18 Mar 2012

മാർക്സിൽനിന്ന് മിശിഹായിലേക്കോ? മാർഗം കൂടുന്ന മാർക്സിസ്റ്റ് രാഷ്ട്രീയത്തെപ്പറ്റി ഒരു വിചിന്തനം


ഡോ.എം.എസ്‌.ജയപ്രകാശ്‌

       യേശുവിനെ വിമോചനപ്പോരാളിയാക്കി ചിത്രീകരിച്ചതും, 'അന്ത്യഅത്താഴത്തെ'
വികളമാക്കി അവതരിപ്പിച്ചതും വിവാദമായിരിക്കയാണല്ലോ. സി.പി.എമ്മിന്റെ
പ്രത്യയശാസ്ത്രപുനരവലോകന റിപ്പോർട്ട്‌  പുറത്തുവിടുന്നതിനു
തൊട്ടുമുമ്പാണ്‌ യേശുവിനെ ആയുധമാക്കി ഒരു വിവാദത്തിന്‌
തിരികൊളുത്തപ്പെട്ടത്‌. വ്യക്തത്തയില്ലാത്ത ഒരുപ്രത്യയശാസ്ത്രരേഖയാണിപ്പോൾ പുറത്തുവന്നതും. അതിൽ നിന്നും രാഷ്ട്രീയകേന്ദ്രങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള
ഒരുപാധികൂടിയായിരുന്നിരിക്കണം ഈ യേശുവിവാദമെന്നും കാണാനാവും.
ക്രൈസ്തവസഭകളും സി.പി.എം നേതാക്കളും പരസ്പരം കുരിശിലേറ്റി തിരുമുറിവുകൾ
ഉണ്ടാക്കുന്ന കാഴ്ചകണ്ട്‌ ജനം അന്തം വിട്ടുനിൽക്കുകയുമാണ്‌. ഇതിനിടെ
യേശുവിന്റെ പേരിൽ സി.പി.ഐ-സി.പി.എം നേതാക്കൾ കൊമ്പുകോർക്കുകയും ചെയ്തു.
പരശുരാമക്ഷേത്രത്തെ കുരിശുരാമക്ഷേത്രമാക്കുന്നതായി മുമ്പ്‌ ഒരു
വിദ്യാർത്ഥി അഭിപ്രായപ്പെട്ടത്‌ ഇപ്പോൾ വീണ്ടും അന്വർത്ഥമായിരിക്കുന്നു.
മർദ്ദിതർക്കും, നിന്ദിതർക്കും, പീഡിതർക്കും വേണ്ടി മാർക്ക്സിന്റെ വഴി
തിരഞ്ഞെടുത്തവർ, മനുഷ്യനെമയക്കുന്ന കറുപ്പെന്നുപറയപ്പെടുന്ന മത
പ്രസ്ഥാനനായകനെ വാഴ്ത്തുന്നതിൽ കടുത്ത വൈരുദ്ധ്യമുണ്ട്‌. യേശുവിനെ
വീണ്ടും മരക്കുരിശിലേറ്റുവാനുള്ള ഈപുറപ്പാടിന്റെ ഗുട്ടൻസ്‌ ക്രൈസ്തവ
സമൂഹത്തിനുമാത്രമല്ല എല്ലാവിഭാഗത്തിലുംപെട്ടവർ തിരിച്ചറിയുന്നുണ്ട്‌.
നിരക്ഷരരും ചിന്താശൂന്യരുമായ ജനങ്ങളെ സംബോധന ചെയ്യുന്ന മട്ടിലാണ്‌
പാർട്ടി സമ്മേളനത്തിന്റെ അവസരത്തിൽ സി.പി.എം നേതാക്കൾ 'ഗിരിപ്രഭാഷണം'
നടത്തുന്നത്‌. ഇവർ ചെയ്യുന്നതെന്തെന്ന്‌ ഇവർക്കുമാത്രമല്ല, ഇവരുടെ
വോട്ടുബാങ്കിനുമറിയാം. യേശുചരിത്രപരമായി വിപ്ലവകാരി തന്നെ. ആ
സർട്ടിഫിക്കറ്റ്‌ ഇപ്പോൾ സി.പി.എം നൽകുന്നത്‌ വിരോധാഭാസമാണ്‌.


