19 Jul 2012

സിപിഎസുകളേ, സജ്ജരാകൂ..../കെ. എസ്‌. സെബാസ്റ്റ്യൻ




ക്ലാസ്‌ മുറികളിൽമാത്രം ഒതുങ്ങുന്ന ഒരു പരിശീലനപരിപാടിയായി അല്ല ബോർഡ്‌
സിപിഎസ്‌ നേതൃത്വപരിശീലനത്തെക്കാണുന്നത്‌
.  സംസ്ഥാനത്തിനകത്തും
പുറത്തുമുള്ള മാതൃകാ കൃഷിയിടങ്ങൾ സന്ദർശിക്കുവാനും കൃഷിരീതികൾ
മനസ്സിലാക്കുവാനുമുള്ള അവസരങ്ങൾ അവർക്ക്‌ ഒരുക്കിക്കൊടുക്കുവാൻ ബോർഡ്‌
ഉദ്ദേശിക്കുന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന നാളികേര സംസ്ക്കരണ
യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുവാനും, നൂതനങ്ങളായ നാളികേര
ഉപോൽപന്നങ്ങളേയും നൂതന സാങ്കേതിക വിദ്യകളേയും പരിചയപ്പെടുവാനുമുള്ള
സാഹചര്യങ്ങൾ സിപിഎസ്‌ നേതൃത്വത്തിന്‌ നൽകുവാൻ ഉദ്ദേശിക്കുന്നു.
ഉത്പാദനക്ഷമത ഉയർത്തൽ
ഏകമനസ്സോടെ ഒരേ ലക്ഷ്യത്തിലേക്ക്‌ നീങ്ങുന്ന ഒരു ഗ്രൂപ്പായും, ടീമായും
ഉത്പാദന സംബന്ധമായ സമസ്തമേഖലയിലും സിപിഎസുകളിലൂടെ ഉണർവ്വ്വ്‌
നേടാമെന്ന്‌ ബോർഡ്‌ പ്രതീക്ഷിക്കുന്നു. ഈ ലക്ഷ്യത്തിൽ പ്രഥമ പരിഗണന
നൽകേണ്ടത്‌ ഗുണനിലവാരമുള്ള നടീൽ വസ്തുക്കൾ ആവശ്യാനുസരണം
ലഭ്യമാക്കുന്നതിനാണ്‌. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ബോർഡിനോ, സംസ്ഥാന
ഗവണ്‍മന്റിനോ, കാർഷിക യൂണിവേഴ്സിറ്റികൾക്കോ, മറ്റ്‌ ഗവേഷണസ്ഥാപനങ്ങൾക്കോ
ഇതിന്‌ കഴിയുന്നില്ല. പക്ഷേ; വരും വർഷങ്ങളിൽ ഈ ആവശ്യം
നിറവേറ്റുന്നതിനുള്ള തന്ത്രങ്ങൾ ബോർഡ്‌ മെനഞ്ഞുകഴിഞ്ഞു.  ഈ വർഷം
ആവശ്യാനുസരണം വിത്തുതേങ്ങ സിപിഎസുകൾക്ക്‌ എത്തിച്ചുകൊടുക്കുവാനുള്ള
പരിശ്രമങ്ങൾ പൂർത്തിയായി വരുന്നു. ഈ വിത്തുതേങ്ങകൾ ഉപയോഗിച്ച്‌ നഴ്സറികൾ
ആരംഭിക്കുന്ന സിപിഎസുകൾക്ക്‌ സാമ്പത്തിക, സാങ്കേതിക സഹായം ഉൾപ്പെടെ
എല്ലാവിധ പ്രോത്സാഹനവും ബോർഡ്‌ നൽകും. ഉത്പാദനോപാധികൾ കമ്പോള വിലയിലും
കുറച്ച്‌ അംഗങ്ങൾക്കായി സംഭരിക്കുവാനും അവ കൂട്ടായ്മയോടെ ഉപയോഗിക്കുവാനും
സിപിഎസുകൾക്ക്‌ അവസരങ്ങളുണ്ട്‌. സിപിഎസുകൾ അവരുടെ ആവശ്യങ്ങൾക്കനുസൃതമായ
അളവിൽ ഉത്പാദനോപാധികൾ ഒരുമിച്ചോ ഒന്നിലധികം സിപിഎസുകൾ ഒത്തുചേർന്നോ
ശേഖരിക്കുമ്പോൾ നിലവിലുള്ള കമ്പോളവിലയിലും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുവാൻ
സാധിക്കും. ആവശ്യമായ ഉത്പാദനോപാധികൾ കമ്പോള വിലയിലും കുറഞ്ഞ വിലയ്ക്ക്‌
ശേഖരിക്കുവാനുള്ള സിപിഎസ്കളുടെ ശ്രമങ്ങളിൽ ബോർഡിന്റെ സഹായവുമുണ്ടാകും.
കാർഷിക പ്രവർത്തനങ്ങൾ ഒത്തൊരുമിച്ച്‌ ചെയ്യുവാനുള്ള അവസരങ്ങൾ
സൃഷ്ടിക്കുവാൻ  സിപിഎസുകൾക്ക്‌ താരതമ്യേന എളുപ്പമായിരിക്കും. ഒരു
പ്രദേശത്തൊട്ടാകെയുള്ള കൃഷിയിടങ്ങളിൽ കാർഷിക പ്രവർത്തനങ്ങൾ ഏകോപനത്തോടെ
ചെയ്യുമ്പോൾ കൃഷിച്ചെലവുകൾ ഗണ്യമായി കുറയ്ക്കുവാൻ സാധിക്കും. അധികം
ശ്രമകരമല്ലാതെ തൊഴിലാളികളെ കണ്ടെത്തുവാനും, അവർക്ക്‌ മതിയായ തൊഴിൽ നൽകി
നിലനിർത്താനും, സ്വതവേ യന്ത്രവത്ക്കരണം മന്ദഗതിയിലുള്ള ഈ രംഗത്ത്‌
യന്ത്രവത്ക്കരണത്തിന്റെ സാദ്ധ്യതകൾകൂടി ഉപയോഗപ്പെടുത്തുവാനും
സിപിഎസുകൾക്കാവും. ലഭ്യമായ കൃഷിയിടം പരമാവധി ഉപയോഗിച്ചും,
ഇടവിള/മിശ്രവിള/ ബഹുവിള/ കൃത്യത കൃഷി (പ്രിസിഷൻ ഫാമിംഗ്‌) സമ്പ്രദായങ്ങൾ
കൂട്ടായി അവലംബിച്ചും, കൃഷിക്ക്‌ ഉപയുക്തമായതും, എന്നാൽ യഥാവിധി
ഉപയോഗിക്കപ്പെടാത്തതുമായ സിപിഎസ്‌ പരിധിയിലുള്ള സ്ഥലങ്ങൾ കണ്ടെത്തി
ഉപയോഗപ്പെടുത്തിയും അംഗങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുവാനുള്ള അവസരം
സിപിഎസുകൾക്ക്‌ മുന്നിലുണ്ട്‌.

