20 Apr 2012

മലയാളസമീക്ഷ കഴിഞ്ഞ ലക്കം


എ. എസ്‌. ഹരിദാസ്‌

പതിവു ശൈലിയിൽ നിന്ന് മാറണം
പ്രണയം:
ലൈംഗിക പീഡനങ്ങളെക്കുറിച്ചും ക്യാമ്പസ്‌ രാഷ്ട്രീയത്തെക്കുറിച്ചുമൊക്കെ
എഴുതിയ ശ്രീ സുധാകരൻ ചന്തവിളയ്ക്ക്‌ വിഷയത്തിൽ വ്യക്തമായൊരു
കാഴ്ചപ്പാടില്ലാത്തതുപോലെ തോന്നിക്കുന്നു. കുറച്ചെഴുതിയെന്നേയുള്ളു.
തികഞ്ഞ അവ്യക്തത്ത നിലനിൽക്കുകയും ചെയ്യുന്നു. എങ്കിലും സമൂഹവുമായി
ഇടപഴകിയാലേ പുരുഷന്റെയായാലും സ്ത്രീയുടെയായാലും കഴിവുകൾ വികസിക്കുകയും
വ്യക്തിത്വം വളരുകയും ചെയ്യൂ എന്ന നിരീക്ഷണം ശരിയാണ്‌. നാളത്തെ സമൂഹം
സ്വതന്ത്രമായി ഇടപഴകുന്ന വ്യക്തികളുടെ സംതൃപ്തസമൂഹമാവണമെന്ന ലക്ഷ്യം നാം
ആർജ്ജിക്കണം. അവിടെ സ്ത്രീക്കും, പുരുഷനും ശരീരം മാത്രമല്ല ഉള്ളതെന്നും,
അവർക്കകത്ത്‌ സമൂഹത്തിനായി സംഭാവന ചെയ്യാൻ ഒട്ടേറെ കഴിവുകളുടെ
ഭ്രൂണങ്ങളുണ്ടെന്നും സമൂഹം തിരിച്ചറിയണം. മതം ഒരു വ്യക്തിപരമായ വിഷയം
എന്നപോലെ ലൈംഗികതയും തികച്ചും വ്യക്തിപരമായ ഒന്നായി കരുതണം. സമൂഹത്തിന്റെ
മുന്നിലുള്ള ഇപ്പോഴത്തെ പ്രശ്നങ്ങൾ എന്തൊക്കെയെന്ന്‌ വിശദമായി പഠിക്കാൻ
കഴിയുകയും, അതിൽ ലൈംഗികതയുടെ പ്രശ്നത്തിന്റെ ഡിഗ്രിയെത്രയെന്നും
പഠിക്കണം. എന്നാലേ, ഈ വിഷയത്തിൽ വ്യക്തമായൊരു കാഴ്ചപ്പാട്‌
രൂപപ്പെടുത്താനോക്കു.

