൾ വേർതിരിച്ചെടുക്കുന്നതിന്‌ വിദേശരാജ്യങ്ങളിൽ ശ്രമം നടക്കുന്നുണ്ട്‌. വെളിച്ചെണ്ണയിൽ നിന്ന്‌ നിരവധിഉൽപന്നങ്ങൾ വേർതിരിച്ചെടുക്കുന്ന യൂണിറ്റുകൾ പ്രവർത്തിക്കുന്നത്‌, തെങ്ങ്‌ കൃഷി പോലുമില്ലാത്ത രാജ്യങ്ങളിലാണ്‌. ഹോളണ്ടിലും ജർമ്മിനിയിലും ഫ്രാൻസിലും സ്വിറ്റ്സർലണ്ടിലും കാനഡയിലും സിംഗപ്പൂരിലുമൊക്കെ നാളികേരത്തിൽ നിന്ന്‌ മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്ന കാഴ്ചയാണ്‌ ഇന്ന്‌ നാം കാണുന്നത്‌. എന്തുകൊണ്ടാണ്‌ ഇന്ത്യയിൽ ഇത്തരം ഗവേഷണങ്ങളും ഉത്പാദനവും നടക്കാത്തത്‌?  മുറ്റത്തെ മുല്ലയ്ക്ക്‌ മണമില്ല എന്ന്‌ പറയുന്നത്‌ പോലെ നമ്മുടെ സന്തസഹചാരിയായ തെങ്ങിനെ നാം ഇതുവരെ ഗൗരവമായി കണ്ടിട്ടില്ല. കാണാൻ ശ്രമിക്കുന്നില്ല എന്നതാണ്‌ സത്യം. ആധുനിക ചികിത്സയിലും ആരോഗ്യ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിലും നാളികേരത്തിന്റെയും നാളികേര ഉൽപന്നങ്ങളുടേയും സാധ്യതകൾ  വികസിത രാജ്യങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്‌. പച്ച തേങ്ങാപ്പാലിൽ നിന്നും ഉത്പാദിപ്പിക്കുന്ന വെർജിൻ കോക്കനട്ട്‌ ഓയിൽ യുഎസ്‌എയിൽ അലോപ്പതി ഡോക്ടർമാർ അൽഷിമേഴ്സ്‌  രോഗത്തിന്‌ പ്രതിവിധിയായി ഉപയോഗിക്കുന്നു.  അമിതവണ്ണത്തിനുള്ള ചികിത്സയിലും, തൈറോയിഡ്‌, ഓട്ടിസം, പ്രമേഹം, ഗോയിറ്റർ തുടങ്ങിയ രോഗങ്ങൾക്കും വെർജിൻ കോക്കനട്ട്‌ ഓയിലിന്റെ ഔഷധ സാധ്യതകൾ അവർ കണ്ടെത്തിക്കഴിഞ്ഞു.

