19 Jul 2015

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്തെ ഇന്ത്യൻ നാളികേര വിപണിയിലെ വില വ്യതിയാനങ്ങൾ - ഒരു പഠനം




സ്ഥിതിവിവരക്കണക്കുകളുടെ ?അടിസ്ഥാനത്തിൽ പഠനം നടത്തിയത്‌ നാളികേര വികസന ബോർഡിന്റെ സ്റ്റാറ്റിസ്റ്റിക്സ്‌ വിഭാഗം. ഐടി വിഭാഗം സഹകരിച്ചു.  വിലവിശകലനങ്ങളും പഠനവും തുടരും. ഓരോ ദ്വൈവാരാന്ത്യങ്ങളിലും ഇതിന്റെ നിരീക്ഷണങ്ങൾ കർഷകർക്കു ലഭ്യമാക്കും.

നാളികേരോൽപാദനത്തിൽ 2011 മുതൽ ലോക രാഷ്ട്രങ്ങളിൽ ഒന്നാം സ്ഥാനമാണ്‌ ഭാരതത്തിന്‌.  ഉൽപാദനക്ഷമതയിലും നാം തന്നെയാണു മുൻപിൽ.വസ്തുത ഇതാണെന്നിരിക്കിലും, മൂല്യവർധിത ഉത്പ്പന്നങ്ങളുടെ സംസ്കരണത്തിലും കയറ്റുമതിയിലും നാം വളരെ പിന്നിലാണ്‌. നമ്മുടെ നാളികേര ഉൽപന്ന വിപണി പ്രധാനമായും നാല്‌  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ്‌ പ്രവർത്തിക്കുന്നത്‌. കാർഷിക ഉൽപന്നം എന്ന നിലയിൽ വിവിധ ഘടകങ്ങൾ വിപണിയിലെ നാളികേര വിലയെ സ്വാധീനിക്കുന്നുണ്ട്‌. 2013 ഓഗസ്റ്റിനു ശേഷം കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വില വ്യതിയാനങ്ങൾ നാളികേര വിലയിൽ ചെലുത്തുന്ന സ്വാധീനം വിപണിയിൽ കുറഞ്ഞു വരികയാണ്‌. ഈ മേഖലയിൽ പുതിയ താരങ്ങൾ രംഗപ്രവേശം ചെയ്തു കഴിഞ്ഞു.  ഉൽപാദനത്തിലുണ്ടാകുന്ന വ്യതിയാനം, മൂല്യവർദ്ധിത ഉത്പന്ന നിർമ്മിതിക്കായുള്ള ആവശ്യകത, കാലാകാലങ്ങളിൽ ഗവണ്‍മന്റ്‌ സ്വീകരിക്കുന്ന നയപരമായ തീരുമാനങ്ങൾ, ആഭ്യന്തര - വിദേശ വിപണികളിലെ ഡിമാന്റ്‌ എന്നിവയാണ്‌  വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. 
പഠന ലക്ഷ്യം, രീതി
പരമ്പരാഗത നാളികേര ഉൽപന്നങ്ങളായ കൊപ്ര, വെളിച്ചെണ്ണ എന്നിവയുടെ  വിപണിയിലെ കഴിഞ്ഞകാല വില വ്യതിയാനങ്ങൾ അപഗ്രഥിച്ച്‌ വിശകലനം ചെയ്യുക വഴി  കേര കർഷകർ ഈ വ്യതിയാനങ്ങളോട്‌ എങ്ങനെ പ്രതികരിക്കണമെന്നും വിലതകർച്ചയ്ക്ക്‌ എതിരെ ഏതെല്ലാം തരത്തിലുള്ള മുന്നൊരുക്കങ്ങളും പ്രതിരോധ നടപടികളും സ്വീകരിക്കണമെന്നും കണ്ടെത്താനുള്ള ശ്രമമാണ്‌ ഈ പഠനത്തിന്റെ ഉദ്ദേശ്യം. കർഷകർ നിസ്സഹയരാണോ?  വിപണിയിൽ അവർ നിസ്സഹായരായി നിൽക്കേണ്ടതുണ്ടോ? ഇതാണ്‌ ചോദ്യങ്ങൾ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലത്തെ നാളികേര  വിപണിയിൽ കൊപ്രയുടെയും വെളിച്ചെണ്ണയുടേയും ശരാശരി മാസവിലയുടേയും ദിവസ വിലയുടേയും അടിസ്ഥാനത്തിലാണ്‌ ശാസ്ത്രീയമായ ഈ പഠനം നടത്തിയിരിക്കുന്നത്‌.  കേരളത്തിലെ കൊച്ചി, കോഴിക്കോട്‌, ആലപ്പുഴ, തമിഴ്‌നാട്ടിലെ കാങ്കയം എന്നീ വിപണികളിലെ 1988 മുതലുള്ള  കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലകളാണ്‌ ഈ പഠനത്തിന്‌ അടിസ്ഥാനമായി സ്വീകരിച്ചതു.

