17 Jun 2012

അക്ഷരരേഖ


 ആർ .ശ്രീലതാവർമ്മ

മാതൃഭാഷാപഠനം-ചില വിചാരങ്ങൾ

            വിദ്യാഭ്യാസം വ്യക്തിയുടെ ജ്ഞാനവികാസത്തിനു വേണ്ടിയാണെന്ന കാര്യത്തിൽ സംശയത്തിനിടയില്ല.എന്നാൽ വ്യക്തിയിൽ തുടങ്ങി വ്യക്തിയിൽ ഒടുങ്ങുന്ന വിദ്യാഭ്യാസം ഒരു തരത്തിലുള്ള സമൂഹിക വികാസത്തിനും പ്രേരകമാകുന്നില്ല.ഒരുവിധത്തിൽ ചിന്തിച്ചാൽ ഇത്തരം വിദ്യാഭ്യാസരീതി സമൂഹപുരോഗതിയ്ക്ക് വിഘാതമാകുന്നു എന്നതാണ് വാസ്തവം.ഈ പശ്ചാത്തലത്തിൽ നിന്നാണ് മാതൃഭാഷാപഠനത്തെക്കുറിച്ച് നാം ചിന്തിച്ചു തുടങ്ങേണ്ടത്.ഭാഷയും സമൂഹവും തമ്മിൽ സ്ഥൂലതലത്തിലും സൂക്ഷ്മതലത്തിലും ബന്ധമുണ്ട്.സ്ഥൂലരീതിയിൽ ഭാഷയെ ആശവിനിമയോപാധിയായി വിവരിക്കാം.സൂക്ഷ്മരീതിയിൽ അത് സാമൂഹികവികസനത്തിന്റെ നിർണായകഘടകങ്ങളിലൊന്നാണെന്ന കാര്യം മറക്കാനാവില്ല.മാതൃഭാഷാപഠനത്തെ സാമൂഹികവികസനവുമായി എങ്ങനെ ബന്ധിപ്പിക്കാം?
                              ഭാഷ എല്ലായിടത്തുമുണ്ട്.ദൈനംദിനവ്
യവഹാരത്തിൽ,സാങ്കേതികമേഖലയിൽ,സാഹിത്യത്തിൽ,ശാസ്ത്രകൃതികളിൽ എല്ലാം ഭാഷയുണ്ട്.അങ്ങനെ വരുമ്പോൾ ഭാഷ പഠിക്കുക എന്നു പറയുമ്പോൾ എന്താണ് ലക്ഷ്യമാക്കുന്നത്?ഏത് ഭാഷയ്ക്കും വ്യക്തമായ ഒരു പരിണാമചരിത്രവും ഘടനയുമുണ്ട്.ഈ ഘടനയ്ക്കുള്ളിൽ നിന്നുകൊണ്ടാണ് മൊഴിയിലും എഴുത്തിലും ഭാഷയുടെ സവിശേഷതകൾ തിരിച്ചറിയേണ്ടത്.നാളിതുവരെ രണ്ടാം ഭാഷയായി നിലനിന്നതും സമീപഭാവിയിൽ ഒന്നാം ഭാഷയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതുമാണ് നമ്മുടെ മലയാളം.എന്തുകൊണ്ടാണ് അതിദീർഘമായ ഈ കാലയളവ് മുഴുവൻ മലയാളം രണ്ടാം ഭാഷയായി തരം താണു പോയത്?
                              ഭാഷ എന്നത് സംസ്കാരത്തിന്റെ അടയാളം മാത്രമല്ല,പ്രതിരോധത്തിനുള്ള ഉപാധി കൂടിയാണെന്ന തിരിച്ചറിവ് ഇല്ലാതെപോയതിനാലാണ് മുഖ്യമായും ഈ നില വന്നത്.കേരലീയരെ ഒന്നാകെ ഇണക്കിച്ചേർക്കുന്ന ഒരു കണ്ണിയാണ് മലയാളം.മലയാളത്തിനു വേണ്ടിയുള്ള എല്ലാ വർത്തമാനങ്ങളും മറ്റു ഭാഷകളെ എതിർത്തുകൊണ്ടുവേണം എന്നൊരു രീതിയോ ധാരണയോ ഉണ്ട്.ഇത് ശരിയല്ല.മറ്റ് ഭാഷകളോടുള്ള ശത്രുതാമനോഭാവം മാറി,അവയുടെ അധികാര/ആധിപത്യ രീതികളെ ചെറുക്കുകയാണ് വേണ്ടത്.ഇംഗ്ലിഷിന്റേതടക്കം മറ്റ് ഭാഷകളുടെ ഉടമമനോഭാവം തകർക്കുകയും അതിന്റെ സ്ഥാനത്ത് ജനാധിപത്യത്തിലൂന്നുന്ന സ്വാശ്രയമനോഭാവം വികസിക്കുകയും വേണം.സാമ്പത്തികവും മതപരവും ജാതീയവും ലിംഗപരവുമായ ഒട്ടേറെ വ്യത്യാസങ്ങൾക്കിടയിലും മലയാളിജനതയെ ഒന്നിച്ചുനിർത്തുന്ന ഒരു സാംസ്കാരികമണ്ഡലമാണ് മലയാളഭാഷ.മലയാളിയെ സംബന്ധിച്ച് മതനിരപേക്ഷമായ,ജനാധിപത്യപരമായ ഒരേ ഒരു സംസ്കാരമാണ് മലയാളഭാഷ.ഇവിടെയാണ് ഭാഷ നമുക്ക് പ്രതിരോധത്തിനുള്ള ഉപാധിയാകുന്നത്.അപ്പോൾ മാതൃഭാഷ നഷ്ടപ്പെടുത്തുക എന്നാൽ കടുത്ത സാംസ്കാരികദുരന്തം സംഭവിക്കുക എന്നാണ് ഓരോ മലയാളിയും മനസ്സിലാക്കേണ്ടത് എന്നു വരുന്നു.കൈവശമായതിനെ വിലവയ്ക്കാത്ത മനുഷ്യസഹജമായ മനോഭാവമാണ് മാതൃഭാഷയോട് നമുക്കുള്ളത്.അതുപോലെ ഇംഗ്ലിഷിനെ യജമാനഭാഷയായി പ്രതിഷ്ഠിച്ച് അതിനോട് വിധേയത്വവും ഭീതിയും പുലർത്തുകയും ഭാരതീയവും വൈദേശികവുമായ മറ്റ് ഭാഷകളോടെല്ലാം അകൽചയും താത്പര്യക്കുറവും കാണിക്കുകയുമാണ് നമ്മൽ പിന്തുടർന്നു പോരുന്ന രീതി.ഈ മനോഭാവങ്ങളും രീതികളും തുടച്ചുമാറ്റിയാൽ മാത്രമേ ഭാഷാപഠനത്തെയും ഭാഷാസംരക്ഷണത്തെയും മൂല്യബോധവുമായി ബന്ധപ്പെടുത്തി ഉൾക്കൊള്ളാൻ കഴിയുകയുള്ളൂ.ഇതു സംബന്ധിച്ച ചില വിശദാംശങ്ങൾ അടുത്ത ലക്കത്തിൽ ചർച്ച ചെയ്യാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...