26 Oct 2015

അല്പം ബാങ്കുവിചാരം

സുനിൽ എം എസ്



ഗംഗാനദിയിൽ പണ്ടു നടന്നിരുന്നതായി കേട്ടിട്ടുള്ള മീൻപിടിത്തമാണോർമ്മ വരുന്നത്. ചൂണ്ടയിട്ടു മീൻ പിടിയ്ക്കുന്നതു മിക്ക നദികളിലും പതിവാണ്. ഗംഗാനദിയിലും അതു നടന്നിരുന്നു. അതോടൊപ്പം അല്പം വ്യത്യാസമുള്ളൊരു ‘മീൻപിടിത്തം’ കൂടി നടന്നിരുന്നുവത്രെ. ചൂണ്ടച്ചരടിന്റെയറ്റത്തു കൊളുത്തിനു പകരം കാന്തമായിരിയ്ക്കും. അതുപയോഗിച്ചു പിടിച്ചെടുക്കുന്നതാകട്ടെ, നാണയങ്ങളും. ഗംഗാനദിയിൽ മീനുകളോടൊപ്പം ഭക്തരെറിഞ്ഞ നാണയങ്ങളും സുലഭമായിരുന്നു. പുഴയിലെ മീനുകളെപ്പിടിച്ചു വിറ്റു പണമാക്കുന്നതിലുമെളുപ്പം, പുഴയിലൂടെ ഒഴുകി വരുന്ന പണത്തെത്തന്നെ പിടിച്ചെടുക്കുന്നതാണല്ലോ. അധികൃതർ ‘ഉണരുന്നതു’ വരെ ഈ മീൻപിടിത്തംതുടർന്നു എന്നാണു കേട്ടിട്ടുള്ളത്.

ഏതാണ്ട് ഇതേ രീതി തന്നെയാണ് ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിലുമുള്ളതെന്നു പറയാം: സർക്കാരും റിസർവ് ബാങ്കും ഒത്തുചേർന്നു ‘മീൻപിടിത്തം’ നടത്തുന്നു. ചൂണ്ടച്ചരടിന്റെ അറ്റത്ത് കാന്തത്തിനു പകരം നിക്ഷേപം ആകർഷിയ്ക്കാൻ കഴിവുള്ള ബാങ്കുദ്യോഗസ്ഥരാണെന്നു മാത്രം. ഇതിനുള്ള തെളിവു നിങ്ങളുടെ പക്കൽത്തന്നെയുണ്ടാകും: ഏതെങ്കിലുമൊരു ബാങ്കുദ്യോഗസ്ഥൻ ഡെപ്പോസിറ്റ്, ഡെപ്പോസിറ്റ്എന്നു കേണുകൊണ്ട് എന്നെങ്കിലുമൊക്കെ നിങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ടാകും, തീർച്ച.

ബാങ്കുകളെ കുറ്റപ്പെടുത്താനാവില്ല. കാരണം, ഡെപ്പോസിറ്റ് അഥവാ നിക്ഷേപം ആണ് ബാങ്കുകളുടെ അതിജീവനത്തിന് അത്യന്താപേക്ഷിതമായ ഓക്സിജൻ. ഓക്സിജൻ കിട്ടാതെ വരുമ്പോൾ മനുഷ്യരുൾപ്പെടെയുള്ള ജീവികൾ ശ്വാസം മുട്ടുന്നു. നിക്ഷേപം കിട്ടാതാകുമ്പോൾ ബാങ്കുകൾക്കും ശ്വാസം മുട്ടും. അതൊഴിവാക്കാൻ വേണ്ടി ബാങ്കുദ്യോഗസ്ഥർ നിക്ഷേപം തേടി നാടു മുഴുവൻ ഓടിനടക്കുന്നു. പ്രത്യേകിച്ച് സാമ്പത്തികവർഷാവസാനത്തിൽ.

നിക്ഷേപത്തിനു വേണ്ടി ബാങ്കുമാനേജർമാർ നിങ്ങളെ ‘ഉപ്പാ’, ‘വല്യപ്പാ’ എന്നെല്ലാം വിളിയ്ക്കുകയും, ഉറ്റവരെപ്പോലെ ആശ്ലേഷിയ്ക്കുകയും ചെയ്തെന്നിരിയ്ക്കും. ഒരിയ്ക്കലൊരു ബാങ്കുമാനേജർ സമ്പന്നനായൊരു കാരണവരെ നിക്ഷേപത്തിനു വേണ്ടി ധൃതരാഷ്ട്രാലിംഗനം തന്നെ ചെയ്തെന്ന കഥ കേട്ടിട്ടുണ്ട്. നിക്ഷേപം നൽകാമെന്നു സമ്മതിയ്ക്കാതെ ഗത്യന്തരമില്ലെന്നു വന്നു, കാരണവർക്ക്. ആലിംഗനശക്തിയാൽ എല്ലുകൾ നുറുങ്ങിയതുകൊണ്ടല്ല, ബാങ്കുമാനേജരെന്ന പാവത്തിന്റെ കഷ്ടപ്പാടിൽ മനമലിഞ്ഞ്!

ബാങ്കുദ്യോഗസ്ഥർ ഓടിനടന്നു തങ്ങളുടെ ബാങ്കുകൾക്കു നേടിക്കൊടുക്കുന്ന നിക്ഷേപങ്ങളുടെ കൃത്യം നാലിലൊന്ന് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ മറ്റു ചിലർ കൊണ്ടുപോകുന്നു. ആരാണിവർ? മറ്റാരുമല്ല, സർക്കാരും റിസർവ് ബാങ്കും തന്നെ. ബാങ്കുദ്യോഗസ്ഥർ പലപ്പോഴും ‘ഭിക്ഷ യാചിച്ചെ’ന്നോണം കൊണ്ടുവരുന്ന നിക്ഷേപങ്ങളിൽ നിർദ്ദയം ‘കൈയിട്ടു വാരുന്നു’, സർക്കാരും റിസർവ് ബാങ്കും. തിരുത്ത്: സർക്കാരിനും റിസർവ് ബാങ്കിനും അതുപോലും ചെയ്യേണ്ടി വരുന്നില്ല; കാരണം അവർക്കതു ബാങ്കുകൾ തന്നെ എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു!

