14 Dec 2011

വിലസ്ഥിരതയ്ക്കും മികച്ച വരുമാനത്തിനും മൂല്യവർദ്ധിത നാളികേരോൽപ്പന്നങ്ങൾ

    ടി. കെ. ജോസ്‌  ഐ എ എസ്
       ചെയർമാൻ
 നാളികേര വികസന  ബോർഡ് 
പ്രിയപ്പെട്ട കേര കർഷകരെ,
നാളികേര ഉത്പാദനത്തിൽ കേരളത്തിന്റെ ബഹുദൂരം പിറകിലാണ്‌ ശ്രീലങ്ക. നാളികേര
കൃഷിയുടെ ഭൂവിസ്തൃതിയിലും, ഉത്പാദനക്ഷമതയിലും കേരളത്തേക്കാൾ പിന്നിൽ
തന്നെ. പാലക്കാട്‌, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്‌ ജില്ലകളിലെ മൊത്തം
നാളികേര ഉത്പാദനം മാത്രമേ വരൂ ശ്രീലങ്കയുടേത്‌. എന്നാൽ
നാളികേരോൽപന്നങ്ങളുടെ കയറ്റുമതിയിൽ നിന്നുള്ള വരുമാനം ഇന്ത്യയിലെ
നാളികേരോൽപന്നങ്ങളുടെ കയറ്റുമതിയുടെ മൂന്ന്‌ മടങ്ങാണ്‌! അറിയുകയും
പഠിക്കുകയും അനുകരിക്കുകയും ചെയ്യേണ്ട മാതൃകയല്ലേ ഇത്‌? ഏഷ്യൻ
രാജ്യങ്ങളിൽ ഫിലിപ്പീൻസിന്‌ പിറകിൽ നാളികേരോത്പാദനത്തിൽ രണ്ടാംസ്ഥാനമാണ്‌
ഇന്ത്യയ്ക്കുള്ളത്‌. ഉത്പാദനക്ഷമതയിൽ ഒന്നാം സ്ഥാനവും നമുക്കാണ്‌.


ഒരു ഹെക്ടറിൽ നിന്നും പ്രതിവർഷം 8303 നാളികേരമാണ്‌ ഇന്ത്യയുടെ ഉത്പാദനക്ഷമത.
അതായത്‌ പ്രതിവർഷം ഒരു തെങ്ങിൽ നിന്ന്‌  48 നാളികേരം. ഫിലിപ്പീൻസിന്റെ
നാളികേരോൽപന്നങ്ങളുടെ കയറ്റുമതി ഇന്ത്യയുടെ നാളികേരോൽപന്നങ്ങളുടെ
കയറ്റുമതിയുടെ 14 മടങ്ങും ഇന്തോനേഷ്യയുടേത്‌ 9 മടങ്ങുമാണ്‌. മലേഷ്യയും
വിയറ്റ്നാമും തായ്‌ലൻഡും നമ്മേക്കാൾ നാളികേരോൽപന്നങ്ങളുടെ കയറ്റുമതി
നടത്തുന്നവരാണ്‌. ഈ രാജ്യങ്ങളിലൊന്നും തന്നെ വെളിച്ചെണ്ണയുടെ വിലയിടിവ്‌
നാളികേരത്തിന്റെ വിലയെ ബാധിക്കാറില്ല! കാരണം അവിടങ്ങളിൽ വെളിച്ചെണ്ണയും
കൊപ്രയുമല്ല, നാളികേരത്തിൽ നിന്നുണ്ടാക്കുന്ന വൈവിധ്യമാർന്ന
ഉൽപന്നങ്ങളാണ്‌ നാളികേരത്തിന്റെ വിലയേയും കൃഷിക്കാരുടെ വരുമാനത്തേയും
സ്വാധീനിക്കുന്നത്‌.

