20 Apr 2012

വെട്ടത്തുനാട്ടിലെ ഏദൻ തോട്ടം


മിനി മാത്യു
പബ്ലിസിറ്റി ഓഫീസര്‌, നാളികേര വികസന ബോർഡ്‌, കൊച്ചി-11

മലപ്പുറം ജില്ലയിലെ തിരൂരിൽ ചുണ്ടൻവീട്ടിൽ മുഹമ്മദും
       ഭാര്യ ഷക്കീലയും പരമ്പരാഗതമായി ലഭിച്ച പത്തേക്കർ തെങ്ങിൻ പുരയിടം അവരുടെ
ഏദൻതോട്ടമാക്കി മാറ്റിയിരിക്കുന്നു. ഷക്കീലയെ സംബന്ധിച്ചിടത്തോളം
കൃഷിപാഠങ്ങൾ പഠിച്ചിട്ടോ പരിശീലനം നേടിയിട്ടോ അല്ല ഈ രംഗത്തേക്ക്‌
കാൽവെക്കുന്നത്‌.  കാർഷികരംഗത്ത്‌ ഭർത്താവിന്‌ നൽകാവുന്ന സഹായങ്ങൾ
ചെയ്ത്‌ കൃഷിയിൽ ആനന്ദം കണ്ടെത്തിയ ഏദൻ തോട്ടത്തിന്റെ ചുമതലക്കാരിയാണിവർ.
കാർഷിക വൃത്തിയിൽ വേറിട്ടൊരു മാതൃകയാണ്‌ ഈ ദമ്പതികളുടെ കൃഷിയിടം. ബൈബിളിൽ
പറഞ്ഞിരിക്കുന്നതു പോലെ ?കാഴ്ചയ്ക്ക്‌ കൗതുകവും ഭക്ഷിക്കാൻ സ്വാദുമുള്ള
പഴങ്ങൾ കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും അവിടെയുണ്ട്‌?. 2008 ലെ
കർഷകശ്രീ അവാർഡ്‌, 2009 ലെ കർഷകോത്തമ അവാർഡ്‌ എന്നിവയെല്ലാം ഇവരെ
തേടിയെത്തിയത്‌ ഈ ദമ്പതികൾ അവലംബിച്ചുവരുന്ന മാതൃകാകൃഷിരീതികൾ ഒന്നു
കൊണ്ടുമാത്രം. കാലാനുസൃതമായ എല്ലാ നൂതന സാങ്കേതിക മാർഗ്ഗങ്ങളും ഷക്കീലയും
മുഹമ്മദും തങ്ങളുടെ കൃഷിയിടത്തിൽ അവലംബിച്ചിട്ടുണ്ട്‌.
തെങ്ങ്‌ മുഖ്യവിളയായി കൃഷിചെയ്തുവരുന്ന സമ്മിശ്രകൃഷിരീതിയാണിവിടെ.
തെക്ക്‌ കന്യാകുമാരി മുതൽ വടക്ക്‌ കാസർഗോഡ്‌ വരെ ജലസേചന സൗകര്യാർത്ഥം
ബ്രിട്ടീഷുകാർ ചാലുകീറി വെട്ടിയുണ്ടാക്കിയ കനോലി കനാലിന്റേയും തിരൂർ
പൊന്നാനിപ്പുഴയുടേയും ഇടയിലാൺ​‍്‌ ഫലഭൂയിഷ്ടമായ ഈ കൃഷിയിടം. 45-50
വർഷത്തോളം പ്രായമായ 600 നാടൻ നെടിയ ഇനം തെങ്ങുകളാണ്‌ കൃഷി
ചെയ്തിരിക്കുന്നത്‌. തെങ്ങോന്നിന്‌ 140 തേങ്ങ വിളവു ലഭിക്കുന്നു
കരിക്കിനു പറ്റിയ കുറിയ ഇനങ്ങൾ നടാൻ ഉദ്ദേശമുണ്ട്‌. ഇടവിളയായി ജാതി, വാഴ,
കുരുമുളക്‌, പച്ചക്കറിയിനങ്ങളായ ചേന, ചേമ്പ്‌, കുമ്പളം, വെള്ളരി, പാവൽ,
കോവൽ എന്നിവയെല്ലാം കൃഷി ചെയ്തിട്ടുണ്ട്‌. മുപ്പതോളം കായ്ക്കുന്ന ജാതി
മരങ്ങളാണുള്ളത്‌. തെങ്ങിൽ നിന്ന്‌ പ്രതിവർഷം ശരാശരി 3.5 ലക്ഷത്തോളം രൂപ
വരുമാനം ലഭിക്കുന്നു. തോട്ടത്തിലെ പാഴ്‌വസ്തുക്കളെല്ലാം കമ്പോസ്റ്റാക്കി
മാറ്റുന്നതിനാൽ രോഗകീടങ്ങളുടെ ആക്രമണം നന്നേ കുറവാണ്‌.
