20 Apr 2012

തെങ്ങിന്റെ ചങ്ങാതിക്കൂട്ടം - വനിത ശാക്തീകരണത്തിന്‌ ഉത്തമമാതൃക

ചങ്ങാതിക്കൂട്ടം ചാർജ് ഓഫീസർമാർ തയ്യാറാക്കിയത്

നാളികേര വികസനബോർഡിന്റെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടി
കാർഷിക മേഖലയിൽ വിപ്ലവാത്മകമായ മാറ്റത്തിന്‌ വഴിയൊരുക്കിയിരിക്കുകയാണ്‌.
തെങ്ങ്‌ കയറ്റതൊഴിലാളികളുടെ ദൗർലഭ്യം കേരകൃഷിമേഖലയെ ഒട്ടാകെ
പ്രതിസന്ധിയിലാക്കിയ ഘട്ടത്തിലാണ്‌ ഒരു ആശാകിരണമായി ചങ്ങാതിക്കൂട്ടം
അവതരിച്ചതു. ഇക്കഴിഞ്ഞ ആഗസ്റ്റ്‌ പതിനേഴാം (ചിങ്ങം 1) തീയതി ആരംഭിച്ച
യന്ത്ര സഹായത്തോടെയുള്ള തെങ്ങ്‌ കയറ്റ പരിശീലന പരിപാടി, 5000 ചങ്ങാതികൾ
എന്ന നിർദ്ദിഷ്ട ലക്ഷ്യം പൂർത്തിയാക്കി വിജയകരമായി മുന്നേറുമ്പോൾ
ചങ്ങാതികളിൽ ബഹുഭൂരിപക്ഷവും മെച്ചപ്പെട്ട വരുമാനമാർഗ്ഗം കണ്ടെത്തിയതിൽ
സംതൃപ്തരാണ്‌, കേരകർഷകരാകട്ടെ വിളിപ്പുറത്ത്‌ ചങ്ങാതിമാരുള്ളതിൽ
സന്തുഷ്ടരും.

പുരുഷന്മാരുടെ കുത്തകയായിരുന്ന തെങ്ങുകയറ്റ രംഗത്തേക്ക്‌ വനിതകളുടെ
കടന്ന്‌ വരവായിരുന്നു യന്ത്രസഹായത്തോടെയുള്ള പരിശീലനപരിപാടിയുടെ എടുത്ത്‌
പറയേണ്ട മറ്റൊരു നേട്ടം. വനിതകൾക്ക്‌ സ്വയംതൊഴിൽ കണ്ടെത്തുന്നതിനും
സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കുന്നതിനും തെങ്ങ്‌ കയറ്റ പരിശീലനപരിപാടി
വലിയൊരളവ്‌ വരെ സഹായകമാകുന്നു. ബോർഡ്‌ 29 ആഴ്ചകളിലായി നടത്തിയ 240
പരിശീലനക്ലാസ്സുകളിൽ കാസറഗോഡ്‌, കണ്ണൂർ, കോഴിക്കോട്‌, മലപ്പുറം, തൃശ്ശൂർ,
എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം എന്നീ
ജില്ലകളിൽ നിന്നായി 390 വനിതകൾ വിജയകരമായി പരിശീലനം പൂർത്തിയാക്കി,
സജീവമായി തൊഴിൽമേഖലയിലേക്ക്‌ ഇറങ്ങിക്കഴിഞ്ഞു.