 
എന്നാൽ കേരളത്തിലാകട്ടെ, വെളിച്ചെണ്ണ വിലയുടെ ചാഞ്ചാട്ടങ്ങൾ നാളികേര
കർഷകന്റെ നെഞ്ചിടിപ്പ്‌ വർദ്ധിപ്പിക്കുന്നു. കഴിഞ്ഞമാസം വെളിച്ചെണ്ണ വില
84 രൂപയിൽ നിന്നും 78 രൂപയായി കുറഞ്ഞുവേന്നപേരിൽ 10 രൂപ വില ലഭിച്ചിരുന്ന
നാളികേരത്തിന്‌ 5 രൂപ വില നൽകുവാനാണ്‌ വ്യാപാരികൾ ശ്രമിച്ചതു. ഇങ്ങനെ
സംഭവിക്കുന്നതിന്‌ നിരവധി കാരണങ്ങളുണ്ടാവാം. അയൽ സംസ്ഥാനമായ
തമിഴ്‌നാട്ടിലും കർണ്ണാടകയിലും ഇപ്രകാരം സംഭവിക്കുന്നുമില്ല.  കർഷകർക്ക്‌
തങ്ങളുടെ ഉൽപന്നങ്ങളിന്മേലുള്ള നിയന്ത്രണം ഇപ്പോഴും കുറവാണ്‌. കൂടാതെ,
പാചകാവശ്യങ്ങൾക്കല്ലാത്ത നാളികേരത്തിന്റെ സിംഹഭാഗവും കൊപ്രയും എണ്ണയുമായി
മാറുകയാണ്‌.  വിളഞ്ഞ നാളികേരം കേരളത്തിൽ മറ്റാവശ്യങ്ങൾക്ക്‌
ഉപയോഗിക്കുന്നത്‌ കേവലം രണ്ട്‌ ശതമാനം (2%) മാത്രമാണ്‌. ഇന്ത്യയിലെ
മൊത്തം സ്ഥിതിയും വലിയ വ്യത്യാസമില്ലാതെ തുടരുകയാണ്‌.

 
ഇക്കാര്യങ്ങളാലാണ്‌ നാളികേരത്തിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങളെപ്പറ്റി
ഗൗരവമായി ചിന്തിക്കാൻ നാം നിർബന്ധിതരായിരിക്കുന്നത്‌. ഒരു കൃഷിയിലും
മൂല്യവർദ്ധിത ഉൽപന്നങ്ങളിലേക്ക്‌ മാറാതെ സ്ഥിരമായ വിലയും സ്ഥായിയായ
വരുമാനവും കർഷകർക്ക്‌ ലഭ്യമാക്കാനാവില്ല. കാർഷിക-ഭക്ഷ്യവിളകളുടെ
കാര്യത്തിൽ ഇത്‌ വളരെക്കുടുതൽ പ്രാധാന്യമർഹിക്കുന്നു. മിച്ചം (​SURPLUS) ഉൽപന്നങ്ങൾ സംഭരിക്കുവാനും, മൂല്യവർദ്ധന വരുത്താനും, കയറ്റി അയയ്ക്കാനും കഴിയുന്നില്ലെങ്കിൽ ഉൽപന്നത്തിന്റെ വില നിയന്ത്രിക്കാനാവില്ല. കൊപ്രയ്ക്ക്‌ താങ്ങുവില നിശ്ചയിച്ചതു കൊണ്ടോ,
നാഫെഡ്‌ കൊപ്ര സംഭരിച്ചതു കൊണ്ടോ മാത്രം വിലസ്ഥിരതയെന്ന ലക്ഷ്യം
പൂർണ്ണമായി നേടാനാവുകയില്ല. വിദേശവിപണികളിലെല്ലാം നാളികേരത്തിന്റെ
ഉൽപന്നങ്ങൾക്ക്‌ വൻ ഡിമാൻഡുണ്ട്‌. അത്‌ വർദ്ധിച്ച്‌ വരികയുമാണ്‌. മറ്റ്‌
വ്യാവസായിക ഉൽപന്നങ്ങൾ പോലെ അസംസ്കൃത വസ്തുക്കളിൽ നിന്ന്‌
നാളികേരോൽപന്നങ്ങൾ ഉണ്ടാക്കാനാവില്ല. 


