15 Jan 2015

മലയാളി കൊളോണിയൽ മയക്കത്തിൽ .



 സലോമി ജോൺ വൽസൻ
                                                              

മാതൃഭാഷ ശ്രേഷ്ഠമാണെന്നു പുതിയതലമുറയെ അംഗീകരിപ്പിക്കാൻ കഴിയുമെന്ന വിശ്വാസമില്ല .. സൌകര്യങ്ങളാണ് ഇന്നു മനുഷ്യ ജീവിതത്തിന്റെ മുദ്രാവാക്യം.ഇടി മിന്നലിന്റെ വേഗതയാണ്  നമ്മെ മുന്നോട്ടു കൊണ്ടുപോകുന്നത്. അവിടെ ചിലപ്പോൾ മാതൃഭാഷ  മരണാസന്നമാകും.
ജനിച്ച മണ്ണും ഗോത്രവും പിന്തള്ളപ്പെടും. അത് കാലഗതിയാണെന്ന് പറഞ്ഞു നമ്മൾ  ആശ്വസിക്കും. അതെ തരമുള്ളൂ. ആരെയും കുറ്റപ്പെടുത്താനാവില്ല..

എങ്കിലും ചിലത് ചിന്തിച്ചു പോകും, ഭാരതത്തിൽ ഇത്തരത്തിൽ മറ്റൊരു ജനസമൂഹമുണ്ടോ? .മലയാളിക്ക് അവന്റെതായ ഒരു വ്യക്തി ബോധം  നിരാശ തോന്നും വിധം നഷ്ടപ്പെട്ടു കഴിഞ്ഞില്ലേ.?
വിദ്യാലയതലത്തിൽ മാതൃ ഭാഷ ഒഴിച്ച് നിർത്തി വിദ്യ അഭ്യസിക്കാൻ അവസരമുള്ള, ഒരു പക്ഷെ , ഭാരതത്തിലെ ഏക ദേശമായിരിക്കും കേരളം എന്ന് സങ്കടത്തോടെ പറയട്ടെ.
വ്യവഹാര ഭാഷ  മലയാളത്തിലാക്കുമെന്നു എത്രയോ കാലമായി കേൾക്കുന്നു .. അത് പൂർണമായും നടപ്പാക്കുമ്പോൾ ഉണ്ടാകാവുന്ന വൈഷമ്യം ചിന്തിക്കാവുന്നതെയുള്ളു.  ഇനി ജീവിതം മുന്നോട്ടു കൊണ്ടുപോകാനിരിക്കുന്ന തലമുറ എങ്ങനെ മലയാളത്തിൽ എഴുത്തുകുത്തുകൾ നടത്തും?
അവർക്ക്‌   സാധ്യമാകുമോ?  മലയാളിത്തം അന്യമായിക്കൊണ്ടിരിക്കുന്ന ഒരു തലമുറയെ എങ്ങനെ പിന്നിലേക്ക്‌ നടത്തും?  തികച്ചും അസാധ്യം.

(പൊതു വാഹനങ്ങളിൽ പോലും ഇംഗ്ലീഷിൽ പേരിടൽ കർമ്മം നടത്തുന്ന മലയാളി. സ്ഥലപ്പേരുകൾ മലയാളത്തിൽ എഴുതില്ലെന്ന് വാശി. ഇംഗ്ലീഷ് അറിയാത്തവർ വീട്ടിലിരിക്കട്ടെ! യാത്ര ചെയ്യേണ്ട.!! അൽപം കരുണയുള്ള ചിലർ വളരെ ചെറുതാക്കി മലയാളത്തിൽ  സ്ഥലപ്പേരെഴുതാൻ  സന്മനസ്സു കാട്ടുന്നത് നന്ദിയോടെ ഓർക്കട്ടെ!!)

പുസ്തകച്ചന്തകളിൽ മലയാള  പുസ്തകശാലകളിൽ തിരക്കൊഴിയുന്നു. അതോടനുബന്ധിച്ച് നടക്കുന്ന സായാഹ്ന്ന സാഹിത്യ ചര്ച്ചാ വേദികൾ അമ്പതു കഴിഞ്ഞവരുടെ, അറുപതിനും എണ്‍പതിനും ഇടയ്ക്കുള്ള വിരലിൽ എണ്ണാവുന്നവരുടെ കൂട്ടം.

 ഇംഗ്ലീഷ് പുസ്തക പ്രസാധകർ തിരക്കിലാണ്.

