21 Feb 2015

'നറുക്കെടുക്കാത്ത ടിക്കറ്റുകൾ'’


ദിപുശശി തത്തപ്പിള്ളി

“ദേ, ഇന്നു മോളുടെ ബർത്ത്ഡേയല്ലേ.നേരത്തെ വരണം കേട്ടോ കഴിഞ്ഞ തവണത്തെ അനുഭവം ഓർമ്മയുണ്ടല്ലോ, അല്ലേ? ".
ഭാര്യയുടെ താക്കീതിനു ചെവികൊടുക്കാതെ പടിയിറങ്ങുമ്പോൾ 'ഡാഡീ'യെന്നു നീട്ടി വിളിച്ചുകൊണ്ട് മകൾ ഓടിയെത്തി.
"ഡാഡി, ഞാൻ പറഞ്ഞതൊന്നും വാങ്ങാൻ മറക്കരുതൂട്ടോ. ഇല്ലെങ്കിൽ ഞാനിനി ഡാഡിയോടു മിണ്ടില്ല. "
"ശരി. മറക്കില്ല. "മോളുടെ കവിളിൽ ഒരു മുത്തം നൽകി ഗേറ്റുകടന്ന് ഞാൻ റോഡിലേക്കിറങ്ങി.
അഞ്ചുമിനിറ്റു നടന്നാൽ ബസ്സ്റ്റാന്റിലെത്താം ഒരു ടൂ വീലർ വാങ്ങണമെന്ന് ഒരു പാടു നാളായി ആഗ്രഹിക്കുന്നു. പക്ഷേ ആഗ്രഹിച്ചിട്ടു മാത്രം കാര്യമില്ലല്ലോ. അതിനുള്ള പണം .....
എല്ലാ മാസവും മുറതെറ്റാതെ ശമ്പളം കൈയിൽ കിട്ടുന്നുണ്ട്. പക്ഷേ വീട്ടിലെത്തും മുമ്പേ തന്നെ അതിൽ നല്ലൊരു പങ്കും ചെലവായിക്കഴിഞ്ഞിരിക്കും. വീട്ടുവാടക, പലചരക്കുകടയിലെ പറ്റ്, പാൽ, പത്രം എന്നിവയെല്ലാം ഒരു വിധത്തിൽ അഡ്ജസ്റ്റ് ചെയ്തു കൊടുത്തു തീർത്താലും ആവശ്യങ്ങൾ പിന്നെയുമുണ്ട് ഒരുപാട്. മകളുടെ ട്യൂഷൻ ഫീസ്, ബസ് ഫീസ്, സ്കൂൾ ഫീസ് എന്നിങ്ങനെആവശ്യങ്ങളുടെഇടതടവില്ലാത്തപ്രവാഹം. ഇതിനിടയിൽ ആർക്കെങ്കിലും ഒരു അസുഖം വന്നാൽ മതി, മാസത്തെ ബഡ്ജറ്റ് തകരാറിലാവാൻ.
സ്റ്റാഡിലെത്തുമ്പോൾ ഭയങ്കര തിരക്ക്. സ്ക്കൂൾ-കോളേജ് വിദ്യാർത്ഥികളും ഉദ്യോഗാസ്ഥരുമെല്ലാം തിരക്കിന് ആഴം കൂട്ടാനുള്ള തത്രപ്പാടിലാണ്. ടൗണിലേക്കുള്ള ഒരു ബസിൽ തിക്കിത്തിരക്കി കയറി. ഒരു സീറ്റു കൈക്കലാക്കി. ഷർട്ടിന്റെ രണ്ട് ബട്ടണുകളഴിച്ച് വിയർപ്പാറ്റി, ഞാൻ പുറത്തേക്കു നോക്കി. തിരക്ക് ഒരിക്കലും അവസാനിക്കില്ലേ?