റബറിന്‌ പകരം കൃത്രിമ റബ്ബർ ഉണ്ടാക്കുന്നുണ്ട്‌. പക്ഷേ; കരിക്കിൻ വെള്ളത്തിനും, തേങ്ങാപ്പാലിനും,
പാൽപ്പൊടിക്കും, വെർജിൻ കോക്കനട്ട്‌ ഓയിലിനും പകരം വയ്ക്കാൻ യാതൊരു
സിന്തറ്റിക്‌ ഉൽപന്നങ്ങൾക്കുമാവില്ല. എന്തിന്‌ കയറിനോ ചിരട്ടക്കരിക്കോ
അതിൽ നിന്നുള്ള ആക്ടിവേറ്റഡ്‌ കാർബണുപോലും പകരക്കാരില്ല! ഇതാണ്‌ നാളികേര
കൃഷിയെ മറ്റു കൃഷികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്‌.
മറ്റ്‌ ഭക്ഷ്യവിളകൾ മിക്കവാറും ഹ്രസ്വകാല വിളകളാണ്‌. രണ്ട്‌ ഉത്പാദകസീസൺകൊണ്ട്‌ വിലക്കയറ്റവും വിലയിടിവും പരിഹരിക്കാനാവും. എന്നാൽ ദീർഘകാല വിളയായ നാളികേരത്തിന്‌ തൈ നട്ട്‌ ഉത്പാദനത്തിലെത്താനുള്ള ദീർഘമായ കാലയളവുള്ളതിനാൽ ഉത്പാദന വർദ്ധനയും ഉത്​‍്പാദന നിയന്ത്രണവും മറ്റും തുലോം ബുദ്ധിമുട്ട്‌ ആണ്‌.  മറ്റു വിളകളിൽ നിന്നുള്ള വിളപരിവർത്തനം പോലും ദൈർഘ്യമേറിയതാണ്‌. അതിനാൽ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ നിർമ്മാണവും വിപണനവും വഴി മാത്രമേ നാളികേരത്തിന്‌ സ്ഥിരവിലയും, നാളികേരകർഷകർക്ക്‌ സ്ഥിരവരുമാനവും നേടുന്നതിന്‌ കഴിയൂ.

 
കേരളത്തിന്റേയും ഇന്ത്യയുടേയും തെങ്ങുകൃഷിയുടെ പശ്ചാത്തലത്തിൽ ഏതെല്ലാം
മൂല്യവർദ്ധിത ഉൽപന്ന ങ്ങളാണ്‌, പ്രായോഗികമായി, ലളിതമായും മിതമായ
മുതൽമുടക്കും വഴി നിർമ്മിക്കാനാവുന്നത്‌. കരിക്കിൻ വെള്ളം
പാക്കറ്റിലാക്കി, സുരക്ഷിതമായി സംഭരിച്ച്‌ വിപണനം നടത്തുകയാണ്‌ ഏറ്റവും
പ്രധാനമായത്‌.  ഇപ്പോൾ ഇന്ത്യയിൽ ഇത്തരത്തിലുള്ള കേവലം ആറ്‌ (6)
യൂണിറ്റുകൾ മാത്രമേയുള്ളൂ. ഇത്‌ വരുന്ന രണ്ട്‌ മൂന്ന്‌ വർഷങ്ങൾകൊണ്ട്‌
നൂറിൽ എത്തിക്കാനാവുമോ? തേങ്ങാപ്പാൽ, പാൽപ്പൊടി, തൂൾത്തേങ്ങ
(ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌), വെർജിൻ കോക്കനട്ട്‌ ഓയിൽ, ഉണ്ടകൊപ്ര,
ചിരട്ടക്കരി തുടങ്ങിയ ഉൽപന്നങ്ങൾക്കുള്ള സാങ്കേതിക വിദ്യയും 25%
സാമ്പത്തിക സഹായവും നാളികേര വികസന ബോർഡിൽ നിന്നുതന്നെ ലഭ്യമാണ്‌.
ഇന്ത്യയൊട്ടാകെ ഇത്തരം യൂണിറ്റുകളുടെ എണ്ണം പ്രത്യേക പട്ടികയായി 16-​‍ാം
പേജിൽ നൽകിയിരിക്കുന്നു.

