18 Mar 2012

എഴുത്തുകാരന്റെ ഡയറി


സി.പി.രാജശേഖരൻ
പുസ്തകപ്പുഴുക്കളും
പുഴുതിന്നുന്ന പുസ്തകങ്ങളും 




എഴുത്തുകാരേക്കുറിച്ചോ വായനക്കാരെകുറിച്ചോ ചിന്തിച്ച്‌
തലപുണ്ണാക്കേണ്ടതില്ല. പുസ്തക പ്രസാധനത്തെക്കുറിച്ച്‌ ചിന്തിച്ചേ
മതിയാകൂ. കാരണം, അതൊരു കച്ചവടമാണ്‌. ഇത്‌ കച്ചവടത്തിന്റെ യുഗമാണ്‌.
അതേന്നേയ്‌, ചുരുട്ടി മടക്കി ഒരു പുസ്തകപ്പേജിന്റെ വലുപ്പത്തിൽ
മുറിച്ചെടുക്കുന്ന രണ്ട്‌ പേജ്‌ കടലാസ്സിന്‌, ഹോൾസെയിൽ വിലയായി
കൊടുക്കേണ്ടത്‌ പത്തുപൈസയാണ്‌. ആ രണ്ട്‌ പേജിൽ എന്തെങ്കിലും കറുത്തമഷി
പുരട്ടി വിതരണം ചെയ്താൽ അതിന്റെ വില ഒന്നരരൂപമുതൽ നാലുരൂപവരെ വിലകിട്ടും.
അഗ്രേസിയാണ്‌ പൂർണ്ണമായും മഷി പുരട്ടിവിടുന്നതെങ്കിൽ വില ഡോളറായിവരും
എന്നതിനാൽ 200 പേജ്‌ പുസ്തകത്തിന്‌ അഞ്ച്‌ ഡോളറോ ആറ്‌ ഡോളറോ ഇട്ടാലും
പരാതിയോ പരിഭവമോ ഉണ്ടാകില്ല.  ചുരുക്കിപ്പറഞ്ഞാൽ മഷി പുരട്ടിയ
കടലാസ്സിന്‌ പുരളാത്ത കടലാസ്സിനെക്കാൾ പതിനഞ്ചുമുതൽ ഇരുപതോ ഇരുപത്തഞ്ചോ
ഇരട്ടിവരെ വിലയിട്ട്‌ നൽകാം. അതിന്റെ പ്രോഡക്ഷൻ, പാക്കിംങ്ങ്‌, സെയിൽസ്‌
ചിലവുകളെല്ലാം കൂട്ടിയാലും 60 ശതമാനത്തിലേറെപ്പോകില്ല. എങ്ങിനെയായാലും 40
ശതമാനം ലാഭം. 40 ശതമാനം എന്നത്‌ കടലാസുവിലയുടെ 40 ശതമാനമല്ല; മറിച്ച്‌ ആ
കടലാസ്‌ 1500 ശതമാനം വരെ വർദ്ധിപ്പിച്ച്‌ വിൽക്കുമ്പോൾ കിട്ടുന്നതുകയുടെ
40 ശതമാനമാണ്‌ എന്ന്‌ മറക്കരുത്‌. അതായത്‌ പത്തു പൈസയുടെ കടലാസ്‌
ഒന്നരരൂപയ്ക്ക്‌ വിൽക്കുമ്പോൾ അതിൽ 60 പൈസ ലാഭം എന്നർത്ഥം.
ചുരുക്കിപ്പറഞ്ഞാൽ പ്രസാധകന്റെ ലാഭം 600 ശതമാനം. സാടാ മലയാളം
അച്ചടിയാണെങ്കിൽ 300 ശതമാനം ഉറപ്പായും കണക്കാക്കാം. (100 പേജ്‌
പുസ്തകത്തിന്‌ ഇന്ന്‌ 60 രൂപയിൽ കുറവായി ആരും വിൽക്കുന്നില്ല).