ബാങ്കുകൾക്കു കിട്ടുന്ന ഓരോ നൂറു രൂപ നിക്ഷേപത്തിലേയും നാലിലൊന്ന്, കൃത്യമായിപ്പറഞ്ഞാൽ ഇരുപത്തഞ്ചര ശതമാനം, സർക്കാരിനും റിസർവ് ബാങ്കിനും അവകാശപ്പെട്ടതാണ്. അതിന്റെ സിംഹഭാഗവും സർക്കാരിനാണു കിട്ടുന്നത്: ഇരുപത്തൊന്നര ശതമാനം. നാലു ശതമാനം റിസർവ് ബാങ്കിനും. അങ്ങനെ, ആകെ ഇരുപത്തഞ്ചര ശതമാനം. കരുതൽ ധനങ്ങൾ അഥവാ റിസർവുകൾ എന്നാണ് ഈ ഇരുപത്തഞ്ചര ശതമാനം അറിയപ്പെടുന്നത്. സർക്കാരിനു കിട്ടുന്ന ഇരുപത്തൊന്നരശതമാനത്തെ സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ് എൽ ആർ) എന്നും, റിസർവ് ബാങ്കിനു കിട്ടുന്ന നാലു ശതമാനത്തെ ക്യാഷ് റിസർവ് റേഷ്യോ (സി ആർ ആർ) എന്നും വിളിയ്ക്കുന്നു.

സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോയ്ക്കു തത്തുല്യമായ മലയാളപദം കണ്ടെത്താനായില്ല. അതുകൊണ്ടു നമുക്കൊരു പദമുണ്ടാക്കിക്കളയാം: “നിയമാനുസൃത പണലഭ്യതാ അനുപാതം.” നീണ്ട പേര്! നാമകരണം ചെയ്ത നമ്മളല്ലാതെ മറ്റാരെങ്കിലും ഈ “നിയമാനുസൃത പണലഭ്യതാ അനുപാതം” എന്തെന്നു മനസ്സിലാക്കുമോയെന്നു സംശയമുണ്ട്.  ഈ പേരു പൊതുവിൽ അപരിചിതമായിരിയ്ക്കാം. അതു തിരിച്ചറിയാൻ പലർക്കും ബുദ്ധിമുട്ടുണ്ടായെന്നും വരാം. തിരിച്ചറിയൽ അനായാസമാക്കാൻ വേണ്ടി, പ്രസിദ്ധമായ സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ എന്ന പദവും, അതിനേക്കാൾ പ്രസിദ്ധമായ എസ് എൽ ആർ എന്ന ചുരുക്കെഴുത്തും തന്നെ ഈ ലേഖനത്തിന്റെ ശേഷിയ്ക്കുന്ന ഭാഗത്ത് ഉപയോഗിയ്ക്കാനുദ്ദേശിയ്ക്കുന്നു.

ക്യാഷ് റിസർവ് റേഷ്യോയ്ക്ക്, അഥവാ സി ആർ ആറിനു തത്തുല്യമായ മലയാളപദം നിലവിലുണ്ട്: ‘കരുതൽ ധന അനുപാതം’. ‘പലിശരഹിത കരുതൽ ധന അനുപാതം’ എന്നും അതറിയപ്പെടാറുണ്ട്. ഈ പദങ്ങൾ പൊതുവിലുപയോഗിച്ചു കാണാറുണ്ടെങ്കിലും സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോയിൽ നിന്നു ക്യാഷ് റിസർവ് റേഷ്യോയെ വേർതിരിച്ചു കാണിയ്ക്കാനും, അവയെപ്പറ്റി ‘അതു താനല്ലയോ ഇത്’ അല്ലെങ്കിൽ ‘ഇതു താനല്ലയോ അത്’ എന്നിങ്ങനെയുള്ള ആശയക്കുഴപ്പങ്ങൾ പൂർണമായൊഴിവാക്കാനും വേണ്ടി ക്യാഷ് റിസർവ് റേഷ്യോ എന്നും സി ആർ ആർ എന്നും തന്നെ ഈ ലേഖനത്തിന്റെ ശേഷിയ്ക്കുന്ന ഭാഗത്ത് ഉപയോഗിയ്ക്കാനുദ്ദേശിയ്ക്കുന്നു. മലയാളപദങ്ങൾക്കു പകരം ഇംഗ്ലീഷു പദങ്ങളുപയോഗിയ്ക്കുന്നതിനു മാപ്പ്!

ആദ്യം ക്യാഷ് റിസർവ് റേഷ്യോയെപ്പറ്റിപ്പറയാം.

ബാങ്കുകൾക്കു കിട്ടുന്ന ഓരോ നൂറു രൂപ നിക്ഷേപത്തിൽ നിന്നും നാലു രൂപ റൊക്കം പണമായിത്തന്നെ നേരേ റിസർവ് ബാങ്കിനെ ഏല്പിയ്ക്കേണ്ടതുണ്ടെന്നു സൂചിപ്പിച്ചുവല്ലോ. ബാങ്കുദ്യോഗസ്ഥരുടെ സ്നേഹപ്രകടനങ്ങൾ കൊണ്ടുമാത്രം നിക്ഷേപകർ വലയിൽവീഴുകയില്ല; ബാങ്കു നൽകാൻ പോകുന്ന പലിശനിരക്ക് ഉയർന്നതു കൂടിയാണെങ്കിൽ മാത്രമേ, ഭൂരിപക്ഷം നിക്ഷേപകരും അനുകൂലനിലപാടെടുക്കുകയുള്ളൂ. നിക്ഷേപകർക്കു ബാങ്കുകൾ പലിശ കൊടുത്തേ തീരൂ എന്നർത്ഥം. കൂടുതൽ പലിശ നൽകുന്ന ബാങ്കിനായിരിയ്ക്കും കൂടുതൽ നിക്ഷേപം കിട്ടാനുള്ള സാദ്ധ്യത. ഇങ്ങനെ, പലിശവാഗ്ദാനത്തിന്മേൽ നിക്ഷേപകരിൽ നിന്നു ബാങ്കുകൾക്കു കിട്ടുന്ന നിക്ഷേപങ്ങളുടെ ഒരു വിഹിതം റിസർവ് ബാങ്കിനു കൈമാറുമ്പോൾ ആ വിഹിതത്തിന്മേൽ റിസർവ് ബാങ്ക് ബാങ്കുകൾക്കു നൽകുന്ന പലിശയെത്രയെന്നറിയണ്ടേ?

പൂജ്യം. സീറോ!

