26 Oct 2015

അഴീക്കോടിന്റെ വിചാരലോകം


 ഡോ.എ.കെ.നമ്പ്യാർ
     കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിൽ ജ്വലിച്ചുനിന്ന ഒരപൂർവ്വവ്യക്തിത്വമായിരുന്നു ഡോ.സുകുമാർ അഴീക്കോടിന്റേത്‌. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ മൂന്നു വർഷം കഴിഞ്ഞു. കേരളത്തിലങ്ങോളമിങ്ങോളം വ്യത്യസ്തരീതിയിൽ അഴീക്കോട്മാഷ്‌ അനുസ്മരിക്കപ്പെടുന്നുണ്ടെങ്കി
ലും വിവിധ മേഖലകളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ ആഴത്തിൽ വിലയിരുത്തപ്പെട്ടിട്ടില്ല. ആ കുറവ്‌ നികത്തുകയെന്ന ലക്ഷ്യത്തോടുകൂടിയാണ്‌ ഡോ.സുകുമാർ അഴീക്കോട്‌ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കുവാൻ ഞങ്ങൾ തുനിയുന്നത്‌. സാഹിത്യനിരൂപണം, കേരളീയനവോത്ഥാനം, പ്രഭാഷണകല, ഗാന്ധിയൻ ദർശനം, പത്രപ്രവർത്തനം, നാട്ടുഭാഷ തുടങ്ങിയ രംഗങ്ങളിലുള്ള അഴീക്കോട്മാഷിന്റെ പ്രവർത്തനങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുകയെന്നതാണ്‌ 'അഴീക്കോടിന്റെ വിചാരലോകം' എന്ന ഈ പുസ്തകത്തിന്റെ ഉദ്ദേശ്യം. അതോടൊപ്പം അദ്ദേഹത്തിന്റെ ആത്മകഥ, ആശാന്റെ സീതാകാവ്യം, തത്ത്വമസി, രമണനും മലയാള കവിതയും എന്നീ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള പഠനങ്ങളും ഇതിലുൾപ്പെടുന്നു. എല്ലാംകൂടി മുപ്പത്തിമൂന്നു ലേഖനങ്ങളുള്ള സാമാന്യം വലിയ ഒരു ഗ്രന്ഥമാണ്‌ 'അഴീക്കോടിന്റെ വിചാരലോകം'. 'നിരൂപണം' എന്ന വിഭാഗത്തിലെ ആദ്യപ്രബന്ധം സച്ചിദാനന്ദന്റേതാണ്‌. "യുക്തിവിചാരവും സൗന്ദര്യബോധവും സമന്വയിക്കുന്നതും", "പ്രാചീനത്തെ നവീനത്തോടും പൗരസ്ത്യത്തെ പാശ്ചാത്യത്തോടും സമർത്ഥമായി കൂട്ടിയിണക്കുന്നതു"മാണ്‌ അഴീക്കോടിന്റെ നിരൂപണം എന്ന്‌ അദ്ദേഹം സമർത്ഥിക്കുന്നു. അഴീക്കോട്‌ എന്ന വിമർശകന്‌ ലഭിച്ച പൊതുസമ്മതിയുടെ കാരണം അദ്ദേഹത്തിന്റെ "സമ്മിളിതവ്യക്തിത്വത്തിന്‌ ലഭിച്ച അംഗീകാരമാണെ"ന്ന്‌ ഡോ.കെ.എസ്‌.രവികുമാർ 'സംവാദപുരുഷന്റെ സമരമുഖങ്ങൾ' എന്ന പ്രബന്ധത്തിൽ വ്യക്തമാക്കുന്നു. 'പുരോഗമനസാഹിത്യവും അഴീക്കോടും' എന്ന ലേഖനത്തിൽ ഡോ.പള്ളിപ്പുറം മുരളി, മലയാളസാഹിത്യവിമർശനരംഗത്ത്‌ അഴീക്കോട്‌, "സംവാദാത്മകമായ യുക്തിപരത സൃഷ്ടിച്ച്‌ ആ മേഖലയെ സംവാദാത്മകമാക്കി" എന്ന്‌ അഭിപ്രായപ്പെടുന്നു.
