19 Oct 2014

'വിടുകൃതി' ആയിക്കിട്ടാൻ...


സി.രാധാകൃഷ്ണൻ

ഞാൻ സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത്‌ കുടുംബസുഹൃത്തും കോൺഗ്രസ്‌ നേതാവുമായ ടി.ഗോപാലക്കുറുപ്പിനോട്‌ ഒരു പെണ്ണാരുത്തി കൂടെക്കൂടെ വന്ന്‌ കരഞ്ഞു പറയുമായിരുന്നു. അവർക്ക്‌ ഒരു ആണൊരുത്തനിൽനിന്ന്‌ വിടുകൃതിയാക്കിക്കൊടുക്കാൻ.
    നാടിന്‌ സ്വാതന്ത്രം നേടിയെടുക്കാൻ ശ്രമിക്കുന്ന ആളായതിനാൽ മൂപ്പരോടപേക്ഷിച്ചാൽ ഇയാളിൽനിന്നു സ്വാതന്ത്ര്യം ഏർപ്പാടാക്കിക്കിട്ടുമെന്ന്‌ ആരോ പറഞ്ഞുപിടിപ്പിച്ചതാണുപോൽ. ആ പെണ്ണൊരുത്തിയുടെ മനസ്സിൽ മാത്രമായിരുന്നു വാസ്തവത്തിൽ പ്രശ്നം. അഥവാ, ആ ആണൊരുത്തൻ  യാതൊരുവിധത്തിലും കുറ്റക്കാരനല്ല എന്നതായിരുന്നു ഈ കേസിന്റെ സവിശേഷത. സ്വന്തം മനസ്സിൽ സ്വയം പ്രതിഷ്ഠിച്ച ആളിൽനിന്നുള്ള മോചനമായിരുന്നു ആ സ്ത്രീയുടെ ആവശ്യം! മറന്നുകളഞ്ഞാൽ മതി എന്ന്‌ എല്ലാവരും പറഞ്ഞു. പക്ഷെ, സാധിക്കണ്ടെ!
    സ്വാതന്ത്ര്യത്തെക്കുറിച്ച്‌ ഓർക്കുമ്പോഴെല്ലാം ഈ പുരാവൃത്തം എന്റെ ഉള്ളിലുദിക്കാറുണ്ട്‌. എന്താണ്‌ യഥാർത്ഥത്തിൽ സ്വാതന്ത്ര്യം എന്ന ചോദ്യത്തിന്‌ തൃപ്തികരമായ ഉത്തരം നൽകാൻ ഇതിനു കഴിയുന്നു. അൽപ്പസ്വൽപം ശയൻസും ഫിലോസഫിയുമൊക്കെ പഠിച്ച്‌ വീണ്ടും വീണ്ടും ആലോചിച്ചപ്പോഴും സ്വാതന്ത്ര്യത്തിന്‌ നിർവചനം തരാൻ ഈ കഥ മതിയാവുന്നുമുണ്ട്‌.
    ഒഴിച്ചുകൂടാനാവാത്ത കുറെ അസ്വാതന്ത്ര്യങ്ങൾ ജീവികൾക്കെല്ലാമുണ്ടല്ലോ. പ്രകൃതിനിയമങ്ങൾ നമുക്കേർപ്പെടുത്തുന്ന ബന്ധനങ്ങൾ ഉദാഹരണം. സമയം, പരിണാമം, സ്ഥലം എന്നിവയുടെ ബന്ധനങ്ങൾ അനിവാര്യങ്ങൾ. സദാസമയവും മാറിക്കൊണ്ടിരിക്കുന്ന അനേകായിരം ഭൗതികബലങ്ങൾക്ക്‌ എല്ലാവരും അടിമപ്പെട്ടിരിക്കുന്നു. ഈ ബലങ്ങളുടെയെല്ലാം എണ്ണമോ വണ്ണമോ പ്രകൃതമോ പൂർണ്ണമായി അറിയാൻ ഒരിക്കലും സാധ്യമല്ലാത്തതിനാൽ എന്നുമെപ്പോഴും ഭാവി, ഇഷ്ടപ്പടി സ്വയം നിശ്ചയിക്കാൻ ഇടതരാതെ, എവർക്കും അനിശ്ചിതമായി ഭവിക്കുന്നു.