 നാളികേര വെള്ളത്തിൽ നിന്നും നിർമ്മിക്കുന്ന കൊക്കോസീന്‌  ഇന്ന്‌ ലോകവിപണിയിൽ ഒരു ഗ്രാമിന്‌ 600 രൂപയോളം വിലയുണ്ട്‌.  ആധുനിക ശാസ്ത്ര സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നാളികേരത്തിൽ നിന്നുള്ള എല്ലാ ഉൽപന്നങ്ങളേയും, തെങ്ങ്‌ എന്ന വിളയുടെ എല്ലാ ഭാഗങ്ങളേയും ഗവേഷണ ബുദ്ധിയോടെ കൂടുതൽ പഠിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ ഇത്‌ വിരൽ ചൂണ്ടുന്നത്‌.  ന്യൂട്രസ്യൂട്ടിക്കൽസ്‌ രംഗത്ത്‌ കേരത്തിന്റേയും കേരോൽപന്നങ്ങളുടേയും സാധ്യത വലുതാണെന്ന്‌ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. പാശ്ചാത്യലോകം മുഴുവൻ 'ഡയറി ഫ്രീ' ബിവറേജിലേക്കും ഐസ്ക്രീമിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്‌. വെജിറ്റേറിയൻ മിൽക്കിന്റെ കാര്യത്തിൽ നാളികേര കൃഷി ഇല്ലാത്ത അമേരിക്കയും മറ്റും പ്രാമുഖ്യം കൊടുക്കുന്നത്‌ തേങ്ങാപ്പാലിനാണ്‌. യോബാബീൻ കൃഷിയുടെ ഈറ്റില്ലമായ യുഎസ്‌എയിൽ സോയാ, ഗ്രൗണ്ട്നട്ട്‌ തുടങ്ങിയ വസ്തുക്കളിൽ നിന്നും ഉത്പാദിപ്പിക്കുന്ന പാലിനേക്കാൾ, തേങ്ങാപ്പാൽ, പാൽപൊടി, തേങ്ങാ ക്രീം എന്നിവ വ്യാപകമായിരിക്കുന്നത്‌, നാളികേരത്തിന്റെ ഔഷധമൂല്യം കൊണ്ടുതന്നെയാണ്‌. തേങ്ങാപ്പാലിൽ നിന്നുമാത്രം മുപ്പതിലേറെ ഉൽപന്നങ്ങൾ നിർമ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന കമ്പനികൾ ഇന്ന്‌ യുഎസ്‌എയിലുണ്ട്‌. ഓസ്ട്രേലിയയിൽ തേങ്ങാപ്പാലിൽ നിന്ന്‌ കോക്കനട്ട്‌ യോഗർട്ടും കോക്കനട്ട്‌ ഐസ്ക്രീമും നിർമ്മിക്കുന്നു.  ഈ രണ്ട്‌ രാജ്യങ്ങളിലും തെങ്ങുകൃഷി ഇല്ല എന്നത്‌ ശ്രദ്ധിക്കുക.   തെങ്ങുകൃഷിയില്ലാത്ത വികസിത രാജ്യങ്ങൾ നാളികേരത്തിന്റെ മൂല്യവും മഹത്വവും തിരിച്ചറിഞ്ഞ്‌ അതിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുമ്പോൾ നാം എന്തുകൊണ്ടാണ്‌ പുറകിൽ നിൽക്കുന്നത്‌? ഇന്ത്യയിലെ കാർഷിക ഭക്ഷ്യ- സംസ്ക്കരണ വ്യവസായ മേഖലയിലെ വമ്പന്മാരും ഭീമന്മാരും ഈ രംഗത്തേക്ക്‌ അശ്ശേഷം ശ്രദ്ധ തിരിച്ചിട്ടില്ല.  വലിയ വില കൊടുത്ത്‌ ഇത്തരം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാനാണ്‌ അവർക്ക്‌ താൽപര്യം.  ഈ സാദ്ധ്യതയാണ്‌ നമ്മുടെ നാളികേര കർഷക കൂട്ടായ്മകളുടെ മൂന്നാം തലമായ ഉത്പാദക കമ്പനികൾ പ്രയോജനപ്പെടുത്തേണ്ടത്‌. ശാസ്ത്ര സാങ്കേതിക - ഗവേഷണ - വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൈകോർത്ത്​‍്‌ ലഭ്യമായ മുഴുവൻ അറിവുകളും പ്രയോജനപ്പെടുത്തി, നാളികേരത്തിൽ നിന്ന്‌ ഔഷധമേഖലയ്ക്ക്‌ ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ നിർമ്മാണ യൂണിറ്റുകൾ നമുക്കും ആരംഭിക്കാൻ കഴിയും. തേങ്ങാപ്പാലിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഇവിടെ നിർമ്മിച്ച്‌ സ്വദേശ, വിദേശ വിപണികളിൽ എത്തിക്കുന്നതിന്‌ നാം കൂടുതൽ ശ്രദ്ധിക്കണം. ഇതിനെല്ലാം വേണ്ടത്‌ നാളികേരാധിഷ്ഠിത വ്യാവസായിക ഉൽപന്നങ്ങളും, ഔഷധഉൽപന്നങ്ങളും സംബന്ധിച്ച ഗവേഷണ പഠനങ്ങൾ നമ്മുടെ നാട്ടിൽ ആരംഭിക്കുക എന്നതാണ്‌. തേങ്ങാപ്പാലിൽ നിന്നുള്ള  ഉൽപന്നങ്ങളുടെ സാദ്ധ്യത  വിദേശികൾ മനസ്സിലാക്കുകയും നമുക്ക്‌ അതിന്‌ കഴിയാതെ പോവുകയും ചെയ്യുന്നത്‌, ഈ രംഗത്ത്‌ നമുക്ക്‌ പഠനങ്ങളും സാങ്കേതിക വിദഗ്ദ്ധരും ഇല്ലാത്തതുകൊണ്ടാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇത്തരം കോഴ്സുകൾ ഇന്ത്യയിലില്ല എന്നതും നമ്മുടെ പരിമിതിയാണ്‌.

