15 Jan 2015

വെറും ശരീരം



സണ്ണി തായങ്കരി
   
    ഞങ്ങളുടേത്‌ കഴിഞ്ഞ ദശകംവരെ പരിഷ്കാരത്തിന്റെ വെള്ളിവെളിച്ചം തീരെ കടന്നുവന്നിട്ടില്ലാത്ത കാടും മേടും സമതലങ്ങളും നിറഞ്ഞ ഒരു അപരിഷ്കൃതനാടായിരുന്നു.ശുദ്ധവാ

യുവും കലർപ്പില്ലാത്ത വെള്ളവും മരുന്നടിക്കാത്ത പച്ചക്കറിയും ഭക്ഷ്യവസ്തുക്കളും ഞങ്ങൾക്ക്‌ വേണ്ടുവോളം ലഭിച്ചിരുന്നു.
   റോഡുകളും വാഹനങ്ങളും പേരിനുപോലുമുണ്ടായിരുന്നില്ല.ഗ്
രാമീണരുടെ പുറത്തേയ്ക്കുള്ള യാത്ര വിരളമായിരുന്നു. ഗ്രാമീണരുടെ ജീവിതം ഗ്രാമത്തിന്റെ നാല്‌ അതിർത്തികൾക്കുള്ളിൽ ഒതുങ്ങി. ഏതാണ്ടൊരു ആദിവാസി സമാനമായ ജീവിതം.
   ഇഷ്ടികയോ കല്ലോ കെട്ടിയ ഉറച്ച വീടുകൾ ഇല്ലായിരുന്നുവേന്നുതന്നെ പറയാം. പനയോലയിൽ തീർത്തത്താണ്‌ കുടിലുകൾ. വെളിച്ചത്തിന്റെ കാര്യത്തിലാണെങ്കിൽ ഏക സങ്കേതം സൂര്യനാണ്‌. പിന്നെ ചന്ദ്രനും. ഇവയുടെ അഭാവം മണ്ണെണ്ണ വിളക്കുനികത്തും.
   പിന്നെ വളരെനാൾ കഴിഞ്ഞ്‌ സർക്കാരിന്റെ കറന്റ്‌ കമ്പനി നാട്ടുവഴിയിൽ ചിലയിടത്തൊക്കെ കഴനാട്ടി, കമ്പി വലിച്ച്‌ അരണ്ട വെട്ടംകൊണ്ടുവന്നു. അതും വളരെ ചുരുക്കം ഇടങ്ങളിൽമാത്രം. കുടിലുകളി ലെ മണ്ണെണ്ണഗന്ധം അപ്പോഴും തുടർന്നു.
   ഒരു അമ്പലവും ക്രിസ്ത്യൻ പള്ളിയും തലമുറകളായി അവിടെ ഉണ്ടായിരുന്നുവേന്ന്‌ പഴയ തലമുറ സാക്ഷ്യപ്പെടുത്തുന്നു. മതേതര ബാലൻസിങ്ങിനെന്നപോലെ ഒരു മോസ്ക്കും വൈകാതെ സ്ഥാപിതമായി.  കാലക്രമേണ പള്ളിയോട്‌ ചേർന്ന്‌ സ്ഥാപിച്ച നാലാം ക്ലാസ്സുവരെയുള്ള പള്ളിക്കൂടമാണ്‌ ആദ്യ ത്തെ വിദ്യാഭ്യാസ സ്ഥാപനം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതിയിലോ മറ്റോ ആണ്‌ അതുണ്ടായതെന്ന്‌ ചിലർ. വീണ്ടും ഏറെ വർഷങ്ങൾ കഴിഞ്ഞാണ്‌ സർക്കാർ വക സ്കൂൾ വന്നത്‌. ഈ ഓണം  കേറാഗ്രാമത്തിൽ കഴിഞ്ഞ തലമുറവരെ വിദ്യാഭ്യാസം പത്തിനപ്പുറം പോയിട്ടില്ല. കോളേജിന്റെ പടികണ്ടവർ വളരെ ചുരുക്കം. അക്കൂട്ടർ ആധുനിക സൗകര്യങ്ങളുടെ മാസ്മരികതകണ്ട്‌ കണ്ണ്‌ മഞ്ഞളിച്ച്‌ നഗരങ്ങളിൽ ചേക്കേറി.