കർഷകർ നേരിടുന്ന വിളവെടുപ്പ്‌ സംബന്ധിച്ച പ്രശ്നങ്ങൾക്ക്‌ പരിഹാരം
കാണുന്നതിനുള്ള ശ്രമകരമായ ദൗത്യം ബോർഡ്‌ ഏറ്റെടുത്ത്‌ കഴിഞ്ഞു.
കഴിഞ്ഞവർഷം 5000 ലേറെ യുവജനങ്ങൾക്ക്‌ 'തെങ്ങിന്റെ ചങ്ങാതിക്കൂട്ടം'
പദ്ധതിയിലൂടെ സസ്യസംരക്ഷണത്തിലും തെങ്ങ്‌ കയറ്റയന്ത്രം ഉപയോഗിച്ച്‌
വിളവെടുപ്പിനുമുള്ള പരിശീലനം നൽകിയിരുന്നു. ഈ പരിശീലനപരിപാടി ഈ വർഷവും
തുടരാൻ ബോർഡ്‌ തീരുമാനമെടുത്തുകഴിഞ്ഞു. എന്നാൽ ഈ വർഷം ഈ പരിപാടിയിലൂടെ
പരിശീലനം നൽകുന്നത്‌ സിപിഎസുകൾ നിർദ്ദേശിക്കുന്ന ചങ്ങാതികൾക്കാണ്‌.ഓരോ
സിപിഎസുകൾക്കും ചങ്ങാതിമാരെ ഈ പരിശീലനപരിപാടിയിലേക്ക്‌
നിർദ്ദേശിക്കാവുന്നതാണ്‌. എന്നാൽ പരിശീലനം പൂർത്തിയാക്കുന്ന ചങ്ങാതിമാരെ
ഉപയോഗപ്പെടുത്തി രോഗകീട നിയന്ത്രണങ്ങളും വിളവെടുപ്പും സമയാസമയങ്ങളിൽ
നടത്തുവാനുള്ള അവസരം സിപിഎസ്കൾ പ്രയോജനപ്പെടുത്തണം.
പദ്ധതിയുടെ ഗുണഭോക്താക്കൾ ആകുക
സിപിഎസ്കളിൽ ജൈവ ഉൽപന്നങ്ങൾ പ്രോൽസാഹിപ്പിക്കുകയും, സാധിക്കുന്ന
പ്രദേശങ്ങളിൽ ജൈവകൃഷി അവലംബിക്കുകയും ചെയ്യേണ്ടതാണ്‌. ബോർഡും വിവിധ
സംസ്ഥാന ഏജൻസികളും ജൈവവള യൂണിറ്റുകൾ സ്ഥാപിക്കുന്നതിന്‌ നൽകുന്ന
സഹായപദ്ധതികൾ സിപിഎസ്കൾ പരമാവധി പ്രയോജനപ്പെടുത്തണം. സർട്ടിഫിക്കേഷനുള്ള
ജൈവ ഉൽപന്നങ്ങൾക്ക്‌ അന്താരാഷ്ട്ര വിപണിയിൽ ഉയർന്ന വിലയും വർദ്ധിച്ച
ഡിമാന്റും ഉണ്ടെന്ന കാര്യം വിസ്മരിക്കാവുന്നതല്ല.
സമഗ്ര നാളികേര വികസന പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ സിപിഎസുകൾക്ക്‌ അവസരം
തുറന്നു കിട്ടിയിരിക്കുകയാണ്‌. ഈ പദ്ധതിയിലേക്ക്‌ തെരഞ്ഞെടുക്കുന്ന
സിപിഎസുകളിലുള്ള തെങ്ങുകൾക്ക്‌ പ്രതിവർഷം തെങ്ങ്‌ ഒന്നിന്‌ 100 രൂപയോളം
വിലവരുന്ന ഉത്പാദനോപാധികൾ രണ്ട്‌ വർഷം തികച്ചും സൗജന്യമായി ലഭിക്കുവാൻ
അർഹതയുണ്ട്‌.
2011-12 വർഷം ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സിപിഏശിൽ നിന്നും അപേക്ഷകൾ
ക്ഷണിച്ചാണ്‌ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്‌. അടുത്ത രണ്ട്‌
വർഷത്തേക്കുള്ള ഈ പദ്ധതിയുടെ ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ്‌
പൂർത്തിയായി വരുന്നു.
സിപിഏശിലെ അംഗങ്ങളായ കർഷകരുടെ വായ്പ ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുംവിധം
കിസാൻ ക്രെഡിറ്റ്‌ കാർഡുകൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ബോർഡ്‌
ആരംഭിച്ചുകഴിഞ്ഞു. വിവിധ ബാങ്കുകളുമായി ഇതിനായുള്ള ആദ്യഘട്ട ചർച്ചകൾ
പൂർത്തിയായി. തുടക്കത്തിൽ, സജീവമായി പ്രവർത്തിക്കുന്നതും മുതൽമുടക്ക്‌
ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുവാൻ മുന്നോട്ടുവരുന്നതുമായ സിപിഎസുകളിലെ
അംഗങ്ങൾക്ക്‌ ഈ സൗകര്യം ആദ്യം ഒരുക്കുവാനാണ്‌ ബോർഡ്‌ ഉദ്ദേശിക്കുന്നത്‌.
സ്വരൂപിക്കലും തരം തിരിക്കലും
ചെറുകിട നാമമാത്ര നാളികേര കർഷകർ ഇടനിലക്കാരുടെ ചൂഷണത്തിന്‌ ഏറ്റവും അധികം
വിധേയരാകുന്നവരാണ്‌. ഉൽപന്നത്തിന്റെ വില നിശ്ചയിക്കുന്ന പ്രക്രിയയിൽ
അവർക്ക്​‍്‌ ഭ്രഷ്ട്‌ കൽപ്പിച്ചപോലെയാണ്‌ നിലവിൽ കാര്യങ്ങളുടെ പോക്ക്‌.
