14 Dec 2011

പടവുകളിൽ പലതും പാഴാക്കുന്നവർ


* എം.പുഷ്പാംഗദൻ

സി.പി.കൃഷ്ണകുമാറിന്റെ 'ഉയരങ്ങളിലേക്ക്‌' മലയാളനോവൽ സാഹിത്യത്തിലെ
നഗരജീവിത ചിത്രങ്ങളുടെ ഏറ്റവും പുതിയ പതിപ്പാണ്‌.
ആദ്യപതിപ്പിലെ നഗരമനുഷ്യർ അതിജീവനം തേടി ചെറിയ
നഗരങ്ങളിലെത്തിയവരായിരുന്നു. അതിലെ കഥാപാത്രങ്ങൾ കൂടുതലും ഇനിയും
നഗരവൽക്കരിക്കപ്പെടാത്ത, ഗ്രാമജീവിതം കൈമോശം വരാത്ത സാധാരണ
തൊഴിലാളികളായിരുന്നു. സ്ത്രീകഥാപാത്രങ്ങൾ നഗരസംസ്കാരങ്ങളെ അകലെ നിന്ന്‌
ആശങ്കയോടും അത്ഭുതത്തോടും വീക്ഷിച്ചിരുന്നവരും. അവരുടെ ജീവിതാനുഭവങ്ങളിൽ
ഗൃഹാതുരത്വവേദനകളും ജീവനില്ലാത്ത യന്ത്രങ്ങളോട്‌ മല്ലടിക്കുന്നതിനും
നിസ്സാഹായ അവസ്ഥകളും മോഹഭംഗങ്ങളും നിറഞ്ഞുനിന്നു. ഒപ്പം നാലുകെട്ടുകളുടെ
സുരക്ഷിതത്വത്തിൽ നിന്നും നഗരത്തിലേക്ക്‌ വലിച്ചെറിയപ്പെട്ടവരുടെ
ദൈന്യാവസ്ഥകളും നഗരവുമായി പൊരുത്തപ്പെടാനുള്ള വ്യഗ്രതയും
നഷ്ടപ്പെട്ടുകൊണ്ടിരുന്ന നാടൻ മനസ്സുകളുടെ നൊമ്പരങ്ങളും ആ കഥകളിൽ
നനവുപരത്തി.
       പിന്നീടുള്ള പതിപ്പുകളിൽ ഭൂരിഭാഗവും പ്രവാസിയുടെ ഒറ്റപ്പെടലിന്റെ,
അന്യതാബോധത്തിന്റെ , യാന്ത്രികതകളുടെ, കഥകളായിരുന്നു. നഗരമനുഷ്യനെ
പുറംലോകം പലതരത്തിൽ വിലയിരുത്തി. അവനു പുതിയ പരിവേഷങ്ങൾ കിട്ടി. ഗ്രാമീണ
മനുഷ്യനെ അപേക്ഷിച്ച്‌ പരിഷ്കാരിയായി, മേനിപറച്ചിലുകാരനായി
ആത്മാർത്ഥതയില്ലാത്തവനായി ദ്രുദഗതിക്കാരനായി, അവൻ ചിത്രീകരിക്കപ്പെട്ടു.
       ദശകങ്ങളായി പാലായന സംസ്കാരത്തിന്റെ ഇരകളാണ്‌ മലയാളികൾ.
ദൂരദേശങ്ങളിലേക്ക്‌ ചിതറി ത്തെറിച്ച്‌ ആദ്യം ഭൂമിശാസ്ത്രപരമായ പിന്നെ
മാനസികമായി സ്വന്തക്കാരിൽ നിന്നും പിറന്ന സമൂഹത്തിൽ നിന്നും അകളാൺ
വിധിക്കപ്പെട്ടവർ. സ്വന്തം നാട്ടിലും വീട്ടിലും വിരുന്നുകാരായി മാറുന്ന
പ്രവാസി മലയാളികളുടെ കഥകൾ നമുക്കുഏറെ സുപരിചിതങ്ങളാണ്‌.
       കൃഷ്ണകുമാറിന്റെ പതിപ്പിലെ, 'ഉയരങ്ങളിലെ', മുഖ്യപ്രവാസി കഥാപാത്രങ്ങൾ
പക്ഷെ ഇവരിൽ നിന്നും ഭിന്നരാണ്‌. ഈ പ്രവാസികൾക്ക്‌ ജോലി ഒരു
അതിജീവനമാർഗ്ഗം മാത്രമല്ല അതിനുമുപരി ഒരു പരമ ജീവിതോഉദ്ദേശ്യമായി
അതുമാറുന്നു. മാർഗ്ഗത്തെ ലക്ഷ്യമാക്കുന്ന പുതിയ തലമുറയുടെ മാറിയ
മൂല്യബോധങ്ങളും അവ സൃഷ്ടിക്കുന്ന പ്രഹേളികകളുമാണിവിടെ പ്രധാന
പ്രതിപാദ്യവിഷയം. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ,
എലിയോട്ടത്തിൽ,മൂല്യാധിഷ്ഠിതമായ പല പരികൾപ്പനകളും (ദാമ്പത്യം, മാതൃത്വം,
എന്നിവ അടക്കം) പാർശ്വവൽക്കരിക്കപ്പെടുന്നു. കാലഹരണപ്പെട്ട
ആശയങ്ങളാകുന്നു. വിപണിയുടെ ഊരാക്കുടുക്കുളിൽപ്പെട്ട്‌ വികൃതമാക്കപ്പെട്ട
കോർപ്പറേറ്റ്‌ മൂല്യങ്ങളുടെ പണിപ്പുരയിൽ നിന്നും ഉരുത്തിരിയുന്ന ഒരു
ബ്രാന്റു ചെയ്യപ്പെടുന്ന ഉൽപന്നമായി മാറുന്നു സുഭദ്രയെന്ന
കേന്ദ്രകഥാപാത്രം.
       നഗരജീവി ഒറ്റപ്പെടുന്നത്‌ അവൻ വന്നുചേരുന്ന പുതിയ സമൂഹത്തിലാണ്‌ എന്നത്‌
പഴയ കഥയാണ്‌. വൈകാരിക ബന്ധങ്ങളേക്കാൾ ആഴം കുറഞ്ഞ, പറപ്പു കൂടുതലുള്ള
ഇലക്ട്രോണിക്‌ ബന്ധങ്ങളാണിന്നു നഗരങ്ങളിൽ കൂടുതലും. നഗരത്തിലെ ചെറിയ
ഫ്ലാറ്റിലെ അടുത്ത മുറിയിലെ മകൻപോലും അച്ഛനിൽ നിന്നും മാനസികമായി വളരെ
അകലെയാണ്‌. ചിലന്തികളെ പോലെയാണിന്ന്‌ ഓരോ വളരുന്ന കുട്ടിയും. സ്വന്തം വല
സ്വയം നെയ്യുന്നവർ. 'ഉയരങ്ങളിലെ' പ്രതീക്‌ അച്ഛന്റെ സാമീപ്യത്തേക്കാൾ
പുസ്തകങ്ങളെ സ്നേഹിക്കുന്നത്‌ അതിനു വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ
ഭാഗമായാണ്‌. ഇതാണ്‌ പുതിയ ജീവിതയാത്രയുടെ അടിസ്ഥാന മാതൃക, രീതിശാസ്ത്രം.
ആനന്ദും സുഭദ്രയും പ്രതീകും എല്ലാം ഈ മാതൃക സൃഷ്ടിക്കുന്ന, കൂടുതൽ
ഭദ്രമെന്ന്‌ അവർ വിശ്വസിക്കുന്ന, തികച്ചും സ്വകീയമായ കുക്കൂണുകളിലാണ്‌. ഈ
സമൂഹ പരിവർത്തനം നോവലിന്റെ കേന്ദ്രപ്രമേയമായി ഭംഗിയായി കൃഷ്ണകുമാർ
അവതരിപ്പിച്ചിരിക്കുന്നു.