ടൈം സിരീസ്‌ അനാലിസസിന്റെ അടിസ്ഥാന തത്വങ്ങൾ ഉപയോഗിച്ചായിരുന്നു ഈ അപഗ്രഥനം നടത്തിയത്‌. ട്രെന്റ്‌, സൈക്ലിസിറ്റി, സീസണാലിറ്റി, ഇറേഗുലാരിറ്റി   എന്നീ നാലു ഘടകങ്ങളാണ്‌ ടൈം സിരീസിലുള്ളത്‌. നാളികേര ഉൽപന്നങ്ങളുടെ കഴിഞ്ഞ കാലങ്ങളിലെ വില സൂക്ഷ്മമായി പരിശോധിച്ചാൽ ഈ ഘടകങ്ങൾ എല്ലാം അതിൽ ഉൾക്കൊള്ളുന്നതായി കാണുവാൻ കഴിയും. കൊപ്രവിലയും നാളികേരവിലയും തമ്മിൽ ബന്ധം ഉള്ളതു പോലെ വിവിധ വിപണികളിലെ ഒരേ ഉൽപന്നത്തിന്റെ വിലയും മിക്കവാറും കാലങ്ങളിൽ സമാന രീതിയിലാണ്‌ നീങ്ങുന്നത്‌ എന്നും കണ്ടെത്താൻ കഴിഞ്ഞു.
വിപണി വിലയിലെ സ്വഭാവം മനസ്സിലാക്കാൻ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ വിലകളെ ഓരോ പതിറ്റാണ്ടു വീതം എടുത്ത്‌ പരിശോധിക്കുകയാണ്‌ ചെയ്തത്‌. ആദ്യം പ്രതിമാസ ശരാശരി വിലകൾ അപഗ്രഥിച്ചു. പിന്നീട്‌ ദിവസ/ മാസ വിലയേയും മൂവിങ്ങ്‌ ആവറേജിനേയും താരതമ്യം ചെയ്തു. ഈ രീതിയിലാണ്‌  പരിശോധന നടത്തിയത്‌.  മുപ്പത്‌, നാൽപ്പത്തിയഞ്ച്‌, അറുപത്‌, തൊണ്ണൂറ്‌, നൂറ്റി ഇരുപത്‌ എന്നീ കാലയളവുള്ള മൂവിങ്ങ്‌ അവറേജ്‌ വിലയുടെ കൂടെ മാസ/ദൈനം ദിന വിലകൾ ഒരേ ഗ്രാഫിൽ ചിത്രീകരിച്ചതിൽ നിന്നും, പ്രതിദിന വിലകൾ അപഗ്രഥിക്കാൻ 90 ദിവസത്തെ മൂവിങ്ങ്‌ ആവറേജും മാസ വിലകൾ അപഗ്രഥിക്കാൻ ആറു മാസത്തെ മൂവിങ്ങ്‌ ആവറേജും ഏറെ അനുയോജ്യമാണെന്ന്‌ ബോധ്യപ്പെട്ടു.
വിപണി വിലയിലെ വ്യതിയാനങ്ങൾ
ഈ കാലയളവിൽ തുടർച്ചയായ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ആത്യന്തികമായി വീപണിയിൽ വില ഉയരുന്ന പ്രവണതയാണ്‌ കണ്ടെത്താൻ കഴിഞ്ഞത്‌. തുടർച്ചയായ ആവർത്തി(ഇ​‍്യരഹല)കളിലെ വിലയിലെ ശൃംഗങ്ങൾ (ഇ​‍ൃല​‍െ​‍ി) തമ്മിലും ഗർത്തങ്ങൾ (ഠൃ​‍ീ​‍ൗഴവ) തമ്മിലും ക്രമാനുഗതമായും സ്ഥിരമായും കാണുന്ന ഉയർച്ചയുടെ പ്രവണത ഈ പ്രതിഭാസത്തിന്റെ തെളിവാണ്‌. 1988 മുതൽ 2005 വരെയുള്ള കാലഘട്ടത്തിൽ കൊച്ചിയിലെ കൊപ്രവിപണി പരിശോധിച്ചാൽ ഏറ്റവും കുറവ്‌ വില 1988 ജൂലൈയിൽ ക്വിന്റലിന്‌ 1439 രൂപയാണ്‌ രേഖപ്പെടുത്തിയത്‌. ഇതേ കാലയളവിലെ ഉയർന്ന വില രേഖപ്പെടുത്തിയത്‌ 91 നവംബറിൽ ക്വിന്റലിന്‌ 3005 രൂപയുമാണ്‌. ഇവ തമ്മിലുള്ള അന്തരം 1966 രൂപയാണ്‌. അടുത്ത രണ്ട്‌ പതിറ്റാണ്ടുകളിലും രേഖപ്പെടുത്തിയ ഉയർന്ന വിലയും താഴ്‌ന്ന വിലയും പരിശോധിച്ചാൽ ഈ അന്തരം വർധിച്ചു വരുന്നതായി മനസ്സിലാക്കാൻ സാധിക്കും. കൂടാതെ ഈ കാലഘട്ടങ്ങളിൽ ഉണ്ടായ ആവൃത്തികളിലെ ശൃംഗങ്ങളിലും ഗർത്തങ്ങളിലും രേഖപ്പെടുത്തിയ വില പരിശോധിച്ചാൽ, ഇവ രണ്ടും ഉയർന്ന്‌ നീങ്ങുന്നത്‌ ദൃശ്യവുമാണ്‌.
