19 Feb 2012

തെങ്ങിൻ തോട്ടത്തിലെ ജലസേചനം


പി. സുശീല
അസ്സോസിയേറ്റ്‌ പ്രോഫസർ,
കേരള കാർഷിക സർവ്വകലാശാല, മണ്ണൂത്തി

മറ്റേതൊരു സസ്യത്തേയുംപോലെത്തന്നെ കേര വൃക്ഷത്തിന്റെ വളർച്ചയിലും
ഉത്പാദനക്ഷമതയിലും ജലസേചനത്തിന്‌ വലിയ പ്രാധാന്യമുണ്ട്‌. നമ്മുടെ നാട്ടിൽ
പ്രതിവർഷം തെങ്ങോന്നിന്‌ ശരാശരി മുപ്പത്‌ തേങ്ങ കിട്ടുമ്പോൾ
തമിഴ്‌നാട്ടിൽ അതിന്റെ മൂന്ന്‌ ഇരട്ടിയിലധികമാണ്‌ വിളവ്‌ ലഭിക്കുന്നത്‌.
തെങ്ങിന്‌ ജലസേചനവും മറ്റ്‌ പരിപാലനവും നൽകാത്തത്താണ്‌ ഈ ദുരവസ്ഥയ്ക്ക്‌
കാരണം.

നനച്ച്‌ വളർത്തുന്ന തെങ്ങ്‌ അഞ്ചാം വർഷം പുഷ്പിക്കുമ്പോൾ നനയ്ക്കാത്ത
തെങ്ങ്‌  പുഷ്പിക്കാൻ പത്തും പതിനഞ്ചും വർഷമെടുക്കും. നനയ്ക്കാത്ത
തെങ്ങ്‌ വർഷത്തിൽ 6-7 കുലകൾ തരുമ്പോൾ നനയ്ക്കുന്ന തെങ്ങിൽ നിന്നും 12
മുതൽ 15 വരെ കുലകൾ ലഭിക്കും. ഇതിനുപുറമേ, നനയ്ക്കുന്ന തെങ്ങിലെ
പൂങ്കുലകളിൽ പെൺപൂക്കളുടെ എണ്ണം 29 ശതമാനംവരെ കൂടുതലായി കാണുന്നു. എന്നാൽ
വരൾച്ച അനുഭവിക്കുന്ന തെങ്ങിലെ പെൺപൂക്കൾ മിക്കതും വന്ധ്യമായിരിക്കും.
നനച്ച്‌ വളർത്തുന്ന തെങ്ങുകളിൽ മച്ചിങ്ങ പൊഴിച്ചിലും കുറവായിരിക്കും.
നമ്മുടെ തെങ്ങിൻതോപ്പുകളിൽ തടമെടുത്തും ചാല്‌ കീറിയും ഉള്ള ഉപരിതല
ജലസേചനരീതികളാണ്‌ ഏറ്റവും പ്രചാരത്തിലുള്ളത്‌. പലപ്പോഴും തെങ്ങിന്റെ ഓരോ
തടങ്ങളിലും നനയ്ക്കുന്നതിനായി ജലം ചാലുകളിലൂടെയാണ്‌ കൊണ്ടുവരുന്നത്‌.
ഇത്‌ വളരെയധികം ജല നഷ്ടത്തിന്‌ കാരണമാകുന്നു. മണൽപ്രദേശങ്ങളിൽ ഇങ്ങനെ
ചാലുകളിൽക്കൂടി ഒലിച്ചിറങ്ങി നഷ്ടപ്പെടുന്ന ജലം വളരെ അധികമായിരിക്കും.
അതിനാൽ കിണറുകളിൽ നിന്നും കുളങ്ങളിൽ നിന്നും പമ്പ്‌ ചെയ്യുന്ന ജലത്തിന്റെ
30 ശതമാനത്തിൽ താഴെമാത്രമേ ഉപയോഗപ്രദമാകുന്നുള്ളൂ. കൃഷിയിടങ്ങളിൽ
ആവശ്യമുള്ള സ്ഥലങ്ങളിൽ ഹൈഡ്രന്റുകൾ സ്ഥാപിക്കുകയും  ഈ ഹൈഡ്രന്റുകളിൽ
ഹോസ്‌ ഘടിപ്പിച്ച്‌ ആ ഭാഗത്തുള്ള തെങ്ങുകളുടെ തടങ്ങൾ
നനയ്ക്കാവുന്നതുമാണ്‌.  തെങ്ങിൻ തോപ്പുകളിൽ വീഴുന്ന പട്ടയും ഓലയും മറ്റ്‌
ചപ്പ്‌ ചവറുകളും അവിടെ നിന്നും ലഭിക്കുന്ന പച്ചിലവളവും ഇട്ടുകൊടുത്ത്‌
അതിന്‌ മുകളിൽ ചെറിയകനത്തിൽ മണ്ണിട്ട്‌ കൊടുക്കുകയും വേണം. ഇങ്ങനെ
ചെയ്തുകൊടുത്താൽ വേര്‌ മണ്ഡലത്തിലെ താപനില ക്രമീകരിക്കുവാനും
വായുസഞ്ചാരവും ജലാംശവും നിലനിർത്താനും കഴിയും.  ഇത്‌ സൂക്ഷ്മാണുക്കളുടെ
പ്രവർത്തനത്തെ വളരെയധികം സഹായിക്കുന്നു. ഇങ്ങനെ ചെയ്യുന്ന പക്ഷം രണ്ട്‌
നനയ്ക്കുള്ള ദൈർഘ്യം വർദ്ധിപ്പിക്കാനും തദ്വാര ജലം ലാഭിക്കാനും ഒരു
യൂണിറ്റ്‌ ജലംകൊണ്ട്‌ കൂടുതൽ കൃഷി ഭൂമി നനയ്ക്കാനും കഴിയും.


