18 Mar 2012

എന്റെ ഹിമാലയൻ യാത്രാനുഭവങ്ങൾ-2


പ്രഫുല്ല ൻ  തൃപ്പൂണിത്തുറ


 ഹരിദ്വാർ 
ഡൽഹിയിൽ നിന്നും ഒരു രാത്രികൊണ്ട്‌ ഹരിദ്വാറിൽ എത്തിച്ചേരാം. വലിയ
തിരക്കുള്ള ഒരു വലിയ റയിൽവേസ്റ്റേഷൻ! അവിടെ മനുഷ്യൻ ചവിട്ടിനീങ്ങുന്ന
സൈക്കിൾ റിക്ഷകളും പത്തുപേർക്കു കയറാവുന്ന ഓട്ടോറിക്ഷകളും സുലഭം.
ടെമ്പോകളും, ടാക്സികാറുകളും, ടൂറിസ്റ്റു ബസുകളും യാത്രക്കാരെ
കാത്തുകിടക്കുന്നു. ആകെ തിരക്കോടു തിരക്ക്‌.

       ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടമാണ്‌ ഹരിദ്വാർ. ഹരി എന്നാൽ ഈശ്വരൻ.
ദ്വാർ എന്നാൽ കവാടം. ദേവഭൂമിയിലേയ്ക്കുള്ള ഈ കവാടത്തിലൂടെയാണ്‌
ഋഷികേശിലേയ്ക്കു കടക്കുന്നതും തുടർന്നുള്ള ഹിമാലയയാത്ര തുടരുന്നതും.
ഹരിയായ വിഷ്ണുവും ഹരനായ പരമശിവനും അധിവസിയ്ക്കുന്ന
സ്വർഗ്ഗത്തിലേയ്ക്കുള്ള കവാടമാണു ഹരിദ്വാർ.
       ശ്വേതകേതു മഹാരാജാവ്‌ തപസ്സു ചെയ്തു ബ്രഹ്മാവിനെ
പ്രത്യക്ഷപ്പെടുത്തിയത്‌ ഇവിടെ വച്ചാണ്‌. ദക്ഷപ്രജാപതിയെ നിഗ്രഹിച്ചശേഷം
സംഹാരതാണ്ഡവമാടിയ പരമശിവനെ ഭക്തർ സ്തുഗീതങ്ങളാൽ ശാന്തമാക്കിയതും
ഇവിടെവച്ചാണ്‌. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെ പാദസ്പർശമേറ്റ
പുണ്യസ്ഥലമാണു ഹരിദ്വാർ.
       ലോകത്തിലെ ഒന്നാമത്തെ ഭാഗവതസപ്താഹം നടന്നത്‌ ഇവിടെവച്ചാണ്‌. ഗോമുഖിയിൽ
ഉത്ഭവിച്ച്‌ ഹിമഭൂമിയിലൂടെ ഒഴുകി ഗംഗാസമതലത്തിൽ പ്രവേശിയ്ക്കുന്നത്‌
ഇവിടെവച്ചാണ്‌. 12 വർഷത്തിലൊരിയ്ക്കൽ ഇവിടെ കുംഭമേള നടക്കുന്നു.
       നീണ്ട മൂന്നുദിവസത്തെ തീവണ്ടിയാത്രയ്ക്കുശേഷം ഞങ്ങൾക്കനുഗ്രഹമായത്‌
ഹരിദ്വാറിലെ ശ്രീഅയ്യപ്പക്ഷേത്രവും അതിനോടു ചേർന്നുള്ള ലോഡ്ജുമാണ്‌.
രണ്ടിന്റെയും ഉടമസ്ഥർ പയ്യന്നൂര്ർക്കാരായ നമ്പൂതിരിമാരാണ്‌. അവിടെ
കേരളത്തിലെപോലുള്ള പൂജയും ദർശനസൗഭാഗ്യവും കേരളരീതിയിലുള്ള ഭക്ഷണവും
ലഭ്യമാണ്‌.