സമ്മിശ്രകൃഷിരീതിയിൽ പശു വളർത്തൽ, താറാവ്‌ വളർത്തൽ, കോഴി വളർത്തൽ, മീൻ
വളർത്തൽ എന്നിവയെല്ലാം ആധുനിക സാങ്കേതികമാർഗ്ഗങ്ങളുടെ സഹായത്താൽ ചെയ്തു
വരുന്നു. പുഴയോരക്കാറ്റിന്റെ ശീതളിമയിൽ തലയെടുപ്പോടെ കരുത്താർജ്ജിച്ചു
നിൽക്കുന്ന കേര വൃക്ഷങ്ങളാണി വിടെയുള്ളത്‌. കൃഷിയിടത്തിൽ പൂർണ്ണമായും
ജൈവവള പ്രയോഗമാണ്‌ അവലംബിച്ചിട്ടുള്ളത്‌.  ഹൈടെക്‌ രീതിയിലാണ്‌
വളപ്രയോഗവും ജലസേചനവും. 15 സെന്റിൽ നിർമ്മിച്ച കുളത്തിൽ നിന്ന്‌ 5
കുതിരശക്തിയുള്ള മോട്ടോർ പ്രവർത്തിപ്പിച്ച്‌ കൃഷിയിടത്തിലെല്ലാം
റിമോട്ട്‌ കൺട്രോൾ സിസ്റ്റം ഉപയോഗിച്ച്‌ നനയ്ക്കാവുന്ന തരത്തിലാണ്‌
ജലസേചനസംവിധാനം. ലോകത്തിന്റെ ഏത്‌ കോണിലിരുന്നും ഈ റിമോട്ട്‌ കൺട്രോൾ
പ്രവർത്തിപ്പിക്കാവുന്നതാണ്‌. ഈ കുളത്തിൽ വൈറ്റ്‌ ഷാർക്ക്‌, പിരാന എന്നീ
മത്സ്യങ്ങളെ വളർത്തുകയും ചെയ്യുന്നു.
ജൈവരീതിയിലൂന്നിയ കാർഷിക രീതികൾ ആരംഭിക്കാൻ മുഹമ്മദിന്‌ പ്രേരണയായത്‌
തമിഴ്‌നാട്ടിൽ ജൈവകൃഷിയുടെ പിതാവ്‌ എന്ന്‌ അറിയപ്പെടുന്ന കോയമ്പത്തൂരിലെ
സത്യമംഗലത്തെ സുന്ദരരാമയ്യരുടെ ശിക്ഷണത്താലാണ്‌. 8 വർഷമായി ഈ രീതി
മാത്രമാണ്‌ പൈന്തുടർന്നുവരുന്നത്‌. ഇ.എം ജൈവ വളലായനിയാണ്‌ ഇതിൽ പ്രധാനം.
കൃഷിയിടങ്ങൾ ഫലഭൂയിഷ്ടമാക്കാൻ അത്യുത്തമമാണ്‌ ഇഎം-2 ലായനി. മണ്ണിൽ
ഫലവത്തായി പ്രവർത്തിക്കുന്ന നൂറോളം സൂക്ഷ്മജീവികളാണ്‌ ഇതിലൂടെ പെരുകി
വർദ്ധിക്കുന്നത്‌. സൂക്ഷ്മാണുപ്രവർത്തനത്തിലൂടെ വിളവ്‌ ഇരട്ടിയിലേറെ
യുമാകുന്നു.