വായിച്ചാൽ ദഹിക്കാത്ത ,വില്പനയ്ക്കില്ലെന്നു നന്നായറിയുന്ന  പുസ്തകങ്ങളുടെ പേര് മംഗ്ലീഷിലും ഇംഗ്ലീഷിലും ചോദിക്കുന്ന ജാടക്കൂട്ടങ്ങൾ.. മലയാളത്തിന്റെ ഭാവി അറിയണമെന്ഗിൽ  അന്താരാഷ്‌ട്ര പുസ്തകോൽ സവങ്ങളിൽ ഒന്ന് ചുറ്റി കറങ്ങണം. ചുരുങ്ങിയത് രണ്ടു മൂന്നു ദിവസമെന്ഗിലും….. മലയാളിയുടെ ഇംഗ്ലീഷ് പ്രേമം കാണാം. ചിലയിടങ്ങളിൽ വെറും പൊങ്ങച്ചത്തിന്റെ ശൂന്യ പേടകം ചുമന്നു കൊണ്ട് തന്നെ.

 ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക പാർക്കിൽ അറുപത്തഞ്ചിനും എണ്‍പതിനും ഇടയ്ക്കുള്ള പത്തിരുപതിൽപ്പരം ''മുതിർന്ന'' പൗരന്മാരുടെ ഒരു സായാന്ന സ്നേഹ കൂട്ടം  ഉണ്ട്. അവിടെ നടക്കുന്ന ഏതാണ്ട് എല്ലാ മലയാള ഭാഷാ ചടങ്ങുകളിലും അവരുടെ സാന്നിധ്യം ഉണ്ട്. പോയ വർഷങ്ങളിൽ ഉണ്ടായിരുന്ന എത്രയോ പേർ ഇന്നു അവരുടെ ഇടം അടുത്ത ഊഴക്കാർക്ക് കൈ മാറി കാലത്തിന്റെ തിരശീലയ്ക്ക് പിന്നിലേക്ക്‌ മടങ്ങി. അവർ ഭാഷയെ , സ്വന്തം ദേശത്തെ, തള്ളിപ്പറയാത്തവരാണു.

തൊഴിൽ തീർന്നു . ഒടുവിൽ അതിൻറെ ഓർമ അയവിറക്കാൻ കിട്ടുന്ന പെൻഷൻ. ചിലർക്ക് അതുപോലുമില്ല. എന്നിട്ടും ശൈശവ ദശയിൽ നീങ്ങുന്ന ഒരു മലയാള സാംസ്കാരിക മാസികയെ പരിപോഷിപ്പിക്കാൻ അവർ  വരിക്കാരായി.. കയ്യിൽ കാശ്  കൊണ്ടുവരാതിരുന്നവർക്ക് കൂട്ടത്തിലുള്ളവർ കടം കൊടുത്തു. ഈയടുത്തുണ്ടായ അനുഭവം  ഭാഷാ സ്നേഹി എന്ന നിലയ്ക്ക് നിറഞ്ഞ നന്ദിയോടെ ഓർക്കുന്നു……

ടോൾസ്റ്റൊയ്, മാക്സിം ഗോർക്കി, ദസ്തെയെവ്സ്കി, തോമസ്‌ ഹാർഡി തുടങ്ങിയവരുടെ മഹദ് രചനകൾ പരിഭാഷപ്പെടുത്തി മലയാളിക്ക് വായനയൊരുക്കിയതു നിസ്സാരവൽക്കരിച്ചു കാണാനാവില്ല. ഇംഗ്ലീഷ് ഭാഷ ആശങ്കാകുലമാകും വിധം മലയാളത്തിനു ഭീഷണി ആകാതിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു മേൽപ്പറഞ്ഞ പരിഭാഷകൾ ഉണ്ടായത്.   ലോക സാഹിത്യം അറിയണം. പരിചയപ്പെടണം. എങ്കിലേ ലോക മാനവികതയുടെ സ്പർശം മനസ്സിനെ മഹത്വവൽകരിക്കൂ.
പക്ഷെ വീണ്ടു വിചാരമില്ലാത്ത വിദ്യാഭ്യാസ നയത്തിൽ നമുക്ക് നഷ്ടപ്പെട്ടത് നമ്മുടെ  ദേശ ബന്ധിതമായ ഭാഷയാണ്‌. അതിൽ വേര് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹിത്യമാണ്.

അതിജീവനം പ്രശ്നമായി മാറിയപ്പോൾ മലയാളിക്ക് ആദ്യം നഷ്ടപ്പെട്ടത് വീടും നാടും. അനുബന്ധമായി മാതൃ ഭാഷയും, സാഹിത്യവും.

