18 Mar 2012

പന്തീരുകുലത്തിലൊരുവന്‍

ചന്ദുനായർ

പാറക്കഷണങ്ങള്‍ തകര്‍ന്നുടയുന്ന ശബ്ദം കേട്ട് വണ്ടിക്കാരന്‍ ഞെട്ടിയുണര്‍ന്നു..തന്റെ കാളവണ്ടി കൂട്ടം തെറ്റിയിരിക്കുന്നു.എന്നും ഒരുമിച്ചായിരുന്നൂയാത്ര.എട്ടാമത്തെ നമ്പറായിട്ടായിരുന്നു തന്റെ വണ്ടി.. മുന്‍പേ പോകുന്ന വണ്ടിക്ക് പിന്നാലെ മാത്രമേ തന്റെ കാളകള്‍സഞ്ചരിച്ചിരുന്നുള്ളൂ… ഇത് വരെ….. ഇന്നെന്തു പറ്റീ?
ഒരു കുന്നിന്റെ മുകളിലെക്കാണ് യാത്ര. തണുപ്പേറെയായത്‌കൊണ്ടാവാം മണ്ണും വിണ്ണും കറുത്ത കരിമ്പടം പുതച്ചിരിക്കുന്നൂ. ഇരുളില്‍, എവിടേക്കാണന്നറിയാതെയുള്ള യാത്ര. കാളവണ്ടിക്ക് താഴെ മുനിഞ്ഞ് കത്തിക്കൊണ്ടിരുന്ന റാന്തല്‍ എപ്പോഴാണു അണഞ്ഞ് പോയത്…
അയാള്‍ ഒരു കവിള്‍ പുകക്ക് ദാഹിച്ചു. കാതില്‍ തിരുകിയിരുന്ന മുറിബീഡിയെടുത്ത് ചുണ്ടത്ത് വച്ചു.അരയിലെ മുണ്ടിന്റെ കോന്തലയില്‍ നിന്നും തീപ്പെട്ടിയെടുത്ത് തുറന്നു, ഒരു കൊള്ളി മാത്രം..തണുപ്പില്‍ വിരലുകള്‍ വിറക്കുന്നൂ.വളരെ നിയന്ത്രിച്ച് തീക്കോലെടുത്തു. വന്ധ്യയായ തീപ്പെട്ടിയില്‍ എത്ര തന്നെയുരച്ചിട്ടും തിരി കത്താത്തതില്‍ വണ്ടിക്കാരന്‍ അക്ഷമനായി. അത് അയാളുടെ ഏകാഗ്രത നഷ്ടപ്പെടുത്തി.വിരലുകളില്‍നിന്നും തീക്കോള്‍ താഴേക്ക് വീണു.പെട്ടെന്നായാള്‍ കാളകളുടെ കയര്‍ ആഞ്ഞു പിടിച്ചു. ഞരക്കത്തോടെ വണ്ടി നിന്നു.
കയര്‍ തൊണ്ടയില്‍ മുറുകിയത്‌കൊണ്ടാകാം. കാളകളുടെ ഞരക്കത്തിനു വല്ലാത്തൊരു സ്വരവിന്യാസം.അയാള്‍ താഴേക്ക് ചാടിയിറങ്ങി. തറയില്‍ കുത്തിയിരുന്ന് തീക്കോല്‍ പരതി.. ഇരുട്ടും പിന്നെ വെട്ടമായി വന്ന മുഹൂര്‍ത്തത്തിലെപ്പോഴോ, വ്യക്തമായ വശങ്ങളുള്ള തീക്കോല്‍കണ്ടെടുത്തു. അവാച്യമായ ഒരാനന്ദം..കിട്ടില്ലാന്ന് നിനച്ചിരുന്ന ഒന്ന് കിട്ടിയപ്പോഴുള്ള ആഹ്‌ളാദത്തില്‍ അയ്യാള്‍ ഒന്നുറക്കെ ചിരിച്ചു.അത് ഷണികമായിരുന്നു. തീക്കോല്‍ വീണ്ടും വീണ്ടും ഉരച്ച് നോക്കിയിട്ടും കത്താത്തത് കൊണ്ട് അയാള്‍ സ്പര്‍ശനത്താല്‍ ദര്‍ശിച്ചു. അതിന്റെ കാന്തം നഷ്ടപ്പെട്ടിരിക്കുന്നൂ. തീപ്പെട്ടിക്കൂടും, കൊള്ളിയും, ബീഡിയും വലിച്ചെറിഞ്ഞൂ.

