22 Nov 2014

ചെകുത്താൻ സുവിശേഷം വായിക്കുന്നു


സണ്ണി തായങ്കരി

     സമയം സ്വയം നവീകരിക്കുന്ന നിമിഷങ്ങളുടെ ഹൃദയസ്പന്ദനം സമയമാപിനി രേഖപ്പെടുത്തുന്നു. ഏറെ നേരമായി കഥയുടെ പേറ്റുനോവ്‌ പേറുന്ന എനിക്ക്‌ അതിനെ ശമിപ്പിക്കാനായില്ല. എന്റെ സർഗബോധവും തൂലികയും നിർജീവമാണ്‌. എത്ര ശ്രമിച്ചിട്ടും സചേതനമായ ഒരക്ഷരംപോലും കടലാസിലേക്ക്‌ ഒഴുകി വീഴുന്നില്ല. ഏറെ പണിപ്പെട്ടിട്ടും ഫലമില്ലെന്ന്‌ കണ്ടപ്പോൾ ഒന്ന്‌ മയങ്ങിയാലോ എന്ന ചിന്ത എന്നെ പ്രലോഭിപ്പിച്ചു. അർധമയക്കം ചിലപ്പോഴെങ്കിലും ചേതനയിൽ കനൽകോരിയിട്ടിട്ടുണ്ട്‌.
   കതകിൽ ആരോ മുട്ടിയതുപോലെ. തോന്നലാവുമോ? കാത്‌ കൂർപ്പിച്ചു. വീണ്ടുംകേട്ടു അതേ സ്വരം. ഒരുൾക്കിടിലത്തിലേക്ക്‌ മനസ്സ്‌ വഴുതിപ്പോകുന്നത്‌ അറിഞ്ഞു.വിഹ്വലതയോടെ കതക്‌ തുറന്നു. അരണ്ട വെളിച്ചത്തിൽ ഒരുനിഴൽ... ഭയം പൂർണ വളർച്ചയെത്തിയ ഒരാൾരൂപമായി എന്നിലേക്ക്‌ പരകായപ്രവേശം ചെയ്തു.
   "ആ... ആരാ..." അപൂർണതയ്ക്ക്‌ അപൂർവാർഥം നൽകി എന്നിൽനിന്ന്‌ വിറയാർന്ന വികളസ്വരം പുറത്തുചാടി. ആഗതരൂപത്തിൽനിന്ന്‌ മറുവാക്കുണ്ടായില്ല. ഭയം ഒരു നെരിപ്പോടുപോലെ ജ്വലിച്ചു. കനംവച്ച നിമിഷങ്ങൾക്കൊടുവിൽ ഒരു മറുചോദ്യം അവിശ്വസനീയതയുടെ ഗതിവേഗമായി എന്നിലേക്ക്‌ ആഗിരണം ചെയ്തു.
   "എന്നെപ്പറ്റിയല്ലേ നിങ്ങൾ കഥയെഴുതാൻ ശ്രമിക്കുന്നത്‌?" വല്ലാത്തൊരു മുഴക്കം ആ സ്വരത്തിനുണ്ടെന്ന്‌ തോന്നി.
   "നിങ്ങളാരാണ്‌...?"
   "ഞാനാണ്‌ നിങ്ങൾ എഴുതാൻ ഉദ്ദേശിക്കുന്ന കഥയിലെ നായകൻ മജീഗോപ്‌ തോമസ്‌."
   വിലാപത്തിന്റെ വൈരൂപ്യം വെളിപ്പെടുത്തുന്ന ഒരുസ്വരം എന്റെ കണ്ഠനാളത്തിൽനിന്ന്‌ നിർഗമിച്ചു.
   "എന്റെ കഥയെഴുതാൻ നിങ്ങളാഗ്രഹിക്കുന്നു. പക്ഷേ, കഴിയുന്നില്ല." നിഷേധിച്ചില്ല. അതാണല്ലോ സത്യം.
   "നിങ്ങൾ മരിച്ചവനല്ലേ?"
   "ആത്മാവിന്‌ മരണമില്ല."  ആ വാക്കുകൾക്കുമുമ്പിൽ ഞാൻ ചെറുതായി, ഒരു കൃമിയായി.
   "ഞാൻ നിങ്ങളെ സഹായിക്കാം."
   "എന്തിന്‌? മൃതനായ ഒരുവന്‌ അതുകൊണ്ടെന്തുനേട്ടം?"
   "മൃത്യു ഒന്നിന്റെയും അവസാനമല്ല."
   വീണ്ടും മൃതൻ എന്നെ അതിസൂക്ഷ്മമായ തന്മാത്രയിലേക്ക്‌ ലോപിപ്പിക്കുകയാണ്‌.   
   "എന്റെ കഥ ലോകത്തോട്‌ പറയാൻ ശ്രമിക്കുന്ന ഏകയാൾ നിങ്ങളാണ്‌. ഒരു പക്ഷേ ഭാവനകൾ ചേർത്ത്‌ നിങ്ങൾ ഈ കഥയെ മനോഹരമാക്കിയേക്കാം. എന്നാൽ ഹൃദയാവർജകമായി, ചോരപൊടിക്കുന്ന എന്റെ കഥ ലോകത്തോട്‌ നിങ്ങൾ പറയണം."
   ഇത്തരം ഒരനുഭവം ഒരെഴുത്തുകാരന്‌ ആദ്യമായിരിക്കാം. എഴുതാൻ ഉദ്ദേശിക്കുന്ന കഥയിലെ മൃതനായ നായകൻ കൺമുമ്പിൽ പ്രത്യക്ഷപ്പെടുക. പരാജയപ്പെട്ട എഴുത്തുകാരന്റെ ഹൃദയഭാരം ആ കഥാപാത്രം ഏറ്റെടുക്കുക...
   "വരു, അകത്തേക്ക്‌, വെളിച്ചത്തിലേക്ക്‌..."
   "വെളിച്ചം മൃതന്‌ വെളിപാടാകുന്നില്ല. അവന്റേത്‌ ഇരുട്ടിന്റെ ലോകമാണ്‌. ഇരുട്ടാണ്‌ അവന്റെ സാന്ത്വനകവചം. ഈ കഥയെഴുതാനായി വാക്കുകളുടെ വൻകരയിലൂടെ മാത്രമല്ല, സംഭവങ്ങളുടെ മഹാസാഗരത്തിലൂടെയും നിങ്ങൾക്ക്‌ സഞ്ചരിക്കേണ്ടതുണ്ട്‌. എന്നോടൊപ്പം വരിക."
   ഞാൻ ഒരു നിമിഷം ശങ്കിച്ചു.