കാസറഗോഡ്‌ നടന്ന പരിശീലന പരിപാടിയിലാണ്‌ സംസ്ഥാനത്ത്‌ ആദ്യമായി വനിതകൾ
തെങ്ങ്‌ കയറ്റ പരിശീലനം നേടിയത്‌. ജില്ലയിൽ ഇതുവരെ 25 വനിതകൾ പരിശീലനം
പൂർത്തിയാക്കിയിട്ടുണ്ട്‌. അവരിൽ റീന, ബബിത, ബിജിത തുടങ്ങിയവർ
തെങ്ങ്കയറ്റം ഉപജീവനമാർഗ്ഗമായി സ്വീകരിച്ചവരിൽ ചിലരാണ്‌. കരിക്ക്‌
വിൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്ന റീന തനിക്കാവശ്യമുള്ള കരിക്ക്‌
സ്വയംതെങ്ങ്‌ കയറി ശേഖരിക്കുകയാണ്‌ ചെയ്യുന്നത്‌. സ്വന്തം
പഠനാവശ്യങ്ങൾക്ക്‌ പണം കണ്ടെത്തുന്നതിനോടൊപ്പം വീട്ടുകാർക്കൊരു
താങ്ങാവുന്നതിനുമാണ്‌ കാസർഗോഡ്‌ ജില്ലയിലെ വെസ്റ്റ്‌ എളേരി പഞ്ചായത്തിലെ
സഹോദരിമാരായ ബബിതയും ബിജിതയും തെങ്ങ്കയറ്റം സ്വായത്തമാക്കിയത്‌.
കംപ്യൂട്ടർ അക്കൗണ്ടിംഗും ഡിടിപിയും കൈമുതലായുണ്ട്‌ ബബിതയ്ക്ക്‌.
ഏളേരിത്തട്ട്‌ ഇ.കെ.നായനാർ സ്മാരക ഗവണ്‍മന്റ്‌ കോളേജിൽ ബിഎ അവസാന വർഷ
വിദ്യാർത്ഥിനിയാണ്‌ അനുജത്തി ബിജിത. ഒരു തെങ്ങിൽകയറാൻ 15 രൂപയാണ്‌ കൂലി.
മണ്ട വൃത്തിയാക്കാൻ 25 രൂപ വരെ ലഭിക്കാറുണ്ട്‌. ദിവസവും 30 മുതൽ 50 വരെ
തെങ്ങിൽ കയറും. ചേച്ചി ബബിത പഠനം പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്‌.
തെങ്ങ്‌ ചതിക്കില്ലെന്നാണ്‌ ഇവരുടെ വിശ്വാസം.
കണ്ണൂർ ജില്ലയിൽ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലനപരിപാടിയിൽ
പതിമൂന്ന്‌ വനിതകളാണ്‌ പരിശീലനം നേടിയത്‌. ഇവരിൽ ആലക്കോട്‌ സ്വദേശിനി
ബിന്ദു, സഹചങ്ങാതി ഷൈനിയുമൊന്നിച്ചാണ്‌ തെങ്ങ്‌ കയറുന്നത്‌. ഒരുദിവസം
ഒരാൾക്ക്‌ 25 തെങ്ങ്‌ വരെ കയറുവാൻ സാധിക്കുന്നുണ്ടെന്നാണ്‌ ബിന്ദു
പറയുന്നത്‌. ഒരു തെങ്ങിന്‌ 12 രൂപയാണ്‌ ലഭിക്കുന്നത്‌.  മുഴുവൻ സമയ
തെങ്ങുകയറ്റക്കാർ അല്ലാത്ത ഇവർ മറ്റ്‌ ജോലികൾക്കൊപ്പം തെങ്ങ്‌ കയറ്റവും
വരുമാനമാർഗ്ഗമായി സ്വീകരിച്ചിരിക്കുന്നു.

കോഴിക്കോട്‌ ജില്ലയിൽ 49 വനിതകളാണ്‌ തെങ്ങ്കയറ്റ പരിശീലനം വിജയകരമായി
പൂർത്തിയാക്കി  തെങ്ങ്‌ കയറ്റത്തിൽ സജീവമായിരിക്കുന്നത്‌. കാഞ്ഞിരപ്പാറ
പഞ്ചായത്തിൽ പരിശീലനം നേടിയ പ്രസീത ദിനേശൻ, ബിന്ദു സുന്ദരൻ പെരുവണ്ണാമൂഴി
കൃഷി വിജ്ഞാനകേന്ദ്രത്തിൽ പരിശീലനം നേടിയ റീജ കെ.ബി., സിന്ധു സി.കെ.