   നാഗരങ്ങളിൽനിന്ന്‌ പച്ചപ്പരിഷ്ക്കാരികളുടെ പാപവിത്തുകളും വിഷം വിളയിച്ച ഭക്ഷ്യവസ്തുക്കളും സ്വായത്തമാക്കാൻ അടുത്ത കാലംവരെ മടിച്ചുനിന്ന അപരികൃതനാടാണ്‌ ഞങ്ങളുടേത്‌. പക്ഷേ, ആ ചെറുത്തുനിൽപ്പിന്‌ ക്രമേണ ശക്തി കുറഞ്ഞുവന്നു. തടയിടാനാവത്ത നഗരപ്രലോഭനം മെയിലുകൾ താണ്ടി ഇവിടെയുമെത്തി. ഉമിക്കരിയിൽനിന്ന്‌ ടൂത്തുപേസ്റ്റിലേക്കും കാപ്പിക്കുരുവും ഉലുവയും വറുത്തുപൊടിച്ച തനിനാടൻ കാപ്പിയിൽനിന്ന്‌ ചിക്കോരി കലർന്ന ഇൻസ്റ്റന്റ്‌ കാപ്പിപ്പൊടിയിലേക്കും ജനം മാറിയത്‌ അതിന്റെ തുടക്കംമാത്രമായിരുന്നു.
   പിന്നീട്‌ ജനം വിഷമയമേൽക്കാത്ത കാർഷികോത്പന്നങ്ങൾ നഗരത്തിലേക്ക്‌ കയറ്റിയയച്ച്‌ നഗരത്തിൽനിന്ന്‌ ന്യൂജനറേഷന്‌ പ്രിയങ്കരമായ കൃത്രിമ ഇൻസ്റ്റന്റ്‌ ഉത്പന്നങ്ങൾ മടക്കിവാങ്ങി. മഷിയിട്ടുനോക്കിയാൽ രോഗികളെ കാണാതിരുന്ന ഗ്രാമത്തിൽ രോഗികൾ വർധിക്കുകയും മരുന്നുകമ്പനികളുടെ ഏജന്റുമാരായ ഡോക്ടറന്മാരുടെ പരിശോധനാ കേന്ദ്രങ്ങൾ വരികയും ചെയ്തു. സ്വാഭാവിക പരിണാമമെന്ന നിലയിൽ പരിശോധനാ കേന്ദ്രങ്ങളോട്‌ ചേർന്ന്‌  മെഡിക്കൽ സ്റ്റോറുകൾ സ്ഥാപിക്കുകയും ചെയ്തു.
   അങ്ങനെ ഞങ്ങൾ നഗരവാസികളെ വെല്ലുംവിധം നാഗരികസുഖത്തിന്റെ സുഷുപ്തിയിൽ മതിമറന്ന്‌ മയങ്ങുന്ന കാലത്താണ്‌ സർക്കാർ പുതിയ തൊഴിലധിഷ്ഠിത വിദ്യാഭ്യാസലോൺ എന്ന സാധാരണക്കാരന്റെ കഴുത്തിന്‌ പാകമായ കൊലക്കയർ നീട്ടിയെറിഞ്ഞത്‌. അത്‌ വീഴേണ്ട കഴുത്തുകളിൽതന്നെ കൃത്യമായി വന്നുവീണു. ബാങ്കുകൾ ലാഭംവാരാനുള്ള വലിയ പ്രലോഭനപ്പെട്ടിയുമായി ഗ്രാമത്തിലെ പുതുതലമുറയെ വശീകരിച്ചുകളഞ്ഞു. അഗ്നിയെ പുണരുന്ന പ്രാണികളെപ്പോലെ ഗ്രാമീണർ ഓടിയടുത്തു. നിയമത്തെപ്പറ്റി അജ്ഞരായ അവർ ബാങ്കുകൾക്ക്‌ കിടപ്പാടം പണയം നൽകി ലോൺ വാങ്ങി. വിഷനഗരങ്ങളിലേക്ക്‌ പുതിയ തലമുറ കൊട്ടിഘോഷത്തോടെ യാത്രയായി.
