14 Dec 2011

കുറുമ്പ്

പി.എ.അനീഷ്

പുറത്തിറങ്ങാ
നൊരു വാതിലാണുള്ളത്
ആരാണതു തുറന്നുവെയ്ക്കുന്നതെന്നറിയില്ല
ആട്ടിന്‍പറ്റത്തെപ്പോലെ
ഇരുട്ടുമുഴുവന്‍ പുറത്തിറങ്ങി
രാത്രിയായി

അകത്തുകയറാ
നൊരു വാതിലാണുള്ളത്
ആരാണതടച്ചുവയ്ക്കുന്നതെന്നറിയില്ല
ആട്ടിന്‍പറ്റത്തെപ്പോലെ
ഇരുട്ടുമുഴുവന്‍ തെളിച്ചകത്താക്കി
പകലായി

എങ്കിലും
ചില കുറുമ്പന്മാരുണ്ട്
അകത്തുകയറാതെ
ഒളിച്ചുനടക്കും
മുളങ്കൂട്ടത്തിനുള്ളിലോ
കാരപ്പൊന്തയ്ക്കുള്ളിലോ
പണിനടക്കുന്ന വീട്ടിലെ
അടച്ചിട്ട മുറിയ്ക്കുള്ളിലോ
പതുങ്ങിയിരിക്കും

പുലിപിടിച്ച ആട്ടിന്‍കുട്ടിയുടെ
ഞരക്കത്തോടെ
കയര്‍ത്തുമ്പിലാടുന്നവന്റെ നെഞ്ചില്‍ നിന്നും
ചാടിയോടുന്നതു  കണ്ടിട്ടുണ്ട്
ഇത്രയും കുറുമ്പ്
വേണ്ടായിരുന്നെന്നു തോന്നിയിട്ടുണ്ട് !

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...