       'മതമില്ലാത്തജീവൻ' എന്ന പാഠഭാഗമുണ്ടാക്കിയ രണ്ടാം മുണ്ടശ്ശേരിമാർ
കുരിശിന്റെ വഴിയിൽ മതമുള്ള ജീവനെ കാണുന്നത്‌ വിചിത്രമായിരിക്കുന്നു.
'രൂപത' എന്നാൽ 'രൂപതരൂ' എന്നാണർത്ഥമെന്നു പറഞ്ഞ സി.പി.എം നേതാക്കൾ
ഇ.കെ.ജി സെന്റർ കേന്ദ്രമാക്കി പുതിയ 'രൂപത' സ്ഥാപിക്കാൻ സാധ്യതയുണ്ട്‌.
പ്രധാനപ്പെട്ട നേതാവിനെ മെത്രാനായി അഭിഷേകം ചെയ്യുകയുമാവാം. മാത്രമല്ല
വിപ്ലവാചാര്യന്മാരെ 'വാഴ്ത്തപ്പെട്ടവരാക്കാനും' കഴിയും. പോപ്പിനെ
സന്ദർശിക്കാൻ പോയ ഇ.കെ.നായനാർ അദ്ദേഹത്തിന്‌ സമ്മാനമായി കൊടുത്തത്‌
കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ ആയിരുന്നില്ല, 'ഭഗവത്ഗീത'യായിരുന്നു.
താമസിയാതെ സഖാവ്‌ കൃഷ്ണനെ അവതരിപ്പിച്ചുകൊണ്ട്‌ സി.പി.എം നേതാക്കളും
പ്രവർത്തകരും പീതാംബരധാരികളാകാനും സാധ്യതയുണ്ട്‌. പാർട്ടിയിലെ
'കാളിയമർദ്ദനം' അരങ്ങുതകർക്കുമെന്നും തോന്നുന്നു.


       1959-ൽ ഇ.എം.എസ്‌ സർക്കാരിനെതിരെ നടന്ന ക്രൈസ്തവസഭകളുടെ
വിമോചനസമരത്തിന്റെ അദൃശ്യശക്തികേന്ദ്രം യേശുക്രിസ്തുതന്നെയായിരുന്നല്ലോ.
അധർമ്മികളെ ചാട്ടവാറുകൊണ്ടടിക്കാൻ ഉപദേശിച്ച യേശുവിന്റെ ചാട്ടവർ പ്രയോഗം
ഏറ്റു പുളഞ്ഞവരാണ്‌ ഇ.എം.എസും കൂട്ടരും. ഇവിടെയാണ്‌
യേശുവിമോചനപ്പോരാളിയാകുന്നത്‌. ഇപ്പോഴിതാ യേശുനല്ലവനായിരിക്കുന്നു.
ക്രൂശിതരൂപത്തിന്‌ സ്ത്രോത്രം! ഇപ്രകാരം മാനസാന്തരം ഉണ്ടായ സ്ഥിതിയ്ക്ക്‌
സി.പി.എം പ്രവർത്തകർക്ക്‌ സഖാക്കളെ 'മാപ്പിള' എന്നോ 'അച്ചായൻ' എന്നോ
വിളിക്കാവുന്നതുമാണ്‌. 'മാപ്പിള' പ്രയോഗത്തിൽ മുസ്ലീംസഹോദരങ്ങളെയും
അണിനിരത്താം. പാർട്ടി സമ്മേളനവേദികൾക്ക്‌ അറഫാത്തിന്റെ
പേരിടുന്നതിനെക്കാൾ അതായിരിക്കും കൂടുതൽ ഉചിതം. ഇ.കെ.നായനാരുടെ
പച്ചനിറമുള്ള പോസ്റ്റർ അടിച്ച്‌ മലപ്പുറത്ത്‌ ഒട്ടിച്ചുവയ്ക്കുന്നതിനെക്കാൾ നല്ലതുമായിരിക്കും. മലപ്പുറത്തെ ചുവപ്പിക്കാൻ പോയവർ കണ്ടത്‌ അബ്ദുള്ളക്കുട്ടി പച്ചപിടിക്കുന്ന
കാഴ്ചയായിരുന്നു! വല്ലകലാപമോ മറ്റോ ഉണ്ടായാൽ അതിനെ 'മാപ്പിളക്കലാപം
-2012'എന്ന്‌  വിളിക്കുകയും ചെയ്യാം. പുന്നപ്രയിലും വയലാറിലും
കരിവള്ളൂരിലും രക്തസാക്ഷിസ്മാരകത്തിനരികെ ഓരോ കുരിശുകൂടി നാട്ടുന്നത്‌
കർത്താവിൽ വിലയം പ്രാപിക്കുന്നതിന്‌ സഹായകമാകും. കുരിശുമാർഗത്തിലേയ്ക്ക്‌
മടങ്ങിയ മനോജ്‌ എം.പിയ്ക്ക്‌ 'മുട്ടുവിൻ തുറക്കപ്പെടും' എന്നെഴുതിയ ഒരു
'ഇടയലേഖനം' അഭിനവ രൂപതാ കേന്ദ്രത്തിൽ നിന്നും അയക്കുകയും ചെയ്യാം.
എന്നിട്ടും മടങ്ങിവരുന്നില്ലെങ്കിൽ 'ദയാപരനായ കർത്താവേ ഈ ആത്മാവിനു
കൂട്ടായിരിക്കേണമേ' എന്ന സ്ത്രോത്രം ചൊല്ലുന്നതു നന്നായിരിക്കും.