 
കേരളത്തിൽ തന്നെ വ്യവസായ വകുപ്പും, കിൻഫ്രയും മറ്റും ഭക്ഷ്യ-സംസ്ക്കരണ
വ്യവസായ യൂണിറ്റുകൾക്കുള്ള ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളും പാർക്കുകളും
സ്ഥാപിച്ചിട്ടുണ്ട്‌. ഭക്ഷ്യ-സംസ്ക്കരണ വ്യവസായത്തെ
പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി കേന്ദ്ര
ഗവണ്‍മന്റ്‌ ഭക്ഷ്യ സംസ്ക്കരണ മന്ത്രാലയം തന്നെ സ്ഥാപിച്ചിട്ടുണ്ട്‌.
കാർഷികോൽപന്നങ്ങളുടേയും സംസ്ക്കരിച്ച ഭക്ഷ്യോൽപന്നങ്ങളുടേയും പ്രോത്സാഹന
അതോറിറ്റി (എപിഇഡിഎ) ഇത്തരത്തിലുള്ള ഉൽപന്നങ്ങളുടെ കയറ്റുമതിക്ക്‌ വേണ്ട
സൗകര്യങ്ങളും സഹായങ്ങളും ചെയ്യുന്നുണ്ട്‌.

 
ചെറുകിട കർഷക, കാർഷിക ബിസിനസ്‌ കൺസോർഷ്യ (എസ്‌എഫ്‌ഏശി)ത്തിൽ നിന്നും,
കർഷകരുടെ ഉത്പാദകസ്ഥാപനങ്ങൾക്ക്‌ (FARMERS  PRODUCER ORGANISATION)
10% വേഞ്ച്വർ ക്യാപിറ്റൽ ഫണ്ടിംഗും ലഭ്യമാണ്‌. ഇപ്രകാരം,
നാളികേരമുപയോഗിച്ചുള്ള വിവിധ ഉൽപന്നങ്ങളുടെ നിർമ്മാണത്തിന്‌ 25% മൂലധന
സബ്സിഡിയും 10% വേഞ്ച്വർ ക്യാപ്പിറ്റൽ സഹായവും ലഭ്യമാകുന്നു. കർഷകരുടെ
ഉത്പാദക കമ്പനികൾക്ക്‌ (​PRODUCERS COMPANY ) നബാർഡിന്റെയും
വിവിധ പദ്ധതികളിൽ അവസരം ലഭ്യമാണ്‌. ഇങ്ങനെ സാങ്കേതിക വിദ്യയും
സാമ്പത്തികസഹായവും ലഭ്യമായിരുന്നിട്ടും എന്തു കൊണ്ടാണ്‌ നമ്മുടെ നാട്ടിൽ
ഇത്തരം നാളികേരോൽ പന്നങ്ങൾ ധാരാളമായി ഉണ്ടാകാത്തത്‌? നമ്മുടെ നാട്ടിലെ
പൊതുവായ, വ്യവസായ സംരംഭ മേഖലയിലെ ആത്മവിശ്വാസക്കുറവ്‌ തന്നെ ഒരു  കാരണം.
തമിഴ്‌നാട്ടിലും മറ്റും, ടെക്സ്റ്റൈൽ രംഗത്തെ വ്യവസായ സംരംഭകർ
നാളികേരോൽപന്ന മേഖലയിലേക്കും എത്തിത്തുടങ്ങി യിട്ടുണ്ട്‌. ഉദാഹരണം ടെൻഡോ  ബ്രാൻഡിൽ കരിക്കിൻ വെള്ളം ടെട്രാ പാക്കറ്റിലാക്കി യുഎസിലേക്ക്‌
കയറ്റിയയയ്ക്കുന്ന 'പ്യൂർ ട്രോപ്പിക്‌' എന്ന കമ്പനി. സിനിമാതാരങ്ങളും
പോപ്ഗായകർ മഡോണയും റിഹാനയും മറ്റും പ്രമോട്ടർമാരായ കരിക്കിൻവെള്ളം
സംസ്ക്കരിച്ച്‌ വിപണനം നടത്തുന്ന കമ്പനിയാണ്‌ ?വിറ്റാ കോക്കോ?. യുഎസ്സിലെ
ഒളിമ്പിക്സ്‌ മെഡൽ ജേതാക്കളുടെ സംരംഭമാണ്‌ ZICO  എന്ന ശുദ്ധമായ കരിക്കിൻ
വെള്ളം ഉപയോഗിച്ച്‌ എനർജി ഡ്രിങ്ക്‌  ഉണ്ടാക്കി വിൽപന നടത്തുന്ന കമ്പനി.COYOഎന്ന ആസ്ത്രേലിയൻ കമ്പനിയാകട്ടെ തേങ്ങാപ്പാലിൽ നിന്നും എടുക്കുന്ന ശുദ്ധമായ ക്രീം ഉപയോഗിക്കുന്ന ഐസ്ക്രീമിന്‌  HEAVEN IN A MOUTHFUL   എന്ന പരസ്യതലവാചകമാണ്‌ ഉപയോഗിക്കുന്നത്‌. കരിക്കിൻ വെള്ളവും നാളികേരവും സംസ്ക്കരിച്ച്‌ വിൽപനയും കയറ്റുമതിയും നടത്തുന്ന 500 ലേറെ കമ്പനികൾ ശ്രീലങ്കയിലും 1000ലേറെയെണ്ണം ഫിലിപ്പീൻസിലുമുണ്ട്‌. ഇന്ത്യയിൽ ഇത്തരം കമ്പനികളുടെ എണ്ണം വിരലിലെണ്ണാവുന്നത്‌ മാത്രമാണ്‌.