   "വരു..." നിഷേധിക്കാനുള്ള അവസരംപോലും നൽകാതെ മൃതൻ നടന്നുകഴിഞ്ഞു. എന്റെ പാദങ്ങൾ യാന്ത്രികമായി ചലിച്ചു. ഇരുട്ട്‌ ആവരണം ചാർത്തിയ ജലാർദ്രമായ തണുത്ത പാതയ്ക്ക്‌ കരിനാഗത്തിന്റെ നിറവും വന്യതയുടെ ഗന്ധവുമായിരുന്നു. അൽപമേ നടന്നുള്ളു. മുമ്പിൽ പ്രകാശത്തിന്റെ ഒരു തുരുത്ത്‌. ~
   "ദാ, കണ്ടോളു... കഥയുടെ ആദ്യഫ്രെയിം."
   ചെറിയൊരു വീട്‌. ഖുറാൻ വചനങ്ങൾ അറബിയിൽ ആലേഖനം ചെയ്ത കലണ്ടർ, കരിച്ചിത്രങ്ങളാൽ കോലംകെട്ട ഭിത്തിയിൽ തൂങ്ങുന്നുണ്ട്‌. വരാന്തയിലെ പഴയ ചാരുകസേരയിൽ ചാരിക്കിടന്ന്‌ ഒരു വൃദ്ധൻ ഭൂതക്കണ്ണാടിയുടെ സഹായത്താൽ വിശുദ്ധ ഖുറാനിൽനിന്ന്‌ അക്ഷരങ്ങൾ പെറുക്കിയെടുക്കുന്നു. തലയിൽ ഒരൊറ്റ രോമമില്ല. വെള്ളികെട്ടിയ നീണ്ട ദീക്ഷ ഒരു ഫക്കീറിന്റെ രൂപം അടയാളപ്പെടുത്തുന്നുണ്ട്‌. വൃദ്ധയായ സ്ത്രീ എന്തൊക്കെയോ പുലമ്പിക്കൊണ്ട്‌ അയാളുടെ കാൽതിരുമ്മി പൊട്ടിപ്പൊളിഞ്ഞ തറയിൽ ഇരിക്കുന്നു. യുവതികളായ രണ്ട്‌ സ്ത്രീകൾ തലയിലെ പേൻകൊല്ലുന്ന തിരക്കിലാണ്‌. മധ്യവയസ്സ്‌ പിന്നിട്ട സ്ത്രീ മുറ്റത്തെ മാവിൻ ചുവട്ടിൽ കെട്ടിയിട്ടിരിക്കുന്ന ആടിന്‌ പ്ലാവിലയിട്ടുകൊടുക്കുന്നു. എല്ലാവർക്കും പരമ്പരാഗത മുസ്ലീം സ്ത്രീകളുടെ വേഷം. ഉരിയയും ഊപ്പയുംപോലെ എല്ലും തോലുമായ ഏതാനും കുട്ടികൾ ആ സ്ത്രീയുടെ മുഷിഞ്ഞ വസ്ത്രത്തിൽ പിടിച്ചുവലിച്ച്‌ ചിണുങ്ങുകയും പദംപെറുക്കി കരയുകയും ചെയ്തുകൊണ്ടിരുന്നു. വിശപ്പാണ്‌ അവരുടെ പ്രശ്ന മെന്ന്‌ വ്യക്തം. രണ്ടുകുട്ടികൾ മുഷിഞ്ഞ തോർത്തുകൊണ്ട്‌ നഗ്നത മറച്ചിരുന്നു. ഒരാൾ വള്ളിനിക്കറിലാണ്‌. ബാക്കിയുള്ളവർക്ക്‌ നൂൽ ബന്ധമില്ല. മൂത്തുമ്മയുടെ പിരാക്കിനിടെ മറ്റൊരു ചെറിയുമ്മ അകത്തുനിന്ന്‌ വക്കുപൊട്ടിയ അലൂമിനിയച്ചെരുവത്തിൽ ഭക്ഷണവുമായി ഇറങ്ങിവന്നു. കുട്ടികൾ അതിൽ നിന്ന്‌ കൈയിട്ടുവാരി ആർത്തിയോടെ തിന്നാൻതുടങ്ങി. അവർക്കിടയിലേക്ക്‌ തോളിൽ തൂക്കിയ പുസ്തകസഞ്ചിയുമായി കണ്ണുകൾ കുഴിഞ്ഞ്‌ കോലംകെട്ട പതിനഞ്ച്‌ വയസ്സുതോന്നിക്കുന്ന വള്ളിനിക്കറും കളസ്സവുമിട്ട ഒരു ബാലൻ വന്നു.
   "മോനെ മജീദേ, ഇയ്യ്‌ ഇസ്കൂളിന്നുവബരുമ്പം കാദറിക്കാന്റെ കടേന്ന്‌ ലേശം അരീം മൊളകും കടം ബാങ്ങണേടാ... ഇതുങ്ങടെ ബെശപ്പടക്കാനെന്തുട്ടാ പൊരേലിരിക്കണെ... അന്റെ ബാപ്പാ ഇബടങ്ങനെ വയ്യാണ്ട്‌ കുത്തിറിക്കല്ലേ... ആ ബല്യശോറ്റുപാത്രോടുത്തോ. ഇസ്കൂളിലെ ഉച്ചക്കഞ്ഞീന്റെ ബാക്കിയൊണ്ടെങ്കി... ഐശുമ്മാനോടുപയഞ്ഞ്‌..."
   "ഇതാണ്‌ എന്റെ വീട്‌. ഖുറാൻ വായിക്കുന്നത്‌ ബാപ്പ. കാലുതിരുമ്മുന്നത്‌ മൂത്തുമ്മ. ആടിനെ തീറ്റുന്നതാണ്‌ എന്റുമ്മ. ബാക്കിയുള്ളതു ബാപ്പായുടെ മൊഞ്ചുള്ള ഭാര്യമാര്‌. എന്റെ അവസാനസ്കൂൾ ദിവസമായിരുന്നു അന്ന്‌. പുസ്തകസഞ്ചി വലിച്ചെറിഞ്ഞ്‌ പത്തുപതിനഞ്ച്‌ വയറിന്‌ അന്നത്തിനായി പണി അന്വേഷിച്ചിറങ്ങിയ ദെവസം."
   "ബാപ്പായ്ക്ക്‌ പണിയൊന്നും..." കഥയിലേക്ക്‌ ആദ്യമായി ഞാനൊരു ചോദ്യമെറിഞ്ഞു.
