ഫിറോസ് കണ്ണൂർ
മഴയെ സ്നേഹിച്ചവന് മഴ നനയാന്‍ കാലമില്ലാതാവുന്നു…കവിതയെ സ്നേഹിച്ചവന് കവിത നഷ്ട സ്വപ്നങ്ങളാകുന്നു..
നിലാവും നിദ്രയും ഓര്‍മ്മകള്‍ മാത്രമാകുന്നു..
കണ്ണുകള്‍ മരവിച്ചു പോയെന്നു കണ്ണുനീര്‍
അടക്കം പറയുന്നു..
മടിച്ചു നില്‍ക്കുന്ന വാക്കുകള്‍
മൗന സംഗീതം രചിക്കുകയാണെന്ന്…
പക്ഷെ,, കാലം ഇപ്പോഴും ഒഴുകുന്നു..
കാലത്തിനറിയുമോ നോവുന്ന
നെഞ്ചിലെ അഗ്നി ഗോളങ്ങളെ..
ഞാനാരെയോ കാത്തിരിക്കുകയാണെന്ന്,..
എനിക്ക് നഷ്ടമായത്, അവള്‍ക്കും…!!!
വേനല്‍ മഴ നഷ്ടമായന്നവള്‍-
ഋതുക്കള്‍ നഷ്ടപ്പെട്ടവനോട് പരിഭവം പറഞ്ഞു…
നിദ്രയില്‍ സ്വപ്‌നങ്ങള്‍ നഷ്ടപ്പെട്ടെന്നു പറഞ്ഞവള്‍ വിലപിച്ചു,
നിലാവില്‍ നിദ്ര നഷ്‌ടമായ എന്നെ കുറിച്ച് ഞാനൊന്നും പറഞ്ഞതുമില്ല..
നഷ്ടമായത് നിന്‍റെ കവിതകളെന്നെന്നോട് അടക്കം പറഞ്ഞു-
വറ്റി വരണ്ടത് അക്ഷരങ്ങളെന്നാരും തിരിച്ചറിഞ്ഞില്ല..
അവള്‍ക്കു നഷ്ടമായത് പ്രണയമെന്നു..
എനിക്ക് നഷ്ടമായതെന്റെ ജീവനെന്നും…
കുമ്പസാരം…
തര്‍ക്കിക്കാന്‍ എനിക്കും ഇഷ്ടമല്ലായിരുന്നു.. എന്നിട്ടും…
ചുണ്ടില്‍ ചെറു പുഞ്ചിരിയുമായി ഞാന്‍ നടന്നു നീങ്ങിയാല്‍
തിരിച്ചു വരാതിരിക്കാന്‍ നിനക്കാവില്ല എന്നെനിക്കു അറിയാവുന്നത് കൊണ്ട് മാത്രം…..
ഒരിക്കലും നനയിക്കില്ലെന്നു ഞാന്‍ വാക്ക് പറഞ്ഞിട്ടും,
ഒടുവില്‍ തോരാത്ത മഴ പോല്‍ പെയ്തിറങ്ങിയ കണ്ണുനീര്‍
പേമാരിയായ് എന്നിലേക്കിറങ്ങും മുന്‍പ് ഞാനൊന്നു കുമ്പസരിചോട്ടെ….
അഗ്നിയായ് മാറിയ കണ്ണുകള്‍ക്ക് പിറകിലെ എന്‍റെ പ്രണയം നീയന്നു കണ്ടിരുന്നെങ്കില്‍..
പൊട്ടിത്തെറിച്ച വാക്കുകള്‍ക്ക് പിറകിലുണ്ടായിരുന്ന സ്നേഹ സംഗീതം നീയന്നു കേട്ടിരുന്നെങ്കില്‍..
അതിലുമുപരി വാക്കുകള്‍ക്കുള്ളില്‍ ഞാന്‍ ഒളിപ്പിച്ചു വെച്ച എന്‍റെ മനസ് നീയൊന്നു വായിച്ചിരുന്നെങ്കില്‍…
എല്ലാം കഴിഞ്ഞു തിരിഞ്ഞു നടന്നപോഴും എന്‍റെ മനസ് പറയുന്നുണ്ടായിരുന്നു,
“നീയൊന്നു തിരിഞ്ഞു നോക്കിയിരുന്നെന്കിലെന്നു…”
ഈ പോസ്റ്റ് ഇവിടെയും വായിക്കാം..