15 Nov 2011

ശാന്തമാകുന്ന സമുദ്രങ്ങള്‍

രഘുനാഥ് പലേരി





നാലഞ്ച് ദിവസമായി ഞാൻ അയാളെ ആ വീടിന്നു മുന്നിലെ വ്യക്ഷത്തണലിൽ രാവിലെയും വൈകീട്ടും കാണുന്നു. വീടാണെങ്കിൽ അടഞ്ഞു കിടക്കുന്നു. നല്ല വേഷം. വയ്യായ്ക ഉണ്ടെങ്കിലും ആരോഗ്യമുള്ള ശരീരം. കയ്യിൽ ഒരു ചെറു തുണി സഞ്ചി. സ്വൽ‌പ്പം മാറി ചായയും ഉഴുന്നു വടയും പനിയാരവും വിൽക്കുന്ന ചെല്ലദുരൈയുടെ ഉന്തുവണ്ടി. ആ വണ്ടിക്കടയുടെ മുന്നിൽ എത്തുമ്പോൾ സ്റ്റൌവിന്റെ ശ്.. ശബ്ദവും എണ്ണയിൽ വേവുന്ന കറിവേപ്പിലയുടെ വാസനയും തലോടുന്നതും ആരും നടത്തത്തിന്റെ വേഗത പതിയെ ആക്കും. ആ വണ്ടി തള്ളി നീക്കാൻ സാധിക്കില്ല.

അതിന്റെ ചക്രങ്ങൾ ഉറപ്പിച്ച ഇരുമ്പ് ചട്ടക്കൂട്, ഒരിക്കൽ ഒരു ലോറി പിറകോട്ടെടുക്കുമ്പോൾ ഇടിച്ച് വളഞ്ഞു പോയിരുന്നു. അന്നു മുതൽ ചക്രങ്ങൾ തെന്നാതിരിക്കാൻ പഴയ ആട്ടുകല്ലും കരിങ്കൽ കഷ്ണങ്ങളും വെച്ച് താങ്ങിയിരിക്കയാണ്. ലോറിക്കാരൻ പണം കൊടുത്തെങ്കിലും ആ പണം ചെല്ലദുരൈ മറ്റാവശ്യത്തിന് ചിലവാ‍ക്കിപ്പൊയി. അതിന്റെ പേരിൽ കടയിൽ ഒപ്പം പണിയെടുക്കുന്ന ഭാര്യയുമായി ഇടക്കിടെ വഴക്കാണ്. വഴക്കുള്ള ദിവസം കച്ചവടം കൂടും. കാരണം വഴക്ക് കാ‍ണാൻ ആളുകൾ കൂടും. രസിക്കുന്നത് പാവങ്ങളുടെ വേദന ആണെങ്കിലും അവർക്ക് അവരുടെ പലഹാരങ്ങളുടെ വാസനക്കു മുന്നിൽ അധിക നേരം വാ അടച്ചു പിടിക്കാൻ കഴിയില്ല.

അവർ കീശയിൽ കയ്യിടും. വടയും പനിയാരവും വാങ്ങും. വാ തുറക്കും. തിന്നും. ആദ്യമൊക്കെ ചെല്ലദുരൈക്ക് ഭാര്യ ഇങ്ങിനെ പരസ്യമായി വഴക്കു പറയുന്നതിൽ വിഷമം തോന്നിയിരുന്നു. പക്ഷെ വടയുടെ ഷെയർ വിൽ‌പ്പനയെ അത് അനുകൂലമായി ബാധിക്കുന്നു എന്ന് മനസ്സിലായതും, വഴക്ക് അധികം ആളിക്കത്തിക്കാതെ ഏതാണ്ട് ഒരു മീഡിയം സ്ട്രോങ്ങ് ചായപോലെ ചെല്ലദുരൈ നിലനിർത്തും.