എന്നിവർ തെങ്ങ്‌ കയറ്റമേഖലയിൽ ചുവടുറപ്പിച്ചവരിൽ ചിലരാണ്‌.  ഇവർ
പ്രതിദിനം മുപ്പതോളം തെങ്ങുകൾ കയറുകയും മൂന്നൂറ്‌ രൂപയോളം
വരുമാനമുണ്ടാക്കുകയും ചെയ്യുന്നുണ്ട്‌. ഇവരിൽ പ്രസീദ ദിനേശൻ പോസ്റ്റ്‌
വുമണായി ജോലി നോക്കുന്നതിനിടയിലാണ്‌ തെങ്ങ്കയറ്റ പരിശീലന പരിപാടിയിൽ
പങ്കെടുക്കാനെത്തിയത്‌. പരിശീലനം പൂർത്തിയാക്കികഴിഞ്ഞപ്പോൾ ജോലി
ഉപേക്ഷിക്കാനായിരുന്നു തീരുമാനം. ഒരു തെങ്ങിൽ കയറുന്നതിന്‌ 15 രൂപയാണ്‌
കൂലി. പ്രസീദയുടെ സേവനത്തിന്‌ നാട്ടിൽ വൻ ഡിമാന്റാണ്‌.  പോസ്റ്റ്‌
ഓഫീസിലെ ജോലിയിൽ നിന്ന്‌ കിട്ടിയിരുന്നതിന്റെ ഇരട്ടിവരുമാനം
ലഭിക്കുന്നുണ്ട്‌.  ഉച്ചയോടെ ജോലി തീർക്കാനും കഴിയുന്നു.
തൃശൂർ ജില്ലയിലെ അത്താണിയിൽ നടന്ന പരിശീലനത്തിൽ 48 വനിതകളാണ്‌
യന്ത്രസഹായത്താൽ തെങ്ങുകയറ്റം പരിശീലിച്ചതു. പരിശീലനം വിജയകരമായി
പൂർത്തീകരിച്ചവർ തെങ്ങ്‌ കയറ്റം തൊഴിലായി സ്വീകരിച്ചുകഴിഞ്ഞു.
തെങ്ങ്കയറാൻ തുടങ്ങിയതിനുശേഷം കുടുംബത്തിന്റെ വരുമാനത്തിൽ കാര്യമായ
വർദ്ധനവുണ്ടായതായി ചങ്ങാതിമാരായ സാഹിറ, ഉമാദേവി, റീന, ഉദയ, ജയശ്രീ
എന്നിവർ സാക്ഷ്യപ്പെടുത്തുന്നു. വീട്ടുജോലികൾ കഴിഞ്ഞ്‌ ലഭിക്കുന്ന ഒഴിവ്‌
സമയത്ത്‌ മുപ്പതോളം തെങ്ങുകൾ കയറുവാൻ ഇവർക്ക്‌ സാധിക്കുന്നുണ്ട്‌. ഒരു
തെങ്ങിന്‌ ഇരുപത്‌ മുതൽ ഇരുപത്തിയഞ്ച്‌ രൂപവരെയാണ്‌ കൂലിയായി
ലഭിക്കുന്നത്‌. കുടുംബത്തിന്റെ വരുമാനസമ്പാദനത്തിൽ തങ്ങളുടെ പങ്ക്‌
നിർവ്വഹിക്കുവാൻ സാധിക്കുന്നതിൽ ഇവർ കൃതാർത്ഥരാണ്‌.