യൂദാസിന്റെ വെള്ളിക്കാശ്‌, പാപത്തിന്റെ ശമ്പളം എന്നിവയിൽ വർദ്ധനവ്‌
വരുത്തേണ്ടിവരും 30 വെള്ളിക്കാശ്‌ പരിപ്പുവടയും കട്ടൻചായയും കഴിച്ചിരുന്ന
തുകയാണല്ലോ പാപകാലത്തിനുവളരെമുമ്പുള്ള  പാപത്തിന്റെ ശമ്പളം അനുഭവിച്ചശേഷം
പുതുക്കുന്നതായിരിക്കും ഉത്തമം. പിറവത്ത്‌ രണ്ടിനുമുള്ള അവസരം
കൈവന്നേക്കാം. മലയാറ്റൂർ, ആർത്തുങ്കൽ, കൊരട്ടിമുത്തി, പാളയം തുടങ്ങിയ
പള്ളികളിൽ പൊൻകുരിശ്‌ നേർന്നശേഷം പിറവത്ത്‌ നോമിനേഷൻ കൊടുക്കുന്നത്‌
ഉത്തമമായിരിക്കും. സ്ത്രീസ്ഥാനാർത്ഥിക്കാണ്‌ യോഗ്യതയെങ്കിൽ കർത്താവിന്റെ
മണവാട്ടികളെയും പരിഗണിക്കണം. എം.പി.യായിരുന്ന പാലക്കാട്ടെ ശിവരാമൻ
പാർട്ടി നേതാക്കളുടെ ജന്മിമനോഭാവത്തിൽ പ്രതിഷേധിച്ചാണ്‌ പാർട്ടിവിട്ടത്‌.
'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന വചനമനുസരിച്ച്‌ ശിവരാമനെ അന്വേഷിക്കേണ്ട
ബാദ്ധ്യത യേശുനാമത്തിൽ പാർട്ടിയ്ക്ക്‌ ഏറ്റെടുക്കേണ്ടതായിട്ടുണ്ട്‌. 1959
ജൂൺ 12ന്‌ വിമോചനസമരം ആരംഭിച്ചു. അന്ന്‌ ദീപികപത്രം മുഖപ്രസംഗ കോളം
ശൂന്യമാക്കിയിട്ടു എങ്കിലും ഒരു ബൈബിൾ വചനം എഴുതിച്ചേർത്തിരുന്നു.
'എന്തെന്നാൽ അവർ നന്മ ചെയ്യാൻ ഓർത്തില്ല. അവർ ദരിദ്രനെയും എളിയവനെയും
മനോവ്യഥയിൽ ഇരുന്നവനെയും മരണപര്യന്തം പീഡിപ്പിച്ചു.' ബംഗാളിലും
കേരളത്തിലും മറ്റും ഈ ബൈബിൾ വചനം തന്നെയാണ്‌ ഇപ്പോൾ ഉയർന്നു
പൊങ്ങുന്നത്‌.