സസ്യങ്ങളിലെ കുമിൾ ബാധയ്ക്കെതിരെ ഇ.എം.-5 ലായനി ഉപയോഗിക്കുന്നു. ഇഎം-2
ലായനി 100 മില്ലി, ജൈവവിനാഗിരി 100 മില്ലി, 100 ഗ്രാം ശർക്കര , 100
മില്ലി വൈറ്റ്‌ റം, 600 മില്ലി വെള്ളം എന്നിവ ഉപയോഗിച്ചാണ്‌ ഇഎം 5 ലായനി
ഉണ്ടാ ക്കുന്നത്‌. മുട്ടസത്ത്‌ (ഏഗ്‌ എക്സ്ട്രാക്ട്‌) ടോണിക്‌ ആയി
ചെടിയുടെ ഇലകളിൽ ഉപയോഗിക്കുന്നു. മീൻസത്ത്‌ (ഫിഷ്‌ എക്സ്ട്രാക്ട്‌)
ജൈവലായിനി ഉണ്ടാക്കുന്നതിന്‌ ഒരു ടൺ മീൻ അവശിഷ്ടമാണ്‌ ഒരു വർഷത്തേക്ക്‌
ടാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്‌. മികച്ച ജൈവകീടനാശിനിയാണിത്‌ 3
ദിവസത്തിലൊരിക്കൽ 2 മില്ലിലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ
തളിച്ച്‌ കൊടുക്കുമ്പോൾ ചെടി വളരെ കരുത്താർജ്ജിച്ച്‌ പുഷ്ടിയോടെ
വളരുന്നു. പഞ്ചഗവ്യം, മണ്ണിരകമ്പോസ്റ്റ്‌ എന്നിവയാണ്‌ മറ്റ്‌ ജൈവവളങ്ങൾ.
ഏറ്റവും ചെലവ്‌ കുറഞ്ഞ ജൈവവളമാണ്‌ ആർ കെ. ബാക്ടീരിയൽ ലായനി. ചാണകം,
ഇരട്ടിമധുരം, കടുക്കാവെള്ളം എന്നിവകൊണ്ട്‌ ഉണ്ടാക്കുന്ന ആർ. കെ.
ബാക്ടീരിയൽ ലായനി തയ്യാറാക്കി ജാറിൽ കാറ്റ്‌ കടക്കാത്ത രീതിയിൽ
സൂക്ഷിക്കുമ്പോൾ ഓക്സിജനിൽ ജീവിക്കാത്ത ബാക്ടീരിയകൾ (മിമലൃ​‍ീയശര യമരൽശമ)
വളരെ വേഗം പെരുകുന്നു. ഇത്‌ മണ്ണിൽ ചേർക്കുമ്പോൾ പെരുകുന്നത്‌
പതിനായിരക്കണക്കിന്‌ (മലൃ​‍ീയശര) സൂക്ഷ്മജീവികളാണ്‌. വിവിധയിനം ജൈവ
വളങ്ങളുടെ സാമ്പിളുകൾ കുപ്പിയിലാക്കി കൃഷിയിടത്തിൽ സന്ദർശകർക്കായി
പ്രദർശിപ്പിച്ചിട്ടുണ്ട്‌. ചാർട്ടിലൂടെ ഇവയുണ്ടാക്കുന്ന രീതിയും
വിശദീകരിച്ചിട്ടുണ്ട്‌.

ഒരു തുണ്ട്‌ ഭൂമിപോലും പാഴാക്കാതെ കൃഷിചെയ്യുന്ന കൃഷിയിടത്തിൽതന്നെ
നാളികേര സംസ്കരണവും ഉൽപന്ന വൈവിധ്യവത്ക്കരണവും നടത്തിവരുന്നു. ?ജൈവശ്രീ?