എറണാകുളം ജില്ലയിൽ 63 വനിതകളാണ്‌ ബോർഡിന്റെ ചങ്ങാതിക്കൂട്ടം
പരിശീലനപരിപാടി പൂർത്തിയാക്കിയത്‌. ഇവരിൽ പുത്തൻവേലിക്കരയിലെ ഡെൻസി ടോമി
ദിവസേന 26 തെങ്ങോളം കയറുന്നുണ്ട്‌. ഒരുദിവസം പരമാവധി 700 രൂപയോളം
വരുമാനമുണ്ടാക്കുന്നു. സമീപപ്രദേശങ്ങളിലെ പരിചയക്കാർ പറഞ്ഞറിഞ്ഞാണ്‌
തെങ്ങുകയറാൻ ആളുകൾ വിളിക്കുന്നത്‌. തെങ്ങ്‌ കയറാൻ ആളെക്കിട്ടാൻ
ബുദ്ധിമുട്ടള്ളതിനാൽ ഒരിക്കൽ വിളിച്ചവർ തന്നെ വീണ്ടും വിളിക്കുകയാണ്‌
പതിവേന്ന്‌ ഡെൻസി പറയുന്നു.
റബ്ബറിന്റ നാടായ കോട്ടയം ജില്ലയിൽ ചങ്ങാതിക്കൂട്ടത്തിന്റെ
പരിശീലനപരിപാടികൾ സംഘടിപ്പിച്ചപ്പോൾ സ്ത്രീകളുടെ
പ്രാതിനിധ്യത്തെക്കുറിച്ച്‌ പ്രതീക്ഷകൾ കുറവായിരുന്നു.  എന്നാൽ കോട്ടയം
സർവ്വീസ്‌ സോസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള പരിശീലനത്തിൽ 16 പേർ
ഊർജ്ജസ്വലതയോടെ പങ്കെടുക്കാനെത്തി. ചെറുപ്പക്കാരുടെ പ്രാതിനിധ്യം
കൂടുതലായിരുന്നു എന്നതാണ്‌ മറ്റൊരു പ്രത്യേകത. കുടുംബങ്ങളിൽ നിന്ന്‌ 6
ദിവസം മാറിനിൽക്കുക എന്നത്‌ പലർക്കും ഒരു ബുദ്ധിമുട്ടായിരുന്നു. എങ്കിലും
പരിശീലനത്തിൽ പങ്കെടുക്കാനുള്ള താൽപര്യത്തിൽ പരിശീലനാർത്ഥികൾ ആ
വിഷമതകളൊക്കെ മറന്നു. പരിശീലനത്തിനെത്തിയ പുരുഷന്മാരിൽ ചിലർ ഭീതി മാറാതെ
വിഷമിച്ചപ്പോഴും സ്ത്രീകൾക്ക്‌ ആവേശം കൂടുതലായിക്കണ്ടു. ഏതുവിധേനയും ഈ
തൊഴിൽ പഠിച്ചെടുത്ത്‌ ഉപജീവനമാർഗ്ഗം കണ്ടെത്തണമെന്ന ദൃഢനിശ്ചയത്തോടെയാണ്‌
പല വനിതകളും പരിശീലനത്തിനെത്തിയത്‌.

പരിശീലനത്തിൽ സജീവമായി പങ്കെടുത്തവരെ നാളികേര വികസനബോർഡ്‌ തുടർന്ന്‌
സമീപിച്ചപ്പോൾ ലഭിച്ച പ്രതികരണം സ്വാഗതാർഹമായിരുന്നു. പരിശീലനത്തിനുശേഷം
തങ്ങളുടെ മേഖലകളിൽ ശരാശരി 30-40 തെങ്ങുകളിൽ പ്രതിദിനം അവർക്ക്‌
കയറാനാവുന്നു എന്നാണറിഞ്ഞത്‌. നാട്ടുകാരിൽ നിന്ന്‌ നല്ല പ്രോത്സാഹനവും
സഹകരണവും ഈ വനിതകൾക്ക്‌ ലഭിക്കുന്നുണ്ടെന്നത്‌ കൂടുതൽ പേരെ ഈ
മേഖലയിലേക്ക്‌ ആകർഷിക്കുന്നതിന്‌ സഹായകമാകുന്നു. തങ്ങളുടെ
ഭർത്താക്കന്മാരേക്കാൾ കുടുതൽ വരുമാനം നേടാനാകുന്നു എന്ന്‌ പറഞ്ഞ ചിലർ,
കുടുംബത്തിനും മക്കൾക്കുമായി പണം സ്വരൂപിക്കാനും ഭാവിയിലേക്ക്‌ പദ്ധതികൾ
ആവിഷ്ക്കരിക്കാനുമുള്ള മനോധൈര്യം നേടുവാനും ഈ പരിശീലന പരിപാടിയും
തുടർന്നുള്ള തൊഴിലവസരങ്ങളും കാരണമായി എന്ന അവകാശപ്പെട്ടു.
