14 Jan 2012

പൈങ്കിളി നാടിന്‌ നമസ്ക്കാരം



പി.സുജാതൻ

രണ്ടു മാസങ്ങൾക്കുള്ളിൽ മലയാളത്തിൽ മൂന്ന്‌ ടെലിവിഷൻ ചാനലുകൾ
കത്തിത്തുടങ്ങി. പുതിയ ദർശനങ്ങളും ആശയങ്ങളുടെ മഴവില്ലുകളും
തീർക്കുമെന്ന്‌ വാഗ്ദാനം. കൂടാതെ ഏതാനും ചാനലുകൾ കൂടി വരാൻ ഒരുങ്ങുന്നു.
ഒരു ഡസൻ മലയാളം ചാനലുകളിലൂടെ മൂന്നുകോടി ജനങ്ങൾ സ്വന്തം ബോധനിലവാരം
പരിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നു

. പതിനഞ്ചു വർഷം കൊണ്ട്‌ ദൃശ്യമാധ്യമങ്ങൾമലയാളി സമൂഹത്തിൽ വരുത്തിയ സ്വാധീനങ്ങളുടെ കൃത്യമായ വിവരങ്ങൾ തിട്ടപ്പെടുത്താൻ പ്രയാസം. എങ്കിലും സാമൂഹിക ജീവിത രംഗങ്ങളിൽ
ദൃശ്യസംസ്ക്കാരമുണ്ടാക്കിയ മാറ്റങ്ങൾ അവഗണിക്കാനാവാത്ത തരത്തിൽ വലുതാണ്‌.
ആശാസ്യമായതും അനാശാസ്യമായതും ഉൾക്കൊള്ളാൻ തീരെ പാടില്ലാത്തതുമായ നിരവധി
പ്രവണതകൾ സമൂഹത്തിൽ ദൃശ്യമാധ്യമങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്‌. ബൗദ്ധിക
ചിന്താധാരകളെ തകിടം മറിച്ച ദുഷ്പ്രവണതകളാണ്‌ പലതും.

വാർത്താ വിവരങ്ങളുടെ വിനിമയത്തിൽ ദൃശ്യമാധ്യമങ്ങൾ കൈവരിച്ച വേഗതയും
വിശ്വാസ്യതയും സ്വാധീനവും ആർക്കും വിസ്മരിക്കാനാവില്ല. അതു നൽകുന്ന
അറിവിലൂടെ വ്യക്തിക്കും സമൂഹത്തിനും ഉണ്ടാകുന്ന മാറ്റം ത്വരിതഗതിയിലാണ്‌.
അച്ചടി മാധ്യമങ്ങൾ ദീർഘകാലം കൊണ്ട്‌ സൃഷ്ടിച്ച വലിയൊരു സംസ്ക്കാരത്തിന്റെ
പാരമ്പര്യത്തെ ടെലിവിഷൻ തൂത്തെറിഞ്ഞു. വായിച്ചറിഞ്ഞതിനേക്കാൾ വേഗത്തിൽ
കണ്ണുകളിലൂടെ ആശയങ്ങൾ മനുഷ്യബുദ്ധിയിൽ പ്രവേശിക്കുന്നതിനാൽ ആബാലവൃദ്ധം
ജനങ്ങൾ നവമാധ്യമധാരയിലേക്ക്‌ ഒഴുകിപ്പോയി. 
ബോധപൂർവ്വമായും അല്ലാതെയുംസംഭവിച്ച ഈ വിപ്ലവത്തിന്‌ പരിമിതികൾ ഉണ്ടായിരുന്നു. അവയെല്ലാം മറന്ന്‌ ഭൂരിപക്ഷം ജനങ്ങളും വിജ്ഞാനത്തിനും വിനോദത്തിനും ടെലിവിഷന്റെ
മുന്നിലിരുന്നു സ്വയം മറക്കുന്നു. ഈ ആത്മവിസ്മൃതി കേരളത്തെ വലിയ
അപകടത്തിലേയ്ക്ക്‌ നയിച്ചുകൊണ്ടിരിക്കുകയാണ്‌. വിദ്യാഭ്യാസപരമായും
സാംസ്ക്കാരികമായും കേരളം രാജ്യത്തെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച്‌ മുമ്പേ
തന്നെ കൈവരിച്ചിരുന്ന പ്രബുദ്ധത തകിടം മറിയുകയാണ്‌. ഈ അധഃപതനത്തിന്റെ ആഴം
വേണ്ടവിധം തിരിച്ചറിയപ്പെടുന്നില്ല.