പെട്ടെന്നാണ് ആരോ തോണ്ടി വിളിക്കുന്നതുകേട്ട് ഞാൻ തിരിഞ്ഞു നോക്കിയത്. പിന്നിൽ ഒരു പെൺകുട്ടി. ഒരു പത്തു പന്ത്രണ്ടുവയസു പ്രായം വരും. മുഷിഞ്ഞുലഞ്ഞ വേഷം. ചെമ്പിച്ച തലമുടി, ആളുന്ന തീജ്വാല കണക്കെ അവളുടെ ചുമലിൽ വിഴുപ്പു ഭാണ്ഡം പോലെ ഒരു കുട്ടി കിടക്കുന്നു. കുട്ടിയുടെ ഭാരം കാരണമാകും ഒരു വശത്തേക്ക് വളഞ്ഞ മട്ടിലാണവളുടെ നിൽപ്പ്.
"സാറേ, എന്തെങ്കിലും തരണേ. എന്റെ കുഞ്ഞനിയന് മരുന്നു വാങ്ങാനാ.അവന് വല്ലാത്ത പനിയാ രണ്ടു ദെവസമായി തുടങ്ങിയിട്ട്. അവന് എന്തെങ്കിലും പറ്റിയാൽ പിന്നെ എനിക്കാരുമില്ല "പറഞ്ഞു തീരുന്നതിനു മുൻപേ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു തൂവാൻ തുടങ്ങി.
മനസ്സിൽ വല്ലാത്ത ഒരു നീറ്റൽ ഞാൻ പോക്കറ്റിൽ തപ്പിനോക്കി.ചില്ലറത്തുട്ടുകളൊന്നുമില്ല. ഒരു പത്തുരൂപ കൈയിൽ തടഞ്ഞതാണ്.
പക്ഷേ ..........
അതുകൊടുക്കുന്നതെങ്ങിനെ?  ദിവസത്തെ ബസുകൂലി നഷ്ടമാവും. എന്തെങ്കിലും കുട്ടിക്ക് കൊടുക്കണമെന്ന് തീർച്ചയായും ഞാൻ ആഗ്രഹിച്ചു. പക്ഷേ എന്റെ ആവശ്യങ്ങൾ ......... എന്നിലെ തികച്ചും സാധാരണക്കാരനായ കുടുംബനാഥന് മറ്റു വഴികളൊന്നുമില്ലായിരുന്നു. ഞാൻ മുഖം തിരിച്ചു.
അപ്പോഴേക്കും ബസ് സ്റ്റാർട്ടായി ........ പെൺകുട്ടി അപ്പോഴും എന്റെയടുത്തുതന്നെ നിൽക്കുകയായിരുന്നു. പ്രതീക്ഷയുടെ നേർത്ത സ്ഫുരണം നൊടിനേരത്തേക്കെങ്കിലും മുഖത്തെ ദീപ്തമാക്കിയോ?
ഒന്നും കിട്ടുകയില്ലെന്നു മനസ്സിലായതുകൊണ്ടാവാം അവൾ അടുത്ത സീറ്റിലേക്കു നടന്നു. ഇപ്പോൾ അവളുടെ ചുമലിൽ കിടന്നിരുന്ന കുട്ടിയുടെ മുഖം എനിക്കു ദൃശ്യമായി. അർദ്ധബോധാവസ്ഥയിലായിരുന്ന അവൻ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. പീളകെട്ടിയ കണ്ണുകൾ എനിക്കു നേരെ നീണ്ടു. മതി കൊച്ചേ, കൈ നീട്ടിയത് ഇറങ്ങ് "കണ്ടക്ടർ ഒട്ടും മയമില്ലാതെ അവളെ ബസിൽ നിന്നിറക്കി, ബെല്ലടിച്ചു. ബസ് കുലുങ്ങി കുലുങ്ങി സ്റ്റാന്റിൽ നിന്നും മെയിൻ റോഡിലേക്കു പ്രവേശിച്ചു. ഞാൻ തല പുറത്തേക്കിട്ട് തിരിഞ്ഞു നോക്കി. അവൾ പ്രതീക്ഷാപൂർവ്വം അടുത്തുള്ള മറ്റൊരു ബസിൽ കയറുന്നുണ്ടായിരുന്നു. മനസിൽ അല്പം കുറ്റബോധം എനിക്കു തോന്നാതിരുന്നില്ല. എങ്കിലും…. ഞാൻ എങ്ങിനെ ..........