ആൾക്കൂട്ടത്തിനിടയിലെ വീർപ്പുമുട്ടലുകൾ പല പഴയ പതിപ്പുകളിലും നാം കണ്ടു.
ആൾക്കൂട്ടത്തിലല്ല, കൊടുമുടികളുടെ ഉച്ചിയിലാണ്‌ 'ഉയരങ്ങളിലെ' ആനന്ദിന്‌
വീർപ്പുമുട്ടലുകൾ അനുഭവപ്പെടുന്നത്‌. കാക്കനാടന്റെ 'സിന്ന'യുടെ ആത്മാവ്‌
ആനണ്ട്‌ മേനോനിൽ നമുക്കു കാണാം. ഈ വീർപ്പുമുട്ടലുകൾ പുതിയ സാങ്കേതിക
സംസ്കാരങ്ങളുടെ, അധിനിവേശതന്ത്രങ്ങളുടെ കൂടപ്പിറപ്പുകളാണ്‌. ആധുനിക
കോർപ്പറേറ്റ്‌ സംസ്കാരത്തിലെ കൂടിവരുന്ന മത്സരങ്ങളാണ്‌, അവയ്ക്കു ബീജം
നൽകുന്നത്‌. മനുഷ്യന്റെ നിർത്താത്ത, പടികൾ കയറാൻ പലപ്പോഴും മൂല്യങ്ങളെ
അടിയറ വെച്ചുകൊണ്ടുള്ള തീവ്രശ്രമങ്ങളും അവയുടെ പ്രവചനാതീതമായ
ദൂഷ്യഫലങ്ങളും തമ്മിലെ പൊരുത്തക്കേടുകളാണ്‌ അവയെ പോറ്റിവളർത്തുന്നത്‌.
       ഒരു സിസിഫസ്‌ സിൻഡ്രത്തിന്റെ ഇരകളാണ്‌ ആനന്ദും ഡോ.ഗോപാലകൃഷ്ണനും. ജീവിതം
സിസിഫസിതേപോലുള്ള ഒരു നിരർത്ഥക സംഘർഷം മാത്രമാണ്‌ എന്ന കാമുവിന്റെ
തിരിച്ചറിവ്‌ വളരെ വൈകിയാണ്‌ അവർക്കുണ്ടാവുന്നത്‌. അടുത്ത ഇര സുഭദ്രയുടെ
മനസ്സിലും ചില അസ്വസ്ഥമായ ഉരുൾപൊട്ടലുകൾ തുടങ്ങുന്നിടത്താണ്‌ കഥ
വിരാമമിടുന്നത്‌.