മലയാളികളുടെ ജീവിതം നാലാംകിട തട്ടുപൊളിപ്പൻ സിനിമ പോലായിരിക്കുന്നു.
മലയാള സിനിമയാകട്ടെ വെറും തെരുവ്‌ യുദ്ധവും. ഈ മായിക വലയത്തിന്‌ പൊലിമ
നൽകുന്നത്‌ മലയാളത്തിലെ ഒരു ഡസൻ ടെലിവിഷൻ ചാനലുകളാണ്‌.

പത്രപ്രവർത്തനത്തിന്റെ നല്ല മൂല്യങ്ങളെ ചാനൽ കുഞ്ഞുങ്ങൾ
അറിവില്ലായ്മയുമായി ചുറ്റി നടന്ന്‌ അഴുക്ക്‌ ചാലിൽ കൊണ്ടെറിഞ്ഞു.
പത്രങ്ങൾ ടെലിവിഷനെ തോൽപ്പിക്കാനെന്ന ഭാവത്തിൽ മത്സരിച്ചു
നശിച്ചുകൊണ്ടിരിക്കുന്നു. പ്രതിഭയും വൈഭവവും ആത്മാഭിമാനവും ഉള്ളവർക്ക്‌
കേരളത്തിൽ പത്രപ്രവർത്തനം പറ്റിയ പണിയല്ലാതായിക്കഴിഞ്ഞു. സമൂഹത്തിന്റെ
അധ്യാപകർ എന്ന സ്വയം കൽപ്പിത ഭാവത്തിൽ നിന്ന്‌ പത്രപ്രവർത്തകർ
ഇടനിലക്കാരുടെ തലത്തിലേയ്ക്ക്‌ താഴുകയാണ്‌. ദൃശ്യമാധ്യമങ്ങൾ സൃഷ്ടിച്ച
അധമസംസ്ക്കാരത്തിന്റെ ഭീകരമായ കെടുതിയിലാണ്‌ കേരളം. 
ഭരണാധികാരികൾ മുതൽബൗദ്ധികരംഗത്തു പ്രവർത്തിക്കുന്നവരെന്ന്‌ കരുതേണ്ട അക്കാദമീഷ്യന്മാർ വരെആഴമില്ലാത്ത ചിന്തയുടെ മായിക വലയത്തിലാണ്‌ കഴിയുന്നത്‌. കേരളത്തിന്റെ പ്രബുദ്ധത വെറും പൊങ്ങച്ചവും പച്ചക്കള്ളവുമായിത്തീർന്നു. വെറും പൈങ്കിളി
സമൂഹമാണ്‌ ഇന്നത്തെ കേരളം. ഇത്തരത്തിൽ കേരളത്തെ മാറ്റിയെടുത്തതിൽ  കഴിഞ്ഞ
പതിനഞ്ചു കൊല്ലം കൊണ്ട്‌ നമ്മുടെ ദൃശ്യമാധ്യമങ്ങൾ വഹിച്ച പങ്ക്‌ വളരെ
വലുതാണ്‌.

ആശയരൂപീകരണ രംഗത്ത്‌ അർത്ഥവത്തായ സ്വാധീനം ചെലുത്താൻ കഴിയുന്നവർ
കേരളത്തിൽ ഉണ്ട്‌. അവരെ ആരെയും പൊതു മാധ്യമങ്ങളിൽ കാണാറില്ല.
വാർത്താവിശകലനങ്ങളും ചർച്ചകളും വിലകെട്ട നേരമ്പോക്കായി
തീർന്നിരിക്കുന്നു. വാണിജ്യ സിനിമയിലെ വിശേഷങ്ങളാണ്‌ ദൃശ്യമാധ്യമങ്ങളുടെ
പ്രധാന വാർത്ത. നടീനടന്മാരുടെ കൊച്ചുവർത്തമാനങ്ങളാണ്‌ മുഖ്യചർച്ചകൾ.

