15 Nov 2011

ഒച്ചവയ്ക്കരുത്


സത്യൻ മാടാക്കര

ചോദ്യങ്ങൾ പല്ലുകൊഴിഞ്ഞു നിൽക്കുന്നു?
ആദർശലോകം
കത്തിയതിന്റെ ചൂട് പകർത്തുന്നു
ബീവറെജ് ക്യൂവിൽ
ഹൈടെക് സ്പീഡിൽ
ജ്യോതിഷാലയത്തിൽ
എല്ലാവരും ഉഷാറാകുന്നു
മഴനനഞ്ഞ റെയിൽവെ സ്റ്റേഷൻ
തട്ടുകട, ബസ്റ്റാന്റിലെ വേശ്യകൾ
മൂത്രപ്പുര കൈ വീശലോടെ  നിൽക്കുന്നു
ബുജികൾ സ്മോളടിച്ച് കണ്ണുചോപ്പിക്കുന്നു
വാർത്തകൾ ഒരു ദിവസംകൊണ്ടു മരിക്കുന്നു
എഴുത്തുകാർ മസാലദോശ  തിന്നു വളിവിടുന്നു

തുണിക്കച്ചവടക്കാർ, ജ്വല്ലറികൾ
പരസ്യജാഥയുമായി വഴിമുടക്കുന്നു
നരക[നഗര]ത്തിലേക്കുള്ള പിടിച്ചുവലിയിൽ
തടി രക്ഷപ്പെടാൻ
കളസ്സങ്ങളുടെ ആഗോളീകരണം
അനുസ്മരണത്തിനു അവകാശികളില്ലാതെ
ഒരു ഗസലിലും പാടിത്തീരാത്ത വിരഹം
ഒരു സമ്മേളനത്തിലും ഉയരാത്ത കൊടി
കടലാസ്സിന്റെ ഔദാര്യമില്ലാതെ
പഴങ്ങൾ ,പച്ചക്കറികൾ, ഉന്തുവണ്ടികൾ
അരി ,കൊപ്ര ,പാവങ്ങളുടെ മത്തി
ഹൃദയചലനങ്ങളുണർത്തുന്നു
ഇരുണ്ട മ്ലാനത കടന്നു വരുന്നത്
കാറ്റു സൂചനകൾ തരുന്നു
*നീലഷർട്ടും ചുകപ്പു റ്റൈയുമായി തെരുവിൽ
നടന്ന കവിയെപ്പോലെ കടലും അസ്തമയ സൂര്യനും
ഒച്ച വയ്ക്കരുത് വൈദ്യുതി ശമശാനം
എല്ലാ വാർഡിലും അടുത്തു പണിതീരും
എളുപ്പം ചാരമാകാലോ

* റാഫേൽ ആൽബെർട്ടി എന്ന സ്പാനീഷ് കവി


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...