    ഒരർത്ഥത്തിൽ എല്ലാമെല്ലാം മുൻനിശ്ചയമാണ്‌ എന്നതുതന്നെയാണ്‌ വാസ്തവം. പ്രപഞ്ചസൃഷ്ടിയുടെ ആരംഭത്തിൽ എല്ലാ ഗതിവിഗതികളും നിശ്ചിതമായിത്തീരുന്നു. ആ നിശ്ചയം തന്നെ അതിനു മുമ്പെ കഴിഞ്ഞ സൃഷ്ടിസ്ഥിതിലയങ്ങളുടെ തുടർച്ചയായതിനാൽ യഥാർത്ഥ ആരംഭം അതിനുമപ്പുറത്തുമാണ്‌. വിധിവിഹിതമാർക്കുമേ ലംഘിച്ചുകൂടെന്ന്‌ ഭാഷാപിതാവ്‌ പറയുന്നത്‌ ഇതിനാലാണ്‌.
    എന്നാലോ, ആരെന്തു ചെയ്താലും വിധിവിഹിതമേ നടക്കൂ എന്ന ധാരണ, ഒന്നിനെപ്പറ്റിയും അധികമൊന്നും പരിഭ്രമിക്കാനില്ല എന്ന ആശ്വാസമെന്നതിലേറെ എന്തു ചെയ്തിട്ടും ഒരു കാര്യവുമില്ല എന്ന ആത്മനാശകരമായ ഉപേക്ഷയിലേക്കാണ്‌ നമ്മെ നയിച്ചതു. അങ്ങനെയാണ്‌ ഈ നാട്‌, കഷ്ടമെന്നു പറയാം. ആയിരത്താണ്ടുകൾ കൂരിരുളിൽ ഉറങ്ങിക്കഴിച്ചതു.
    മനുഷ്യജീവിതത്തിന്റെ സാമാന്യമായ നടപ്പുവശം കുറച്ചൊന്നു പരിശോധിച്ചാൽ ഈ ആലസ്യം അപ്പാടെ നീങ്ങിപ്പോവും. ഉദാഹരണത്തിന്‌, നാമൊരു നാൽക്കൂട്ടപ്പെരുവഴിയിൽ എത്തുന്നു എന്നും ഏതു വഴി പോകണമെന്നറിയില്ലെന്നും കരുതുക. ചോദിക്കാൻ ആരെയും കാണുന്നുമില്ല. ഏറെ ആലോചിച്ചും അവസാനം നാലും കൽപ്പിച്ചും നാം ഒരു വഴി തെരഞ്ഞെടുക്കുന്നു. ആ വഴിയെ മാത്രമെ നാമപ്പോൾ പോകൂ എന്നു മുൻപെതന്നെ വിധിനിശ്ചയം ഉണ്ടായിരുന്നതായി കരുതാവുന്നതേ ഉള്ളൂ. അതേസമയം, ഏതുവഴി തെരഞ്ഞെടുക്കാനും നമുക്ക്‌ സ്വാതന്ത്ര്യമുണ്ടായിരുന്നു. നാം ഏതു വഴി തെരഞ്ഞെടുത്തു എന്നത്‌ നമ്മെയും ഈ മഹാപ്രപഞ്ചത്തെയും ഒരുപോലെ ബാധിക്കുന്ന കാര്യമാണ്‌. ഉള്ള അറിവും മുൻപരിചയവും വച്ച്‌ കഴിയുന്നത്ര ആലോചിച്ച്‌ നാം വിവേകപൂർവം ഒരു തീരുമാനത്തിൽ എത്തുന്നുവേങ്കിൽ ശരി. അല്ല, ഏതെങ്കിലും നൈമിഷകമോ ശീലക്കേടു കൊണ്ടുണ്ടാകുന്നതൊ ആയ കാരണത്താലാണ്‌ നാം ഒരു വഴി തെരഞ്ഞെടുക്കുന്നതെങ്കിലോ? മഹാപ്രപഞ്ചത്തിന്റെ പോക്കിൽ അപ്പോഴും ഒന്നും പിഴയ്ക്കില്ല എങ്കിലും നമ്മുടെ കാര്യം അവതാളത്തിലാവും!
    ഇത്രയും വരുമ്പോൾ രണ്ടു വസ്തുതകൾ നമുക്കു വെളിപ്പെട്ടുകിട്ടുന്നു. ഒന്ന്‌, എനിക്കു സ്വാതന്ത്ര്യമുണ്ട്‌ എന്നു ഞാൻ കരുതുമ്പോഴെ എനിക്കതുള്ളു! ഉറച്ചു കരുതിയാൽ അത്‌ ഏതു പരിതസ്ഥിതിയിലും ഉണ്ടുതാനും! രണ്ട്‌, യഥാർത്ഥമായ സന്തോഷത്തിന്റെ വഴിയിൽ കണ്ണുനട്ടു വേണം സ്വാതന്ത്ര്യം ഉപയോഗിക്കാൻ. അതായത്‌, സ്വാതന്ത്ര്യത്തിന്റെ ശരിയായ ഉപയോഗത്തിലാണ്‌ സ്വാതന്ത്ര്യം നിലനിൽക്കുന്നതിനുള്ള ഗ്യാരണ്ടി വേരുറപ്പിക്കുന്നത്‌.