വെർജിൻ കോക്കനട്ട്‌ ഓയിൽ, കോക്കനട്ട്‌ മിൽക്ക്‌, കോക്കനട്ട്‌ ക്രീം, കോക്കനട്ട്‌ മിൽക്ക്‌ പൗഡർ, നാല്‌ ശതമാനത്തിൽ താഴെമാത്രം കൊഴുപ്പുള്ള ഐസ്ക്രീം, തേങ്ങയിൽ നിന്നും ലഭിക്കുന്ന പൊങ്ങ്‌ (വീ​‍െ​‍്​‍ൃശൗ​‍ാ) ഉപയോഗിച്ച്‌ നിർമ്മിക്കാവുന്ന ഹെൽത്ത്‌ ഫുഡ്‌ ഉൽപന്നങ്ങൾ തുടങ്ങിയവയിൽ ചെറിയ തോതിലെങ്കിലും നമ്മുടെ ഗവേഷണ സ്ഥാപനങ്ങൾ ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ട്‌. ഇത്തരം ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിന്‌ നമ്മുടെ ഉത്പാദക കമ്പനികളുടെ അടിയന്തിരശ്രദ്ധ പതിയേണ്ടതുണ്ട്‌. ഈ മേഖലയെക്കുറിച്ച്‌ പഠിക്കുന്നതിനും അതിന്‌ പറ്റിയ വിദഗ്ദ്ധരെ കണ്ടെത്തുന്നതിനും നിർമ്മാണ യൂണിറ്റുകൾ തുടങ്ങുന്നതിനും കമ്പനികൾ ലക്ഷ്യംവയ്ക്കണം. വെർജിൻ കോക്കനട്ട്‌ ഓയിലിന്‌ വികസിത രാജ്യങ്ങളിൽ നിന്ന,​‍്‌ ആരോഗ്യപരിപാലന, ന്യൂട്രസ്യൂട്ടിക്കൽസ്‌, കോസ്മസ്യൂട്ടിക്കൽസ്‌ രംഗങ്ങളിൽ നിന്നെല്ലാം ഡിമാന്റ്‌ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌.  പക്ഷെ, ലോകത്തെ ഏറ്റവും വലിയ നാളികേരോത്പാദക രാജ്യമായ ഇന്ത്യയിൽ നിന്നുള്ള ഇത്തരം ഉൽപന്നങ്ങൾ  പരിമിതമാണ്‌. മറിച്ച്‌ ഫിലിപ്പീൻസ്‌, ശ്രീലങ്ക, ഇൻഡോനേഷ്യ, മലേഷ്യ, തായ്‌ലന്റ്‌, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളാണ്‌ ഈ സാധ്യതകൾ ഏറ്റവും പ്രയോജനപ്പെടുത്തുന്നത്‌. ഈ സാദ്ധ്യതകൾ ചൂഷണം ചെയ്യുന്നതിന്‌ നമ്മളും കൂട്ടായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. നാളികേര വികസന ബോർഡ്‌, ?' ടെക്നോളജി മിഷൻ ഓൺ കോക്കനട്ട്‌' എന്ന പദ്ധതിയിൽപ്പെടുത്തി കുറെയേറെ ഗവേഷണ പദ്ധതികളെ സഹായിച്ചിട്ടുണ്ട്‌. നാളികേരത്തിന്റെ ഓരോ ഉൽപന്നത്തിന്റേയും യഥാർത്ഥമൂല്യമെന്താണെന്ന്‌ മനസ്സിലാക്കി  അവയുടെ പ്രയോജനം പൊതുജനാരോഗ്യ രംഗത്തും രോഗപ്രതിരോധ രംഗത്തും, ചികിത്സാ രംഗത്തും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും  കൂടുതൽ ഗവേഷണം ആവശ്യമാണ്‌. ഈ രംഗത്തേയ്ക്ക്‌ ഇന്ത്യയിലെ ശാസ്ത്ര - സാങ്കേതിക - ഗവേഷണ സ്ഥാപനങ്ങളുടെ അടിയന്തിരശ്രദ്ധ  ക്ഷണിക്കുകയാണ്‌. നമ്മുടെ നാട്ടിലെ തന്നെ ഗവേഷകരും  അധ്യാപകരുമൊക്കെ ഈ മേഖലയിലേക്ക്‌ കടന്നുവരുന്നത്‌ നന്നായിരിക്കും. ഭക്ഷണമെന്ന നിലയിലും, ഔഷധമെന്ന നിലയിലും,  നാളികേരത്തിന്റേയും നാളികേര ഉൽപന്നങ്ങളുടേയും സാധ്യതകൾ അനന്തമാണ്‌.  പാചക ആവശ്യത്തിന്‌ നാളികേരം കേരളത്തിലും തമിഴ്‌നാട്ടിലെ ഒന്നോരണ്ടോ ജില്ലകളിലും മാത്രമേ ഉപയോഗിക്കുന്നുവുള്ളുവേങ്കിൽ കൂടി തേങ്ങാപ്പാൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉപയോഗിക്കുന്നുണ്ട്‌. തേങ്ങാപ്പാലിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ഇന്ത്യൻ വിപണികളിൽ മുഴുവൻ എത്തിക്കുകയും ചെയ്യുന്നതിന്‌ അത്ര വലിയ സാങ്കേതിക വൈദഗ്ദ്ധ്യമൊന്നും ആവശ്യമില്ല. ഇന്ന്‌ ഇന്ത്യയുടെ നഗരവിപണികളിലേക്ക്‌ അന്യ രാജ്യങ്ങളിൽ നിന്നുള്ള തേങ്ങാപ്പാലും തേങ്ങാപ്പാൽ പൊടിയും നിർബാധം എത്തുന്നുണ്ട്‌. നീരയിൽ നിന്നും നിർമ്മിക്കുന്ന കോക്കനട്ട്‌ പാം ഷുഗർ (തെങ്ങിൻ പഞ്ചസാര) വേണ്ടത്ര ഉത്പാദിപ്പിക്കുവാൻ നമുക്ക്‌  ഇതുവരെ കഴിഞ്ഞിട്ടില്ല. തായ്‌ലന്റ്‌, ഇന്തോനേഷ്യ, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കോക്കനട്ട്‌  പാംഷുഗർ ഇന്ത്യൻ വിപണിയിൽ യഥേഷ്ടം ലഭ്യവുമാൺ​‍്‌. ഈ മേഖലകളിലാണ്‌ നമ്മുടെ ഉത്പാദക കമ്പനികളുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടത്‌. അതിനായി എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