ഇടുക്കി ജില്ലയിലെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയുടെ ജനുവരി അവസാനവാരം
തൊടുപുഴയിൽ വെച്ച്‌ നടന്ന ബാച്ച്‌ വനിതകൾക്ക്‌ വേണ്ടി
മാത്രമുള്ളതായിരുന്നു. ഇരുപത്തിമൂന്നുപേരാണ്‌ വിജയകരമായി പരിശീലനം
പൂർത്തിയാക്കിയത്‌.  വഴിത്തല സ്വദേശിനിയും സർക്കാർ സർവ്വീസിൽ നിന്ന്‌
വിരമിച്ച നഴ്സുമായ സതീദേവി, കോടിക്കുളം പഞ്ചായത്ത്‌ മെമ്പർ ജെർളി റോബി
എന്നിവർ പരിശീലനം നേടിയവരിൽ ഉൾപ്പെടുന്നു. ഇടുക്കി ജില്ലയിൽ നിന്നും
വിജയകരമായി ?ചങ്ങാതിക്കൂട്ടം? പരിശീലനം പൂർത്തായാക്കിയ സ്ത്രീകളിൽ പലരും
ഇന്ന്‌ തിരക്കേറിയ തെങ്ങ്‌ കയറ്റക്കാരാണ്‌. ഇവരുടെ സേവനം ലഭ്യമായതോടെ
ജനങ്ങളും സന്തുഷ്ടരാണ്‌.  ഓരോ ദിവസവും മുപ്പതിലധികം തെങ്ങുകൾ കയറാൻ
ഇവർക്ക്‌ കഴിയുന്നു. ഒരു തെങ്ങിന്‌ 25 രൂപ മുതൽ 30 രൂപ വരെ
ലഭിക്കാറുണ്ട്‌. പറപ്പുഴയിലെ ലിസ്സി മാത്യുവും കരുണാപുരത്തെ മഞ്ജു ജോണും
ഗിരിജാ ഗോപിയുമെല്ലാം  തെങ്ങ്‌ കയറ്റത്തിലൂടെ അധികവരുമാനം ലഭിക്കുന്ന
ചിലർ മാത്രമാണ്‌.