ഇതിനുപരിയായി വിലയിൽ കൃത്യമായ ആവർത്തികളും നിലനിൽക്കുന്നുണ്ട്‌. ഈ ആവർത്തികൾ തമ്മിലുള്ള ദൈർഘ്യം പരിശോധിച്ചാൽ ആരംഭ ദശയിൽ പൊരുത്തങ്ങൾ പ്രകടമല്ലെങ്കിലും മൂന്നാമത്തെ ദശകത്തിന്റെ (2006 - 2015) അവസാന കാലയളവിൽ അതായത്‌ 2009 നവംബർ  മുതൽ ഈ ആവർത്തികൾക്ക്‌ ഒരു ഏകീകൃത സ്വഭാവം കാണാൻ കഴിയും. വില വർധനവിന്റെയും  കുറവിന്റേയും അടുത്തടുത്ത രണ്ട്‌ ആവർത്തികൾ തമ്മിൽ ഈ ദൈർഘ്യം ഏറെക്കുറെ സ്ഥിരമാണ്‌. മൂന്നു വർഷക്കാലമാണ്‌ വിലവർധനവിന്റെ ഒരു ആവർത്തി നീണ്ടു നിൽക്കുന്നത്‌. എന്നാൽ വിലക്കുറവിന്റെ കാര്യത്തിൽ അത്‌ രണ്ടു വർഷമാണ്‌. ഇതിൻ പ്രകാരം നോക്കിയാൽ സ്വഭാവികമായി 2016 ആഗസ്റ്റ്‌ മാസം വരെ വിലക്കുറവിന്റെ ആവർത്തിയായിട്ടും ശ്രദ്ധേയമായ തകർച്ചയുണ്ടാകാതെ വില ഉയർന്നു തന്നെ നിന്നു.
പക്ഷെ, ഇപ്പോഴത്തെ വിലയെ സ്ഥിരമായി നിലനിർത്താനോ, ആവർത്തിയുടെ ദൈർഘ്യം ലഘൂകരിക്കാനോ കേരകർഷകർക്ക്‌ തൃത്താലകൂട്ടായ്മകൾ വഴിയുള്ള വിഭവ സമാഹരണത്തിലൂടെയും സംഭരണത്തിലൂടെയും വിപണനത്തിലൂടെയും സാധിക്കും. നാളികേര ഉൽപന്നങ്ങളുടെ വിപണി വിലയിൽ സീസണാലിറ്റി (സീസണുമായി ബന്ധപ്പെട്ടുള്ള പ്രതിഭാസങ്ങൾ) ശക്തമായി ദൃശ്യമാണ്‌. പൊതുവേ മൺസൂണിന്റെ ആരംഭം മുതൽ ശീതകാലത്തിന്റെ ആരംഭം വരെ വില താഴ്‌ന്നു നിൽക്കുന്ന പ്രവണതയും, അതിനുശേഷം അടുത്ത മൺസൂൺ വരെ ഉയർന്ന വില തുടരുന്ന പ്രവണതയും ഏറെക്കുടെ പൊതുവായി കാണാൻ കഴിയും. മാസ വിലയുടെ കാര്യത്തിൽ ഈ കാലഘട്ടങ്ങളെ വിശകലനം ചെയ്യുമ്പോൾ പൊതുവായി നേരിയ വ്യതിയാനങ്ങളുണ്ടെങ്കിലും ഏറ്റവും കുറഞ്ഞവില രേഖപ്പെടുത്തിയിരിക്കുന്നത്‌ മെയ്‌ ജൂൺ മാസങ്ങളിലും ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയിരിക്കുന്നത്‌ നവംബർ ഡിസംബർ മാസങ്ങളിലും ആണ്‌.