   കോഴ്സ്‌ പൂർത്തിയാക്കിയപ്പോഴാണ്‌ പലരും സ്വപ്നവും യാഥാർഥ്യവും തമ്മിലുള്ള അന്തരം തിരിച്ചറിയുന്നത്‌. ഗ്രാമത്തിന്റെ തനത്‌ നന്മകളെ വെറുത്ത ചിലർ തുച്ഛവരുമാനമുള്ള ജോലിയുമായി നഗരങ്ങളിൽ പറ്റിക്കൂടി. അവസരം ലഭിക്കാത്തവർ ഗത്യന്തരമില്ലാതെ ഏതാനും സർട്ടിഫിക്കറ്റുമായി ഗ്രാമങ്ങളിലേക്ക്‌ നിരാശയുടെ പ്രതീകങ്ങളായി മടങ്ങി. ബാങ്ക്‌ തിരിച്ചടവിന്റെ കാലാവധി കഴിഞ്ഞതിനാൽ ഉദ്യോഗസ്ഥർ കിടപ്പാടം കണ്ടുകെട്ടൽ ഭീഷണിയുമായി ഗ്രാമവാസികളുടെ ഉറക്കംകെടുത്തൽ പരിപാടി ആർ ഭാടമായിത്തന്നെ ആരംഭിച്ചു.
   അങ്ങനെയിരിക്കെ, ഒരുനാൾ ഗ്രാമത്തിന്റെ പടിഞ്ഞാറെ അതിരിലെ വിശാലമായ മൈതാനത്ത്‌
ഹുങ്കാരത്തോടെ ഒരു ഹെലികോപ്ടർ താഴ്‌ന്ന്‌ പറന്നു. പിന്നെയത്‌ മൈതാനമധ്യത്തിൽ ഇറങ്ങി. ഗ്രാമീണർ അത്ഭുതത്തോടെ നോക്കിനിന്നു. ഉയരെ, മേഘങ്ങൾക്കിടയിലൂടെ വിമാനം പറന്നുപോകുന്നതേ അവർ കണ്ടിട്ടുള്ളു. നഗരങ്ങളിൽനിന്ന്‌ തിരികെയെത്തിയ പുതിയ തലമുറ ഹെലികോപ്ടർ പാഠം മുതിർന്നവർക്ക്‌ പറഞ്ഞുകൊടുത്തു.
     ഹെലികോപ്ടറിൽനിന്ന്‌ കോട്ടും സ്യൂട്ടും ടൈയും ധരിച്ച കൂളിംഗ്‌ ഗ്ലാസ്‌ ധാരികളായ ഏതാനും
പേർ ഇറങ്ങി. അവർ ചുറ്റുപാടും കണ്ണോടിച്ചു. വിശാലമായി കിടക്കുന്ന പച്ചപ്പട്ടുവിരിച്ച നെൽഭൂമി ഒരുവശത്ത്‌. പച്ചപ്പ്‌ നിറഞ്ഞ ഭീമൻ മലകൾ മറുവശത്ത്‌. അവരുടെ മനസ്സ്‌ നിറഞ്ഞു. വ്യഭിചരിക്കാൻ ലോകസുന്ദരിയെത്തന്നെ കിട്ടിയ ഉന്മാദത്തിലെന്നപോലെ അവർ ആരവമുയർത്തി ആഹ്ലാദത്തോടെ പരസ്‌ പരം ആലിംഗനം ചെയ്തു.