       അതുപോട്ടെ. ആരാണ്‌ വാങ്ങുന്നതും വിൽക്കുന്നതും, പുസ്തകങ്ങൾ ആയിരമോ
രണ്ടായിരമോ അടിച്ചാൽ അത്‌ ഇവിടുത്തെ ലൈബ്രറികൾക്ക്‌ ഓരോ കോപ്പി വാങ്ങാൻ
തികയില്ല; നാട്ടിൽ അത്രയധികം ലൈബ്രറികൾ ഉണ്ട്‌. അവയ്ക്കെല്ലാം കൃത്യമായി
എല്ലാ കോപ്പിയും അയച്ചുകൊടുത്ത്‌ അതാത്‌ സമയം പ്രസാധനവും വിതരണവും കലാശം
കൊട്ടി നടത്തുന്നവരാണ്‌ പ്രധാന പ്രസാധകർ. ഇത്‌ കൂടാതെ നൂറും നൂറ്റൻപതും
പുസ്തകം ഒരുമിച്ച്‌ കെട്ടോടെ വാങ്ങുന്ന ചില പ്രസ്ഥാനങ്ങളും കേന്ദ്ര
ഗവണ്‍മന്റ്‌ വിഹിതത്തിലുണ്ട്‌. അതെല്ലാം മണത്തറിഞ്ഞ്‌ കൃത്യം പേജുകൾ
അച്ചടിച്ച്‌ അപ്പപ്പോൾ കച്ചവടം ചെയ്ത്‌ കാശും വാങ്ങി കീശയിലിടാൻ കഴിയുമോ,
എന്നാൽ പ്രസാധകനാവാം. തേങ്ങയും മാങ്ങയും വിൽക്കുന്നതിനേക്കാൾ പേരും
പ്രശസ്തിയും കിട്ടുകയും ചെയ്യും. കമ്പ്യൂട്ടറിൽ നിന്ന്‌ കുറെ നിറം
കോരിയൊഴിച്ച്‌ കവർചിത്രം ഗംഭീരമാക്കിയാൽ ഏറ്റവും നല്ല പ്രസാധകനുള്ള ചില
അവാർഡുകളും കരസ്ഥമാക്കാം. (ഈ കവർചിത്രം മെനക്കെട്ടിരുന്ന്‌ ചെയ്തു
കൊടുത്ത ചെക്കന്മാർക്കും ഡി.ടി.പി ചെയ്യുന്നവർക്കും ഈ അവാർഡ്‌
അവകാശപ്പെട്ടതല്ല എന്ന്‌ നേരത്തെ സമ്മതം വാങ്ങിയിട്ടുണ്ടായിരിക്കും)
കഴിഞ്ഞ എൽ.ഡി.എഫ്‌ ഭരണകാലത്ത്‌ സുധാകരൻ എം.എൽ.എ, കവിയാകാൻ നടത്തിയ
വെമ്പലിൽ പാർട്ടി സഖാക്കളെ എല്ലാവരേയും ഒന്നടങ്കം നോവലിസ്റ്റുകളും
കവികളുമാക്കി മാറ്റി, കുറെ ചപ്പുചവറുകൾ അച്ചടിച്ച്‌  എസ്‌.പി.സി.എസ്‌
മുദ്രയും വച്ച്‌ സഹകരണസംഘം ലൈബ്രറികളിലേക്ക്‌ ചാക്കിൽ അയച്ചു എന്ന വാർത്ത
 ഈയിടേയായി സഖാക്കൾ തന്നെ സ്ഥിരീകരിക്കുന്നുണ്ട്‌. കാരണം, ഈ
ചാക്കുകെട്ടുകൾ ദുർഭൂതങ്ങളെപ്പോലെ സഹകരണസംഘം സ്ഥലം
മെനക്കെടുത്തുന്നതായാണ്‌ റിപ്പോർട്ട്‌.


       ഇവ്വിധം അച്ചടിയ്ക്കുന്ന പുസ്തകങ്ങളെല്ലാം പല ചാക്കുകളിലായി
ലൈബ്രറികളിലും, ലൈബ്രറി ആക്കാൻ ആഗ്രഹിക്കുന്ന ഗോഡൗണുകളിലും
കെട്ടിയിരുന്നാൽ പിന്നെങ്ങനാഹേ, ഈ എഴുത്തുകാരൻ  എന്ന പിശാചിന്‌ പുറത്ത്‌
ചാടാൻ ആവുക. പ്രസിദ്ധ പുസ്കതശാലകളിൽ ഒന്ന്‌ കയറി നോക്കൂ, അവിടെപടം വച്ച്‌
ആരാധിച്ച്‌ നിരത്തിവച്ചിരിയ്ക്കുന്നവ, അതാത്‌ പുസ്തകശാലാ പ്രവർത്തകർക്ക്‌
നിത്യനിദാനമായി ലഭിയ്ക്കുന്ന കാഴ്ചവസ്തുക്കൾപോലെയാണ്‌, അതിലും ചില
ഭാഗ്യദോഷികളുടെ പുസ്തകങ്ങൾ റാക്കിന്റെ അടിയിലായിരിക്കും ഉറങ്ങുക.
പുസ്തകശാലാ മാനേജർമാരെ ശരിയ്ക്കും ഒന്ന്‌ കണ്ടാൽ നേരത്തെ പറഞ്ഞ ചാക്കിൽ
കയറാം. അല്ലേൽ പുസ്തകശാലയിലെ റാക്കിലും ഗോഡൗണിലും ഏറ്റവും
അടിയിലായിരിക്കും കിടക്കുക. ചില എഴുത്തുകാർ സ്വന്തം പുസ്തകത്തിന്റെ ഒരു
കോപ്പിവാങ്ങാൻ നേരിട്ട്‌ ചെന്നാൽപോലും പരിചയമില്ലാത്ത മാനേജർമാരും
സെയിൽസ്ബോയ്സും ഉടൻ മറുപടി നൽകും. അങ്ങിനെ ഒരു പുസ്തകം ഇവിടില്ലല്ലോ.
പാവം പിള്ളേർ മനഃപ്പൂർവ്വം പറയുന്നതല്ല ചാക്കഴിച്ച്‌ ഈ ദുർഭൂതത്തെ അവരും
കണ്ടിട്ടില്ല. അഹോ പുസ്തകോത്സവങ്ങൾക്കും വായനാദിനങ്ങൾക്കും ആയിരം ആശംസകൾ,
അവിടം വരെ ചെന്ന്‌ ആശംസിയ്ക്കാൻ ചങ്കുറപ്പില്ലാത്തതുകൊണ്ട്‌ ഓൺലൈൻ വഴി
ആശംസിച്ചുപോയതാണ്‌ മാപ്പാക്കുക.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...