ദ്വേഷ്യം മനസ്സില്‍ ചുരമാന്താന്‍ തുടങ്ങിയപ്പോഴാണു അയാള്‍ അത് കണ്ടത്. അകലെ കുന്നിനു മുകളില്‍ ഒരു ജ്യോതിസ്. വണ്ടിയില്‍ ചാടിക്കയറി കാളകളുടെ ‘കടിഞ്ഞാണ്‍’ ആഞ്ഞ് പിടിക്കുകയും കാലുകളുടെ പെരുവിരല്‍ കൊണ്ട് അവയുടെ പിന്‍ഭാഗത്ത് ചവിട്ടുകയും ചെയ്തു.ഇരട്ട വേദനയുടെ ഇരട്ടിപ്പില്‍ കാളകള്‍ മുന്നോട്ട് കുതിച്ചു.
ഒട്ടും പ്രതീക്ഷിക്കാതെ മുകളില്‍ നിന്നും ഉരുണ്ട് വന്ന ഒരു പാറക്കഷണം വാമഭാഗത്തെ കാളയുടെ ശരീരത്തില്‍ പതിച്ചു.ഒരു അലര്‍ച്ചയോടെ കാള നിലം പതിച്ചു.കാളവണ്ടി ഇടത് വശത്തേക്ക് ചരിഞ്ഞു. അയാള്‍ ചാടിയിറങ്ങി കാളയെ നിരീക്ഷിച്ചു.അതിന്റെ നാഡീസ്പന്ദനം നിലച്ചിരിക്കുന്നു. വിഷമം ഉള്ളിലൊതുക്കി അയാള്‍ വണ്ടിയില്‍ നിന്നും ആ കാളയുടെ കെട്ടഴിച്ച് മാറ്റി . കാളയുടെ കഴുത്തിരുന്ന്ഭാഗത്ത് തന്നെ കഴുത്ത് വച്ച് മറുകാളയോടൊപ്പം വണ്ടി വലിച്ചു.ലക്ഷ്യം മുകളിലത്തെ ജ്യോതിസ്സായിരുന്നു.
കഠിനമായ കയറ്റം. കാലുകള്‍ തെന്നുന്നൂ.നാവ് വരളുന്നു. താന്‍ കാളകളെ അടിക്കുമ്പോഴും, ചവിട്ടുമ്പോഴും,ഭാരമുള്ള വസ്തുക്കള്‍ തോളേറ്റി വലിക്കുമ്പോഴും അവറ്റകള്‍ക്കുണ്ടാകുന്ന വിഷമം ആന്നാദ്യമായി അയാള്‍ക്ക് മനസ്സിലായി.ചിന്തകള്‍വെടിഞ്ഞ് അയാള്‍ വേഗതയുള്ളവനായി. വേഗത കുന്നിന്‍ നിറുകയിലെത്തിച്ചു.വണ്ടിയില്‍ നിന്നും മോചിതനായി. അയാള്‍ തിരിഞ്ഞ് നോക്കി.കയറിവന്ന കയറ്റം ഇറക്കമായ് മുന്നില്‍.താന്‍ മോചിതനായപ്പോള്‍ ബാലന്‍സ് തെറ്റിയ മറുകാളയും,വണ്ടിയും താഴേക്ക് ഉരുണ്ട് പെയ്‌ക്കൊണ്ടിരുന്നത് അയാള്‍ കണ്ടില്ലാന്ന് നടിച്ചു. കുന്നിന്‍ നിറുകയിലാകെ പ്രകാശം തളം കെട്ടിനില്‍ക്കുന്നു. പാലൊളിപ്രഭ…പക്ഷേ നിരാശനായി…താന്‍ കണ്ട ജ്യോതിസ് അകലെ വളരെ അകലെയായിട്ട് വിളങ്ങി നില്‍ക്കുന്നു.അതിനടുത്തെത്താനുള്ള വഴി ആലോചിച്ച് അയാള്‍ നിലകൊണ്ടൂ.വൃഥാ?……

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...