     കാത്തുനിന്ന ഇടനിലക്കാർ ഓടിയെത്തി. യജമാന്മാർക്കു മുമ്പിൽ അവർ ഓച്ഛാനിച്ചു.  ആഗതർ അവർക്ക്‌ നിർദേശങ്ങൾ കൊടുത്തു.
     പിന്നെ മൈതാനത്തേക്ക്‌ ഗ്രാമവാസികളുടെ ഒഴുക്കായിരുന്നു. മൈതാനം നിറഞ്ഞു തുടങ്ങി. ഗ്രാമവാസികൾ മുഴുവൻ എത്തിച്ചേർന്നപ്പോൾ അതിഥികൾക്കുവേണ്ടി ഇടനിലവർഗത്തിന്റെ പ്രതിനിധി സംസാരിച്ചുതുടങ്ങി.
    "സഹോദരങ്ങളേ, നമ്മുടെ രാജ്യത്തും വിദേശരാജ്യങ്ങളിലുമുള്ള വലിയ വ്യവസായ ശൃംഖലയുടെ
അധിപരാണ്‌ ഇവർ. കോർപ്പറേറ്റുകൾ അഥവാ ലോകമുതലാളിമാർ എന്നാണ്‌ ഇവർ അറിയപ്പെടുന്നത്‌. ലക്ഷങ്ങളാണ്‌ ഇവരുടെ സ്ഥാപനങ്ങളിൽ വലിയ ശമ്പളത്തിൽ ജോലി ചെയ്യുന്നത്‌."
     ജനം കണ്ണുമിഴിച്ചു. പ്രത്യാശകളുടെ ആയിരം തിരിയിട്ട വിളക്കുകൾ അവരുടെ കണ്ണുകളിൽ തെളിഞ്ഞു. തേൻകിനിയുന്ന അവരുടെ വാക്കുകൾക്കായി ആരാധനയോടെ,ഗ്രാമവാസികൾ കാത്‌ കൂർപ്പിച്ചു.
     പിന്നെ സംസാരിച്ചതു ആഗതരിൽ ഒരാളാണ്‌. സ്ഫുടതയില്ലാത്ത മലയാളത്തിൽ തുടങ്ങിയ ഏതാ നും വാക്കകൾക്കുശേഷം സ്ഫുടതയുള്ള ഹിന്ദിയിൽ അയാൾ പറഞ്ഞു-
    "ഇസ്‌ ഗാവുക്കാ പൂരാ നവ്ജവാൻകോ അച്ചിഡംഗുകാ ശിക്ഷൺ പ്രാപ്ത്‌ ഹായ്‌. മഗർ ദുഃഖുകിബാത്‌ യഹ്‌ ഹേ കി കിസിക്കോ ഭി ചോട്ടിസി കാം ഭി നഹി. ആപ്‌ ലോക്‌ ബഹുത്‌ കഷ്ടമേം ഹായ്‌.  ബാങ്കുവോലോംകി കിസാ നഹി ജമാകരാണേകെ വാസ്തേ വോ ആപലോക്‌ കോ ബഹുത്‌ തങ്ക്‌ കർരേ... ആം ഐ കറക്ട്‌?"
    ഇടനിലപ്രതിനിധി അയാൾക്ക്‌ മനസ്സിലായ മുറിഹിന്ദി മലയാളീകരിച്ചു. കാര്യം മനസ്സിലായപ്പോൾ ജനം ഒന്നടങ്കം സമ്മതിച്ചു.
    "അതേ. നൂറുവട്ടം ശരിയാണ്‌."
    "ഇനിയും താമസിച്ചാൽ ഒരു പക്ഷേ, നിങ്ങളുടെ കിടപ്പാടംപോലും ബാങ്കുകാർകൊണ്ടുപോകും."
    ജനം മുഖത്തോടുമുഖം നോക്കി.
    "അതിന്‌ എന്താണ്‌ പരിഹാരം? ഇവിടുത്തെ തൊഴിൽരഹിതരായ യുവാക്കൾക്ക്‌ ജോലി കിട്ടുമോ?" ജനമധ്യത്തിൽനിന്ന്‌ ആരോ ചോദിച്ചു.
