18 Feb 2012

പ്രണയം

 സുധാകരൻ ചന്തവിള



കുടുംബമെന്ന സ്വപ്നം

               കുടുംബം എന്ന വാക്കിന്‌ എന്താണ്‌ അർത്ഥം.  ദീർഘകാലമായി കുടുംബജീവിതം
നയിക്കുന്നവർക്കുപോലും വ്യക്തമായി ഉത്തരം പറയാൻ സാധിക്കാത്ത ഒന്നാണത്‌.
പലരും പറയുന്ന ഉത്തരം പലതാകാം. അതിനർത്ഥം ഓരോരുത്തർക്കും ജീവിതം
ഓരോന്നാണ്‌ എന്നതാണ്‌.  കുടുംബജീവിതം സുഖമാണോ എന്ന്‌ ആരോടെങ്കിലും
ചോദിച്ചാൽ പലരും പറയുന്ന ഉത്തരം: "അങ്ങനെ ഒരുവിധം കഴിഞ്ഞുപോകുന്നു"
എന്നാണ്‌. "സഹിച്ചുപോകുന്നു" എന്നു മറ്റുചിലർ പറയും. വേറെ ചിലരാകട്ടെ
"അനുഭവിക്കുന്നു" എന്നുപറയും. "ജീവിതം പോലെ രണ്ടറ്റവും
കാണാത്തൊരാവഴിയിങ്കൽ തനിച്ചു ഞാൻ നിന്നുപോയ്‌" എന്ന്‌ ഒരു കവി
പറഞ്ഞതുപോലെ,  എവിടെ തുടങ്ങുന്നു; എപ്പോൾ തുടങ്ങുന്നു, എപ്പോൾ
അവസാനിക്കുന്നു എന്നെല്ലാം ആർക്കും പ്രവചിക്കാനാകാത്ത ഒന്നായ ജീവിതം,
യഥാർത്ഥത്തിൽ സ്വപ്നം പോലെയാണ്‌. അത്‌ ഒരിക്കലും പൂർണ്ണതയിൽ
എത്തുന്നില്ല.

       ഓരോ സമൂഹത്തിലും ഓരോ കാലത്തിലും ഓരോന്നാണ്‌ ജീവിതം.  കാലം ജീവിതത്തെ
പുതുക്കിപ്പണിതുകൊണ്ടിരിക്കും. ഭാര്യ, ഭർത്താവ്‌, കുട്ടികൾ എന്നിങ്ങനെ
ജീവിതത്തെ പാരസ്പര്യപ്പെടുത്തുന്ന കണ്ണികൾ എല്ലാക്കാലത്തെ
ജീവിതത്തിലുമുണ്ട്‌.  ഇവർ തമ്മിലുള്ള ബന്ധങ്ങൾക്കും ബന്ധമില്ലായ്മകൾക്കും
മാറ്റമുണ്ടാകാം. ഇങ്ങനെ മാറ്റങ്ങൾ ഉണ്ടാകുന്നതുകൊണ്ടാണ്‌ മുൻതലമുറ
പിൻതലമുറകളെ അംഗീകരിക്കാത്തത്‌; അഥവാ തലമുറകളുടെ അന്തരം എന്നെല്ലാം
പറയുന്നത്‌.

       നമ്മുടെ സമൂഹം പുരുഷകേന്ദ്രീകൃതമാണെന്ന്‌ പൊതുവേ അഭിപ്രായമുണ്ട്‌. അത്‌
ഏറെക്കുറെ ശരിയുമാണ്‌. സ്ത്രീ നിഴലായും തണലായും ഐശ്വര്യമായും
ലക്ഷ്മിയായും മറ്റും പുരുഷനെ ആശ്വസിപ്പിച്ചും ഐശ്വര്യപ്പെടുത്തിയും
കഴിഞ്ഞുകൊള്ളണമെന്നു വിവക്ഷ. എന്നാൽ ഇന്ന്‌ ആ നില പൂർണ്ണമായും
മാറപ്പെട്ടുവേന്നത്‌ സ്ത്രീകൾ പോലും സമ്മതിക്കുന്ന കാര്യമാണ്‌.
സ്വന്തമായി പണിയെടുത്ത്‌ വരുമാനമുണ്ടാക്കി, കുട്ടികളെ വളർത്തി കുടുംബം
സംരക്ഷിച്ചുകൊണ്ടുപോകുന്ന എത്രയെത്ര സ്ത്രീകളാണ്‌ നമ്മുടെ
നാട്ടിലുള്ളത്‌. എങ്കിലും നമ്മുടെ കുടുംബബാന്തരീക്ഷത്തെക്കുറിച്ച്