എഴുത്തുകാരന്റെ ഡയറി: സി.പി. രാജശേഖരന്റെ പംക്തി ഗംഭീരം.
ആക്ഷേപഹാസ്യത്തിന്റെ കൂമ്പടഞ്ഞിട്ടില്ല മലയാളത്തിൽ എന്ന്‌ ആശ്വസിക്കാം.
പക്ഷേ, സർ, ആക്ഷേപഹാസ്യത്തിന്റെ ഉൾക്കാമ്പറിഞ്ഞ്‌ സ്വയം തിരുത്താനൊന്നും
ഇക്കാലത്ത്‌ ആരെയും കിട്ടില്ലെന്ന്‌ ഒരടിക്കുറിപ്പുക്കൂടി
ചേർക്കാമായിരുന്നു.
അഞ്ചാം ഭാവം: (ജ്യോതിർമയി ശങ്കരൻ)
മുഖ്യമായും സ്ത്രീ സമൂഹം നേരിടുന്ന ആനുകാലികമായ വിവിധ പ്രശ്നങ്ങളെ
അപഗ്രഥിക്കുന്ന പംക്തി വളരെ നന്നായി. പ്രത്യയശാസ്ത്രങ്ങളിലേക്ക്‌
കടന്നില്ലെങ്കിലും, പ്രശ്നങ്ങളുടെ അവതരണത്തിനു പ്രാമുഖ്യം. ഈ
അവതരണത്തിന്‌ ഒരു പ്രതികരണം ആവശ്യമാണെന്ന്‌ തോന്നുന്നു. കാരണം അതിനാണല്ലോ
അവ അവതരിപ്പിക്കുന്നത്‌.
620 കോടിക്കുമേൽ വരുന്ന ലോകജനതയിൽ ബഹുകോടിപേരും നിലനിൽപിനായി പോരാട്ടം
നടത്തുന്ന ലോകമാണിന്നത്തേത്‌. അത്തരം പോരാട്ടങ്ങൾക്കാസ്പദമായ
പ്രശ്നങ്ങളിൽ അധികപങ്കും സ്ത്രീകളും കുട്ടികളും അനുഭവിക്കുന്നവതന്നെ.
ഇവയെ വിലയിരുത്താനും, സാമൂഹ്യ- രാഷ്ട്രീയ- സാംസ്കാരിക മേഖലകളുടെ
ഉപകരണങ്ങൾ വച്ച്‌ നിർധാരണം ചെയ്യാനും കഴിയാതെ ഇവയ്ക്ക്‌ പ്രതിവിധി
നിർദ്ദേശിക്കാനാവില്ല. എന്നാൽ, അതിനായുള്ള ആശയരൂപീകരണം തുടങ്ങുമ്പോൾ
തന്നെ പ്രശ്നങ്ങളെ 'രാഷ്ട്രീയവൽക്കരിക്കുന്നതിനെ' വിമർശിക്കാൻ ധാരാളം പേർ
കാണും. ഇതിനെ രാഷ്ട്രീയ വൽക്കരണമെന്നല്ല, പ്രത്യയശാസ്ത്രവൽക്കരണമെന്നു
വേണം പറയാൻ. പ്രത്യയശാസ്ത്രവൽക്കരണം, പ്രശ്നങ്ങൽക്ക്‌ ശാസ്ത്രീയ പരിഹാരം
കാണാനുള്ള ശ്രമത്തിന്റെ തുടക്കമാണ്‌.

പ്രശ്നങ്ങളുടെ പ്രത്യയശാസ്ത്രവൽക്കരണം, അതിന്റെ രാഷ്ട്രീയത്തെ
വെളിവാക്കുകതന്നെ ചെയ്യും. ആ രാഷ്ട്രീയം വച്ച്‌ പ്രവർത്തിക്കുകയും വേണം.
അങ്ങനെ ചെയ്യുമ്പോൾ ബഹുജനങ്ങൾ ബോധവൾക്കരിക്കപ്പെടണം. ഈ പ്രക്രിയയുടെ ഒരു
ഘട്ടമായി വേണം ഇവിടെ പ്രതിപാദിക്കുന്ന പംക്തിയുടെ പ്രസക്തിയെ കാണാൻ.
അതായത്‌ ജ്യോതിർമയിയുടെ പ്രബന്ധം, കാഴ്ചപ്പാടുകൾ ഉള്ളതാണ്‌. കാഴ്ചപ്പാടിൽ
ഒളിഞ്ഞിരിക്കുന്ന ചിന്തയുടെ തിളക്കം തിരിച്ചറിയണം.
എം.മുകുന്ദൻ