    അന്തിക്ക്‌ നടുറോഡിൽ നട്ടം തിരിയുന്ന ലഹരിയടിമയെ ശ്രദ്ധിക്കുക. ബാറിലേക്കോ, മയക്കുമരുന്നുകേന്ദ്രത്തിലേക്കോ
, അതിലും മോശമായ മറ്റിടങ്ങളിലേക്കോ, എവിടേക്കും പോകാതിരിക്കാനുള്ള സ്വാതന്ത്ര്യം അയാൾക്കുണ്ട്‌. ലഹരിയുടെ നീരാളിപ്പിടി ആ സ്വാതന്ത്ര്യത്തെ കാര്യമായി കീഴ്പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും, അയാൾ അപ്പോഴും ഉള്ളിന്റെ ഉള്ളിൽ ആ കെട്ടുപാടിൽനിന്ന്‌ മോചനം ആഗ്രഹിക്കുന്നുണ്ടാകാം. ഓരോ തവണ ഈ ആഗ്രഹത്തെ ദുശ്ശീലത്തിന്റെ നീരാളിപ്പിടി തോൽപ്പിക്കുമ്പോഴും അയാളുടെ സ്വാതന്ത്ര്യം അത്രകൂടി നഷ്ടമാകുന്നു. ക്രമേണ അടിമത്തം പൂർണ്ണമാവുകയും ചെയ്യുന്നു.
    ശരിയല്ല എന്നു മനസ്സു പറയുന്ന ഏതു പ്രവൃത്തിയും ചെയ്യുന്ന ആരുടെയും യഥാർത്ഥ സന്തോഷം പടിപടിയായി നഷ്ടമായിക്കൊണ്ടിരിക്കും. നൈമിഷികമായ ഇന്ദ്രിയസുഖവും മനോസുഖവും ഉണ്ടായെന്നു വരാം. അത്‌ അടിമത്തത്തിന്‌ വേരു പിടിക്കാൻ മാത്രമെ ഉതകൂ. യഥാർത്ഥ സുഖത്തിന്റെ പേര്‌ യഥാർത്ഥസ്വതന്ത്രത എന്നുതന്നെ!
    ചുരുക്കത്തിൽ, നല്ലതെന്തെന്നു വിവേചിച്ചറിഞ്ഞ്‌ അത്‌ ചെയ്യാനാണ്‌ സ്വാതന്ത്ര്യം ഉപയോഗിക്കേണ്ടത്‌. അല്ലെങ്കിൽ, സ്വാതന്ത്ര്യം ചീഞ്ഞുപോകും! നമ്മുടെ സ്വാതന്ത്ര്യത്തെ പ്രധാനമായും ഹനിക്കുന്ന രണ്ടു രാക്ഷസരെ ഗീത പരിചയപ്പെടുത്തുന്നു- കാമവും ക്രോധവും. രണ്ടാമത്തേത്‌ ആദ്യത്തേതിന്റെ ഉൽപ്പന്നമായതിനാൽ യഥാർത്ഥകക്ഷി കാമം തന്നെ. ഞാൻ വേറെയാണ്‌; എനിക്കുമാത്രം വേണം എന്ന വിചാരമാണ്‌ കാമം. അതിനാൽ ആകൃഷ്ടനാകരുത്‌, ആ കനി തിന്നരുത്‌. എന്നാണ്‌ വിവേകത്തിന്റെ കൽപ്പന. ഒരിക്കൽ വഴങ്ങിക്കൊടുത്താൽ അത്‌ നമ്മെ പായ്ത്തോണിയെ കാറ്റെന്ന പോലെ ബലമായി അതിന്റെ വഴിയെ കൊണ്ടുപോകും.
    മറിച്ചാണെങ്കിൽ, ഓരോ തവണ ഈ പഹയനെവകവയ്ക്കാതെ തീരുമാനമെടുക്കുമ്പോഴും നമ്മുടെ സ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയും ആഴവും വർധിക്കും. അങ്ങനെവളർന്ന്‌ അത്‌ എത്രത്തോളം എത്തുന്നുവോ ജീവിതം അത്രത്തോളം കൂടുതൽ സുഖസമൃദ്ധമാവും, പ്രസാദം നിലനിൽക്കും. ചിദാനന്ദത്തിന്റെ അമൃതവർഷമാണ്‌ ഈ ദിശയിലുള്ള യാത്രയുടെ ഫലശ്രുതി.   