സംഗതി വാസ്തവമാണ്: നിക്ഷേപങ്ങളുടെ വിഹിതം ബാങ്കുകൾ റിസർവ് ബാങ്കിനു കൈമാറുമ്പോൾ, റിസർവ് ബാങ്ക് അതിനു പലിശയൊന്നും നൽകുന്നില്ല. ബാങ്കുകളാകട്ടെ, നിക്ഷേപകരിൽ നിന്ന് എട്ടോ ഒമ്പതോ ശതമാനം നിരക്കിലായിരിയ്ക്കാം വാങ്ങിയിരിയ്ക്കുന്നത്. ഇവ ഇപ്പോഴത്തെ നിരക്കുകളാണ്. നിക്ഷേപങ്ങൾക്കു പത്തും പന്ത്രണ്ടും ശതമാനം പലിശ നൽകിയിരുന്ന കാലവും ഇവിടെത്തന്നെയുണ്ടായിരുന്നു. ബാങ്കുകൾ നിക്ഷേപകർക്ക് എത്ര ഉയർന്ന നിരക്കിലുള്ള പലിശ നൽകിയാലും അതൊന്നും റിസർവ് ബാങ്കിനു പ്രശ്നമല്ല. ക്യാഷ് റിസർവ് റേഷ്യോയിന്മേൽ റിസർവ് ബാങ്ക് ബാങ്കുകൾക്കു പലിശ നൽകുകയില്ല. പലിശ നൽകാനുള്ള വ്യവസ്ഥ മുമ്പുണ്ടായിരുന്നു. കുറേ നാൾ മുമ്പു നിയമത്തിൽ നിന്ന് ആ വ്യവസ്ഥ നീക്കം ചെയ്യപ്പെട്ടു.

ബാങ്കുകളുടെ പക്ഷത്തു നിന്നു നോക്കിയാൽ, അനീതിയാണു റിസർവ് ബാങ്കും, പലിശ നൽകണമെന്ന വ്യവസ്ഥ നിയമത്തിൽ നിന്നു നീക്കം ചെയ്ത സർക്കാരും ചെയ്യുന്നതെന്നു തോന്നാം. കുറച്ചുനാൾ മുമ്പ്, ക്യാഷ് റിസർവ് റേഷ്യോയ്ക്കു പലിശ കിട്ടണമെന്ന ആവശ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉന്നയിച്ചിരുന്നു. ‘ഒന്നുകിൽ റേഷ്യോ താഴ്ത്തണം. അല്ലെങ്കിൽ പലിശ തരണം’, അവർ പറഞ്ഞു. റിസർവ് ബാങ്ക് അതു കേട്ട ഭാവം പോലും നടിച്ചില്ല! ബാങ്കുകളുടെ അദ്ധ്വാനത്തിന്റെ മുഖ്യ ഗുണഭോക്താവു സർക്കാരാണ്; കഴിഞ്ഞ ആഗസ്റ്റിൽ റിസർവ് ബാങ്ക് കേന്ദ്രസർക്കാരിനു നൽകിയ ലാഭവിഹിതം തന്നെ തെളിവ്: 65896 കോടി രൂപ. റിസർവ് ബാങ്കിന്റെ എൺപതു വർഷത്തെ ചരിത്രത്തിനിടയിൽ ഇതാദ്യമായാണ് ഇത്ര വലിയ തുക സർക്കാരിനു ലാഭവിഹിതമായി നൽകുന്നത്.

റിസർവ് ബാങ്കിന്റെ പ്രവൃത്തികൾക്കു നിലവിലിരിയ്ക്കുന്ന നിയമങ്ങളുടെ പിൻബലമുണ്ട്. ക്യാഷ് റിസർവ് റേഷ്യോയുടെ കാര്യം തന്നെയെടുക്കാം. ‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ ആക്റ്റ്, 1934’ എന്ന നിയമത്തിൽ വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുള്ളതാണു ക്യാഷ് റിസർവ് റേഷ്യോ. അതിന്റെ നിരക്കെത്രയെന്നു തീരുമാനിയ്ക്കാനുള്ള പൂർണാധികാരം റിസർവ് ബാങ്കിനുണ്ട്. സ്വാതന്ത്ര്യലബ്ധിയ്ക്കു മുമ്പ്, ബ്രിട്ടീഷ് ഭരണകാലത്തു സൃഷ്ടിയ്ക്കപ്പെട്ട നിയമം എന്തുകൊണ്ട് ഇപ്പോഴും പ്രാബല്യത്തിലിരിയ്ക്കുന്നു എന്ന ചോദ്യം ഇവിടെ ഉയർന്നേയ്ക്കാം. ഭരണഘടനയുടെ മുന്നൂറ്റെഴുപത്തിരണ്ടാം വകുപ്പ് സ്വാതന്ത്ര്യപൂർവ്വനിയമങ്ങളുടെ തുടർച്ച അധികാരപ്പെടുത്തുന്നുണ്ട്.

ക്യാഷ് റിസർവ് റേഷ്യോ നിരക്ക് നിലവിൽ നാലു ശതമാനം മാത്രമാണെങ്കിലും, ആ നിരക്കുയർത്താനും താഴ്ത്താനും റിസർവ് ബാങ്കിനാകും. ക്യാഷ് റിസർവ് റേഷ്യോ പരമാവധി എത്രവരെ ഉയർത്താനാകും? അതിനു പരിധിയില്ല. റിസർവ് ബാങ്കിനത് എത്ര വേണമെങ്കിലും ഉയർത്താം. ഇരുപതു ശതമാനമെന്ന പരിധി പണ്ടുണ്ടായിരുന്നു; പിന്നീടതു നീക്കം ചെയ്തു. 1934ലാണു റിസർവ് ബാങ്കുനിയമം നിലവിൽ വന്നത്. റിസർവ് ബാങ്കു ജന്മമെടുത്തതും ആ നിയമം വഴിയായിരുന്നു. അന്നു മുതലിന്നുവരെയുള്ള ചരിത്രത്തിൽ ക്യാഷ് റിസർവ് റേഷ്യോ പതിനഞ്ചു ശതമാനത്തിനു മുകളിലേയ്ക്കുയർന്നിട്ടില്ല. 1988-94 കാലഘട്ടത്തിലായിരുന്നു, പതിനഞ്ചു ശതമാനമെന്ന നിരക്ക്, ഇടയ്ക്കിടെ, നിലവിലുണ്ടായിരുന്നത്.

ക്യാഷ് റിസർവ് റേഷ്യോ മൂന്നു ശതമാനമെങ്കിലും വേണമെന്ന നിബന്ധനയും നിയമത്തിലുണ്ടായിരുന്നെങ്കിലും, പിന്നീടതും നീക്കം ചെയ്യപ്പെട്ടു. ക്യാഷ് റിസർവ് റേഷ്യോ പൂജ്യമായി താഴ്ത്താനും റിസർവ് ബാങ്കിനാകും. 1962-73 കാലത്തു മൂന്നു ശതമാനം മാത്രമായിരുന്നു അത്. അതിനു ശേഷമുള്ള നാല്പത്തിരണ്ടു വർഷക്കാലത്തെ ഏറ്റവും താഴ്ന്ന നിരക്കാണിപ്പോൾ നിലവിലുള്ള നാലു ശതമാനം. 2010 ഏപ്രിൽ 24ന് അഞ്ചേമുക്കാൽ ശതമാനത്തിൽ നിന്ന് ആറു ശതമാനത്തിലേയ്ക്കുയർന്ന ശേഷം, ക്യാഷ് റിസർവ് റേഷ്യോ അഞ്ചു ഘട്ടങ്ങളായി, തുടർച്ചയായി ഇറങ്ങുക തന്നെയായിരുന്നു. 2013 ഫെബ്രുവരി ഒമ്പതാം തീയതിയാണ് സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കായ നാലു ശതമാനത്തിലെത്തിയത്. ആ നില ഇപ്പോഴും തുടരുന്നു.