       വിമോചന സമരകാലത്ത്‌ കമ്മ്യൂണിസ്റ്റ്‌ ഭരണകൂടത്തെ വെല്ലുവിളിച്ച സഭയുടെ
നേതാവ്‌ കാളാശ്ശേരി തിരുമേനിയായിരുന്നു. അദ്ദേഹത്തെ അറസ്റ്റുചെയ്യാൻ
ഇ.എം.എസ്സ്‌ സർക്കാർ ഉത്തരവിട്ടു. ആയിരക്കണക്കിന്‌ വിശ്വാസികൾ
ഇളകിമറഞ്ഞു. ഇതിനെ തുടർന്നാണ്‌ 1959 ജൂലായ്‌ മൂന്നാം തീയതി
തോമാശ്ലീഹായുടെ ഓർമ്മത്തിരുനാൾ ദിവസം തിരുവനന്തപുരത്തെ ചെറിയതുറയിൽ
വെടിവയ്പുണ്ടായത്‌. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചുവീണു.
മരിച്ച സ്ത്രീ അഞ്ചുകുട്ടികളുടെ മാതാവും ഗർഭിണിയുമായിരുന്നു.
"തെക്കുതെക്കൊരു ദേശത്ത്‌ അലമാലകളുടെ തീരത്ത്‌
ഭർത്താവില്ലാ നേരത്ത്‌ ഫ്ലോറയെന്നൊരു ഗർഭിണിയെ
ചുട്ടുകരിച്ചൊരു സർക്കാരേ പകരം ഞങ്ങൾ ചോദിക്കും." എന്ന മുദ്രാവാക്യം
പതിനായിരങ്ങൾ ഏറ്റുപാടി. ഇന്ന്‌ സി.പി.എം സംഘടിപ്പിച്ചിരിക്കുന്ന
ചിത്രപ്രദർശനശാലയിൽ കാണുന്ന ക്രൂശിതരൂപത്തിനു മുന്നിൽ കുടുംബസമേതം എത്തിയ
പിണറായി വിജയൻ ഈ ചരിത്രം കണ്ടില്ലെന്നു നടിച്ചാണ്‌ യേശുവിനെ
വിമോചനപ്പോരാളിയാക്കി ചിത്രീകരിച്ചതു. എന്തതിശയമേ പാർട്ടിതൻ തന്ത്രം എത്ര
മനോഹരമേ!!

ഗുണപാഠം: ഇന്ത്യൻ സാഹചര്യത്തെപ്പറ്റി മാർക്ക്സും എംഗൽസും പറഞ്ഞത്‌
കണ്ടില്ലെന്നു നടിച്ച്‌ അപ്രായോഗികമായ വർഗ്ഗ സമരം അടിച്ചേൽപ്പിക്കാൻ
ശ്രമിച്ചവരുടെ ദയനീയമായ പ്രത്യയശാസ്ത്ര പരാജയമാണ്‌ സി.പി.എം നേതാക്കൾ
വിളിച്ചു പറയുന്നത്‌. ജാതി-ജന്മി-നാടുവാഴി വ്യവസ്ഥയ്ക്ക്‌ എതിരെയാണ്‌
ഇവിടെ സമത്വത്തിനായുള്ള പോരാട്ടം വേണ്ടതെന്ന്‌ മാർക്ക്സ്‌ പറയുന്നു.
പാശ്ചാത്യമുതലാളിത്ത വ്യവസ്ഥയല്ല ഇവിടെയുള്ളതെന്നും മാർക്ക്സ്‌
പറയുന്നുണ്ട്‌. (മാർക്ക്സിന്റെ നോട്ട്സ്‌ ഓൺ ഇന്ത്യൻ ഹിസ്റ്ററി എന്ന കൃതി
കാണുക). മുതലാളിത്തത്തിനെതിരെയല്ല മദ്ധ്യകാല അവശിഷ്ടങ്ങൾക്കെതിരെയാണ്‌
പോരാട്ടം വേണ്ടതെന്ന്‌ ലെനിനും വ്യക്തമാക്കിയിട്ടുണ്ട്‌. ഈ പാത വെടിഞ്ഞ്‌
പരാജയമടഞ്ഞവർ മാർക്ക്സിൽ നിന്ന്‌ മിശിഹായിലേക്ക്‌ പോകുന്നത്‌ നല്ലതു
തന്നെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...