14 Jan 2012

നീ എവിടെയായിരുന്നു?


കരൂർ ശശി

നീ എവിടെയായിരുന്നു?
നീ ഇതേവരേയ്ക്കുമെങ്ങായിരുന്നു?
എന്നുകണ്ടതെന്നോർമ്മയില്ല
എങ്ങുവെച്ചെന്നും
നിന്നെ മറന്നു ഞാനെങ്കിലും
നീയുണ്ടെന്നും
എന്നെയോർത്തജ്ഞാത സങ്കേതത്തിൽ
ജന്മാന്തരബന്ധവിസ്മയം പൂണ്ടു
നീ കഴിഞ്ഞെന്നും ഞാനെ-
ന്നിന്ദ്രിയാതീത പ്രജ്ഞാ-
സ്പർശത്താലൊരു മൊട്ടു
മന്ദമാരുതനേറ്റുവിടരുന്ന പോലാത്മ-
സ്പണ്ടത്താലറിഞ്ഞിരു-
ന്നെന്നുനീയറിഞ്ഞാലും
ഇന്നലെയൊരു സ്വപ്നദർശനം?
നീയെന്നടുത്തെന്നൊരുതണുസ്പർശം:
"ഞാനിതാവന്നു"നിന്റെ
നന്മൊഴി! സുഗന്ധപ്പൂ-
രിതമെന്നാത്മം; നില-
വിളക്കിൻ തെളിനാളം
എന്നിലേയ്ക്കണഞ്ഞുവോ
ഞാൻ തപിച്ചതാം സ്നേഹ-
സ്പന്ദസാർഥകം? വാഴ്‌വി-
ന്നുയിരാം സ്നേഹം? സഖീ,
നന്ദി നന്ദി!- നീ വന്നെൻ
മുന്നിലിന്നലെ രാവിൽ
നീ എവിടെയായിരുന്നു?
കാറ്റായൊരേടത്തൊളിച്ചിരുന്നോ?
മഴത്തുള്ളിയായിലക്കുമ്പിളിൽ
ലജ്ജാഭയം പൂണ്ടിരുന്നോ?
വേനലായ്‌ കത്തിപ്പടർന്നോ?
ഏതോ കയത്തിൽ വാഴ്‌വിൻ നിരാശത
പേറിത്തളർന്നിരുന്നോ?
ഇന്നുവന്നെൻ മുന്നിൽ നീചൊന്നു
"നിന്നെയറിയുമെനി"ക്കെന്നു;
നീയെന്നെപ്പുണരുന്ന വേളയിൽ
ജനമാർത്ഥസാർഥകമായെന്നു
ചൊന്നിടുന്നെൻ പിടയുന്ന ജീവൻ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...