    സ്നേഹമാണ്‌ സ്വാതന്ത്ര്യത്തിന്റെ മുഖമുദ്ര. കാമം സ്വാർഥമാകയാലും യഥാർഥ സ്നേഹം സ്വാർത്ഥത്തിന്‌ കടകവിരുദ്ധമാകയാലും, കാമിക്കുന്നവന്‌ സ്നേഹിക്കാൻ പറ്റില്ല. കാമവും സ്നേഹവും ഇരുളും വെളിച്ചവുംപോലെയാണ്‌. ഇതേസമയം, പരിപൂർണ്ണസ്നേഹമാണ്‌ പരിപൂർണ്ണസ്വാതന്ത്ര്യത്തിന്റെ അനുഭവളക്ഷണം. പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകമാകുന്നത്‌ അത്‌ സ്നേഹശൂന്യതയുടെ പരമകാഷ്ഠയായതിനാൽതന്നെ. ഒട്ടും മടിക്കേണ്ട, നമ്മെ അടിമപ്പെടുത്തുന്ന എല്ലാറ്റിൽനിന്നും വിടുകൃതി നേടുക. ജീവിതത്തെ ഫലപ്രദമായി ഉപയോഗിക്കാൻ കുറുക്കുവഴികളില്ല. ഞാൻ എന്ന ഭാവം ഉപേക്ഷിക്കുകയെന്ന വഴിയേയുള്ളൂ.
    ആരാന്റമ്മയ്ക്ക്‌ ഭ്രാന്തായാൽ കാണാൻ നല്ല രസം എന്നു ചിരിച്ച പൂർവകാലമനീഷി താൻ ഈ പറഞ്ഞതുകൊണ്ടുദ്ദേശിച്ചതു. അവരുടെ കോപ്രായം കണ്ടു രസിച്ചോളുക എന്നല്ല, ആശ്വസിപ്പിക്കാണോ അറുതിവരുത്താണോ കഴിഞ്ഞില്ലെന്നാലും കണ്ടു രസിച്ചു ചിരിക്കരുത്‌ എന്നാണ്‌. കാരണം, പരദുഃഖം കണ്ട്‌ ചിരിക്കാതിരിക്കുന്നതാണ്‌ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി. അന്യദുഃഖം സ്വന്തമായി തോന്നാത്തവന്‌ തന്റെ ദുഃഖങ്ങളിൽനിന്ന്‌ മോചനമില്ല. അന്യത്വം അനുഭവ ലോകത്തിന്റെ വ്യാപ്തി ചുരുക്കി നമ്മെ തടവിലാക്കുന്നു. ചുവരുകളില്ലാതെയുള്ള ഈ തടവിൽനിന്നു പുറത്തു കടക്കാൻ എളുപ്പവുമല്ല.
    ഇന്ദ്രിയനിഗ്രഹമുള്ള പുരുഷന്‌ സൗഖ്യങ്ങളെല്ലാം വന്നുകൂടും എന്നുകൂടി ഭാഷാപിതാവ്‌ പറഞ്ഞുതരുന്നുണ്ട്‌. അതിനാൽ ആത്മനിയന്ത്രണം ശീലിക്കാനുതകുന്ന വിദ്യാഭ്യാസം ഏവരും ആവശ്യം ശീലിക്കണമെന്നും താൽപര്യപ്പെടുന്നു.
    ജീവലോകത്തെ നോക്കുക. മറ്റു ജീവികൾക്കൊന്നും അവയുടെ അസ്വാതന്ത്ര്യങ്ങളിൽ നിന്ന്‌ മോചനം നേടാൻ വഴിയൊന്നുമില്ല. ജീവപരിണാമം, അസ്വാതന്ത്ര്യക്കൂടുതലിലൂടെ പുരോഗമിച്ച്‌, അവസാനം, തലച്ചോറിന്‌ മുൻദളങ്ങളും അതുവഴി ഭാവനയ്ക്കുപായവുമുള്ള, മനുഷ്യനിൽ എത്തുമ്പോൾ തന്റെ അസ്തിത്വം പ്രപഞ്ചത്തോളം വലുതായിക്കണ്ട്‌ എല്ലാ അളവിലും തരത്തിലുമുള്ള അസ്വാതന്ത്ര്യങ്ങളിൽനിന്നും ഒറ്റയടിക്ക്‌ മോചനം സാധ്യമാവുന്നു! ഒന്നേ വേണ്ടു-സ്ഥിതപ്രജ്ഞനാവുക, എന്നുവച്ചാൽ ബുദ്ധിയുറച്ചുകിട്ടുക!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...