അങ്ങിനെ വഴക്കടിക്കുന്ന ഒരു ദിവസമാണ് അടച്ചിട്ട വീട്ടിലെ ഗ്യഹനാഥൻ പെട്ടെന്ന് ചെല്ലദുരൈക്ക് മുന്നിൽ നെഞ്ചിൽ അമർത്തിപ്പിടിച്ച് തളർന്നു വീണത്. വഴക്ക് നിർത്തി ഭാര്യ നിലവിളിച്ചത് മാത്രം ചെല്ലദുരൈക്ക് ഓർമ്മയുണ്ട്. തളർന്നു വീണ മനുഷ്യൻ ശ്വാസം തന്റെ കയ്യിൽ ഉപേക്ഷിച്ചുവെന്ന് ചെല്ലദുരൈക്ക് മനസ്സിലായിരുന്നു. ഒരാൾ യാത്രയായ വീടായതുകൊണ്ടും ധാരാളം ആളുകൾ വന്നതുകൊണ്ടും കച്ചവടം നന്നായെങ്കിലും ചെല്ലദുരൈയും ഭാര്യയും അന്നും തുടർന്നുള്ള ദിവസങ്ങളിലും അധികം സംസാരിച്ചില്ലെങ്കിലും വല്ലാതെ സ്നേഹിച്ചു. യാത്രയായ ആളെയുംകൊണ്ട് വീട്ടുകാർ അവരുടെ നാടായ യേർക്കാടേക്ക് പോയി. അതുകൊണ്ടാണ് ആ വീട് അടഞ്ഞുപോയത്. ആ വീടിന്നു മുന്നിലെ വ്യക്ഷത്തണലിൽ ആണ് നാലഞ്ച് ദിവസമായി കയ്യിൽ ചെറു തുണി സഞ്ചിയുമായി ഒരാൾ രാവിലെയും വൈകീട്ടും വരുന്നത്.
യാര് നീങ്കേ.. എന്ന് ചെല്ലദുരൈ പലതവണ ചോദിച്ചു.
ഉത്തരം കിട്ടിയില്ല.
സാപ്പിടുങ്കോ.. എന്നും പറഞ്ഞ് ഭാര്യ ചായയും വടയും കൊടുത്തു.
അയാൾ സാപ്പിട്ടില്ല.
വീട്ടിലേക്കും നോക്കി നിശ്ശബ്ദം ഇരിക്കും. ഇടക്കൊന്ന് കണ്ണു തുടക്കും. വലിയ എന്തോ സംഖ്യ പലിശക്ക് കടം കൊടുത്ത ആളായിരിക്കും എന്നും, വാങ്ങിയ ആൾ പോയ സ്ഥിതിക്ക് വീട്ടുപടിക്കൽ വന്ന് കരയുന്നതാണെന്നും ചെല്ലദുരൈ ഭാര്യയോട് അനുഭവം വെച്ച് പറഞ്ഞു.
എന്നാൽ കഴിഞ്ഞ ദിവസം അവിടെ ഒരു വാഹനം വന്നു നിന്നു. സ്ത്രീകളും പുരുഷന്മാരും ഉള്ള ഒരു സംഘം പുറത്തിറങ്ങി അയാളെ വാഹനത്തിൽ കയറ്റവേ രണ്ടും കൽ‌പ്പിച്ച് ചെല്ലദുരൈ ബഹളം വെച്ചു. ആളുകൾ കൂടി. വാഹനം തടഞ്ഞു. സഞ്ചിക്കാരനും വന്നവർക്കും സത്യം പറയാതെ നിവ്യത്തിയില്ലെന്നായി. അവർ സത്യം പറഞ്ഞു.
ആ സഞ്ചിക്കാരൻ യാത്രയായ ആ‍ളുടെ മൂത്ത സഹോദരൻ. ഇരുപത്താറ് വർഷമായി അനിയനുമായി പിണങ്ങി പരസ്പരം അറിയാത്തവരായി കഴിയുന്നു. പെട്ടെന്നൊരു ദിവസം അനിയൻ സ്ഥലം വിട്ടപ്പോൾ ഏട്ടന് ആകെ ഒരു മരവിപ്പ്. കഠിനമായ കുറ്റബോധത്താൽ അനിയനെ കാണണമെന്ന തോന്നലിൽ വീട്ടിൽ നിൽക്കാൻ കഴിയാതെ ഇടക്കിടെ അടച്ചിട്ട വാതിൽക്കലേക്ക് വന്നുകൊണ്ടിരിക്കുന്നു. അത്രയും അറിഞ്ഞിട്ടും വിശ്വാസം വരാതെ ചെല്ലദുരൈ ആ സഞ്ചി തുറപ്പിച്ചു. സഞ്ചിയിൽ അനിയന്റെ ചുമലിൽ ഇടാൻ ഏട്ടൻ കൊണ്ടുവന്ന തുണ്ടു മുണ്ട്… ഏട്ടന് അനിയൻ പോയിട്ടില്ല..
സർവ്വ ആക്രോശങ്ങളും മരണം വരെ. ഒരാളുടെ യാത്രയോടെ ശത്രു മാഞ്ഞുപോകുന്ന ഭടനെപോലെ മറ്റു പലരിലെ സമുദ്രങ്ങളും ശാന്തമാകുന്നു..


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...