പൊതുവേ അത്രയ്ക്ക്‌ ശുഭകരമായ വാർത്തകളല്ല പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌.
 ജീവിതംതന്നെ സ്വപ്നമാണെന്ന്‌ അറിയുമ്പോൾ, പിന്നെ എന്തിന്‌ വേറെ അധികം
സ്വപ്നം കാണുന്നു? ആഡംബരത്തിന്റെയും പണാധിപത്യത്തിന്റെയും
ആസന്നാവസ്ഥയിലാണ്‌ കുടുംബങ്ങൾ കഴിഞ്ഞുപോകുന്നത്‌. സ്വദേശ-വിദേശ
കമ്പനികളുടെ ഉൽപന്നവ്യാമോഹങ്ങളും ഉപഭോഗാധിഷ്ഠിതവ്യക്തി-കുടുംബബോധവും
നമ്മുടെ കുടുംബങ്ങളിൽ കൂടുതൽ കടന്നുകയറിയിരിക്കുന്നു. ഇത്‌
പുരുഷന്മാരെക്കാൾ കൂടുതൽ സ്വാധീനിക്കുന്നത്‌ സ്ത്രീകളിലാണ്‌.

       ഇങ്ങനെ ആധുനികജീവിത സുഖങ്ങൾ ഓരോന്നായി അനുഭവിക്കുമ്പോഴും മറ്റ്‌ ഓരോരോ
സുഖങ്ങളെപ്പറ്റി സദാ ചിന്തിച്ചുകൊണ്ടിരിക്കുന്നു. ഒരർത്ഥത്തിൽ സുഖം
തേടലാണ്‌ ജീവിതമെന്ന്‌ പറയേണ്ടിവരുന്നു. ആരും ദുഃഖിക്കുവാൻ വേണ്ടി മാത്രം
ജീവിക്കുന്നില്ലല്ലോ? സുഖംതേടിയുള്ള യാത്രയിൽ ദുഃഖങ്ങളും
കൂട്ടിനെത്തുന്നു എന്നുമാത്രം. ഇത്തരം സുഖംതേടിയുള്ള ജീവിതത്തിൽ
വ്യക്തിബന്ധങ്ങളെയും ധാർമ്മികതയെയും ഉപേക്ഷിക്കുവാൻ മനുഷ്യർ
തയ്യാറാവുന്നു എന്നതാണ്‌ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്‌.
കാണുന്നതെല്ലാം സത്യമാണെന്നും കണ്ടതിനെക്കാൾ കമനീയവും ശ്രേഷ്ഠവുമാണ്‌
കാണാനുള്ളതെന്നുമെല്ലാം ചിന്തിച്ചുറപ്പിച്ചു പ്രവർത്തിക്കുന്നവരാണ്‌
മനുഷ്യർ. അതുകൊണ്ടാണ്‌  ഏറ്റവും പ്രിയപ്പെട്ട കുടുംബത്തെ ഉപേക്ഷിച്ച്‌
ഒരുനിമിഷം മറ്റൊരാളോടൊപ്പം ഒളിച്ചോടാൻ പോലും പലരും തയ്യാറാവുന്നത്‌.
സമൂഹം എന്തു വിചാരിക്കുന്നു, കുടുംബം എന്തുകരുതുന്നു എന്ന്‌ അൽപവും
ചിന്തിക്കാതെ തീരുമാനമെടുക്കുന്ന ഇത്തരം അവസ്ഥകൾ ഇപ്പോൾ പരക്കെ
അംഗീകരിക്കപ്പെട്ടിരിക്കുന്നതായി തോന്നിത്തുടങ്ങി. മനസ്സിനെക്കാൾ വലുത്‌
ശരീരവും ശരീരം നൽകുന്ന സുഖങ്ങളുമാണെന്ന്‌ വരുന്നു, ശരീരമെന്നത്‌
സൗന്ദര്യമെന്നതിനെക്കാൾ ലൈംഗികസംതൃപ്തിയാണെന്നു വരുന്നു. മുൻകാലങ്ങളിൽ
എല്ലാം സഹിക്കാനും ക്ഷമിക്കാനും തയ്യാറായിരുന്ന സ്ത്രീപുരുഷന്മാർ
കൂടുതലായിരുന്നുവേങ്കിൽ ഇപ്പോൾ ആലോചനാശേഷിയില്ലാതെ പ്രവർത്തിക്കുന്ന
ദമ്പതിമാർ വർദ്ധിക്കുന്നു.

