24 May 2015

ആണും പെണ്ണും കെട്ട ഒരു ദൈവം!


സി.രാധാകൃഷ്ണൻ
    ഏകദൈവാരാധന എന്ന ഉന്നതവിദ്യാഭ്യാസത്തിനുള്ള കിന്റർഗാർഡൻ സ്കൂളാണ്‌ ബഹുദൈവാരാധന എന്ന കഥയൊക്കെ നാം മിക്കവാറും മറന്ന മട്ടാണ്‌. പ്രതീകാത്മകങ്ങളായ ദൈവസങ്കൽപ്പങ്ങളുടെ സാരവും സൗന്ദര്യവും അതിനാൽ നമുക്ക്‌ അന്യമായും കലാശിച്ചു. ഇങ്ങനെ ഇരിക്കെ, തമാശയായോ കാര്യമായിത്തന്നെയോ ഏളിതം കൂട്ടുന്നവരോട്‌ ശരിയായി പ്രതികരിക്കാൻ കഴിയാതെ പോകുന്നു.
    ഇക്കഴിഞ്ഞ ശിവരാത്രി ദിവസം ഇവിടെ ഒരു ക്ഷേത്രപരിസരത്ത്‌ നടന്ന കശപിശ ഉദാഹരണം. പരമശിവനെയും ശിവരാത്രിയെയും കുറിച്ച്‌ ആരോ വന്ന്‌ പ്രസംഗിച്ചു. ശിവൻ അർദ്ധനാരീശ്വരനാണെന്ന്‌ അദ്ദേഹം പറഞ്ഞതുകേട്ട്‌ മതിൽക്കെട്ടിനു വെളിയിൽ നിന്ന ആരോ പൊട്ടിച്ചിരിച്ചു. ആണും പെണ്ണും കെട്ട ഒരു ദൈവം!
    ശിവഭക്തരിൽ ചിലർ മയമില്ലാതെ പ്രതികരിച്ചു. രംഗം വഷളാകുമെന്ന സ്ഥിതിയായി. ഭാഗ്യത്തിന്‌ അതിനിടെ അവിടെ എത്തിയ വയോവൃദ്ധനായ ഒരു പൂർവകാലാധ്യാപകൻ ഇടപെട്ട്‌ കാര്യം രമ്യതയിലാക്കി. അല്ലെങ്കിൽ അത്‌ മതിയാകുമായിരുന്നു എന്ത്‌ അത്യാഹിതവും നടക്കാൻ.
    പിറ്റേന്നാൾ രണ്ടുമൂന്നു ചെറുപ്പക്കാർ വന്ന്‌ എന്നോടു ചോദിച്ചു. ഈ അർദ്ധനാരീശ്വര സങ്കൽപം എങ്ങനെ വന്നു എന്നും അതിന്റെ അർത്ഥമെന്തെന്നും. അവരോടു പറഞ്ഞതിന്റെ രത്നച്ചുരുക്കമാണ്‌ ഈ കുറിപ്പിലുള്ളത്‌.
    എല്ലാവരിലും നിറഞ്ഞിരിക്കുന്ന ജീവപ്രഭാവമാണ്‌ ഈശ്വരൻ എന്ന നേര്‌ ആദ്യം ഗ്രഹിക്കണം. നാം ഓരോരുത്തരും ഈശ്വരനാണ്‌. ഈ ഈശ്വരപ്രഭാവത്തിന്‌ മൂന്നു തലകളുണ്ട്‌. നാശമുള്ള ലോകം, അതുടലെടുക്കുന്ന നാശമില്ലാത്ത പ്രകൃതി, അതിനും നിദാനമായ അടിസ്ഥാന ചൈതന്യം അല്ലെങ്കിൽ പുരുഷൻ. ആൺ എന്ന അർത്ഥത്തിലല്ല. ശരീരമെന്ന പുരത്തിൽ അഥവാ നഗരത്തിൽ വസിക്കുന്നവൻ എന്ന അർത്ഥത്തിലാണ്‌ ഈ പദം. യാഥാർത്ഥ്യത്തിന്റെ മൂന്നു തലങ്ങളാണ്‌ ഇവ.