       പർവ്വതത്തിൽ നിന്നും ഭൂമിയിലേക്ക്‌ ഒഴുകിയെത്തുന്ന ഗംഗയ്ക്ക്‌ എന്നും
വൈകുന്നേരം ഭക്തരുടെ വകയായി സ്വാഗതപൂജയും ദീപാരാധനയും പരമ്പരാഗതരീതിയിൽ
ഇവിടെ നടന്നുവരുന്നു. ഹരിദ്വാറിൽ മാത്രമാണ്‌ ഭക്തർ ഗംഗയ്ക്ക്‌ ആരതി
അർപ്പിച്ച്‌ പൂക്കളിട്ട്‌ ആരാധന നടത്തുന്നത്‌. എന്നും അസ്തമന വേളയിൽ
ഇവിടെ നടക്കുന്ന കർപ്പൂരാരാധനയും പൂവുനിറച്ച ഇലക്കുമ്പിളിൽ ദീപം
തെളിയിച്ച്‌ നദിയിലേക്ക്‌ ഒഴുക്കിവിടുന്നതും നയനാനന്ദകരമായ ചടങ്ങുതന്നെ.
വിശേഷദിവസങ്ങളിൽ ഈ തിരക്കിൽപെട്ട്‌ ഇവിടെ ആളുകൾ മരിയ്ക്കുന്നതും
പതിവാണ്‌.
       ഹരിദ്വാറിലെ പ്രധാനറോഡുകളോടും ഇടറോഡുകളോടും ചേർന്ന്‌ നിരവധി മഠങ്ങളും
ആശ്രമങ്ങളുമുണ്ട്‌. പലതിന്റെയും അപ്പുറം ഗംഗാതീരത്തുള്ള കൽപടവുകളിൽ
അവസാനിയ്ക്കുന്നു. രാവിലെ പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക്‌ പ്രധാനഭക്ഷണവും
രാത്രി ലഘുഭക്ഷണവും സൗജന്യമായി വിതരണംചെയ്യുന്ന കേന്ദ്രങ്ങൾ കൂടിയാണവ.
ഭക്തരെക്കൂടാതെ സ്ഥിരം ഭിക്ഷക്കാരും അവിടങ്ങളിൽ റോഡരുകിൽ
തമ്പടിച്ചിരിക്കുന്നു.
       ഒരു ദിവസം ഞാനും ഒരു സഹയാത്രികനുംകൂടി അവിടത്തെ തിരക്കുള്ള
മാർക്കറ്റിൽപോയി കുറച്ചു കമ്പിളിപ്പുതപ്പുകളും മറ്റുസാധനങ്ങളും വാങ്ങി.
ലഗ്ഗേജുകളും എടുത്ത്‌ ഞങ്ങളൊരു സൈക്കിൾ റിക്ഷയിലാണ്‌ താമസസ്ഥലത്തേയ്ക്കു
മടങ്ങിയത്‌. യാത്രയുടെ മുക്കാൽഭാഗവും കഴിഞ്ഞപ്പോൾ റിക്ഷാചവുട്ടിചവുട്ടി
റിക്ഷാക്കാരന്റെ കാലുകൾ തളർന്നു. അയാൾ വിശ്രമിച്ചു. വീണ്ടും
യാത്രതുടർന്നു വീണ്ടും വിശ്രമിച്ചു. ഞങ്ങൾ കാര്യം തിരക്കിയപ്പോൾ അയാൾ
പാന്റ്സ്‌ ഉയർത്തിക്കാണിച്ചു. അവിടെ മുറിഞ്ഞത്‌ കെട്ടിയിട്ടുള്ള
ബാന്റേഡ്‌ ഉണങ്ങിയിട്ടില്ല. രക്തം പൊടിഞ്ഞിരിക്കുന്നു. അയാൾക്കുള്ള
കൂലികൊടുത്ത്‌ ഞങ്ങൾ ലഗ്ഗേജും തൂക്കി നടന്നു. ജീവസന്ധാരണത്തിനു
വേണ്ടിയുള്ള ഒരു സാധുവിന്റെ അത്യദ്ധ്വാനം മോക്ഷ നഗരത്തിൽ ഇതേപോലുള്ള
ദാരിദ്ര്യക്കാഴ്ചകൾ നിരവധിയാണ്‌.