നിലാവുറങ്ങുന്ന വഴികൾ: പാർവ്വതി
കാവ്യാനുഭൂതിയുണർത്തുന്ന രചന. ജീവിതത്തിന്റെ അനുഭൂതിപകരുന്ന
ഓർമ്മച്ചിത്രങ്ങളും, ജീവിതം തന്നെയും! ഒരു ജന്മം കഴിഞ്ഞുപോയെന്ന്‌
വിശ്വസിക്കാൻ പ്രയാസം എന്തൊക്കെയോ സ്വപ്നങ്ങളും പ്രതീക്ഷകളുമായി
തുടങ്ങുന്ന ജീവിതം കുറെ ജീവിച്ചുകഴിയുമ്പോൾ എത്രനേടിയില്ലെങ്കിലും,
കഴിഞ്ഞുപോയല്ലോയെന്ന ആശ്വാസം ഇനിയും കുറിക്കാനുണ്ടാവും
ശ്രീപാർവ്വതിയ്ക്ക്‌. എഴുതുക, ആശംസകൾ നേരുന്നു.
ചരിത്രരേഖ: ഡോ: എം. എസ്‌. ജയപ്രകാശ്‌
പ്രതികരണങ്ങൾ ഉളവാക്കാൻ കഴിയുന്ന പ്രതിഭയുടെ ഒരു ചെറുലാഞ്ചനപോലുമില്ലാത്ത
രാഷ്ട്രീയവിമർശനത്തിന്‌ എന്തു പ്രസക്തിയെന്ന്‌ മനസ്സിലാവുന്നില്ല.
ക്ഷമിക്കണം.
സാഹിത്യമാധ്യമം എന്ന നിലയിൽ - (ആർ. ശ്രീലതാവർമ്മ)
സാഹിത്യഭാഷയുടെ സവിശേഷതകളെക്കുറിച്ചുള്ള ഒരു അക്കാദമിക്‌ പഠനത്തിന്‌
ആമുഖമായി ഭവിക്കുന്ന രചന. എന്നാൽ ശാസ്ത്രഭാഷ വിരസമാണെന്ന അർത്ഥത്തിൽ,
അത്‌ മൂർത്തമായതിനാൽ ആസ്വാദനത്തിനിടമില്ലെന്ന നിരീക്ഷണം ഒരു
പുനർവിചിന്തനത്തിനു വിധേയമാക്കണം. ശാസ്ത്രം സൃഷ്ടികർമ്മമെന്ന നിലയിൽ,
അതിന്റെ ഭാഷയും സംവേദനക്ഷമമാണെന്നാണ്‌ എളിയ അഭിപ്രായം. ശാസ്ത്രത്തെ
സംബന്ധിച്ച സാമ്പ്രദായികസങ്കൽപത്തെ അട്ടിമറിച്ചുകൊണ്ടാണ്‌
സാങ്കേതികവിദ്യയുടെ വികാസം. ഈ വളർച്ച സമൂഹത്തെയെന്നപോലെ, സംസ്കാരത്തേയും,
അതിന്റെ മുഖ്യ ശക്തിയായ ഭാഷയേയും സ്വാധീനിക്കും. ഈ അർത്ഥത്തിലുള്ള ഒരു
പുനർവിചിന്തനമാണ്‌ സൂചിപ്പിച്ചതു.
ചെമ്മനം ചാക്കോ

ശ്രീ. എസ്‌. സുജാതൻ പരിഭാഷപ്പെടുത്തിയ ശ്രീ ശ്രീ രവിശങ്കറിന്റെ
"ജീവിതരഹസ്യങ്ങൾ", സാങ്കേതികമായി വിലയിരുത്തിയാൽ, അതൊരു
പരിഭാഷയാണെന്നുതോന്നാത്തത്തരത്തിൽ ണല്ലോരു വായനക്കിടയാക്കി. സ്ഫുടമായ
ഭാഷ- അത്‌ അഭിനന്ദനാർഹം തന്നെ. എന്നാൽ അതിന്റെ ഉള്ളടക്കം സ്വീകാര്യമായി
തോന്നിയില്ല. തികച്ചും വ്യക്തിഗതമായ ജീവിതസങ്കൽപ്പങ്ങളാൽ അലംകൃതമായ
ചിന്തകൾ എന്തുധർമ്മം നിർവ്വഹിക്കുന്നു? സമൂഹത്തിൽ ഓരോരുത്തരെയായി
തത്വചിന്തയുടെ ഭാഷയിലൂടെ സ്വാധീനിക്കുമ്പോൾ, അതിന്‌ തനതായൊരു
രാഷ്ട്രീയതലമുണ്ടെന്നു തിരിച്ചറിഞ്ഞില്ലെങ്കിൽ അപകടമാണ്‌. വ്യക്തിയുടെ
സുഖം (അത്‌ ആദ്ധ്യാത്മികമായാലും, ഭൗതികമായാലും) എന്തെന്നതുസംബന്ധിച്ചു
ചിന്തിക്കാനുള്ള നേരമല്ല ഇത്‌. സമൂഹം പൊതുവിൽ നേരിടുന്ന നിലനിൽപ്പിന്റെ
പ്രശ്നങ്ങളിലേക്കും അതിന്റെ സാമൂഹികതയിലേയ്ക്കും ശ്രദ്ധിക്കുന്ന
താത്വികവിചിന്തനമാണ്‌ കാലം നമ്മോടാവശ്യപ്പെടുന്നത്‌. അത്‌ അങ്ങനെ നോക്കാൻ
തുനിയാതെ, ജീവിതം പ്രതിജനഭിന്നമാണെന്ന സങ്കൽപം, ചൂഷണത്തിന്റെ കടുത്ത
യാഥാർത്ഥ്യങ്ങൾക്ക്‌ മറയിടുകയെന്ന ദൗത്യം നിറവേറ്റാനാണ്‌
ലക്ഷ്യമിടുന്നത്‌. ഇതു തിരിച്ചറിഞ്ഞില്ലെങ്കിൽ വരാവുന്ന അപകടം
പ്രതീക്ഷിക്കുന്നതിലും അപ്പുറത്തായിരിക്കും.

