22 Aug 2020

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

 ഗസ്റ്റ് എഡിറ്റോറിയൽ:

 എം.കെ.ഹരികുമാറിൻ്റെ  കല:

ദാർശനികവ്യഥകളുടെ

അമൂർത്തശിൽപ്പനിർമ്മിതി

ഇരവി

നാം ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ അരക്ഷിതാവസ്ഥ ദാരിദ്ര്യദു:ഖമാണ്.ആശയദാരിദ്രൃം കൊണ്ടുണ്ടാകുന്ന അരക്ഷിതാവസ്ഥ.ആഹാരമില്ലാതിരുന്നാൽ ജീവഹാനി സംഭവിക്കും.ആശയമില്ലാതിരുന്നാൽ ചത്തുജീവിക്കും.പഴയതിൽത്തന്നെ തറഞ്ഞു നിൽക്കുന്ന നിശ്ചേഷ്ടാവസ്ഥ ജഡസമാനമല്ലേ! എം കെ ഹരികുമാറിൻറെ സാഹിത്യപരിശ്രമങ്ങൾ പ്രസക്തമാകുന്നത് ഇവിടെയാണ്.
                സാഹിത്യനിരൂപകനെന്ന നിലയിൽ ഓരോ കൃതിയിലും അദ്ദേഹമന്വേഷിക്കുന്നത് തൻ്റെ  വീക്ഷണത്തെ, സാധൂകരിക്കുന്ന നിലപാടുകളെയാണ്.ആശയസമൃദ്ധിയണ്.നവ്യാനുഭൂതി പ്രദാനം ചെയ്യുന്ന ഒരാശയശകലത്തെ കൃതികളിൽ നിന്ന് അരിച്ചുപെറുക്കി എടുക്കാൻ ശ്രമിക്കും അദ്ദേഹം. നിരൂപണം ചെയ്യുന്ന കൃതിയിൽ നിന്നു മറ്റൊരുകൃതി സൃഷ്ടിച്ചെടുക്കണമെന്ന് നിർബ്ബന്ധിക്കുന്ന ആളാണദ്ദേഹം.ആ നിർബ്ബന്ധത്തിൽ നിന്നുടലെടുത്ത ചങ്കൂറ്റമാണ് ആശാൻ്റെ  വീണപൂവിൻ്റെ  വിഷയം മനുഷ്യനല്ല,പൂവിനെ പ്രതീകവൽക്കരിച്ചിരിക്കുകയല്ല , പൂവുതന്നെയാണെന്ന കലാപരമായ കണ്ടെത്തലിനാധാരം.ഏതും മനുഷ്യനുമായി ചേർത്തുവച്ചാലെ മഹത്തരമാകൂ എന്നുണ്ടോ?.പൂവിനെക്കുറിച്ചും മുള്ളിനെക്കുറിച്ചും ഇതിഹിസങ്ങളെഴുതിക്കൂടെന്നുണ്ടോ? എല്ലാറ്റിലും ഒരേ വിശ്വചേതനയല്ലേ തുടിക്കുന്നത് എന്ന ദാർശനികസത്യം.

            മൗലികം മൗലികം എന്നൊക്കെ വിളിച്ചുകൂവി നടക്കുന്ന നമ്മിൽ എത്രപേരുണ്ട് മൗലികമായ കലാസപര്യയിൽ സാധനകൊള്ളുന്നവർ. മലയാളസാഹിത്യത്തിലെ മൗലികത ഗവേഷണം ചെയ്യുന്നവർ ' ജലഛായ' എന്ന ഹരികുമാറിൻ്റെ നോവലിനെ തൊട്ടുരിയാടാതെ കടന്നു പോവില്ല.ആ നോവലിൻ്റെ  പൂർണ്ണത, മൗലികതയിൽ തൻമയീഭാവം കൊള്ളുന്നുവെന്നതാണ്.കൃതികൾ മഹത്തരമാകുന്നത് മൗലികാശയങ്ങളുടെ കലാ വിദ്യകൊണ്ടാണ്.ഇത് ആത്മീയബന്ധുരമാകുന്നത് എഴുത്തുകാരൻ്റെ  ആന്തര സ്പർശം  കൃതിയിൽ തെളിയുമ്പോഴാണ്.'ജലഛായ' ഭൂമിയിലോ  ഭൂമിയിലെ കേവല ജീവിതങ്ങളിലോ ഒതുങ്ങാതെ പ്രപഞ്ചത്തിൻ്റെ  ജൈവവൈവിധ്യത്തിലേയ്ക്ക് വികസ്വരമാകുന്നു.ഈ വികാസം സംഭവിക്കുന്നത് വേരുറച്ചുപോയ മാമൂലുകളുടെ മൃതാവസ്ഥകളെയും സമ്പ്രദായങ്ങളെയും തച്ചുടച്ചുകൊണ്ടും.