ബാങ്കുകൾക്കു കിട്ടുന്ന ഓരോ നൂറു രൂപാ നിക്ഷേപത്തിന്റേയും നാലു ശതമാനമാണു ക്യാഷ് റിസർവ് റേഷ്യോ ആയി റിസർവ് ബാങ്കിലേയ്ക്കു കൊടുക്കാനുള്ളതെന്നു പറഞ്ഞുവല്ലോ. ‘നിക്ഷേപത്തിന്റെ’ എന്ന് എളുപ്പത്തിനു വേണ്ടി പറഞ്ഞുപോയെന്നേയുള്ളു. ‘ബാദ്ധ്യതകളുടെ’ എന്നാണു യഥാർത്ഥത്തിൽ പറയേണ്ടിയിരുന്നത്. ബാങ്കുകളുടെ ഡിമാന്റ് ആന്റ് ടൈം ലയബിലിറ്റികളുടെ നാലു ശതമാനം എന്നാണു നിയമം നിഷ്കർഷിയ്ക്കുന്നത്. ഉടൻ കൊടുക്കേണ്ട ബാദ്ധ്യതകളെയാണു ‘ഡിമാന്റ് ലയബിലിറ്റി’കളെന്ന കൂട്ടത്തിൽ പെടുത്തിയിരിയ്ക്കുന്നത്. കറന്റ് അക്കൌണ്ട്, സേവിംഗ്സ് അക്കൌണ്ട് മുതലായ നിക്ഷേപങ്ങൾ ചോദിച്ചാലുടൻ കൊടുക്കേണ്ടവയാണ്. വേറേയും ചിലതുണ്ട് ‘ഡിമാന്റ് ലയബിലിറ്റി’കളിൽ.

‘ടൈം ലയബിലിറ്റി’കളിലുള്ളതു ഫിക്സഡ് ഡെപ്പൊസിറ്റ്, റെക്കറിംഗ് ഡെപ്പൊസിറ്റ്, എന്നിവയെല്ലാമാണ്. ഇവയൊക്കെ ഉടൻ കൊടുക്കേണ്ടവയല്ല; അവയുടെ കാലാവധി തികയുമ്പോൾ മാത്രം കൊടുത്താൽ മതി. ഇങ്ങനെ, ഒരു നിശ്ചിത കാലാവധിയ്ക്കു ശേഷം കൊടുത്തു തീർത്താൽ മതിയാവുന്ന ബാദ്ധ്യതകളാണ് ‘ടൈം ലയബിലിറ്റി’കളിലുള്ളത്. വിദേശങ്ങളിൽ നിന്നും മറ്റും ലോണുകളെടുത്തിട്ടുണ്ടെങ്കിൽ അവയും ഇക്കൂട്ടത്തിൽപ്പെടും. നിക്ഷേപങ്ങളിന്മേൽ കൊടുക്കാനുള്ള പലിശ, കൊടുത്തുതീർക്കാനുള്ള ഡിവിഡന്റ്, ഇങ്ങനെ പലതു കൂടിയും ക്യാഷ് റിസർവ് റേഷ്യോയിൽപ്പെടുന്ന ബാദ്ധ്യതകൾ തന്നെ.

ചുരുക്കത്തിൽ ബാങ്കുകളുടെ മിക്ക ബാദ്ധ്യതകളും ക്യാഷ് റിസർവ് റേഷ്യോയുടെ നിർണ്ണയത്തിനായി കണക്കിലെടുക്കേണ്ടതുണ്ട്. റിസർവ് ബാങ്കിൽ നിന്നു തന്നെ എടുത്തിരിയ്ക്കുന്ന ലോണുകൾ, നാഷണൽ ഹൌസിംഗ് ബാങ്ക്, നബാർഡ്, എക്സിം ബാങ്ക്, എന്നിങ്ങനെ ചില ധനകാര്യസ്ഥാപനങ്ങളിൽ നിന്നെടുത്തിരിയ്ക്കുന്ന ലോണുകൾ, ഇവയ്ക്കു ക്യാഷ് റിസർവ് റേഷ്യോ ബാധകമല്ല. മുകളിൽ പരാമർശിച്ചിരിയ്ക്കുന്ന ലിസ്റ്റുകളൊന്നും പൂർണമല്ലെന്നു കൂടി പറഞ്ഞോട്ടെ. ക്യാഷ് റിസർവ് റേഷ്യോയെപ്പറ്റി പൊതുതാത്പര്യമുള്ള, വളരെ പ്രസക്തമെന്നു തോന്നിയ കാര്യങ്ങൾ മാത്രമേ ഇവിടെ വിവരിച്ചിട്ടുള്ളു. വിസ്താരഭയം കൊണ്ടു കുറേയേറെക്കാര്യങ്ങൾ ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

ക്യാഷ് റിസർവ് റേഷ്യോയുടെ രൂപത്തിൽ റിസർവ് ബാങ്കിന്റെ പക്കൽ എത്ര പണം നീക്കിയിരിപ്പുണ്ടെന്നു നോക്കാം. 2014 മാർച്ചിൽ ഇന്ത്യയിലെ ഷെഡ്യൂൾഡ് കമ്മേർഷ്യൽ ബാങ്കുകളുടെ പക്കലുണ്ടായിരുന്ന ആകെ നിക്ഷേപം 79134.43 ബില്യൻ രൂപയായിരുന്നു. 2015ലെ നില അറിയാനാകാഞ്ഞതിനാൽ, 2014 മാർച്ചിലെ നില തന്നെ ഇപ്പോഴും തുടരുന്നു എന്നു നമുക്കു തത്കാലം കരുതുക. ഒരു ബില്യനെന്നാൽ നൂറു കോടി. 79134.43 ബില്യൻ രൂപയെന്നാൽ 79,13,443 കോടി രൂപ. 79 ലക്ഷം കോടി രൂപ എന്നു പറയുന്നതാകും എളുപ്പം. ഈ തുകയുടെ നാലു ശതമാനം റിസർവ് ബാങ്കിന്റെ പക്കൽ ക്യാഷ് റിസർവ് റേഷ്യോ ആയി നീക്കിയിരിപ്പുണ്ടാകണം. 79,13,443 കോടി രൂപയുടെ നാലു ശതമാനമെന്നാൽ 3,16,537 കോടി രൂപ. ബാങ്കുകൾക്കു കിട്ടിയ നിക്ഷേപത്തിന്റെ വിഹിതമായി 3,16,537 കോടി രൂപ റിസർവ് ബാങ്കിന്റെ പക്കൽ ഇപ്പോഴുണ്ടാകണം.