മൺസൂൺ സമയത്ത്‌ നാളികേര ഉൽപാദനം കൂടുതലുള്ള കേരളം, തമിഴ്‌നാട്‌ എന്നീ  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രധാന വിളവെടുപ്പു കാലസമാപനവും മഴക്കാലത്ത്‌ കരിക്ക്‌ വിപണിയിൽ സംഭവിക്കുന്ന സ്വാഭാവിക മാന്ദ്യവും ഉത്സവകാലത്ത്‌ പ്രത്യേകിച്ച്‌ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഉണ്ടാകുന്ന ഉയർന്ന ആവശ്യകതയും ആണ്‌ ഈ വ്യതിയാനങ്ങൾക്ക്‌ മുൻകാലങ്ങളിൽ ഉണ്ടായിരുന്ന മുഖ്യ ഹേതു. 
ഇന്ന്‌ കർണാടക, തമിഴ്‌നാട്‌ എന്നിവിടങ്ങളിൽ  കരിക്കിൻ വെള്ള സംസ്കരണം വെർജിൻ വെളിച്ചെണ്ണ നിർമാണം  ഡസിക്കേറ്റസ്‌ കോക്കനട്ട്‌ നിർമ്മാണം തുടങ്ങിയവയുടെ യൂണിറ്റുകൾ  ആരംഭിച്ചിട്ടുണ്ട്‌.  ഇതിനുമപ്പുറം കരിക്കിന്റെ ഉപയയോഗം ആകെ ഉത്പാദനത്തിന്റെ 10 -15 ശതമാനത്തിൽ നിന്നു 25 ശതമാനത്തോളമായി ഉയരുകയും ചെയ്തു. കൂടാതെ നാളികേര ഉത്പാദക കമ്പനികളും പുതിയ സംസ്കരണ യൂണിറ്റുകൾ ആരംഭിക്കുന്ന പാതയിലാണ്‌. അവർ ഏറെ മുന്നേറിക്കഴിഞ്ഞിരിക്കുന്നു. മാത്രമല്ല, ഈ മേഖലയിൽ ലോകത്തിലെ തന്നെ  വമ്പന്മാരായ  വിറ്റ കൊക്കോ, സിപി ഗ്രൂപ്പ്‌ തുടങ്ങിയ  കമ്പനികൾ ഇന്ത്യയിലെ നാളികേരം ലക്ഷ്യമിട്ട്‌ ഇവിടെ പരോക്ഷമായി നിർമ്മാണ യൂണിറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. കൂടുതൽ വിദേശ കമ്പനികൾ സ്വന്തമായോ സംയുക്ത സംരംഭമായോ ഇന്ത്യയിൽ നാളികേര ഉത്പാദക യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലുമാണ്‌.
കേരളത്തിലെ മുഖ്യവിളവെടുപ്പു സീസൺ ജനുവരി മുതൽ മെയ്‌ മാസം വരെയും തമിഴ്‌നാട്ടിലേത്‌ ഫെബ്രുവരി  മുതൽ ജൂൺ വരെയും ആയതിനാലും, ചരക്ക്‌ വരവ്‌ കൂടുന്ന ഡിസംബർ മുതൽ വരവ്‌ കുറഞ്ഞു തുടങ്ങുന്ന ജൂൺ മാസം വരെ വില താഴ്‌ന്നു നിൽക്കാനുള്ള പ്രവണത കൂടുതലാണ്‌. എന്നാൽ കർഷകരുടെ തൃത്താല കൂട്ടായ്മകൾ ഒന്നിച്ചു നീങ്ങിയാൽ വിലഇടിവ്‌ തടയാൻ സാധിക്കും. വിവിധ ദശകങ്ങളിൽ പ്രത്യേകിച്ച്‌ എൺപതുകളിൽ തുടങ്ങി രണ്ടായിരമാണ്ടിന്റെ ആദ്യഘട്ടം വരെ വിലയിൽ ഒരു അസ്ഥിരത വീക്ഷിക്കാൻ കഴിയും. ഈ കാലയളവിൽ വില വ്യതിയാന ആവർത്തികളിൽ കാണുന്ന ദൈർഘ്യം ഏകീകൃത സ്വഭാവം പ്രകടിപ്പിക്കുന്നതായി കാണുന്നുമില്ല.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലെ വില നിലവാരം പരിശോധിച്ചതിൽ  വില വർദ്ധനവിന്റെ കാലങ്ങളിലെ  ഏറ്റവും വലിയ ഉയർച്ച 2013 സെപ്തംബർ മുതൽ 2014 ഓഗസ്റ്റ്‌ മാസം വരെയാണ്‌. ഇതൊരു സർവകാല റെക്കോഡാണ്‌. കോഴിക്കോട്‌ വിപണിയിൽ  കൊപ്ര വില ക്വിന്റലിന്‌ 5887 രൂപയിൽ നിന്നും ക്വിന്റലിന്‌ 11475 രൂപയിലേയ്ക്കും വെളിച്ചെണ്ണ വില ക്വിന്റലിന്‌  8620 രൂപയിൽ നിന്നും ക്വിന്റലിന്‌ 17524 രൂപയിലേയ്ക്കും കുത്തനെയുള്ള വർദ്ധന രേഖപ്പെടുത്തി. ഇതേ കാലഘട്ടത്തിലെ മറ്റുള്ള വില വർദ്ധന കാലങ്ങളെ അപേക്ഷിച്ച്‌ ഈ ആവർത്തിയിലെ ഗർത്തത്തിൽ നിന്നു ശൃംഗത്തിലേക്കുള്ള ഉയർച്ച വളരെ വലുതും അനുക്രമവും ആണ്‌. അതുകൊണ്ടു തന്നെ 2006 മുതൽ 2015 വരെയുള്ള മൂന്നാമത്തെ ദശകത്തിൽ കൂടിയ വിലയും കുറഞ്ഞ വിലയും തമ്മിൽ നിലനിൽക്കുന്ന അന്തരവും വളരെ വലുതാണ്‌.