തിരുവനന്തപുരം ജില്ലയിലെ ചങ്ങാതി ക്കൂട്ടത്തിന്റെ പരിശീലനം ഒന്നാംഘട്ടം
പരിസമാപ്തി യിലേക്ക്‌ കടക്കുമ്പോൾ 618 പേരാണ്‌ 27 ബാച്ചുകളിലായി പരി
ശീലനം പൂർത്തി യാക്കിയത്‌. ഇതിൽ 39 സ്ത്രീകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ
നിന്ന്‌ പരിശീലനത്തിൽ പങ്കെടുത്തു. പരിശീലനം നേടിയ സ്ത്രീകളിൽ
ബഹുഭൂരിപക്ഷവും ഇതേ മേഖലയിൽതന്നെ തുടരാൻ താൽപര്യം കാണിക്കുന്നു എന്ന
വസ്തുത സ്വാഗതാർഹമാണ്‌. കോലിയക്കോട്‌ നിന്നുള്ള രഞ്ജിനി ഇതിന്‌
ഉത്തമോദാഹരണമാണ്‌. ദിവസവും 20-30 വരെ തെങ്ങുകളിൽ രഞ്ജിനിക്ക്‌ കയറാൻ
സാധിക്കുന്നു. പക്ഷേ; ദൂരെയുള്ള സ്ഥലങ്ങളിൽ മേഷീൻ കൊണ്ടു പോകുന്നതിനുള്ള
ബുദ്ധിമുട്ടും ഉയർന്ന ഓട്ടോറിക്ഷ ചാർജ്ജുമാണ്‌ പ്രതികൂലമായി രഞ്ജിനി
എടുത്ത്‌ പറയുന്ന കാര്യം. ദിവസവും 300 രൂപയിൽ കുറയാത്ത വരുമാനം
രഞ്ജിനിക്ക്‌ ഈ മേഖലയിൽ നിന്നും ലഭിക്കുന്നു. ടൂവീലർ വാങ്ങാനുള്ള
സബ്സിഡിയാണ്‌ പല ചങ്ങാതികളേയും പോലെ രഞ്ജിനിയുടേയും ആവശ്യം. വർക്കല,
ഇലകമണ്ണിൽ നിന്നും വന്ന സുനി ഭർത്താവ്‌ ലീയോടൊപ്പമാണ്‌ പരിശീലനത്തിയത്‌.
ദീർഘകാലം ബോംബെ നിവാസികളായിരുന്ന ഈ ദമ്പതികൾ ഇവിടുത്തെ
പരിശീലനത്തിനൊടുവിൽ മഹാരാഷ്ട്രയിൽ നാളികേര വികസനബോർഡിന്റെ
ചങ്ങാതിക്കൂട്ടം പരിശീലനത്തിൽ മാസ്റ്റർ പരിശീലകരായി പങ്കെടുത്തു.
ആര്യനാട്‌ നിന്നുള്ള സിന്ധു വളരെനാളുകളായി പ്രതീക്ഷിച്ചിരുന്നാണ്‌ ഒടുവിൽ
ഇങ്ങനെയൊരു പരിശീലന പരിപാടിയിൽ പങ്കെടുത്തത്‌. സജീവമായിത്തന്നെ ഈ മേഖലയിൽ
തുടർന്നെങ്കിലും ഒരു തെങ്ങിന്റെ വണ്ണം കുറഞ്ഞ ഭാഗത്ത്‌ മേഷീൻ എത്തിയപ്പോൾ
ഉണ്ടായ അനുഭവം അവലോകനത്തിനായി വിളിച്ച യോഗത്തിൽ സിന്ധു
വിവരിക്കുകയുണ്ടായി. പെട്ടെന്ന്‌ വണ്ണം കുറയുന്ന തെങ്ങിൽ ബാലൻസ്‌
നിലനിർത്തുക പ്രയാസമാണ്‌. ഇതിനുശേഷം കുടുംബാഗങ്ങളിൽ നിന്നുള്ള
പ്രോത്സാഹനത്തിന്‌ ഇടിവ്‌ സംഭവിച്ചെങ്കിലും സിന്ധുവിന്‌ ഇപ്പോഴും
താൽപര്യം ഈ മേഖല തന്നെ. തെങ്ങിൻ തടിയുടെ വണ്ണം കുറവുള്ള ഭാഗങ്ങളിൽ
സുരക്ഷിതമായി കയറുവാൻ മേഷീനിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചാണ്‌ സിന്ധു
സംസാരത്തിൽ ഊന്നൽ നൽകിയത്‌.

കൊല്ലത്ത്‌ 87 വനിതകളാണ്‌ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയിൽ
പങ്കെടുത്തത്‌. ഇക്കഴിഞ്ഞ മാർച്ച്‌ 17-​‍ാംതീയതി പരിശീലനം പൂർത്തിയാക്കിയ
21-​‍ാമത്തെ ബാച്ച്‌ പൂർണ്ണമായും വനിതകൾക്ക്‌ മാത്രമുള്ളതായിരുന്നു.