 
നാളികേര സംഭരണവും സംസ്ക്കരണവും നടത്താൻ മറ്റ്‌ വ്യവസായികളും വിദേശികളും
വരാൻ നാം കാത്തിരി ക്കേണ്ടതുണ്ടോ? കേരകർഷകർക്ക്‌ മാത്രം അംഗത്വമുള്ള
നാളികേരോത്പാദക സംഘങ്ങളും (സിപിഎസ്‌) അവ ഓഹരിയെടുക്കുന്ന നാളികേര
ഉത്പാദകകമ്പനികളും ഉണ്ടായാലോ? ഈ വർഷം 1000, 2012ൽ 2000, 2013ൽ 2000 എന്നീ
ക്രമത്തിൽ കേരളത്തിൽ 5000 നാളികേരോത്പാദക സംഘങ്ങൾ വളർത്തിയെടുക്കുക എന്ന
ലക്ഷ്യം ബോർഡിന്‌ മുമ്പിലുണ്ട്‌. ഇവയെ 200-250 ഫെഡറേഷനുകളായും, 20-25
നാളികേരോത്പാദക കമ്പനികളായും വളർത്തിയെടുക്കുവാൻ കഴിഞ്ഞാൽ ഈ രംഗത്തേക്ക്‌
അന്യസംരംഭകർക്കായി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്നത്‌ ഒഴിവാക്കാം.

 
സിപിഎസുകളിൽ അംഗമായ ഓരോ കർഷകനും ഒരു തെങ്ങിൽ നിന്നും, ഓരോ വിളവെടുപ്പിനും
ഓരോ നാളികേരം ഓഹരിയായിട്ടെടുത്താലോ? ഒരു സിപിഏശിൽ നിന്നും 4000-5000
തെങ്ങുകളെന്നതാണ്‌ ലക്ഷ്യം. അങ്ങനെയെങ്കിൽ ഒരു സിപിഎസിൽ  നിന്നും
8*5000=40000 നാളികേരം ഒരുവർഷം. ആയിരം സിപിഎസുകളിൽ നിന്നും 4 കോടി
നാളികേരം കർഷകരുടെ ഓഹരിയായി കണക്കാക്കിയാലോ? ഒരു നാളികേരത്തിന്‌ 10 രൂപ
എന്നനിരക്കിൽ കണക്കാക്കിയാൽ 40 കോടി രൂപയുടെ മൂലധനമായി.