വില വ്യതിയാന കാരണങ്ങൾ
സമീപ കാലത്ത്‌ പ്രകടമായിട്ടുള്ള വില വ്യതിയാന കാരണം പ്രധാനമായി നാലു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നാളികേര ഉൽപാദനം 2012 മുതൽ ക്രമമായി കുറഞ്ഞു വരുന്നു എന്നതത്രെ.   അതാതു വർഷത്തെ നാളികേര ഉൽപാദനം മുൻകൂട്ടിനിർണയിക്കുന്നതിന്‌ 2012 - 13 മുതൽ നാളികേര വികസന ബോർഡ്‌ നടത്തുന്ന പഠനങ്ങൾ ഇത്‌ ശരിവെയ്ക്കുകയും ചെയ്യുന്നു.
2014- 15 വർഷങ്ങളിൽ നടത്തിയ പഠനത്തിൽ പ്രധാന നാളികേരോത്പാദക സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്‌, കർണ്ണാടകം, ആന്ധ്രപ്രദേശ്‌ എന്നിവിടങ്ങളിൽ ഉൽപാദനത്തിൽ പ്രകടമായ കുറവാണ്‌ പ്രതീക്ഷിക്കുന്നത്‌. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ കേരളത്തിൽ 17.48 ശതമാനവും ആന്ധ്രപ്രദേശിൽ 53.88 ശതമാനവും ഉൽപാദനത്തിൽ കുറവ്‌ ഉണ്ടാകും. തമിഴ്‌നാട്ടിൽ നേരിയ ഉൽപാദന വർധനവും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ വർഷത്തെ ഉൽപാദനക്കുറവുമായി താരതമ്യം ചെയ്യുമ്പോൾ ആത്യന്തികമായി ഉൽപാദനക്കുറവ്‌ തന്നെയാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇന്ത്യയെ#​‍ാട്ടാകെ നാളികേര ഉത്പാദനത്തിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച്‌ 10 ശതമാനം കുറവാണ്‌ കണക്കാക്കിയിരിക്കുന്നത്‌.
2013, 2014 വർഷങ്ങളിൽ തുടർച്ചയായ ഉണ്ടായ  ഫൈലൻ, ഹുഢുഡ്‌ ചുഴലിക്കാറ്റുകൾ നാളികേര കൃഷിക്ക്‌ വലിയ നാശം വിതച്ച ആന്ധ്രാപ്രദേശിലാണ്‌ നാളികേര ഉൽപാദനത്തിൽ ഏറ്റവും വലിയ ഇടിവ്‌. ഇതിന്റെ ഫലമായി ആന്ധ്രയിൽ പ്രത്യേകിച്ചും മറ്റു സംസ്ഥാനങ്ങളിൽ പൊതുവായും പ്രവർത്തിക്കുന്ന നാളികേരാധിഷ്ഠിത വ്യവസായ സംരംഭങ്ങൾക്ക്‌ വേണ്ട അസംസ്കൃത വസ്തു(നാളികേരം) മറ്റു കേന്ദ്രങ്ങളിൽ നിന്നും സംഭരിക്കേണ്ട സാഹചര്യം വന്നു. സ്വഭാവികമായും, ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം വലുതാവുമ്പോൾ വിലയിലും വ്യതിയാനം ഉണ്ടാവും  എന്നതാണല്ലോ ധനതത്വശാസ്ത്രത്തിലെ അടിസ്ഥാന പ്രമാണം. മാത്രവുമല്ല, 2012 മുതൽ  കൊപ്ര, വെളിച്ചെണ്ണ എന്നീ ഉൽപന്നങ്ങൾക്കപ്പുറം സംസ്കരിച്ച കരിക്കിൻ വെള്ളം, വെർജിൻ കോക്കനട്ട്‌ ഓയിൽ, ഡസിക്കേറ്റഡ്‌ കോക്കനട്‌ പൗഡർ, തേങ്ങാപ്പാൽ, പാൽപ്പൊടി, ചിപ്സ്‌, തുടങ്ങി നിരവധി മൂല്യവർദ്ധിത ഉൽപന്നങ്ങൾക്കു വേണ്ടി നാളികേരം വർധിച്ച തോതിൽ ഉപയോഗിച്ചു തുടങ്ങി എന്ന യാഥാർത്ഥ്യവും കർഷകർ മനസ്സിലാക്കേണ്ടതുണ്ട്‌. ഉപഭോഗത്തിലുണ്ടായ മാറ്റവും ഈ ആവർത്തിയിലെ കുത്തനെയുള്ള വിലക്കയറ്റത്തിന്‌ ഉത്തേജനമായി.