എന്നാൽ, സിപിഎസുകളുടെ സജീവമായ ഇടപെടലുകളിലൂടെ കർഷകന്‌ ഉൽപന്നങ്ങൾ
ശേഖരിക്കുവാനും, തരംതിരിക്കുവാനും, വിലപേശുവാനും, വാണിജ്യ തന്ത്രങ്ങൾ
ആവിഷ്ക്കരിക്കുവാനും, ഗതാഗതച്ചിലവുകൾ കുറയ്ക്കുവാനും, പ്രാഥമിക സംസ്കരണം
നടത്തുവാനും, ഉൽപന്നങ്ങൾക്ക്‌ വിപണി കണ്ടെത്തുവാനും, ഉൽപന്നത്തിന്റെ
കമ്പോളത്തിലേക്കുള്ള വരവ്‌ നിയന്ത്രിക്കുവാനുമൊക്കെ കഴിയും.
ലഭ്യതയും ആവശ്യകതയും ശാസ്ത്രീയമായി മനസ്സിലാക്കി അതിനനുസരിച്ചുള്ള
തന്ത്രങ്ങൾ ആവിഷ്ക്കരിക്കുമ്പോൾ ഉൽപന്നത്തിന്‌ വിർദ്ധിച്ച വില
ലഭിക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാകും. വ്യക്തിപരമായി കർഷകർക്ക്‌ ഇതിന്‌
കഴിയില്ലെങ്കിലും സിപിഎസുകളിലൂടെയും, സിപിഏശിന്റെ കൂട്ടായ്മയിലൂടെയും
ഇത്തരം പ്രവർത്തനങ്ങൾ വിജയകരമായി നടത്തുവാൻ കഴിയും. ഇടനിലക്കാരില്ലാതെ
ഉപഭോക്താക്കളിലേക്ക്‌ നേരിട്ട്‌ ഉൽപന്നങ്ങൾ എത്തിക്കുന്നതിനുള്ള
സാഹചര്യങ്ങൾ സൃഷ്ടിക്കുമ്പോൾ സ്വാഭാവികമായും സ്ഥിരമായ ഉയർന്ന വില
ഉത്പാദകന്‌ ലഭിക്കും. നിലവിലുള്ള വിപണിരീതികളിൽ പലപ്പോഴും ഉപഭോക്താവ്‌
നൽകുന്ന വിലയുടെ സിംഹഭാഗവും ഇടനിലക്കാരുടെ കൈകളിലാണ്‌ എത്തുന്നത്‌.
ഉത്പാദകനും ഉപഭോക്താവും തമ്മിലുള്ള അകലം കുറയുമ്പോൾ അത്‌ രണ്ട്‌
കൂട്ടർക്കും ഗുണകരമായ അവസ്ഥാവിശേഷം സംജാതമാക്കും. സിപിഎസുകളിലൂടെ
ഉൽപന്നത്തിന്റെ സ്ഥിരമായ ലഭ്യത ഉറപ്പ്‌ വരുത്തുന്നതിനും, വിലയിലെ
അനിശ്ചിതത്വങ്ങൾ ലഘൂകരിക്കാനും കഴിയുമ്പോൾ ഉപഭോഗം വർദ്ധിപ്പിക്കുവാനുള്ള
സാഹചര്യം ഉടലെടുക്കും.
കർഷകന്റെ ഉൽപന്നം സിപിഎസ്കളിൽ സംഭരിക്കുകയും അവയെ തരംതിരിച്ച്‌ വിവിധ
ആവശ്യങ്ങൾക്ക്‌ വേണ്ടിയുള്ള ഉപഭോക്താക്കളെ കണ്ടെത്തുകയും ചെയ്താൽ
ഉൽപന്നങ്ങൾക്ക്‌ പരമാവധി വില ലഭിക്കുവാനുള്ള അവസരം ലഭിക്കുന്നു.
ഉദാഹരണമായി 600 ഗ്രാമിൽ കൂടുതൽ ഭാരമുള്ള ഇരുപതിനായിരമോ, നാൽപതിനായിരമോ
നാളികേരം സിപിഎസ്‌ വഴി സംഭരിക്കുവാൻ കഴിഞ്ഞാൽ നാളികേര കയറ്റുമതി
ചെയ്യുവാനുള്ള സാദ്ധ്യതകൾ പ്രയോജനപ്പെടുത്താവുന്നതാണ്‌. സിപിഎസ്കൾ വഴി
ശേഖരിക്കപ്പെടുന്ന നാളികേരം തരം തിരിച്ച്‌ കയറ്റുമതി ചെയ്യുവാൻ കഴിഞ്ഞാൽ
നിലവിൽ ലഭ്യമായ കമ്പോള വിലയിലും 50 ശതമാനമെങ്കിലും അധിക വില
ലഭിക്കുമെന്നുള്ളത്‌ ഉറപ്പാണ്‌. നാളികേര വികസന ബോർഡിൽ രജിസ്റ്റർ
ചെയ്തിട്ടുള്ള 700ലേറെ നാളികേര ഉൽപന്ന കയറ്റുമതിക്കാരിൽ ഏറിയ പങ്കും
പച്ചത്തേങ്ങ മാത്രം കയറ്റുമതി ചെയ്യുന്നവരാണ്‌. എന്നാൽ ഇവർ എല്ലാവരും
തന്നെ തങ്ങളുടെ കയറ്റുമതി ആവശ്യങ്ങൾ നിറവേറ്റാൻ നമ്മുടെ അയൽ
സംസ്ഥാനങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. നാളികേരത്തിന്റെ ഗുണമേന്മയോ,
വിലക്കുറവോ അല്ല അവരെ ഈ സംസ്ഥാനങ്ങളിലേക്ക്‌ പ്രധാനമായും നയിക്കുന്നത്‌,
മറിച്ച്‌ ശേഖരണത്തിനുള്ള സൗകര്യമാണ്‌. അനേകം മലയാളികൾ ജോലി ചെയ്യുന്ന
ഗൾഫ്‌ നാടുകളിലേക്ക്‌ ഉയർന്ന അളവിൽ പച്ചത്തേങ്ങ ഇപ്പോൾ കയറ്റുമതി
ചെയ്യപ്പെടുന്നുണ്ട്‌. പൊതുവേ കേരളത്തിന്റെ നാളികേരം കൂടുതൽ
ഇഷ്ടപ്പെടുന്ന ഈ മറുനാടൻ മലയാളികൾ കേരളത്തിൽ നിന്ന്‌ എത്തുന്ന
നാളികേരത്തിന്‌ അധിക വില കൊടുക്കുവാൻ തയ്യാറാണെങ്കിലും സ്വന്തം നാടിന്റെ
ഉൽപന്നം പലപ്പോഴും കിട്ടാക്കനിയാണ്‌.