സമന്വയത്തിന്റെ മറുപ്പച്ചകൾ - സി. രാധാകൃഷ്ണൻ
മലയാളത്തിന്റെ മഹാഭാഗ്യങ്ങളായ ചുരുക്കം പേരിൽ ഒരാളുടെ കാഴ്ചപ്പാടിൽ
മിന്നിത്തിളങ്ങുന്ന സമന്വയ ചിന്തകളായി ഈ വാക്കുകളെ കാണണം. ഈ ദു:ഖാകുലമായ
ലോകത്ത്‌, പരസ്പരം വെട്ടികീറാൻ നിൽക്കുന്ന 'ഗ്രൂപ്പു'കളുടെ കാലത്ത്‌,
സമന്വയത്തിന്റെ മഹാമേരുക്കളെ കണ്ടാൽ തിരിച്ചറിയാൻ കഴിയുന്നവർ അതിവിരളം.
എഞ്ചിനീയറിംഗിന്റെ ഭാഷയിൽ '​‍ീയൽ​‍്മശ്​‍ി'(മുന്നിലുള്ളത്‌ കണ്ടാൽ
തിരിച്ചറിയാനുള്ള ശേഷി) ഒരു പ്രധാനഘടകമാണ്‌. തന്റെ ശാസ്ത്രബുദ്ധി
കൊണ്ടായിരിക്കണം ശ്രീ. സി. രാധാകൃഷ്ണന്‌ ഇത്‌ എളുപ്പം കഴിയുന്നത്‌. ഈ
കാഴ്ചയുടെ കണ്ണ്‌ എല്ലാവർക്കും തെളിഞ്ഞുകിട്ടാൻ ഈ പ്രബന്ധം സഹായിക്കും.

മുകുന്ദനും പി.സുജാതനും
വിമർശനത്തിനുപയോഗിക്കുന്ന ഭാഷയുടെ പേരിൽ, പി.സുജാതന്റെ ലേഖനത്തിന്റെ
ആശയപരമായ കുറവുകൾക്ക്‌ മാപ്പുകൊടുക്കാം. എന്നാൽ ചരിത്രത്തിൽ, ആധുനികതയുടെ
വിളയാട്ടം മലയാളനാടിനെ എവിടെ എത്തിച്ചുവേന്ന്‌ സുജാതൻ ഒരു നിമിഷം
ചിന്തിക്കണം. 'ആധുനികത' ഒരു പ്രസ്ഥാനമെന്ന നിലയിൽ മലയാളിയെ
കുഴിമടിയരാക്കിയ വർത്തമാനകാല ദുരന്തം കാണാൻ കൂടി ലേഖകൻ ശ്രദ്ധിക്കണം.
പിന്നെ, വ്യക്തിനിഷ്ഠമായ പരാമർശങ്ങൾ വലിയ വിഷയമല്ല. അത്‌ ചർച്ച
ചെയ്യേണ്ടതുമല്ല.

രഘുനാഥ്‌ പലേരി, ദിലീപ്‌ മാന്തവാടി
ഒരു നുറുങ്ങനുഭവം രഘുനാഥ്‌ ഒരു രചനയ്ക്കിടയാക്കിയത്‌ ആദരണീയം. കുറെയധികം
വാക്കുകളിൽ കുറച്ചുമാത്രം കാര്യം പറയുന്ന ദിലീപ്‌ മാനന്തവാടിയുടെ
സിനിമാലോക പരാമർശം വായിച്ചു തീർക്കാൻ ബുദ്ധിമുട്ടാക്കി.
ഒ.വി. വിജയനെക്കുറിച്ച്‌ ഫൈസൽബാവ
താൻ സ്നേഹിക്കുന്ന വിജയനെ, ആരാധനയോടെ ആവിഷ്കരിച്ച ലേഖകന്‌ അഭിനന്ദനങ്ങൾ.
ഒ.വി.വിജയന്റേയും ആധുനികതയുടെ പിൻതുടർച്ചക്കാരായ മറ്റ്‌ പ്രമുഖ
സാഹിത്യക്കാരന്മാരുടേയും കൃതികളെക്കുറിച്ച്‌ സമഗ്രമായൊരു പഠനം നമ്മുടെ
കാലം ആവശ്യപ്പെടുന്നുണ്ട്‌. അതിനുവേണ്ട ഊർജ്ജവും ആർജ്ജവും ഫൈസൽബാവയ്ക്ക്‌
ആശംസിക്കുന്നു.

മലനാടിന്റെ മാറ്റൊലി (മീരാകൃഷ്ണ)

അയ്യങ്കാളിയെക്കുറിച്ച്‌ ഇനിയും ഒട്ടേറെ പഠിക്കാനിരിക്കെ, അതിനു മുതൽ
കൂട്ടാവുന്ന രണ്ടുകൃതികളെക്കുറിച്ചുള്ള ഹ്രസ്വമായ ഏതാനും ഖണ്ഡികകൾ
മീരാകൃഷ്ണ തയ്യാറാക്കിയിരിക്കുന്നു. എന്നാൽ അയ്യങ്കാളിയെ നാം മറന്നുവോ
എന്നു സംശയിക്കുന്ന തരത്തിലുള്ള ഏതാനും വാചകങ്ങൾ കണ്ടു.
ചരിത്രപുരുഷന്മാരെ സമുദായവൽക്കരിക്കുന്ന ഇന്നത്തെ കാലത്തെ ചില
ശ്രമങ്ങളാണ്‌ കുഴപ്പങ്ങൾക്കിടയാക്കുന്നത്‌.
കഥയുടെ ലവണ തീരങ്ങൾ (അജിത്ത്‌ കെ.ഡി)
മനോഹരമായ ഭാഷയിലൂടെയുള്ള ആസ്വാദനക്കുറിപ്പ്‌.
കൃഷിയെക്കുറിച്ചുള്ള പ്രബന്ധങ്ങൾ ഒരു ലക്ഷ്യബോധം സൃഷ്ടിക്കുന്നു. മൺമറഞ്ഞ
തലമുറയ്ക്ക്‌ കൃഷിക്കപ്പുറം മറ്റൊന്നുമില്ലായിരുന്നു. കൃഷിയിൽ
ജീവിക്കുകയും, അതുകൊണ്ട്‌ ചുമതലകൾ നിറവേറ്റുകയും നാളെ നമുക്കായി കുറേ
വിത്തുകൾ കരുതിവയ്ക്കുകയും ചെയ്തു. അവർ എന്നാൽ വേഗതകൂടിയ ലോകത്ത്‌
മത്സരത്തിന്റെ കാപട്യത്തിൽ പെട്ട്‌ ജീവിതത്തിൽനിന്നും മരണത്തിലേയ്ക്ക്‌
പായുന്ന നമുക്ക്‌, പൂമുഖമുറിയിലെ കാഴ്ചവസ്തുവായി മാറിയോ കൃഷി.
അക്കാലത്തിന്റെ രമണീയതയെവിട്ട്‌ നാം എങ്ങോട്ടാണ്‌ പായുന്നത്‌? നിത്യമായ
ശൂന്യതയിലേക്കോ?