    പുരുഷനും പ്രകൃതിയും തമ്മിൽ പ്രതിപ്രവർത്തിച്ചാണ്‌ ഭൗതികലോകത്തിലെ  എല്ലാ ഉരുവങ്ങളും ഉണ്ടാകുന്നത്‌. ഇതിനെ ആണായും പെണ്ണായും-അച്ഛനായും അമ്മയായും-വേണമെങ്കിൽ കാണാം. ഉണ്ടായ ഉരുവങ്ങളിലെല്ലാം ഈ രണ്ട്‌ പ്രതിഭാസങ്ങളും സന്നിഹിതമായി ഇരിക്കുന്നു. അതായത്‌, നമ്മിലും കഥ ഇതുതന്നെ! പാർവതീപരമേശ്വര സങ്കൽപ്പവും ബ്രഹ്മസരസ്വതി സങ്കൽപ്പവും ലക്ഷ്മീനാരായണസങ്കൽപ്പവും ഈ സ്ഥിതിയെയാണ്‌ വ്യഞ്ജിപ്പിക്കുന്നത്‌.
    പ്രസ്താവം, നിഷേധം, സമന്വയം എന്നതാണ്‌ ആശയരൂപീകരണവഴി. ഇതിങ്ങനെ അനുസ്യൂതം തുടരുന്നു. ഒന്നില്ലാതെ മറ്റേതില്ല. ദൃശ്യപ്രപഞ്ചത്തിൽ ഒരു ബലവും അതിന്റെ എതിരാളിയില്ലാതെ നിലനിൽക്കില്ല. ഒരു സമതുലനവും ശാശ്വതവും അല്ല. ഇണങ്ങിയും പിണങ്ങിയും തന്നെ ഒടുങ്ങണം എത്തിന്റെയുമെന്തിന്റെയും എല്ലാ ജന്മങ്ങളും!
    ചുരുക്കത്തിൽ, എല്ലാ ആണിലും ഒരു പെണ്ണിരിക്കുന്നു. എല്ലാ പെണ്ണിലും ഒരു ആണും. വെവ്വേറെ സമതുലിതാവസ്ഥകളുടെ ഫലങ്ങളാണ്‌ എല്ലാ ആണത്തങ്ങളും പെണ്ണത്തങ്ങളും. കരുത്തനായ ആണിൽ കരുത്തിയായ ഒരു പെണ്ണുണ്ട്‌. മറിച്ചും. ഒരു ലിംഗത്തിന്റെ കോലവും എതിർലിംഗത്തിന്റെ സ്വഭാവവും അപൂർവം ചിലരിൽ കാണുന്നതും ഈ സമതുലനത്തിന്റെ സവിശേഷതയാൽത്തന്നെ. ആധുനിക വൈദ്യശാസ്ത്രം ഇത്‌ ഹോർമോണുകളുടെ കളിയാണ്‌ എന്നു പറയും. ഈ ഹോർമോണുകൾ എങ്ങനെ ഇത്തരത്തിലായി എന്നു പറയുകയുമില്ല. അറിഞ്ഞാലല്ലേ പറയാനാവൂ? കാരണം, അർദ്ധനാരീശ്വരസങ്കൽപം വെച്ചേ ഇത്‌ വിശദീകരിക്കാനാവൂ. അതിനിയും ആധുനിക മനഃശാസ്ത്രത്തിന്റെ പാഠപുസ്തകത്തിൽ ഇല്ല.
    പ്രകൃതി-പുരുഷ ശക്തികളുടെ സമന്വയം താറുമാറാകുമ്പോൾ ലഹരിവസ്തുക്കളോടുള്ള പ്രിയം മുതൽ സ്വവർഗരതിവരെയുള്ള വ്യതിയാനങ്ങൾ സ്വാഭാവികമാണ്‌. സ്വവർഗരതിക്കാരെ ലഹരിപ്രിയരോട്‌ തുല്യപ്പെടുത്തി അവഹേളിച്ചു എന്നൊന്നും തോന്നരുത്‌. രണ്ടു കാര്യങ്ങളുടെയും വേരുകൾ ഒരിടത്താണെന്ന്‌ സൂചിപ്പിക്കുക മാത്രമാണ്‌ ഉദ്ദേശ്യം.