എന്ന്‌ ബ്രാൻഡിൽ പുറത്തിറക്കിയിരിക്കുന്ന ?വെളിച്ചെണ്ണ?യും
?വെന്തവെളിച്ചെണ്ണ?യും ഇപ്രകാരം ഉത്പാദിപ്പിക്കുന്നു. നാളികേര വികസന
ബോർഡിന്റെ നാളികേര ടെക്നോളജി മിഷൻ പദ്ധതിപ്രകാരം 8 ലക്ഷം രൂപ ധനസഹായം ഈ
യൂണിറ്റിന്‌ ലഭിച്ചിട്ടുണ്ട്‌. ഉത്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾ
മറ്റുള്ളവർക്ക്‌ കൂടി ഉപയോഗിക്കുവാനുള്ള അവസരമുണ്ടാക്കി,
വീട്ടാവശ്യത്തിനു ശേഷമുള്ളതിന്‌ വിപണി കണ്ടെത്തുന്നു. പ്രതിമാസം 30 ടൺ
വെളിച്ചെണ്ണ ഈ യൂണിറ്റിൽ ഉണ്ടാക്കുന്നുണ്ട്‌. വെന്ത വെളിച്ചെണ്ണ
ആവശ്യത്തിന്‌ മാത്രം ഉത്പാദിപ്പിച്ച്‌ വിപണനം നടത്തുന്നു.
മുഹമ്മദിന്റെ പിതാവ്‌ കയർ വ്യവസായിയായ ബാവാഹാജിക്ക്‌ 30
കെട്ടുവള്ളങ്ങളാണ്‌ അക്കാലത്തു ണ്ടായിരുന്നത്‌. തെങ്ങിൻ പുരയിടത്തിലെ
തൊണ്ട്‌ പിരിച്ച്‌ കയറാക്കാനും വാണിജ്യസ്ഥലങ്ങളിലെത്തിക്കാനുമായി 400ഓളം
തൊഴിലാളികൾ സഹായത്തിനും. ?കനോലിക്ക നാലിലൂടെയാണ്‌ ആലപ്പുഴയിലേയും,
പൊന്നാനിയിലേയും, കോഴിക്കോട്ടേയും വാണിജ്യകേന്ദ്രങ്ങളിലേക്ക്‌ കയർ
എത്തിച്ചിരുന്നത്‌? മുഹമ്മദ്‌ പറയുന്നു.  ആധാരത്തിൽ ഭൂസ്വത്തിനൊപ്പം
കെട്ടുവള്ളങ്ങളും തങ്ങൾക്ക്‌ ഭാഗിച്ച്‌ നൽകിയിട്ടുണ്ടെന്ന്‌ സംഭാഷണമധ്യേ
അദ്ദേഹം പറഞ്ഞു. കൃഷിയ്ക്കൊപ്പം വ്യവസായവും ഒത്തൊരുമിച്ച്‌ കൊണ്ടുപോകുവാൻ
മുഹമ്മദിന്‌ പ്രചോദനമാകുന്നത്‌ പിതാവിന്റെ പാതയാണ്‌.
20ലേറെ എച്ച്‌ എഫ്‌ (ഹോൾസ്റ്റീൻ ഫ്രീഷ്യൻ) ഇനത്തിലുള്ള പശുക്കളാണ്‌
ഷക്കീലയുടേയും മുഹമ്മദിന്റെയും തൊഴുത്തിലുള്ളത്‌. 20 ലിറ്റർ പാൽ ഒരു
പശുവിൽ നിന്നും ലഭിക്കുന്നു. ദിനംപ്രതി 400 ലിറ്റർ പാലാണ്‌
വിൽക്കുന്നത്‌. ലിറ്ററൊന്നിന്‌ 30 രൂപയാണ്‌ വില. ഡയറിഫാമിലെ ചാണകവും,
തൊഴുത്ത്‌ വൃത്തിയാക്കുന്ന ജലവും മറ്റ്‌ മാലിന്യങ്ങളും അടുക്കളയിൽ
നിന്നുള്ള പാഴ്‌വസ്തുക്കളും ജലവും യഥാസമയം കമ്പോസ്റ്റ്‌ ടാങ്കിലേക്ക്‌
മാറ്റി സംസ്ക്കരിച്ച്‌ ചാണക കമ്പോസ്റ്റ്‌ ലായനി പൈപ്പ്‌ (റൃശു) വഴി
അതാത്‌ വൃക്ഷങ്ങളുടെ ചുവട്ടിലെത്തിക്കുന്നു. തൊഴുത്തിൽ തണുപ്പ്‌
ക്രമീകരിക്കാനായി ഫാനുകൾ ഫിറ്റ്‌ ചെയ്തിട്ടുണ്ട്‌. മേഷീൻ ഉപയോഗിച്ചാണ്‌
പശുക്കളെ കറക്കുന്നത്‌. തീറ്റപ്പുല്ല്‌ കൃഷിയിടത്തിൽതന്നെ വളർത്തുന്നു.