കൊട്ടാരക്കരയിലെ പരിശീലനകേന്ദ്രത്തിൽ നിന്ന്‌ പരിശീലനം പൂർത്തീകരിച്ച
മാർട്ടിന ഒരു ദിവസം 10 മുതൽ 40 വരെ തെങ്ങ്‌ കയറുന്നുണ്ട്‌.  ഒരു തെങ്ങിൽ
കയറി മണ്ടവൃത്തിയാക്കി തേങ്ങയിടുന്നതിന്‌ 25 രൂപയാണ്‌ ലഭിക്കുന്നത്‌.
ഇക്കഴിഞ്ഞ ജനുവരി അവസാനത്തോടെ തെങ്ങുകയറ്റം ആരംഭിച്ച മാർട്ടിനയ്ക്ക്‌
പറയാനുള്ളത്‌ നേട്ടങ്ങളുടെ കഥമാത്രം. 7000 രൂപ ബാങ്കിൽ നിക്ഷേപിക്കാനും
4000 രൂപയോളം കടം വീട്ടാനും ഉപകരിച്ചതിൽ സന്തുഷ്ടയാണ്‌ മാർട്ടിന. ഗൾഫിൽ
ഉദ്യോഗസ്ഥനായ ഭർത്താവിന്റെ സർവ്വ പൈന്തുണയും ഇക്കാര്യത്തിൽ
മാർട്ടിനയ്ക്കുണ്ട്‌. കുട്ടികളെ സ്കൂളിൽ അയച്ചതിനുശേഷമുള്ള ഒഴിവുസമയം
സാർത്ഥകമായി വിനിയോഗിക്കുന്നു ഈ വീട്ടമ്മ. കൊട്ടിയത്ത്‌ പരിശീലനം നേടിയ
ഗ്രേസി, സുജ, പ്രസാദ,ചന്ദ്രമതി എന്നിവർ കൂട്ടായ്മ രൂപീകരിച്ച്‌
തെങ്ങുകയറ്റം ഏറ്റെടുത്ത്‌ നടത്തുന്നു. തലവൂർ ഓർത്തഡോക്സ്‌ പള്ളിയുടെ
ആറേക്കർ പുരയിടം തെങ്ങ്‌ കയറാൻ ഇവർ കരാറായിട്ടുണ്ട്‌.
ആലപ്പുഴ ജില്ലയിൽ 26 വനിതകളാണ്‌ ചങ്ങാതിക്കൂട്ടം പരിശീലനം വിജയകരമായി
പൂർത്തീകരിച്ചതു. കലവൂർ സ്വദേശിനി അനശ്വര ഓപ്പൺ സ്കൂളിൽ പ്ലസ്‌ വണ്ണിന്‌
പഠിക്കുന്നതിനോടൊപ്പമാണ്‌ പരിശീലന ക്ലാസ്സിലും പങ്കെടുത്തത്‌. അനശ്വരയുടെ
പിതാവ്‌ ശ്രീനിവാസൻ കണ്ണൂർ ജില്ലയിലെ ചെമ്പേരിയിലുള്ള സെന്റ്‌ മേരീസ്‌
ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ നിന്ന്‌ യന്ത്രസഹായത്തോടെ തെങ്ങ്‌ കയറ്റം
പരിശീലനം സിദ്ധിച്ച വ്യക്തിയാണ്‌. ഗാന്ധിജി സ്മാരക
ഗ്രാമസേവാകേന്ദ്രത്തിന്‌ കീഴിൽ സമീപപ്രദേശങ്ങളിൽ പലർക്കും പരിശീലനം
നൽകിയിട്ടുണ്ട്‌. പിതാവിനോടൊപ്പമാണ്‌ അനശ്വര തെങ്ങ്‌ കയറാൻ പോകുന്നത്‌.