    അർദ്ധനാരീശ്വരസങ്കൽപത്തിന്റെ ഏറ്റവും വലിയ പ്രയോജനം ദാമ്പത്യവിജയം ഉറപ്പുവരുത്തുന്നതിലാണ്‌. ജീവിതപങ്കാളിയും ഒരു അർദ്ധനാരീശ്വരനാണ്‌ എന്നു കരുതിയാൽ മിക്ക ദാമ്പത്യകലഹങ്ങളും അവസാനിക്കും. അടിയുറപ്പുള്ള സ്ത്രീ-പുരുഷബന്ധത്തിന്റെ അടിത്തറ വിചിത്രമാണ്‌. ഒരു പുരുഷൻ സ്ത്രീയെയോ ഒരുസ്ത്രീ പുരുഷനെയോ സ്നേഹിക്കുന്നു എന്നതു മാത്രമല്ല അതിലെ വിശേഷം. പുരുഷനിലെ പുരുഷൻ സ്ത്രീയിലെ സ്ത്രീയെയും സ്ത്രീയിലെ സ്ത്രീ പുരുഷനിലെ പുരുഷനെയും മാത്രമല്ല സ്നേഹിക്കുന്നത്‌. പുരുഷനിലെ സ്ത്രീ സ്ത്രീയിലെ പുരുഷനെയും സ്ത്രീയിലെ പുരുഷൻ പുരുഷനിലെ സ്ത്രീയെയും കൂടി സ്നേഹിക്കുന്നുണ്ട്‌. ഈ നാലു ബന്ധങ്ങളും സുദൃഢമായാൽ പിന്നെ ആ ദാമ്പത്യം ആനപിടിച്ചാലും ഇളകില്ല! ഇതിൽ ഏതെങ്കിലുമൊന്ന്‌ ലൂസാണെങ്കിൽ അപരസ്വാധീനങ്ങൾക്ക്‌ അത്രയും ഇടമുണ്ടാകും. അതുമതി കുറ്റാരോപണങ്ങൾക്കും പൊട്ടിത്തെറികൾക്കും വഴിമരുന്നിടാൻ.
    എത്ര നല്ല കണ്ണാടിയിൽ നോക്കിയാലും ഒരു പുരുഷനും തന്നിലെ സ്ത്രീയെയോ ഒരു സ്ത്രീക്കും തന്നിലെ പുരുഷനെയോ അതിൽ കാണാൻ കഴിയില്ല. പക്ഷെ, മനസ്സിന്റെ ഗതിവിഗതികളെ മാറി നിന്നു നോക്കിയാൽ ഇരുകൂട്ടർക്കും തങ്ങൾക്കകത്തെ തിരുമാലികളെ കാണാൻ കഴിയും! അപൂർവാസരങ്ങളിൽ ഈ കുടികിടപ്പുകൾ സടകുടഞ്ഞ്‌ എഴുന്നേറ്റുവരികയും പതിവാണ്‌. ആണിനെക്കാൾ ആണത്തം കാണിച്ച ഭഗവതിമാരും ഉണ്ണിയാർച്ചമാരും നമുക്കുണ്ടല്ലോ. മേൽക്കോയ്മകളുടെ ഏതു കൊള്ളരുതായ്മയ്ക്കും കീഴൊതുങ്ങി നിന്ന്‌ ഏത്‌ അബലയെക്കാളും ബലഹീനവിധേയത്വം കാണിച്ച പടനായകന്മാരുമുണ്ട്‌.
    ഇതേസമയം, പ്രകൃതിയെ പരിപൂർണ്ണമായി തിരസ്കരിക്കാൻ തീർച്ചയാക്കി തപസ്സു ചെയ്ത വിശ്വാമിത്രന്മാരും വിഭാണ്ഡകന്മാരും എവിടെ എത്തി എന്നുകൂടി ഇതിഹാസപുരാണങ്ങൾ പറയുന്നു. വിജയിച്ച എല്ലാ യാജ്ഞവൽക്യന്മാരുടെയും കൂടെ മൈത്രേയിമാർ ഉണ്ടായിരുന്നു. അവർ പുരുഷൻ മായബാധിതനായി അസുരനാകുന്നേരം നോമ്പു നോറ്റ്‌ വധിച്ചുകളയുകവരെ ചെയ്യുന്നു!