തോട്ടത്തിലെ പുതുമയോടെ ഉൽപന്നം ഉപഭോക്താവിന്റെ കൈകളിലെത്തുമ്പോൾ
വർദ്ധിച്ച ഉപഭോഗത്തിനുള്ള വഴിതെളിയുകയാണ്‌. ഇളനീരിനെ സംബന്ധിച്ചിടത്തോളം
ഇത്‌ വളരെ പ്രാധാന്യമുള്ളതാണ്‌. പുതുമ നഷ്ടപ്പെടാതെ ഇളനീർ മിതമായ
വിലയ്ക്ക്‌ ഉപഭോക്താക്കളിലെത്തിക്കുവാൻ കഴിഞ്ഞാൽ ഇളനീരിന്റെ ഉപഭോഗത്തിൽ
കുതിച്ചുചാട്ടമുണ്ടാകും. ഏത്‌ അവസരത്തിലും ഉപയോഗിക്കാവുന്ന രീതിയിൽ ഈ
ഉൽപന്നം ലഭ്യമാക്കിയാലോ? ഉപഭോഗം പതിന്മടങ്ങ്‌ വർദ്ധിക്കും. നിശ്ചയം!.
കാലാവസ്ഥാ വ്യതിയാനങ്ങൾപോലും കാര്യമായി ബാധിക്കാതെ ഇളനീരിന്റെ വിപണനം
നടക്കുന്ന സാഹചര്യത്തിൽ, ഇളനീരിന്റെ കമ്പോള ലഭ്യത ഉയർത്തുവാനുള്ള എല്ലാ
സാദ്ധ്യതകളും സിപിഎസുകൾക്ക്‌ ഫലവത്തായി പ്രയോജനപ്പെടുത്തുവാൻ കഴിയും.
ഇത്തരം ശ്രമത്തിലൂടെ ഉത്പാദകരായ കർഷകർക്ക്‌ സ്ഥിരമായ ഉയർന്ന വില
നേടിക്കൊടുക്കുവാൻ കഴിയുന്നതുപോലെ തന്നെ മറ്റ്‌ ഉപയോഗങ്ങളിലേക്ക്‌ മാറി
പോകുന്ന വിളഞ്ഞ നാളികേരത്തിന്റെ ലഭ്യത നിയന്ത്രിക്കുവാനും വിലയിലെ
ആശാസ്യമല്ലാത്ത വ്യതിയാനങ്ങളെ ഒരു പരിധിവരെയെങ്കിലും തടയാനും കഴിയും.
പ്രാഥമിക സംസ്ക്കരണം പ്രധാനപ്പെട്ടത്‌
നാളികേരത്തെ അസംസ്കൃതവസ്തുവായി വിപണനം ചെയ്യുന്നതിലുപരി സിപിഎസുകൾ
പ്രാഥമിക സംസ്ക്കരണത്തെക്കുറിച്ച്‌ ചിന്തിക്കേണ്ടതുണ്ട്‌. അധിക മൂലധനം
മുടക്കാതെ തന്നെ ഉൽപന്നങ്ങളിൽ നിന്നും ഉപോൽപന്നങ്ങളിൽ നിന്നും
അധികവരുമാനം ഉണ്ടാക്കുവാനും, ഗ്രാമീണമേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ
സൃഷ്ടിക്കുവാനും ഉൽപന്നങ്ങൾ കൂടുതൽ കാലം കേടുകൂടാതെയിരിക്കുന്നതിനുമുള്ള
സാഹചര്യങ്ങൾ സൃഷ്ടിക്കുവാനും  സിപിഎസുകൾക്ക്‌ കഴിയും. കൊപ്രയുണ്ടാക്കുന്ന
യൂണിറ്റിൽ വെറുതെ ഉപേക്ഷിക്കുന്ന തേങ്ങാവെള്ളം വിനാഗിരിയായി മാറ്റുമ്പോൾ
ലിറ്ററിന്‌ 30 രൂപ ലഭിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്നു.
സംസ്ക്കരണത്തിനായി ശേഖരിക്കപ്പെടുന്ന തേങ്ങയുടെ തൊണ്ട്‌ ഒരു സ്ഥലത്ത്‌
ശേഖരിക്കപ്പെടുമ്പോൾ ചകിരി നിർമ്മാതാക്കൾക്ക്‌ അവയുടെ ശേഖരണം
അനായാസമാകുന്നതിനോടൊപ്പം ഈ ഉപോത്പന്നത്തിന്‌ ന്യായമായ വില
കിട്ടുന്നതിനുള്ള സാദ്ധ്യതയും തെളിയുകയാണ്‌.  കേരളത്തിൽ മതിയായ തൊണ്ട്‌
ലഭ്യമല്ലെന്ന്‌ വ്യാപകമായ ധാരണ പരന്നിട്ടുണ്ടെന്നുള്ളത്‌
യാഥാർത്ഥ്യമാണെങ്കിലും, ലഭ്യമായ തൊണ്ട്‌ ശേഖരിക്കുന്നതിന്‌ ഫലവത്തായ
യാതൊരു നടപടിയും ബന്ധപ്പട്ട ഏജൻസികൾ ചെയ്തിട്ടില്ല എന്നതും സത്യമല്ലേ?
പ്രത്യേകിച്ച്‌ വടക്കൻകേരളത്തിൽ ലഭ്യമായ ഗുണനിലവാരമുള്ള തൊണ്ട്‌ പോലും
കയറുത്പാദനത്തിനായി ഉപയോഗപ്പെടുത്തുന്നില്ലയെന്ന ദാരുണമായ
സ്ഥിതിവിശേഷമാണുള്ളത്‌. നല്ല പാകമായ തേങ്ങയുടെ പച്ചത്തൊണ്ട്‌ സാമാന്യം
നല്ല അളവിൽ ഒരുസ്ഥലത്ത്‌ ശേഖരിക്കുവാൻ കഴിഞ്ഞാൽ ഒരു നാളികേരത്തിന്റെ
തൊണ്ടിന്‌ 1 രൂപയിലേറെ ലഭിക്കാം. അതുപോലെ തന്നെ ഒരു തേങ്ങയുടെ
ചിരട്ടയ്ക്ക്‌ 60 പൈസയെങ്കിലും വില കിട്ടും. എന്നാൽ ചിരട്ടയുടെ
വ്യാവസായികോപയോഗം കേരളത്തിൽ പരിമിതമായതിനാലും, വ്യവസായിക ഉപയോഗത്തിന്‌
തികയുന്ന തോതിൽ ശേഖരിക്കാൻ പലപ്പോഴും സാധിക്കാത്തതിനാലും, കർഷകർക്ക്‌
അർഹതപ്പെട്ട വില ചിരട്ടയിൽ നിന്നും ഇപ്പോൾ കിട്ടുന്നില്ല. എന്നാൽ
സിപിഎസുകളിലൂടെ സംസ്കരണ പ്രക്രിയകൾ നടത്തുമ്പോൾ പ്രധാന ഉൽപന്നങ്ങളോടൊപ്പം
ഉപോൽപന്നങ്ങൾക്കും മതിയായ വില ലഭിക്കുവാനുള്ള അവസരം ഉണ്ടാകുകയാണ്‌.