   "മലബാറിലായിരുന്നു ബാപ്പയുടെ കുടുംബം. മക്കളിൽ ഞാനും മൂത്തുമ്മയും എന്റുമ്മയുമൊഴികെ എല്ലാരും നടപ്പുദീനംവന്ന്‌ മയ്യത്തായി. പുറംപോക്കിലായിരുന്നു ബാപ്പാന്റെ പേര. ഏതോ മുതലാളിക്ക്‌ ഫ്ലാറ്റ്‌ നിർമിക്കാൻ സർക്കാർ സ്ഥലം പതിച്ചുകൊടുത്തപ്പോൾ അതുംപോയി. പിന്നെ എന്റെ കൈ യിമ്മേപ്പിടിച്ച്‌ ബാപ്പ മലബാറുവിട്ടു. ഇവിടെ ചേക്കേറി. ഏതോ കയറുകമ്പനി മുതലാളീടെ പറമ്പില്‌ കൂരകെട്ടി. ആക്രികച്ചോടം ചെയ്തു. ആയകാലത്ത്‌ മൊഞ്ചുള്ള പെണ്ണുങ്ങളെ കണ്ടാൽ ബാപ്പാ വിടത്തില്ലാരുന്നു. ഇവിടെയും മൂന്ന്‌ മൊഞ്ചത്തികളെ നിക്കാഹുചെയ്തു. അവരിലെല്ലാം മക്കളും ഉണ്ടായി. കുറേനാൾ കഴിഞ്ഞപ്പോൾ ശ്വാസംമുട്ടലും ചുമയും കിതപ്പും തുടങ്ങി. ഒരടി നടക്കാൻ പറ്റാണ്ടുവന്നു. എന്നാലും കുറേനാൾ ഏങ്ങിവലിഞ്ഞ്‌ സൈക്കിളുചവിട്ടി. ഒരു ദിവസം ആക്രിയുമായി സൈക്കളേന്നു വീണ്‌ കാലൊടിഞ്ഞു. ശ്വാസംമുട്ടലും ജാസ്തിയായി. അതോടെ പണിക്ക്‌ പോകാൻ വയ്യാണ്ടായി."
   "കയറു കമ്പനീലൊന്നും ഉമ്മമാർ പണിക്ക്‌ പോയില്ലേ?"
   "മുതലാളി പറഞ്ഞതാ. ബാപ്പ വിട്ടില്ല. മൊഞ്ചുള്ള എളേഉമ്മമാരെ ബാപ്പായ്ക്ക്‌ സംശയമായിരുന്നു. ആരേലും തട്ടിക്കൊണ്ട്‌ പോകുമോന്ന്‌..."
   "മജീദിന്‌ എന്തെങ്കിലും പണി തരപ്പെട്ടോ?"
   "ദാ, കണ്ടോളു..."
   ഒരു വലിയ ബംഗ്ലാവ്‌. മുന്തിയതരം കാറുകൾ പുറത്തും അകത്തുമായി കിടപ്പുണ്ട്‌. ഏറെ നേരത്തെ കാത്തുനിൽപ്പിനുശേഷം തുറന്ന വലിയ ഗേറ്റിലൂടെ മജീദ്‌ അകത്ത്‌ കടന്നു. പുറത്തെത്തിയ ആജാനബാഹുവിനോട്‌ കൈകൂപ്പി ദൈന്യഭാവത്തിൽ അപേക്ഷിച്ചു-
   "ഒരു പണി തരണം മൊതലാളി. പെരയിൽ കാഞ്ഞവയറ്‌ കൊറെയൊണ്ട്‌."
   "നിനക്ക്‌ അധികം പ്രായമില്ലല്ലോടാ ചെക്കാ. നീയെന്ത്‌ പണി ചെയ്യാനാ?"
   "എന്തും ചെയ്തോളാം മുതലാളി..."
   "ചെമ്മീൻ കൊന്ത്‌ നുള്ളാമോ?"
   "നൊള്ളാം മൊതലാളി."
   "എന്നാ ആ പെണ്ണുങ്ങടെകൂടെ കൂടിക്കോ. പെണ്ണിന്റെ കൂലിയേ കിട്ടൂ. നിന്റെ പേരെന്താ?"
   "മജീടെന്നാ..."
   "നീ മേത്തക്കുഞ്ഞാ... അതുനേരത്തെ പറയണ്ടേടാ കഴുവേറി ? ശിവ ശിവ... നിന്റെ വർഗത്തെ എന്റെ ഫാക്ടറിയിൽ ഞാൻ കയറ്റൂല. വെക്കം സ്ഥലംവിട്ടോ...." മജീദ്‌ നിരാശനായി പുറത്തുകടന്നു.
   "പ്രതികരിക്കാമായിരുന്നില്ലേ?"
   "എന്ത്‌ പ്രതികരിക്കാൻ? പുറമെ നടിക്കുന്നതൊന്നുമല്ല മനുഷ്യമ്മാരെന്ന്‌ എനിക്ക്‌ മനസ്സിലായി. എല്ലാത്തിന്റെ ഉള്ളിലും ജാതിയും മതവുമാ. പിന്നീട്‌ കയറി ചെന്നിടത്തെല്ലാം മുതലാളിയുടെ മതവും ജാതിയുമേതെന്ന്‌ മുൻകൂട്ടി മനസ്സിലാക്കി അതനുസരിച്ച്‌ ഞാൻ പേരുമാറ്റിക്കൊണ്ടിരുന്നു."
   "അത്‌ ഫലിച്ചോ?"
   "കുറെ കയറിയിറങ്ങേണ്ടിവന്നു. അവസാനം... ദാ, കണ്ടോളു..."
   ഒരു ഇഷ്ടിക ഫാക്ടറിയാണ്‌. പുകക്കുഴലുകൾ ആകാശത്തേക്ക്‌ പുകതുപ്പുന്നു. കുറെ തൊഴിലാളികൾ വിയർത്തൊലിച്ച്‌ പണിയെടുക്കുന്നത്‌ കാണാം. ഇഷ്ടിക കയറ്റിയ ലോറികൾ നിരനിരയായി കിടക്കുന്നു. കഴുത്തിൽ രൂദ്രാക്ഷമാലയും കൈകളിൽ പൂജിച്ച ഏലസ്സുകളും കെട്ടിയ തടിയനായ ഒരാളുടെ ഇഷ്ടി കകെട്ടി, തേക്കാത്ത മുറിയിലേക്ക്‌ മജീദ്‌ ഭവ്യതയോടെ കയറിച്ചെന്നു. മുറിയിലെ ഭിത്തിനിറയെ മാലയിട്ട ഹിന്ദുദൈവങ്ങളുടെ വലിയ ചിത്രങ്ങൾ.
  "എന്താ പുള്ളെ... വേല വേണമാ?" തലയാട്ടി.
  "ഉങ്കളുക്ക്‌ പേറെന്താ പുള്ളെ..."
  "ഗോപി..."
  "ചെളി കുളക്കുന്ന വേലയിറിക്ക്‌. പോതുമാ..." മതിയെന്നവൻ പറഞ്ഞു.
  "ശറി...ശറി... മുരുകാ, കാപ്പാക്കണെ..."