    "അതേ. അതുതന്നെയാണ്‌ പറഞ്ഞുവരുന്നത്‌. ഈ കുഗ്രാമത്തിൽ പതിനായിരം കോടി മുടക്കി മാളുകളും വ്യവസായ സ്ഥാപനങ്ങളും ഫ്ലാറ്റുകളും നിർമിക്കാൻ ഇവർ ആഗ്രഹിക്കുന്നു. അതിന്‌ ആയിരക്കണക്കിന്‌ ഭൂമി ആവശ്യമുണ്ട്‌. ഭൂമി നൽകുന്നവർക്ക്‌ ജോലി ലഭിക്കും. നിങ്ങളുടെ പട്ടിണിയും പരിവട്ടവും മാറും. നാടിന്റെ മുഖച്ഛായ മാറും. വീതിയേറിയ റോഡുകൾ വരും. മെട്രോ ട്രെയിൻ വരും. ഈ കുഗ്രാമം നാളെ കേരളത്തിന്റെ വ്യവസായ തലസ്ഥാനമായി മാറും. കണേണ്ടവിധത്തിൽ കണ്ടപ്പോൾ മുഖ്യമന്ത്രിക്കും തൊഴിൽവകുപ്പ്‌ മന്ത്രിക്കും നൂറുവട്ടം സമ്മതമായി."
    "ഭൂമി വിട്ടുതന്നാൽ ഞങ്ങൾ എവിടെ ജീവിക്കും?"
    "ഭൂമി ഏറ്റെടുത്താലുടെനെ ഫ്ലാറ്റുകളാണ്‌ കമ്പനി ആദ്യം പണിയുക. കുടിലുകളിലെ നരകജീവതത്തിൽനിന്ന്‌ ആധുനിക സൗകര്യങ്ങളുള്ള ഫ്ലാറ്റുകളിലേക്ക്‌ നിങ്ങൾക്ക്‌ താമസം മാറാൻ സാധിക്കും."
    "അപ്പോൾ ബാങ്കിന്റെ കടമോ?"
    "ഭൂമിയുടെ വിലയായി നിങ്ങൾക്ക്‌ വലിയ തുകയല്ലേ കിട്ടാൻ പോകുന്നത്‌?"
    "ഫ്ലാറ്റ്‌ ഞങ്ങൾക്ക്‌ സ്വന്തമായി കിട്ടുമോ?"
    "ഭൂമിയുടെ വിലയായി കിട്ടുന്ന തുകകൊണ്ട്‌ നിങ്ങൾക്ക്‌ മറ്റെവിടെയെങ്കിലും ഭൂമി വാങ്ങാമല്ലോ. വേണമെങ്കിൽ കുറഞ്ഞ വിലയ്ക്ക്‌ കമ്പനിതന്നെ ഭൂമി വാങ്ങി തരും. പുതിയ ഭൂമിയും വീടും ലഭിക്കുംവരെ തുച്ഛമായ വാടകയിൽ നിങ്ങൾക്ക്‌ ഫ്ലാറ്റുകളിൽ താമസിക്കാം."
    "സ്വന്തം വീട്‌ വിട്ട്‌ ഞങ്ങൾ വാടക കൊടുത്ത്‌ താമസിക്കാനോ?" ആൾക്കൂട്ടത്തിൽനിന്ന്‌ ഒരു യുവാവ്‌ രോഷത്തോടെ ചോദിച്ചു.
    "ശാന്തനാകു സഹോദരാ. യോഗ്യതയ്ക്കനുസരിച്ച്‌ അഞ്ചക്കശമ്പളമാണ്‌ യുവാക്കൾക്ക്‌ കിട്ടുക."
    "ഫ്ലാറ്റ്‌ പണിയുന്നതുവരെ ഞങ്ങൾ എവിടെ താമസിക്കും?" മറ്റൊരാളുടെ സംശയം.
    "അതിനുള്ള സൗകര്യം കമ്പനി ഏർപ്പെടുത്തും"
    "ഞങ്ങൾ ഭൂമിവിട്ടുതന്നില്ലെങ്കിലോ?"
    "ഉത്തരം വ്യക്തമല്ലേ? ബാങ്കുകാർ കൊണ്ടുപോകും. കമ്പനിക്ക്‌ സ്ഥലം കൊടുത്താൽ ഒരുവെടിക്ക്‌ രണ്ടു പക്ഷിയാണ്‌."
    ജനം ചിന്താക്കുഴപ്പത്തിലായി.
    ഗ്രാമവാസികൾ അനിശ്ചിതത്വത്തിന്റെ ഇരുട്ടിലേക്ക്‌ ചുവടുകൾവച്ചു. യുവാക്കൾ ജോലിയെന്ന വെള്ളിവെളിച്ചത്തിലേക്ക്‌ സ്വപ്നവഞ്ചി തുഴഞ്ഞു.
    ജനത്തിന്‌ പിന്നാലെ പ്രലോഭനങ്ങളുടെ മാന്ത്രികച്ചരടുമായി ഇടനിലക്കാർ കുടിലുകളിലെത്തി. എതിർത്തുനിന്നവർക്ക്‌ അവർ മാന്ത്രികച്ചരട്‌ കെട്ടി.
    പിറ്റേന്നുതന്നെ ബാങ്കുപ്രതിനിധികൾ കുടിലുകളിൽ കയറിയിറങ്ങി കടുത്ത ഭീഷണി മുഴക്കി.
    വൈകാതെ നൂറുകണക്കിന്‌ ജെ.സി.ബി.കൾ കതിർചൂടിനിന്ന നെൽവയലുകളുടെ നെഞ്ചിലേക്ക്‌ മലയിടിച്ചിട്ടു. കുടിലുകൾ പിഴുത്‌ മാറ്റപ്പെട്ടു. ഗ്രാമീണർ കൈയിൽ കിട്ടിയ ചില്ലിക്കാശും കുടിലുകളിൽ അവശേഷിച്ച ഗൃഹോപകരണങ്ങളുമായി പുതിയ മേച്ചിൽപ്പുറംതേടി പലായനം ചെയ്തു.
    നോക്കി നിൽക്കെ ടൗൺഷിപ്പ്‌ ഉയർന്നു.മാളുകളും വ്യവസായസ്ഥാപനങ്ങളും പഞ്ചനക്ഷത്ര ഹോട്ട ലുകളും മൾട്ടി സ്പേഷ്യാലിറ്റി ആശുപത്രികളും നൂറുകണക്കിന്‌ ഫ്ലാറ്റുകളും ആകാശത്തിലേക്ക്‌ തലയുയർത്തി. രാജപാതകളെ വെല്ലുന്ന പുതിയ റോഡുകൾ വന്നു. മെട്രോ റെയിൽപ്പാതയുടെ പണിയും ആരംഭിച്ചു.
    കമ്പനി വാക്ക്‌ പാലിച്ചു. ഉദ്യോഗാർഥികൾക്ക്‌ യോഗ്യതയ്ക്കനുസരിച്ച്‌ നിയമനപത്രികയെത്തി. വാഗ്ദാനം ചെയ്യപ്പെട്ടപോലെ വലിയ ശമ്പളം അതിൽ രേഖപ്പെടുത്തിയിരുന്നു. ജോലി ലഭിച്ചവർക്ക്‌ ടൗൺഷിപ്പിലെ കമ്പനി ഫ്ലാറ്റുകൾ അനുവദിച്ചു.
    ജോലിയിൽ പ്രവേശിക്കുംമുമ്പ്‌ കമ്പനി അധികൃതർ വിളിച്ചുചേർത്ത യോഗത്തിൽവച്ച്‌ ഉദ്യോഗാർ ഥികൾക്ക്‌ ഒരു സമ്മതപത്രം വിതരണം ചെയ്തു. അതിൽ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു.