നിരനിരയായി വളരുന്ന തെങ്ങുകൾക്കിടയിലൂടെ ചാലുകീറി, അതിലൂടെ വെള്ളം
വിട്ട്‌ നനയ്ക്കുന്ന രീതി സർവ്വസാധാരണമാണ്‌. ഇത്തരം സർജ്ജ്‌ ഇറിഗേഷൻ (​‍്
‍ൃഴല ശൃ​‍ൃശഴമശ്​‍ി) രീതി ഇവിടെ അവലംബിക്കുകയാണെങ്കിൽ 55 ശതമാനം വരെ
ജലനഷ്ടം ഒഴിവാക്കാനാകും. ചാലിലൂടെ തുടർച്ചയായി ജലം ഒഴുക്കുന്നതിനുപകരം
വിവിധ ആവൃത്തി (ര്യരഹല) കളായി കൊടുക്കുകയാണ്‌ ഈ രീതിയിൽ ചെയ്യുന്നത്‌.
അതായത്‌, ഒരു നിശ്ചിത സമയത്തേക്ക്‌ വെള്ളം ചാലിലൂടെ ഒഴുക്കി ഒരു നിശ്ചിത
ഇടവേളയ്ക്ക്‌ ശേഷം വീണ്ടും വെള്ളം ഒഴുക്കുന്നു. ഇതിന്‌ അനുയോജ്യമായ
ഓട്ടോമാറ്റിക്‌ സംവിധാനങ്ങൾ വികസിത രാജ്യങ്ങളിൽ പ്രാബല്യത്തിൽ
വന്നിട്ടുണ്ട്‌. അഞ്ചോ ആറോ ആവൃത്തികൊണ്ട്‌ ചാലിന്റെ മുഴുവൻ നീളവും
നനയ്ക്കുന്ന തരത്തിൽ വേണം ജലത്തിന്റെ പ്രവാഹവേഗം (റശരെവമൃഴല ‍ൃമലേ),
വെള്ളം ഒഴുക്കുന്ന സമയം, രണ്ട്‌ സർജിനിടയ്ക്കുള്ള ഇടവേള എന്നിവ തെരഞ്ഞെടു
ക്കേണ്ടത്‌. ഇത്‌ മണ്ണിന്റെ ഘടന അനുസരിച്ച്‌ മാറുന്നതിനാൽ ആദ്യത്തെ
രണ്ട്‌ ദിവസം ചാലിലൂടെ വെള്ളം ഒഴുക്കിനോക്കി ഈ ഘടകങ്ങൾ കർഷകൻ
കണ്ടുപിടിക്കണം. കുറഞ്ഞ അളവിൽ ഒരേ തോതിൽ നനയ്ക്കാൻ കഴിയുന്ന ഏക ഉപരിതല
ജലസേചനമാർഗ്ഗമാണ്‌ സർജ്‌ ഇറിഗേഷൻ എന്ന്‌ പരീക്ഷണങ്ങളിൽ നിന്നും
തെളിഞ്ഞിട്ടുണ്ട്‌. ഈ രീതി അവലംബിക്കുക വഴി,  ചാലിന്റെ അടിഭാഗത്ത്‌ ചെറിയ
മൺതരികളുടെ നേരിയ പാളി രൂപപ്പെടുന്നതിനാൽ ജലം മണ്ണിലൂടെ ചോർന്നൊലിച്ച്‌
ഭൂമിക്കടിയിലേക്കും, വശങ്ങളിലേക്കും നഷ്ടപ്പെടുന്നത്‌ ഒരു പരിധിവരെ
തടയാനാകും.

കൃഷിക്ക്‌, ജലം കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും, തെങ്ങിന്റെ ശരിയായ
വളർച്ചയ്ക്കും ഉയർന്ന ഉത്പാദന ക്ഷമതയ്ക്കും സൂക്ഷ്മജല ജലസേചനമാണ്‌
ഏറ്റവും അനുയോജ്യം. സൂക്ഷ്മജലസേചനരീതികളിൽ, കണിക ജലസേചനത്തിലാണ്‌ വെള്ളം
ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കുന്നത്‌.