 ചിന്തകളുടെ ഗതിമാറ്റിവിട്ട് ഞാൻ സീറ്റിലേക്ക് ചാരിയിരുന്നു.
ഹാഫ്ഡേ ലീവെടുക്കുമ്പോൾ സൂസൻ ചെറിയാനോട് പണം കടം ചോദിക്കുന്നതിനുള്ള മുന്നൊരുക്കത്തിലായിരുന്നു, മനസ്. മുമ്പ് വാങ്ങിയത് മുഴുവൻ കൊടുത്തു തീർക്കാൻ കഴിഞ്ഞിട്ടില്ല. ഓഫീസിൽ എല്ലാവരും സൂസനെ '.ടി.എം.' എന്നാണ് വിളിക്കുന്നത്. ഭർത്താവ് ഗൾഫിൽ, കുട്ടികളില്ല. ആർഭാട ജീവിതം. "ജീവിതം സ്വസ്ഥം സുന്ദരം" എന്നാണവർ പറയാറുള്ളത്.
"! എന്റെ രവീ, എന്റെ കൈയിൽ നയാപൈസയില്ല. മൊബൈൽ ഫോൺ പോലും ചാർജ് ചെയ്തിട്ട് രണ്ടു ദിവസമായി. സ്റ്റാർ സിംഗറിലേക്കും, സൂപ്പർ ഡാൻസറിലേക്കും എസ്.എം.എസ് അയക്കാൻ പറ്റാഞ്ഞിട്ട് ഞാനനുഭവിക്കുന്ന ടെൻഷൻ ..... ചേച്ചിയുടെ മോളുടെ കല്ല്യാണത്തിന് കൈയിലുണ്ടായിരുന്ന തുക മുഴുവൻ മറിച്ചു. ഇനി ശമ്പളം കിട്ടിയാലേ രക്ഷയുള്ളൂ.”
മറുപടിയൊന്നും പറയാതെ തിരിഞ്ഞു നടക്കുമ്പോൾ സൂസൻ ടൈപ്പിസ്റ്റ് അമ്പിളിയോട് പറയുന്നതുകേട്ടു. "ഹും കടം വാങ്ങിയാൽ തിരിച്ചു തരണം. ആദ്യം മേടിച്ചതു തരട്ടെ. "
ഒടുവിൽ കൈയിലുള്ള 500 രൂപ തന്നെ ശരണമെന്ന് വിചാരിച്ച് ഓഫീസിന്റെ പടികളിറങ്ങുമ്പോൾ ഒരിടത്തരം ടെക്സ്റ്റൈൽ ഷോപ്പായിരുന്നു എന്റെ ലക്ഷ്യം.
ഫ്രില്ലുവെച്ച വെൽവെറ്റ് ഉടുപ്പു വേണമെന്നാണ് മകൾ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം പറഞ്ഞു പറ്റിച്ചുവെന്ന് പറഞ്ഞ് അവളുണ്ടാക്കിയ ബഹളം! ഒരുപാട് ലാളിച്ചു വളർത്തിയതുകൊണ്ടാണോ അവൾക്കിത്ര ശാഠ്യം.
ഇന്നത്തെ കുട്ടികൾക്ക് എന്തു പിടിവാശിയാണ്. എന്തൊക്കെയായാലു മക്കളുടെ സന്തോഷമാണ് അച്ഛനമ്മമാരുടെ മനസ് നിറക്കുന്നത്. എത്ര ഇല്ലായ്മകളിലും സ്വന്തം മക്കളെ സന്തോഷിപ്പിക്കാൻ അവർ എന്തും ചെയ്യും.
വേനൽച്ചൂടിൽ റോഡ് വെന്തുരുകുകയായിരുന്നു. മൂന്നുനാലു ടെക്സ്റ്റൈൽ ഷോപ്പുകൾ കണ്ടെങ്കിലും ഒരിടത്തരം എന്നു തോന്നിയ കടയിലേക്കു ഞാൻ കയറിച്ചെന്നു.
അലക്കിത്തേച്ച ചിരിയുമായി കൗണ്ടറിലിരുന്നയാൾ എന്നെ എതിരേറ്റു.