       ഏതാണ്ട്‌ മൂന്നുദശാബ്ദങ്ങൾക്കുമുമ്പ്‌ ശക്തിയായ പ്രമേഹം എന്നെ
കീഴ്പ്പെടുത്തിയപ്പോൾ പ്രസിദ്ധനായ ഭിഷഗ്വരൻ ഡോ.ടി.വി.സുരേഷ്ചന്ദ്രൻ
എന്നോട്‌ ഭക്ഷണത്തിൽ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഉപദേശിച്ചു.
അതനുസരിച്ച്‌ ശരീരം ഒന്നുക്ഷീണിച്ചപ്പോൾ നിത്യവും ഓരോ വൈറ്റിമിൻ ഗുളിക
കഴിയ്ക്കുന്നതിനും നിത്യവും ചൂടുവെള്ളത്തിൽ കുളിയ്ക്കാനും
ഉപദേശിച്ചിരുന്നു. അത്‌ ഇപ്പോഴും തുടരുന്നു. പിന്നെ എങ്ങിനെയാണു നദിയിൽ
സ്നാനം ചെയ്യുക. എങ്ങിനെയാണ്‌ ഇത്രയും ദൂരം എത്തിയിട്ട്‌ ഗംഗാനദിയിൽ
കുളിയ്ക്കാതിരിയ്ക്കുക! കുളിമുറിയും ചൂടുവെള്ളവും ഉപേക്ഷിച്ച്‌ മറ്റു
തീർത്ഥാടകരെപ്പോലെ വെളുപ്പിനെഴുന്നേറ്റ്‌ ഗംഗാനദിയിൽ പോയി കുളിച്ചു.
മുങ്ങുമ്പോൾ നല്ല തണുപ്പും അനുഭവപ്പെട്ടു. പിന്നെ തണുപ്പേ തോന്നിയില്ല.
നല്ല സുഖം അനുഭവപ്പെട്ടു. ഇത്‌ അഴുക്കും എക്കലും ചേർന്ന ഗംഗയല്ല.
ജനസാന്ദ്രതയേറിയ നഗരങ്ങളിലെത്തുന്നതിനുമുമ്പുള്ള കളങ്കപ്പെടാത്ത ഗംഗ.
       ഹരിദ്വാറിലെ ഹർകിപൗരിയിൽ നിന്നും കിലോമീറ്റർ അകലെയാണ്‌ ഗംഗയുടെ ഉപനദിയായ
"നീൽധാര"യുടെ തീരത്തുനിരവധി ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന 'കൻഖൽ' ഈ
പ്രദേശത്തിന്റെ മഹത്വത്തെക്കുറിച്ച്‌ മഹാകവി കാളിദാസൻ മേഘസന്ദേശത്തിൽ
പലതവണ വർണ്ണിച്ചിട്ടുണ്ട്‌. ബ്രഹ്മാവിന്റെ പുത്രന്മാരിൽ ഒരാളായ
ദക്ഷപ്രജാപതി പ്രസിദ്ധമായ യാഗം നടത്തിയതു 'കൻഖലി'ലാണ്‌.
       ഗംഗയ്ക്ക്‌ നൂറിലേറെ പര്യയപദങ്ങളുണ്ട്‌. ഗംഗ ഒരു നദിമാത്രമല്ല. ഒരു
ജനതയുടെ ഐക്യത്തിന്റെ വികാരവിശേഷണമാണ്‌. ഒരു മഹാസംസ്കൃതിയുടെ വളർച്ചയും
സഹസ്രാബ്ദങ്ങളുടെ ചരിത്രങ്ങൾക്കു നിത്യസാക്ഷിയും.