റിലീസ്‌ ചിത്രങ്ങൾക്ക്‌ പ്രേക്ഷകരെ കൂട്ടിക്കൊടുക്കുന്ന
കൂട്ടുകച്ചവടത്തിന്‌ ടെലിവിഷൻ  പ്രവർത്തകർ അഭിമുഖ സംഭാഷണമെന്നാണ്‌
പേരിട്ടിരിക്കുന്നത്‌. വാർത്തകളെന്ന ലേബലിൽ വരുന്നത്‌ പലതും വേഷം മാറിയ
പരസ്യങ്ങളാണ്‌. പെയ്ഡ്‌ ന്യൂസ്‌ എന്ന വകയിൽപ്പെടുത്താൻ സാധാരണ
പ്രേക്ഷകർക്ക്‌ പറ്റാത്തവിധമാണ്‌ അവതരണം. പോലീസുകാർക്കിടയിൽ ധാരാളം
കള്ളന്മാരുള്ളതിനാൽ കള്ളനെയും പോലീസിനെയും തിരിച്ചറിയാൻ വയ്യാതെ
കുഴങ്ങുന്നു. കേരളത്തിലെ ദൃശ്യമാധ്യമങ്ങൾക്കു മുന്നിൽ കാഴ്ചക്കാർ ഇങ്ങനെ
അന്ധാളിച്ചിരിക്കുമ്പോൾ പൊതുസമൂഹത്തിന്‌ സംഭവിക്കുന്ന തകർച്ചയെന്തെന്ന്‌
നോക്കുക.

കേരളത്തിൽ ആറേഴ്‌ സർവകലാശാലകളുണ്ട്‌. ആൽബർട്ട്‌ ഐൻസ്റ്റയിനെ വൈസ്‌ ചാൻസലർ
ആക്കാൻ ഒരിക്കൽ തീരുമാനിച്ച കേരള സർവകലാശാലയാണ്‌ കൂട്ടത്തിൽ ഏറ്റവും വലിയ
പാരമ്പര്യ മഹിമ അവകാശപ്പെടുന്നത്‌. അവിടുത്തെ നിയമന ക്രമക്കേടിന്‌
മാർക്ക്സിസ്റ്റ്‌ ഭൂരിപക്ഷ സിണ്ടിക്കേറ്റും മുൻ വൈസ്‌ ചാൻസലറും കോടതി
കയറുകയാണ്‌. സാമൂഹിക ചലനങ്ങളെ സസൂക്ഷ്മം ഉൾക്കൊള്ളുന്ന പാഠ്യ
പദ്ധതികൾക്കു കേഴ്‌വികേട്ട കലിക്കട്ട്‌  സർവകലാശാലയുണ്ട്‌. സാക്ഷാൽ
മുണ്ടശ്ശേരി മാസ്റ്റർ തലതൊട്ടപ്പനായി രൂപം കൊണ്ട്‌ ശാസ്ത്ര - സാങ്കേതിക
സർവകലാശാല കൊച്ചിയിലാണ്‌. മഹാത്മാഗാന്ധിയുടെ പേരിൽ കോട്ടയം
സർവകലാശാലയുണ്ട്‌. കൃഷിയുടെ പേരിലും വൈദ്യശാസ്ത്രത്തിന്റെ പേരിലും
സംസ്കൃത ഭാഷയുടെ പേരിലും കേരളത്തിൽ ഓരോ സർവകലാശാല പ്രവർത്തിക്കുന്നു.
ഈ സർവകലാശാലകളിൽ ഒന്നിലെങ്കിലും അണുജീവശാസ്ത്ര ഗവേഷകൻ വേങ്കട്ടരാമൻ
രാമകൃഷ്ണൻ വരുകയോ അധ്യാപകരോടും വിദ്യാർഥികളോടും സംസാരിക്കുകയോ
ചെയ്തിട്ടില്ല. 2009 ൽ നോബൽ സമ്മാനം ലഭിച്ച വിഖ്യാതനായ ഈ ശാസ്ത്രജ്ഞൻ
ദക്ഷിണേന്ത്യയിലെ ചിദംബരം സ്വദേശിയാണ്‌. ബറോഡ സർവകലാശാലയിൽ പഠിച്ച്‌,
അമേരിക്കയിലെ ഒഹായോ യൂണിവേഴ്സിറ്റിയിൽ നിന്ന്‌ ഗവേഷണ ബിരുദം നേടി ഇപ്പോൾ
കേംബ്രിഡ്ജിൽ ന്യൂക്ലിയർ ബയോളജിയിൽ റിസേർച്ച്‌ തുടരുന്നു. വേങ്കട്ടരാമൻ
രാമകൃഷ്ണന്‌ കഴിഞ്ഞവർഷം ഇന്ത്യ പത്മവിഭൂഷൻ ബഹുമതി നൽകി ആദരിച്ചു. ഈയിടെ
അദ്ദേഹത്തിന്‌ ഇംഗ്ലണ്ട്‌ 'സർ' പദവിയും നൽകി.

