28 Sept 2015

മാലിന്യങ്ങൾ നിക്ഷേപിക്കരുത്‌

എം.തോമസ്‌ മാത്യു
കേരളത്തിലെ നഗരങ്ങളും നഗരമോ ഗ്രാമമോ എന്ന്‌ തീർച്ചപ്പെടുത്താനാവാത്ത ഇടങ്ങളും ഒരുപോലെ തെരുവു നായ്ക്കളെക്കൊണ്ട്‌ നിറഞ്ഞിരിക്കുന്നുവേന്നും മനുഷ്യർക്കും വളർത്തു മൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയായിരിക്കുമെന്നും വാർത്ത പരക്കുന്നു. നായ്കടിയേറ്റ്‌ ആശുപത്രികളെ ശരണം പ്രാപിച്ചവരെക്കുറിച്ചും അവർക്ക്‌ അവിടെ വേണ്ട പരിചരണവും ചികിത്സയും കിട്ടാത്തതിനെപ്പറ്റിയുള്ള വാർത്തകളും പരാതികളും അച്ചടിക്കാൻ മാത്രമായി പത്രങ്ങൾ താളുകൾ നീക്കിവയ്ക്കുന്നു. ദൃശ്യമാധ്യമങ്ങൾ വിദ്വൽ ജനങ്ങളെ നിരത്തി ആഘോഷപൂർവ്വം ചർച്ചകൾ നടത്തുന്നു; എന്തൊരുണർവ്വ്വ്‌, എന്തൊരു ജാഗ്രത. നാട്ടിലെമ്പാടും നായ്പേടി ഒരു പുതിയ തരംഗമായി അടിച്ചു കയറുന്നു!!
    എവിടെ നിന്ന്‌ എങ്ങനെയെത്തി ഈ തെരുവു നായ്ക്കൾ എന്നു വിദഗ്ധ വിശകലനങ്ങൾക്കൊടുവിൽ എത്തിച്ചേർന്നിരിക്കുന്ന ഒരു നിഗമനം നാട്ടിലെമ്പാടും കുമിഞ്ഞു കൂടുന്ന എച്ചിൽ ശേഖരമാണ്‌ ഇത്രയേറെ നായ്ക്കളെ ഇവിടെ എത്തിച്ചിരിക്കുന്നതെന്നാണ്‌. ഏറെക്കുറെ സത്യമാകാൻ ഇടയുണ്ട്‌ ആ നിഗമനം. നമ്മുടെ നാട്ടിൽ എവിടെ നോക്കിയാലും മാലിന്യങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണാൻ കഴിയും. പൊതുനിരത്തോരങ്ങളെ അലങ്കരിക്കുന്ന പ്ലാസ്റ്റിക്‌ സഞ്ചികളുടെ ഉള്ളടക്കം മാന്യന്മാർ ഒതുക്കത്തിൽ കൊണ്ടു വന്നിടുന്ന മാലിന്യശേഖരമാണ്‌. കേരളീയരെക്കുറിച്ച്‌ നാം ഏറെ അഭിമാനത്തോടും അതിലേറെ പൊങ്ങച്ചത്തോടും പറയാറുള്ളത്‌ അവരുടെ-നമ്മുടെ-ശുചിത്വബോധത്തെ
ക്കുറിച്ചാണ്‌. രണ്ടുനേരം കുളിക്കുകയും രണ്ടുനേരം മുറ്റം അടിച്ചുവാരുകയും ചെയ്യുക മാത്രമല്ല, വീടും പരിസരവും ഭംഗിയായി, വൃത്തിയായി സൂക്ഷിക്കണമെന്ന്‌ നിഷ്ഠയുള്ളവരുമാണ്‌ നമ്മൾ. മുറ്റത്തെ പ്ലാവിൽ നിന്ന്‌ ഒരില കൊഴിഞ്ഞു വീണാൽ ആ നിമിഷം അത്‌ എടുത്തുമാറ്റി പരിസരത്തിന്റെ ചന്തം നിലനിർത്താൻ നാം ജാഗ്രത കൊള്ളുന്നു. എല്ലാ വർഷവും ആചാരനിഷ്ഠയോടെ ജ്യേഷ്ഠാ ഭഗവതിയെ പുറത്താക്കി ശ്രീദേവിയെ കുടിയിരുത്തുന്നു. ഇതൊക്കെ നല്ലകാര്യം തന്നെ. എന്നാൽ, സ്വന്തം ഭവനവും പരിസരവും ഭംഗിയായും ശുചിയായും ഇരിക്കണമെന്ന്‌ വാശിയോടടുത്ത നിഷ്ഠ കാണിക്കുന്ന നമ്മൾ അയൽവാസിയുടെ പറമ്പിലേക്ക്‌ വലിച്ചെറിയാൻ യാതൊരു മടിയും കാണിക്കുന്നില്ല. പൊതുസ്ഥലങ്ങൾ, നിരത്തും മൈതാനങ്ങളും ഗ്രാമചത്വരങ്ങളും എല്ലാവരുടേതുമാകയാൽ ആരുടെയുമല്ലാത്തതിനാൽ വീട്ടിൽ വേണ്ടാത്തതെല്ലാം കൊണ്ടുവന്നിടാനുള്ള സ്ഥലങ്ങളായി മാറുന്നു. നമ്മൾ പരിഷ്കൃതചിത്തരും സംസ്ക്കാരസമ്പന്നരുമാകയാൽ അവിടങ്ങളിലൊക്കെ ചപ്പുചവറുകൾ ഇടരുതെന്നല്ല മാലിന്യങ്ങൾ നിക്ഷേപിക്കരുത്‌ എന്നു തന്നെ എഴുതിവയ്ക്കാൻ ശ്രദ്ധിക്കുന്നു. ഈ ബോർഡു തൂക്കണമെന്നല്ലാതെ 'വേസ്റ്റ്‌ മാനേജ്‌മന്റ്‌' എന്ന്‌ ഒരു ശാസ്ത്രശാഖ പരിഷ്കൃത രാജ്യങ്ങൾ വികസിപ്പിച്ചു നടപ്പിലാക്കുന്ന കാര്യം നഗരപാലകരോ നിയമപാലകരോ ഓർക്കുന്നുമില്ല. മാലിന്യങ്ങൾ കൊണ്ടുവന്നിടാനുള്ള ക്ഷണപത്രമായി ഈ ബോർഡുകളെ ഹാസ്യബോധമുള്ള പൗരന്മാർ കണക്കാക്കുകയും ചെയ്യുന്നു!
    ഈ എച്ചിൽക്കൂമ്പാരങ്ങളിലേക്ക്‌ തെരുവുനായ്ക്കൾ ആകർഷിക്കപ്പെടരുതെന്നോ ഇത്രയും അനുകൂലമായ സാഹചര്യം ഉള്ളപ്പോൾ അവ കർശനമായ ജനസംഖ്യാ നിയന്ത്രണം പാലിക്കണമെന്നോ പറയുന്നതിൽ അർത്ഥമുണ്ടോ?
    ഇതിനേക്കാൾ പ്രധാനമായ കാര്യം എച്ചിലിനെ ആശ്രയിച്ചു ജീവിക്കുന്ന നായ്ക്കൾ മനുഷ്യരെ ശത്രുവായി കാണുന്നതിലോ അവരെ വിരട്ടിയോടിക്കാൻ അഹിംസയുടെ മാർഗ്ഗംവിട്ടു പെരുമാറുന്നതിലോ അത്ഭുതമില്ലെന്നതാണ്‌. കേറി അക്രമിക്കുന്നതാണ്‌ ഏറ്റവും ഫലപ്രദമായ പ്രതിരോധം എന്ന്‌ കുറേക്കാലം മനുഷ്യരോടിടപെട്ടു ജീവിച്ചവരെന്ന നിലയ്ക്ക്‌ നായ്ക്കൾ അറിഞ്ഞിരിക്കാൻ ഇടയുണ്ട്‌; അതാണ്‌ സ്വാഭാവികം. നായ്ക്കളുടെ ആക്രമണങ്ങൾക്കു പിന്നിൽ മനുഷ്യന്റെ യുദ്ധതന്ത്രമാണ്‌ ഉള്ളത്‌. മനുഷ്യനോട്‌ ആദ്യം ഇണങ്ങി അവന്റെ വേട്ടയ്ക്കു സഹായിയും വീടിനു കാവലുമായി അനേകയുഗങ്ങൾ ഒന്നിച്ചു കഴിഞ്ഞ ഈ ജീവി ഇത്രയെങ്കിലും മനുഷ്യനിൽ നിന്നു പഠിച്ചില്ലെങ്കിൽ അതിന്റെ ബുദ്ധിയെക്കുറിച്ച്‌ എന്തുമതിപ്പാണ്‌ തോന്നുക?
    ഉച്ഛിഷ്ടത്തിൽ ഉപജീവനം തേടുന്ന നായക്കൾ എന്തിനാണ്‌ മനുഷ്യനെ ശത്രുവായി കാണുന്നത്‌?