ഈ മൂന്നു ലക്ഷം കോടി രൂപ റിസർവ് ബാങ്ക് എവിടെയാണു സൂക്ഷിച്ചിരിയ്ക്കുന്നത്? ഇല്ല, അതു കൊള്ളയടിയ്ക്കാനുള്ള ഉദ്ദേശമൊന്നും നമുക്കില്ല. വെറും കൌതുകം കൊണ്ടു ചോദിച്ചുപോയെന്നേയുള്ളു. റിസർവ് ബാങ്കാകട്ടെ, അതൊന്നും രഹസ്യമാക്കി വച്ചിട്ടുമില്ല; തുറന്ന പുസ്തകം പോലെ മലർത്തി വയ്ക്കുകയാണു ചെയ്തിരിയ്ക്കുന്നത്.

റിസർവ് ബാങ്കിനു രാജ്യത്ത് പത്തൊമ്പതു സ്ഥലങ്ങളിൽ പണം സൂക്ഷിയ്ക്കുന്ന ഓഫീസുകളുണ്ട്. ഇന്ത്യയെപ്പോലെ വിശാലമായൊരു രാജ്യത്ത് (ആകെ 33 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണം!) വിദൂരസ്ഥലങ്ങളിൽപ്പോലും പണത്തിന് ആവശ്യമുണ്ടാകും. വെറും പത്തൊമ്പതു കേന്ദ്രങ്ങൾ തികച്ചും അപര്യാപ്തം. റിസർവ് ബാങ്കിനും ഇക്കാര്യം നന്നായറിയാം. കൂടുതലിടങ്ങളിൽ പണം സൂക്ഷിയ്ക്കാനുള്ള കേന്ദ്രങ്ങൾ തുടങ്ങുന്നതു റിസർവ് ബാങ്കിനു ദുഷ്കരമാണു താനും. അതുകൊണ്ടവർ വാണിജ്യബാങ്കുകൾക്കു നിർദ്ദേശം നൽകി. ആ നിർദ്ദേശമനുസരിച്ച് വാണിജ്യബാങ്കുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പണം സൂക്ഷിച്ചു വയ്ക്കാനുള്ള സംവിധാനങ്ങളൊരുക്കി. ഈ സംവിധാനങ്ങൾ കറൻസി ചെസ്റ്റുകൾ എന്നറിയപ്പെടുന്നു.

4211 കറൻസി ചെസ്റ്റുകൾ കഴിഞ്ഞ വർഷമുണ്ടായിരുന്നു. ഈ സംഖ്യയിലിപ്പോൾ വ്യത്യാസം വന്നിട്ടുണ്ടാകാം. രാജ്യത്തെ പ്രമുഖ ബാങ്കുകൾക്കെല്ലാം കറൻസി ചെസ്റ്റുകളുണ്ട്. പണം ഭദ്രമായി സൂക്ഷിച്ചു വയ്ക്കാനുള്ള അറകളും കർക്കശമാ‍യ ബന്തവസ്സുമെല്ലാം കറൻസി ചെസ്റ്റുകളിലുണ്ടാകും. കറൻസി ചെസ്റ്റ് ഏതു ബാങ്കിന്റേതായാലും അതിൽ പണം സൂക്ഷിച്ചു വയ്ക്കുന്നതു റിസർവ് ബാങ്കിനു വേണ്ടിയാണെന്ന പ്രത്യേകതയുമുണ്ട്. കറൻസി ചെസ്റ്റുകളിലെത്തിച്ചു കൊടുക്കുന്ന പണം, റിസർവ് ബാങ്കിനു നേരിട്ടു കൈമാറുന്നതിനു തുല്യമാണെന്നും, കറൻസി ചെസ്റ്റുകളിലുള്ള പണം റിസർവ് ബാങ്കിന്റേതാണെന്നും ചുരുക്കം.

ഓരോ ദിവസവും ക്യാഷ് റിസർവ് റേഷ്യോയെന്ന നിബന്ധന ബാങ്കുകൾ പാലിച്ചിരിയ്ക്കണം. ഈരണ്ടാഴ്ച കൂടുമ്പോൾ ബാങ്കുകൾ റിസർവ് ബാങ്കിന് ഇതു സംബന്ധിച്ച കണക്കുകൾ സമർപ്പിയ്ക്കണം. ഏഴു ദിവസത്തിനകം പ്രാഥമികക്കണക്കുകളും ഇരുപതു ദിവസത്തിനകം അന്തിമക്കണക്കുകളും സമർപ്പിച്ചിരിയ്ക്കണം.

നിർദ്ദിഷ്ട ക്യാഷ് റിസർവ് റേഷ്യോ നിരക്കു പാലിയ്ക്കുന്നതിൽ ഒരു ബാങ്കു പരാജയപ്പെടുന്നെന്നു കരുതുക: ശിക്ഷണനടപടികൾ ഉടൻ തുടങ്ങുകയില്ല. അഞ്ചു ശതമാനം ഇളവ് അനുവദനീയമാണ്. അനുവദനീയമായ ഇളവിന്റെ സീമയും ലംഘിച്ചാൽ, പിഴയൊടുക്കേണ്ടി വന്നതു തന്നെ. നിലവിലുള്ള ‘ബാങ്ക് റേറ്റി’നേക്കാൾ മൂന്നു ശതമാനം ഉയർന്ന നിരക്കിൽ പിഴയൊടുക്കണം. ഇപ്പോഴത്തെ ബാങ്ക് റേറ്റ് എട്ടേകാൽ ശതമാനമാണ്. ക്യാഷ് റിസർവ് നിബന്ധന പാലിയ്ക്കുന്നതിൽ പരാജയപ്പെടുന്നൊരു ബാങ്കു പതിനൊന്നേകാൽ (8.25% + 3% = 11.25%) ശതമാനം പിഴയൊടുക്കേണ്ടി വരും. മാത്രമോ, ഈ സ്ഥിതി തുടർന്നാൽ, ബാങ്കു റേറ്റിനേക്കാൾ അഞ്ചു ശതമാനം കൂടുതലെന്ന, ഉയർന്ന നിരക്കിലായിരിയ്ക്കും തുടർന്നുള്ള ദിനങ്ങളിൽ പിഴയൊടുക്കേണ്ടി വരിക. സ്ഥിതി വീണ്ടും തുടർന്നാൽ ബാങ്കിന്റെ ലൈസൻസു പോലും നഷ്ടമായെന്നു വരാം. ഇതൊന്നും സ്വതന്ത്രഭാരതത്തിൽ സംഭവിച്ചിട്ടില്ല. നമ്മുടെ ബാങ്കിംഗ് മേഖലയുടെ കരുത്തിന്റെ തെളിവാണിത്.