  "അവിടെ പണിയായി. വർഷങ്ങൾ ഇഷ്ടിക കമ്പനിയിൽ ജോലിചെയ്തു. കുടുംബം പുലർത്താൻ രാപ്പകളില്ലാതെ കഷ്ടപ്പെട്ടു. മുതലാളിക്ക്‌ ഒരു മകളേ ഉണ്ടായിരുന്നുള്ളു. പപ്പും പൂടയുംവച്ചപ്പോൾ അതിന്‌ എന്നോട്‌ കലശലായ പ്രേമം. ഞാനെതിർത്തു. ഒഴിഞ്ഞുമാറാൻ പലവട്ടം ശ്രമിച്ചു. ഓളുണ്ടോ വിടുന്നു. കാലം കുറെ കഴിഞ്ഞു. വിവാഹനിശ്ചയത്തിന്റെ തലേന്ന്‌ അവള്‌ ട്രെയിന്‌ തലവെച്ചു. കാലൊഴിച്ച്‌ മറ്റൊരവയവത്തിനും പോറലുപോലുമുണ്ടായില്ല. വലതുകാൽ മുട്ടിന്‌ മുകളിൽവച്ച്‌ മുറിച്ചുകളഞ്ഞു. മകളുടെ മോഹം മനസ്സിലാക്കിയ അയാൾ അവളെ എനിക്ക്‌ വിവാഹം ചെയ്തുതന്നു."
   "മജീദിന്റെ വീട്ടുകാർ..."
   "ബാപ്പയും മൂത്തുമ്മായും ഉമ്മയും മയ്യത്തായി. ബാപ്പാ മയ്യത്തായതോടെ എളേഉമ്മമാര്‌ ഓരോരുത്തരുടെ കൂടെ സ്ഥലംവിട്ടു. സ്വന്തം കാലിൽ നിൽക്കാറായപ്പോൾ അനുജന്മാർക്ക്‌ ഇക്കാ മാർഗംകൂടിയ ഹറാമായി."
   "ചുളുവിൽ മുതലാളിയായല്ലോ?"പരിഹാസത്തിൽ കുതിർന്ന ഒരുചിരി ഇരുട്ടിലുംവ്യക്തമായി കണ്ടു.
   "ഒറ്റക്കാലുള്ള പെണ്ണിനെ ആര്‌ കല്യാണം കഴിക്കാൻ? അയാൾ യാചിച്ചപ്പോൾ നിഷേധിക്കാനായില്ല എന്നതാണ്‌ സത്യം. വൈകാതെ മുതലാളിയും ഭാര്യയും ഒരു കാറപടകടത്തിൽ കൊല്ലപ്പെട്ടു. മുതലാളിയുടെ അനുജന്മാർ സൃഷ്ടിച്ച ഒരപകടമായിരുന്നു അത്‌. കമ്പിനിയിലെ കാര്യങ്ങൾ നോക്കി നടത്തുമ്പോഴും അവിടുത്തെ തൊഴിലാളികളിൽ ഒരുവനായിരുന്നു ഞാൻ. പിന്നീട്‌ ക്യാൻസർ രോഗിയായ എന്റെ ഭാര്യയും വേർപിരിഞ്ഞു. അതോടെ ഞാൻ അവിടെ അധികപ്പറ്റായി."
   "അവിടം ഉപേക്ഷിച്ച്‌ പോന്നോ?"
   "ഭാര്യാപിതാവിന്റെ സഹോദരങ്ങൾ കമ്പനി ഭരണം ഏറ്റെടുത്തു. എന്നെ അവിടുത്തെ ഒരു തൊഴിലാളിയായി തുടരാൻപോലും അവർ അനുവദിച്ചില്ല. ഏതൊക്കെയോ പേപ്പറുകളിൽ എന്നെക്കൊണ്ട്‌ ബലമായി ഒപ്പിടുവിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിൽ ഞാൻ ആ ഭവനത്തോട്‌ വിടപറഞ്ഞു."
   "പിന്നീട്‌...?"
   "ദാ, കണ്ടോളു..."
  ഗോപി ഇപ്പോൾ ഒരു ഉൾഗ്രാമത്തിലാണ്‌. ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന്‌ തോന്നുന്നു. വെട്ടിയൊരുക്കാത്ത ദീക്ഷയും മുഷിഞ്ഞ വേഷവും. തോളിൽ മുഷിഞ്ഞ ഒരു സഞ്ചിയുമുണ്ട്‌. രാത്രി വളരുകയാണ്‌. ഗ്രാമകേന്ദ്രമായ കവലയിൽ ഇപ്പോഴും ഏതാനും കടകൾ സജീവമായിട്ടുണ്ട്‌. സ്ട്രീറ്റ്‌ ലൈറ്റിന്റെ അരണ്ട വെളിച്ചം ഗ്രാമത്തെ വിഴുങ്ങിയ കട്ടിയേറിയ ഇരുട്ടിനുമേൽ നീഴൽ വീഴ്ത്തിക്കൊണ്ടിരുന്നു.
   "രാത്രി തങ്ങാൻ ഇവിടെ വല്ല ഇടവും കിട്ടുമോ?" മജീദ്‌ ഒരു അപരിചിതനോട്‌ തിരക്കി.
   "ആറിനക്കരെ ഒരു പഴയ സത്രമുണ്ട്‌. കടത്തുകടക്കണം. ഒൻപതുമണിവരേ കടത്തുള്ളു."
   അയാൾ കടവിലേക്ക്‌ നടന്നു. വള്ളം പുറപ്പെടാൻ തയ്യാറായി കിടക്കുന്നു. സ്ത്രീകൾ ഉൾപ്പെടെ നിറ യെ യാത്രക്കാർ. അവസാനത്തെ കടത്തായതിനാലാവും ഇത്ര തിരക്ക്‌.ജനനിരപ്പ്‌ ക്രമാതീതമായി ഉയർ ന്നിരിക്കുന്നു. കുത്തിയൊഴുകുന്ന ജലത്തിനുമേൽ ഇരുട്ട്‌ കരിമ്പടമിട്ടപോലെ.