    ദർശനത്തിലും വിവരണത്തിലും പുലർത്തുന്ന അപൂർവ്വതയാണ്‌ അഴീക്കോടിന്റെ വിമർശനലേഖനങ്ങളുടെ വ്യതിരിക്തത്ത എന്നാണ്‌ 'ഭാവന എന്ന വിസ്മയം' എന്ന അഴീക്കോടിന്റെ ഗ്രന്ഥത്തിലെ ലേഖനങ്ങളെ അപഗ്രഥനവിധേയമാക്കി മാമ്പുഴ കുമാരൻ അഭിപ്രായപ്പെടുന്നത്‌. (അഴീക്കോട്‌-വിമർശനത്തിലെ ശക്തിജ്വലനം എന്ന ലേഖനത്തിൽ). 'മലയാള നിരൂപണരംഗത്തെ ഉദ്ദണ്ഡപ്രതിഭ' എന്നാണ്‌ അതേ തലക്കെട്ടിലുള്ള ലേഖനത്തിൽ ഡോ.കെ.വി.തോമസ്‌ വിശേഷിപ്പിക്കുന്നത്‌. അഴീക്കോടിന്റെ ഖണ്ഡനവിമർശനത്തെക്കുറിച്ചുള്ളതാണ്‌ പ്രോഫ.മേലത്ത്‌ ചന്ദ്രശേഖരന്റെ 'ശങ്കരക്കുറുപ്പ്‌ വിമർശിക്കപ്പെടുന്നു' എന്ന ലേഖനം. ഷെർലക്‌ ഹോംസ്‌ കഥകളുടെ മലയാളപരിഭാഷയ്ക്ക്‌ അഴീക്കോട്മാഷ്‌ എഴുതിയ അവതാരികയെ അപഗ്രഥിക്കുകയാണ്‌ 'കുറ്റാന്വേഷകനും വിമർശകനും' എന്ന ഇ.പി.രാജഗോപാലിന്റെ ലേഖനം. "കേരളം കണ്ട ഏറ്റവും കരുത്തനായ ടോട്ടൽ ക്രിട്ടിക്കാണ്‌ അഴീക്കോടെ"ന്ന്‌ ഡോ.ജോജി മാടപ്പാട്ട്‌. 'അഴീക്കോടെന്ന ടോട്ടൽ ക്രിട്ടിക്ക്‌' എന്ന ലേഖനത്തിലൂടെ സ്ഥാപിക്കുന്നു.
    'നവോത്ഥാനചിന്തകൾ' എന്ന രണ്ടാം ഭാഗത്തിൽ 'വെട്ടും തിരുത്തുമില്ലാത്ത വലിയ ശരികൾ' എന്ന ദീർഘമായ പ്രബന്ധത്തിൽ കെ.ഇ.എൻ. അഴീക്കോടിനെ 'അപൂർവ്വപ്രക്ഷോഭപ്രഭാഷണപ്രതിഭ' എന്നു വിശേഷിപ്പിക്കുന്നു. എം.എൻ.കാരശ്ശേരിയുടെ 'മതേതരഭാരതം' എന്ന ലേഖനം അഴീക്കോടിന്റെ മതനിരപേക്ഷതാസങ്കൽപം ഉന്മൂലനം ചെയ്യുന്ന ഒന്നാണ്‌. ഇതെഴുതുന്ന ആളുടെ 'സാമൂഹികനവോത്ഥാനവും അഴീക്കോടിന്റെ ചിന്തയും' എന്ന പ്രബന്ധത്തിൽ, അഴീക്കോട്‌ എന്ന ഗ്രാമത്തിന്റെ സാമൂഹിക-രാഷ്ട്രീയപശ്ചാത്തലം സുകുമാർ അഴീക്കോട്‌ എന്ന സാമൂഹികപ്രക്ഷോഭകാരിയെയും ഏകമതവിശ്വാസിയെയും എങ്ങനെ രൂപപ്പെടുത്തി എന്നു വിശദമാക്കുന്നു. കേരളത്തിലെ സാമൂഹിക സാംസ്കാരികപ്രശ്നങ്ങളിൽ അഴീക്കോട്‌ എങ്ങനെ സക്രിയമായി ഇടപെട്ടുവേന്ന്‌ വി.ദത്തൻ വ്യക്തമാക്കുന്നു. 'പ്രഭാഷണകല' എന്ന ഭാഗത്ത്‌ ബി.ആർ.പി.ഭാസ്കർ, ഫാ.കെ.എം.ജോർജ്ജ്‌, കൽപറ്റ നാരായണൻ എന്നിവർ വ്യത്യസ്ത രീതിയിൽ അഴീക്കോടിലെ പ്രഭാഷകനെ വിലയിരുത്തുന്നു-യഥാക്രമം അഴീക്കോട്‌ ഒരേയൊരു സാംസ്കാരികനായകൻ, ഭാസുരമായ ഭാഷണം, മധുരമണിപ്രവാളത്തിൽ ഒരു പ്രഭാഷണം.