ബാങ്കുകളിൽ നിന്നു ക്യാഷ് റിസർവ് റേഷ്യോ വഴി കിട്ടിയിരിയ്ക്കുന്ന പണം മുഴുവനും റിസർവ് ബാങ്ക് പണമായിത്തന്നെ വച്ചിരിയ്ക്കുകയാണോ? അല്ലെന്നാണു റിസർവ് ബാങ്കിന്റെ 2014 ജൂൺ മുപ്പതിലേയും 2015 ജൂൺ മുപ്പതിലേയും ബാലൻസ് ഷീറ്റുകൾ കാണിയ്ക്കുന്നത്. റിസർവ് ബാങ്ക് ദേശീയവും അന്തർദ്ദേശീയവുമായ നിക്ഷേപങ്ങൾ നടത്തിയിരിയ്ക്കുന്നു; ലോണുകൾ കൊടുത്തിരിയ്ക്കുന്നു. റൊക്കം പണമായി ചെറിയ തുക മാത്രമേ റിസർവ് ബാങ്കിന്റെ പക്കലുള്ളൂ. റിസർവ് ബാങ്കിന്റെ പക്കൽ റൊക്കം പണം കുറവാണെന്ന വേവലാതിയ്ക്കവകാശമില്ല; കാരണം, പതിനാലേമുക്കാൽ ലക്ഷം കോടി രൂപയോളം വില വരുന്ന കറൻസി നോട്ടുകളാണു റിസർവ് ബാങ്ക് പുറപ്പെടുവിച്ചിരിയ്ക്കുന്നതായി ബാലൻസ് ഷീറ്റിൽ കാണുന്നത്!

ഇന്ത്യയിൽ നാലു ശതമാനം ക്യാഷ് റിസർവ് റേഷ്യോ നിലവിലിരിയ്ക്കുന്ന ഈ സമയത്ത്, ചൈനയിലേത് പതിനെട്ടര ശതമാനമാണ്. അതിന്റെ മറുധ്രുവത്തിലാണു ബ്രിട്ടൻ: നിരക്കു പൂജ്യം. ക്യാനഡയിലേതും അതു തന്നെ. അമേരിക്കയിൽ ക്യാഷ് റിസർവ് റേഷ്യോയുണ്ട്. വ്യത്യസ്തമാണ് അവരുടെ സംവിധാനം. ചില തരം നിക്ഷേപങ്ങൾക്കു മാത്രമേ അതുള്ളൂ. അവയാകട്ടെ, സ്ലാബ് അടിസ്ഥാനത്തിലുള്ളവയാണു താനും.

റിസർവ് ബാങ്ക് എന്തിനു വേണ്ടി ബാങ്കുകളുടെ പക്കൽ നിന്നു പണം വാങ്ങി കൈയിൽ വയ്ക്കുന്നു? ബാങ്കുകളുടെ പക്കലുള്ള പണത്തിന്റെ അളവു കുറയ്ക്കുകയാണു മുഖ്യലക്ഷ്യം. ബാങ്കുകളുടെ പക്കൽ പണം കൂടുമ്പോൾ അതു കമ്പോളത്തിലേയ്ക്കൊഴുകുന്നു, കമ്പോളത്തിലുള്ള പണത്തിന്റെ അളവു കൂടുന്നു. കമ്പോളത്തിലെ പണമെന്നാൽ ജനതയുടെ കൈവശമുള്ള പണം. ജനതയുടെ കൈവശം കൂടുതൽ പണമുണ്ടെങ്കിൽ എന്തു ദോഷമാണുണ്ടാകുക? നമ്മുടെ പോക്കറ്റിൽ ആവശ്യത്തിലേറെ പണമുണ്ടെന്നു കരുതുക. നാമെന്താണു ചെയ്യുക? കടകളിലും മാളുകളിലും മറ്റും ചെന്ന്, ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ നാം വാങ്ങലുകൾ നടത്തും. പണാധിക്യം കൊണ്ടു ജനത അനാവശ്യമായ വാങ്ങലുകൾ നടത്താൻ തുടങ്ങുമ്പോൾ (“ടൂ മച്ച് മണി ചേയ്സിങ്ങ് ടൂ ഫ്യൂ ഗൂഡ്സ്”) വിലകളുയരും, നാണയപ്പെരുപ്പം തലയുയർത്തും. വിലകൾ ക്രമാതീതമായി ഉയരുമ്പോൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ കഷ്ടപ്പെടും. ഉടൻ റിസർവ് ബാങ്ക് കടിഞ്ഞാൺ മുറുക്കും: ക്യാഷ് റിസർവ് റേഷ്യോ ഉയർത്തും. ബാങ്കിംഗ് മേഖലയിൽ നിന്നു പണം റിസർവ് ബാങ്കിലേയ്ക്കു പോകും. കമ്പോളത്തിലെ പണപ്പെരുപ്പം കുറയുമ്പോൾ വിലകൾ താഴും. സാധാരണജനത്തിന് ആശ്വാസമാകും.

ക്യാഷ് റിസർവ് റേഷ്യോ ഇപ്പോൾ കാൽ ശതമാനം (0.25%) ഉയർത്തിയാൽ ബാങ്കിംഗ് മേഖലയിൽ നിന്ന് എത്ര കോടി രൂപയാണു പിൻ‌വലിയ്ക്കപ്പെടുകയെന്നു നമുക്കൊന്നു കണക്കാക്കാം: ബാങ്കുകളിലെ ആകെ നിക്ഷേപം 2014 മാർച്ചിൽ 79,13,443 കോടി രൂപയായിരുന്നു. ഇപ്പോഴും അത്ര തന്നെയേ ഉള്ളൂ എന്നു കരുതുക. ഇതിന്റെ കാൽ ശതമാനമെന്നാൽ 19783 കോടി രൂപ. കണക്കുകൂട്ടലിന്റെ സൌകര്യത്തിനു വേണ്ടി ഇത് ഇരുപതിനായിരം കോടി രൂപയെന്നു കരുതാം. ക്യാഷ് റിസർവ് റേഷ്യോയിൽ കാൽ ശതമാനത്തിന്റെ വർദ്ധനവു വരുത്തിയാൽ ഇരുപതിനായിരം കോടി രൂപ ബാങ്കിംഗ് മേഖലയിൽ നിന്നു പിൻ‌വലിയ്ക്കപ്പെടും എന്ന് ഈ കണക്കുകൾ കാണിയ്ക്കുന്നു.