പുല്ലരിയൽ യന്ത്രമുപയോഗിച്ച്‌ കിടാരികൾക്കുള്ള തീറ്റ നൽകുന്നു. വെച്ചൂർ
ഇനത്തിൽപ്പെട്ട ഒരു പശുവിനെയും ജൈവവളത്തിനായി വളർത്തുന്നുണ്ട്‌.
ഡയറിഫാമിന്‌ സബ്സിഡി യിനത്തിൽ നബാർഡിൽ നിന്നും ഒന്നേകാൽ ലക്ഷം രൂപ
ലഭിച്ചിട്ടുണ്ട്‌.

പൗൾട്രിഫാമിൽ 1000ലേറെ കോഴികളാണുള്ളത്‌. കോഴിക്കാഷ്ഠം ഫാമിലേക്കുതന്നെ
ഉപയോഗിക്കുന്നു. നൂറോളം താറാവുകളുമുണ്ട്‌. അലങ്കാരമത്സ്യങ്ങളും
കാർപ്പിനങ്ങളും വെവ്വേറേ ടാങ്കുകളിൽ വളർത്തുന്നു.  കോഴിക്കോട്‌ എം.ഇ.എസ്‌
കോളേജിൽ മെഡിക്കൽ വിദ്യാർത്ഥിയായ മുത്തമകനാണ്‌ മത്സ്യം വളർത്തലിന്റെ
ചുമതല. മൂന്ന്‌ മാസം പ്രായമായ കാർപ്പിനങ്ങൾ 5 രൂപ നിരക്കിൽ വാങ്ങി
വളർത്തി ആറ്‌ മാസം പ്രായമാകുമ്പോൾ 10 രൂപ നിരക്കിൽ വിൽപന നടത്തുന്നു.
പുല്ലുകളോ കളകളോ വളരാത്ത വിധത്തിൽ യന്ത്ര സഹായത്തോടെ തോട്ടം വൃത്തിയായി
സൂക്ഷിച്ചിട്ടുണ്ട്‌. ?യന്ത്രസഹായത്താൽ ജലസേചനവും വളംചെയ്യലും മറ്റു
കൃഷിപ്പണികളും നടത്തുന്നതിനാൽ തൊഴിൽചെലവ്‌ ഏറെ കുറയ്ക്കാനാകുന്നു.
മുഹമ്മദ്‌ പറഞ്ഞു.

ഉയർന്ന സാങ്കേതിക വിദ്യ അനുവർത്തിച്ച്‌ ചെയ്യുന്ന ?പ്രിസിഷൻ ഫാമിംഗും?