       ഗംഗോത്രിക്ഷേത്രത്തിൽ നിന്നും 25 കി.മീ അകലെയുള്ള 'ഗോമുഖ്‌' എന്ന
സ്ഥലത്താണ്‌ ഗംഗാനദിയുടെ ഉത്ഭവം.
       ഗംഗാനദിയെ മറ്റു നദികളേക്കാളുപരി പവിത്ര നദിയായി അംഗീകരിയ്ക്കാനുള്ള
കാരണം അതിലെ ജലത്തിനുള്ള പ്രത്യേകതകളാണ്‌. ഒരു പാത്രത്തിൽ എത്രകാലങ്ങൾ
വെച്ചാലും ഈ ജലം കേടുവരില്ല. കീടങ്ങൾ വരില്ല. ഈ ജലത്തിനു രോഗാണുക്കളെ
നശിപ്പിക്കാനുള്ള കഴിവുണ്ട്‌. പ്രസിദ്ധ ശാസ്ത്രജ്ഞരും ഭിഷഗ്വരന്മാരും ഈ
ജലത്തെ പരീക്ഷണവിധേയമാക്കിയിട്ടുണ്ട്‌. കോളറയുടെ രോഗാണുക്കൾപോലും ഈ
വെള്ളം ഉപയോഗിച്ചാൽ നശിയ്ക്കുകയും ആറു മണിക്കൂറിനകം രോഗവിമുക്തി നേടുകയും
ചെയ്യുന്നുണ്ട്‌.
       ഹിമാലയയാത്രയിൽ ഏറ്റവും പ്രധാന്യമേറിയത്‌ ചതുർധാമപ്രവേശനമാണ്‌.
ചതുർധാമങ്ങളായി അറിയപ്പെടുന്നത്‌ യമുനോത്രി, ഗംഗോത്രി, കേദാർനാഥ്‌,
ബദരീനാഥ്‌ എന്നിവയാണ്‌. അതുപോലെ തന്നെ അളകനന്ദയും സരസ്വതിയും
സംഗമിയ്ക്കുന്ന കേശവപ്രയാഗും, ധൗശി (വിഷ്ണു)ഗംഗയും അളകയും കൂടിച്ചേരുന്ന
വിഷ്ണുപ്രയാഗും, അളകയും നന്ദാകിനിയും ഒത്തുചേരുന്ന നന്ദപ്രയാഗും, പിണാറും
അളകയും സംയോജിയ്ക്കുന്ന കർണപ്രയാഗും അളകയും മന്ദാകിനിയും സംഗമിയ്ക്കുന്ന
രുദ്രപ്രയാഗും അളകയും ഭാഗീരഥിയും കൂടിച്ചേർന്ന്‌ വിശുദ്ധഗംഗയായിത്തീരുന്ന
ദേവപ്രയാഗും അപൂർവ്വ ദർശനപുണ്യങ്ങളാണ്‌. നദീസംഗമങ്ങളിൽ ദർശനസ്നാനാദികൾ
നിർവ്വഹിക്കുന്നത്‌ പുനർജന്മത്തിൽ നിന്നും നമ്മെ തടയുന്നു എന്നാണു
വിശ്വാസം.
       ആദി കൈലാസം, കിന്നോർ കൈലാസം, കൈലാസ്‌-മാനസ്സരസ്‌, മണിമഹേഷ്‌ കൈലാസം.
ശ്രീകണ്ഠമഹാദേവ്‌ കൈലാസം എന്നിവയാണ്‌ അഞ്ചു കൈലാസങ്ങൾ. ഇവയൊക്കെത്തന്നെ
ഭാരതത്തിനു പുറത്തു ചൈനാ-ഭൂട്ടാൻ അതിർത്തിയിലാണ്‌.
(തുടരും...)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...