നാളികേര കൃഷിയുടെ ഭാവി ഭദ്രമാക്കാൻ നിലവിലുള്ള പരമ്പരാഗത ഉപയോഗരീതിക്കും ഉൽപന്നങ്ങൾക്കും പുറമേ, നൂതന ഉൽപന്നങ്ങൾ  നിർമ്മിച്ചെടുക്കുകയും അവയിൽ നിന്ന്‌ പുതിയ ചികിത്സാ സമ്പ്രദായങ്ങൾക്ക്‌ ആവശ്യമായ അസംസ്കൃത വസ്തുക്കളും മരുന്നുകളും, അവ നിർമ്മിക്കാനാവശ്യമായ ഘടകങ്ങളും വേർതിരിച്ചെടുക്കുന്നതിന്‌ കൂട്ടായ ശ്രമം നാം ആരംഭിക്കേണ്ടിയിരിക്കുന്നു. നാളികേര മേഖലയുടേയും കർഷകരുടേയും ഭാവി സുരക്ഷിതമാക്കുന്നതിനും കൽപവൃക്ഷമായ തെങ്ങിന്റെ യഥാർത്ഥമൂല്യം പ്രയോജനപ്പെടുത്തുന്നതിനും ഈ രംഗത്ത്‌ ഒരു വൻ മുന്നേറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. പരമ്പരാഗതമായ ഉപയോഗങ്ങൾക്ക്‌ അപ്പുറത്ത്‌ നൂതനമായ മേഖലകളിൽ മൂല്യവർദ്ധനവിനുള്ള സാധ്യതയും വളരെക്കൂടുതലാണ്‌. മുൻപ്‌ സൂചിപ്പിച്ച പോലെ  പാഴായി പോകുന്ന തേങ്ങവെള്ളത്തിൽ നിന്നുത്പാദിപ്പിക്കുന്ന കൊക്കോസീനിന്റെ വില ഗ്രാമിന്‌ അറുന്നൂറ്‌ രൂപയിലേറെയാണ്‌.   പക്ഷെ, തെങ്ങിന്റേയും നാളികേരത്തിന്റേയും ഉൽപന്നങ്ങളേയും ഉപോൽപന്നങ്ങളേയും നാമിതുവരെ ചിന്തിക്കാത്ത മേഖലകളിലേക്ക്‌ കൈപിടിച്ചുകൊണ്ടുവരുന്നതിനുള്ള ഉപാധിയായി നമ്മുടെ കേരാധിഷ്ഠിത വ്യവസായങ്ങൾ മാറണം. ഇന്ത്യയിൽ കാർഷിക-ഭക്ഷ്യ-സംസ്ക്കരണ രംഗത്ത്‌ പ്രവർത്തിക്കുന്ന വലിയ കമ്പനികൾ ഈ രംഗത്തേക്ക്‌ കടന്നുവരുവാൻ കാലമിനിയും എടുത്തേക്കാം. അതിനാൽ അവർക്ക്‌ മാതൃകയാകാനും മാർഗ്ഗനിർദ്ദേശം നൽകാനുമാണ്‌ നമ്മുടെ ഉത്പാദകകമ്പനികൾ  പരിശ്രമിക്കേണ്ടത്‌. നാളികേര കർഷകരുടെ മാത്രം ഓഹരി പങ്കാളിത്തമുള്ള 12 ഉത്പാദക കമ്പനികൾ കേരളത്തിൽ പ്രവർത്തിച്ചുവരുമ്പോൾ അവയ്ക്കെല്ലാം ഇതൊരു പുതിയ വെല്ലുവിളിയും അവസരവുമാണ്‌. ഈ അവസരങ്ങൾ നാം പരമാവധി പ്രയോജനപ്പെടുത്തുന്നില്ലെങ്കിൽ  നമ്മുടെ നാളികേരത്തിന്റെ യഥാർത്ഥ മൂല്യം പ്രയോജനപ്പെടുത്താൻ നമുക്ക്‌ കഴിയാതെപോകും. യഥാർത്ഥ മൂല്യം കണ്ടെത്തി ഉപയോഗിക്കാൻ വൈകിയാൽ വിലസ്ഥിരതയെന്ന ലക്ഷ്യം നേടാനും വൈകും. അങ്ങിനെ സംഭവിക്കാതിരിക്കാൻ നമുക്ക്‌ കൂട്ടായി പരിശ്രമിക്കാം

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...