കണിക ജലസേചനത്തിൽ, വെള്ളം മണൽ അരിപ്പയിലൂടെയോ/ സ്ക്രീൻ ഫിൽട്ടറിലൂടെയോ
കടത്തിവിട്ട്‌ മാലിന്യങ്ങൾ നീക്കിയശേഷം പ്രധാനപൈപ്പ്‌, സബ്ബ്‌ മെയിൻ
പൈപ്പ്‌, ലാറ്ററൽ പൈപ്പ്‌ എന്നിവയിലൂടെ ഒഴുക്കി, ഡ്രിപ്പറുകളിൽക്കൂടി
ചെടികളടെ വേര്‌ മണ്ഡലത്തിൽ നൽകുകയാണ്‌ ചെയ്യുന്നത്‌. കണിക ജലസേചനത്തിൽ,
ബാഷ്പീകരണം മൂലവും വേര്‌ മണ്ഡലത്തിന്‌ താഴേക്ക്‌ ഊർന്നിറങ്ങിയും ജലം
നഷ്ടപ്പെടുന്നില്ല. ഈ ജലസേചനരീതിയിൽ ഉപരിതലം നനയുന്നത്‌ വളരെ കുറവായതിനാൽ
കളകൾ വളരെ കുറവായിരിക്കും. കണിക ജലസേചനത്തിൽ ചെടിക്കാവശ്യമായ ജലം ഓരോ
ദിവസവും കൃത്യമായി നൽകുകയാണ്‌ ചെയ്യുന്നത്‌. ഇക്കാരണങ്ങളാൽ ഉപരിതല
ജലസേചനത്തെ അപേക്ഷിച്ച്‌ ഈ രീതിയിൽ 40 മുതൽ 60 ശതമാനം വരെ ജലം
ലാഭിക്കാനാകും. അതിനാൽ ലഭ്യമായ ജലം ഉപയോഗിച്ച്‌ രണ്ട്‌ മുതൽ മൂന്നിരട്ടി
സ്ഥലത്ത്‌ ജലസേചനം നടത്താനാകും. ചെടിയുടെ വേര്‌ മണ്ഡലത്തിൽ
എല്ലായ്പ്പോഴും ശരിയായ ഈർപ്പം നിലനിർത്താൻ കഴിയുന്നതിനാൽ ഉത്പാദനക്ഷമത 30
ശതമാനം മുതൽ 100 ശതമാനം വരെ വർദ്ധിപ്പിക്കാൻ സാധിക്കും. കൂലി ഇനത്തിൽ 70
ശതമാനം വരെ ലാഭിക്കാനാകും. എന്നിരുന്നാലും ഈ ജലസേചനസംവിധാനം
സ്ഥാപിക്കുന്നതിനുള്ള ഉയർന്ന ചെലവും വെള്ളം വരുന്ന ഡ്രിപ്പറുകൾ അടഞ്ഞ്‌
പോകുന്നതിനാലും കർഷകർക്ക്‌ ഈ ജലസേചന രീതിയെക്കുറിച്ച്‌ വേണ്ടത്ര
പരിജ്ഞാനമില്ലാത്തതിനാലും നമ്മുടെ നാട്ടിൽ ഈ ജലസേചന സംവിധാനത്തിന്‌
വേണ്ടത്ര പ്രചാരം നേടാനായിട്ടില്ല. ശരിയായ രൂപകൽപനയും വേണ്ടത്ര പരിചരണവും
നൽകിയാൽ ഈ ജലസേചനരീതി വൻവിജയമാക്കി മാറ്റുവാൻ കഴിയും. ഇതിന്‌
താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.

വലിയ കൃഷിയിടത്തിനുള്ള കണിക ജലസേചന സംവിധാനത്തിൽ മെയിൻപൈപ്പിൽ പമ്പ്‌
സെറ്റിനരികെ, മണൽ അരിപ്പയും, സ്ക്രീൻ ഫിൽട്ടറും ഘടിപ്പിക്കണം. വെള്ളത്തിൽ
ആൽഗയും പായലും ചെളിയുമുണ്ടെങ്കിൽ മണൽ അരിപ്പ നിശ്ചയമായും
സ്ഥാപിക്കേണ്ടിവരും. എന്നാൽ വലിയ മാലിന്യമില്ലാത്ത കിണറ്റിലെ ജലമാണ്‌
ഉപയോഗിക്കുന്നതെങ്കിൽ സ്ക്രീൻ ഫിൽട്ടർ മാത്രം സ്ഥാപിച്ചാൽ മതിയാകും.
മണിക്കൂറിൽ 1500 മുതൽ 45000 ലിറ്റർ വരെ വെള്ളം കടത്തി വിടാൻ കഴിയുന്ന
സ്ക്രീൻ ഫിൽട്ടറുകൾ വിപണിയിൽ ലഭ്യമാണ്‌. മണിക്കൂറിൽ എത്രവെള്ളം
ആവശ്യമാണ്‌ എന്നതിനെ ആശ്രയിച്ചാണ്‌ ഫിൽട്ടറിന്റെ വലിപ്പം നിശ്ചയിക്കാൻ.
ഫിൽട്ടറുകൾക്ക്‌ കോൺക്രീറ്റ്‌ പോലെ ഉറപ്പുള്ള അടിത്തറ കൊടുത്തിരിക്കണം.
അല്ലെങ്കിൽ പൈപ്പ്ലൈനിലും മറ്റുമുള്ള പ്രകമ്പനംകൊണ്ട്‌ ഇവയ്ക്ക്‌
കേടുപാടുകൾ സംഭവിക്കാം.