സിപിഎസുകൾക്ക്‌ സംഭരണത്തിനുള്ള അവസരം
സിപിഎസ്കളെ 2012 സീസണിലെ താങ്ങുവിലപ്രകാരം കൊപ്ര സംഭരിക്കുന്ന അംഗീകൃത
ഏജൻസിയായി നിയോഗിച്ചിരിക്കുകയാണ്‌. സർക്കാരിന്റെ ഈ തീരുമാനപ്രകാരം
സിപിഎസ്കൾക്ക്‌ അംഗങ്ങളുടെ നാളികേരമോ, കൊപ്രയോ താങ്ങുവിലപ്രകാരം
സംഭരിച്ച്‌ സംസ്ഥാന തല ഏജൻസികളായ കേരഫെഡിനും മാർക്കറ്റ്ഫെഡിനും നേരിട്ട്‌
നൽകാനും പ്രാദേശിക സംഭരണ ഏജൻസികൾക്ക്‌ ലഭ്യമായ എല്ലാ ആനുകൂല്യങ്ങളും
ലഭിക്കുവാനും അർഹതയുണ്ട്‌. എന്നാൽ നിലവിൽ സിപിഎസ്കൾക്ക്‌ കൊപ്ര
സംസ്ക്കരണത്തിനുള്ള ഭൗതിക സാഹചര്യങ്ങൾ നിലവിലില്ലാത്തതിനാൽ ചുരുക്കം ചില
സിപിഎസ്കൾക്ക്‌ മാത്രമേ  തങ്ങളുടെ അംഗങ്ങൾക്ക്‌ താങ്ങുവിലയുടെ ആനുകൂല്യം
നേടിക്കൊടുക്കുവാൻ കഴിയുന്നുള്ളൂ. എന്നാൽ സിപിഎസ്കളോ അവയുടെ കൂട്ടായ്മകളോ
ചേർന്ന്‌ ഡ്രയറുകൾ സ്ഥാപിച്ച്‌ കൊപ്രയുൽപാദനം നടത്തിയാൽ വലിയൊരു പറ്റം
കർഷകർക്ക്‌ താങ്ങുവിലയുടെ ആനുകൂല്യം നേടികൊടുക്കുവാൻ സാധിക്കും.
കരിക്കിനെ കാര്യമായെടുക്കുക
ഈ വർഷം ഇളനീർ വർഷമായി നാളികേര വികസന ബോർഡ്‌ ആചരിക്കുകയാണ്‌. ഇളനീരിന്റെ
ഉപഭോഗം പരമാവധി വർദ്ധിപ്പിക്കുവാനുള്ള തീവ്രശ്രമത്തിലാണ്‌ ബോർഡ്‌.
സംസ്ഥാന ഗവണ്‍മന്റ്‌ ഇളനീരിനെ ഔദ്യോഗിക പാനീയമായി പ്രഖ്യാപിച്ച്‌ ഈ
ശ്രമങ്ങൾക്കൊപ്പമുണ്ട്‌. ഉപഭോക്താക്കൾക്ക്‌ പ്രകൃതിയുടെ ഈ വരദാനം എല്ലാ
കാലാവസ്ഥയിലും, എല്ലാ സ്ഥലത്തും ഏറ്റവും സൗകര്യപ്രദമായ രൂപത്തിൽ
എത്തിക്കാൻ കഴിഞ്ഞാൽ, നമ്മുടെ ശ്രമങ്ങൾ വിജയിക്കും. ഇത്‌ മുന്നിൽ
കണ്ടുകൊണ്ട്‌ ഇളനീരിന്റെ സംഭരണവും, വിപണനവും, സാധിക്കുന്നിടത്ത്‌
സംസ്കരണവും പരമാവധി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ ബോർഡ്‌ ആസൂത്രണം
ചെയ്തുവരികയാണ്‌. ഇപ്പോൾ നിലവിൽ ഉത്പാദനത്തിന്റെ 5 ശതമാനം പോലും
ഇളനീരിനായി സംഭരിക്കപ്പെടാത്ത നമ്മുടെ സംസ്ഥാനത്ത്‌ അടുത്ത ഏതാനും
വർഷങ്ങൾക്കകം 20-25 ശതമാനമെങ്കിലും ഇളനീരിനായി സംഭരിക്കുവാനും വിപണനം
നടത്തുവാനുമാണ്‌ ബോർഡ്‌ ലക്ഷ്യമിടുന്നത്‌. ഈ ശ്രമത്തിൽ സിപിഎസുകളുടെ
ഏറ്റവും സജീവമായ പങ്കാളിത്തമാണ്‌ പ്രതീക്ഷിക്കുന്നത്‌.
ഇതിന്റെ ആദ്യപടിയായി വിനോദസഞ്ചാരകേന്ദ്രങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ,
ആശുപത്രികൾ, പാർക്കുകൾ, ദേശീയ സംസ്ഥാന ഹൈവേകൾ, സോഫ്റ്റ്‌വെയർ പാർക്കുകൾ,
വാണിജ്യകേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ തുടങ്ങിയ
സ്ഥലങ്ങളിൽ സിപിഎസുകൾ വഴിയോ, അവയുടെ സജീവ സഹകരണത്തോടെയോ ഇളനീർ പാർലറുകൾ
ആരംഭിക്കുവാനാണ്‌ ബോർഡ്‌ ശ്രമിക്കുന്നത്‌. കൊച്ചിയിലെ ഇൻഫോപാർക്ക്‌,
വൈറ്റില മൊബിലിറ്റി ഹബ്ബ്‌,  തൃശൂർ സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ
സിപിഎസുകളുടെ മേൽനോട്ടത്തിൽ ഇതിനോടകം ഇളനീർ പാർലറുകൾ ആരംഭിച്ചുകഴിഞ്ഞു.