              ഹരികുമാറിൻ്റെ  ആത്മാവിലെ ദാർശനികവ്യഥ സമുജ്വലമാകുന്നത് 'ശ്രീനാരായണായ ' എന്ന നോവൽശിൽപ്പത്തിലാണ്.ഇവിടെ ശ്രീനാരായണഗുരുവിൻ്റെ  ആത്മസത്തയിൽ നിന്ന് സാക്ഷാൽ ഈശ്വരനെയാണ് വാർത്തെടുത്തിരിക്കുന്നത്.നോവലിസ്റ്റ് ശ്രീനാരായണഗുരുവിൻ്റെ  സിദ്ധാത്നപഥങ്ങളിലൂടെ നമ്മെ നടത്തുന്നത് ദൈവത്തെ കാട്ടിത്തരാനാണ്.ജീവിതത്തിൽ നമക്കറിയേണ്ട ഏറ്റവും വലിയ കാര്യം അതല്ലേ! ഒരുപക്ഷെ നമ്മുടെ ലക്ഷ്യവും.അപ്പോൾ എത്രദാഹവിവശരായി, ആത്മസമർപ്പണധന്യരായി, ദൈവദർശനതൽപ്പരരായി നാം നോവലിസ്റ്റിൻ്റെ വിരൽത്തുമ്പിൽ തൂങ്ങി നടക്കും!ആ നടത്തമാണ് ഈ നോവലിൽ പരീക്ഷിച്ചിട്ടുള്ള കലാവിദ്യ.ഭാഷയിലെ സർഗ്ഗഗൗരവം അതിശയകരമായി പ്രമേയത്തിനിണങ്ങുന്നു. ഒരു സർഗാത്മക കൃതിയുടെ പാരമ്യമാണിത്.
           'വാൻഗോഗിന് ' എന്ന കൃതിയിൽ യഥാർഥ വാൻഗോഗിൻ്റെ  അതേ ചോരയും നീരുമുള്ള ഒരു സ്വപ്നവാൻഗോഗിനെ സൃഷ്ടിച്ചതാണ് വിസ്മയകരം.ഒരു ജാലവിദ്യക്കാരന് മാത്രം പറ്റുന്നത്.വസ്തുതകളെ സ്വപ്നം കണ്ട് ആ സ്വപ്നത്തെ ശിൽപ്പവൽക്കരിക്കലായിരിക്കണം കലാസൃഷ്ടികൾ എന്ന് ഏതാണ്ട് അർത്ഥം വരുന്ന ഉദ്ധരണിയാണീ നോവലിൻ്റെ  തുടക്കത്തിൽ ചേർത്തിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്.
ഇരവി

               എം.കൃഷ്ണൻനായരുടെ 'സാഹിത്യവാരഫലം 'ഹരികുമാറിൻ്റെ  'അക്ഷരജാലക ' (ഇത് ഇരുപത്തിരണ്ടാം വർഷം)ത്തിലെത്തിയപ്പോഴും അതിൻ്റെ ചൂരും ചൊരുക്കും  എരിവും കൂടുകയല്ലാതെ കുറഞ്ഞില്ല.സാഹിത്യവൈകല്യങ്ങൾ ദാക്ഷിണ്യമർഹിക്കുന്നില്ല എന്ന സമീപനം ആ വായനാവൈപുല്യസംസ്കാരത്തിൽ നിന്നും ഉരുത്തിരിഞ്ഞു വരുകതന്നെയായിരുന്നു.വിശ്വസാഹിത്യത്തിൻ്റെ  തേൻകണങ്ങൾ അതിൽ ഇറ്റുനിൽക്കുകയും ചെയ്തിരുന്നു.
                 കല എന്നാൽ ഒരു വിധത്തിൽ സൗന്ദര്യമെന്നുതന്നയല്ലേ അർത്ഥം?.ഹരികുമാറിൻ്റെ  കലയിൽ അദ്ദേഹം നിഷ്കർഷിക്കുന്നതും സൗന്ദര്യവൽക്കരണം തന്നെയാണ്.സൗന്ദര്യത്തിൻ്റെ  അമൂർത്തശിൽപ്പങ്ങളിലാണദ്ദേഹം കൗതുകം കൊള്ളുന്നത്.ആ സൗന്ദര്യം ആന്തരിക വ്യാപ്തിയിലും ആഴത്തിലുമെത്തുമ്പോൾ ആത്മീയമാകുന്നു, മീസ്റ്റിക്കാകുന്നു.ഇവിടെ മെസ്സേജുകളൊന്നുമില്ല.ദാർശനികവ്യഥമാത്രം.ആത്മീയതീർഥത്തിൽ മനസ്സിനെ നിമജ്ജനം ചെയ്യുന്ന പ്രക്രിയ.അതെ,ദാർശനികവ്യഥയുടെ അമൂർത്ത സൃഷ്ടികളുടെ സൗന്ദര്യോപാസകനാണ് എം .കെ. ഹരികുമാർ.
 എം.കെ.ഹരികുമാറിൻ്റെ സാഹിതീയ മായ നവനിർമ്മാണങ്ങളുടെ പ്രസക്തി ഉൾക്കൊണ്ടാണ് ഈ ഓണപ്പതിപ്പ് വിഭാവന ചെയ്തിട്ടുള്ളത്. ഇതുപോലൊരു ഓണപ്പതിപ്പ് ,ഓൺലൈനിൽ, ഒരെഴുത്തുകാരൻ്റെ സാഹിത്യജീവിതത്തെ മാത്രം ആസ്പദമാക്കി ചെയ്യുന്നത് ആദ്യമായിട്ടായിരിക്കും. അദ്ദേഹത്തിൻ്റെ വായനക്കാർക്കും സാഹിത്യകാതുകികൾക്കും ഈ കാലത്ത് ഇത് നല്ലൊരു അക്ഷരവിരുന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഓണാശംസകൾ!
 
 ഈ ഓണപ്പതിപ്പിനു വേണ്ടി പുതുതായി എഴുതിയ രചനകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
...........................................................................................................................................................................

ഗസ്റ്റ് എഡിറ്റേഴ്സ്:
ഇരവി
തുളസീധരൻ ഭോപ്പാൽ
 




എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...