22 Apr 2015

കടുംപിടുത്തങ്ങൾ കൈയൊഴിച്ചില്ലെങ്കിൽ...


സി.രാധാകൃഷ്ണൻ
    ഒരിടത്തും സ്ഥിരമായി തങ്ങാത്ത ഒരു നമ്പൂതിരി എന്റെ കുട്ടിക്കാലത്ത്‌ ഞങ്ങളുടെ നാട്ടിൽ വരാറുണ്ടായിരുന്നു. വൈദ്യം മുതൽ ജ്യോതിഷം വരെ എല്ലാ വിഷയങ്ങളിലും മഹാജ്ഞാനി. എപ്പോഴും തന്നോടുതന്നെ എന്നപോലെ ശ്ലോകങ്ങൾ ഉരുവിട്ടുനടക്കുന്നതിനാൽ ആളുകൾ 'നൊസ്സൻ' എന്നുവിളിച്ചിരുന്നു. എന്നുവച്ചാൽ 'കിറുക്കൻ'.
    തനിക്കു സ്വന്തമായി ആകെ ഉണ്ടായിരുന്ന അരയേക്കർ ഭൂമി ഒരാൾക്കു വിൽക്കാൻ കരാറെഴുതി ഇദ്ദേഹം 'അച്ചാരം'വാങ്ങി. അപ്പോഴാണ്‌ മറ്റൊരാൾ ചെന്നുപറഞ്ഞത്‌, തിരുമേനീ, കഷ്ടമായി, ഞാനതിന്‌ ഇരട്ടി വില തരുമായിരുന്നു.
    'അതിനെന്താ വൈഷമ്യം!' എന്ന്‌ തിരുമേനി ഇയാൾക്ക്‌ മുഴുവൻ തുകയും വാങ്ങി ഭൂമി രജിസ്റ്റർ ചെയ്തുകൊടുത്തു. ഈ തുകയും വാങ്ങി ഭൂമി രജിസ്റ്റർ ചെയ്തുകൊടുത്തു. ഈ തുകയും പഴയ അച്ചാരവുമൊക്കെ ഉടനെ ഗുരുവായൂരപ്പന്‌ കാണിക്കയായി കൊണ്ടുക്കൊടുക്കുകയും ചെയ്തു.
    പക്ഷെ, ആദ്യ ഇടപാടുകാരൻ തിരുമേനിക്കെതിരെ വിശ്വാസവഞ്ചനയ്ക്ക്‌ കേസുകൊടുത്തു. 'പ്രതി'യുടെ നിഷ്കളങ്കത അറിയാവുന്ന നാട്ടുകാർ പിരിവെടുത്ത്‌ ഒരു വക്കീലിനെ വച്ചു. ആ വക്കീൽ തിരുമേനിയെ കേസു പഠിപ്പിച്ചു.
    വിചിത്രമായിരുന്നു ആ വിചാരണ. വാദിഭാഗം വക്കീൽ തിരുമേനി എഴുതിക്കൊടുത്ത കരാർ കാണിച്ച്‌, തിരുമേനിയോട്‌ ചോദിച്ചു: 'ഈ ഒപ്പ്‌ നിങ്ങളുടെ അല്ലേ?'
    ' എന്നു ചോദിച്ചാൽ അതെ. പക്ഷെ', അദ്ദേഹം മറുപടി പറഞ്ഞു, ' എന്റെ വക്കീലിന്റെ ഉപദേശപ്രകാരം, ആ ഒപ്പ്‌ എന്റെ അല്ല!'
    ഹൃദയാലുവായ മജിസ്ട്രേറ്റ്‌ ഇരുകക്ഷികളുടെയും അഭിഭാഷകരെ ചേംബറിൽ വിളിച്ച്‌ ചോദിച്ചു: 'ഇത്ര നല്ല ഒരു മനുഷ്യനെതിരെ ഒരു ക്രിമിനൽക്കേസോ! അത്‌ കോടതിക്ക്‌ പുറത്ത്‌ പറഞ്ഞു തീർക്കുന്നതല്ലേ ചിതം?'
    'ഈ തിരുമേനി കോടതിയെ അറിയിച്ചതു നേരോ നുണയോ? അതോ നേരും നുണയും ഒന്നാകുന്ന അപൂർവ്വതയോ?