ഇത്തരം സംരംഭങ്ങൾ ഈ വർഷം ആഗസ്റ്റ്‌ മദ്ധ്യത്തോടെ കേരളമൊട്ടാകെ
വ്യാപിപ്പിക്കുവാൻ ബോർഡിന്‌ പരിപാടിയുണ്ട്‌. ഇത്തരം സംരംഭങ്ങളിൽ
ഏർപ്പെട്ടിരിക്കുന്ന സിപിഎസുകൾക്ക്‌, ഇതിലേക്ക്‌ വേണ്ടി വരുന്ന ചെലവിന്റെ
50 ശതമാനം (പരമാവധി 1 ലക്ഷം രൂപ വരെ) സബ്സിഡിയായി നൽകുവാനാണ്‌ ബോർഡ്‌
ഉദ്ദേശിക്കുന്നത്‌. പ്രധാനമായി രണ്ടുകാരണങ്ങളാലാണ്‌ ബോർഡ്‌ ഈ
ഉദ്യമത്തിന്‌ തുനിയുന്നത്‌. ഒന്ന്‌, കർഷകർക്ക്‌ സ്ഥിരമായ ഉയർന്ന വില
ഉൽപന്നത്തിന്‌ ലഭിക്കുന്നു. രണ്ട്‌ വിളഞ്ഞ നാളികേരത്തിന്റെ
കമ്പോളത്തിലേക്കുള്ള, അനവസരത്തിലുള്ള വർദ്ധിച്ച ഒഴുക്ക്‌ നിയന്ത്രിച്ച്‌
വില തകർച്ചയ്ക്കുള്ള സാദ്ധ്യതകൾ ഒഴിവാക്കുവാൻ സാധിക്കുന്നു.
യഥാർത്ഥ്യത്തെ ഉൾക്കൊണ്ടുകൊണ്ട്‌ ഇത്തരം തന്ത്രപരമായ നീക്കങ്ങൾ നടത്തുവാൻ
സിപിഎസുകൾ ഉത്സുകരായിരിക്കണം.
ഫെഡറേഷനുകൾ
ഉത്പാദക സംഘങ്ങൾ വ്യാപകമായി രൂപീകരിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ അവയുടെ
ഫെഡറേഷനുകൾ രൂപീകരിക്കുവാനുള്ള ശ്രമങ്ങൾ സിപിഎസ്കൾ
നടത്തേണ്ടിയിരിക്കുന്നു. തുടക്കത്തിൽ എട്ടിൽ കുറയാത്ത സിപിഎസ്കൾ ചേർന്ന്‌
ഫെഡറേഷനുകൾ രൂപീകരിക്കാവുന്നതാണ്‌. പിന്നീട്‌ കൂടുതൽ സിപിഎസ്കളെ ചേർത്ത്‌
ഫെഡറേഷൻ വികസിപ്പിക്കാവുന്നതാണ്‌. സിപിഎസ്കളുടെ ഫെഡറേഷൻ രൂപീകരണത്തിനുള്ള
മാതൃക നിയമാവലി തയ്യാറായി കഴിഞ്ഞു. പാലക്കാട്‌, കോഴിക്കോട്‌, മലപ്പുറം,
ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ഏതാനും ഫെഡറേഷനുകൾ രൂപീകരണത്തിനുള്ള പ്രാഥമിക
നടപടികൾ പൂർത്തിയായി. കൊപ്ര സംഭരണത്തിൽ സജീവമായി പങ്കെടുക്കാൻ
ആഗ്രഹിക്കുന്ന സിപിഎസ്കൾ ഫെഡറേഷനുകൾ എത്രയും വേഗം രൂപീകരിച്ച്‌, കൊപ്ര
ഡ്രയർ സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിക്കേണ്ടതാണ്‌. ഓരോ ഉത്പാദക
സംഘങ്ങളും അവരുടേതായി ഡ്രയർ സ്ഥാപിച്ചാൽ സ്ഥാപിതശേഷി പൂർണ്ണമായി
ഉപയോഗപ്പെടുത്താൻ കഴിയാത്ത സാഹചര്യമുണ്ടാകുന്നതിനാൽ ഫെഡറേഷനുകൾ ഡ്രയർ
സ്ഥാപിക്കുന്നതിനെയാണ്‌ ബോർഡ്‌ പ്രോത്സാഹിപ്പിക്കുന്നത്‌.
ആദ്യപടിയായി ഒരു ബാച്ചിൽ 10000 നാളികേരം സംഭരിച്ച്‌ ഗുണനിലവാരമുള്ള
കൊപ്രയുണ്ടാക്കാനും ആധുനിക കൊപ്ര ഡ്രയറുകൾ സ്ഥാപിക്കാനായി ആദ്യം
മുന്നോട്ട്‌ വരുന്ന 20 ഫെഡറേഷനുകൾക്ക്‌ ഡ്രയർ സ്ഥാപിക്കാനായി വരുന്ന
ചിലവിന്റെ 50% (പരമാവധി 6 ലക്ഷം രൂപ വരെ) സാമ്പത്തിക സഹായം നൽകുവാനുള്ള
തീരുമാനം ബോർഡ്‌ എടുത്തുകഴിഞ്ഞു. ഈ വർഷം ഫെഡറേഷനുകൾ വഴി 200 കൊപ്ര
ഡ്രയറുകൾ സ്ഥാപിക്കുവാനാണ്‌ ബോർഡ്‌ ഉദ്ദേശിക്കുന്നത്‌. വിവിധ
പദ്ധതികളിൽപ്പെടുത്തി കൂടുതൽ ഡ്രയറുകൾക്ക്‌ 50 ശതമാനം വരെ സാമ്പത്തിക
സഹായം നൽകുവാൻ സംസ്ഥാന ഗവണ്‍മന്റും മുന്നോട്ട്‌ വന്നിട്ടുണ്ട്‌. നാളികേര
ഉത്പാദക ഫെഡറേഷനുകൾക്കും, പ്രാഥമിക സഹകരണ സംഘങ്ങൾക്കും സംസ്ഥാന
സർക്കാരിന്റെ ഈ പദ്ധതിയിലൂടെ സാമ്പത്തികസഹായം ലഭിക്കും.  ഇന്നത്തെ ഈ
ആവശ്യം മനസ്സിലാക്കി സാദ്ധ്യമായ സ്ഥലങ്ങളിലൊക്കെ ഉത്പാദകസംഘങ്ങൾ ചേർന്ന്‌
ഫെഡറേഷനുകൾ രൂപീകരിക്കുകയും സർക്കാർ സഹായം പ്രയോജനപ്പെടുത്തി ഡ്രയർ
യൂണിറ്റുകൾക്ക്‌ ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ എത്രയും പെട്ടെന്ന്‌
ഒരുക്കുകയും ചെയ്യുമെന്ന്‌ പ്രതീക്ഷിക്കാം.