മെയിൻപൈപ്പും സബ്ബ്മെയിൻപൈപ്പും ഭൂമിയുടെ ചരിവിനൊപ്പവും ലാറ്ററൽ പൈപ്പുകൾ
ചരിവിനു കുറുകെയും സ്ഥാപിക്കുന്നതാണ്‌ നല്ലത്‌. എന്നാൽ കൃഷിഭൂമിയുടെ
ചരിവ്‌ മൂന്ന്‌ ശതമാനത്തിൽ കുറവാണെങ്കിൽ ലാറ്ററൽ പൈപ്പുകൾ ചരിവിനൊപ്പം
സ്ഥാപിച്ചാൽ ഘർഷണം മൂലമുണ്ടാകുന്ന മർദ്ദത്തിലെ കുറവ്‌ നികത്താനാകും.
അങ്ങനെ ചെയ്യുമ്പോൾ താഴോട്ട്‌ ചരിവുള്ള ഭാഗത്ത്‌ മുകളിലോട്ട്‌ ചരിവുള്ള
ഭാഗത്തെ അപേക്ഷിച്ച്‌ കൂടുതൽ നീളത്തിൽ ലാറ്ററൽ പൈപ്പ്‌ ഇടാം. എന്നാൽ
കൂടുതൽ ചരിവുള്ള സ്ഥലങ്ങളിൽ ഒരു കാരണവശാലും ലാറ്ററൽപൈപ്പ്​‍്‌
ചരിവിനൊപ്പം ഇടാൻ പാടില്ല.

പിവിസി പൈപ്പും എച്ച്ഡിപിഇ പൈപ്പുകളുമാണ്‌ മെയിനും സബ്ബ്മെയിനും
പൈപ്പുകളായി ഉപയോഗിക്കുന്നത്‌. പിവിസി പൈപ്പുകൾ മണ്ണിനടിയിൽ 15-25 സെ.മീ.
ആഴത്തിൽ സ്ഥാപിക്കണം. സൂര്യന്റെ അൾട്രാവയലറ്റ്‌ രശ്മികൊണ്ടും
ചെടികൾക്കിടയിൽ കിളയ്ക്കുമ്പോഴും പൈപ്പിന്‌ കേട്‌
സംഭവിക്കാതിരിക്കാനാണിത്‌. ഇങ്ങനെ ചെയ്താൽ 45 വർഷത്തോളം പൈപ്പിന്‌ യാതൊരു
കേടുപാടും സംഭവിക്കില്ല. എച്ച്ഡിപിഇ പൈപ്പുകൾക്ക്‌ സൂര്യന്റെ
അൾട്രാവയലറ്റ്‌ രശ്മി തട്ടുമ്പോൾ അപചയം സംഭവിക്കാത്തതിനാൽ മണ്ണിന്‌
മുകളിൽ സ്ഥാപിക്കണം. അതിനാൽ കുന്നും കുഴികളും നിറഞ്ഞ മലമ്പ്രദേശങ്ങളിൽ
എച്ച്ഡിപിഇ പൈപ്പുകളാണ്‌ അഭികാമ്യം.

ലാറ്ററൽ പൈപ്പുകളാണ്‌ മെയിൻ അഥവാ സബ്ബ്മെയിൻ പൈപ്പുകളിൽ നിന്ന്‌ ഓരോ
ചെടിയുടേയും വേര്‌ മണ്ഡലത്തിൽ വെള്ളം എത്തിക്കുന്നത്‌ 12 മില്ലി മീറ്ററും
16 മില്ലിമീറ്ററും വ്യാസമുള്ള എൽഎൽഡിപിഇ പൈപ്പുകളാണ്‌ ലാറ്ററൽ
പൈപ്പുകളായി ഉപയോഗിച്ചുവരുന്നത്‌. കണിക ജലസേചനത്തിന്‌ 12 മി. മീറ്റർ
എൽഎൽഡിപിഇ പൈപ്പുകൾ ഉപയോഗിക്കുന്നതാണ്‌ താരതമ്യേന ലാഭകരം. ഇത്തരം
പൈപ്പുകൾക്ക്‌ സൂര്യന്റെ അൾട്രാവയലറ്റ്‌ രശ്മിയെ പ്രതിരോധിക്കുവാൻ
കഴിവുള്ളതിനാൽ ഇവ മണ്ണിന്‌ മുകളിലിട്ടാലും കേട്‌ വരികയില്ല. മഴക്കാലം
തുടങ്ങുമ്പോൾ ലാറ്ററൽ പൈപ്പ്‌ ചുരുട്ടി ഒരുതാങ്ങിൽ കെട്ടി
നിർത്തുന്നതാണ്‌ നല്ലത്‌. ചെടികളുടെ വേര്‌ മണ്ഡലത്തിൽ ജലം
കൊടുക്കുന്നതിനുള്ള ഡ്രിപ്പറുകൾ ലാറ്ററൽ പൈപ്പുകളിൽ നേരിട്ട്‌
ഘടിപ്പിക്കുകയോ 6 മില്ലിമീറ്റർ വ്യാസമുള്ള മൈക്രോട്യൂബ്‌ ലാറ്ററൽ പൈപ്പിൽ
ആവശ്യത്തിന്‌ നീളത്തിൽ ഘടിപ്പിക്കുകയോ ആവാം. 12 മില്ലിമീറ്റർ ലാറ്ററൽ
പൈപ്പിൽ പരമാവധി 8 തെങ്ങുകൾക്ക്‌ മണിക്കൂറിൽ 8 ലിറ്റർ പ്രവാഹവേഗതയുള്ള
നാല്‌ ഡ്രിപ്പറുകൾ വീതം ഘടിപ്പിക്കാം എന്നാൽ 16 മി. മീറ്റർ ലാറ്ററൽ
പൈപ്പിൽ പരമാവധി 12 തെങ്ങുകൾക്ക്‌ മണിക്കൂറിൽ 8 ലിറ്റർ പ്രവാഹവേഗതയുള്ള
ഡ്രിപ്പറുകൾ വീതം ഘടിപ്പിക്കാനാകും. പൈപ്പ്‌ ലൈനുകൾ സ്ഥാപിച്ചുകഴിഞ്ഞ്‌
എല്ലാ പൈപ്പുകളും ഫ്ലഷ്‌ ചെയ്തശേഷം മാത്രമേ മെയിൻ, സബ്ബ്മെയിൻ, ലാറ്ററൽ
പൈപ്പ്‌ എന്നിവയുടെ അറ്റം അടയ്ക്കാവൂ.