ഇതിനകം അനേകം തവണ ഇന്ത്യയിൽ വന്നുപോയിട്ടുള്ള വേങ്കട്ടരാമൻ രാമകൃഷ്ണൻ
ശാസ്ത്ര ലോകത്തെപ്പറ്റി പറയുന്നതു കേൾക്കാൻ നമ്മുടെ വിദ്യാർഥികൾക്കും
അധ്യാപകർക്കും മാത്രമല്ല, സാധാരണക്കാരായ നാട്ടുകാർക്കു പോലും
താൽപ്പര്യമുണ്ടാകും. നമ്മുടെ സർവകലാശാലകളുടെ ഭരണം നിയന്ത്രിക്കുന്ന
ആർക്കും ഈ ശാസ്ത്രജ്ഞനെ ക്ഷണിച്ചു വരുത്തി സംസാരിപ്പിക്കാൻ ഇതുവരെ
കഴിഞ്ഞില്ല. മലയാളം ടെലിവിഷൻ ചാനലുകളിലൊന്നിലും അദ്ദേഹവുമായി ഒരു
ഇന്റർവ്യൂ കണ്ടില്ല.

ശാസ്ത്രത്തിലും സാഹിത്യത്തിലും നോബൽ സമ്മാനം ലഭിച്ച ഇന്ത്യക്കാർ വിരലിൽ
എണ്ണാവുന്നത്ര പോലും  ഇല്ല. ഡൽഹിയിലും അണ്ണാമലയിലും വേങ്കട്ടരാമൻ
രാമകൃഷ്ണൻ വിദ്യാർഥികളുമായി ആശയ വിനിമയം നടത്തി. കേരളത്തിലെ സർവകലാശാലകൾ
അദ്ദേഹത്തെ ക്ഷണിച്ച്‌ ആദരിക്കേണ്ടതല്ലേ? പകരം സിനിമാ നടന്മാർക്ക്‌
ബഹുമതി ബിരുദം നൽകാൻ മത്സരിക്കുകയാണ്‌ നമ്മുടെ സർവകലാശാലകൾ. ഇത്‌ നമ്മുടെ
ടെലിവിഷന്റെ ദുസ്വാധീനമല്ലാതെ മറ്റെന്താണ്‌? വാണിജ്യ സിനിമയുടെ
നിലവാരത്തകർച്ചയിലേക്ക്‌ പൊതുസമൂഹത്തെ മാത്രമല്ല, ബുദ്ധിജീവികളുടെ
കേദാരമായ സർവകലാശാലകളെപ്പോലും കൊണ്ടെത്തിച്ച ടെലിവിഷൻ ചാനലുകൾക്കു നന്ദി,
നമസ്ക്കാരം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...