22 Apr 2015

യാത്ര



ചവറ കെ.എസ്‌.പിള്ള

ചിറകുതളർന്നുപോയെങ്കിലും മനപ്പക്ഷി
ചിറകുനീർത്തിപറന്നെത്രയും ജാതോല്ലാസ-
മൊഴുകിയെത്തീടുന്നൂയനന്തവിഹായസ്
സിൽ
തിരികെയണയുന്നു, വപ്പൂപ്പൻതാടിപോലെ
എന്തൊരാനന്ദ, മെനിക്കിന്നുമീസായന്തന-
മങ്ങലുചൂഴുമ്പോഴും സ്വപ്നയാത്രകൾചെയ്‌വാൻ
വാഴ്‌വിൻ യാഥാർത്ഥ്യത്തിൻകയ്പുകളലിഞ്ഞുപോ
മായികസങ്കൽപത്തിൻമാധുരി നുണയുവാൻ!
എത്രമേലപാരതപുൽകിലും തിരിച്ചിട-
ത്തെത്തുവാൻ ക്ഷണിപ്പതീഭൂമിതൻനിയാമക-
ശക്തിയാണല്ലോ,യോരോയാത്രയും തുടങ്ങീടു-
മിടത്തുവീണ്ടും വന്നുപതിക്കും കല്ലാണല്ലോ.
എന്നേ തുടങ്ങീയാത്ര, അമ്മതന്നുദരത്തി-
ലൊക്കത്തു, കയ്യിൽതൂങ്ങി,യോടിയും ചാഞ്ചാടിയു-
മോണത്തിനുഞ്ഞാലാടാ, നോണപ്പൂക്കളം തീർക്കാ-
നോണപ്പൂത്തുമ്പിതുള്ളാ, നന്നാവാമോർമ്മിപ്പുഞ്ഞാൻ
യാത്രകളനന്തമാം യാത്രകളതിൻപാത-
നീട്ടലും കുറയ്ക്കലും തുടരും മഹായാനം!
ഇരുളും വെളിച്ചവും പൂക്കുന്ന വഴികളിൽ
മുള്ളുകൾ, കുണ്ടും കുഴീം, പൊള്ളുന്ന കനലുകൾ
പൂവുകൾ, തളിർത്തൊത്ത, പൂന്തണൽ, തണ്ണീർപ്പന്ത-
ലൊക്കെയും താണ്ടി, യെത്രസാർത്ഥകം മമയാത്ര!
യാത്രകൾ, ജനപഥവേഴ്ചകൾ, ഋതുക്കൾതൻ
മാറ്റങ്ങൾ, സംസ്കാരത്തിൻ തീർത്ഥങ്ങൾ, ചരിത്രത്തിൻ
തോറ്റങ്ങൾ, വഴിവിള, ക്കിക്കാലപാദമുദ്ര
ഒക്കെയുമറിവിന്റെ പെട്ടകം തുറക്കുന്നു
യാത്രകളകക്കണ്ണിൻ പാളികൾ തുറക്കുന്നു
യാത്രകളന്വേഷണ; മറിയാനിഗോ‍ൂഡത-
പ്പൂട്ടുകൾ തുറക്കുന്നു, ചരിത്രം രുചിക്കുന്നു
കാഴ്ചകളൊരുക്കുന്നുകാണാത്തിടങ്ങളിൽ
യാത്രകളനുധ്യാനമാത്രകളാക്കിത്തീർത്ത
തീർത്ഥപാദരാം മഹായാത്രികർ, ധർമ്മാധർമ്മ-
സൂക്തങ്ങൾ വിരചിച്ച ജ്ഞാനികൾ മഹാശയർ
ആർത്തരായലഞ്ഞവർ പ്രപഞ്ചസത്യംതേടി.
യാത്രയാലല്ലോ ബുദ്ധൻ പരമവെട്ടം നേടി
നാട്ടകത്തമാവാസിരാത്രികൾ പകലാക്കി.
യാത്രയാലല്ലോകാലരഥ്യയിൽ ദീപസ്തംഭം
തീർത്തവർ സ്നേഹോദാരധന്യരാം മനീഷിമാർ
യാത്രയാലല്ലോ നിത്യസത്യത്തിൻ പൊരുളുകൾ
പൂത്തതീ മണ്ണിൽ സ്നേഹസങ്കീർത്തനങ്ങൾ പാടി

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...