റെഡിമേഡ് സെക്ഷനിൽ ചെന്ന് ഞാൻ ചുറ്റും നോക്കി.വർണ്ണവിസ്മയങ്ങൾ നിറഞ്ഞ മായികലോകത്തെത്തിയ പ്രതീതി.
"എന്തുവേണം, സർ?" ഒരു ചെറുപ്പക്കാരൻ എന്റെ ശ്രദ്ധ തിരിച്ചു.
"ഫ്രില്ലുവെച്ച വെൽവെറ്റ് ഉടുപ്പുവേണം. ഒമ്പതുവയസുള്ള കുട്ടിക്കാണ്. "
കേൾക്കേണ്ട താമസം, കുറേ ഡ്രസ്സുകൾ അയാൾ മേശപ്പുറത്തേക്ക് വാരിയിട്ടു. മേശമേൽ റെഡിമെയ്ഡ് വർണ്ണപ്രപഞ്ചം.  വസ്ത്രകൂമ്പാരത്തിൽ നിന്നും ഒന്നെടുത്ത് ഞാൻ വില ചോദിച്ചു.
അയാളുടെ മറുപടികേട്ട് ഉടുപ്പ് എന്റെ കൈയിൽ നിന്നും മേശയിലേക്കു തന്നെ വീണു.
"കുറഞ്ഞത് ഇതിലും?" അൽപം ജാള്യതയോടെയാണ് ഞാൻ ചോദിച്ചത്.
അയാളുടെ മുഖത്ത് പരിഹാസത്തിന്റെ നേരിയ ലാഞ്ഞ്ഛനയുണ്ടോ?
"450 രൂപയുടെ തുണിത്തരങ്ങൾ വാങ്ങുമ്പോൾ ഞങ്ങൾ നിങ്ങൾക്ക് ഒരു കൂപ്പൺ കൂടി തരുന്നു.  സ്റ്റോക്കു തീർന്നാലുടൻ നറുക്കെടുപ്പിലൂടെ ഭാഗ്യവാൻമാരെ തെരഞ്ഞെടുക്കുന്നു. ഒന്നാം സമ്മാനം 2 കിലോ സ്വർണ്ണം.രണ്ടാം സമ്മാനം ഒരു മാരുതിക്കാർ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയ്ക്ക് തുണിത്തരങ്ങൾ. തീർന്നില്ല, പ്രോത്സാഹന സമ്മാനമായി 100 പേർക്ക് മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ റിസർവ് ചെയ്ത ടിക്കറ്റുകൾ. ".
അത്രയും നേരം ഒന്നും മിണ്ടാതിരുന്ന മുടി നീട്ടി വളർത്തിയ ചെറുപ്പക്കാരൻ പറഞ്ഞു. "കുറഞ്ഞ ഉടുപ്പിന് 399 രൂപ 95 പൈസയാണു വില.
അയാളിലെ താല്പര്യമില്ലായ്മ ഞാൻ ശ്രദ്ധിക്കാതിരുന്നില്ല.  ഉടുപ്പുവാങ്ങിയാൽ മാസത്തെ ബഡ്ജറ്റ് തകരാറിലാവും.
അവസാനം എന്തും വരട്ടെയെന്നുറപ്പിച്ച് ഉടുപ്പുവാങ്ങി. ബസ് സ്റ്റോപ്പു ലക്ഷ്യമാക്കി നടക്കുമ്പോൾ ഇന്ന് പതിനാറാം തിയതിയേ ആയിട്ടുള്ളുവെന്ന് ഞാൻ ഞെട്ടലോടെ ഓർത്തു. എത്ര ദരിദ്രരാണെങ്കിലും അച്ഛനമ്മമാർക്ക് വലുത് മക്കളുടെ സന്തോഷമാണ്. അവരുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കുന്നതിൽ നിന്നും കിട്ടുന്ന സംതൃപ്തി എത്ര വലുതാണ്.
ഒരു കേക്ക് കൂടി വാങ്ങണമെന്നുള്ള ആഗ്രഹം ഉപേക്ഷിക്കാതെ വേറെ നിവൃത്തിയില്ലായിരുന്നു. ഇനിയാകെ നൂറുരൂപയേ കൈയിലുള്ളു.ഇനിയത്തെ രണ്ടാഴ്ച എങ്ങിനെ തള്ളി നീക്കും.?