ഉയർന്ന ഭൂമി വിലയുള്ള നമ്മുടെ സംസ്ഥാനത്ത്‌ സ്വന്തമായി ഭൂമി വാങ്ങി
ഫെഡറേഷനുകൾക്ക്‌ ഡ്രയർ യൂണിറ്റുകൾ സ്ഥാപിക്കുവാൻ കഴിയണമെന്നില്ല. എന്നാൽ
10 വർഷത്തിൽ കുറയാത്ത രീതിയിൽ ഭൂമി പാട്ടത്തിനെടുത്ത്‌ ഇത്തരം യൂണിറ്റുകൾ
സ്ഥാപിക്കുകയും സർക്കാരിന്റെ സഹായം തേടുകയും ചെയ്യാവുന്നതാണ്‌.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭൂമി ഈ പദ്ധതിക്ക്‌ പ്രയോജനപ്പെടുത്തുവാൻ
കഴിയുന്ന സ്ഥലങ്ങളിൽ അത്തരത്തിലും ചിന്തിക്കാവുന്നതാണ്‌. ഇത്തരം
പദ്ധതികൾക്ക്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം ബോർഡ്‌ ഇതിനോടകം
തേടിയിട്ടുണ്ട്‌. തികച്ചും ആശാവഹമായ ഒരു പ്രതികരണം ബോർഡ്‌
പ്രതീക്ഷിക്കുകയാണ്‌. ഈ അവസരങ്ങൾ പരമാവധി സിപിഎസ്കൾ
പ്രയോജനപ്പെടുത്തിയാൽ അത്‌ ഏക്കാളവും നാളികേരത്തിന്റെ വിലത്തകർച്ചയുടെ
നാളുകളിൽ കർഷകർക്ക്‌ ഏറ്റവും വലിയ കൈത്താങ്ങായിരിക്കും എന്നുള്ളതിൽ
സംശയമില്ല.
ഉത്പാദക കമ്പനികൾ
കർഷകരും, സിപിഎസ്കളും സിപിഎസ്കളുടെ ഫെഡറേഷനുകളും ചേർന്ന്‌ ഉത്പാദക
കമ്പനികൾ ആരംഭിക്കുവാനുള്ള ശ്രമങ്ങൾ ഇതോടൊപ്പം തന്നെ
ആരംഭിക്കേണ്ടിയിരിക്കുന്നു. ഈ വർഷം തന്നെ കുറഞ്ഞത്‌ 10 ഉത്പാദക
കമ്പനികളെങ്കിലും സംസ്ഥാനത്ത്‌ രൂപീകരിക്കുവാനുള്ള ശ്രമങ്ങൾ
നടത്തേണ്ടിയിരിക്കുന്നു. കർഷകർക്ക്‌ സ്ഥിരവും ഉയർന്നതുമായ വില ലഭിക്കുവാൻ
ഉൽപന്നങ്ങളുടെ മൂല്യവർദ്ധന പരമപ്രധാനമാണ്‌. വർദ്ധിച്ച മൂലധനം
സ്വരൂപിക്കുവാനും, വൻതോതിൽ അസംസ്കൃത വസ്തു ശേഖരിക്കുവാനുമുള്ള
ബുദ്ധിമുട്ടാണ്‌ പലപ്പോഴും നാളികേര മേഖലയിലെ മൂല്യവർദ്ധനവ്‌ ശ്രമങ്ങളെ
തടസ്സപ്പെടുത്തിയിരുന്നത്‌. എന്നാൽ ഉത്പാദക കമ്പനികൾ രൂപീകരിക്കുന്നതോടെ
ഈ ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടുകയാണ്‌. ഉത്പാദക കമ്പനികളിൽ ഉത്പാദകർ
സ്വരൂപിക്കേണ്ട മൂലധനം ഉൽപന്നങ്ങളിലൂടെയാവണമെന്ന നിർദ്ദേശമാണ്‌ ബോർഡ്‌
മുന്നോട്ട്‌ വെയ്ക്കുന്നത്‌. സംസ്ഥാന കേന്ദ്ര ഗവണ്‍മന്റുകളുടെ
പങ്കാളിത്തവും ഉത്പാദക കമ്പനിയിൽ ഉണ്ടാവുന്ന രീതിയിലാണ്‌ പദ്ധതി വിഭാവനം
ചെയ്തിരിക്കുന്നത്‌.
മൂല്യവർദ്ധനവ്‌ മുഖ്യം
നാളികേരത്തിന്റെ അനന്ത സാദ്ധ്യതകൾ പരിഗണിക്കുമ്പോൾ കൊപ്രയും,
വെളിച്ചെണ്ണയും, ഇളനീരും മാത്രമല്ല നമ്മുടെ മുന്നിലേക്ക്‌
കടന്നുവരേണ്ടത്‌.  നാളികേരത്തിന്റെ കാമ്പും ചിരട്ടയും ഉപയോഗിച്ച്‌ നിരവധി
മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കി ദേശീയവും അന്തർദേശീയവുമായ
വിപണികളിലേക്ക്‌ കടന്നുചെല്ലുവാൻ നമുക്ക്‌ കഴിയണം. വർദ്ധിച്ച മുതൽ
മുടക്ക്‌ വരാവുന്ന ഇത്തരം സംരംഭങ്ങൾ സിപിഎസുകൾക്ക്‌ നേരിട്ട്‌
ഏറ്റെടുത്ത്‌ നടപ്പിലാക്കുവാൻ സാധിക്കുകയില്ലെങ്കിലും കർഷകരും
സിപിഎസുകളും സിപിഎസുകളുടെ ഫെഡറേഷനുകളും ചേർന്ന്‌ രൂപീകരിക്കുന്ന ഉത്പാദക
കമ്പനികൾ വഴി ഇത്‌ സാധ്യമാകും. ഇത്തരത്തിലുള്ള ഉത്പാദക കമ്പനികൾ വഴി
ചിരട്ടക്കരി അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന ഉത്തേജിത കരി
(ആക്ടിവേറ്റഡ്‌ കാർബൺ), നാളികേര പാൽപൊടി, തൂൾതേങ്ങ (ഡേശിക്കേറ്റഡ്‌
കോക്കനട്ട്‌ പൗഡർ), വെർജിൻ കോക്കനട്ട്‌ ഓയിൽ (പച്ചതേങ്ങയിൽ
നിന്നുണ്ടാക്കുന്ന വെളിച്ചെണ്ണ), പായ്ക്ക്‌ ചെയ്ത ഇളനീർ മുതലായ വ്യവസായ
സംരംഭങ്ങൾ ആരംഭിക്കാവുന്നതാണ്‌.
നിലവിൽ 300 കോടിയിലേറെ രൂപയുടെ കയറ്റുമതി വരുമാനം നേടിത്തരുന്ന
ഉൽപന്നമാണ്‌ ചിരട്ടയിൽ നിന്നുള്ള ഉത്തേജിതകരി. പ്രതിവർഷം 20ശതമാനത്തിലേറെ
വർദ്ധനവ്‌ ഉത്തേജിതകരിയുടെ കയറ്റുമതിയിൽ ഏതാനും വർഷങ്ങളായി
രേഖപ്പെടുത്തുന്നുണ്ട്‌. വികസിതരാജ്യങ്ങളിൽ നിന്നും ഈ ഉൽപന്നത്തിന്‌
വർദ്ധിച്ച കയറ്റുമതി ആവശ്യം വരും വർഷങ്ങളിലും തുടരുമെന്നുള്ളതിൽ
സന്ദേഹമില്ല.