 
ഈ ആയിരം സിപിഎസുകളും ചേർന്ന്‌ 4 ഉത്പാദക കമ്പനികളായാൽ തന്നെ പത്തുകോടി
രൂപവീതം അവയുടെ സ്വന്തം മൂലധനമായി. ഈ നാളികേരോത്പാദക കമ്പനികൾ
മൂല്യവർദ്ധിത ഉൽപന്നമേഖലയിലേക്ക്‌ കടന്നുവന്നാലോ? കർഷകർ ശേഖരിച്ച
ഓഹരിമൂലധന ത്തിന്റെ തുല്യമായ സംഖ്യ സർക്കാരിന്റേയും ഓഹരി മൂലധനമായി
നൽകിയാലോ?

 
ആകെ മൂലധനത്തിന്റെ അഞ്ചിരട്ടി വിഭവ സമാഹരണം നടത്തുകയെന്നത്‌ തികച്ചും
സാധാരണമായ കാര്യവുമാണ്‌. അങ്ങനെയെങ്കിൽ 80*5 = 400 കോടി രൂപയുടെ
നാളികേര ഉൽപന്ന വ്യവസായത്തിലേക്ക്‌ കടക്കാൻ വിദേശിയും സ്വദേശിയുമായ
സംരംഭകർക്ക്‌ പരവതാനി വിരിച്ച്‌ കാത്തിരിക്കേണ്ടിവരില്ല. 

നമ്മുടെ
ജില്ല-ബ്ലോക്ക്‌ പഞ്ചായത്തുകൾ കുറച്ച്‌ അടിസ്ഥാന സൗകര്യവികസന ത്തിനുള്ള
പൈന്തുണ നൽകി ഉത്പാദക സംഘങ്ങളേയും ഉത്പാദക കമ്പനികളേയും ഒരു കൈ
സഹായിച്ചാലോ?  കേരവികസനത്തിന്റേയും കേരളത്തിന്റെ സമ്പട്ഘടനയുടെ
വികസനത്തിന്റേയും താക്കോൽ നമ്മുടെ കൈയ്യിൽ തന്നെയുണ്ട്‌. കൈയിലിരിക്കുന്ന
നിധി എന്തെന്നറിയാതെ പരാധീനതകളുമായി കഴിയുന്ന അവസ്ഥ!

 
കേരകർഷകരുടെ ആത്മാർത്ഥമായ ഇത്തരം കൂട്ടായ്മകൾക്ക്‌ വലിയ മാറ്റങ്ങൾ
കേരളത്തിന്റെ കാർഷിക മേഖലയിലുണ്ടാക്കാൻ കഴിയുമെന്ന ആത്മാർത്ഥമായ
വിശ്വാസമാണ്‌ മേൽവിവരിച്ച ചിന്തകൾക്ക്‌ അടിസ്ഥാനം. ഉൽപന്നങ്ങൾക്ക്‌
ആഭ്യന്തരവിപണിയൊരുക്കി നൽകുന്നതിന്‌ നാളികേര വികസന ബോർഡ്‌
പ്രതിജ്ഞാബദ്ധമാണ്‌. നാളികേരത്തിന്റേയും നാളികേരോൽപന്നങ്ങളുടേയും (കയറും
കയറുൽപന്നങ്ങളു മൊഴികെ) എക്സ്പോർട്ട്‌ പ്രമോഷൻ കൗൺസിലായി കേന്ദ്ര
ഗവണ്‍മന്റ്‌ ചുമതലപ്പെടുത്തിയിരിക്കുന്നതും നാളികേര വികസന ബോർഡിനെ
തന്നെയാണ്‌. അതായത്‌ നാളികേരോൽപന്നങ്ങളുടെ അന്താരാഷ്ട്ര വിപണിയി ലേക്കും
ഒരു കൈസഹായം നൽകാൻ ബോർഡിനാവും എന്ന്‌ ചുരുക്കം.