ഓരോ ആവർത്തിയിലും  വിലയുടെ കയറ്റത്തിന്‌ തുടർച്ചയായി ഒരു ഇറക്കം സ്വാഭാവികമാണ്‌. വിലയിലെ ഈ  ഇറക്കം ഒരു പരിധിവിട്ട്‌ താഴേയ്ക്ക്‌ പോകുന്നത്‌ തടയുക,  നിലവിലുള്ള വിലയിൽ പരമാവധി സ്ഥിരത നിലനിർത്തുക,  ഈ ആവർത്തികളുടെ ദൈർഘ്യം കുറയ്ക്കുക തുടങ്ങിയ നടപടികൾ  കർഷകർ ഈ വില വ്യതിയാനങ്ങളോട്‌ എങ്ങിനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്‌.
പരിമിതികളും പ്രതിവിധികളും
വ്യക്തികൾ എന്ന നിലയിൽ കേരകർഷകർക്ക്‌ വിപണിയിൽ ഇടപെടുന്നതിന്‌  പരിമിതികളുണ്ട്‌. എന്നാൽ, കൂട്ടായ്മകളിലൂടെ ഇതിന്‌ തൃപ്തികരമായ പരിഹാരം തേടാനാകും. 2010 ൽ തുടങ്ങിയ തൃത്താല കൂട്ടായ്മകളുടെ രൂപീകരണം ഇന്ന്‌ വലിയ പ്രസ്ഥാനമായി രാജ്യം മുഴുവൻ വ്യാപിച്ചു കഴിഞ്ഞു.  കേവലം അഞ്ചു  വർഷം കൊണ്ട്‌ ഈ സംവിധാനം ഇന്ത്യയൊട്ടാകെ 7794 സി.പി.എസുകളിലും 579 സി.പി.എഫുകളിലും 35 ഉത്പാദക കമ്പനികളിലും എത്തി, കൂടുതൽ കാര്യക്ഷമതയിലും വേഗത്തിലും വ്യാപ്തി കൈവരിക്കുകയാണ്‌. ഈ കർഷക കൂട്ടായ്മകൾക്ക്‌ വിപണിയിയോട്‌ ക്രിയാത്മകമായി പ്രതികരിക്കാനും വിലയിടിവിനെ പ്രതിരോധിക്കാനും കഴിയും, അഥവാ കഴിയണം.
നാളികേര വിലയിൽ നേരിയ മാന്ദ്യം സംഭവിക്കുമ്പോൾ കർഷകർ  തിരക്കുപിടിച്ച്‌ ഉത്പന്നങ്ങൾ ലഭ്യമായ വിലയ്ക്ക്‌ വിറ്റഴിക്കേണ്ടതില്ല. കൂട്ടായ്മകളുടെ നേതൃത്വത്തിൽ വ്യക്തമായ പദ്ധതികളിലൂടെ ഉത്പന്ന സംഭരണവും, സംസ്ക്കരണവും നടത്തി അവ സമാഹരിച്ച്‌ വച്ച്‌ വിപണിയിലേയ്ക്കുള്ള ചരക്കിന്റെ വരവ്‌ നിയന്ത്രിക്കുകയാണ്‌ വേണ്ടത്‌. ലഭ്യത കുറയുമ്പോൾ സ്വാഭാവികമായും ഉത്പന്നത്തിന്റെ കമ്പോളവില ഉയരാൻ തുടങ്ങും.