'ഗാന്ധിയൻദർശനം' എന്ന വിഭാഗത്തിൽ 'അഴീക്കോടിലെ ഗാന്ധിപ്രഭാവം' (ഡോ.ജോസ്‌ പാറക്കടവിൽ), 'ഗാന്ധിയൻ സൗന്ദര്യവിചാരവും അഴീക്കോടും' (എസ്‌.കൃഷ്ണകുമാർ), 'ഗാന്ധിസത്തിൽ വിശ്വസിക്കുന്ന മാർക്ക്സിസ്റ്റ്‌' (കെ.പ്രദീപൻ) എന്നീ പ്രബന്ധങ്ങളാണുള്ളത്‌. അഴീക്കോട്‌ എന്ന പത്രപ്രവർത്തകനെക്കുറിച്ച്‌ ഡോ.പോൾ മണലിലും അഴീക്കോടിന്റെ നാട്ടുഭാഷാപ്രേമത്തെക്കുറിച്ച്‌ മങ്ങാട്‌ രത്നാകരനും എഴുതുന്നു.
    പഠനങ്ങൾ എന്ന വിഭാഗത്തിൽ 'തത്ത്വമസി'യെക്കുറിച്ച്‌ ഡോ.എൻ.വി.പി.ഉണിത്തിരി, ഡോ.യാക്കാബോ മാർ ഐറേനിയോസ്‌ മെത്രാപ്പോലീത്ത, ഡോ.കെ.എച്ച്‌.സുബ്രഹ്മണ്യൻ, ഡോ.എ.എം.ശ്രീധരൻ എന്നിവർ തയ്യാറാക്കിയ പ്രബന്ധങ്ങളാണുള്ളത്‌. 'ആശാന്റെ സീതാകാവ്യ'ത്തെക്കുറിച്ച്‌ ഡോ.സി.ജെ.റോയി, ഡോ.അംബികാസുതൻ മാങ്ങാട്‌, ഡോ.വി.ലിസി മാത്യു എന്നിവരും 'രമണനും മലയാളകവിതയും' എന്ന കൃതിയെക്കുറിച്ച്‌ വ്യത്യസ്തദിശകളിൽ നിന്ന്‌ ഡോ.ആർ.ഗീതാദേവി, ഡോ.ശ്രീജിത്ത്‌, ബിൻസ്‌ എം.മാത്യു എന്നിവരും അപഗ്രഥനം നടത്തിയിരിക്കുന്നു. എല്ലാ അർത്ഥത്തിലും അഴീക്കോടിന്റെ ചിന്താ ലോകത്തെക്കുറിച്ചുള്ള ഒരു സമഗ്രപഠനമാണ്‌ ഈ ഗ്രന്ഥമെന്ന്‌ ഞങ്ങൾ അവകാശപ്പെടുന്നു.
    2003-ൽ സുകുമാർ അഴീക്കോട്‌ ജീവിച്ചിരുന്ന കാലത്ത്‌ സ്ഥാപിതമായ ഒരു പ്രസ്ഥാനമാണ്‌ 'സുകുമാർ അഴീക്കോട്‌ ട്രസ്റ്റ്‌' അഴീക്കോടിന്റെ അപ്രകാശിതരചനകളും മറ്റും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്ന പദ്ധതി അദ്ദേഹത്തിന്റെ കാലത്തുതന്നെ ട്രസ്റ്റിന്റെ ചുമതലയിൽ ആരംഭിക്കുകയുണ്ടായി. പുസ്തകങ്ങളുടെ പ്രസിദ്ധീകരണച്ചുമതല ഇപ്പോൾ ട്രസ്റ്റ്‌ ഏറ്റെടുത്തിരിക്കുകയാണ്‌. ഒട്ടേറെ ഗ്രന്ഥങ്ങൾ ഇതിനകം ട്രസ്റ്റ്‌ പ്രസിദ്ധീകരിച്ചുകഴിഞ്ഞു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...