   വള്ളം നീങ്ങി. പലരിലും ഭയം ദുർമുഖം കാണിച്ചു തുടങ്ങി. ശക്തമായ ഒഴുക്കിനെ മുറിച്ചുകടക്കാൻ കഠിനപരിശ്രമം വേണ്ടിവന്നു. നദിയുടെ മധ്യത്തിലെത്തിയപ്പോൾ വള്ളമൊന്ന്‌ ഉലഞ്ഞു. കടത്തുകാരന്‌ നിയന്ത്രണം നഷ്ടപ്പെട്ടെന്ന്‌ തോന്നി. സ്ത്രീകളുടെ വിലാപസ്വരമുയർന്നു. യാത്രക്കാർ വെപ്രാളത്തോ ടെ എഴുന്നേറ്റതോടെ വള്ളം ചെരിഞ്ഞു. ജലം ഇരച്ചുകയറി. വള്ളം മറിഞ്ഞു. വിലാപവും ആർത്തനാദവും ഇരുട്ടിൽ അലിഞ്ഞുപോയി. രക്ഷപ്പെടാനുള്ള ശ്രമത്തിൽ ഗോപി മറുകരയിലേക്ക്‌ നീന്തി. തൊട്ടരുകിൽ ഒരാൾ മുങ്ങിത്താഴുന്നു... സ്വന്തം ജീവനെ അവഗണിച്ച്‌ ജലത്തിനടിയിലേക്ക്‌ താഴ്‌ന്നുപോയ ആളെ കടന്നുപിടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഊളിയിട്ടുചെന്ന്‌ മുടിയിൽപിടിച്ച്‌ ജലനിരപ്പിനുമുകളിലേക്ക്‌ ഉയർത്തി.അതൊരു സ്ത്രീയായിരുന്നു. ആ ജീവൻ രക്ഷിക്കുക എന്നതാണ്‌ ഈ യാത്രയുടെ ലക്ഷ്യമെന്ന്‌ വിഹ്വലതയുടെ നിമിഷങ്ങളിൽ മനസ്സ്‌ മന്ത്രിച്ചു. ഇരുട്ടും പ്രളയജലവും ശക്തിയായ ഒഴുക്കും ഒരുക്കിയ കെണിയിൽ ജീവനും മരണവും മുഖാമുഖം ദർശിച്ചു. പാതി ജീവനുമായി മറുകരയെത്തുമ്പോൾ ജനം തടിച്ചുകൂടിയിരുന്നു.
   "അവർ ആരായിരുന്നു...?"
   "ഒരു യുവതി."
   "വിവാഹിതയാണോ?"
   "അല്ല. അന്ന്‌ പ്രളയജലം വിഴുങ്ങിയത്‌ അഞ്ചു സ്ത്രീകളെ. സ്ത്രീകളിൽ ഞാൻ കരയിലെത്തിച്ച യുവതിമാത്രമേ രക്ഷപ്പെട്ടുള്ളു. അതോടെ അപരിചിതനായ ഞാൻ ഗ്രാമവാസികളുടെ ഹീറോയായി. എന്നെ അവിടെനിന്ന്‌ തിരികെപ്പോകാൻ അവർ അനുവദിച്ചില്ല. എനിക്ക്‌ പ്രത്യേകിച്ച്‌ ഒരു ലക്ഷ്യവുമു ണ്ടായിരുന്നില്ലല്ലോ. ജീവൻ രക്ഷിച്ച എന്നെമാത്രമേ വിവാഹം ചെയ്യുവേന്ന്‌ യുവതി പരസ്യമായി പ്രഖ്യാപിച്ചു. ഗ്രാമവാസികൾക്കും അതായിരുന്നു താത്പര്യം. മതം മാറണമെന്ന ഒരു നിബന്ധനമാത്രമേ യുവതിയുടെ പിതാവിന്‌ ഉണ്ടായിരുന്നുള്ളു."
   "വീണ്ടുമൊരു മതം മാറ്റം...?"
   "വേണ്ടിവന്നു. പുരോഹിതൻ എന്റെ തലയിൽ മാമ്മോദിസാ ജലമൊഴിച്ചു. ഞാൻ തോമസായി."
   "വിവാഹം...?"
   "നടന്നു. എന്നാൽ വിവാഹത്തിന്റെ മുപ്പതാംനാൾ ബോധരഹിതനായ ഞാൻ പിന്നീട്‌ ജീവിതത്തിലേക്ക്‌ മടങ്ങി വന്നില്ല."
   "ബന്ധുക്കൾ...?"
   "ദാ, കണ്ടോളു..."
   നഗരത്തിലെ ഇടത്തരം ആശുപത്രിയിലെ മെഡിക്കൽ ഇന്റൻസീവ്‌ കീയർ യൂണിറ്റ്‌. പുറത്തെ വരാന്തയിൽ മൂന്നിടത്തായി മൂന്ന്‌ സംഘങ്ങൾ. തന്ത്രങ്ങളും കുതന്ത്രങ്ങളും മെനയുകയാണ്‌ അവർ. മരണം കൈപ്പിടിയിലാക്കിയ രോഗിയുടെ ഭാര്യ കരഞ്ഞ്‌ തളർന്ന്‌ ബന്ധുവായ സ്ത്രീയുടെ തോളിൽ ചാരിയി രിക്കുന്നു. മറ്റ്‌ രണ്ട്‌ സംഘങ്ങൾ പരസ്പരം കടിച്ചുകീറാനുള്ള ഭാവത്തിലാണ്‌. തിടുക്കത്തിൽ ഒരു ഡോക്ടർ അവിടേയ്ക്ക്‌ ചെന്നു.
   "ആരാണ്‌ തോമസിന്റെ ഉറ്റ ബന്ധുക്കൾ?" മൂന്ന്‌ സംഘവും ഡോക്ടറെ പൊതിഞ്ഞു.
   "ഉറ്റ ബന്ധുക്കളാരാണെന്നാണ്‌ ചോദിച്ചതു." ഡോക്ടർ സ്വരമുയർത്തി.
   "ഇതാണാ സാർ രോഗിയുടെ ഭാര്യ." സ്ത്രീ പറഞ്ഞു.
   "ഞങ്ങ അതിലും ഉറ്റോരാ. ഓൻ ങ്ങടെ ഇക്കയാ... ഞങ്ങളെ വളർത്തി പഠിപ്പിച്ച ങ്ങടെ ഉമ്മാന്റെ
വയറ്റിപ്പെറന്ന കൂടപ്പെറപ്പാ ഐസുമ്മേ കെടക്കണ്‌... ചോരേന്റെ ബന്താ." മജീദിന്റെ സഹോദരൻ മുതലക്കണ്ണീർ പൊഴിച്ചു.
   "ഇതുനല്ല കൂത്ത്‌. ഞങ്ങൾ പിന്നെ വഴിപോക്കരാ... ഞങ്ങടെ അണ്ണന്റെ മകടെ കെട്ടിയോനാ. ഞങ്ങക്കും അവകാശമൊണ്ട്‌."
   "ശരി ശരി. ഇനി ഞാൻ പറയുന്ന കാര്യം ശ്രദ്ധിച്ച്‌ കേൾക്കണം. തോമസ്‌..."
   "തോമസല്ല ഡോക്ടറേ, ഞങ്ങ ഇക്കാന്റെ പേര്‌ മജീടെന്നാ..."
   "ങാ... അതിനുകൊറെ പുളിക്കും. ഞങ്ങളുടെ മരിച്ചുപോയ മോളുടെ ഭർത്താവിന്റെ പേര്‌ ഗോപീന്നാ... ഇവരെല്ലാംകൂടി മതം മാറ്റീതാ."