റിസർവ് ബാങ്കു നാണയപ്പെരുപ്പത്തെ നിയന്ത്രിയ്ക്കാനുപയോഗിയ്ക്കുന്ന പല വഴികളിലൊന്ന് ഇതു തന്നെ. നാണയപ്പെരുപ്പത്തിനു പകരം പണക്കമ്മിയാണു കമ്പോളത്തെ ബാധിയ്ക്കുന്നതെങ്കിൽ വില്പന കുറയും, ഉല്പാദനം കുറയും, വ്യവസായം തളരും, സാമ്പത്തികവളർച്ച മന്ദീഭവിയ്ക്കും, തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിയ്ക്കും. ഇത്തരമൊരു സന്ദർഭത്തിൽ റിസർവ് ബാങ്ക് ക്യാഷ് റിസർവ് റേഷ്യോയിൽ കുറവു വരുത്തുന്നു; പണം റിസർവ് ബാങ്കിൽ നിന്നു ബാങ്കിംഗ് മേഖലയിലേയ്ക്കൊഴുകുന്നു, അവിടന്നു കമ്പോളത്തിലേയ്ക്കും. ഉടൻ വ്യവസായങ്ങളുണരുന്നു. നാണയപ്പെരുപ്പത്തെ തടയുന്നതോടൊപ്പം വ്യാവസായികവളർച്ച കൈവരിയ്ക്കുകയും ചെയ്യുകയെന്നത് ഒരു ഞാണിന്മേൽക്കളിയോളം തന്നെ ദുഷ്കരമാണ്.

നാണയപ്പെരുപ്പം, രൂപയുടെ മൂല്യശോഷണം, ഉല്പാദനത്തളർച്ച, സാമ്പത്തികമാന്ദ്യം എന്നിവ സങ്കീർണപ്രശ്നങ്ങളാകയാൽ അവ പരിഹരിയ്ക്കാൻ ക്യാഷ് റിസർവ് റേഷ്യോയിലൂടെ മാത്രം സാധിയ്ക്കുകയില്ല. മറ്റു പല നടപടികളും റിസർവ് ബാങ്കിനു സ്വീകരിയ്ക്കേണ്ടി വരും. റിസർവ് ബാങ്കിനു മാത്രമല്ല, സർക്കാരിനും. പ്രശ്നങ്ങളെപ്പോലെ തന്നെ സങ്കീർണമാകാം അവയ്ക്കുള്ള പരിഹാരങ്ങളും. തത്കാലം അവയിലേയ്ക്കു കടക്കുന്നില്ല. കരുതൽധനങ്ങളെപ്പറ്റിയുള്ള ഈ ലേഖനത്തിൽ അവയ്ക്കു വലുതായ പ്രസക്തിയുമില്ല.

ക്യാഷ് റിസർവ് റേഷ്യോ വേണ്ടെന്നു വയ്ക്കാനാകുമോ? ഈയൊരു ചോദ്യം അധികമാരും ചോദിച്ചുകാണാനിടയില്ല. നമുക്കതൊന്നു സ്വയം ചോദിച്ചു നോക്കുകയും, അതിനുള്ള ഉത്തരം കണ്ടെത്താൻ ശ്രമിയ്ക്കുകയും ചെയ്യാം.

വാസ്തവത്തിൽ എന്തിനാണിവിടെ റൊക്കം പണം, അഥവാ ക്യാഷ്? ഇവിടത്തെ കച്ചവടങ്ങളിൽ നല്ലൊരു ശതമാനം ഇന്നും റൊക്കം പണം കൊണ്ടാണു നടക്കുന്നത്. ഓൺലൈൻ പേയ്മെന്റ് പ്രചാരത്തിലായി വരുന്നുണ്ടെങ്കിലും, കറൻസി നോട്ടുകളില്ലാതെ നടക്കാനിടയില്ലാത്ത ഇടപാടുകൾ ഇപ്പോഴും ധാരാളമുണ്ട്. ഇന്റർനെറ്റിന്റെ വരവോടെ കടലാസിന്റെ ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിലും, കടലാസില്ലാത്തൊരു ലോകം – പേപ്പർലെസ് വേൾഡ് – ഇന്നും ബഹുകാതമകലെയാണ്. അതുപോലെ തന്നെ ഓൺലൈൻ പേയ്മെന്റും. ഇന്ത്യയിലുള്ള ആറു ലക്ഷം ഗ്രാമങ്ങളിൽ എഴുപത്തിനാലായിരത്തിൽ മാത്രമേ ബാങ്കുകളുള്ളെന്നു രണ്ടു വർഷം മുമ്പു വന്ന ഒരു റിപ്പോർട്ടിൽ കാണുന്നു; ശേഷിയ്ക്കുന്ന അഞ്ചേകാൽ ലക്ഷം ഗ്രാമങ്ങളിൽ ബാങ്കുകൾ ചെന്നെത്തിയിട്ടില്ല. മാത്രമല്ല, ഓഹരികൾ ഡീമെറ്റീരിയലൈസ് ചെയ്തതു പോലെ, എന്നെങ്കിലും കറൻസി നോട്ടുകൾ ഡീമെറ്റീരിയലൈസ് ചെയ്യാനാകുമെന്നു തോന്നുന്നില്ല. കറൻസി നോട്ടുകൾ ഇനിയുമേറെക്കാലം പ്രചാരത്തിലിരിയ്ക്കേണ്ടി വരുമെന്നുറപ്പ്; അതോടൊപ്പം ക്യാഷ് റിസർവ് റേഷ്യോയും.

