14 Jan 2012

വയറില്‍ തീയായ് മാറുന്ന കാലം

രഘുനാഥ് പലേരി




കടയില്‍ സ്വല്‍പ്പം ചെറു പഴം വാങ്ങിക്കാന്‍ കയറിയപ്പോള്‍ നല്ല കപ്പ കണ്ടു. കുട്ടിക്കാലത്ത് കപ്പ ഞങ്ങളുടെ ഒരു നിത്യ ഭക്ഷണം ആയിരുന്നു. വില തുച്ഛം എന്നതാണ് ഒരു ആകര്‍ഷണം. ഒന്ന് പുഴുങ്ങിയെടുത്ത് തളിച്ചാല്‍ വിശപ്പും ചേര്‍ത്ത്‌ കഴിക്കുന്നതോടെ വയര്‍ നിറയും. അക്കാലത്ത്‌ വിശപ്പ് തന്നെ ആയിരുന്നു ഭക്ഷണത്തിന്‌ രുചി തരുന്ന അജ്നാമോട്ടോ. ഇന്ന് നക്ഷത്ര ഹോട്ടലിലെ മെനുവില്‍ തൂവല്‍ തൊപ്പിയും വെച്ച് ഗമയില്‍ ഇരിക്കുന്ന കപ്പയും വാങ്ങി പുറത്തിറങ്ങി ഹൈവേ മുറിച്ചു കടന്ന്‍ ഇടനിരത്തില്‍ ഇറങ്ങിയപ്പോള്‍ മുന്നില്‍ ഒരു പുരുഷനും സ്ത്രീയും തമ്മില്‍ ചെറിയൊരു കുടുംബ തര്‍ക്കം. കീശയില്‍ വിരല്‍ ഇട്ട് പുറത്തേക്ക് മറിച്ചിട്ട് കാണിച്ച് അയാള്‍ അവരെ ശാസിക്കുന്നു … എന്റെ കയ്യില്‍ ഇല്ല. ഉള്ളതൊക്കെ തീര്‍ന്നു…

അവര്‍ വിടാന്‍ ഭാവമില്ല. വീട്ടില്‍ ഒന്നും ഇല്ല. കുട്ടികള്‍ക്ക്‌ എന്തെങ്കിലും കൊടുത്തേ പറ്റൂന്നു അവരും..
ഈ വാക്കുകളും പരിഭവങ്ങളും ഇടര്‍ച്ചയും എല്ലാം നിമിനേരത്തില്‍ തീരുകയും അയാള്‍ ഞാന്‍ നടക്കുന്ന വഴിയെ എങ്ങോട്ടെന്നില്ലാതെ നടക്കുകയും.. പിറകെ എന്തോ പറഞ്ഞു കൊണ്ട് വന്ന ആ സ്ത്രീ നടത്തം നിര്‍ത്തി നിശ്ചലയായതും എല്ലാം പെട്ടെന്ന്…
എന്തോ എന്റെ മനസ്സ് ഒന്ന് പിടച്ചു. പണ്ട് ‘വക്ക് പൊട്ടിയ ചീനച്ചട്ടിയില്‍ ‘ ഉപ്പുമാവ്‌ പാകം ചെയ്ത് മക്കള്‍ക്ക്‌ വിളമ്പുന്ന അമ്മ മനസ്സില്‍ വന്നു. മുന്നില്‍ നടക്കുന്ന അയാളെ ഞാന്‍ വിളിച്ചു. കാര്യം തിരക്കി. ഇന്ന്‍ പണി ഉണ്ടായിരുന്നെന്നും കിട്ടിയത്‌ പകുത്ത് തീര്‍ന്നെന്നും ഇനി രാത്രിക്ക് ഒന്നും ഇല്ലെന്നു പറഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യാനാണെന്നും, അയാള്‍ എന്നോട് തുറന്നു ചോദിച്ചു.

മറ്റൊന്നും ചിന്തിക്കാതെ കയ്യിലെ സഞ്ചി ഞാന്‍ അയാള്‍ക്ക് നല്‍കി. കപ്പയാണ്. കഴിക്കാറുണ്ടെങ്കില്‍ കൊണ്ടുപോയ്ക്കോളൂ …
അന്തസ്സും ആഭിജാത്യവും പറഞ്ഞ് അയാള്‍ എന്നെ ദേഷ്യപ്പെടും എന്നാണു വിചാരിച്ചത്. എന്നാല്‍ സാറെന്ത് ചെയ്യും എന്ന ഒരു ചോദ്യമേ അയാളില്‍ നിന്നും വന്നുള്ളൂ. സഞ്ചിയും വാങ്ങി ആ അച്ഛന്‍ വന്ന വഴി പോയി. അയാള്‍ അവരുടെ കുട്ടികളുടെ അമ്മയെ കണ്ടിരിക്കാം.
വിലക്കയറ്റം വളരെ സാധാരണക്കാരന്റെ വയറില്‍ തീയായ് മാറുന്ന കാലം തിരിച്ചു വരുകയാണോ…. ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...