ജ്യോതിഭായി പരിയാടത്ത്
വിളമ്പുകാരാ ,
അരസികനു മുന്നിലെ
കവിത പോലെ
അജീര്‍ണ്ണക്കാരന്റെ ഇലയിലെ
അന്നം പോലെ
നിന്റെയമൃതം.
വിശിഷ്ടഭ്യോജ്യങ്ങള്‍
പന്തിയൂണിനരുത് .
കെട്ടവയറും
ചത്ത വിശപ്പും
ആക്രാന്തിക്കുന്നത്
അവനവനെ നിറയ്ക്കാനല്ല,
ആരാനെ ബോധിപ്പിയ്ക്കാന്‍.
ഒടുവില്‍
അധോവായുവും
അന്തരീക്ഷമാലിന്യവും
മാത്രം ബാക്കിവെച്ച്
അവന്‍ അത്യാഹിതനാവും.
നീയും .