തൃത്താല നാളികേര കൂട്ടായ്മകളുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള നാളികേര ഉത്പാദക കമ്പനിയിൽ അണിചേർന്നിട്ടുള്ള കർഷകരുടെ തെങ്ങുകളിൽ ഒരു ശതമാനം, അതായത്‌ 10000 തെങ്ങുകൾ (ഒരു കമ്പനിയുടെ കീഴിൽ ശരാശരി പത്തു ലക്ഷം കായ്ക്കുന്ന തെങ്ങുകൾ എന്ന കണക്കിൽ) തെരഞ്ഞെടുത്ത്‌ നീര ഉത്പാദനം, പ്രതിദിനം അഞ്ച്‌ മെട്രിക്‌ ടൺ ഉത്പാദനം ലക്ഷ്യമിട്ടുകൊണ്ടുള്ള വെളിച്ചെണ്ണ സംസ്കരണ യൂണിറ്റുകൾ, അതിലേയ്ക്ക്‌ ആവശ്യമായ ആധുനിക കൊപ്ര ഡ്രയറുകൾ (ഒരു ബാച്ചിൽ 10000 നാളികേരം കൊപ്രയാക്കാൻ ശേഷിയുള്ള 10 ഡ്രയറുകൾ ഫെഡറേഷനുകളിൽ), പ്രതിദിനം 25000 നാളികേരം സംസ്കരിച്ച്‌ വെർജിൻ കോക്കനട്ട്‌ ഓയിൽ ഡേശിക്കേറ്റഡ്‌ കോക്കനട്‌ പൗഡർ തുടങ്ങിയവ നിർമ്മിക്കാനുള്ള  സൗകര്യങ്ങൾ എന്നിവ അടിയന്തിരമായി കമ്പനികൾ  ഒരുക്കേണ്ടതുണ്ട്‌. ഇതുവഴി നാളികേരത്തിന്റെ ഉപോത്പ്പന്നങ്ങളായ ചകിരി, ചിരട്ട, തേങ്ങാവെള്ളം എന്നിവയും ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും.  മൂല്യ വർദ്ധിത ഉൽപന്നങ്ങളുടെ വിപണനത്തിനായി കമ്പനികൾ തമ്മിൽ പരസ്പരം സഹകരിക്കണം. ഇന്ത്യയൊട്ടാകെ 100 നാളികേര ഉൽപാദക കമ്പനികൾ നിലവിൽ വരികയും നാളികേരാധിഷ്ഠിത മൂല്യവർധിത ഉത്പ്പന്നങ്ങളുടെ നിർമ്മിതിയിൽ ഏർപ്പെടുകയും ചെയ്താൽ തീർച്ചയായും കർഷകർക്ക്‌ തങ്ങളുടെ ഉൽപന്നത്തിന്‌ വിപണിയിൽ നല്ല വില ഉറപ്പാക്കാൻ കഴിയും. അമേരിക്കയിലെ മൊത്തം ജനസംഖ്യയേക്കാൾ കൂടുതലാണ്‌ ഇന്ത്യയിലെ പ്രധാന പട്ടണങ്ങളിലെ ജനസംഖ്യ എന്ന കാര്യം നാം മനസ്സിലാക്കണം.ഇതോടൊപ്പം ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും നാളികേര ഉൽപാദന കമ്പനികൾ ഊന്നൽ കൊടുക്കണം. ഒരു തെങ്ങിൽ നിന്നും പ്രതിവർഷം ലഭിക്കുന്ന നാളികേരത്തിന്റെ എണ്ണം പരമാവധി വർദ്ധിപ്പിക്കുക എന്നതായിരിക്കണം ലക്ഷ്യം. ഇത്‌ മുന്നിൽ കണ്ടുള്ള കൃഷി രീതികളും ആസൂത്രണം ചെയ്യണം.  ഭൂമിയുടെ ലഭ്യത കുറവ്‌ മറികടക്കാൻ  ഉത്പാദനക്ഷമത വർധിപ്പിക്കുകയായിരിക്കണം നമ്മുടെ ലക്ഷ്യം. കൂടാതെ ഉത്പാദനക്ഷമത വർധിപ്പിക്കാൻ ചെലവിന്റെ കാര്യത്തിൽ നേരിയ വർധന ഉണ്ടാകുമെങ്കിലും ഇതിലൂടെ വളരെ ഉയർന്ന വരുമാനം കർഷകർക്ക്‌ ഉറപ്പാക്കാൻ സാധിക്കും. നടീൽ വസ്തുക്കളുടെ (നല്ലയിനം തെങ്ങിൻ തൈകളുടെ ലഭ്യത ഉറപ്പു വരുത്താൻ  ഫെഡറേഷനുകൾക്കു കീഴിൽ പ്രാദേശികമായി നഴ്സറികൾ സ്ഥാപിക്കുന്നത്‌ പ്രോത്സാഹിപ്പിക്കണം. കീട, രോഗ പ്രതിരോധ നടപടികൾ, ആധുനിക രീതിയിലുള്ള ജലസേചനം, നല്ല വിള പരിപാലനം, നാളികേര കൃഷിയിൽ ഘടനാപരമായ മാറ്റങ്ങൾ എന്നിവയിലും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്‌.