 
മലയാളികളായ സംരംഭകർക്കും, വിദേശ മലയാളികൾക്കും ഈ മേഖലയിലെ അവസരങ്ങൾ
പ്രയോജനപ്പെടുത്താവുന്നതാണ്‌. നിലവിൽ നാളികേരോൽ പന്നങ്ങളുടെ
നിർമ്മാണത്തിലേർപ്പെട്ടി രിക്കുന്ന സഹകരണ സ്ഥാപനങ്ങളേയും കൊപ്രയും
എണ്ണയും ഒഴികെയുള്ള നാളികേരോൽപന്ന നിർമ്മാണ പ്രോജക്ടുകൾ ഏറ്റെടുക്കുവാൻ
ബോർഡ്‌ സഹായിക്കുന്നതാണ.​‍്‌ കർഷക കൂട്ടായ്മകൾക്കും, നാളികേരോ ത്പാദക
സംഘങ്ങൾക്കും ഈ രംഗത്തേക്ക്‌ കടന്നുവരാനാവും.

 
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും പ്രധാന നഗരങ്ങളിൽ ഇത്തരം ഉൽപന്നങ്ങളെ
പരിചയപ്പെടുത്തുകയും വിപണനമേളകൾ സംഘടിപ്പിക്കുകയും ചെയ്യേണ്ട
ഉത്തരവാദിത്വം നാളികേര വികസന ബോർഡ്‌ ഏറ്റെടുക്കാം. വിദേശ ങ്ങളിലെ
പ്രശസ്തമായ ഫുഡ്‌ ഫെസ്റ്റിവെലുകളിൽ പങ്കെടുക്കുന്ന സംരംഭകർക്ക്‌
പ്രത്യേകസഹായം ബോർഡ്‌ നൽകി വരുന്നുണ്ട്‌.

 
ഇങ്ങനെ വരുന്ന രണ്ടുമൂന്ന്‌ വർഷക്കാലംകൊണ്ട്‌ പുതിയൊരു സംരംഭക സംസ്ക്കാരം
വളർത്തിയെടുക്കുവാൻ കഴിഞ്ഞാൽ ശ്രീലങ്കയ്ക്കും ഫിലിപ്പീൻസിനുമൊപ്പം
ഇന്ത്യൻ നാളികേരോൽപന്നങ്ങളും ലോകവിപണിയിൽ ഇടംതേടുമെന്നതിൽ തെല്ലും
സംശയമില്ല.

 
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലം ഈ രംഗത്തേക്കുള്ള തീവ്രശ്രമത്തിന്റെ
പ്രവർത്തനങ്ങൾ ക്കായി നമുക്കുപയോഗിക്കാം. നമ്മുടെ ഉത്പാദന ത്തിന്റെ 25%
എങ്കിലും കരിക്കായും വിളഞ്ഞ നാളികേരത്തിന്റെ 40% എങ്കിലും കൊപ്രയ്ക്കും
വെളിച്ചെണ്ണയ്ക്കും പുറമേയുള്ള നാളികേരോൽപന്ന ങ്ങളായും മാറ്റാൻ കഴിഞ്ഞാൽ
വിലസ്ഥിരതയും വിലഭദ്രതയും നേടാൻ നമുക്ക്‌ സുസാധ്യമാണ്‌.

 
ഈ രംഗത്തേക്ക്‌ നാളികേര കർഷകരുടെ ശ്രദ്ധയും താൽപര്യവും
ഉണ്ടാകണമെന്നഭ്യർത്ഥിക്കുന്നു. വില സ്ഥിരതയുടേയും
സാമ്പത്തികഭദ്രതയുടേതുമായ ഒരു ഭാവി നമ്മുടെ കൈപ്പിടിയിലുണ്ട്‌ എന്ന്‌
ഒരിക്കൽകൂടി ഓർമ്മിപ്പിക്കുന്നു. അത്‌ നേടിയെടുക്കാൻ നമുക്ക്‌
പരിശ്രമിക്കാം.

 
       ആശംസകളോടെ, 

 ടി. കെ. ജോസ്‌ ഐ എ എസ്
       ചെയർമാൻ


തെങ്ങിന്റെ ചങ്ങാതിമാരുടെ ലിങ്ക്:

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...