    നേരുപറയുന്നതാണ്‌ നല്ലത്‌ എന്നത്‌ നേരുതന്നെ. പക്ഷെ കള്ളം ഒരിക്കലും പറയാതിരിക്കാൻ മനുഷ്യനു കഴിയുമോ? ഒരു നല്ല കാര്യം നടക്കാൻ ഒരു കള്ളം പറയണമെങ്കിലോ? നേരു പറയുന്നത്‌ മനസ്സാക്ഷിക്കു നിരക്കാതെ വന്നാലോ?
    ശാഠ്യമല്ല സന്മനസ്സാണ്‌ കാര്യം എന്നു കരുതാനാണ്‌ വ്യാസമഹാമുനി നിർദ്ദേശിക്കുന്നത്‌. 'അശ്വത്ഥാമാവ്‌' എന്ന ആന മരിച്ചു എന്ന്‌ ധർമ്മപുത്രർ പറയുന്നത്‌ സത്യം. എന്നാൽ 'എന്ന ആന' എന്ന്‌ അദ്ദേഹം പറയുന്നത്‌ പുറമെ ആരും കേൾക്കാതെയാണ്‌-പ്രത്യേകിച്ചും ആര്‌ കേൾക്കാനാണോ ഈ വാചകം പറഞ്ഞത്‌ അയാളുടെ ചെവിയിൽ ഒരിക്കലും വീഴാത്തത്ര പതുക്കെ. സത്യമായും അപ്പോൾ തെറ്റുകൾ രണ്ടായി! ഒന്ന്‌, കള്ളം പറഞ്ഞു എന്നത്‌. രണ്ട്‌, കള്ളമാണ്‌ പറയുന്നത്‌ എന്ന നേരു മറച്ചുവയ്ക്കാൻ ബോധപൂർവ്വം ശ്രമിച്ചു.
    പക്ഷെ, ആ കൃത്യനേരത്ത്‌ ആ കള്ളം അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഭാരതയുദ്ധത്തിന്റെ പരിണിതി മറിച്ചാകുമായിരുന്നു!
    കർണ്ണന്റെ ശാഠ്യത്തിന്റെ കഥയും ഇതുതന്നെ. താനൊരു മഹാദാനവാൻ എന്ന അഹന്ത അദ്ദേഹത്തിനുണ്ടായിരുന്നു. ആ 'ഇമേജ്‌' പുലർത്താൻ തന്റെ ജീവൻ വരെ പണയപ്പെടുത്താൻ റെഡി! ഇതും അനാവശ്യമായ ഒരു ശാഠ്യം തന്നെ. മറുവശത്ത്‌ ദേവന്മാരുടെ ദേവനായ ദേവേന്ദ്രൻ തന്റെ മകനുവേണ്ടി കപടവേഷധാരിയായി കർണ്ണന്റെ രക്ഷാകുണ്ഡലങ്ങൾ യാചിച്ചു വാങ്ങുന്നു. അതും അസത്യഭാവം അവലംബിച്ച്‌. യശസ്സും മായ തന്നെ എന്ന അറിവ്‌ ഇല്ലാതെ പോകുന്നതാണ്‌ ഇവിടെ പ്രശ്നം.
    ദുശ്ശാഠ്യത്തിന്റെ പരമദയനീയമായ അന്തിമപരിണതിയുടെ ഏറ്റവും നല്ല ദൃഷ്ടാന്തം മഹാവ്രതനെന്നറിയപ്പെട്ട ഭീഷ്മപിതാമഹന്റെ കഥയാണ്‌. രാജാവാകില്ല എന്ന വ്രതം അക്ഷരാർത്ഥത്തിൽ പാലിച്ച അദ്ദേഹത്തിന്‌ പതനത്തിന്‌ മൂകസാക്ഷിയാകേണ്ടിവന്നു. അവസാനം മേഘത്തിൽ നിന്ന്‌ ഇറ്റുവീഴുന്ന വെള്ളത്തുള്ളികളാൽ ദാഹം തീർത്ത്‌ ശരശയ്യയിൽ ഏറെ നാളുകൾ കഴിയുക കൂടി വേണ്ടിവന്നു. തന്റെ മൂക്കിനു താഴെ ദുര്യോധനാദികൾ എല്ലാ അക്രമങ്ങളും കാണിക്കുമ്പോഴും തന്റെ 'വ്രതത്തെ' മുറുകെ പിടിച്ച്‌ അദ്ദേഹം മൗനിയായിരുന്നു. പകരം, ആ അധികപ്രസംഗിയെ ഒരു ചെറുവിരലനക്കി അടക്കിയിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല സ്ഥിതി. ചെയ്തില്ല! 'താന്താൻ നിരന്തരം ചെയ്യാത്ത കർമ്മങ്ങൾ.......'