    1. നിയമന ഉത്തരവ്‌ ലഭിച്ചവർ മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ള ഫ്ലാറ്റുകളിൽ താമസിക്കാൻ പാടുള്ളു.
    2. ഫ്ലാറ്റുകളുടെ വാടക ശമ്പളത്തിന്റെ ഇരുപത്തിയഞ്ച്‌ ശതമാനമായിരിക്കും.
    3. ജോലിയുമായി ബന്ധപ്പെട്ടുമാത്രമാണ്‌ ഫ്ലാറ്റ്‌ അനുവദിക്കുക.
    4. കമ്പനി നിശ്ചയിക്കുന്നതായിരിക്കും ജോലി സമയം.
    5. നിലവിൽ വിവാഹതരും ഭാവിയിൽ വിവാഹിതരാകുന്നവരും അവരുടെ പൂർണമായ കായിക-മാനസികശേഷി കമ്പനിക്ക്‌ നൽകാൻ ബാധ്യസ്ഥരാണ്‌. 40 വയസ്സുവരെ അവർ കുട്ടികൾക്ക്‌ ജന്മം നൽ കാൻ പാടുള്ളതല്ല.
    6. ഗർഭധാരണശേഷി പുന:സ്ഥാപിക്കാൻ സാധിക്കുന്ന താൽക്കാലിക വന്ധ്യംകരണത്തിന്‌ ഉദ്യോഗാർഥികൾ വിധേയരാകേണ്ടതാണ്‌.
    7. 40 വയസ്സിനുശേഷം കുട്ടികൾക്ക്‌ ജന്മം നൽകുന്നതിനായി സ്ത്രീകളുടെ അണ്ഡം ശീതീകരിച്ച്‌ സൂക്ഷിക്കാൻ കമ്പനി സൗകര്യം ഏർപ്പെടുത്തുന്നതാണ്‌.
    8. അണ്ഡം ലബോറട്ടറിയിൽ സൂക്ഷിക്കുന്നവർക്ക്‌ പ്രത്യേകം ഇൻസന്റീവ്‌ നൽകുന്നതാണ്‌.
    9. അണ്ഡം സൂക്ഷിക്കുന്നതിനുള്ള ചിലവ്‌ കമ്പനി വഹിക്കുന്നതിനാൽ അണ്ഡത്തിലൂടെ ഭാവിയിൽ സൃഷ്ടിക്കപ്പെടുന്നവരുടെ യൗവനം കമ്പനിക്ക്‌ അവകാശപ്പെട്ടതായിരിക്കും.
   10. അപകടത്താലോ രോഗത്താലോ ആസന്നമരണാവസ്ഥയിലെത്തിയ ജീവനക്കാരുടെ ആന്തരികാവയവങ്ങൾ കമ്പനിക്ക്‌ അവകാശപ്പെട്ടതായിരിക്കും.
   11. കമ്പനി നിയമങ്ങൾ ചോദ്യം ചെയ്യുവാൻ പാടുള്ളതല്ല.
    സമ്മതപത്രത്തിൽ ഒപ്പിടാത്തവർക്ക്‌ പുറത്തേക്കുള്ള വാതിൽ ചൂണ്ടിക്കാണിക്കാൻ സെക്യൂരിറ്റി എ.കെ.47നുമായി കവാടത്തിൽ നിലയുറപ്പിച്ചു.
    കമ്പനിയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫ്ലാറ്റുകളിലേക്ക്‌ താമസം മാറ്റാൻ തയ്യാറായി വയോധികർ മേൽക്കൂരയില്ലാതെ വഴിയോരങ്ങളിൽ തിരകെയെത്തുന്ന മക്കൾക്കായി കാത്തു നിന്നു.
    പക്ഷേ, ആരും കമ്പനി കവാടത്തിലൂടെ പുറത്ത്‌ കടന്നില്ല.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...