കഥാവിഭാഗം
തൃണാവർത്തനം (ജനാർദ്ദനൻ വല്ലത്തരി) ദാർശനികമാനങ്ങൾ ഉള്ള കൃതിയാണ്‌.
കവിതയുടെ സവിശേഷതയായ, ദർശനത്തെ ഉൾകൊള്ളാനുള്ള ശേഷി ചെറുകഥയിലും
പരീക്ഷിക്കാനുള്ള കഥാകൃത്തിന്റെ ശ്രമം തുടരുന്നുവേങ്കിൽ നന്നായിരിക്കും.
എന്നാൽ വല്ലത്തേരിയുടെ മറ്റു കഥകളിലടക്കം കാണുന്നതും നിത്യജീവിതത്തിന്റെ
ജൈവാനുഭവങ്ങളെ ആവിഷ്ക്കരിക്കാത്തതുമായ പാത്രസൃഷ്ടി മാറണം. ജൈവാനുഭവങ്ങളിൽ
നിന്ന്‌ നമുക്കിടയിൽ തന്നെയുള്ള കഥാപാത്രങ്ങളിലൂടെയാണ്‌ ചെറുകഥ
രചിക്കുന്നതെങ്കിൽ, മലയാള സാഹിത്യത്തിലെ മറ്റൊരു വിസ്തൃതമായ മേഖല
തുറക്കലാവുമത്‌. ആധുനികതയുടെ പതിവുശൈലിയിൽ നിന്നും കഥാകൃത്ത്‌ സ്വയം
കുതറിമാറണം. സുജിത്‌ ബാലകൃഷ്ണൻ (കരിയൻ ഐ.എ.എസ്‌) ആനുകാലിക വിഷയത്തിൽ
നെയ്തെടുത്ത കഥ, കാലോചിതമെന്ന്‌ വിശേഷിക്കപ്പെടും.
ഡോ.(മേജർ) നളിനി ജനാർദ്ദനൻ:- പുതിയ കഥാപാത്രങ്ങളിലൂടെ പുനർജനിച്ച പഴയൊരു
കഥ. മാനവബന്ധങ്ങളിലെ ഇരുൾമൂടലിന്‌ പണ്ടും ചില സംവിധാനങ്ങൾ ഇടയാവാറുണ്ട്‌.
സണ്ണി തായങ്കരി:- സത്യത്തിന്റെ നേർപകർപ്പ്‌ സാഹിത്യമാകുമോ എന്ന ചോദ്യം
'പരിണതി ചക്രം' ഉയർത്തുന്നു. ഓരോ മഹത്തായ കൃതിയിലും അതുപോലെ മഹത്തായ
നുണയായിരിക്കും. പത്രവാർത്തപോലെയൊരു കൃതിയായിപ്പോയി ചെറുകഥ. നാളെ
എന്താവണമെന്ന സ്വപ്നത്തെ ഉള്ളിൽ വഹിക്കുന്നതാവണം ഇന്നിന്റെ ആവിഷ്ക്കാരം.
അല്ലാതെ കേവലം കണ്ടതു പറയലാവരുത്ത്‌.

ഋതുപാപം (തോമസ്‌ പി. കൊടിയൻ):- ണല്ലോരു കഥ കുറഞ്ഞ വാക്കുകൾ -
അഭിനന്ദനങ്ങൾ! അച്ചാമ തോമസിന്റെ "തൊമ്മനും ഞാനും" കഥാസന്ദർഭത്തിന്റെ
അപൂർവ്വതയാൽ ശ്രദ്ധേയമായി.
മോഹൻ ചെറായി: വ്യത്യസ്തമായൊരു കഥാസന്ദർഭം തെരഞ്ഞെടുത്താവിഷ്കരിച്ചു ശ്രീ
മോഹൻ ചെറായി. കുറഞ്ഞ വാക്കുകളിൽ ണല്ലോരു കഥ. മൂന്നാം മുറ (അക്ബർ ചാലിയർ).
കഥയാണോ, അനുഭവ വിവരണമാണോ എന്നു സംശയം. ടി. ബി. ലാൽ എഴുതിയത്‌ ണല്ലോരു
കഥയാണ്‌. ജാനകിയുടെ 'ആവർത്തനകാലം' ശ്രദ്ധേയമായി. ഷാജഹാന്റെ ഹ്രസ്വകഥ,
സരിജ എൻ. ഏശിന്റെ "ആത്മാവുകളെ...", ശീതൾ പി. കെ., കെ. സി. ഗീത, രാജേഷ്‌
ശിവ, ചന്ദ്രകാന്തൻ, ചന്തുനായർ, ആഷർ, ഷാജി കൊല്ലങ്കോട്‌, പുൽക്കൊടി,
ആചാര്യർ എന്നിവരുടെ കഥകൾ എന്നിവയും ഈ ലക്കത്തിലുണ്ട്‌.
യാത്രാനുഭവങ്ങൾ (പ്രഫുള്ളൻ തൃപ്പൂണിത്തുറ), വി. രവികുമാറും, എൻ. ബി.
സുരേഷും തയ്യാറാക്കിയ പരിഭാഷകൾ എന്നിവയും ഈ ലക്കം മലയാള സമീക്ഷയുടെ നല്ല
വായാനുഭവമാക്കി.