    പ്രപഞ്ചസൃഷ്ടിയിൽ ഇന്നോളം പരസ്പരസംയോജനങ്ങളെല്ലാം നടന്നത്‌ പ്രകൃതി-പുരുഷ പാരസ്പരസംയോജനങ്ങളെല്ലാം നടന്നത്‌ പ്രകൃതി-പുരുഷ പാരസ്പര്യത്തിലൂടെയാണ്‌. അണുകേന്ദ്രങ്ങളുടെ രൂപീകരണത്തിലായാലും വ്യത്യസ്ത അണുക്കൾ തമ്മിൽ ചേർന്ന്‌ രാസപദാർത്ഥങ്ങൾ രൂപപ്പെട്ട പ്രക്രിയയിലായാലും ഈ പാരസ്പര്യം കാണാം. അണുകണം മുതൽ അർദ്ധനാരീശ്വരമായാണ്‌ ഇരിക്കുന്നത്‌. യൗഗികങ്ങളുടെ പിറവിക്കു കാരണമായ പ്രകൃതിപ്രതിഭാസത്തെ രാസക്രിയ എന്നാണ്‌ വിളിക്കുന്നത്‌. രാസലീല എന്നായാലും ശരിതന്നെയെ അകൂ. ഒരേ ചൈതന്യം പതിനാറായിരത്തെട്ട്‌-എന്നുവെച്ചാൽ എണ്ണമറ്റ-ബലങ്ങളായി ഭവിച്ചതിൽപ്പിന്നെ അവയുടെ മൂലസ്രോതസ്സിൽ ലയിക്കാൻ ആഞ്ഞുപിടിക്കുന്ന കഥ രാസലീല! അതായത്‌, ഈശ്വരന്റെ ഭാര്യമാരുടെ എണ്ണം പതിനായിരത്തെട്ടുമല്ല, മുപ്പത്തിമുക്കോടിയും അല്ല. അതിലുമെത്രയോ ഏറെയാണ്‌. ഇതിനോക്കെ എന്തു തെളിവുണ്ട്‌ എന്നാണെങ്കിൽ സ്വന്തം മനസ്സിലേയ്ക്ക്‌ മുൻവിധിയില്ലാതെ ഒന്നു നോക്കിയാൽ മതി.
    എന്തു കാണുന്നു? സുന്ദരമായതിനെയെല്ലാം-അതിന്റെ സ്വഭാവം ആണത്തമായാലും പെണ്ണത്തമായാലും- നാം മനസ്സുകൊണ്ടുവരിക്കുന്നു. സൗന്ദര്യം എന്നതിന്‌ നമുക്കുള്ള മാനദണ്ഡം എന്തെന്നുകൂടി നോക്കുക. അത്‌ നാംതന്നെ നിശ്ചയിക്കുന്ന ഒന്നാണ്‌! എന്നിലെ സ്ത്രീയും പുരുഷനും  ഈ മഹാസ്വയംവരങ്ങൾ വെവ്വേറെ നടത്തുന്നുണ്ട്‌.
    ഇത്തരം ആഭിമുഖ്യങ്ങൾക്കെല്ലാം പരസ്പരം പൂരകമാകുന്ന ദാമ്പത്യമാണ്‌ അന്യൂനം. ഇരുകൂട്ടരുടെയും പതിനാറായിരത്തെട്ടു കാമനകളും അപ്പോൾ നിറവേറുന്നു. ഇത്തരമൊരു ഇണ എവിടെയുണ്ട്‌ എന്നാണെങ്കിൽ, പ്രകൃതിയിലെ അനിവാര്യത എന്ന നിലയിൽ തീർച്ചയായും കൈയകലത്തിൽ പിറവിയെടുത്തിട്ടുണ്ട്‌. ജാതിമതങ്ങളും ഉച്ചനീചത്വങ്ങളും അതിരുകളും ഒന്നും തടസ്സമായില്ലെങ്കിൽ കണ്ടെത്താം. ആ മഹാഭാഗ്യത്തിന്‌ അർദ്ധനാരീശ്വരസങ്കൽപ്പമല്ലാത്ത എന്തുണ്ട്‌ ധ്യാനവിഷയം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...