നാളികേര ഉൽപന്നങ്ങളുടെ വിലയിൽ ഈയിടെ കാണുന്ന ചെറിയ മാന്ദ്യത്തിന്റെ പഞ്ചാത്തലത്തിൽ കേരകർഷകർ വിപണിയോട്‌ എങ്ങനെ പ്രതികരിക്കണം എന്നു  വ്യക്തമാക്കാനാണ്‌ ഈ വിശകലനത്തിലൂടെ ശ്രമിച്ചതു.  നാളികേര വികസന ബോർഡിന്റെ സ്റ്റാറ്റിസ്റ്റിക്സ്‌ വിഭാഗം ഇതു സംബന്ധിച്ച അപഗ്രഥനങ്ങളും വിശകലനങ്ങളും തുടരും. ആ പഠനഫലങ്ങളും നിരീക്ഷണങ്ങളും രണ്ടാഴ്ച്ചയിൽ ഒരിക്കൽ കർഷകർക്കു വേണ്ടി കൂട്ടായ്മകളിലേയ്ക്ക്‌ എത്തിക്കുകയും ചെയ്യും. ഈ പഠനത്തിൽ പങ്കു ചേരാൻ താൽപര്യമുള്ള ഗവേഷണ കേന്ദ്രങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും  ബോർഡ്‌ സ്വാഗതം ചെയ്യുന്നു.  

തൃത്താല കൂട്ടായ്മകൾ എന്തു ചെയ്യണം?
നാളികേര കർഷക ഉത്പാദക ഫെഡറേഷനുകളും കമ്പനികളും   വിപണിയിൽ ഇടപെട്ട്‌ നാളികേര ഉത്പ്പന്നങ്ങളുടെ വില പിടിച്ചു നിർത്തുന്നതിനായി:  
നഴ്സറികൾ സ്ഥാപിച്ച്‌ നീര, നാളികേര പാൽ തുടങ്ങിയ ഉത്പ്പന്നങ്ങളെ മുന്നിൽ കണ്ടുകൊണ്ട്‌ അത്യുത്പാദന ശേഷിയും ഗുണമേൻമയുമുള്ള തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുക.
നാളികേര കൃഷിക്കുള്ള ശാസ്ത്രീയ പരിപാലന ക്രമം നടപ്പാക്കുക
 കരിക്ക്‌, കരിക്കുത്പന്നങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക.
 ആധുനിക കൊപ്ര ഡ്രയറുകൾ സ്ഥാപിച്ച്‌ നാളികേരം കൊപ്രയാക്കുക
കൊപ്ര സൂക്ഷിക്കുന്നതിനായി ഗോഡൗൺ സൗകര്യമൊരുക്കുക.
എക്സപെല്ലർ സ്ഥാപിച്ച്‌ വെളിച്ചെണ്ണ ഉണ്ടാക്കി വിപണനം ചെയ്യുക.
 ഫാക്ടറി സ്ഥാപിച്ച്‌ തൂൾ തേങ്ങയുടെ നിർമാണവും  വിപണനവും നടത്തുക
പാഴാക്കി കളയുന്ന തേങ്ങാവെള്ളം ശുദ്ധീകരിച്ച്‌ ഇളനീർ സോഡ, വിനാഗിരി, ഫ്രോസൺ കോക്കനട്ട്‌ വാട്ടർ, നാറ്റാ-ഡി കൊക്കോ  തുടങ്ങിയ മൂല്യ വർധിത ഉത്പ്പന്നങ്ങൾ നിർമ്മിച്ച്‌ വിപണനം ചെയ്യുക.
വെർജിൻ വെളിച്ചെണ്ണ നിർമ്മിച്ച്‌ വിപണനം ചെയ്യുക.
 തേങ്ങാപ്പാലിൽ നിന്ന്‌ വിവിധ ഉത്പന്നങ്ങൾ നിർമ്മിച്ച്‌ വിപണനം ചെയ്യുക.
നീരയും നീരയുടെ മൂല്യവർദ്ധിത ഉൽപന്നങ്ങളും നിർമ്മിച്ച്‌ വിപണനം ചെയ്യുക.


..............................
..................................................................
വസന്ത്കുമാർ വിസി, സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, 
രേണു പി വിശ്വം,   സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ
ഗീതിക തോമസ്‌,   സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ
വിജയൻ ആർ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ
നാളികേര വികസന ബോർഡ്‌, കൊച്ചി -11

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...