    ഉത്തരം ലളിതം. ഉച്ഛിഷ്ടത്തിൽ അഭിമാനം കൊള്ളുകയും അതു കൂട്ടിവയ്ക്കുന്നതാണ്‌ ജീവിതത്തിന്റെ സാർത്ഥകത എന്ന്‌ വിചാരിക്കുകയും ചെയ്യുന്ന ഏക ജീവിയാണ്‌ മനുഷ്യൻ. സിംഹം ഇരപിടിച്ചാൽ സംഘത്തിൽ എല്ലാവരും തിന്നു തൃപ്തരായാൽ ബാക്കി ഉപേക്ഷിച്ച്‌ നടന്നു നീങ്ങുന്നു. കഴുകനും കഴുതപ്പുലിയും അതിന്മേൽ അവകാശം സ്ഥാപിക്കുന്നു. അവയുടെ മത്സരത്തിലോ ജയത്തിലോ സിംഹത്തിനു താത്പര്യമില്ല. അത്‌ എവിടെയെങ്കിലും സ്വസ്ഥമായി കിടന്നുറങ്ങും. വീണ്ടും വിശപ്പു വന്നു വിളിക്കുന്നതു വരെ അവ ഒന്നിലും ഇടപെടുകയില്ല. സിംഹം മാൻകുട്ടിയായിത്തീരുന്ന വേള ഇതാണ്‌. ഏതു മൃഗത്തിന്റെയും കാര്യമിതാണ്‌. അടുത്ത നേരത്തെ അന്നം എവിടെയാണ്‌ ഒരുങ്ങിയിരിക്കുന്നതെന്ന്‌ അവ വേവലാതിപ്പെടുന്നില്ല. അത്‌ എവിടെയെങ്കിലും ഉണ്ടാകും എന്ന്‌ അവയ്ക്കറിയാം. വാ കീറിയവൻ ഇരയേയും ഒരുക്കിയിട്ടുണ്ടാകും എന്ന്‌ വരരുചിയേക്കാൾ നിശ്ചയമുണ്ട്‌ അവയ്ക്ക്‌. വിശപ്പടക്കിയാൽ ഒരു വറ്റ്‌ അകത്താക്കാൻ അവ കൂട്ടാക്കുകയുമില്ല. മനുഷ്യൻ മാത്രം അങ്ങനെയല്ല. വിശപ്പില്ലെങ്കിലും ഭക്ഷിക്കുന്നവനും വിശപ്പുണ്ടാക്കാൻ ഉത്തേജകങ്ങൾ തേടുന്നവനുമാണ്‌ അവൻ. ഈ സ്വഭാവംകൊണ്ട്‌ എത്ര ഉള്ളിൽ ചെലുത്തിക്കഴിഞ്ഞാലും ബാക്കിവരുന്നത്‌ വിട്ടുകൊടുക്കാൻ അവൻ ഒരുക്കമല്ല. എത്ര മിച്ചമുണ്ട്‌ എന്ന്‌ നോക്കിയാണ്‌ മനുഷ്യനെ മതിക്കുക. നിരുപയോഗമായ സമ്പാദ്യം മനുഷ്യന്റെ മാത്രം അഭിമാനം. നിരുപയോഗം മാത്രമല്ല ഉപദ്രവകരവുമാണ്‌ അവ മിക്കപ്പോഴും എന്നാലും വിടുകയില്ല.
    മരുഭൂപ്രയാണ വേളയിൽ ദൈവം മന്ന വർഷിച്ചപ്പോൾ വച്ച വ്യവസ്ഥ അവനവന്‌ അന്നന്നത്തേക്കു വേണ്ടതു മാത്രമേ വാരിയെടുക്കാവൂ എന്നാണ്‌. നാളെ ദൈവം വീണ്ടും നൽകും എന്നു വിശ്വാസമില്ലാഞ്ഞിട്ടല്ല. മനുഷ്യ സ്വഭാവത്തിന്റെ പ്രേരണ കൊണ്ടാണ്‌ അവർ കൂടുതൽ ശേഖരിച്ച്‌ ചീഞ്ഞുനാറാൻ സൂക്ഷിച്ചതു!
    ഈ മനുഷ്യനെ ശത്രുവായി കാണാതിരിക്കാൻ നായ്ക്കൾക്കു കഴിയുമോ? അവ മനുഷ്യ സ്വഭാവം നന്നായി അറിഞ്ഞിരിക്കുന്നു. മനുഷ്യനാകട്ടെ സ്വഭാവം മാറ്റാനല്ല, ഈ ഉച്ഛിഷ്ടത്തെ മിച്ച മൂല്യം എന്നൊക്കെ വലിയ പേർ വിളിച്ച്‌ ഗൗരവപ്പെടുത്തുന്നു. സ്വന്തം അൽപത്തങ്ങളും സ്വഭാവ വൈകല്യങ്ങളും മറച്ചു പിടിക്കാൻ മനുഷ്യനെടുക്കുന്ന അടവുകളിലൊന്നാണല്ലോ ഈ ഭാഷാ വക്രത! ഈ പുറംമിനുക്കത്തിനടിയിൽ നായ്ക്കളോടു മത്സരിക്കുന്ന ഒരു ഭാവം ഒളിഞ്ഞിരിക്കുന്നു എന്ന സത്യത്തെ ആർ അംഗീകരിക്കും?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...