നാളികേര പാൽപ്പൊടി സമീപഭാവിയിൽ വളരെയധികം വിപണന സാദ്ധ്യതകൾ
ഉണ്ടാക്കാവുന്ന  ഒരു ഉൽപന്നമാണ്‌. വളരെയധികം സൗകര്യപ്രദമായി
ഉപയോഗിക്കുവാൻ കഴിയുന്ന ഈ ഉൽപന്നത്തിനും രാജ്യത്തിനകത്ത്‌ തന്നെ നല്ല
വിപണനസാദ്ധ്യതയുണ്ട്‌. ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌ പൗഡറിന്‌ വടക്കേ
ഇന്ത്യയിലും, വടക്ക്‌-കിഴക്കൻ സംസ്ഥാനങ്ങളിലും നല്ല
വിപണനസാദ്ധ്യതയുണ്ട്‌. കൂടാതെ ഗൾഫ്‌ രാജ്യങ്ങളിലേക്ക്‌ നല്ല കയറ്റുമതി
സാദ്ധ്യതയും ഈ ഉത്പന്നത്തിനുണ്ട്‌. നാളികേര മേഖലയെ സസൂക്ഷ്മം
വീക്ഷിക്കുന്ന വ്യവസായ സംരംഭകർ വളരെ പ്രതീക്ഷയോടെ കാണുന്ന ഉൽപന്നമാണ്‌
വെർജിൻ കോക്കനട്ട്‌ ഓയിൽ. പല വൻകിട കമ്പനികളും ഈ രംഗത്തേക്ക്‌ കടന്നുവരാൻ
ഗൃഹപാഠം ചെയ്യുന്നതായാണ്‌ അറിയുന്നത്‌. ജൈവ വെർജിൻ കോക്കനട്ട്‌ ഓയിൽ
ഉത്പാദിപ്പിക്കുവാൻ കഴിഞ്ഞാൽ അമേരിക്കൻ - യൂറോപ്യൻ മാർക്കറ്റുകളിൽ
കടന്ന്‌ ചെല്ലുക അയത്നലളിതമായിരിക്കും.

പായ്ക്ക്‌ ചെയ്ത ഇളനീരിന്‌ സ്വദേശത്തും വിദേശത്തും വലിയ വിപണന സാദ്ധ്യതകൾ
നിലനിൽക്കുന്നുണ്ട്‌. എന്നാൽ ആ സാദ്ധ്യതകൾ പൂർണ്ണമായി ഉപയോഗപ്പെടുത്തുവാൻ
നിലവിലുള്ള സംരംഭകർക്ക്‌ തീരെ കഴിയുന്നില്ല. നിലവിലുള്ള യൂണിറ്റുകൾ
എല്ലാം തന്നെ കമ്പോളത്തിൽ അവയുടെ സാന്നിദ്ധ്യം പ്രകടമാക്കുവാൻ ഉതകും വിധം
സ്ഥാപിതശേഷിയുള്ളതല്ലാത്തതിനാൽ ഈ ഉൽപന്നം ഭാവി ഉപഭോക്താക്കളുടെ ശ്രദ്ധയിൽ
പോലുംപെട്ടിട്ടുണ്ടാകുവാൻ സാദ്ധ്യതയില്ല. സ്ഥാപിതശേഷി കുറഞ്ഞ ഈ
യൂണിറ്റുകൾക്ക്‌ വിപണി വികസനത്തെക്കുറിച്ച്‌ ചിന്തിക്കേണ്ടിവരുന്നില്ല.
എന്നാൽ ഉത്പാദക കമ്പനികളിലൂടെ സ്ഥാപിതശേഷി കൂടുതലുള്ള യൂണിറ്റുകൾ
കൂടുതലായി ആരംഭിച്ച്‌ വർദ്ധിച്ച തോതിൽ ഉൽപന്നങ്ങൾ
മാർക്കറ്റിലെത്തിക്കുമ്പോൾ ഉൽപന്ന ത്തിന്റെ സാന്നിദ്ധ്യം കൂടുതൽ
പ്രകടമാകുകയും, ആഭ്യന്തര-വിദേശ മാർക്കറ്റുകളുടെ സാദ്ധ്യതകൾ പരമാവധി
പ്രയോജനപ്പെടുത്തുവാൻ കഴിയുകയും ചെയ്യും.

സിപിഎസുകൾ ഉത്പാദനക്ഷമത ഉയർത്തി, ഉത്പാദനചെലവ്‌ കുറച്ച്‌, ഇടവിളകൾ
പ്രോത്സാഹിപ്പിച്ച്‌, പ്രാഥമിക സംസ്ക്കരണം നടത്തിയും അംഗങ്ങളുടെ വരുമാനം
വർദ്ധിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ, ഫെഡറേഷനുകൾ പ്രാഥമിക
സംസ്ക്കരണത്തോടൊപ്പം അധിക മുതൽമുടക്ക്‌ ആവശ്യമായി വരാത്ത
മൂല്യവർദ്ധിതശ്രമങ്ങൾ നടത്തുകയും, ഉപോൽപന്നങ്ങൾക്ക്‌ കൂടി നല്ല
വിപണനസാദ്ധ്യതകൾ കണ്ടെത്തുകയും, ഉത്പാദക കമ്പനികൾ വർദ്ധിച്ച ലാഭക്ഷമതയും,
മെച്ചപ്പെട്ട കയറ്റുമതി സാദ്ധ്യതയും, ലോകോത്തര നിലവാരത്തിലുള്ളതുമായ
നാളികേരാധിഷ്ഠിത മൂല്യവർദ്ധിതോൽപന്നങ്ങൾ വർദ്ധിച്ചതോതിൽ നിർമ്മിച്ച്‌
ദേശീയ -അന്തർദേശീയ മാർക്കറ്റുകളിൽ എത്തിക്കുകയും ചെയ്യുന്ന കാലം
സമീപസ്ഥമായിരിക്കുന്നു. ഈ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ ധൃതഗതിയിലുള്ള
പൂർത്തീകരണത്തിനായി നമുക്ക്‌ തോളോട്‌ തോൾ ചേർന്ന്‌ മുന്നേറാം.
അസിസ്റ്റന്റ്‌ മാർക്കറ്റിംഗ്‌ ഓഫീസർ,
നാളികേര വികസന ബോർഡ്‌, കൊച്ചി

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...