തെങ്ങിന്റെ വേരുപടലം തടിയിൽ നിന്നും 0.75 മീറ്റർ മുതൽ 1.25 മീറ്റർ വരെ
അകലത്തിൽ നിന്നാണ്‌ പ്രധാനമായും ജലവും മറ്റ്‌ മൂലകങ്ങളും വലിച്ചേ
ടുക്കുന്നത്‌. അതിനാൽ എല്ലാ ഭാഗത്തുനിന്നും ഒരുപോലെ വെള്ളവും വളവും
വലിച്ചെടു ക്കുന്നതിന്‌ തെങ്ങിന്‌ ചുറ്റും അതിന്റെ തറയിൽ നിന്ന്‌ ഒരു
മീറ്റർ അകലത്തിൽ 4 ഡ്രിപ്പറുകൾ ഘടിപ്പിക്കണം.  മണിക്കുറിന്‌ 2 ലി., 4
ലി., 8 ലി. എന്നീ തോതിൽ വെള്ളം നൽകുന്ന ഡ്രിപ്പറുകൾ വിപണിയിൽ ലഭ്യമാണ്‌.
മണൽ പ്രദേശങ്ങളിൽ 2 ലിറ്ററിന്റേയും, നാല്‌ ലിറ്ററിന്റേയും ചെങ്കൽ
പ്രദേശങ്ങളിൽ 8 ലിറ്ററിന്റേയും ഡ്രിപ്പറുകളാണ്‌ അഭികാമ്യം. പ്രഷർ
കോമ്പൻസേറ്റിംഗ്‌ ഡ്രിപ്പറുകൾ, വെള്ളത്തിന്റെ മർദ്ദത്തിന്‌ ഒരു ചതുരശ്ര
സെ.മീറ്ററിൽ 0.5 മുതൽ 4 കിഗ്രാം വരെ വ്യത്യാസമുണ്ടായാലും, ഒരേ അളവിൽ
വെള്ളം പുറത്തേക്ക്‌ വിടും. അതിനാൽ മലമ്പ്രദേശങ്ങളിൽ ഇത്തരം
ഡ്രിപ്പറുകളാണ്‌ അനുയോജ്യമായത്‌.  പ്രഷർ കോമ്പൻസേറ്റിംഗ്‌ അല്ലാത്ത
ഡ്രിപ്പറുകൾക്ക്‌ പ്രഷർ കോമ്പൻസേറ്റിംഗ്‌ ഡ്രിപ്പറുകളെ അപേക്ഷിച്ച്‌ വില
കുറവാണ്‌. നിരപ്പായ സ്ഥലങ്ങളിൽ പ്രഷർ കോമ്പൻസേറ്റിംഗ്‌ അല്ലാത്ത
ഡ്രിപ്പറുകൾ മതിയാകും.  പ്രവാഹവേഗം നിയന്ത്രിക്കാൻ കഴിയുന്ന
ഡ്രിപ്പറുകളും വിപണിയിൽ ലഭ്യമാണ്‌. എന്തെങ്കിലും കരട്‌ മൂലം അടഞ്ഞുപോയി
വെള്ളം വരാതിരിക്കുകയാണെങ്കിൽ ഊരി നമുക്ക്തന്നെ വൃത്തിയാക്കാൻ
കഴിയുന്നതരം ഡ്രിപ്പറുകളും ഇന്ന്‌ ലഭ്യമാണ്‌. വെള്ളത്തിൽ മാലിന്യം
കൂടുതലുണ്ടെങ്കിൽ ഇത്തരം ഡ്രിപ്പറുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
തെങ്ങിന്‌ കണിക ജലസേചനം വഴി ഒരു ദിവസം 32 മുതൽ 40 ലിറ്റർ വരെ ജലമാണ്‌
നൽകേണ്ടത്‌. തെങ്ങോന്നിന്‌ 8 ലിറ്റർ പ്രവാഹവേഗതയുള്ള 4 ഡ്രിപ്പറുകളാണ്‌
ഘടിപ്പിക്കുന്നതെങ്കിൽ മണിക്കൂറിൽ 32 ലിറ്റർ വെള്ളം നൽകാൻ കഴിയും. അപ്പോൾ
40 ലിറ്റർ വെള്ളം നൽകുന്നതിന്‌ ഒന്നേകാൽ മണിക്കൂർ നനയ്ക്കേണ്ടി വരും. 100
തെങ്ങുകളുള്ള ഒരു കൃഷിയിടം നനയ്ക്കുന്നതിന്‌ മണിക്കൂറിൽ 3200 ലിറ്റർ
