മുഖം കുനിച്ചു നിൽക്കുന്ന
തെരുവിളക്കിലേക്ക്
ഇയ്യാമ്പാറ്റക്കടൽ മറിയുന്നു.
ചിറകടിയിരമ്പത്തിൽ
ഒരഴിമുഖ മാകുന്നു പറമ്പ്.
ഇളകിപ്പിളരും മണ്ണടരിൽ
ഒരു കോടി നിമിഷശലഭങ്ങൾ
വിരകുന്നതു രാത്രി കാതോർക്കുന്നു,
കുടുസ്സുകാടുകളിൽ വീർപ്പടക്കം.
ഇലകൾ കടന്നു ചെല്ലുമ്പോൾ
നെറുകയിൽ ചോരമയം,
രാകിയ കത്തിപോലെ ഇലയുടെ
വെളിമ്പിൽ മൂർച്ചയുടെ മിനുക്കം.
നമ്മളൊക്കെ ഇയ്യാമ്പാറ്റകളെന്ന്
ഒഴുക്കിൽ നിന്നു വഴിതെറ്റിവന്ന്‍
ഒരിയ്യാമ്പാറ്റ കാതോരമിരുന്ന്‍
മരണച്ചിറകു ചുഴറ്റുന്നു.