ക്യാഷ് റിസർവ് റേഷ്യോ പോലുള്ള കരുതൽ ധനങ്ങൾ ബാങ്കിംഗ് മേഖലയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നു. ഇത് അതിപ്രധാനമാണ്. 1960ൽ പാലാ സെൻ‌ട്രൽ ബാങ്കു ‘തകർന്നു’. 2004ൽ ഗ്ലോബൽ ട്രസ്റ്റ് ബാങ്കും. ഈ തകർച്ചകൾക്ക് അവയുടേതു മാത്രമായ കാരണങ്ങളുണ്ടായിരുന്നു. പിന്നീടു വാണിജ്യബാങ്കുകളൊന്നും ഇന്ത്യയിൽ തകർന്നിട്ടില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പ്രഥമ ദശകത്തിന്റെ ഉത്തരാർദ്ധത്തിൽ അമേരിക്കയിലുണ്ടായ സബ് പ്രൈം പ്രതിസന്ധിയിൽ പല വൻ‌കിട ബാങ്കുകൾ പോലും തളരുകയും തകരുകയും ചെയ്തപ്പോൾ (ലീമാൻ ബ്രദേഴ്സ്, മെറിൽ ലിഞ്ച്, മോർഗൻ സ്റ്റാൻലി) ഇന്ത്യയിൽ ഒരൊറ്റ വാണിജ്യബാങ്കു പോലും തകർന്നില്ലെന്ന വസ്തുത എടുത്തുപറയേണ്ടിയിരിയ്ക്കുന്നു. ഇതിനു ബാങ്കിംഗ് മേഖലയിൽ നിലവിലിരുന്നിരുന്ന കർക്കശനിയമങ്ങളോടാണു നന്ദി പറയേണ്ടത്; അവ പാലിയ്ക്കാൻ ബാങ്കുകൾ കാണിയ്ക്കുന്ന ശുഷ്കാന്തിയോടും. ഒരു ഡസനിലേറെ സഹകരണബാങ്കുകൾ തകർന്നെന്ന കാര്യം ഇവിടെ വിസ്മരിയ്ക്കുന്നില്ല. സഹകരണബാങ്കുകളുടെ ഭരണത്തിൽ മറ്റു പലരും പലതും കടന്നുകൂടുന്നതായിരിയ്ക്കണം അവയുടെ ബലക്ഷയത്തിനുള്ള മുഖ്യകാരണം.

ആഗോളവത്കരണത്തെത്തുടർന്ന് ഇന്ത്യയിലെ സമ്പദ്‌വ്യവസ്ഥ ആഗോളസമ്പദ്‌വ്യവസ്ഥയുമായി വേർപെടുത്താനാകാത്ത വിധം ബന്ധിപ്പിയ്ക്കപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു. ആഗോളാടിസ്ഥാനത്തിലുണ്ടായേയ്ക്കാവുന്ന ആഘാതങ്ങളെപ്പോലും അതിജീവിയ്ക്കാനുള്ള കരുത്ത് ഇന്ത്യൻ ബാങ്കിംഗ് മേഖലയ്ക്കു സദാ ഉണ്ടായിരിയ്ക്കണം. അതിനു സഹായകമാകുന്ന പല ഘടകങ്ങളിലൊന്നാണു ക്യാഷ് റിസർവ് റേഷ്യോ. ഈയടുത്ത കാലത്ത്, ഗ്രീസിലെ ബാങ്കുകൾ മൂന്നാഴ്ച അടഞ്ഞു കിടന്നത് ഓർക്കാതെ നിവൃത്തിയില്ല. ഭരണതലത്തിലുള്ള കെടുകാര്യസ്ഥത ബാങ്കുകളേയും, അവയിലൂടെ ജനതയേയും പ്രതികൂലമായി ബാധിയ്ക്കുമെന്നതിനു വേറെ തെളിവു വേണ്ട. രാഷ്ട്രീയപ്രേരിതമായ പ്രവർത്തനങ്ങളുടെ ദൂഷ്യഫലങ്ങളിൽ നിന്നു ബാങ്കിംഗ് മേഖലയെ കഴിവതും മുക്തമാക്കി പരിരക്ഷിയ്ക്കേണ്ടതു ജനതയുടെ ക്ഷേമത്തിന് അത്യാവശ്യമാണ്.

സുപ്രീം കോടതി, സെബി, ട്രായി, ഐ ആർ ഡി ഏ, തെരഞ്ഞെടുപ്പു കമ്മീഷൻ, റിസർവ് ബാങ്ക് - ഇങ്ങനെ പല മേൽനോട്ടസ്ഥാപനങ്ങളുമുണ്ടു നമുക്ക്. ഇവയിൽ മിക്കതിനെപ്പറ്റിയും പലപ്പോഴായി പരാതികളുമുയർന്നിട്ടുണ്ട്. ഏതു മേൽനോട്ടസ്ഥാ‍പനത്തിനും സർക്കാരിന്റെ സ്വാധീനവലയത്തിൽ പെടാനെളുപ്പമാണ്. എന്നാൽ റിസർവ് ബാങ്കിനെപ്പറ്റി, നിയമപാലനത്തിലെ കാർക്കശ്യം ഒരല്പം കൂടുതലാണെന്നൊഴികെ, മറ്റു പരാതികളൊന്നും കേൾക്കാനിട വന്നിട്ടില്ല. രാഷ്ട്രീയത്തിൽ നിന്നകലം പാലിച്ച്, വേണ്ടപ്പോൾ വേണ്ടതു നിർഭയം ചെയ്ത്, രാഷ്ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സുരക്ഷിതമായി മുന്നോട്ടുകൊണ്ടുപോയിരിയ്ക്കുന്ന റിസർവ് ബാങ്കിന്റെ ഇതപ്പര്യന്തമുള്ള പ്രവർത്തനം ഇന്ത്യയ്ക്ക് അഭിമാനകരമാണ്.

നിക്ഷേപത്തിന്റെ നാലു ശതമാനം ക്യാഷ് റിസർവ് റേഷ്യോ ആയി റിസർവ് ബാങ്കിലേയ്ക്കു കൈമാറേണ്ടി വരുമ്പോൾത്തന്നെ, മറ്റൊരു ഇരുപത്തൊന്നര ശതമാനം സർക്കാരിനും കൈമാറേണ്ടതുണ്ടെന്നും, ഈ ഇരുപത്തൊന്നര ശതമാനം സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ അഥവാ എസ് എൽ ആർ എന്നറിയപ്പെടുന്നെന്നും ഈ ലേഖനത്തിന്റെ ആരംഭത്തിൽത്തന്നെ സൂചിപ്പിച്ചിരുന്നു. ക്യാഷ് റിസർവ് റേഷ്യോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ ആക്റ്റ് 1934 അനുസരിച്ചുള്ളതാണെങ്കിൽ സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ ബാങ്കിംഗ് റെഗുലേഷൻ ആക്റ്റ് 1949 അനുസരിച്ചുള്ളതാണ്. സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോയെപ്പറ്റി അടുത്തൊരു ബ്ലോഗിൽ പ്രതിപാദിയ്ക്കുന്നതാണ്. റിപ്പോ റേറ്റ്, റിവേഴ്സ് റിപ്പോ റേറ്റ് എന്നിവ സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നതുകൊണ്ട് അവയെപ്പറ്റിയും, ബാങ്ക് റേറ്റിനെപ്പറ്റിയും ആ ബ്ലോഗിൽ വിശദീകരിയ്ക്കാനുദ്ദേശിയ്ക്കുന്നു.
തുടരും 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...