വെള്ളം വേണ്ടി വരും. ഈ കൃഷിയിടത്തിന്‌ യോജിച്ച ഒരു പമ്പ്സെറ്റ്‌
തെരഞ്ഞെടുക്കണമെന്ന്‌ കരുതുക.  തെങ്ങിനിടയിൽ ഭാവിയിൽ ഇടവിളയായി
പച്ചക്കറിയോ, വാഴയോ മറ്റോ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നുവേങ്കിൽ പമ്പിന്റെ
പ്രവാഹവേഗം കണക്കാക്കുമ്പോൾ 25 മുതൽ 50 ശതമാനം വരെ കൂടുതൽ
കണക്കാക്കേണ്ടതുണ്ട്‌. അതായത്‌ മണിക്കൂറിൽ 4800 ലിറ്റർ പ്രവാഹവേഗമുള്ള
പമ്പ്സെറ്റ്‌ തെരഞ്ഞെടുക്കണം. കണിക ജലസേചന സംവിധാനം ശരിയായി
പ്രവർത്തിക്കണമെങ്കിൽ ഫിൽട്ടറിന്റെ അരികിൽ 20 മീ. ഹെഡ്ഡ്‌ അഥവാ ഒരു
ചതുരശ്ര സെ.മീറ്ററിൽ 2 കി. ഗ്രാം മർദ്ദം വേണ്ടിവരും. ഇതിനോട്‌ സക്ഷൻ
ഹെഡ്ഡ്‌ അഥവാ വലിവും സക്ഷൻപൈപ്പിലുണ്ടാകുന്ന ഘർഷണ നഷ്ടവും കൂട്ടിയാൽ
പമ്പിന്‌ വേണ്ട മൊത്തം ഹെഡ്ഡ്‌ ലഭിക്കും. അതായത്‌ മണിക്കൂറിൽ 4800 ലി.
പ്രവാഹവേഗതയും 28മീ.ഹെഡ്ഡും ലഭിക്കുന്ന ഒരു മോണോബ്ലോക്ക്‌ സേൻട്രിഫ്യൂഗൽ
പമ്പ്സെറ്റ്‌ വേണ്ടിവരും.
പമ്പിന്റെ കുതിരശക്തി= പ്രവാഹവേഗം (ലി/സെക്കന്റ്‌)  ഃ
       മൊത്തം ഹെഡ്ഡ്‌ (മീറ്ററിൽ)
       75 ഃ പമ്പിന്റെ കാര്യക്ഷമത
പമ്പ്സെറ്റിന്‌ 60% കാര്യക്ഷമത കണക്കാക്കുകയാണെങ്കിൽ പമ്പിന്റെ
കുതിരശക്തി = 1.33 ഃ 28 = 0.83  1 എച്ച്പി
       75 ഃ 0.6
അതായത്‌ 1 കുതിരശക്തിയുള്ള മോണോബ്ലോക്ക്‌ സേൻട്രിഫ്യൂഗൽ പമ്പ്സെറ്റ്‌
മതിയാകും. ഇപ്പോൾ കൂടുതൽ കാര്യക്ഷമതയും കേട്‌ വരാൻ സാദ്ധ്യത
കുറവുള്ളതുമായ സബ്മേഴ്സിബിൾ പമ്പുകൾ കൂടുതൽ പ്രചാരത്തിൽ വരുന്നുണ്ട്‌.
ഇത്തരം പമ്പുകൾ വെള്ളത്തിനടിയിൽ സ്ഥാപിക്കുന്നതിനാൽ മഴക്കാലത്ത്‌
കയറ്റിവെയ്ക്കുകയോ, വേനൽക്കാലത്ത്‌ കിണറ്റിലേക്ക്‌ ഇറക്കിവെയ്ക്കുകയോ
വേണ്ട എന്ന സൗകര്യവുമുണ്ട്‌. പമ്പ്സെറ്റ്‌ തെരഞ്ഞെടുക്കുമ്പോൾ കുതിരശക്തി
പരമാവധി കുറഞ്ഞതും എന്നാൽ നമുക്ക്‌ വേണ്ട ഹെഡ്ഡ്‌ പ്രവാഹവേഗതയുമുള്ള
പമ്പ്‌ തെരഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. കുതിരശക്തി കൂടുമ്പോൾ
വൈദ്യുതിചാർജ്ജ്‌ കൂടുതൽ വരും.