    'ഞാൻ ഒരിക്കലും കള്ളം പറയില്ല' ഞാൻ ഒരിക്കലും ഒന്നിനെയും ഹിംസിക്കില്ല' 'ഞാൻ ഒരിക്കലും ആരിൽ നിന്നും കാലണ കടം വാങ്ങില്ല', 'ഇന്നയിന്ന ആളുകളോട്‌ ഇനി മരണം വരെ സംസാരിക്കില്ല', 'ഞാനൊരിക്കലും ഇന്നയിന്ന ഭക്ഷണം കഴിക്കില്ല' എന്നിങ്ങനെ അനേകം ശപഥങ്ങൾ പലപ്പോഴും നമ്മിൽ പലരെയും അടിമപ്പെടുത്തുകയും കഷ്ടത്തിലാക്കുകയും ചെയ്യാറുണ്ട്‌. പുലിവാലുകൾ, എല്ലാം!
    ലോകഹിതത്തിനും ചുമതലാനിർവഹണത്തിനും ഏറ്റവും ഹിതമായതെന്തോ അത്‌ ചെയ്യാൻ മടിക്കേണ്ടതില്ല എന്നുതന്നെയാണ്‌ ഗീതാമതം. അന്യഥാ ശരി എന്ന്‌ ബോധ്യമുള്ളതിൽ നിന്ന്‌ നാം വ്യതിചലിക്കുന്നത്‌ നമ്മുടെ സ്വാർത്ഥലാഭത്തിനാകരുതെന്നുമാത്
രം.
    കഥാകൃത്തായ ഞാൻ എന്റെ കർമ്മമണ്ഡലത്തെക്കുറിച്ച്‌ ചിന്തിച്ചപ്പോഴാണ്‌ ഈ വെളിപാട്‌ കിട്ടിയത്‌. ഭൂമിയിൽ ഏതെങ്കിലും ഒരു കഥ പറഞ്ഞ ആരും കള്ളമാണ്‌ പറഞ്ഞത്‌. മണ്ണാങ്കട്ടയും കരിയിലയും കൂടി കാശിക്കുപോയി എന്നു പറഞ്ഞ മുത്തശ്ശി മുതൽ വേദേതിഹാസപുരാണകാവ്യാദികൾ രചിച്ച എല്ലാവരും ഉൾപ്പെടെ. ചുരുക്കത്തിൽ, സത്യത്തെ അനുഭവജ്ഞാനമാക്കാൻ അതീവസുന്ദരവും ഹൃദ്യവുമായി കള്ളം പറയുന്ന ഏർപ്പാടിനെയാണ്‌ സാഹിത്യം എന്നു പറയുന്നത്‌. ഹരിച്ഛന്ദ്രന്റെ കഥപോലും പച്ചക്കള്ളം!
    ദുശ്ശാഠ്യങ്ങളും കടുംപിടുത്തങ്ങളും കൈയൊഴിച്ച്‌ നന്നായൊരു ചിരി അനുഭവിച്ചാൽ ജീവിതം ധന്യമായി. ചിരപരിണാമിയായ പ്രകൃതിയിൽ കടുംപിടുത്തങ്ങൾക്ക്‌ നിലനിൽപ്പില്ല. പിടിച്ചാൽ കിട്ടാത്ത പശുവിന്റെ കഴുത്തിലെ കയർ കൈവിടാഞ്ഞാൽ എന്തു സംഭവിക്കുമെന്നോർത്താൽ മതി, ചിരിക്കാൻ! പിന്നെ മൂക്കുംകുത്തി വീഴില്ല.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...