17 Jun 2012

വെള്ളിമീനുകള്‍

രമേശ്‌ കുടമാളൂര്‍


എന്റെ ബാല്യത്തിന്റെ വീട്ടുമുറ്റത്തെ
പുഴയെനിക്കൊര്‍മ്മയില്‍ തെളിനീര്‍ത്തിളക്കം.
പുഴപോലെയൊരു ബാല്യവും, അതി-
നുള്ളില്‍ നിറച്ച കുസൃതി മീന്‍ ചാട്ടങ്ങളും.

മാനത്ത് കണ്ണുമായ് നീന്തുന്നവര്‍
കറുത്ത പൂ വിരിയിച്ചു നില്‍ക്കുന്നവര്‍
ചെമ്മഷി കലക്കിയതുപോലെ ഒരായിരം
കുഞ്ഞുങ്ങളെ കാത്തു നീങ്ങുന്നവര്‍
നൊടിയിലൊരു കൊള്ളിയാന്‍ പോലെ പൊന്തയില്‍
വെള്ളിത്തിളക്കമായ്‌ പായുന്നവര്‍
പായല്‍പ്പടര്‍പ്പിന്നിരുട്ടില്‍ നിന്നെപ്പോഴും
പാത്തും പതുങ്ങിയും നോക്കുന്നവര്‍.

വെള്ളിമീനിനെയൊന്നു കൈയിലെടുക്കുവാ-
നായിരുന്നെപ്പോഴുമെന്‍ കൌതുകം
തൊട്ടുതൊട്ടില്ലെന്ന മട്ടോളവും ഒരു
കുഞ്ഞാടിനെപ്പോല്‍ മെരുങ്ങും -ഒന്നു
തൊട്ടുപോയാലോ മിന്നല്‍പിണര്‍ പോലെ
ആഴങ്ങളില്‍ പോയ്‌ പതുങ്ങും-അവനൊരു
നാളെന്റെ കൈയിലൊതുങ്ങി.

ചില്ലുപാത്രത്തിലെ വെള്ളത്തിലിട്ടു ഞാ-
നെന്റെ പ്രിയപ്പെട്ട മീനിനെ-വെയിലേറ്റു
ശല്ക്കം തിളങ്ങവേ കാണുവാനെന്തു രസം
അന്നറിഞ്ഞില്ല ഞാനതിന്നില്ലം പിരിഞ്ഞതിന്‍ നൊമ്പരം.

ഇന്നിവിടെ എത്രയോ കാതങ്ങളകലെ-
ത്തനിച്ചിരിക്കെ വീണ്ടുമോര്‍ക്കുന്നു ഞാന്‍
അന്നെന്റെ ചുവടൊത്തു തൊടിയിലലഞ്ഞ
പിഞ്ചു പാദങ്ങള്‍ ചുവടുറച്ചോരോ വഴി പിരിഞ്ഞു.

ജീവിത പാപങ്ങള്‍ മലിനമാക്കിയ പുഴ
പോലെയൊഴുകാതെയിവിടെ തളം കെട്ടി
നില്‍ക്കുന്ന ജന്മം, അതിന്റെയിരു കരകളില്‍
നരച്ചു മരവിച്ചു മരുവായ്‌ നിന്നിടുന്നീ
യകാല വാര്‍ദ്ധക്യ ശാപം- എങ്കിലും
അന്നത്തെ ബാലനാം കുസൃതി കിടാവൊരു
ദീര്‍ഘകായത്തിലൊളിച്ചിരിക്കുന്നിപ്പോഴും.
ആഴത്തില്‍ നീന്തുന്ന വെള്ളിമീനുകളെ
തേടിയലയുന്നിപ്പോഴും.

മോഹിപ്പതെല്ലാം വെള്ളിമീനുകളെപ്പോല്‍
വലയില്‍ കുരുക്കി ചില്ലു പാത്രത്തില്‍ വയ്ക്കുന്നു.
പിന്നെയതിലെഴും കൌതുകം പോകവെ
എങ്ങോ വലിച്ചെറിയുന്നു, എല്ലാം നിരര്‍ത്ഥക-
മേന്നോര്‍ത്തു നെടുവീര്‍പ്പിടുന്നു
എല്ലാം കളിക്കുന്നതുള്ളില്‍ പതുങ്ങുമൊരു
ബാലനാം കുസൃതിക്കിടാവല്ലയോ?

അന്നെന്‍ പ്രിയപ്പെട്ട മീനിനെ റാഞ്ചി-
പ്പറന്നൊരു കാക്കയുടെ ഭീതിദം ചിറകടി
പെരുകിടാറുണ്ടെന്റെ നെഞ്ചിലിടയ്ക്കിടെ.
-------------
രമേശ്‌ കുടമാളൂര്‍

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...