   "ഇക്കാര്യത്തിൽ തർക്കം വേണ്ട. ഞങ്ങളുടെ റിക്കാർഡിൽ ഇയാളുടെ പേര്‌ തോമേസ്നാ..."
   അതോടെ ആ തർക്കം തീർന്നു.
   "തോമസിന്‌ മസ്തിഷ്ക്കമരണം സംഭവിച്ചുകഴിഞ്ഞു. വെന്റിലേറ്ററിന്റെ സഹായത്താലാണ്‌ ജീവൻ നിലനിർത്തുന്നത്‌. അത്‌ പണച്ചെലവുമുള്ള കാര്യമാ. മനുഷ്യാവയവങ്ങൾ കിട്ടാത്തതുമൂലം നിർധനരായ അനേകം രോഗികൾ അകാലത്തിൽ മരിക്കുന്നുണ്ട്‌. അവരിൽ കുറെപ്പേരെയെങ്കിലും രക്ഷിക്കാൻ ജീവിതത്തിലേക്ക്‌ മടങ്ങിവരില്ലെന്ന്‌ ഉറപ്പായ രോഗികളുടെ അവയവങ്ങൾ ദാനം ചെയ്യുന്നതിലൂടെ സാധിക്കും. അത്‌ വലിയ പുണ്യമാണ്‌. നിങ്ങൾ ബന്ധുക്കൾ, പ്രത്യേകിച്ചും രോഗിയുടെ ഭാര്യ സമ്മതിച്ചാൽ തോമസിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതിലൂടെ മരണം കാത്തുകിടക്കുന്ന മൂന്നോ നാലോ പേർ രക്ഷപ്പെടും."
   "ങേ...ഇ... ഇങ്ങക്ക്‌ പിരാന്ത്‌ പുടിച്ചോ ഡോക്കിട്ടറേ? ഞങ്ങ ഇക്കാന്റെ ചങ്കും കരളും ശെയ്ത്താമ്മാർക്ക്‌ കൊടുക്കാനോ... അതും ഫ്രീയായിട്ട്‌... ഞങ്ങക്കയ്‌ ഹറാമാ. വേണ്ട വേണ്ട." 
   "ചങ്കിനും കരളിനും കണ്ണിനുമൊക്കെ ഇപ്പോൾ സ്വർണത്തിന്റെ പത്തിരട്ടി വെലയാ. ഹറാമികൾക്കുവേണ്ടെങ്കിൽ വേണ്ട. ഞങ്ങൾക്ക്‌ വേണം." ഗോപിയുടെ ബന്ധുക്കൾ നയം വ്യക്തമാക്കി.
   "എന്തായിരുന്നു അവരുടെയൊക്കെ ഉദ്ദേശ്യം?"
   "ഉദ്ദേശം വ്യക്തമല്ലേ? എന്റെ അവയവങ്ങൾ വിറ്റ്‌ കാശാക്കുകയായിരുന്നു ലക്ഷ്യം. അതിനായി കടിച്ചുകീറാൻനിന്ന ശത്രുക്കൾ ഒരുമിച്ചു. ഹൃദയം, കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവ മുന്തിയ വില യ്ക്ക്‌ വാങ്ങാൻ ധനികരായ രോഗികൾ ഉണ്ടായിരുന്നു. വിലപേശി ഭീമമായ തുകയ്ക്ക്‌ കരാർ ഉറപ്പിച്ചു. ഇരുപത്തിയഞ്ച്‌ ശതമാനമായിരുന്നു ഡോക്ടറുടെ കമ്മീഷൻ. മജീദിന്റെ സഹോദരങ്ങൾക്ക്‌ ഹൃദയം, ഗോപിയുടെ ബന്ധുക്കൾക്ക്‌ കരൾ, തോമസിന്റെ വിധവയ്ക്ക്‌ വൃക്കകൾ ഇതായിരുന്നു കരാർ. ആശുപത്രി ചെലവിനായി എന്റെ കണ്ണുകൾ മാറ്റി."
   "അതോടെ പ്രശ്നങ്ങൾ തീർന്നോ?"
   "ഇല്ല. എന്റെ ശരീരത്തിൽനിന്ന്‌ അവയവങ്ങൾ നീക്കം ചെയ്തു. കീറിമുറിക്കപ്പെട്ട്‌, ഉള്ളിലുണ്ടായിരുന്ന വിലപിടിപ്പുള്ളതെല്ലാം നഷ്ടപ്പെട്ട ഞാൻ പൊള്ളയായ ഒരു പൊങ്ങുതടിപോലെ ശസ്ത്രക്രിയ ബഢിൽ ഇനിയെന്തെന്നറിയാതെ കിടന്നു."
   "ശവം അവിടെ ഉപേക്ഷിച്ച്‌ ബന്ധുക്കൾ മുങ്ങിക്കാണും."
   "കീറിമുറിച്ച്‌ തുന്നിക്കെട്ടിയ അൽപം മാംസവും അതിനെ പൊതിഞ്ഞ തൊലിയുംമാത്രമായ എന്റെ ശവം വിട്ടുകിട്ടാനായി പിന്നെ തർക്കം..."
   "മതങ്ങൾ തമ്മിൽ...?"