ദിവസവും മുപ്പതോളം തെങ്ങ്‌ കയറുന്നുണ്ട്‌. സമീപപ്രദേശങ്ങളിൽ
മണ്ടവൃത്തിയാക്കി തേങ്ങയിടുന്നതിന്‌ തെങ്ങോന്നിന്‌ 20 രൂപ വരെ
ലഭിക്കുന്നുണ്ട്‌. ആലപ്പുഴ നഗരത്തിൽ ഒന്നോ രണ്ടോ തെങ്ങ്‌ മാത്രമുള്ള
വീടുകളിൽ നിന്ന്‌ 50 രൂപ വരെ ലഭിക്കാറുണ്ടെന്ന്‌ അനശ്വര പറയുന്നു.
കായംകുളം കൃഷി വിജ്ഞാനകേന്ദ്രത്തിൽ നിന്ന്‌ പരീശീലനം നേടിയ സന്ധ്യ
കായംകുളം നെല്ല്‌ ഗവേഷണകേന്ദ്രത്തിൽ നിന്ന്‌ തെങ്ങിൽ കൃത്രിമപരാഗണം
നടത്തുന്നതിന്‌ വിളിച്ചിരിക്കുന്നതിന്റെ സന്തോഷത്തിലാണ്‌. ഏപ്രിൽ മാസം
മുതൽ പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്‌ സന്ധ്യ. ഇപ്പോൾ
രാവിലെ 8 മണിമുതൽ തെങ്ങുകയറാൻ തുടങ്ങിയാൽ 12 മണിവരെ തുടരുമെന്ന്‌ സന്ധ്യ
പറയുന്നു. ഒരുദിവസം പരമാവധി 30 തെങ്ങ്‌ കയറും. 20 രൂപയാണ്‌ തെങ്ങോന്നിന്‌
കൂലി വാങ്ങുന്നത്‌. നെല്ല്‌ ഗവേഷണ കേന്ദ്രത്തിൽ ജോലിക്ക്‌ ചേർന്നാലും
ഉച്ചയ്ക്ക്‌ ശേഷം തെങ്ങ്‌ കയറ്റം തുടരാനാണ്‌ തീരുമാനം. ബോർഡിന്റെ പരിശീലന
പരിപാടിയിൽ കൃത്രിമ പരാഗണത്തിൽ ലഭിച്ച പരിശീലനമാണ്‌ പുതിയ ജോലിക്ക്‌
വഴിയൊരുക്കിയതെന്ന്‌ സന്ധ്യ കൃതാർത്ഥതയോടെ സ്മരിക്കുന്നു.
ബോർഡിന്റെ തെങ്ങ്കയറ്റ പരിശീലനപരിപാടി വനിതകൾക്ക്‌ പുതിയൊരു തൊഴിൽ മേഖല
കണ്ടെത്താൻ അരങ്ങോരുക്കി. വരുമാനസമ്പാദനത്തിന്‌ അവസര മേകിയതിനാൽ പരിശീലന
പരിപാടി വനിതകളിൽ ആത്മവിശ്വാസം വളർത്താൻ സഹായകരമായി.  തെങ്ങ്കയറ്റം
തൊഴിലായി സ്വീകരിച്ചവരെല്ലാംതന്നെ പാഴാക്കി കളഞ്ഞിരുന്ന ഒഴിവ്‌ സമയം
ഫലപ്രദമായി വിനിയോഗിക്കുവാനും ലഭിക്കുന്ന വരുമാനം ജീവിതനിലവാരം
മെച്ചപ്പെടുത്താൻ പ്രയോജനപ്പെടുത്തുവാനും കഴിയുന്നതിൽ സംതൃപ്തരും,
സന്തുഷ്ടരുമാണ്‌.
കടപ്പാട്‌: ചങ്ങാതിക്കൂട്ടം ചാർജ്ജ്‌ ഓഫീസർമാർ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...