       സുഖാനുഭവബോധത്തെക്കുറിച്ചുള്ള ചിന്തകൊണ്ടുണ്ടാകുന്ന ഭവിഷത്തുകളെ
തരണംചെയ്യാൻ  കഴിയാതെ കുടുംബംതന്നെ ശിഥിലമായിത്തീരുന്ന സാമൂഹികാന്തരീക്ഷം
സംജാതമാകുന്നു. പഴയ നിയമങ്ങളും ചിട്ടകളും തകർക്കപ്പെട്ട്‌ ഏക
ഭാര്യാത്വത്തിൽ നിന്നും ഏകഭർതൃത്വത്തിൽ നിന്നുമെല്ലാം വഴിമാറി
ചിന്തിക്കാൻ ആർക്കും എളുപ്പത്തിൽ കഴിയുന്നു. നാളെ സുഖമുണ്ടാകുമെന്നു
കരുതി ഇന്ന്‌ ദുഃഖിക്കുവാൻ ആരും തയ്യാറാവുന്നില്ല. ഇന്നുതന്നെ എല്ലാം
നല്ലവണ്ണം അനുഭവിക്കണം എന്ന ചിന്തയാണ്‌ ഇപ്പോൾ കൂടിവരുന്നത്‌.

        എന്താണ്‌ ജീവിതത്തിന്റെ അടിത്തറ. അത്‌ സെക്സാണോ? അതോ ആത്മാവാണോ?
ആത്മാവ്‌ എന്നത്‌ തഥ്യയോ, മിഥ്യയോ?  ഏതു സന്യാസിക്കും ശരീര
സുഖബോധമുണ്ടാകാം. അത്‌ മനസ്സിന്റെ സുഖത്തിനപ്പുറം ചെന്നെത്തുന്നു.
ആത്മാവിനെക്കുറിച്ചുമാത്രം ചിന്തിച്ച്‌ ആർക്കും ദീർഘനാൾ ജീവിക്കുക
സാധ്യമല്ല. ഇടയ്ക്കൊക്കെ ശരീരവും അതുണർത്തുന്ന വികാരങ്ങളും വല്ലാതെ
ശല്യപ്പെടുത്തിയേക്കാം. എന്നാൽ ചിലർക്കൊക്കെ ഇത്തരം വികാരങ്ങൾ
പുറത്തുകാട്ടാൻ കഴിയാത്ത അവസ്ഥയാണ്‌ നിലനിൽക്കുന്നത്‌. ചിലപ്പോൾ ചിലർ ചില
ആദ്ധ്യാത്മികമറയ്ക്കുള്ളിലിരുന്നുപോലും  ശരീരസുഖസാധ്യതകളെയും
സായൂജ്യത്തെയും കുറിച്ച്‌ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്‌
അതുകൊണ്ടാണ്‌.

       എല്ലാം മായയാണെന്ന ആത്മവിചാരബോധത്തിൽ ഉറച്ചുവിശ്വസിക്കുന്നവർ പോലും
ഒന്നും മായയല്ലെന്നും എല്ലാം യാഥാർത്ഥ്യമാണെന്നും യാഥാർത്ഥ്യം എന്നത്‌
സങ്കൽപത്തിലല്ല അനുഭവത്തിലാണെന്നും ആഗ്രഹിക്കുന്നു. ഒന്ന്‌
മറ്റൊന്നിനെക്കാൾ വലുത്‌ അഥവാ മെച്ചപ്പെട്ടത്‌ എന്ന ബോധം ഉണ്ടാവുകവഴി
എന്താണുകുടുംബം എന്ന ചോദ്യത്തിന്‌ എന്തല്ല കുടുംബം എന്ന
ചിന്തയുണ്ടാകുന്നു. ആഗ്രഹിക്കുന്നതും അഭിലഷിക്കുന്നതുമെല്ലാം
ലഭിക്കുകയാണ്‌ നല്ല കുടുംബം എന്നതിലേക്ക്‌ എത്തപ്പെട്ട ഇത്തരം
സാഹചര്യത്തിൽ നല്ലത്‌ ചീത്ത എന്നെല്ലാമുള്ള നിർവ്വചനങ്ങൾക്ക്‌ പ്രസക്തി
നഷ്ടപ്പെടുന്നു. സ്വപ്നം കാണുക എന്ന സുഖത്തിനപ്പുറം നിത്യസുഖത്തിൽ
ലയിക്കുന്ന ജീവിതാവസ്ഥയാണ്‌ യഥാർത്ഥജീവിതമെന്ന്‌
തെളിയിച്ചുകൊണ്ടിരിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...