       മനുഷ്യൻ അടിസ്ഥാനപരമായി ഒറ്റപ്പെട്ടവൻ തന്നെയെന്ന ദർശനം കൃഷ്ണകുമാർ
സാധൂകരിക്കുന്നു. ലൂക്കാച്ചന്റെ 'ഒരുവന്‌ കൃത്യമായി അറിയാവുന്ന ലോകം
അവന്റെ ആന്തരിക ലോകം മാത്രം' എന്ന കാഴ്ചപ്പാടിൽ നിന്നും ഒരു ചുവടു
കൂടിതാണ്‌ അവൻ അറിയാനാഗ്രഹിക്കുന്ന ലോകവും അവന്റേതു മാത്രം എന്ന
നിലയിലേക്കുള്ള അവന്റെ പതനം ഈ നോവലിൽ ദർശിപ്പിക്കുന്നു.
       മൂല്യ നഷ്ടമല്ല, മൂല്യങ്ങളുടെ മൊത്തമായ ആദേശമാണ്‌ കൃഷ്ണകുമാറിന്റെ
നോവലിലെ പ്രമേയം. ബന്ധങ്ങൾ വൈകാരിക തലത്തിൽ നിന്നും മാറി, തികച്ചും
പ്രായോഗികമായ വ്യാവസായിക തലത്തിലെത്തി ഇവിടെ വഴിമുട്ടി നിൽക്കുന്നു.
ജീവിതം ഒരു അക്കങ്ങളുടെ കളി മാത്രമായി കാണുന്ന മനുഷ്യരുടെ
ഗതികിട്ടാപ്രേതങ്ങൾ അലഞ്ഞു നടക്കുന്നു പേജുകളിൽ.
       ഉയരങ്ങളിലേക്ക്‌ എന്ന ശീർഷകം വിരോധാഭാസമായ, വളരെ അസംബന്ധമായ ഒന്നായി
വായനക്കാരനു മുമ്പിൽ ശക്തമായി തെളിഞ്ഞു വരുന്നു. ധാർമ്മിക മൂല്യങ്ങളുടെ
പിൻബലമില്ലാത്ത, മാനുഷിക ബന്ധങ്ങളെ തമസ്കരിക്കുന്ന പടികയറ്റം
ഉയരത്തിലേക്കോ അതോ തമോഗർത്തത്തിലേക്കോ ഒരുവനെ നയിക്കുന്നത്‌ എന്ന നിഗമനം
വായനക്കാരന്റെ മൂല്യബോധത്തിനു വിട്ടുകൊടുത്ത്‌ വിദഗ്ദമായി അണിയറയിലേക്ക്‌
പിൻവാങ്ങുന്നു നോവലിസ്റ്റ്‌.

(* മുംബയിൽ ഒരു ഇന്ത്യൻ മൾട്ടിനാഷണൽ കമ്പനിയുടെ ഫൈനാൻസ്‌ സബ്സീഡിയറിയുടെ
സിഇഒ. സാമ്പത്തിക ശാസ്ത്രത്തിനു പുറമെ ചരിത്രം, സാഹിത്യം, സോഷ്യോളജി
എന്നിവയിൽ തൽപരൻ.)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...