ബസിലിരിക്കുമ്പോൾ എന്തുകൊണ്ടോ രാവിലെ കണ്ട കുട്ടികളെ ഞാൻ ഓർത്തുപോയി. അവൾക്ക് തന്റെ കുഞ്ഞനിയന് മരുന്നു വാങ്ങാനുള്ള കാശ് കിട്ടിക്കാണുമോ? നറുക്കെടുപ്പി ഉൾപ്പെടാതെ പോകുന്ന ടിക്കറ്റുകൾ പോലെയാണ് ചിലരുടെ ജീവിതം.
ദുരിതങ്ങളിൽ നിന്നും ഒരിക്കലും മോചനം കിട്ടാതെ സമൂഹത്തിന്റെ പുറമ്പോക്കുകളിൽ ആർക്കും വേണ്ടാതെ ആരാലും ശ്രദ്ധിക്കപ്പെടാതെ .....
ബസ് സ്റ്റാന്റിലെത്തുമ്പോൾ മൂന്നരമണി. തിക്കിലും തിരക്കിലും പെട്ട് ഒരു വിധം ബസിൽ നിന്നിറങ്ങി. നേർത്ത ചാറ്റൽ മഴ. അപ്പോഴാണ് സ്റ്റാന്റിന്റെ ഒരു കോണിൽ ഒരാൾക്കൂട്ടം കണ്ടത്. ആളുകളുടെ ഉച്ചത്തിലുള്ള സംസാരം ഞാൻ അങ്ങോട്ടു നടന്നു.
"ഇന്നു രാവിലെ കൂടി ഇവിടെ കണ്ടതാ. മരിച്ചിട്ട് അധികം നേരമായെന്നു തോന്നുന്നു. ആൾക്കാട്ടത്തിലൊരുവന്റെ സഹതാപം നിറഞ്ഞ സ്വരം.
ആളുകളെ വകഞ്ഞു മാറ്റി ഉള്ളിലേക്കു നോക്കിയ ഞാൻ ഞെട്ടിത്തരിച്ചുപോയി. രാവിലെ കണ്ട പെൺകുട്ടിയുടെ തോളിൽക്കിടന്നിരുന്ന കുട്ടിയാണ് അവിടെ ചേതനയറ്റു കിടന്നിരുന്നത്.അവൾ അവന്റെ തല മടിയിലെടുത്തു വച്ച് പൊട്ടിക്കരയുന്നു.
ഇടയ്ക്കിടെ അവൾ ആളുകളെ നോക്കുന്നുമുണ്ട്. അവളുടെ നോട്ടത്തെ നേരിടാനാകാതെ ഞാൻ തല താഴ്ത്തി. ദേഹമാകെ തളരുന്നതുപോലെ എനിക്കു തോന്നി. രാവിലെ അവൾക്ക്, പത്തുരൂപ കൊടുത്തിരുന്നുവെങ്കിൽ ഒരു പക്ഷേ അവൻ രക്ഷപ്പെടുമായിരുന്നുവെന്ന് എനിക്കു തോന്നിപ്പോയി.വിവേചിച്ചറിയാൻ ആവാത്തൊരു വികാരത്തിൽ എന്റെ മനസ്സ് പ്രക്ഷുബ്ധമായി. എന്തുകൊണ്ടോ, എന്റെ മകളോട് എനിക്ക് വല്ലാത്ത അമർഷം തോന്നി - വിദ്വേഷവും ടെക്സ്റ്റൈൽ ഷോപ്പിൽ നിന്നും മേടിച്ച ഉടുപ്പിന്റെ പൊതി അടുത്തുകണ്ട കാനയിലേക്ക് ഞാൻ വലിച്ചെറിഞ്ഞു.
അതൊരു പ്രായശ്ചിത്തമാണോ എന്നെനിക്കറിയില്ല. അവശനായി വീട്ടിലേക്കു നടക്കുമ്പോൾ, ചാറ്റൽ മഴയുടെ ശക്തി കൂടിക്കൊണ്ടിരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...