19 Jul 2012

സഹയാത്രി


ഡിൽന ബാബു
ഒമ്പതാം തരം, മാർകൗമ ഹയർ സെക്കണ്ടറി സ്കൂൾ, വേങ്ങൂർ

സൂര്യകിരണങ്ങൾ പുതിയൊരു പുലരിയുടെ ആഗമനം അറിയിച്ചുകൊണ്ട്‌ കടന്നു
വരുന്നതേയുള്ളൂ. നനുത്ത പ്രഭാതം! തൊടിയിലെ കിളികൊഞ്ചലുകളും
മൂളിപ്പാട്ടുകളും അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. രാഘവേട്ടൻ
ഇന്നും നേരത്തെ ഉണർന്നിട്ടുണ്ട്‌. കുളിയും ചെറിയൊരു പൂജയും കഴിഞ്ഞ്‌
ഇറങ്ങുകയായി, വയലിലേക്ക്‌. അഞ്ച്‌ പറക്കണ്ടമാണുള്ളത്‌. തോളത്തൊരു
തോർത്തും, മടക്കിക്കുത്തിയ കാവിമുണ്ടും കൈയ്യിലൊരു മൂർച്ചയുള്ള
വെട്ടുകത്തിയുമായാണ്‌ രാഘവേട്ടൻ വയലിൽ പോകുക. അതും പുലരും മുമ്പേ. രാവിലെ
നടക്കാൻ ഇറങ്ങുന്നവർക്കും ഒരു ചായ കുടിക്കാൻ ഹാജിയാരുടെ പീടികയിലേക്ക്‌
വെച്ച്‌ പിടിപ്പിക്കുന്നവർക്കുമെല്ലാം അയാൾ ഒരു നിത്യകാഴ്ചയാണ്‌.
ഇവരെയെല്ലാം പിന്നിട്ട്‌ അപ്പുറത്തെ അവറാച്ചന്റെ തെങ്ങിൻ തോപ്പും കടന്ന്‌
വേണം അയാൾക്ക്‌ വയലിലെത്താൻ.
അവറാച്ചന്റേത്‌ ഒരു ചെറിയ തെങ്ങിൻ തോപ്പാണ്‌. സാധാരണക്കാരനായ ആ
കൃഷിക്കാരന്റെ നിത്യവൃത്തി ഈ തെങ്ങിൻ തോപ്പിൽ നിന്നാണ്‌. ആ തെങ്ങുകൾ
അയാളേയും കുടുംബത്തേയും എന്നും സംരക്ഷിച്ചു പോന്നു. പതിവുപോലെ ഹാജിയാരുടെ
ചായക്കടയും ദാമോദരന്റെ കുടിലും പിന്നിട്ട രാഘവേട്ടൻ അവറാച്ചന്റെ തെങ്ങിൻ
തോപ്പിലെത്തി. ആ തോപ്പിലൂടെയുള്ള കടന്നുപോക്ക്‌ അയാൾക്കൊരു പ്രത്യേക
അനുഭവമാണ്‌. ഓരോ തടിതൂണുകളും ചരിത്രത്തിലെ വീരനായകരെപ്പോലെ,
കാവലാളെപ്പോലെ തലയുയർത്തി നിൽക്കുന്നു. തെങ്ങിൻ കൈകൾ അയാളെ സ്നേഹത്തോടെ
മാടി വിളിക്കും.  തങ്ങളുടെ പച്ചശീലകാണിച്ച്‌ മോഹിപ്പിക്കും. ആകെ
കുറവുള്ളത്‌ കൊടി പെണ്ണിന്റെ പൈന്തുണയാണെന്ന്‌ അയാൾക്ക്‌ തോന്നും.
അവറാച്ചൻ അത്‌ നട്ടതുമാണ്‌. കാലക്കേടിന്‌ കാലം തെറ്റിവന്ന പേമാരി അതിനെ
നശിപ്പിച്ചു. വീണ്ടും തെങ്ങ്‌ രാജകുമാരന്മാർ ഒറ്റയ്ക്കായി.