കണിക ജലസേചനസംവിധാനത്തിലൂടെ തെങ്ങിന്‌ വെള്ളത്തോടൊപ്പം വളവും നൽകാനാകും.
വളവും വെള്ളവും ഒരുമിച്ച്‌ കൃത്യമായ അളവിൽ ചെടികളുടെ വേര്‌ മണ്ഡലത്തിൽ
എത്തിക്കുന്നതിന്‌ ഫെർട്ടിഗേഷൻ എന്ന്‌ പറയുന്നു. ഇതിനായി ജലസേചന
സംവിധാനത്തിൽ ഒരു ഫെർട്ടിഗേഷൻ ടാങ്കോ, വേൺച്യുറിയോ, ഫെർട്ടിലൈസർ
ഇഞ്ചക്ടറോ പ്രധാന പൈപ്പിൽ മണൽ അരിപ്പകൾക്കും സ്ക്രീൻ ഫിൽട്ടറിനും
ഇടയ്ക്ക്‌ ഘടിപ്പിച്ചിരിക്കണം. വെള്ളവും വളവും ഒരുമിച്ച്‌ നൽകുന്നതിനാൽ
പമ്പ്‌ പ്രവർത്തിക്കുന്നതിനുള്ള ഊർജ്ജം, കൂലിയിനത്തിലുള്ള ലാഭം
എന്നിവയ്ക്ക്‌ പുറമേ 20 മുതൽ 50 ശതമാനം വരെ വളവും ലാഭിക്കാനാകും. വേര്‌
മണ്ഡലത്തിൽ ശരിയായ അളവിൽ ഈർപ്പ മുള്ളപ്പോൾ വളം നൽകുന്നതിനാലും വളം
ചെടികൾക്ക്‌ എളു പ്പത്തിൽ വലിച്ചെടുക്കാൻ കഴിയുന്ന രൂപത്തിൽ
കൊടുക്കുന്നതിനാലും ചെടികളുടെ വളർച്ചയും ഉത്പാദനക്ഷമതയും ഗണ്യമായി
വർദ്ധിക്കുന്നു. തെങ്ങിന്‌ രണ്ടാഴ്ച കൂടുമ്പോൾ വളം നൽകണം. ഒരു കൊല്ലം
മൊത്തം കൊടുക്കുന്ന വളം പല ഘട്ടങ്ങളായി കൊടുക്കുകയാണ്‌ ചെയ്യുന്നത്‌.
തെങ്ങിൻ തോപ്പിൽ മൊത്തം കൊടുക്കേണ്ട വളവും (ണ) എത്രപ്രാവശ്യമായാണ്‌ വളം
കൊടുക്കുന്നത്‌ (ച) എന്നും നോക്കിയശേഷം ഒരു പ്രാവശ്യം കൊടുക്കേണ്ട വളം
കണ്ടുപിടിക്കാൻ എളുപ്പമാണ്‌.  അതായത്‌ മൊത്തം കൊടുക്കേണ്ട വളത്തെ (ണ)
തവണകൾകൊണ്ട്‌ ഹരിച്ചാൽ മതിയാകും.