   "അപ്രമാദിത്വം ഏക്കാളത്തെയും അവരുടെ ലക്ഷ്യമാണല്ലോ. മാത്രമല്ല, ചിലർക്ക്‌ എന്റെ ഭൗതിക ശരീരം വിട്ടുകിട്ടേണ്ടതും നിയമപ്രകാരം ആവശ്യമായിരുന്നു. അതിന്‌ അവർ മതങ്ങളെ കൂട്ടുപിടിച്ചു. മൂന്ന്‌ മതങ്ങളാണ്‌ എന്റെ ജീവനെ പങ്കുവച്ചതു. ജന്മംകൊണ്ട്‌ മുസ്ലീമായ എന്നെ മുസ്ലീം മതാചാരപ്രകാരം ഖബറിസ്ഥാനിൽ അടക്കണമെന്ന്‌ സഹോദരങ്ങൾ. ഹിന്ദുമതം സ്വീകരിച്ച്‌ ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിച്ച്‌ അവളുമായി ജീവിച്ചതിനാൽ ഹിന്ദുമതകർമങ്ങൾ നടത്തി ശവം ദഹിപ്പിക്കണമെന്ന്‌ ആദ്യഭാര്യയുടെ ബന്ധുക്കൾ. മാമ്മോദിസാമുങ്ങി ക്രിസ്ത്യാനിയായി ക്രിസ്തീയ ആചാരപ്രകാരം വിവാഹം കഴിച്ച ഭാര്യ ജീവിച്ചിരിക്കുന്നതിനാൽ ശവം പള്ളി സിമിത്തേരിയിൽ അടക്കണമെന്ന്‌ വിധവയുടെ ബന്ധുക്കൾ. മൂന്ന്‌ സംഘങ്ങളും പോർവിളികളുമായി ആശുപത്രിയും പരിസരവും സംഘർഷഭരിതമാക്കി. പിന്നെ മതനേതാക്കളും സാമുദായിക നേതാക്കളും എത്തി. അവർ വാദപ്രതിവാദങ്ങളി ലൂടെ പ്രശ്നം  സജീവമാക്കി. രാഷ്ട്രീയ നേതാക്കളുടെ രംഗപ്രവേശനമായിരുന്നു പിന്നീട്‌. സായുധ പോലീസ്‌ ആശുപത്രിയുടെ അകത്തും പുറത്തും കാവൽനിന്നു. അവർക്കിടയിലൂടെ മൂന്ന്‌ മതങ്ങളി ലെയും പുരോഹിതർ എത്തി മതകർമങ്ങൾക്ക്‌ തുടക്കം കുറിച്ച്‌ അവകാശവാദത്തിനുള്ള സാധ്യത നിലനിർത്തി. മണിക്കൂറുകളുടെ അനുരഞ്ജന ചർച്ചകൾക്കൊടുവിൽ പരേതന്റെ വിധവയെ യുദ്ധമുന്നണിയിലേക്ക്‌ ആനയിച്ചു. വിധവ കണ്ണീരോടെ വാക്കുകൾ പെറുക്കിയെടുത്തു.
   "എന്റെ ജീവൻ രക്ഷിച്ച മനുഷ്യൻ മരിച്ചു. ആ കുഴിമാടത്തിൽ മെഴുകുതിരി കത്തിച്ച്‌ എന്നും ഒരുതുള്ളി കണ്ണീർ പൊഴിക്കണമെനിക്ക്‌. ശവം പള്ളി സിമിത്തേരിയിൽ അടക്കണം." അവൾ ഗദ്ഗദത്തോ ടെ കൈകൾ കൂപ്പി. മജീദിന്റെയും ഗോപിയുടെയും ബന്ധുക്കൾ മുറുമുറുപ്പോടെ കൈയിൽ കിട്ടിയ പണപ്പൊതിയുമായി സ്ഥലംവിട്ടു."
   "ഇപ്പോഴും കഥയ്ക്ക്‌ അനുയോജ്യമായ ഒരന്ത്യമായില്ലല്ലോ..."
   "ഇല്ല. എന്റെ ജീവിതം സാധ്യതകളുടെ ഒരു കളയാണ്‌."
   "പിന്നെന്താണ്‌ സംഭവിച്ചതു?    "
   "ശവം ഭാര്യാഗൃഹത്തിലേക്ക്‌ കൊണ്ടുപോയി. പുരോഹിതനും കുരിശും മുത്തുക്കുടയും ധൂപക്കുറ്റിയും ശവമഞ്ചവുമെത്തി. ഗ്രാമവാസികൾ മുഴുവനും മരണവീട്ടിൽ ഒത്തുകൂടിയിരുന്നു. അവർ എന്റെ ധീരതയെയും നന്മയെയും വാനോളം പുകഴ്ത്തി. അവയവദാനത്തിനുള്ള സമ്മതപത്രം ഞാൻ നേര ത്തെ കൊടുത്തിരുന്നെന്നും എന്റെ ദയാവായ്പുകൊണ്ട്‌ നാലുപേർ ജീവനിലേക്ക്‌ തിരിച്ചുവന്നുവെ ന്നും ഭാവിയിൽ ഞാനൊരു വിശുദ്ധനാകുമെന്നുംവരെ അവർ പറഞ്ഞു. ഭവനത്തിലെ ശവസംസ്കാര ശുശ്രൂഷകൾക്കും എന്നെ സ്വർഗത്തിലേക്ക്‌ ഉയർത്തിക്കൊണ്ടുള്ള ചരമപ്രസംഗത്തിനും ചുംബന-രോദന പ്രക്രിയകൾക്കുംശേഷം ശവമെടുത്തു. അലങ്കരിച്ച ശവപ്പെട്ടി ചുമന്ന നാട്ടുകാർക്ക്‌ ഒട്ടും വിയർ ക്കേണ്ടിവന്നില്ല. എന്റെ അകം പൊള്ളയായിരുന്നല്ലോ. ശവം പള്ളി സിമിത്തേരിയിൽ അടക്കി. ജനം പതിവുപോലെ ചായയും ബിസ്ക്കറ്റും കഴിച്ച്‌ പിരിഞ്ഞുപോയി."
   "മജീദിന്റെയും ഗോപിയുടെയും ബന്ധുക്കൾ..."
   "ആരും പങ്കെടുത്തിയില്ല. അവകാശവാദങ്ങൾ അവർക്ക്‌ ബാക്കിയായിരുന്നല്ലോ."
   "എന്നുവച്ചാൽ... മരിച്ചവൻ മണ്ണടിഞ്ഞാലും അവന്റെമേലുള്ള അവകാശം തീരുന്നില്ലെന്നോ?"
   "ഞാൻ പറഞ്ഞല്ലോ. കഥാകാരന്മാർക്ക്‌ സാധ്യതകൾ തുറന്നിടുന്ന ഒരു അക്ഷയഖനിയാണ്‌ എന്റെ ജീവിതമെന്ന്‌..."
   എത്രയോ കഥകളെ ഭാവനയുടെ ചിറകിലേറ്റി സർഗനൃത്തം ചെയ്യിച്ചിട്ടുള്ള ഞാനിവിടെ ഈ പരേതനുമുമ്പിൽ,അയാളുടെ ജീവിതസമസ്യകൾക്കുമുമ്പിൽ പരാജിതനാകുന്നോ? എന്റെ ഭാവനയ്ക്ക്‌ എത്തി പ്പിടിക്കാനാവാത്തവിധം അയാൾ ഈ കഥയെ ഭാവനയുടെ ഏതു വിഹായസ്സിലേക്കാണ്‌ പറത്തിക്കൊ ണ്ടുപോകുന്നത്‌?
   "പിന്നെ...?"
   "ദാ, കണ്ടോളൂ...'
   അർധരാത്രി കഴിഞ്ഞുകാണും. ഇരുൾരൂപമാർന്ന കിടക്കയിൽ അർധമരണം ജീവനെ താരാട്ടുപാടു ന്ന വേള. തകർത്തുപെയ്ത മഴ തുള്ളി തോരുന്നതേയുള്ളു. മരപ്പെയ്ത്ത്‌ നിലച്ചിട്ടില്ല. സിമിത്തേരിക്ക്‌ കുടചൂടിനിന്ന വാകമരത്തിൽനിന്ന്‌ പൂക്കളും വെള്ളത്തുള്ളികളും നിപതിച്ചുകൊണ്ടിരുന്നു.