കവിത:
ചെമ്മനം ചാക്കോ, സത്യൻ മാടാക്കര, ഡോ. കെ. ജി. ബാലകൃഷ്ണൻ, വി. പി. ജോൺസ്‌,
ജിജോ അഗസ്റ്റിൻ, ഷാജി നായരമ്പലം, കമലാലയം രാജൻ, സുകുമാർ അരിക്കുഴ, എസ്സാർ
ശ്രീകുമാർ, ശാന്താ മേനോൻ, ശ്രീകൃഷ്ണദാസ്‌ മാത്തൂർ, എം. എൻ. പ്രസന്നകുമാർ,
സത്താർ അഡൂർ, നിദർശ്‌ രാജ്‌, ആര്യാട്‌ പി. മോഹനൻ, യാമിനി ജേക്കബ്‌,
മഹർഷി, ശ്രീദേവി നായർ, ചന്തു, ശ്രീകൃഷ്ണദാസ്‌ മാത്തൂർ, വീണാദേവി,
സന്തോഷ്‌ പാല, സോഫിയ കണ്ണേത്ത്‌, ബി ഹാബ്‌, ദേജാവു, രാജേശ്‌ ചിത്തിര,
ഗിരീഷ്‌ വർമ്മ ബാലുശ്ശേരി, നിദർശ്‌ രാജ്‌, ശാന്ത കാവുസായി, കെ. ജി.
സൂരജ്‌, കുസുമം ആർ പുന്നപ്ര, കലാ വല്ലഭൻ, ലിച്ചിസ ബിജെകെ, അന്വേഷി, അഭയ,
എം. കെ. ഹരികുമാർ എന്നിവർ രചിച്ച കവിതകൾ ഈ ലക്കത്തിൽ
ഉൾപ്പെടുത്തിയിരിക്കുന്നു.

ഫൈസൽബാവയുടെ 'ആരോഗ്യം' പംക്തിയും ഷീബാ രാമചന്ദ്രന്റെ പ്രസക്തമായ
ചോദ്യങ്ങളും (സ്ത്രീ-പെണ്ണിന്‌ ഉടലാണോ, തലയാണോ വലുത്‌?), ഇ. എ. സജി
തട്ടാത്തുമം, മൻസൂർ ചെറുവാടി, മനോജ്‌ രാജഗോപാൽ, ബിനോയ്കുമാർ കണ്ടത്തിൽ,
പരപ്പനാടൻ എന്നിവരുടെ അനുഭവകുറിപ്പുകളും ഭംഗിയായിരിക്കുന്നു.
'രാജി'യുടെയും സത്യൻ താന്നിപ്പുഴയുടേയും ഓർമ്മക്കുറിപ്പുകൾ, സനൽ ശശിധരൻ,
രാം മോഹൻ പാലിയത്ത്‌, ഇന്ദിരാ ബാലൻ ഇവരുടെ കാവ്യചിന്തകൾ, ഇംഗ്ലീഷ്‌
വിഭാഗത്തിലെ രചനകൾ (ഗീത മുന്നൂര്ർക്കോട്‌, എ. കെ. ശ്രീനാരായണ ഭട്ടത്തിരി,
വിന്നി പണിക്കർ, രാജനന്ദിനി) എന്നിവയും ശ്രദ്ധേയമായി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...