ഒരാശ്വാസത്തിനാകാം അവ രാഘവേട്ടനെ മാടിവിളിക്കുന്നത്‌. ആദ്യമതൊരു
അസ്വസ്ഥതയായിരുന്നു. ക്രമേണ അതയാൾ ആസ്വദിക്കാൻ തുടങ്ങി. ഓരോ കേരവൃക്ഷവും
അയാൾക്ക്‌ തന്റെ കാവലാളായ്‌ തോന്നി. പതിവിന്‌ വിപരീതമായി അന്ന്‌
രാഘവേട്ടൻ ചെന്നപ്പോൾ അവറാച്ചൻ തോപ്പിലുണ്ടായിരുന്നു. അയാളൊരു തെങ്ങിൻ
ചുവട്‌ കിളയ്ക്കുകയാണ്‌. അവ്യക്തമാണെങ്കിലും ആകർഷകമായ ചിത്രം. രാഘവേട്ടനെ
അയാൾ കണ്ടുവേന്ന്‌ തോന്നുന്നു. അവറാച്ചൻ മെല്ലെ രാഘവേട്ടനുനേരെ
നടന്നുവന്നു.
"രാഘവേട്ടൻ വയലിലേക്കായിരിക്കും?" "ആ അതല്ലേ നമ്മട കഞ്ഞി. അങ്ങട്ടല്ലാതെ
എങ്ങട്ടാ പിന്നെ". രാഘവേട്ടൻ ഒരു നെടുവീർപ്പോടെ പറഞ്ഞു. "ആദായോണ്ടോ
അവറാച്ചാ?"
"എന്റെ രാഘവേട്ട, തെങ്ങ്‌ ചതിക്കില്ലെന്നല്ലേ, കമ്പോളത്തില്‌ വില പോരാ.
കൊപ്രയും വേണ്ട. അതിങ്ങനെ സാധാരണക്കാരന്റെ ജീവിതത്തിലേക്ക്‌ ആശയും
നിരാശയുമൊക്കെ വാരിവിതറും, പിന്നെന്താ കൊല്ലങ്ങളായി ചോരേം നീരും
കൊടുത്ത്‌ വളർത്തിയ തോപ്പാ... നശിക്കണ കാണാൻ വയ്യ".  അയാൾ രാഘവേട്ടനോടായി
പറഞ്ഞു.
ഒരു മൂലയിൽ വളരാൻ വെമ്പിനിന്നിരുന്ന തെങ്ങിൻതൈ അയാളെ
മാടിവിളിച്ചുകൊണ്ടിരുന്നു. രാഘവേട്ടന്റെ കണ്ണുകൾ അതിലുടക്കിയത്‌ അവറാച്ചൻ
കാണുകയും ചെയ്തു. അയാൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. "പുതിയ തൈയാണ്‌.
ഏട്ടന്‌ വേണോന്നച്ചാ എടുത്തോ. എനിക്ക്‌ സന്തോഷേള്ളൂ".
മറുത്തെന്തെങ്കിലും ഉരിയാടും മുമ്പേ അയാളാ തൈ രാഘവേട്ടനുനേരെ നീട്ടി. ആ
കൊച്ചുതൈയുടെ അജ്ഞാതമായ സൗന്ദര്യം നിശബ്ദപൂർവ്വം അത്‌ വാങ്ങാൻ അയാളെ
നിർബന്ധിതനാക്കി. അയാൾ അതുമായി മെല്ലെ കണ്ടത്തിലേക്ക്‌ നടന്നു.
നടക്കുമ്പോൾ ചോട്ടിലെ മണ്ണിളകാതെ അയാൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
അവറാച്ചൻ ആ സുന്ദരമായ കാഴ്ചയും നോക്കി ഏറെ നേരം നിന്നു. അതു
മാത്രമായിരുന്നോ ആ നിൽപ്പിന്‌ കാരണം? മറ്റെന്തെല്ലാമോ അയാളുടെ
സ്വപ്നങ്ങൾക്ക്‌ മങ്ങലേൽപ്പിക്കുന്നുണ്ടായിരുന്നു.