ഗബ്രിഎൽ ഗാർസിയാ മാർകെസും, ഓർഹാൻ പാമുക്കും, യോസയും ,പാവ്ളോ കൊയ്ലയുമൊക്കെ പരാവർത്തനം   ചെയ്യപ്പെട്ടു  മലയാള സാഹിത്യ കുടുംബത്ത്തിലെത്തിയപ്പോൾ വായനക്കാരുണ്ടായി. പതിപ്പുകൾ പലകുറി ഇറക്കപ്പെട്ടു.

അവർ പ്രതിഭ കൊണ്ട്  മഹത്വമാർന്നവരാണു . സന്ദേഹമില്ല. പക്ഷെ, അവർ എഴുതിയത് സ്വന്തം ദേശത്തിന്റെ കഥയാണ്‌. ആ മണ്ണിൽ ഉറച്ച വേരുകളുടെ ഗരിമയോടെയാണ്. അതിലുപരി സ്വന്തം ഭാഷയിലാണ്.

എം.ടി എഴുതിയത് കൂടല്ലൂരിന്റെ അനുഭവം പേറിയാണ്. ബഷീർ, തകഴി, ഉറൂബ്,മലയാറ്റൂർ ,കോവിലൻ ,കാക്കനാടൻ ,സേതു ,എം മുകുന്ദൻ ,സഖറിയ ,തുടങ്ങിയവർ[പേര് പറയാത്ത മറ്റു പ്രശസ്ത സാഹിത്യകാരന്മാരും] ദേശത്തിനും ഭാഷയ്ക്കും കൊടുത്ത നിവേദ്യമാണ് അവരുടെ സർഗ സൃഷ്ടികൾ. എന്തിനു തിരക്കഥാകാരന്മാരും വെള്ളിത്തിരയിലൂടെ ഹൃദയത്തെ വേദനയുടെ വിത്തുകൾ പാകി ഉഴുതു മറിച്ചതും ദേശത്തിന്റെ നീണ്ട പാതയിലൂടെ സഞ്ചരിച്ചു കൊണ്ടായിരുന്നു. ഇന്നു സിനിമയ്ക്ക്‌ മലയാളത്തിൽ ഒരു പേര് പോലും നൽകാൻ യുവ ചലച്ചിത്ര കാരൻ മാർക്ക്‌ സന്മനസ്സില്ലാതായിരിക്കുന്നു. ഫ്രോഡ്  , ആന്ഗ്രി ബേബീസ്, ഫോർ സെയിൽ , അയ്‌ ലവ് മി ...എന്നിങ്ങനെ നൂറു കണക്കിന് പേരുകൾ  .                  

സാമൂഹ്യ മാധ്യമങ്ങളിൽ മലയാളി നിറയുന്നത് മാതൃഭാഷയിൽ  അല്ല. മംഗ്ലീഷിലും ഇംഗ്ലീഷിലും. ഭാഷ ജനിക്കുന്നതും അതിനെ ഊട്ടിവളർതുന്നതും ദേശത്തിന്റെ സൂതികാ ഗൃഹത്തിൽ നിന്നാണു. മൂന്നരക്കോടി ജനം സംസാരിക്കുന്ന മാതൃഭാഷ എങ്ങനെ നമുക്ക് നിസ്സാരവൽക്കരിക്കാനാകും?

നമ്മുടെ ഭാഷയെ കൊല്ലാൻ അധിനിവേശക്കാർക്ക് ചുവന്ന പരവതാനി വിരിച്ചു കൊടുത്തു കൊണ്ട് നാം പിൻവാതിലിലൂടെ പതുക്കെ മുങ്ങുകയായിരുന്നു. പല പല താല്പര്യങ്ങൾ അത് ചെയ്തവർക്കുണ്ടായിരുന്നു. മാതൃഭാഷയിൽ ജനിതക സ്പന്ദനമുണ്ട്. ഹൃദയമില്ലാത്തവരായി നാം മാറിയതിന്റെ പിൻപുറങ്ങൾ തേടുമ്പോൾ ചെന്നെത്തുന്നത് തത്വ ദീക്ഷ ഇല്ലാതെയുള്ള ,നമ്മുടെ അധിനിവേശ സംസ്കാരത്തോടുള്ള അതിവിധേയത്വത്തിലാണ്. അതെ. ഒന്ന് ''ബിനാലെ'' കാണുക.....മലയാളിയുടെ ഇനിയും മരിക്കാത്ത , അഥവാ ഒരിക്കലും മരിക്കാൻ ഇടയില്ലാത്ത ''കൊളോണിയൽ ഹാങ്ങ് ഓവർ'' കാണാം. അഭിമാനമുള്ളവർക്ക് അപമാന ഭാരത്താൽ തല കുനിക്കാം.... 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...