കണിക ജലസേചന സംവിധാനത്തിന്റെ ഓരോ ഘടകങ്ങളും ശരിയായി തെരഞ്ഞെടുക്കുന്നതു
പോലെത്തന്നെ ഇവയുടെ ശരിയായ പരിചരണവും ഇതിന്റെ കാര്യക്ഷമമായ
പ്രവർത്തനത്തിൽ വലിയ പങ്ക്‌ വഹിക്കുന്നുണ്ട്‌.

കണിക ജലസേചനത്തിന്റെ ഹൃദയഭാഗമായ ഫിൽട്ടറുകൾ വ്യത്തിയായിവെയ്ക്കാൻ
പ്രത്യേകം ശ്രദ്ധിക്കണം. സ്ക്രീൻ ഫിൽട്ടറുകൾ 1-3 ദിവസം കൂടുമ്പോൾ
വൃത്തിയാക്കണം.  സ്ക്രീൻ ഫിൽട്ടറുകൾ ഊരുമ്പോൾ ഫിൽട്ടറിൽ അടിഞ്ഞ അഴുക്ക്‌
മെയിൻ പൈപ്പിലേക്ക്‌ പോകാതിരിക്കാൻ ശ്രദ്ധിക്കണം.  ഡ്രെയിൻ കോക്ക്‌
തുറന്ന്‌ ഫിൽട്ടറിലുള്ള മുഴുവൻ വെള്ളവും കളഞ്ഞതിൻശേഷം മാത്രമേ ഫിൽട്ടർ
തുറക്കാൻ പാടുള്ളൂ. ഫിൽട്ടർ തുറന്ന ശേഷം അതിലെ അരിപ്പയും റബ്ബർ സീലുകളും
പുറത്തെടുത്ത്‌ വൃത്തിയാക്കി യഥാസ്ഥാനത്ത്‌ തിരിച്ച്‌ വെക്കണം. റബ്ബർ
സീലുകൾ വെയ്ക്കുമ്പോൾ ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ മുറിഞ്ഞുപോകുവാൻ
സാധ്യതയുണ്ട്‌.  പമ്പ്‌ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ  തന്നെ
ദിവസത്തിലൊരിക്കൽ കുറച്ച്‌ സമയം ഡ്രെയിൻ കോക്ക്‌ തുറന്ന്‌ വെച്ചാൽ
സ്ക്രീൻ ഫിൽട്ടറിൽ നിക്ഷേപിച്ച ചെളിയും കരടും ഒരു പരിധിവരെ
കഴുകിപൊയ്ക്കോളും. ദിവസത്തിലൊരിക്കൽ മണൽ ഫിൽട്ടറിന്റെ ബാക്ക്‌ വാഷ്‌
വാല്വ്‌ തുറന്ന്‌ അഴുക്ക്‌ കളയണം. ഫിൽട്ടർ കഴുകുന്ന സമയത്ത്‌ ഫിൽട്ടറിലെ
മണൽ ഇളക്കി കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ലാറ്ററൽ പൈപ്പിന്റെ എന്റ്‌ ക്യാപ്പുകൾ ആഴ്ചയിലൊരിക്കൽ തുറന്ന്‌
അതിലടിഞ്ഞിട്ടുള്ള ചെളിയും കരടും ഒഴുക്കി കളയണം. അതുപോലെ
മെയിൻപൈപ്പിന്റേയും സബ്ബ്‌ മെയിൻ പൈപ്പിന്റേയും ഫ്ലഷ്‌ വാൽവുകൾ രണ്ടാഴ്ച
കൂടുമ്പോൾ കുറച്ച്നേരം വെള്ളം ഒഴുക്കിവിടണം.


എമിറ്ററുകളിൽ വെള്ളത്തിലുള്ള കാർബണേറ്റ്‌, ബൈ കാർബണേറ്റ്‌, അയൺ,
കാത്സ്യം, മാംഗനീസ്‌ എന്നീ മൂലകങ്ങൾ നിക്ഷേപിക്കപ്പെടുന്നതിനാൽ
അടഞ്ഞുപോകാനിടയുണ്ട്‌. ഇത്‌ ഇല്ലാതാക്കുവാനായി ഹൈഡ്രോക്ലോറിക്‌ അമ്ലം
ഉപയോഗിച്ച്‌ ജലസേചനസംവിധാനം കഴുകേണ്ടിവരും. ഹൈഡ്രോക്ലോറിക്‌ അമ്ലം
ജലത്തിന്റെ പിഎച്ച്‌ നാല്‌ ആകുന്നതുവരെ ചേർത്തശേഷം ജലസേചന
സംവിധാനത്തിലേക്ക്‌ അടിച്ചുകൊടുക്കണം. അതിനുശേഷം 24 മണിക്കൂർ ജലസേചന
സംവിധാനം അടച്ചിടണം. പിറ്റേന്ന്‌ എല്ലാ ഫ്ലഷ്‌ വാൽവുകളും തുറന്ന്‌
വെച്ച്‌ ജലസേചനസംവിധാനം നന്നായി ഫ്ലഷ്‌ ചെയ്യണം. ആൽഗ, ബാക്ടീരിയ
എന്നിവമൂലം എമിറ്ററുകൾ അടഞ്ഞ്പോയാൽ ബ്ലീച്ചിംഗ്‌ പൗഡർ ഒരു ലിറ്റർ
വെള്ളത്തിൽ  2 മില്ലി ഗ്രാം എന്ന തോതിൽ വെള്ളത്തിൽ ലയിപ്പിച്ചശേഷം ജലസേചന
സംവിധാനത്തിലേക്ക്‌ 30 മിനിട്ട്‌ കടത്തിവിടണം.  പിന്നീട്‌ ജലസേചനസംവിധാനം
24 മണിക്കൂർ അടച്ചിടണം. 24 മണിക്കൂറിന്‌ ശേഷം എല്ലാ അഴുക്കുകളും
പുറത്ത്പോകും വരെ ഫ്ലഷ്‌ വാല്വ്‌ തുറന്ന്‌ വെച്ച്‌ വെള്ളം പുറത്തേക്കൊഴുക്കി വിടണം.


മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഡ്രിപ്പറുകൾ അടഞ്ഞ്പോകുകയില്ല. ഇങ്ങനെ
കണിക ജലസേചന സംവിധാനത്തിന്റെ ഓരോ ഘടകങ്ങളും സൂക്ഷ്മതയോടെ
തെരഞ്ഞെടുക്കുകയും വേണ്ട രീതിയിൽ പരിചരിക്കുകയും ചെയ്താൽ ജലസേചന സംവിധാനം
ദീർഘകാലം കാര്യക്ഷമമായി ഉപയോഗിക്കാനാകും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...