ഉച്ചയ്ക്ക്‌ രാഘവേട്ടൻ വീട്ടിലെത്തിയപ്പോൾ തന്നെ തൈ നട്ടു,
വെള്ളമൊഴിച്ചു. വൈകാതെ ദിനങ്ങൾ കടിഞ്ഞാണില്ലാതെ മുന്നോട്ട്‌ കുതിച്ചപ്പോൾ
ആ തൈ രാഘവേട്ടന്റെ ജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത ഘടകമായി മാറിയത്‌
അയാളറിഞ്ഞു. അയാളുടെ ദുഃഖങ്ങളിൽ സന്തോഷങ്ങളിൽ അത്‌ പങ്കാളിയായി. അയാളുടെ
സങ്കടങ്ങളിൽ അത്‌ ആശ്വാസമേകി. അതിന്റെ പരിപാലനത്തിൽ അയാൾ ഏറ്റവും കൂടുതൽ
ആനന്ദം കണ്ടെത്തി.
കാലം കുറച്ചേറെ മുന്നോട്ട്‌ കടന്നുപോയി. ഒരു പ്രഭാതത്തിലെ ഞെട്ടിക്കുന്ന
വാർത്തയായിരുന്നു. അവറാച്ചന്റേയും കുടുംബത്തിന്റേയും മരണം. വാർത്ത
കാട്ടുതീപോലെ ഗ്രാമമാകെ പടർന്നുപിടിച്ചു. ആളുകൾ ഓടിക്കൂടി. പോലീസെത്തി.
ഒടുവിൽ അതൊരു കൂട്ടആത്മഹത്യയായ്‌ എഴുതി തള്ളി. പിന്നീടറിഞ്ഞു. അയാളുടെ
തോപ്പ്‌ ജപ്തിയായെന്ന്‌. തന്റെ തോപ്പ്‌ കൈവിട്ടു പോകുന്നത്‌ കാണാൻ
അയാൾക്ക്‌ കഴിയില്ലായിരുന്നിരിക്കാം. പാവം അവറാച്ചൻ. മണ്ണും മനുഷ്യനും
അയാളെ ചതിച്ചു. മണ്ണ്‌ വിള തന്നില്ല, മനുഷ്യൻ! ആർക്കും എണ്ണ വേണ്ട,
കൊപ്രയും. പരിഷ്ക്കാരങ്ങളുടെ പിന്നാലെ പായുന്ന പുതിയ തലമുറയ്ക്കെന്തിന്‌
അവയെല്ലാം? അതിന്റെ പരിശുദ്ധിയും മനോഹാരിതയും അവർക്ക്‌ അജ്ഞാതമാണ്‌.
തുല്യദുഃഖിതനായ രാഘവേട്ടൻ ഓടി തന്റെ കളിത്തോഴനരുകിലെത്തി. തന്റെ പാടം
കൈവിട്ടുപോയപ്പോൾ അയാൾ കരഞ്ഞില്ല. തന്റെ 6 സെന്റ്‌ സ്ഥലത്തിരിക്കുന്ന ആ
കൊച്ചു തെങ്ങിനെ ഉപേക്ഷിക്കാൻ അയാൾക്ക്‌ വയ്യ. ഒടുവിൽ ആ ദിവസം വന്ന്‌
ചേർന്നപ്പോൾ തന്റെ തെങ്ങിനേയും നശിപ്പിച്ച്‌ അയാൾ തന്റെ ജീവിതം
അവസാനിപ്പിച്ചു.
സ്നേഹത്തിലും സ്വാർത്ഥതകലർന്ന ലോകം ഒരു മനുഷ്യസ്നേഹിയെക്കൂടി കുരുതി
നൽകി. പിന്നീട്‌ ആ ഗ്രാമത്തിൽ  പുതിയ പുലരി പുലർന്നു. പുതിയ  അവറാച്ചനും
രാഘവനും ഉണ്ടായി. പക്ഷേ; കളിത്തോഴരായ തെങ്ങിൻ തൈകളുണ്ടായില്ല
ലാഭച്ചരക്കുകളായ തോപ്പുകളുണ്ടായി. അവ തന്റെ കുഞ്ഞിക്കൈകൾകൊണ്ട്‌ മാടി
വിളിച്ചില്ല... പിന്നെ.... പിന്നെ അവയും......

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...