താമസ സ്ഥലത്തു നിന്നും 1 കി.മീ. അകലെയുള്ള ഒരേക്കർ തോട്ടത്തിൽ ഈയിടെ
ആരംഭിക്കുകയുണ്ടായി. 12 ലക്ഷം രൂപ മുതൽമുടക്കി സ്ഥാപിച്ച പോളിഹൗസിൽ
വെള്ളരിയാണ്‌ കൃഷി ചെയ്തിരിക്കുന്നത്‌. 10 കി.ഗ്രാം വെള്ളരി വിളവെടുത്ത്‌
കഴിഞ്ഞു. സീസൺ  നോക്കാതെ എപ്പോൾ വേണമെങ്കിലും കൃഷി ചെയ്യാവുന്ന പ്രിസിഷൻ
ഫാമിംഗിലൂടെ ലഭിക്കുന്ന ആദായം 20 ഇരട്ടിയാണ്‌. പുറമേ നിന്നുള്ള
രോഗ-കീടാക്രമണങ്ങളൊന്നും കൃഷിയെ ബാധിക്കുന്നുമില്ല
കേരകൃഷി രംഗത്ത്‌ ഏറെ പുരോഗമനങ്ങൾ നാളികേര വികസന ബോർഡ്‌
കൊണ്ടുവന്നിട്ടുണ്ടെങ്കിലും കർഷകർക്ക്‌ ഉപകാര പ്രദമായ വിധത്തിൽ
നാളികേരത്തിന്‌ ഇനിയും കൂടുതൽ വില ലഭിച്ചിട്ടില്ല. ആട്ടുകൊപ്രയ്ക്ക്‌
5100 രൂപ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും സംഭരണം ത്വരിത
പ്പെടുത്തേണ്ടതുണ്ട്‌. വെട്ടം പഞ്ചായത്തിൽ മുഹമ്മദിന്റേയും ഷക്കീലയുടേയും
ആഭിമുഖ്യത്തിൽ 35ലേറെ നാളികേരോത്പാദക സംഘങ്ങൾ (സിപിഎസ്‌) രൂപീകരിച്ച്‌
കഴിഞ്ഞു.  ഉത്പാദക സംഘങ്ങളെ സംഭരണ ഏജൻസിയായി നിയോഗിച്ചിട്ടുള്ളതിനാൽ വരും
കാലങ്ങളിൽ താങ്ങുവിലയുടെ ആനുകൂല്യം ഉറപ്പാണെന്ന പ്രതീക്ഷയിലാണ്‌ ഈ
ദമ്പതികൾ. കരിക്ക്‌ വിപണനം ലോകമെങ്ങും പ്രോത്സാഹിപ്പിക്കണ മെന്നതാണ്‌
മുഹമ്മദിന്റെ അഭിപ്രായം. ?വെട്ടം പഞ്ചായത്തിലെ കേരകർഷകർക്കു നാളികേര
ബോർഡ്‌ ചെയർമാൻ ശ്രീ. ടി. കെ. ജോസ്‌ ഐഎഎസ്ന്റെ പ്രവർത്തനങ്ങൾ നാളികേര
മേഖലയിൽ ഏറെ മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയാണ്‌,മുഹമ്മദ്‌ പറഞ്ഞു.
 വെട്ടത്ത്നാട്ടിലെ കേരകർഷകരുടെ ഉന്നമനത്തിനായി വെട്ടത്തുനാട്‌
ഫാർമേഴ്സ്‌ ക്ലബ്ബ്‌ രൂപീകരിച്ചിരിക്കുന്നു. ഫാർമേഴ്സ്‌ ക്ലബ്ബിലൂടെയും
സർക്കാരിന്റെ നേതൃത്വത്തിലുള്ള സന്നദ്ധസംഘടനായ ആത്മ?യുടെ
പ്രവർത്തനങ്ങളിലൂടെയും കർഷകരെ സംഘടിത ശക്തിയായി മുന്നോട്ടു
കൊണ്ടുപോകുന്നതിൽ കേര മേഖലയുടെ വക്താവായി മുന്നണിയിൽ തന്നെയുണ്ട്‌
മുഹമ്മദ്‌. ഇതോടൊപ്പം വി.ആർ.സി. എന്ന മാനസികാരോഗ്യ ആശുപത്രിയുടെ
മാനേജിംഗ്‌ ഡയറക്ടർ ചമുതലയും വഹിച്ചുകൊണ്ട്‌ ആതുര ശുശ്രൂഷാ രംഗത്തും
പ്രവർത്തിച്ചുവരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...