   സിമിത്തേരിയുടെ ഗേറ്റ്‌ തുറന്ന്‌ ഏതാനും കറുത്തരൂപങ്ങൾ ഉള്ളിൽ പ്രവേശിച്ചു. റീത്തുകളും ബൊക്കെകളുംകൊണ്ട്‌ അലങ്കരിച്ച കുഴിമാടത്തിന്‌ സമീപം അവരെത്തി. കൂന്താലിയും മൺവെട്ടിയുമുപയോഗിച്ച്‌ കുഴിമാന്തി ശവപ്പെട്ടി പുറത്തെടുത്തു. പിന്നെ കുഴിമൂടി, റീത്തും ബൊക്കയുംകൊണ്ട്‌ കുഴിമാടം അലങ്കരിച്ചു. ശവപ്പെട്ടിയുമായി അവർ പുറത്തുകടന്നു. വാകമരം ശവക്കൂനയെ വീണ്ടും മോടിപിടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അപ്പോൾ.
   "പിറ്റേന്ന്‌ ദേവാലയത്തിലെ തിരുക്കർമങ്ങൾക്കുശേഷം എന്റെ ഭാര്യ സിമിത്തേരിയിലെത്തി കുഴിമാടത്തിനുചുറ്റും മെഴുകുതിരകളും ചന്ദനത്തിരികളും കത്തിച്ച്‌ വിലപിക്കുകയും എന്റെ ആത്മാവിന്റെ ശാന്തിക്കായി പ്രാർഥിക്കുകയും ചെയ്തു."
   "ആ ശവക്കൂന ശൂന്യമാണെന്ന്‌ അറിയിക്കാമായിരുന്നില്ലേ?"
   "അതിന്റെ പരിണിതഫലം എന്താകുമെന്ന്‌ അറിയില്ലേ?"
   "ഏശവം എങ്ങോട്ടാണ്‌ കൊണ്ടുപോയത്‌?"
   "ദാറുസ്ലാം പള്ളിയുടെ കബറിസ്ഥാനിലേക്ക്‌. അവർ ശവപ്പെട്ടിയിൽനിന്ന്‌ എന്നെ പുറത്തെടുത്തു. ശവം പൊതിഞ്ഞിരുന്ന വസ്ത്രവും കൊന്തയും കുരിശുമെടുത്ത്‌ മാറ്റി. മുസ്ലീം ആചാരപ്രകാരമുള്ള കർമങ്ങൾ പൂർത്തിയാക്കി നേരത്തെ തയ്യാറാക്കിയിരുന്ന കബറിൽ എന്റെ മുസ്ലീം മയ്യത്ത്‌ അടക്കി. തലയ്ക്കൽ ഒരു മീസാൻകല്ലും നാട്ടി."
   "പിന്നീട്‌...?"
   "ദാ, കണ്ടോളു..."
   -മരണത്തിന്റെ മൂന്നാം രാത്രി.
   കറുപ്പിനുമേൽ കയ്യൊപ്പുചാർത്തി ഇരുട്ട്‌ വിജയക്കുതിപ്പിലാണ്‌. ഏതാനും പേർ കബറിസ്ഥാനിൽ പ്രവേശിച്ചു. വിശാലമായ കബറിസ്ഥാനിൽ കരിയിലകൾ മൂടിക്കിടന്ന മീസാൻ കല്ലുകളിൽ തട്ടി ചിലർ വീണു. കബറിസ്ഥാന്റെ മുകളിൽ മേലാപ്പ്‌ തീർത്ത ഇടതൂർന്ന ചെറുതും വലുതുമായ മരങ്ങൾ കബറിസ്ഥാനിലെ രാത്രിയുടെ ഭീകരതയ്ക്ക്‌ മാറ്റുകൂട്ടി. കബറുകളിൽനിന്ന്‌ ഇറങ്ങിവന്ന ദുഷ്ടാത്മാക്കളുടെ രൂപമായിരുന്നു അവയ്ക്ക്‌ അപ്പോൾ.
    ഏറെനേരത്തെ തെരച്ചിലിനൊടുവിൽ അവർ കബർ കണ്ടുപിടിച്ചു. മയ്യത്ത്‌ മാന്തി പുറത്തിട്ടു. ഒരു വല്ലാത്ത ഒരു ദുർഗന്ധം അപ്പോൾ അവിടെ വ്യാപിച്ചു. ചീഞ്ഞുതുടങ്ങിയ മയ്യത്ത്‌ കൈവശം കരുത്തിയ പായിൽ പൊതിഞ്ഞുകെട്ടി. കബർ മൂടി. മീസാൻകല്ല്‌ പൂർവസ്ഥിതിയിൽ കുത്തിനിർത്തി. പിന്നെ പുറത്തേക്ക്‌. അപ്പോൾ ആഞ്ഞുവീശിയ കാറ്റിൽ വൃക്ഷത്തലപ്പുകൾ ശക്തിയായി തലയാട്ടി. ആയുസ്സൊടുങ്ങിയ ഇലകൾ ഭൂമിയിലേക്ക്‌, കബറിന്റെ മുകളിലേക്ക്‌ ഒരു ആവരണംപോലെ വന്നുപതിച്ചു.
    ഹിന്ദു ആചാരപ്രകാരമുള്ള കർമങ്ങൾ പൂർത്തിയാക്കി എന്റെ ചീഞ്ഞ ഹിന്ദുശവം പൊതുശ്മശാനത്തിൽ ഇലക്ട്രിക്ക്‌ ക്രിമിറ്റോറിയത്തിൽ ദഹിപ്പിച്ചു. അങ്ങനെ ഞാൻ കനലായി, ഒരുപിടി ചാരമായി, മതങ്ങളുടെയും മനുഷ്യരുടെയും വേലിക്കെട്ടുകൾ പൊട്ടിച്ച്‌ ഭൂമിയിൽനിന്ന്‌ വിടപറഞ്ഞു."
   ദുരിതപർവങ്ങൾ നീന്തിക്കടന്ന എന്റെ കഥാപാത്രത്തെ ഞാൻ അത്ഭുതത്തോടെ നോക്കി.
   പക്ഷേ അയാൾ... ക്രിമിറ്റോറിയം...? ഒന്നും എന്റെ മുമ്പിൽ ഇല്ല.
   ഞാനപ്പോഴും എന്റെ എഴുത്തുമേശയ്ക്ക്‌ സമീപംതന്നെയാണ്‌! തൂലികയിൽനിന്ന്‌ പിറന്നുവീണ അക്ഷരങ്ങൾ നിറഞ്ഞ പേപ്പറുകൾകൊണ്ട്‌ മേശ നിറഞ്ഞിരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...